UDF

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 120 അടിയാക്കണം: ജയലളിതയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 120 അടിയിലേക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. ജലനിരപ്പ് കുറയ്ക്കുന്നത് തമിഴ്‌നാട്ടിലേക്കുള്ള നീരൊഴുക്കിനെ യാതൊരു കാരണവശാലും ബാധിക്കില്ല.

കേരളത്തിലെ ജനങ്ങളുടെ പരിഭ്രാന്തി പരിഗണിച്ച് ജലനിരപ്പ് എത്രയും വേഗം താഴ്ത്തണം. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ഇത് കേരളത്തിന് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ കേരളത്തിന് എക്കാലവും ഉത്കണ്ഠ നല്‍കിയിട്ടുണ്ട്. ഡാമിന്റെ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളും ഉയര്‍ന്ന ജലനിരപ്പും മൂലം ജനങ്ങളുടെ ഉത്കണ്ഠ പരിഭ്രാന്തിയായി വളര്‍ന്നിരിക്കുകയാണ്. ജൂലായ്ക്കുശേഷം 26 തവണ അവിടെ ഭൂചലനങ്ങള്‍ ഉണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 3.8 വരെ ഉള്ള ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ ആറിന് മുകളിലുള്ള ഭൂചലനമുണ്ടായാല്‍ ഡാമിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് റൂര്‍ക്കി ഐ.ഐ.ടി യുടെ പഠനം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഡാമിലെ ജലനിരപ്പ് 136 അടി ആയി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ എക്കാലത്തെയും നിലപാട്. വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴമൂലം ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കവിഞ്ഞിരിക്കുന്നു. ഈ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാമിന്റെ മുകള്‍ഭാഗം തകര്‍ന്ന് അപകടം ഉണ്ടാകുമെന്ന് ഡല്‍ഹി ഐ.ഐ.ടിയുടെ പഠനവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളെ അത് അതീവ ഗുരുതരമായി ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും ഭയപ്പെടുന്നു. ഇത്രയും ഭീമാകാരമായ അപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നിശബ്ദമായിരിക്കാന്‍ കഴിയില്ല. ദുരന്തം സംഭവിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പു നല്‍കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.