UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2022, ഡിസംബർ 28, ബുധനാഴ്‌ച

സത്യം ജയിച്ചു; മനസ്സാക്ഷിയാണ് വലുത്, കൂടെ നിന്ന എല്ലാവർക്കും നന്ദി

 


സോളാര്‍ കേസില്‍ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ മുഴുവൻ പേരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അനേ്വഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണ്.

സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും എനിക്ക് നിയമോപദേശം ലഭിച്ചു.  എന്നാല്‍ ഞാൻ ഈ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസില്‍ കുടുക്കി എന്നെ ആറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് ഞാനും കേസിൽ പ്രതിയാക്കപ്പെട്ട സഹപ്രവർത്തകരും  തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.


2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

'ട്രയിനിന്‍റെയും ലോറിയുടെയും സീറ്റിനടിയില്‍ കിടന്ന് യാത്ര ചെയ്തിട്ടുണ്ട്'

 


കോട്ടയത്ത് നിന്ന് ബസിലാണ് പലപ്പോഴും യാത്ര. അന്നൊക്കെ ട്രെയിനിൽ കയറണമെങ്കിൽ കൊച്ചി വെല്ലിംഗ്ടണിലേക്ക് പോകണം. മലബാർ പ്രദേശത്തേക്കാണ് അന്നത്തെ പ്രധാനപ്പെട്ട ട്രെയിൻ യാത്രകളെല്ലാം. അന്ന് റിസർവേഷനിൽ കയറാൻ പണമില്ല. നാലണയായിരുന്നു ടിക്കറ്റ് ചാര്‍ജ്ജ്. പണമില്ലാത്തതിനാല്‍ ട്രെയിൻ യാത്രക്ക് പോകുമ്പോൾ ഞാന്‍ ന്യൂസ് പേപ്പർ കൂടി കരുതും. ജനറൽ കംമ്പാർട്ട്മെന്‍റിൽ കയറി, സീറ്റിന്‍റെ അടിയിൽ പേപ്പർ വിരിക്കും. എന്നിട്ട് തിരിഞ്ഞ് കിടക്കും. ചൂല്, കുട്ട, ചട്ടി ഒക്കെയായി കയറുന്ന യാത്രക്കാര്‍ക്കിടയില്‍ സീറ്റിനടിയിലുള്ള എന്‍റെ കിടത്തം മറ്റ് യാത്രക്കാര്‍ക്ക് അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഉറങ്ങുകയാണല്ലോയെന്ന് കരുതി ആരും ശല്യം ചെയ്യാറില്ല. 

സീറ്റിനടിയിലെ മറ്റൊരു യാത്ര

പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനത്തിന്‍റെ തൊട്ടടുത്ത ദിവസം എറണാകുളത്ത് സംസ്ഥാന എക്സിക്യൂട്ടീവ് നിശ്ചയിച്ചു. എ കെ ആന്‍റണി, വയലാർ രവി, വി എം സുധീരൻ, എ സി ഷൺമുഖദാസ് എന്നിവരും ഒപ്പമുണ്ട്. എങ്ങനെയും എറണാകുളത്തെത്തണം. കാർ പിടിക്കാനാണെങ്കില്‍ കൈയില്‍ കാശില്ല. ഒടുവിൽ ലോറിയിൽ കയറിപ്പോകാൻ തീരുമാനിച്ചു. ഡ്രൈവർ സീറ്റിന് പുറകിലെ സീറ്റിൽ അഞ്ച് പേർക്കിരിക്കാം. ഞങ്ങൾ കൈ കാണിച്ച വണ്ടിയിൽ ക്ലീനർ കൂടി ഉള്ളതിനാൽ നാല് പേർക്കെ ഇരിക്കാനാവൂ. ഞാന്‍ ട്രെയിൻ യാത്രയിലേത് പോലെ സീറ്റിനടിയിൽ കിടക്കാമെന്ന് ഏറ്റു. കെ എസ് യു തൃശൂർ ജില്ലാ പ്രസിഡന്‍റായിരുന്ന വി എം സുധീരൻ തൃശൂരിൽ അന്ന് പ്രശസ്തനാണ്. ലോറി തൃശൂര്‍ ജില്ലയിലേക്ക് കയറിയപ്പോഴെ സുധീരൻ മുഖം മറച്ചിരിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു ഉത്സവഘോഷ യാത്ര അത് വഴി വന്നു. പരമാവധി മുഖം മറയ്ക്കാൻ ശ്രമിച്ചെങ്കിലും ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സുധീരാ എന്ന് വിളിച്ചു. ഉടൻ ഞാൻ മാത്രമല്ല ആൻറണിയും വയലാർ രവിയുമുണ്ട് എന്നായിരുന്നു സുധീരന്‍റെ മറുപടി. തീർന്നില്ല സീറ്റിനടിയിൽ തിരിഞ്ഞ് കിടക്കുന്നത് ഉമ്മൻ ചാണ്ടിയാണെന്നും സുധീരൻ വിളിച്ച് പറഞ്ഞു.

ഉമ്മൻ ചാണ്ടിയാണെന്ന് വിശ്വസിക്കാത്ത ഒരു കടക്കാരൻ

എ സി ഷൺമുഖദാസിന്‍റെ കല്യാണം കോഴിക്കോട് വച്ച് നടക്കുന്നു. തൊട്ടടുത്ത ദിവസം പാലക്കാട് കെ എസ് യു യോഗം നടക്കുന്നു. യോഗത്തിനെത്താമെന്ന് ഞാന്‍ സമ്മതിച്ചിരുന്നു. എ കെ ശശീന്ദ്രനും ഒപ്പം കൂടി. എംഎൽഎയായതിനാൽ എനിക്കന്ന് കെഎസ്ആർടിസി ബസ് യാത്ര സൗജന്യമാണ്. ശശീന്ദ്രന് വേണ്ടി രണ്ട് രൂപ കടം വാങ്ങിയാണ് ഞങ്ങളുടെ യാത്ര. അന്നൊക്കെ കോഴിക്കോട് നിന്നും ഷൊർണൂരെത്തി വണ്ടി മാറി കയറണം. എന്നിട്ടും ടിക്കറ്റ് നിരക്ക് കഴിഞ്ഞ് നാലണ പിന്നെയും ബാക്കി. വണ്ടി പെരിന്തൽമണ്ണയിലെത്തിയപ്പോൾ ചായ കുടിക്കാൻ നിർത്തി. ആ നാലണ കൊണ്ട് ഞങ്ങളും ചായ കുടിച്ചു. പക്ഷേ, ബസ് ഷൊർണൂരിലെത്തിയപ്പോൾ നേരം വൈകിയിരുന്നു. അവസാനത്തെ കെഎസ്ആർടിസി ബസും പോയി. ഇനി പ്രൈവറ്റ് ബസ് മാത്രമേയുള്ളൂ. അതിൽ കയറിയാൽ എനിക്ക് പ്രത്യേകം ടിക്കറ്റ് എടുക്കണം. അതിന്, കൈയില്‍ പൈസയില്ല. ഒടുവിൽ രാവിലെ ആറ് മണി വരെ കെഎസ്ആര്‍ടിസി ബസ് കാത്ത് നിന്നു. അതിരാവിലെ ഒരു കട തുറന്നപ്പോൾ കടക്കാരനോട് കഥ പറഞ്ഞു. എന്നാൽ എംഎൽഎ ഉമ്മൻ ചാണ്ടിയാണ് താനെന്ന് കടക്കാരൻ ഒരു തരത്തിലും വിശ്വസിച്ചില്ല. ഏറെ നിർബന്ധിച്ചപ്പോൾ 'ഒരു രൂപയല്ലേ, പോട്ടെ' എന്ന നിലയിൽ കടക്കാരൻ തന്നു. അതുമായി പാലക്കാട്ടേക്ക് തിരിച്ചു. രണ്ടാഴ്ചക്ക് ശേഷം കെ എ ചന്ദ്രനുമൊത്ത് ഷൊർണൂരില്‍ തിരിച്ചെത്തിയപ്പോള്‍ കടക്കാരന് ആ ഒരു രൂപ മടക്കി നൽകി. അപ്പോഴാണ് താന്‍ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്ന് കടക്കാരന് വിശ്വാസമായത്.

യാത്രയിലെ മറക്കാനാവാത്ത അനുഭവം

ഒരിക്കൽ എറണാകുളത്ത് നിന്നും തൃശൂരിലേക്ക് പോകാൻ ട്രെയിനില്‍ കയറി. എല്ലാവരും വന്ന് സംസാരിക്കുന്നുണ്ട്. എന്നാൽ, ഒരു സ്ത്രീ മാത്രം ഏറെ വിഷമിച്ചിരിക്കുന്നു. അങ്ങനെ അവരോട് എങ്ങോട്ട് പോകുന്നുവെന്ന് ചോദിച്ചു. 

' നിലമ്പൂരിന് പോകുന്നു..' 

' മകളെ അവിടെ ഒരു സ്ഥാപനത്തിൽ താമസിപ്പിച്ചിരിക്കുന്നു.' 

അവര്‍ വീണ്ടും വിദൂരതയിലേക്ക് നോക്കി നിശബ്ദയായിരുന്നു. വളരെ നിർബന്ധിച്ചപ്പോൾ അവര്‍ അവരുടെ കഥ പറഞ്ഞു.

' വിധവയാണ്. മകൾക്ക് കല്യാണപ്രായമായി. അവർ വീട്ടുജോലിക്ക് പോയാൽ മാത്രമാണ് ആ കുടുംബത്തിന്‍റെ ജീവിതം മുന്നോട്ട് നീങ്ങുക. യാതൊരു സുരക്ഷയില്ലാത്ത വീടാണ്. ജോലിക്ക് പോകുമ്പോൾ മകളെ ഒറ്റക്ക് നിർത്താൻ പേടി. അതിനാൽ നിലമ്പൂരിലെ ഒരു ആശ്രമത്തിൽ നിർത്തിയിരിക്കുകയാണ്.' 

ഞാന്‍ അവരുടെ ഫോൺ നമ്പർ വാങ്ങി. പിറവം മുൻസിപ്പൽ ചെയർമാൻ സാബുവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് മുളന്തുരുത്തിയിൽ ഒരു വീട് വേണമെന്ന ആവശ്യം വ്യക്തമാക്കി. സാബു മുൻകൈ എടുത്ത് അവിടെ ഒരു വീട് നിര്‍മ്മിച്ച് നല്‍കി. ഒടുവിൽ വീടിന്‍റെ പാല് കാച്ചൽ തന്‍റെ സൗകര്യാർത്ഥം രാത്രി 9 മണിക്കാണ് അവർ നടത്തിയതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 

അക്കാലത്തെ ദില്ലി യാത്രകള്‍ 

പണ്ട് ദില്ലിയിൽ പോകുന്നത് ചെന്നൈ വഴിയാണ്. മദ്രാസ് മെയിലിൽ രാവിലെ ചെന്നൈയിലെത്തും. വൈകിട്ട് ഗ്രാന്‍റ് എക്സ്പ്രസിലാണ് ദില്ലി യാത്ര. കേരളത്തിൽ നിന്നുള്ള ഏക എം പി പനമ്പള്ളി ഗോവിന്ദ മേനോനാണ്. എന്നാൽ, തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നത് ലക്ഷദ്വീപ് എം പി, പി എം സയ്യിദിനോടും. അതിനാൽ ദില്ലിയിൽ താമസം സയ്യിദിന്‍റെ വീട്ടിലായിരിക്കും. ഇന്നത്തെ അത്ര സൗകര്യങ്ങളില്ലെങ്കിലും അന്നത്തെ യാത്രകള്‍ നല്‍കിയ  സന്തോഷമോ സംത്യപ്തിയോ ഇന്നില്ലെന്നും ഉമ്മൻ ചാണ്ടി പറയുന്നു. 

ആദ്യമായി എംഎല്‍എയായപ്പോള്‍ ഒപ്പം പിണറായിയും

1970 ൽ എംഎൽഎ ആയപ്പോൾ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര കെഎസ്ആർടിസി ബസിലായിരുന്നു. രാത്രി 12.30 ന് കോട്ടയത്ത് നിന്ന് എടുക്കുന്ന വണ്ടി പുലർച്ചെ 4.30 ന് തലസ്ഥാനത്തെത്തും. പിണറായി വിജയനും താനും ആദ്യമായി ഒരേ തെരെഞ്ഞെടുപ്പ് ജയിച്ച് ഒരുമിച്ചാണ് എംഎൽഎമാരായി നിയമസഭയിലെത്തുന്നത്. അന്നത്തെ എംഎൽഎമാര്‍ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 

കാര്‍ യാത്രകള്‍ 

1970ൽ എംഎൽഎ ആയെങ്കിലും സ്ഥിരമായി കാർ കിട്ടുന്നത് 1977 ൽ മന്ത്രിയാകുമ്പോഴാണ്. ഇതിനിടെ 74 ൽ എം ആർ എഫിലെ ഐഎൻടിയുസി യൂണിയൻ പ്രസിഡന്‍റ് എന്ന നിലയിൽ കാർ ലഭിച്ചിരുന്നു. അന്ന് എസി ഇട്ടുള്ള കാർ യാത്ര  ലക്ഷ്വറിയാണ്. അതിനാൽ ഗ്ലാസ് താഴ്ത്തിയാണ് കാര്‍ യാത്രകളെല്ലാം. പിന്നെ അതൊരു ശീലമായി. 


(തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള എന്‍റെ ട്രെയിൻ യാത്ര ശബരിയിലായിരുന്നു. സ്പ്ലീപ്പർ ക്ലാസിൽ ടിക്കറ്റെടുത്ത് കയറിയപ്പോൾ തൊട്ടടുത്ത സീറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അപ്രതീക്ഷത വിഐപി സഹയാത്രികൻ. അദ്ദേഹം പത്രം വായിക്കുകയായിരുന്നു. ഇതിനിടെ യാത്രക്കാരിൽ പലരും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഞാന്‍ അദ്ദേഹത്തിന്‍റെ യാത്രകളെക്കുറിച്ച് ചോദിച്ചു. ഏറ്റവും കൂടുതൽ കാലം എംഎൽഎ എന്ന റിക്കോഡിട്ട ഉമ്മൻചാണ്ടി, തന്‍റെ യാത്രകളെ കുറിച്ച് പറഞ്ഞ് തുടങ്ങി....... 

പുതുപ്പള്ളിക്കാരുടെ എംഎല്‍എയായതിനാല്‍ കോട്ടയം - തിരുവനന്തപുരം റൂട്ടിൽ ഏറ്റവുമധികം കാറിൽ യാത്ര ചെയ്ത ആളും ഒരുപക്ഷേ ഉമ്മൻ ചാണ്ടി ആയിരിക്കും. ആരോഗ്യ പ്രശ്നം അലട്ടുന്നതിനാൽ ഇപ്പോൾ കാറിലുള്ള ദീർഘദൂര യാത്രകള്‍ ഒഴിവാക്കി. ട്രെയിൻ യാത്രക്കിടെ ചായയോ ഭക്ഷണമോ അദ്ദേഹം കഴിച്ചില്ല. ഇടക്ക് ചൂട് വെള്ളം മാത്രം.

ഉമ്മന്‍ ചാണ്ടിയുമായി യാത്രകളെ കുറിച്ച് സംസാരിച്ചിരുന്ന് ഒടുവില്‍ ട്രയിന്‍ കോട്ടയത്തെത്തി. ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന പുതുപ്പള്ളിക്കാരുടെ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നില്‍ക്കുന്നു...

പ്രവര്‍ത്തകരുടെ സ്നേഹാന്വേഷണങ്ങള്‍ക്കിടയിലൂടെ ആ ജനപ്രതിനിധി പതിയെ നടന്നു നീങ്ങി.)

Oommen Chandy mla's Journey experience by S Ajith Kumar (AsianetNews.com)



2022, ജൂലൈ 20, ബുധനാഴ്‌ച

ശബരിനാഥിൻറെ ജാമ്യം: സർക്കാരിന് തിരിച്ചടി; പോലീസിന് നാണക്കേട്

 


കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥനെ ജയിലിടയ്ക്കാനുള്ള  ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

സര്‍ക്കാരിന്റെ ആയുധമായി മാറിയ പോലസിന് കനത്ത നാണക്കേടും. 

പോലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകര്‍ക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പോരാടും

2022, ജൂലൈ 15, വെള്ളിയാഴ്‌ച

എം എം മണിയുടെ പ്രസ്താവന അപമാനകരം; മണി മാപ്പു പറയണം.

 


കെ കെ രമ എംഎല്‍എയ്‌ക്കെതിരേ മുന്‍മന്ത്രി എം എം മണി നടത്തിയ പരാമര്‍ശം അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്.ഒരിക്കലും പറയാന്‍ പാടില്ലാത്തതു പറഞ്ഞെന്നു മാത്രമല്ല, അതില്‍ ഉറച്ചുനിന്നുകൊണ്ട് വീണ്ടും രംഗത്തുവരുകയും ചെയ്തത് കേരളത്തിനു അപമാനകരമാണ്.

സഭയക്കുള്ളിലോ പുറത്തോ ഇത്തരം പരാമര്‍ശങ്ങള്‍ ആരും നടത്താന്‍ പാടില്ല. അതുണ്ടാക്കുന്ന വേദനയുടെ ആഴം അനുഭവിക്കുന്നവര്‍ക്കേ അറിയൂ. മണിയുടെ പരാമര്‍ശത്തെ  മുഖ്യമന്ത്രി ന്യായീകരിച്ചതും സ്പീക്കര്‍ കണ്ടില്ലെന്നു നടിച്ചതും തെറ്റ്. എംഎല്‍എയെ തിരുത്താന്‍ മുഖ്യമന്ത്രി തുനിഞ്ഞില്ല.  

രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം എം മണി മാപ്പു പറയണം.

2022, ജൂലൈ 4, തിങ്കളാഴ്‌ച

പ്രതികളെ പിടിക്കാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ച

 


കോട്ടയം ഡിസിസി ഓഫീസിനും എകെജി സെന്ററിനും  നേരെ ആക്രമണം നടന്ന്  മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ്. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മാത്രം പോലീസ് പ്രവര്‍ത്തിക്കുന്നതിനാലാണിത്. 

ഡിസിസി ഓഫീസിനു പോലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിനു തന്നെ അപമാനമാണ്. 

തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എകെജി സെന്ററില്‍ ആക്രമണം നടന്ന് മൂന്നു  ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോള്‍ പോലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനേ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമ്മുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. 

കോണ്‍ഗ്രസിനും യുഡിഎഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘര്‍ഷം സൃഷ്ടിച്ച് അഗാധമായ പ്രതിസന്ധിയില്‍പ്പെട്ട സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നത്.

2022, ജൂൺ 25, ശനിയാഴ്‌ച

ബഫര്‍സോണ്‍ വിഷയത്തില്‍ മാര്‍ച്ച് നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

 


രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്‌ഐ ക്രിമിനലുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ  നിലപാട് സംശയകരമാണ്‌.

കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം നടന്നത്. സംഭവസ്ഥലത്തു ഉണ്ടായിരുന്നിട്ടും പോലീസ്  കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പോലീസ് നോക്കി നില്‍ക്കെയാണു അക്രമം  നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. 

ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിണറായി സര്‍ക്കാരാണ്  വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള  ഒരു കിലോമീറ്റര്‍ ദൂരം  ബഫര്‍ സോണാക്കണമെന്ന് 2019ല്‍  ശുപാര്‍ശ ചെയ്തത്. 

എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. പ്രതികളെ അറസ്‌റ് ചെയ്യുകയും കുറ്റക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടി എടുക്കണം.



2022, ജൂൺ 21, ചൊവ്വാഴ്ച

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിച്ചു

 


ലക്ഷക്കണക്കിന് പ്രവാസികള്‍ കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരെ സംരക്ഷിക്കാന്‍ നാമമാത്രമായ നടപടികള്‍ പോലും സ്വീകരിച്ചില്ല.

ചെയ്ത കാര്യങ്ങളെപ്പറ്റി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇന്‍ഷ്വറന്‍സ് പോലെ ചില പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനു പറയേണ്ടി വന്നത്. പ്രവാസി ക്ഷേമത്തിന് വേണ്ടി പുതിയ പദ്ധതികള്‍ നടപ്പിലാക്കാനോ യു.ഡി.എഫ്. തുടങ്ങിവച്ച പുനരധിവാസം പോലുള്ളവ തുടരാനോ പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ല. കോവിഡ് കാലത്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളോടും മറുനാടന്‍ മലയാളികളോടും ഇടതുമുന്നണി സര്‍ക്കാര്‍ കാട്ടിയ അവഗണന മറക്കാന്‍ സാധിക്കില്ല.

നിതാഖത്ത് മൂലം മടങ്ങേണ്ടിവന്ന പ്രവാസികള്‍ക്ക് വേണ്ടി സമഗ്രമായ പുനരധിവാസ പദ്ധതിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ 2014-ല്‍ നടപ്പിലാക്കിയത്. മടങ്ങിവന്ന പ്രവാസികള്‍ക്ക് ‘സാന്ത്വനം’ പദ്ധതിയിലൂടെ പെണ്‍മക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയവ ഏര്‍പ്പെടുത്തി. ‘ചെയര്‍മാന്‍ ഫണ്ട്’ പദ്ധതി മുഖേന സാമ്പത്തിക ആനുകൂല്യങ്ങളും മരിച്ചവരുടെ ശരീരം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘സ്വപ്നസാഫല്യം’ പദ്ധതിയിലൂടെ സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കി. തിരിച്ചെത്തിയവര്‍ക്ക് നൈപുണ്യ പരിശീലന പദ്ധതിയും യുഡിഎഫ് നടപ്പിലാക്കി.

ഇറാഖിലും ലിബിയയിലും യുദ്ധം ഉണ്ടായ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കേരളം നടത്തിയ ഇടപെടലാണ് മലയാളി നേഴ്‌സുമാരടക്കമുള്ള പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചത്.

യു.ഡി.എഫ്. സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍.ആര്‍.കെ. മീറ്റില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘പ്രവാസി ഭാരതീയ ദിവസ്’ കോണ്‍ഫറന്‍സിന് 2013-ല്‍ കൊച്ചിയില്‍ ആദ്യമായും അവസാനമായും ആതിഥ്യമരുളുക വഴി പ്രവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞു.

പ്രവാസികാര്യ മന്ത്രാലയം തന്നെ നിര്‍ത്തലാക്കിയ മോഡി സര്‍ക്കാരും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രവാസികള്‍ക്ക് പുതിയ പദ്ധതികളോ, ആനുകൂല്യങ്ങളോ നടപ്പിലാക്കാത്ത ഇടതുമുന്നണി സര്‍ക്കാരും പ്രവാസികളുടെ ആവശ്യങ്ങളോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും അത് മൂടിവയ്ക്കാനാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്ത് വന്നത്.



2022, ജൂൺ 13, തിങ്കളാഴ്‌ച

'കറുത്ത മാസ്ക് പോലും പാടില്ലെന്ന് പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല'

 

 പുതുപ്പള്ളിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ..


പൊലീസ് രാജ് സൃഷ്ടിക്കുന്നത് കേരളത്തിന്റെ അന്തരീക്ഷത്തില്‍ നന്നല്ല. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്. എനിക്കെതിരെ കല്ലേറ് പോലുമുണ്ടായി..

ആ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴില്ല...

കല്ലേറ് ഉൾപ്പെടെ ഇടതുപക്ഷം എനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും ഇതുപോലെ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല..

ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് ഇത്തരം സുരക്ഷ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്..

2022, മേയ് 13, വെള്ളിയാഴ്‌ച

കടത്തിൽ മുങ്ങുന്ന കേരളത്തിൽ സർക്കാർ പരസ്യങ്ങൾക്ക് 100 കോടി ധൂര്‍ത്ത്

 

തൃക്കാക്കര UDF സ്ഥാനാർത്ഥി ശ്രീമതി ഉമാ തോമസിൻ്റെ തൃക്കാക്കര നേർത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു 

ജീവനക്കാർക്ക് ശബളം നൽകാനോ, പദ്ധതികൾ നടത്താനോ പണമില്ലാതെ നട്ടം തിരിയുന്ന അവസ്ഥയിൽ എത്തിച്ചു എന്നതാണ് 6 കൊല്ലത്തെ പിണറായി ഭരണം കൊണ്ട് ഉണ്ടായ നേട്ടം.

പാർട്ടി സഖാക്കളുടെ കേസ് നടത്തിപ്പുകൾക്കുള്ള വക്കീൽ ഫീസിനും, പണിയില്ലാത്ത പാർട്ടി സഖാക്കൾക്ക് ലക്ഷങ്ങളുടെ ശബള തസ്തികകൾ സൃഷ്ടിച്ച് ജോലി നിയമനങ്ങൾ നടത്തിയും പൊതു ഖജനാവ് കൊള്ളയടിക്കുന്ന ഇടത് ഭരണം വാർഷീക ആഘോഷങ്ങൾക്കായി 100 കോടി രൂപയാണ് ചിലവാക്കുന്നത്. ഈ ധൂർത്തിൻ്റെ മറവിൽ പൊതു പണം പാർട്ടിക്കാർ വീതം വച്ച് എടുക്കുകയാണ്.

പെട്രോളിയം വില വർധനവിൻ്റെ മറവിൽ ജനങ്ങളുടെ ചുമലിൽ അധിക നികുതിദാരം അടിച്ചേൽപ്പിക്കുന്ന മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞ മട്ട് കാണിക്കാതെ കണ്ണടച്ച് കുടിക്കുന്ന പാല് ജനങ്ങളുടെ കണ്ണീരാണെന്നത് മറക്കേണ്ട. സംസ്ഥാനം വിചാരിച്ചാൽ ഗ്യാസിനും , പെട്രോളിയത്തിനും മാന്യമായ ഇളവ് അനുവദിക്കാനാകും.

എക്കാലത്തും വികസന വിരുദ്ധ സമരം നയിച്ചവർ സംസ്ഥാനത്തെ എത്ര ട്രാൻസ്പോർട്ട് ബസ്സുകളും, സർക്കാർ വാഹനങ്ങളും തകർത്തിട്ടുണ്ടെന്ന് ഓർക്കണം. അതെല്ലാം തന്നെയാകട്ടെ സംസ്ഥാനത്ത് വികസന പരിപാടികൾ പാടില്ലെന്നും നടത്തിക്കില്ലെന്നും പറഞ്ഞ് നടത്തിയിട്ടുള്ളതാണ്.

ഉമാ തോമസ് തൃക്കാക്കരക്കാരിയാണ്. തികഞ്ഞ മതനിരപേക്ഷതയാണ് അവരുടെ രക്തം. ജനങ്ങൾക്ക് നന്നായി നേരിട്ടറിയാവുന്ന പൊതുuപ്രവർത്തക കൂടിയാണ്. ഉമ ജയിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്. ജനങ്ങടെ ഈ ആവശ്യത്തിനുള്ള അവസരം കിട്ടിയിരിക്കുന്നത് തൃക്കാക്കരക്കാർക്കാണ്. അതു കൊണ്ട് തന്നെ ദുർഭരണത്തിൻ്റെ കെടുതിക്ക് എതിരെയുള്ള പ്രതികരണം ആകണം ഓരോ വോട്ടും.

ഉമാ തോമസിന് ഉണ്ടാകേണ്ടത് വെറുമൊരു വിജയമല്ല. മറിച്ച് നാം അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെയുള്ള വിജയമാകണം. അതിന് അര ലക്ഷത്തിന് അടുത്തുള്ള ഭൂരിപക്ഷമാണ് നിങ്ങൾ നൽകേണ്ടത്. ഇതാണ് തൃക്കാക്കരയിലെ വോട്ടർമാരോടുള്ള എൻ്റെ താഴ്മയായ അഭ്യർത്ഥന.




2022, മേയ് 12, വ്യാഴാഴ്‌ച

തൃക്കാക്കരയില്‍ യുഡിഎഫ് ബഹുദൂരം മുന്നിൽ

 


ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കരയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.

എതിരാളികള്‍ പോലും അംഗീകരിക്കുന്ന പി ടി തോമസ് എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന് തൃക്കാക്കരക്കാര്‍ നല്‍കുന്ന ആദരം കൂടിയാവും ഈ തിരഞ്ഞെടുപ്പ്. ഉമാ തോമസിനെ മുന്നില്‍ നിര്‍ത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാന്‍ കൂടിയാണ്. കാരണം, രാഷ്ട്രീയമായി യുഡിഎഫിന്റെ അടിത്തറ ശക്തമായ തൃക്കാക്കരയില്‍ കൂടുതല്‍ വോട്ടു സമാഹരിക്കാന്‍ ഉമയ്ക്ക് സാധിക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹത്തില്‍ വീര്‍പ്പ്മുട്ടുന്ന ജനതയ്ക്ക് മുന്നില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി തന്നെയാണ് യുഡിഎഫ് വോട്ടു ചോദിക്കുന്നത്. കെ-റെയിലിന്റെ പേരില്‍ പരിസ്ഥിതിയെയും ജനതയെയും ദ്രോഹിക്കുന്നതിനെതിരെ, കൊച്ചി മെട്രോ തൃക്കാക്കര വരെ നീട്ടുമെന്ന വാഗ്ദാനം പാഴാക്കിയതിനെതിരെ, നിഷ്‌ക്രിയമായ സംസ്ഥാന ഭരണത്തിനെതിരെ, സ്വജനപക്ഷപാതിത്വത്തിനെതിരെ, തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങളെ മറന്ന ഭരണാധികാരികള്‍ക്കെതിരെ കേരളീയ പൊതുസമൂഹത്തിന് പ്രതികരിക്കാനുള്ള അവസരമാണ് തൃക്കാക്കരയില്‍ ഒരുങ്ങുന്നത്.

 ഒന്നായി ജീവിക്കുന്ന, ഒരുമയോടെ കഴിയുന്ന നമ്മുടെ ഇടയില്‍ മതവൈര്യം വളര്‍ത്താനും വര്‍ഗീയത കുത്തിവെച്ച് സമൂഹമനസ്സിനെ വിഷമയമാക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനും ചില സംഘടനകള്‍ ശ്രമിക്കുകയാണ്. നമ്മുടെ സമൂഹത്തെ വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ തൃക്കാക്കരയില്‍ സാധിക്കണം.
 ഉമാ തോമസിനുവേണ്ടി ഞങ്ങളെല്ലാം തൃക്കാക്കരയില്‍ മുന്നോട്ടുവെക്കുന്നതും രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാവും.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ വേണ്ടി തരംപോലെ വര്‍ഗീയത പ്രചരിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഗുരുവായൂരും തിരൂരങ്ങാടിയിലും ഉള്‍പ്പെടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഇത്തരം തന്ത്രങ്ങള്‍ അവര്‍ പയറ്റിയിട്ടുണ്ട്. അത്തരം ചൂണ്ടയില്‍ പ്രവര്‍ത്തകര്‍ ആരും കൊത്താതിരിക്കാനുള്ള ജാഗ്രത പാലിക്കണം. കാരണം, തിരഞ്ഞെടുപ്പിന് ശേഷവും കേരളം കേരളമായ് നില്‍ക്കണം.

 സ്ഥാനാര്‍ത്ഥി നിര്‍ണയവുമായ് ബന്ധപ്പെട്ട് സിപിഎമ്മിലുയര്‍ന്ന വിവാദങ്ങള്‍ അവരെ പരിഭ്രാന്തരാക്കിയിരിക്കയാണ്. അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

 വിവാദങ്ങളില്‍ ഭാഗമാകാതെ, യുഡിഎഫ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രചാരണം നടത്തി, മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ തൃക്കാക്കര നിലനിര്‍ത്തും.




ഇന്ധന വില: അന്നും ഇന്നും നികുതി എത്ര?

 


ഇന്ധന നികുതിയില്‍ (Fuel Tax)  സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി  ജനങ്ങളെ പറ്റിക്കുകയാണ്. പെട്രോളിന് 57.67ഉം  ഡീസലിന് 58.29ഉം രൂപ മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് ഏതാണ്ട് തത്തുല്യമായ  നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തിയിട്ടാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും  പരസ്പരം പഴിചാരി ജനങ്ങളെ പറ്റിക്കുന്നത്. മൊത്തം ഇന്ധന വിലയുടെ പകുതിയിലധികം കേന്ദ്ര- സംസ്ഥാന നികുതികളായിരിക്കെ അതു ജനങ്ങളില്‍നിന്ന് മറച്ചുവച്ച് കീശവീര്‍പ്പിക്കുന്ന ചക്കളത്തിപ്പോരാട്ടമാണ് ഇരുവരും നടത്തുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി  നാല് തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത്. കേന്ദ്രം വിലകൂട്ടിയപ്പോള്‍ നാലു തവണ കേരളം വിലകുറച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി കണ്ടു. ഏത് സര്‍ക്കാരാണ് ആണ് ഇപ്രകാരം കുറവ് നല്‍കിയതെന്ന് പറയാനുള്ള സത്യസന്ധത അദ്ദേഹം കാണിക്കണം. ഇത്തരം പാഠങ്ങളൊന്നും ഗുജറാത്തില്‍ പോയാല്‍ പിണറായി സര്‍ക്കാരിന് പഠിക്കാനാകില്ല.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 27.90 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 21.80 രൂപയായി. എക്‌സൈസ് നികുതിയില്‍ പെട്രോളിന് മൂന്നു മടങ്ങും ഡീസലിന് ആറ് മടങ്ങുമാണ് വര്‍ധന! ഇതാണ് കേന്ദ്രത്തിന്റെ പകല്‍ക്കൊള്ള. എന്നിട്ടാണ് നേരിയ ആശ്വാസം നല്‍കി സത്യത്തിനു മറയിടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില  കൊള്ളയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന ഇടതുസര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നതിന്  ആനുപാതികമായി  സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. വിവിധ നികുതികളിലായി   സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 34.64 രൂപയും ഡീസലില്‍ നിന്ന് 23.70 രൂപയും കിട്ടുന്നു. കേന്ദ്രത്തേക്കാള്‍ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ പകല്‍ക്കൊള്ള.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് 1,25,000 കോടി രൂപ സബ്‌സിഡി നല്‍കിയാണ് ഇന്ധനവില  യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 104 ഡോളര്‍ മാത്രമാണ്. പെട്രോള്‍ വില 117 രൂപയും ഡീസല്‍ വില 103 രൂപയുമായി കുതിച്ചു കയറിയത്  കേന്ദ്രം സബ്സിഡി നല്‍കുന്നില്ല എന്നതിനാലാണ്. റഷ്യയില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് കേന്ദ്രത്തിനു നല്‍കുന്നത്. അതിന്റെ യാതൊരു പ്രയോജനവും ജനങ്ങള്‍ക്ക് കിട്ടുന്നില്ല. ഇന്ധനവില നിയന്ത്രണത്തിന് യുപിഎ, യുഡിഎഫ് സര്‍ക്കാരുകളെ മാതൃകയാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണ്‌.  


(29-April 2022)

2022, ഏപ്രിൽ 11, തിങ്കളാഴ്‌ച

സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

 

സിൽവർലൈനിന് എതിരെ നട്ടാശേരി വിദ്യാധിരാജാ സ്കൂളിൽ സമരസമിതി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ സമീപവാസി രത്നമ്മ കണിക്കൊന്ന പൂക്കൾ നൽകി സ്വീകരിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം.


സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. നിലവിലെ റെയിൽവേ ട്രാക്കിലൂടെ മുംബൈ സബർബൻ ടെയിൻ സർവീസുമായി സഹകരിച്ച് ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം ഉപയോഗിച്ച് ടെയിൻ ഓടിക്കുകയും വളവുകൾ നിവർത്തുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ പറയുന്ന കോടികളുടെ പകുതി പോലും ചെലവുണ്ടാകില്ല. 

ഞാൻ മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് സിൽവർലൈൻ പദ്ധതിക്കു തുടക്കമിട്ടതെന്നു ചിലർ പറഞ്ഞു നടക്കുന്നുണ്ട്. അത് അവാസ്തവമാണ്. രാഷ്ട്രീയം നോക്കാതെ ജനം ഈ പദ്ധതിക്ക് എതിരെ മുന്നോട്ടുവരണം.

സിൽവർലൈനിന് എതിരെ നട്ടാശേരി വിദ്യാധിരാജാ സ്കൂളിൽ സമരസമിതി നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.






2022, ഏപ്രിൽ 5, ചൊവ്വാഴ്ച

'വിലക്കയറ്റമില്ലാത്ത ഇന്ത്യ, സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുക' കോണ്‍ഗ്രസിന്റെ ഏക മുദ്രവാക്യം

 


'വിലക്കയറ്റമില്ലാത്ത ഇന്ത്യ, സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുക' എന്നതാണ് കോണ്‍ഗ്രസിന്റെ ഏക മുദ്രവാക്യം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്.

നിങ്ങള്‍ എത്ര ശ്രമിച്ചാലും എന്നെ വിവാദത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കേണ്ട. ഐഎന്‍ടിയുസി കോണ്‍ഗ്രസില്‍ എന്താണെന്ന് ബന്ധപ്പെട്ടവര്‍ പറയും.



2022, മാർച്ച് 25, വെള്ളിയാഴ്‌ച

സിൽവർലൈൻ ജനകീയ പ്രതിഷേധം; യൂ.ഡി.എഫ് എംപിമാരെ തല്ലിച്ചടച്ച പോലീസ് നടപടി അപലനീയം

 


സിൽവർലൈൻ പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യുഡിഎഫ് എംപിമാരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ച നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു.

സമാധാനപരമായി പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ ആക്രമിച്ചത് ഫാസിസ്റ്റ് നിലപാടാണ്. സ്ത്രീയെന്ന പരിഗണനപോലും നൽകാതെ രമ്യാ ഹരിദാസ് എംപിയെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തു.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ച സന്ദർഭത്തിൽ തന്നെയാണ് എംപിമാർക്കെതിരെ കിരാതമായ അക്രമം നടന്നത്. അക്രമം അഴിച്ചുവിട്ടു മർദ്ദിച്ച് ഒതുക്കിയും ആർക്കും വേണ്ടാത്ത കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാമെന്ന് സർക്കാർ ധരിക്കരുത്. 



2022, മാർച്ച് 19, ശനിയാഴ്‌ച

കെറെയില്‍; ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത്

 


ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കെ റെയില്‍പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യത്തിന് യോജിച്ചതല്ല. ഒരിക്കലും നടക്കാത്ത പദ്ധതിക്ക് വേണ്ടിയാണ് പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത്. കേരളത്തെ തകര്‍ക്കുന്ന ഈ പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. മാടപ്പള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അച്യുതാനന്ദന്‍ സര്‍ക്കാര്‍ കെ റെയിലിന്റെ പഴയ പേരായ അതിവേഗ റെയില്‍ പാതയ്ക്ക് വേണ്ടിയുള്ള വിദഗ്ദ റിപ്പോര്‍ട്ടിന് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. 2011-ല്‍ ഞാന്‍ മുഖ്യമന്ത്രിയാകുന്ന സമയത്താണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. റിപ്പോര്‍ട്ട് പഠിച്ചപ്പോള്‍ കേരളത്തിന് താങ്ങാന്‍ പറ്റാത്ത പദ്ധതിയാണെന്ന് മനസിലായി. അപ്പോള്‍ തന്നെ പദ്ധതി വേണ്ടെന്നുവച്ചു. പകരം പദ്ധതി മഹരാഷ്ട്ര സബര്‍ബന്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള റെയില്‍ പാളം വഴി വേഗത കൂടിയ റെയില്‍ സര്‍വ്വീസുകള്‍ നടത്താനായിരുന്നു പദ്ധതി. എന്തുവന്നാലും കെ റെയില്‍ നടപ്പിലാക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പ്രതിഷേധങ്ങള്‍ കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്നാണ്.

കേരളത്തിന്റെ പശ്ചാത്തലം നോക്കുമ്പോള്‍ ഒരു വിധത്തിലും നടപ്പിലാക്കാന്‍ പറ്റാത്ത പദ്ധതിയാണിത്. വന്‍ സാമ്പത്തിക ബാധ്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സ്ഥലം ഏറ്റെടുപ്പ് എന്നിവ പ്രശ്‌നമായി വരും. യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. പദ്ധതി നീണ്ടുപോകാന്‍ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറകല്ലുകളും മണ്ണും മറ്റ് നിര്‍മ്മാണ സാമഗ്രഹികളും എത്തിക്കാന്‍ സാധിക്കാത്തതിനാലാണ്. തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പാറകല്ലുകളും മണ്ണും കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പാറകല്ലുകള്‍കൊണ്ട് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത് പ്രായോഗ്യമാകുന്നതല്ല.

സില്‍വര്‍ ലൈന് എതിരായി ഉയർന്നുവന്നിട്ടുള്ള എല്ലാ പോരാഴ്മകളുമില്ലാത്ത ഈ ബദല്‍ നിര്‍ദ്ദേശം അംഗീകരിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. 

വിദ്യാര്‍ഥികൾക്ക് നേരെയുള്ള അക്രമം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല.

 തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിന് ഇരയായ കെ.എസ്.യു നേതാക്കളെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. (16-Mar-22)

ലോക സമാധാനത്തിന് വേണ്ടി മുഖ്യമന്ത്രി രണ്ട് കോടി മാറ്റിവയ്ക്കുമ്പോള്‍, അനുയായികളായ എസ്.എഫ്.ഐ നേതാക്കള്‍ കോളജ് ക്യാംപസിനകത്ത് പെണ്‍കുട്ടികളോടു പോലും ക്രൂരമായ അക്രമമാണ് അഴിച്ചുവിടുന്നത്.

അക്രമത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ട മുഖ്യമന്ത്രി, നിയമസഭയില്‍ മറുപടി പറഞ്ഞത് സി.പി.എം നേതാവിനെ പോലെയായിരുന്നു, ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി . നിയമം കൈയില്‍ എടുത്തവര്‍ക്കെതിരെയും സ്ത്രീകളോട് ക്രൂരമായി ആക്രമം നടത്തിയവര്‍ക്കുമെതിരെയും ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടത്. അക്രമികളെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ചാല്‍ നീതി എവിടെ നിന്ന് ലഭിക്കും.

ക്യാംമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ക്രൂരമായ അക്രമങ്ങള്‍ എല്ലാ മറയും നീക്കി പുറത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരം ലോകോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കോബ്, കട്ടപ്പന സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥി ഗായത്രി, തിരൂര്‍ കോളജിലെ വിദ്യാര്‍ഥിനി എന്നിവര്‍ക്ക് നേരെയുള്ള അക്രമം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല.


2022, മാർച്ച് 11, വെള്ളിയാഴ്‌ച

യുക്രൈനിയില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് സൗകര്യം ഉറപ്പാക്കണം.

 


യുക്രൈനിയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ തുടര്‍ പഠനം തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ തുടര്‍ പഠനത്തിന് സൗകര്യം ഉറപ്പാക്കണമെന്നും അതിന് സാങ്കേതികമായ നടപടി ക്രമങ്ങള്‍  തടസ്സമാകാന്‍ പാടില്ലെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. 

യുക്രൈനില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ണ്ണാടക സര്‍വകലാശാലകള്‍ അവിടെ  പഠന സൗകര്യം ഒരുക്കിയത് കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണ്.

യുക്രൈനില്‍ പഠിക്കാന്‍ എടുത്ത വിദ്യാഭ്യാസ വായ്പ പഠനം മുടങ്ങിയതിനാല്‍  പ്രതിസന്ധിയിലായിരിക്കുകയാണ്.  വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കുവാന്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപടി സ്വീകരിക്കണം. വായ്പകള്‍ എഴുതിത്തള്ളുകയോ തിരിച്ചടവിന്റെ ബാധ്യത ഗവണ്‍മെന്റ് ഏറ്റെടുക്കുകയോ ചെയ്യണം. വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയി ജീവനുംകൊണ്ട് തിരികെയെത്തിയ വിദ്യാര്‍ത്ഥികളോട് അത്രയെങ്കിലും പരിഗണന നല്‌കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ബാങ്ക് വായ്പ എഴുതിത്തള്ളുന്നതു സംസ്ഥാന സര്‍ക്കാരിന്  വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കാന്‍ ഇടയുള്ളതിനാല്‍ അതിന് കേന്ദ്രസഹായം തേടണം.  പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിക്കണം. ആവശ്യമെങ്കില്‍ സര്‍വ്വകക്ഷി നിവേദക സംഘവും  ഡല്‍ഹിക്കു പോകണണം.

വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം വിപുലപ്പെടുത്തുവാനായി യു.ഡി.എഫ്. ഗവണ്‍മെന്റ് കാലത്ത് അനുവദിച്ചതും നിര്‍മ്മാണം നടക്കുന്നതുമായ കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം രണ്ടാമത്തെ മെഡിക്കല്‍ കോളേജ്, വയനാട് മെഡിക്കല്‍ കോളേജ് എന്നിവ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കും.  2011-ല്‍ ഉണ്ടായിരുന്ന 5 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ സ്ഥാനത്ത് 15 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ വന്നാല്‍ അത്  മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പുരോഗതി ആയിരിക്കും.

2022, മാർച്ച് 7, തിങ്കളാഴ്‌ച

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

 


സമുദായ നേതാവായും പാർട്ടി അധ്യക്ഷനായും പ്രവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ മാതൃക കേരളത്തിന് മാര്‍ഗദീപമാണ്. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ് അദ്ദേഹം. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ചു അദ്ദേഹം യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു. 

വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അതീവതാത്പര്യം കാട്ടിയ അദ്ദേഹം എനിക്ക് സഹോദര തുല്യനായിരുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

യുക്രെയിനില്‍ നിന്ന് മടങ്ങാന്‍ വിമാനസൗകര്യം ഏർപ്പടുത്തണം

 

യുദ്ധസാധ്യത നിലനില്ക്കുന്ന യുക്രെയിനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോട് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അടിയന്തര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നു പോരാന്‍ തയാറെടുത്തു നില്ക്കുകയാണെങ്കിലും വിമാനമില്ലാത്തതിനാല്‍ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. കുവൈറ്റ് യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യാഗവണ്മെന്റ്  നടത്തിയതുപോലുള്ള രക്ഷാദൗത്യം ഏര്‍പ്പെടുത്തണം. 

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്കി.

2022, ഫെബ്രുവരി 2, ബുധനാഴ്‌ച

ലോകായുക്തയെ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്.

 


പിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുമ്പോള്‍ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്.

ലോകായുക്തയ്ക്ക് കടിക്കാനുള്ള അധികാരം നല്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് യുഡിഎഫ് സര്‍ക്കാര്‍ ലോകായുക്തയെ ശാക്തീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്.

യുഡിഎഫ് സര്‍ക്കാര്‍ 2011 മെയ് 18ന് അധികാരമേറ്റ ഉടനേ ജൂണ്‍ 28ന് 117 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവന്നതാണ് വിപ്ലവകരമായ മാറ്റം. അതുവരെ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററും ഐഎച്ച്ആര്‍ഡിയും മാത്രമായിരുന്നു ലോകായുക്തയുടെ പരിധിയില്‍ ഉണ്ടായിരുന്നത്. ഐഎച്ച്ആര്‍ഡിയെ വിഎസ് സര്‍ക്കര്‍ അധികാരം ഒഴിയുന്നതിനു തൊട്ടുമുമ്പ് 4.5.2011ല്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക രാഷ്ട്രീയതാത്പര്യങ്ങളുടെ പേരിലാണ്.

ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാരിന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളെയും ഒറ്റയടിക്ക് ലോകായുക്തയുടെ പരിധിയിലാക്കിയത്. 1999ല്‍ ലോകായുക്ത രൂപീകരിച്ചശേഷം നടത്തിയ ഏറ്റവും വലിയ ശാക്തീകരണ നടപടിയായിരുന്നു അത്.

ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ അഴിമതി സംബന്ധിച്ച ഇടതുപക്ഷത്തിന്റെ ഇതുവരെയുള്ള നിലപാടുകള്‍ പൊള്ളയായിരുന്നെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടും.

ലോകായുക്തയെ ദുര്‍ബലപ്പെടുത്താൻ വ്യാജ ആരോപണങ്ങൾ

 


ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മുന്‍മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നത്. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നത്.

എംജി സര്‍വകലാശാ വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലും യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉണ്ടാകുന്നത് 2005 ജനുവരിയിലുമാണ്. അനുകൂലമായ കോടതിവിധിക്ക് പ്രതിഫലമായാണ് വൈസ് ചാന്‍സര്‍ നിയമനമെന്ന വാദം ഇതോടെ പൊളിയുന്നു. യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ കൂടാതെ ജസ്റ്റിസ് സുഭാഷന്‍ റെഡ്ഢിയും ഉണ്ടായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായി ഡോ ജാന്‍സി ജെയിംസിനെ നിയമിച്ചപ്പോള്‍ എല്ലാ വിഭാഗത്തില്‍ നിന്നും അതിനു വലിയ സ്വീകാര്യത ലഭിച്ചു. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും അന്ന് ഉയര്‍ന്നിരുന്നില്ല. പിന്നീട് ഡോ ജാന്‍സി കാസര്‍കോഡ് കേന്ദ്രസര്‍വകലാശാലാ വൈസ് ചാന്‍സലറായി. അക്കാദമിക് മികവാണ് അവരെ ഉന്നതപദവികളിലെത്തിച്ചത്. വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്ന അതേ മാതൃകയിലാണ് ലോകായുക്ത ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ഇടതുസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നത്. അഴിമതിക്കെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇതു ഇടയാക്കും. 



2022, ജനുവരി 21, വെള്ളിയാഴ്‌ച

കോവിഡ് രൂക്ഷമാകുമ്പോൾ പാർട്ടി സമ്മേളനം: വേലി തന്നെ വിളവ് തിന്നുന്നു

 


വേലി തന്നെ വിളവുതിന്നുന്നതുപോലെ കോവിഡ് നിയന്ത്രണങ്ങള്‍ പാടേ ലംഘിച്ച് സിപിഎം ജില്ലകള്‍ തോറും നടത്തിവരുന്ന  പാര്‍ട്ടി സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത്. 

പാര്‍ട്ടി സമ്മേളന വേദികളില്‍നിന്ന് ഉന്നതര്‍ക്കുപോലും കോവിഡ് ബാധിച്ചിട്ടും അടച്ചിട്ടമുറികളില്‍ നിശ്ചിത പരിധിക്കപ്പുറം ആളുകളെ പങ്കെടുപ്പിച്ചു നടത്തുന്ന സമ്മേളനങ്ങള്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. 

യു.ഡി.എഫ്. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും ദിവസങ്ങള്‍ക്ക് മുമ്പേ റദ്ദാക്കി. മത, സാംസ്‌കാരിക സംഘടനകളെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി.  എന്നാല്‍ സാമൂഹ്യ വ്യാപനം തടയാനും നിശ്ചിത എണ്ണത്തിന് അപ്പുറമുള്ള കൂട്ടായ്മകള്‍ നിയന്ത്രിക്കാനും ഗവണ്‍മെന്റിനു യാതൊരു ആത്മാര്‍ത്ഥതയും ഇല്ലെന്ന ധാരണയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അടുത്ത മൂന്നാഴ്ച കോവിഡ്/ ഒമിക്രോണ്‍ വ്യാപനം അതീവ ഗുരുതരമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നിറിയിപ്പ് നല്കിയെങ്കിലും അതിന് അനുസൃതമായ ജാഗ്രതാ നടപടികളോ, ഭരണ നടപടികളോ ഉണ്ടായില്ല. ഇതു സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.  

ഒന്നും രണ്ടും ഘട്ടങ്ങളുടെ കോവിഡ് വ്യാപന കാലത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച  'വോളണ്ടിയര്‍ ബ്രിഗേഡുകള്‍'  സംവിധാനം അടിയന്തരമായി പുന:സ്ഥാപിക്കണം. രോഗികള്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതമാകുന്നതോടെ വീട്ടില്‍ എല്ലാവരും രോഗബാധിതരാകുന്ന സ്ഥിതിവിശേഷം തടയാന്‍ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍  പുന:സ്ഥാപിക്കണം. വീടുകളില്‍ തന്നെ നില്ക്കുവാന്‍ ആഗ്രഹിക്കുന്ന രോഗികള്‍ക്കു അതിന് അവസരം കൊടുക്കണം.

മരുന്നിനും കോവിഡ് രോഗവും ആയി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വേണ്ടിവരുന്ന തുക സര്‍ക്കാര്‍ അടിയന്തരമായി അനുവദിക്കണം.  കോവിഡ് ഒന്നും രണ്ടും ഘട്ടങ്ങളില്‍ വളരെ സഹായകമായിരുന്ന ആയിരത്തോളം പി.ജി. വിദ്യാര്‍തഥികളുടെ  സേവനം ഇപ്പോള്‍ ലഭ്യമല്ല.  ഈ കുറവ് നികത്താന്‍ എം.ബി.ബി.എസ്. പാസ്സായവരെ അടിയന്തരമായി നിയോഗിക്കണം. 

ആരോഗ്യ രംഗത്തെ ജീവനക്കാരെ പ്രതിനിധികരീക്കുന്ന സംഘടനകളുമായും ഐ.എം.എ. ഉള്‍പ്പെടെയുള്ള സംഘടനകളുമായും  ഗവണ്‍മെന്റ് ആശയവിനിമയം നടത്തണം. സ്വകാര്യമേഖലയെ കൂടതല്‍ വിശ്വാസത്തിലെടുക്കണം. 

കോവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ചികിത്സയ്ക്ക് സഹായം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. കോവിഡിന്റെ മൂന്നാം വരവ് ചിലരില്‍  വളരെയേറെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അവര്‍ക്ക് കൗണ്‍സിലിന് സൗകര്യം ഏര്‍പ്പെടുത്തണം. 

വിദേശത്തു നിന്നും വരുന്നവരില്‍ രണ്ട് കുത്തിവയ്പുകള്‍ നടത്തുകയും വരുന്ന രാജ്യത്തും ഇവിടെയും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ആകുകയും രോഗലക്ഷണം ഇല്ലാതിരിക്കുകയും ചെയ്താല്‍ ക്വാറന്റീന്‍ ഒഴിവാക്കുന്ന കാര്യം  പരിഗണിക്കണം.

രണ്ട് വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. ഇതിന് കേന്ദ്ര ഗവണ്‍മെന്റ് സഹായം കൂടി ലഭ്യമാക്കണം. 

കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ വ്യത്യസ്ഥ സ്ഥിതിയില്‍ വരുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാല്‍  കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജി ഉണ്ടാക്കണം.

2022, ജനുവരി 8, ശനിയാഴ്‌ച

സബര്‍ബന്‍ റെയിലിന് വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും

 


യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി. 

വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് യു.ഡി.എഫ് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്.  കെ റെയില്‍ പദ്ധതിക്ക് 2 ലക്ഷം കോടി രൂപ ചെലവു വരുമ്പോള്‍ 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടര്‍ സ്ഥലം  ഏറ്റെടുക്കേണ്ടി വരും.  കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന   കെ റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയില്‍. 

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്  2007-08ലെ ബജറ്റില്‍ കെ റെയിലിനു സമാനമായ അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുകയും  ഡിഎംആര്‍സിയെ കസള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. അവര്‍ പദ്ധതി  റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.   എന്നാല്‍  1.27 ലക്ഷം കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യുഡിഎഫ് വേണ്ടെന്നു വച്ചു. 

തുടര്‍ന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ  സബര്‍ബന്‍ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങൂന്നൂര്‍ വരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി  ആദ്യം എടുത്തത്. അതിന് 70 ഏക്കര്‍ സ്ഥലം മതി. നിലവിലുള്ള ലൈനുകളില്‍ക്കൂടി മാത്രമാണ് സബര്‍ബന്‍ ഓടുന്നത്. ചെങ്ങന്നൂര്‍ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാല്‍ 3 വര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലുള്ള സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവര്‍ത്തുക, പ്ലാറ്റ്‌ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികല്‍. 

ഇതോടെ നിലവിലുള്ള ട്രെയിനുകളുടെ വേഗത വര്‍ധിക്കുന്നതോടൊപ്പം ഇരുപതോളം മെമു മോഡല്‍ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് 160 കിമീ വേഗതയില്‍ ഓടിക്കുവാനും കഴിയും.  പൈലറ്റ് പദ്ധതിക്കുശേഷം കണ്ണൂര്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വച്ച് 530 കി.മീ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടിയോളം രൂപയും 75 ഏക്കര്‍ വച്ച് സ്ഥലമെടുപ്പ് കൂട്ടിയാല്‍ 300 ഏക്കറോളം സ്ഥലവും മതി.  യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി റെയില്‍വെയുമായി ചേര്‍ന്ന് കമ്പനി രജിസ്റ്റര്‍ ചെയ്തു. 2014ല്‍ കേന്ദ്രഭരണം മാറിയതോടെ അവരുടെ പിന്തുണ കുറഞ്ഞു. 

പിണറായി സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിലിന്റെ അന്തിമ റിപ്പോര്‍ട്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ നല്കിയത്. എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സര്‍ക്കാരിന്റെ സബര്‍ബന്‍ റെയിലും ഒഴിവാക്കിയാണ് പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിന്നാലെ പോയത്. വന്‍കിട പദ്ധതികള്‍ക്കോ, വികസനത്തിനോ യുഡിഎഫ് ഒരിക്കലും എതിരല്ല. അതിന്റെ കുത്തകാവകാശം സിപിഎമ്മിനാണ്. മാറിയ പരിസ്ഥിതിയില്‍  കേരളത്തെ തകര്‍ക്കുന്ന പദ്ധതി വരുകയും ബദല്‍ സാധ്യതകള്‍ തേടാതിരിക്കുകയും ചെയ്യുമ്പോള്‍  അതിനെ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് പ്രതിരോധിക്കും.