UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

ഉമ്മന്‍ചാണ്ടി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഉമ്മന്‍ചാണ്ടി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ജൂൺ 15, തിങ്കളാഴ്‌ച

സി.പി.നായര്‍ വധശ്രമക്കേസ് : അവസാന തീരുമാനം കോടതിയുടേത്


കോട്ടയം: മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് അവസാനതീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത്പറഞ്ഞു. ''കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് ആഭ്യന്തരവകുപ്പുമന്ത്രി എന്നോട് സംസാരിച്ചിരുന്നു. കേസില്‍ 150ഓളം പ്രതികള്‍ ഉണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ല. അവസാനതീരുമാനം കോടതിയുടേതാണ്''- മുഖ്യമന്ത്രി പറഞ്ഞു. 

2015, ജൂൺ 6, ശനിയാഴ്‌ച

സ്വകാര്യമേഖലയിലുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും


ഷൊറണൂര്‍: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷൊറണൂരിലെ ഐക്കോണ്‍സ് (ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്യൂണിക്കേറ്റീവ് ആന്‍ഡ് കോഗ്നിറ്റീവ് ന്യൂറോ സയന്‍സ്) ആസ്​പത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുള്ള 277 സ്‌പെഷല്‍ സ്‌കൂളുകളില്‍ നൂറിനുമുകളില്‍ കുട്ടികളുള്ളവ എയ്ഡഡ് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. 50ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകള്‍ക്കുകൂടി എയ്ഡഡ് പദവി നല്‍കാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 50ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഐക്കോണ്‍സിന്റെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആസ്​പത്രിയിലെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്‌പെഷല്‍ സ്‌കൂള്‍ കെട്ടിടം, അഡോളസന്റ് ഹോം, വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍, കാന്റീന്‍ എന്നിവയാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. 

എന്‍.ആര്‍.എച്ച്.എമ്മിന്റെ രണ്ടുകോടി രൂപ ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ സ്‌പെഷല്‍ സ്‌കൂളില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് താമസിച്ചുപഠിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്‍.ആര്‍.എച്ച്.എമ്മിന്റെ രണ്ടുകോടി രൂപ ചെലവിലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. നാഡീരോഗങ്ങള്‍, വളര്‍ച്ചാ വൈകല്യങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയവ നിര്‍ണയിക്കാനും ചികിത്സ നല്‍കാനും ഉദ്ദേശിച്ചുള്ള ഓണ്‍ലൈന്‍ തെറാപ്പി സംവിധാനം ഈ മേഖലയിലെ ഏറ്റവും നൂതനമായ പദ്ധതിയാണ്. നാഡീസംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരുടെ കണക്കെടുപ്പിനും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തും.

2015, ഏപ്രിൽ 18, ശനിയാഴ്‌ച

തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും ആദരിക്കപ്പെടുന്നു


 തകഴി ശിവശങ്കരപ്പിള്ളയെ മറന്ന് മലയാളത്തിന് ഒരിഞ്ചുപോലും മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലശേഷവും തന്റെ കൃതികളിലൂടെ അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും നാമോരോരുത്തരുമാണ് ആദരിക്കപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തകഴി ശങ്കരമംഗലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ നൂറ്റിമൂന്നാം ജന്മദിനസമ്മേളനം ഉദ്ഘാടനവും പുരസ്‌കാരപ്രഖ്യാപനവും ജന്മശതാബ്ദി സ്മാരകമായ പൈതൃകമ്യൂസിയം ശിലാസ്ഥാപനവും നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നീണ്ട പോരാട്ടമാണ് നടത്തിയത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നാലാമതായി മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടി. ഇതിനായുള്ള ശ്രമങ്ങള്‍ക്കിടയില്‍ മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിലും സംസ്ഥാനങ്ങളിലും തകഴിയുടെ സ്വാധീനവും അംഗീകാരവും മനസ്സിലാക്കാന്‍ കഴിഞ്ഞു. തകഴി സ്മാരകത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനെന്ന ചിലരുടെ ധാരണ തെറ്റി


നരേന്ദ്ര മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനുള്ളതാണെന്ന  ചിലരുടെ ധാരണ തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി പാവപ്പെട്ടവരെയും സാധാരണക്കാരെയുമല്ല സംരക്ഷിക്കുന്നത്. ഇന്നു പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളെ നരേന്ദ്ര മോദി മറക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എലവഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

വികസനത്തിന്റെ പേരില്‍ സമ്പന്നര്‍ക്കു വേണ്ടിയുള്ള നിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരെ സഹായിക്കാനും അവരുടെ ഭൂമിക്കു ന്യായവില കിട്ടാനും യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം, ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിച്ച് കര്‍ഷകദ്രോഹമാക്കി. ഭരണം ഒരു വിഭാഗത്തിനു വേണ്ടിയാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

യെമനില്‍ നിന്നു വന്ന കുഞ്ഞിന്റെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും

യെമനിലെ സനയില്‍ നിന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിച്ച പാര്‍വതിയെന്ന ഒന്‍പതു ദിവസം പ്രായമായ കുഞ്ഞ് കൊച്ചി അമൃത ആശുപത്രിയിലെ ശിശുക്കള്‍ക്കായുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍. അമ്മ രാജി സമീപം.

സംഘര്‍ഷഭരിതമായ യെമനില്‍ നിന്നു നാട്ടിലെത്തി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന 10 ദിവസം പ്രായമുള്ള പാര്‍വതിയുടെ ചികില്‍സാച്ചെലവു മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

പാര്‍വതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ച കൂടി കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സിക്കേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുമായും മുഖ്യമന്ത്രി സംസാരിച്ചു.  

കൊല്ലം ഓച്ചിറ മഠത്തില്‍കാരായ്മ അയോധ്യയില്‍ സഷ് കുമാറിന്റേയും രാജിയുടേയും മകളായ പാര്‍വതിയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യെമനില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ സഹായഹസ്തം നീട്ടുന്നത്.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി: പരിഹാരം കാണും

 
 കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമത്തിലാണു സര്‍ക്കാരെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതുഗതാഗത സംവിധാനം ശക്തമായാല്‍ മാത്രമേ ഗതാഗത ക്ലേശത്തിനു പരിഹാരം കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെയും (കെയുആര്‍ടിസി) തേവര ബസ് സ്‌റ്റേഷന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

പൊതുസൗകര്യങ്ങള്‍ ര്‍ധിപ്പിച്ചാലേ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താനാകൂ. മെട്രോയുടെ പണി പൂര്‍ത്തിയാകുമ്പോള്‍ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ കുറവുണ്ടാകും. സമയ, സാമ്പത്തിക ലാഭം ഉണ്ടാകുന്നതോടെ കൂടുതല്‍ ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ചു പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകണം കെയുആര്‍ടിസിയുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

2015, ഏപ്രിൽ 12, ഞായറാഴ്‌ച

കെ.പി.എം.എസ് ന്‌ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കും



കെ.പി.എം.എസ്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ 
തയ്യാറാണെന്ന് മുഖ്യമന്ത്രി. സംസ്ഥാന സമ്മേളനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനദീപം തെളിയിച്ചു.

സംവരണംകൊണ്ട് എല്ലാം ആയി എന്ന് നമ്മള്‍ ധരിക്കരുത്. സംവരണം ഒരു അവസരം മാത്രമാണ്. അറിവുനേടി എല്ലാ സ്ഥാനത്തും അവകാശികളാകണം. അയ്യങ്കാളി ആഗ്രഹിച്ചതുപോലെ കെ.പി.എം.എസ്. ഓരോ ലക്ഷ്യവും നേടി മുന്നേറുകയാണ്. കെ.പി.എം.എസ്സിന് വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ നീതി കാട്ടി. നിങ്ങള്‍ അര്‍ഹിക്കുന്നത് വൈകിയാണെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെല്ലാം നീതിയുടെ മാര്‍ഗം കാണിച്ച് ശക്തി തെളിയിച്ച് കെ.പി.എം.എസ്. മുന്നോട്ട് പോകുന്നത് സമൂഹത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചോദിച്ചതെല്ലാം കെ.പി.എം.എസ്സിന് നല്‍കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്വാഗത പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു.

സംഘടനയുടെ കരുത്തുകാട്ടിയ ശക്തിപ്രകടനത്തോടെ കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ആവേശോജ്ജ്വല തുടക്കം. മഴയെ അവഗണിച്ച് ആയിരങ്ങളാണ് അവകാശപ്പോരാട്ടങ്ങളുടെ കഥപറഞ്ഞ പ്രകടനത്തിലൂടെ ആവേശമായി നീങ്ങിയത്. അയ്യങ്കാളിക്ക് മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയായ ഇ.എം.എസ്. സ്റ്റേഡിയത്തിലേക്ക് ഒഴുകി.


2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

യെമന്‍: വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നീട്ടണം


 യെമനില്‍നിന്ന് വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ 11 വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും നിരവധിയാളുകള്‍ സനാ വിമാനത്താവളവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

വിമാനസീറ്റിന്റെ ലഭ്യതക്കുറവുമൂലം അവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്കുകൂടി മടങ്ങാന്‍ അടിയന്തരമായ സൗകര്യം ഉണ്ടാക്കണം. ഇന്ത്യാക്കാരാണെന്ന് തെളിയിക്കാന്‍ രേഖ കൈവശമുള്ള എല്ലാവരെയും പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ കൈവശമില്ലെങ്കിലും മടക്കിക്കൊണ്ടുവരണമെന്ന് ജിബൂട്ടിയില്‍ തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമന്ത്രി വി.കെ. സിങ്ങിനോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പാക്കിസ്താന്‍ വഴിവന്ന അഞ്ച് മലയാളികള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതമായി അവരെ എത്താന്‍ സഹായിച്ച പാകിസ്താന്‍ സര്‍ക്കാറിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

വിവാദം മാത്രം മതിയെന്ന് ചിലരുടെ ചിന്ത


 വിവാദം മാത്രം മതിയെന്നു ചിലര്‍ ചിന്തിച്ചാല്‍ അതിന്റെ പിന്നാലെ താന്‍ പോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ കടമകളും നിറവേറ്റും. ഒന്നിലും കാലതാമസം വരുത്തില്ല. യമനില്‍നിന്നു മലയാളികളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പ്രശംസിക്കുന്ന പ്രകടനം കാഴ്ചവച്ച  സര്‍ക്കാരാണിത്. 

മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യങ്ങളാണു കേരളം ചെയ്യുന്നത്. പക്ഷേ അതൊന്നും കാര്യമല്ലെന്നും വിവാദം മതിയെന്നുമുള്ള നിലപാടാണു പലര്‍ക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രധാന കാര്യങ്ങളും പൂര്‍ത്തിയാക്കിയശേഷമാണു കഴിഞ്ഞ ദിവസങ്ങളില്‍ പി.സി. ജോര്‍ജ് പ്രശ്‌നം തീര്‍ക്കുന്ന ചര്‍ച്ചയ്ക്കായി താന്‍ കയറിയത്. എന്നിട്ടും ഇവിടെ ഭരണസ്തംഭനം എന്ന് ആക്ഷേപിക്കുന്നു. 

ഏതു കാര്യത്തിലാണ് ഈ സര്‍ക്കാര്‍ വീഴ്ച വരുത്തിയതെന്നു കൂടി അവര്‍ പറയണം. ഇതൊക്കെ ജനം വിലയിരുത്തട്ടെ. വിവാദം ആഘോഷിക്കാന്‍ ഒരുപാടു പേരുണ്ട്. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്താണു സംഭവിച്ചത്. ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടപ്പോഴും പിടിച്ചുനിന്നതു കേരളത്തില്‍ മാത്രമാണ്. ജനങ്ങള്‍ കാര്യങ്ങള്‍ തൊട്ടറിയുന്നുണ്ട്. ജനങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇതിനിടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. അത്തരം കാര്യങ്ങളെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

ജോര്‍ജിനെ ഭയമില്ല

 
 പി.സി. ജോര്‍ജിനെ തനിക്ക് ഭയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.എം. മാണിക്കെതിരെ അതിരുകടന്ന് സംസാരിക്കുന്ന ജോര്‍ജിനെ യു.ഡി.എഫില്‍ നിലനിര്‍ത്തണമോയെന്ന് ആ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തനിക്ക് നല്‍കിയ കത്തില്‍ പറഞ്ഞ പല കാര്യങ്ങളും തന്നോട് നേരത്തെ പറഞ്ഞതാണെന്ന പി.സി. ജോര്‍ജിന്റെ വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്ത് കിട്ടിയയുടന്‍ ജോര്‍ജുമായി ടെലഫോണ്‍ വഴി സംസാരിക്കുകയുംചെയ്തു.

മുന്നണി രാഷ്ട്രീയത്തിന്റെ പൊതുതത്വം അനുസരിച്ചാണ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റിയത്. ഇതിനായി ചര്‍ച്ച നടത്തിയത് ശരിയാണോയെന്ന് ചിന്തിക്കുന്നവരുമുണ്ട്. ചര്‍ച്ചകള്‍ കീഴടങ്ങലല്ല. തന്റെ പൊതുവായ രീതിയാണ്.

സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഇത്തരം ഒരു വിവാദവും ബാധിക്കില്ല. വിവാദങ്ങള്‍ക്കുശേഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്താണുണ്ടായത്?

കേരളത്തില്‍ ജനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയോടൊപ്പം നിന്നു. ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാം. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുമുണ്ട്.

മൂന്ന് മന്ത്രിമാര്‍ക്കെതിരെ സരിതയുടെ കത്തില്‍ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ രണ്ടുകൊല്ലം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ വീണ്ടുമെങ്ങനെ ഉയര്‍ന്നുവന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആഭാസ സര്‍ക്കാരെന്നാണ് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ നിയമസഭയില്‍ നടന്നതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അത് വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അതിനെ ആഭാസമെന്ന് താന്‍ പറയുന്നില്ല.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

2015, ഏപ്രിൽ 8, ബുധനാഴ്‌ച

ജലസാക്ഷരത ജീവിത ദൗത്യമാക്കണം



 ജലസാക്ഷരത ജീവിത ദൗത്യവും മുദ്രാവാക്യവുമായി കേരളം ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലയാള മനോരമ പലതുള്ളി കേരള ജല കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണത്തിനായി സര്‍ക്കാരും പൊതു പ്രവര്‍ത്തകരും മറ്റുള്ളവരും ഉള്‍പ്പെടുന്ന കൂട്ടായ്മ വേണം.

ഭാവി തലമുറയ്ക്ക് കരുതിവയ്ക്കാവുന്ന ഏറ്റവും വിലയേറിയ സമ്പത്താണു ശുദ്ധജലം. ജലസംരക്ഷണം നാടിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ജലത്തിനായി രാജ്യങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും തര്‍ക്കങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ജലസംരക്ഷണരംഗത്തു ജാഗ്രത പുലര്‍ത്തേണ്ട സമയമെത്തി. ശുദ്ധജലത്തിന്റെ ലഭ്യതയും ജല സ്രോതസ്സുകളുടെ മലിനീകരണവുമാണു കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍. ഗുണനിലവാരമില്ലാത്ത വെള്ളം പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കുന്നു. 44 നദികള്‍, കുളങ്ങള്‍ എന്നിവ അടക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിനായി സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.




നദീസംയോജന പദ്ധതി അംഗീകരിക്കാനാവില്ല


കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള നദീസംയോജന പദ്ധതിയോടുള്ള കടുത്ത എതിര്‍പ്പു വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നദീസംയോജന പദ്ധതി കേരളത്തിന് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്ന് ജല കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

പദ്ധതി നടപ്പാക്കാന്‍ പലതലങ്ങളില്‍നിന്നു സംസ്ഥാനത്തിനു മേല്‍ സമ്മര്‍ദമുണ്ട്. പമ്പ, അച്ചന്‍കോവിലാര്‍ - വൈപ്പാര്‍ സംയോജനത്തിനു തമിഴ്‌നാട് മുന്നോട്ടുപോവുകയാണ്. എന്നാല്‍, കേരളം ഇതിനെ ശക്തമായി എതിര്‍ക്കുകതന്നെ ചെയ്യും. കേരളത്തില്‍നിന്നു കൊടുക്കാന്‍ ഒരുതുള്ളി വെള്ളം പോലും അധികമില്ല എന്നതുതന്നെയാണു കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇനി തീരുമാനിക്കേണ്ടത് ജോര്‍ജ്


തിരുവനന്തപുരം: ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത് പി.സി. ജോര്‍ജ് ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കിയിട്ടില്ല. അദ്ദേഹം യു.ഡി.എഫില്‍ തുടരണമോയെന്ന കാര്യം ഇനിയുള്ള ജോര്‍ജിന്റെ നിലപാടുകളെ ആശ്രയിച്ചിരിക്കും.പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കെ.എം. മാണി തന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ ഒഴിവാക്കുന്നത്. ഓരോ പാര്‍ട്ടിക്കും അനുവദിക്കുന്ന സ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതും ഒഴിവാക്കുന്നതും അതത് പാര്‍ട്ടികളുടെ നിര്‍ദേശപ്രകാരമാണ്. അതാണ് മുന്നണി മര്യാദ. സമവായത്തിന് ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല - മുഖ്യമന്ത്രി പറഞ്ഞു.

മലയാളികള്‍ രോഗം വിലയ്ക്കുവാങ്ങുന്നു


ലോകാരോഗ്യ ദിനാചരണം

തിരുവനന്തപുരം: ജീവിതരീതികൊണ്ട് മലയാളികള്‍ രോഗം വിലയ്ക്ക് വാങ്ങുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണ്. എന്നാല്‍ മരുന്നുപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്തെ ആകെ മരുന്നുപയോഗത്തിന്റെ പത്ത് ശതമാനവും സംസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ലോഗോ മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. അരുവിക്കര പഞ്ചായത്തിനെ സുരക്ഷിതഭക്ഷണം മാതൃകാഗ്രാമമായി ഏറ്റെടുക്കുന്നതായി മന്ത്രി മഞ്ഞളാംകുഴി അലി പ്രഖ്യാപിച്ചു. 

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

ജിബൂട്ടി വിമാനങ്ങള്‍ കൊച്ചിയിലേക്ക് ക്രമീകരിക്കണം


 തിരുവനന്തപുരം: െയമനില്‍നിന്നുള്ള ഇന്ത്യാക്കാരെയും വഹിച്ച് ജിബൂട്ടിയില്‍നിന്ന് യാത്രതിരിക്കുന്ന എല്ലാ വിമാനങ്ങളും കൊച്ചി വഴി യാത്ര ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. കഴിഞ്ഞദിവസം മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരില്‍ എഴുപത് ശതമാനം പേരും കേരളത്തിലേക്കുള്ളവരായിരുെന്നന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള 188 മലയാളികളെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടങ്ങുന്ന യാത്രികര്‍ക്ക് ഇതുകാരണം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. ജിബൂട്ടിയില്‍നിന്നുള്ള വിമാനം ജിബൂട്ടി-കൊച്ചി-മുംബൈ/ജിബൂട്ടി-മുംബൈ-കൊച്ചി എന്ന് പുനഃക്രമീകരിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവും. 
വിദൂരസ്ഥലങ്ങളില്‍നിന്നുള്ള വനിതകളായ നഴ്‌സുമാര്‍ക്ക് റോഡ് മാര്‍ഗം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ യാത്രചെയ്ത് വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റെഡ്‌ക്രോസ്/റെഡ് ക്രെസെന്റ് മറ്റ് മനുഷ്യാവകാശ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ചചെയ്ത് ഇവര്‍ക്ക് വിമാനത്താവളത്തിലോ തുറമുഖത്തോ എത്താനുതകുന്ന ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണം. 

വിസാ കാലാവധി കഴിഞ്ഞവരും ആശുപത്രി അധികൃതര്‍ അനുമതി നിഷേധിക്കുന്നവരും ഉള്‍പ്പെടെ മടങ്ങിവരാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. പിഴയീടാക്കാതെതന്നെ ഇവര്‍ക്ക് ഔട്ട്പാസ്സ്/എക്‌സിറ്റ് പാസ് നല്‍കണം.

2015, ഏപ്രിൽ 4, ശനിയാഴ്‌ച

1,900 ഇന്ത്യക്കാര്‍ ഉടനെ മടങ്ങും

 
തിരുവനന്തപുരം: യെമനില്‍നിന്ന് മൂന്ന് വിമാനങ്ങളിലും രണ്ട് കപ്പലുകളിലുമായി 1,900 ഇന്ത്യക്കാരെ ഉടനെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങളും എയര്‍ഇന്ത്യയുടെ ഒരു വിമാനവുമാണ് യെമനില്‍ എത്തിയത്. ഇതില്‍ ഒരു വിമാനം െകാച്ചിയിലെത്തും. രണ്ട് വിമാനങ്ങള്‍ മുംബൈയിലിറങ്ങും.

യെമനിലെ ഏദന്‍, ഹൊദിദ തുറമുഖങ്ങളില്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ എത്തുന്നുണ്ട്. ശനിയാഴ്ച ഇത് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യെമനിലെ സനാ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കെ.എസ്.ആര്‍.ടി.സി. സൗകര്യമൊരുക്കി


യെമനില്‍നിന്ന് തിരിച്ചെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് ആറ് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സൗജന്യമായിട്ടാണ് യാത്ര.

മാണിക്കെതിരായ വിജിലന്‍സ് കേസ്: രമേശുമായി ഭിന്നതയില്ല


കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ കെ.എം.മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ നിയമവിദഗ്ദധര്‍ക്ക് രണ്ടഭിപ്രായമുണ്ടെന്നാണ് താന്‍ പറഞ്ഞത്. തനിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരേ അഭിപ്രായമാണുളളത്. ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലാണ് ആശയക്കുഴപ്പമുളളത്. 

കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണുളളത്. ആഭ്യന്തരവകുപ്പുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

മാണിക്കെതിരായ കേസ് രാഷ്ട്രീയതീരുമാനമല്ല


തിരുവനന്തപുരം: ബിജു രമേശിന്റെ ആരോപണത്തിന്റെ പേരില്‍, തനിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ലെന്ന മന്ത്രി കെ.എം.മാണിയുടെ അഭിപ്രായം സംബന്ധിച്ച ചോദ്യത്തിന്, അങ്ങനെയൊരു അഭിപ്രായം രാഷ്ട്രീയകേന്ദ്രങ്ങളില്‍ മാത്രമല്ല, നിയമവൃത്തങ്ങളിലുമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.

എന്നാല്‍, ഇക്കാര്യത്തിലുണ്ടായ തീരുമാനം രാഷ്ട്രീയതീരുമാനമായിരുന്നില്ല; ഉദ്യോഗസ്ഥരുടെ തീരുമാനമായിരുന്നു. അന്വേഷണസംഘത്തിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. അന്വേഷണസംഘത്തിന്റെ നിഷ്പക്ഷതയാണ് ഇവിടെ വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടന്നതായി മന്ത്രി കെ.എം.മാണി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മറുപടി.

ബാര്‍കോഴ േകസുമായി ബന്ധപ്പെട്ട് രണ്ടുതരം നീതി നടപ്പാക്കിയെന്ന് കേരള കോണ്‍ഗ്രസ്(എം) ആരോപിച്ചതു സംബന്ധിച്ച ചോദ്യത്തിന് രണ്ടുനീതിയെന്ന സാഹചര്യം ഒരിക്കലുമുണ്ടാകില്ലെന്നായിരുന്നു മറുപടി. കെ.എം.മാണി സീനിയര്‍ മന്ത്രിയാണ്. യു.ഡി.എഫ്. ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്‍ക്കുന്നുണ്ട്. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. 

മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിച്ചിട്ട് അഞ്ചു മാസമായി. ഒരു തെളിവും ഹാജരാക്കാനായില്ല. ഇപ്പോള്‍ മറ്റു മന്ത്രിമാര്‍ക്കെതിരെ ആരോപണം കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.എന്‍.പ്രതാപനോട് വിശദീകരണം ചോദിക്കും


തിരുവനന്തപുരം: ബാര്‍കോഴ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനെതിരെ പരസ്യമായി ആരോപണമുന്നയിച്ച ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.യോട് വിശദീകരണം ചോദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

'പ്രതാപന്‍ ചെയ്തത് വലിയ തെറ്റാണ്. എ.ജി. നല്ല നിലയിലാണ് കേസ് നടത്തിയത്. എന്തെങ്കിലും അഭിപ്രായവ്യത്യസം ഉണ്ടായിരുന്നെങ്കില്‍ പ്രതാപന് എന്നോട് പറയാമായിരുന്നു. പാര്‍ട്ടി പ്രസിഡന്റിനോട് പറയാമായിരുന്നു. ഇത്തരം നടപടികള്‍ കോണ്‍ഗ്രസ്‌ െവച്ചുപൊറുപ്പിക്കില്ല' -മുഖ്യമന്ത്രി പറഞ്ഞു.

യെമന്‍: രണ്ട് കപ്പലുകള്‍കൂടി അയച്ചു


തിരുവനന്തപുരം: യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി രണ്ട് കപ്പലുകള്‍കൂടി അവിടേക്ക് നീങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുംബൈയില്‍നിന്ന് കൂടുതല്‍ കപ്പലുകള്‍ അയയ്ക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുന്നതു മൂലമാണ് കടല്‍മാര്‍ഗ്ഗമുള്ള ഒഴിപ്പിക്കലിന് ശ്രമിക്കുന്നത്. എന്നാല്‍, ഇതിന് പ്രായോഗികമായ തടസ്സങ്ങളുണ്ട്. 450 മുതല്‍ 600 കി.മീ. വരെ ദൂരം സഞ്ചരിച്ച് മാത്രമേ മലയാളികള്‍ക്ക് തുറമുഖത്ത് എത്താനാകൂ. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്ര ദുഷ്‌കരമാണ്. ഇന്ത്യക്കാരുടെ കുടിയൊഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അധികൃതര്‍ താനുമായുള്ള ചര്‍ച്ചകളില്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.