UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജൂൺ 30, ശനിയാഴ്‌ച

ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല

ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല -മുഖ്യമന്ത്രി

ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല -മുഖ്യമന്ത്രി

തൃശൂര്‍: ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ആ പാര്‍ട്ടിക്ക് തന്നെയല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് സി.പി.എമ്മിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരുവഞ്ചൂരിന്റെ പൊലീസിനെ ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഏതെങ്കിലും പാര്‍ട്ടി വിചാരിച്ചാല്‍ ഒരു പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ മാത്രമേ കഴിയൂ. അല്ലാതെ തകര്‍ക്കാന്‍ കഴിയില്ല. ശരിയായ രീതിയിലാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടയമേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി രാമനിലയത്തില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും 

 

തിരുവനന്തപുരം: കേരളത്തില്‍ 'സീപ്ലെയിന്‍' സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'പവന്‍ ഹന്‍സ്' എന്ന സ്ഥാപനമാണ് സാധ്യതാപഠനം നടത്തുക. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പവന്‍ ഹന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സാധ്യതാപഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കും.

സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ച് അഞ്ചു കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. താല്പര്യപ്പെടുന്ന എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കണമെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം. 

എന്നാല്‍ പവന്‍ ഹന്‍സിന്റെ സാധ്യതാപഠനത്തിനുശേഷം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും സിവില്‍ വ്യോമയാന വകുപ്പിന്റെയും അനുമതി ലഭിച്ച ശേഷമായിരിക്കും സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നതിന് അര്‍ഹരായ കമ്പനികളെ തിരഞ്ഞെടുക്കുകയെന്നും യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. മന്ത്രി എ.പി. അനില്‍കുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


2012, ജൂൺ 25, തിങ്കളാഴ്‌ച

പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

 

 


തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ താമസിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന മലയാളികള്‍ക്കായി ഐ.ഡി.കാര്‍ഡ് കം ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതി ജൂണ്‍ 28ന് നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 

18 വയസ് തികഞ്ഞവരും രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കേരളത്തിന് പുറത്ത് (ഇന്ത്യക്ക് അകത്ത്) ജോലി ചെയ്തുവരുന്നവരും അല്ലെങ്കില്‍ സ്ഥിരം താമസിക്കുന്നവരും ആയ ഒരു മറുനാടന്‍ മലയാളിക്ക് ഇതിലേക്ക് അപേക്ഷിക്കാം. 300 രൂപ ഫീസുള്ള ഈ ഇന്‍ഷുറന്‍സ് കാര്‍ഡിന് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. അപകടത്തില്‍ സ്ഥിര അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഈ കാര്‍ഡ് മറുനാടന്‍ മലയാളികളുടെ ഒരു തിരിച്ചറിയല്‍ രേഖയായും കേരള സര്‍ക്കാരിന്റെ സാന്ത്വന, ചെയര്‍മാന്‍ ഫണ്ട്, കാരുണ്യം തുടങ്ങിയ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കായുള്ള തിരിച്ചറിയല്‍ രേഖയായും ഉപയോഗപ്പെടുത്താം. 

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പും അന്യ സംസ്ഥാനത്ത് താമസിക്കുന്നതിന്റെ / ജോലി ചെയ്യുന്നതിന്റെ രേഖ സഹിതം നോര്‍ക്കറൂട്ട്‌സിന്റെ ഹെഡ് ഓഫീസിലും റീജണല്‍ ഓഫീസുകളിലും ഡല്‍ഹി, മുംബൈ, എന്‍.ആര്‍.കെ. ഡെവലപ്‌മെന്റ് ഓഫീസിലും ചെന്നൈ, ബറോഡാ, ബാംഗ്‌ളൂര്‍ നോര്‍ക്ക റൂട്ട്‌സ് സാറ്റലൈറ്റ് ഓഫീസുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന ഓഫീസുകള്‍ വഴി കാര്‍ഡുകള്‍ വിതരണം ചെയ്യും. ലക്ഷക്കണക്കിന് സാധാരണക്കാരായ മറുനാടന്‍ മലയാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഈ പദ്ധതി വഴി ലഭ്യമാകും.

ഈ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിവഴി മറുനാടന്‍ മലയാളികളുടെ ദീര്‍ഘകാലത്തെ ഒരു ആവശ്യം കൂടി സഫലീകരിക്കുകയാണ്. 

2012, ജൂൺ 22, വെള്ളിയാഴ്‌ച

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും 


 



തിരുവനന്തപുരം: കേരളത്തില സമീപകാലത്തുണ്ടായ പച്ചക്കറികളുടെയും അരിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ അടിയന്തര നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നരീതി തുടരും. ഇതിന് പുറമേ കണ്‍സ്യൂമര്‍ ഫെഡ് 1500 നന്മ സ്റ്റോറുകള്‍ പുതുതായി ആരംഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റ നിയന്ത്രണത്തിന് മന്ത്രി അനൂപ് ജേക്കബ്ബ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ.പി. മോഹനന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥരുടെയോഗം വിളിച്ചുചേര്‍ത്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 26 വിപണനകേന്ദ്രങ്ങളും ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ച് 42 വിപണനകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ഹോര്‍ട്ടികോര്‍പ്പ് തനതായി 98 വിപണനകേന്ദ്രങ്ങളും തിരുവനന്തപുരത്ത് നാല് മൊബൈല്‍ യൂണിറ്റുകളും ആരംഭിച്ചു.

കണ്‍സ്യൂമര്‍ ഫെഡ് 154 വിപണന കേന്ദ്രങ്ങളും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ 27 വിപണന കേന്ദ്രങ്ങളും ആരംഭിച്ചു. ഈ നാല് ഏജന്‍സികളും പച്ചക്കറി വിപണിയില്‍ നടത്തിയ ഇടപെടലിന്റെ ഫലമായി ആറ് ഇനം പച്ചക്കറികളുടെ വില പിടിച്ചുനിര്‍ത്താനായിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ഓണം-റംസാന്‍ കാലം വരെ തുടരും. വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കാന്‍ പുതിയ 100 പച്ചക്കറി വിപണന കേന്ദ്രങ്ങള്‍കൂടി കണ്‍സ്യൂമര്‍ഫെഡ് ഉടന്‍ ആരംഭിക്കും. 59 വാഹനങ്ങളിലും ഒന്‍പത് ബോട്ടുകളിലുമായി നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡ് ലഭ്യമാക്കുന്നുണ്ട്. ഇവയില്‍ ഇനി പച്ചക്കറികൂടി ലഭ്യമാക്കും. ഇനിയും ആവശ്യമായി വന്നാല്‍ വേണ്ടത്ര വിപണനകേന്ദ്രങ്ങള്‍ ഹോര്‍ട്ടികോര്‍പ്പും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരിയുടെ വിലക്കയറ്റം തടയുന്നതിന് ഒരുകിലോയ്ക്ക് 22 രൂപ നിരക്കില്‍ ജയ അരിയും 19 രൂപയ്ക്ക് കുറുവ അരിയും കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും. അരിയുടെ വിലക്കയറ്റം തടയാന്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗിണിച്ച് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഫലം വിപണിയില്‍ ഉടന്‍ പ്രകടമാകും. ബി.പി.എല്‍. കാര്‍ക്ക് ഒരുരൂപ നിരക്കില്‍ നല്‍കുന്നതിനായി നേരത്തെ സമ്മതിച്ചതിനേക്കാള്‍ 169000 ടണ്‍ അരി അധികമായി കേന്ദ്രം നല്‍കും. 4.68 രൂപ നിരക്കില്‍ ഈ അരി ലഭിക്കും. എ.പി.എല്‍. കുടുംബങ്ങള്‍ക്ക് പ്രതിമാസം 10.5 കിലോഗ്രാം അരിയാണ് കേന്ദ്രം നല്‍കുന്നത്. ഇത് 15 കിലോഗ്രാം ആക്കി താത്കാലികമായി ഉയര്‍ത്തിയത് ഇനി സ്ഥിരമായി ലഭ്യമാക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പുറമേ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയാന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്കൊപ്പം സ്വീകരിക്കേണ്ട മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യവകുപ്പ് സെക്രട്ടറി, റേഷന്‍ കണ്‍ട്രോളര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂൺ 20, ബുധനാഴ്‌ച

പൈലറ്റ് സമരം: ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം

പൈലറ്റ് സമരം: ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൈലറ്റുമാരുടെ സമരത്തത്തെുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലത്തെിക്കാന്‍ ചാര്‍ട്ടേഡ് വിമാനസര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ക്കനുഭവപ്പെടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച എ.എം. ആരിഫിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ടിക്കറ്റ് തുക തിരികെനല്‍കിയിട്ടുണ്ട്. മറ്റ് കമ്പനികളുടെ ടിക്കറ്റുകളും ലഭ്യമാക്കി. എന്നാല്‍ ഇത് പരിഹാരമല്ല. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പുതുതലമുറ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സുതാര്യമല്ലാത്ത തരത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ളെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് മാത്രമാണ് അധികാരം. എന്നാല്‍, നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ടാല്‍ പൊലീസിന് കേസെടുക്കാം. ഗുണ്ടകളെ വിട്ട് വിരട്ടിയാലും ക്രിമിനല്‍ കേസെടുക്കാം. ജോസഫ് വാഴക്കന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സേവനാവകാശ നിയമം ഈ സമ്മേളനത്തില്‍

സേവനാവകാശ നിയമം ഈ സമ്മേളനത്തില്‍-മുഖ്യമന്ത്രി

തിരുവനന്തപുരം: സേവനാവകാശ നിയമം ഈ സഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ക്ക് സേവനം നല്‍കുന്നത് ഔദാര്യമായി കാണുന്ന സ്ഥിതിമാറും. അര്‍ഹര്‍ക്കെല്ലാം ബി.പി.എല്‍ കാര്‍ഡ് നല്‍കും. നിയമസഭയില്‍ പൊതുഭരണവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്മാര്‍ട്ട്സിറ്റി ഒന്നാംഘട്ടം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. കൊച്ചി മെട്രോയുടെ കേന്ദ്ര മന്ത്രിസഭാ അനുമതി ഏത് ദിവസവും കിട്ടാം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് ലഭിച്ച് ആഗോള ടെന്‍ഡറും വിളിച്ചു. റണ്‍വേ നിര്‍മാണം ഈവര്‍ഷംതുടങ്ങും. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമെങ്കില്‍ റീടെന്‍ഡര്‍ ചെയ്യും. സി. ദിവാകരന്‍ മന്ത്രിയായിരിക്കെ കരുനാഗപ്പള്ളിയില്‍ അനുവദിച്ച കോടതി, ജീവനക്കാരെ അനുവദിക്കാഞ്ഞതുകൊണ്ട് പ്രവര്‍ത്തിക്കാനായില്ല. ജീവനക്കാരുടെ തസ്തിക അനുവദിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂൺ 19, ചൊവ്വാഴ്ച

വിഷന്‍ 2030 ഈ വര്‍ഷം തുടങ്ങും

വിഷന്‍ 2030 ഈ വര്‍ഷം തുടങ്ങും - മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണമായ ഡിജിറ്റല്‍ സംസ്ഥാനമാക്കുന്നതോടൊപ്പം വന്‍ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള വിഷന്‍ 2030 പദ്ധതി ഈ വര്‍ഷം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതി നിര്‍വഹണക്കാര്യത്തില്‍ 89 ശതമാനവും ചെലവഴിച്ച സര്‍ക്കാര്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിന് പരമാവധി സ്വാതന്ത്ര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

''പി.കെ. ബഷീര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷം നാലുദിവസം നിയമസഭ സ്തംഭിപ്പിച്ചു. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടും നിയമത്തിന് വിധേയമായും മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. എഫ്.ഐ.ആറില്‍ പേരുവന്നത് കൊണ്ടുമാത്രം ഒരാളെ പ്രതിയാക്കി അറസ്റ്റുചെയ്യാന്‍ പറ്റില്ല. ഞങ്ങള്‍ക്കു ലഭിച്ച നിയമോപദേശം അതാണ്'' - അദ്ദേഹം പറഞ്ഞു.

എല്ലാ ജനകീയപ്രശ്‌നങ്ങളോടും ഏറ്റവും അനുകൂലമായ രീതിയിലാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അനുമതിയും ലഭിച്ചു. ഒന്നരക്കൊല്ലത്തിനുള്ളില്‍ പ്രാഥമിക പ്രവര്‍ത്തനം പൂര്‍ത്തിയാകും. കൊച്ചി മെട്രോയുടെ പണി തുടങ്ങി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ തുടങ്ങും. സേവനാവകാശനിയമം ഈ വര്‍ഷം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒഴിവുവരുന്ന തസ്തികകള്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നടപടി

ഒഴിവുവരുന്ന തസ്തികകള്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നടപടി - മുഖ്യമന്ത്രി

 

 


തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുവരുന്ന തസ്തികകള്‍ ആറ് മാസത്തിനകം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും അതിനുമേല്‍ പി.എസ്.സി. ഒരു വര്‍ഷത്തിനകം നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. തസ്തിക യഥാസമയം അറിയിക്കാത്ത വകുപ്പുമേധാവികള്‍ക്കെതിരെ കര്‍ശന നടപടിക്കായി നിയമം നിര്‍മിക്കുന്നകാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി.യില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രകാരം ഉദ്യോഗാര്‍ഥികള്‍ ഒരുതവണ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. തുടര്‍ന്ന് നേടുന്ന യോഗ്യതകളും മാറ്റങ്ങളും പ്രൊഫൈലിലൂടെ സ്വയം രേഖപ്പെടുത്താം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ആദിവാസി മേഖലകളില്‍ പദ്ധതി കാര്യക്ഷമമല്ലെന്നു മനസ്സിലാക്കുന്നു. അത് മറികടക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച പി.എസ്.സി. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു റിവ്യൂകമ്മിറ്റി ചേരുകയുണ്ടായി. 1997-ല്‍ റിപ്പോര്‍ട്ട് ചെയ്ത വികലാംഗര്‍ക്കായുള്ള പോസ്റ്റില്‍ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ പോരായ്മകള്‍ പി.എസ്.സി.യുമായി ചര്‍ച്ച ചെയ്തശേഷം റിവ്യൂ കമ്മിറ്റി വീണ്ടും ചേരും. ജില്ലാ, താലൂക്ക് തലങ്ങളില്‍ പി.എസ്.സി. ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കും. 2011 മെയ് ഒന്നുമുതല്‍ 2012 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 48,993 ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയില്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സി.പി. മുഹമ്മദ്, വി.ഡി. സതീശന്‍, പി.സി. വിഷ്ണുനാഥ്, എ.ടി. ജോര്‍ജ്, എ.കെ. ബാലന്‍, മാത്യു ടി.തോമസ്,വി.ടി. ബാലറാം, പി.സി. ജോര്‍ജ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

2012, ജൂൺ 16, ശനിയാഴ്‌ച

സര്‍ക്കാരിന് ലഭിച്ച അംഗീകാരം

സര്‍ക്കാരിന് ലഭിച്ച അംഗീകാരം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍ സെല്‍വരാജിന്റെ വിജയം സംസ്ഥാന സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെല്‍വരാജിനെ യു.ഡി.എഫ് വിലക്കെടുത്തുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനുള്ള മറുപടിയാണിത്. സെല്‍വരാജിന്റെ വിജയം സര്‍ക്കാരിനും യു.ഡി.എഫിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യു.ഡി.എഫ് നെയ്യാറ്റിന്‍കരയില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തി. എന്നാല്‍ വിജയത്തില്‍ അഹങ്കരിക്കാന്‍ ആര്‍ക്കും അവകാശമില്ല. വിനയത്തോടെ ജനവിധി അംഗീകരിക്കുന്നു. ജനവികാരം മാനിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012, ജൂൺ 13, ബുധനാഴ്‌ച

അറസ്റ്റ്: സര്‍ക്കാര്‍ നയത്തിന്റെ ആദ്യ ഗുണഭോക്താവ് ജയചന്ദ്രന്‍

അറസ്റ്റ്: സര്‍ക്കാര്‍ നയത്തിന്റെ ആദ്യ ഗുണഭോക്താവ് ജയചന്ദ്രന്‍ -മുഖ്യമന്ത്രി


അറസ്റ്റ്: സര്‍ക്കാര്‍ നയത്തിന്റെ ആദ്യ ഗുണഭോക്താവ് ജയചന്ദ്രന്‍ -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേര് വന്നാല്‍ വ്യക്തമായ അന്വേഷണം നടത്താതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നത് സര്‍ക്കാര്‍ നയമാണെന്നും അതിന്റെ ആദ്യ ഗുണഭോക്താവ് പ്രതിപക്ഷ എം.എല്‍.എ കെ.കെ. ജയചന്ദ്രനാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എഫ്.ഐ.ആറില്‍ പ്രതിയാക്കിയാല്‍ അറസ്റ്റ് ചെയ്യണമെന്ന പ്രതിപക്ഷ നിലപാട് നടപ്പാക്കിയിരുന്നുവെങ്കില്‍ അഞ്ചേരി ബേബി വധക്കേസില്‍ ജൂണ്‍ നാലിന് ജയചന്ദ്രനെ അറസ്റ്റ് ചെയ്യണമായിരുന്നു. ജയചന്ദ്രന്റെ കാര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം. എഫ്.ഐ.ആറില്‍ പേര് വന്ന പി.കെ. ബഷീറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രതിപക്ഷ നിലപാട് മറ്റെന്തോ മറച്ചുപിടിക്കാനാണ്. കേസ് വഴിതെറ്റിക്കാന്‍ ശ്രമിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 ബഷീറിനെ കുറിച്ച് ദുര്‍ബലമായ പരാമര്‍ശമാണ് പ്രഥമവിവര സ്റ്റേറ്റ്മെന്റിലുള്ളത്. കൃത്യം നടക്കുമ്പോള്‍ ഒപ്പം നിന്ന് പ്രേരണ നല്‍കിയാല്‍ ഗൗരവമുള്ള വിഷയമാണ്. പണ്ട് എങ്ങോ പരോക്ഷ പ്രേരണ നല്‍കിയെന്നാണ് മൊഴി. ബഷീര്‍ ഭരണപക്ഷ എം.എല്‍.എ ആയതുകൊണ്ടല്ല, സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്യാതിരുന്നത്. പ്രഥമ വിവര സ്റ്റേറ്റ്മെന്റില്‍ പരാമര്‍ശം വന്നാല്‍ മറ്റുള്ളവരുടെ മൊഴി കൂടി എടുത്ത് കാര്യങ്ങള്‍ പരിശോധിച്ച് പ്രതിയെന്ന് ഉറപ്പു വരുത്തിയ ശേഷമാകും നടപടി. മൊഴികളുടെ അടിസ്ഥാനത്തില്‍ സി.എച്ച്. അശോകനെ വിളിച്ച് അഭിപ്രായം കേട്ട ശേഷമാണ് ടി.പി. വധക്കേസില്‍ അറസ്റ്റ് ചെയ്തത്.

 ഇടുക്കി കൊലപാതകങ്ങള്‍, ചന്ദ്രശേഖരന്‍ -ഷുക്കൂര്‍ വധക്കേസുകള്‍ എന്നിവയിലെല്ലാം ഇത്തരം സുതാര്യ നടപടിയാണ് സ്വീകരിക്കുക. ഈ വിഷയങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നതിനാലാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് അനുവദിക്കാന്‍ കഴിയാത്ത സമയത്ത് നിയമസഭയില്‍ പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചത്.
ജൂണ്‍ മൂന്നിലെ പ്രസംഗത്തിന്റെ പേരിലാണ് ബഷീറിനെ ഇതിലേക്ക് കൊണ്ടുവന്നത്. രണ്ടാം തീയതിയാണ് കൊലക്ക് ഉപയോഗിച്ച വണ്ടി വാടകക്ക് എടുത്തത്. 2008ലെ പ്രസംഗവുമായി ഇതിനെ കൂട്ടിക്കുഴക്കാനും ശ്രമമുണ്ടായി. 2008ലേത് അടഞ്ഞ അധ്യായമാണ്. അദ്ദേഹത്തോട് ഇത് ആവര്‍ത്തിക്കരുതെന്ന് ലീഗ് നിര്‍ദേശിക്കുകയും ചെയ്തു. ഇരട്ടക്കൊലക്കേസില്‍ കുറ്റം ചെയ്ത ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഫുട്ബാള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം, മരിച്ച ആളുടെ സഹോദരന്‍ കൊലയാളി സംഘത്തില്‍ ഉണ്ടെന്ന സൂചന എന്നിവ പരിശോധിക്കും.

നിയമസഭയില്‍ എല്ലാ പരിധിയും വിട്ട പ്രവര്‍ത്തനമാണ് പ്രതിപക്ഷം നടത്തിയത്. ചോദ്യോത്തര വേളയില്‍ മറ്റുവിഷയങ്ങള്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തത് വര്‍ഷങ്ങളായുളള കീഴ്വഴക്കമാണ്. ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവിന് അവസരം നല്‍കിയിട്ടും അത് ഉപയോഗിക്കാതെ രണ്ടാം ദിവസവും സഭ സ്തംഭിപ്പിച്ചത് ജനാധിപത്യവിരുദ്ധമാണ്. സ്പീക്കറോട് പ്രതിപക്ഷം കൈക്കൊണ്ട നിലപാട് പ്രതിഷേധകരമാണ്. പ്രതിപക്ഷ നേതാവിന് കൊടുക്കാവുന്ന എല്ലാ മാന്യതയും സ്പീക്കര്‍ നല്‍കി. ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ എം.എല്‍.എ ഹോസ്റ്റലില്‍ ഒളിപ്പിച്ചുവെന്ന ആരോപണം അത് ഉന്നയിച്ചവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍ എന്നിവരും പങ്കെടുത്തു.

ബോധവത്കരണത്തിലൂടെ മാത്രമേ മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയൂ-

ബോധവത്കരണത്തിലൂടെ മാത്രമേ മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയൂ- മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: ബോധവത്കരണത്തിലൂടെ മാത്രമേ മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എകൈ്‌സസ് സംഘടിപ്പിച്ച 'മാജിക്‌വിത്ത് എ മിഷന്‍' എന്ന ബോധവത്കരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യനിരോധാനത്തിലൂടെ മദ്യ ഉപയോഗം കുറയ്ക്കാന്‍ കഴിയില്ല. പൊടുന്നനെ മദ്യ നിരോധനം ഏര്‍പ്പെടുത്തിയാല്‍ മറ്റൊന്നായിരിക്കും ഫലം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, ബോധവത്കരണം ശക്തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സിയുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കും

പി.എസ്.സിയുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കും-മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: ഭരണ സംവിധാനം ശക്തിപ്പെടുത്താന്‍ പി.എസ്.സി.യുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ പബ്‌ളിക്ക് സര്‍വീസ് കമ്മീഷനുകള്‍ക്കായി കേരളാ പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്‍ തിരുവനന്തപുരത്ത് നടത്തിയ ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള പി.എസ്.സിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുതകുന്ന കാര്യക്ഷമതയുള്ള സിവില്‍ സര്‍വീസാണ് സംസ്ഥാനത്തിനു വേണ്ടത്. അതാണ് സംസ്ഥാന വികസനത്തിനുതകുന്ന നെടുംതൂണായി മാറേണ്ടതും.അത്തരത്തിലൊരു ഉദ്യോഗസ്ഥ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കേരളാ പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്റെ പങ്ക് മികച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാ പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

2012, ജൂൺ 12, ചൊവ്വാഴ്ച

പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി

പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പനിപ്രതിരോധ നടപടികള്‍ക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന് രൂപം നല്‍കിയതായും മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും പകര്‍ച്ചപ്പനിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനി നേരിടാന്‍ എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്ന് ലഭ്യമാക്കും. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. മാലിന്യ നിര്‍മാര്‍ജനം വിലയിരുത്താന്‍ മന്ത്രിതല സമിതി നാളെ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ല


 മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ഇത് സംബന്ധിച്ച് മുന്‍ വൈദ്യുതമന്ത്രി കൂടിയായ എ.കെ. ബാലന്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അതിരപ്പള്ളി പദ്ധതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വ്യക്തമാക്കി. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ഒന്‍പത് നിര്‍ദേശങ്ങളിലുള്ള വിയോജിപ്പ് വ്യക്തമാക്കി ജനുവരി 31 ന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 1957 ന് മുന്‍പുള്ള പദ്ധതികള്‍ പോലും കേരളത്തിന് നഷ്ടമാകുമെന്ന് എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഇതോടെ ഭാവിയില്‍ ഇവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ വരും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശം പോലുമല്ല. എന്നിട്ടും റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീമേനി താപവൈദ്യുതി നിലയം അട്ടിമറിക്കാനാണ് ഇതെന്നും എ.കെ. ബാലന്‍ ആരോപിച്ചു. കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുക സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി

തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുക സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുകയെന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ സൈന്‍ ബോര്‍ഡ് അഴിമതി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കരുതെന്ന് മാത്രമല്ല അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാത്രി യാത്ര നിരോധം നീക്കാന്‍ ശ്രമിക്കും

രാത്രി യാത്ര നിരോധം നീക്കാന്‍ ശ്രമിക്കും -മുഖ്യമന്ത്രി


തിരുവനന്തപുരം: വയനാട്ടില്‍നിന്ന് കര്‍ണാടകയിലേക്ക് ദേശീയപാത 212 ല്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാനിരോധം നീക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ പ്രമുഖ അഭിഭാഷകരെ നിയോഗിക്കുമെന്നും പി.സി. ജോര്‍ജിന്റെ സബ്മിഷന് മറുപടി നല്‍കി.

 നാല് കിലോമീറ്റര്‍ ഫ്ളൈ ഓവറും മൃഗങ്ങള്‍ക്ക് കടന്നുപോകാന്‍ അണ്ടര്‍ പാസും നിര്‍മിക്കണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവെച്ചിരുന്നു. ഇവ അംഗീകരിച്ചില്ല. രാത്രി കോണ്‍വോയ് അടിസ്ഥാനത്തില്‍ വണ്ടി വിടണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2012, ജൂൺ 11, തിങ്കളാഴ്‌ച

പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ വന്ന പിഴവ്

പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ വന്ന പിഴവ് -ഉമ്മന്‍ചാണ്ടി

 


കൊച്ചി: പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ സംഭവിച്ച വലിയ പിഴവായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുമൂലം അന്നത്തെ പല തെറ്റുകളും ചോദ്യംചെയ്യപ്പെടാതെ പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെറ്റ് ചെയ്യുന്നവരെ ചൂണ്ടിക്കാട്ടുക എന്ന മാധ്യമധര്‍മ്മത്തിന് ജനാധിപത്യത്തില്‍ പ്രാധാന്യമുണ്ട്. ഉദ്യോഗസ്ഥരെ കുറ്റംപറഞ്ഞ് മന്ത്രിമാര്‍ക്ക് ഒരു കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളോടും സമൂഹത്തിനോടുമുള്ള ഉത്തരവാദിത്വങ്ങളാണ് മന്ത്രിമാര്‍ നിറവേറ്റേണ്ടത്. ഉദ്യോഗസ്ഥര്‍ക്കാണോ നിലവിലുള്ള ചട്ടങ്ങള്‍ക്കാണോ പ്രശ്‌നങ്ങളെന്ന് പരിശോധിച്ച് അവ തിരുത്താന്‍ മന്ത്രിമാര്‍ക്ക് കഴിയണം.

മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും

മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും-ഉമ്മന്‍ചാണ്ടി

 

കൊച്ചി: മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് ഫലപ്രദമായ ഇന്‍ഷുറന്‍സ് പദ്ധതി ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മത്സ്യസമൃദ്ധി പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രി സഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന യ്ത്ത മത്സ്യസമൃദ്ധി ഭക്ഷ്യസുരക്ഷ യ്ത്ത യ്ക്ക് പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
എകദിന ശില്പശാല കേന്ദ്രമന്ത്രി പ്രൊഫ. കെ. വി. തോമസ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം മന്ത്രി. വി. കെ. ഇബ്രാഹിം കുഞ്ഞ് അനൂപ് ജേക്കബ്ബിന് നല്‍കി നിര്‍വഹിച്ചു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. മൂന്ന് വര്‍ഷം കൊണ്ട് ഉള്‍നാടന്‍ മത്സ്യോത്പാദനം 1. 5 ലക്ഷം ടണ്ണില്‍ നിന്നും 2. 5 ലക്ഷം ആയി വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

മീഡിയ സിറ്റി: വിദഗ്ദ്ധ സമിതി ഉടന്‍

മീഡിയ സിറ്റി: വിദഗ്ദ്ധ സമിതി ഉടന്‍ -മുഖ്യമന്ത്രി

 

 



കാക്കനാട്: ദുബായ് മാതൃകയിലുള്ള മീഡിയ സിറ്റി കൊച്ചിയില്‍ സ്ഥാപിക്കാന്‍ വിദഗ്ദ്ധ സമിതിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മീഡിയ സിറ്റിയെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. ഇതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

അച്ചടിമാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ആവശ്യമായ എല്ലാ സൗകര്യവും മീഡിയ സിറ്റിയില്‍ ഉണ്ടാകും. ഈ മേഖലയുമായി ബന്ധപ്പെട്ട ആധുനിക കോഴ്‌സുകള്‍ തുടങ്ങാനും നടപടി സ്വീകരിക്കും. തിരുവനന്തപുരം മാതൃകയിലുള്ള മീഡിയ ചേമ്പറാണ് എറണാകുളത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇതു സംസ്ഥാനത്തുള്ള മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കും

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കും -ഉമ്മന്‍ചാണ്ടി


പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കും -ഉമ്മന്‍ചാണ്ടി

കൊച്ചി: പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എത്ര രൂപയുടെ വര്‍ധനയാണ് വരുത്തുന്നതെന്ന കാര്യം ധനമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ നടപടി സ്വീകരിക്കും. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമെന്ന നിലയിലാണ് വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നത്.

 അടിയന്തരാവസ്ഥയില്‍ പത്രസ്വാതന്ത്രൃം ഉണ്ടായിരുന്നെങ്കില്‍ അതിന് കൂടുതല്‍ സ്വീകാര്യതയും ദേശീയതലത്തില്‍ അച്ചടക്കവും വര്‍ധിക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തരാവസ്ഥക്കാലത്തെ തെറ്റുകള്‍ ചോദ്യം ചെയ്യപ്പെടാതെ പോയി.

 എറണാകുളം ബി.ടി.എച്ചില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു.

2012, ജൂൺ 10, ഞായറാഴ്‌ച

സ്മാര്‍ട്ട്‌സിറ്റി ഇന്ത്യക്കും ലോകത്തിനുമുള്ള സന്ദേശം

സ്മാര്‍ട്ട്‌സിറ്റി ഇന്ത്യക്കും ലോകത്തിനുമുള്ള സന്ദേശം -മുഖ്യമന്ത്രി

 



കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഇന്ത്യക്കും ലോകത്തിനുമുള്ള കേരളത്തിന്റെ സന്ദേശമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റി പവലിയന്റെ ഉദ്ഘാടനവും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി. രംഗത്ത് കേരളം അര്‍ഹിക്കുന്ന മുന്നേറ്റത്തിന്റെ തുടക്കമാണിത്. ഐ.ടി.യില്‍ നമ്മുടെ സംസ്ഥാനമാണ് ഒന്നാം സ്ഥാനത്ത് വരേണ്ടിയിരുന്നത്. എന്നാല്‍, കര്‍ണാടകയാണ് ഇന്ന് മുന്നില്‍. കേരളം വളരെ പിന്നിലാണ്. ഇനി അതില്‍ പരിതപിച്ചിട്ട് കാര്യമില്ല. ഒരു ദിവസം പോലും നമുക്ക് പാഴാക്കാനില്ല. സര്‍ക്കാരും ടീകോമുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പരിഗണന നല്‍കും. 40 കോടി ഇതിനായി ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ടൊരു പാത നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം അടിയന്തരമായി പരിഹരിക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മാര്‍ജനത്തിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാരും ടീകോമും സഫലമാക്കുമെന്ന് ടീകോം ഗ്രൂപ്പ് സി.ഇ.ഒ.യും സ്മാര്‍ട്ട്‌സിറ്റി വൈസ് ചെയര്‍മാനുമായ അബ്ദുള്ള ലത്തീഫ് അല്‍മുല്ല വ്യക്തമാക്കി. ആഗോള ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട്‌സിറ്റിയുടെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവെപ്പാണ് പവലിയനെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

നോളജ്‌സിറ്റിയാവാന്‍ ഒരുങ്ങുന്ന കൊച്ചിയില്‍ ഈ പദ്ധതിയിലൂടെ രണ്ടുലക്ഷം പേര്‍ക്ക് ജോലി കിട്ടുമെന്ന് ധനകാര്യമന്ത്രി കെ.എം. മാണി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനം ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വികസനവും രണ്ടാം ഘട്ടവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കും. റോഡ് നാലുവരി പാതയാക്കണമെന്ന് ടീക്കോമിന്റെ നിര്‍ദേശമുണ്ട്. അതിന് സ്ഥലം ഏറ്റെടുക്കേണ്ടിവരും. രണ്ടാം ഘട്ടം നാലുവരിപ്പാത തന്നെ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

മാലിന്യസംസ്‌കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം

മാലിന്യസംസ്‌കരണ പദ്ധതികള്‍ ജനപിന്തുണയോടെ നടപ്പാക്കണം -മുഖ്യമന്ത്രി

 



കൊച്ചി: നിലവിലുള്ള മാലിന്യസംസ്‌കരണ സാങ്കേതിക വിദ്യകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണെന്നും അത് വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'മുനിസിപ്പല്‍ മാലിന്യ സംസ്‌കരണം -കേരളത്തിന്റെ മുന്നോട്ടുള്ള പാത' എന്ന വിഷയത്തില്‍ നടന്ന സെമിനാറിന്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യന്‍ വികസന ബാങ്ക്, ലോക ബാങ്ക്, കേന്ദ്ര ധനകാര്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവ ചേര്‍ന്നാണ് സെമിനാര്‍ നടത്തിയത്.

മാലിന്യസംസ്‌കരണത്തില്‍ വിജയ മാതൃകകള്‍ നമുക്കില്ലാത്തത് പ്രശ്‌നമാണ്. പുതിയ സാങ്കേതിക വിദ്യയാണെന്ന് സര്‍ക്കാര്‍ പറഞ്ഞാലും ജനം വിശ്വസിക്കുന്നില്ല. കഴിഞ്ഞകാലങ്ങളിലെ അനുഭവം അതാണ്. വിശ്വാസ്യത നഷ്ടമായത് ഏറ്റവും വലിയ ബുദ്ധിമുട്ടായിട്ടുണ്ട്. പുതിയ സംസ്‌കരണ മാതൃകകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെകൂടെ പിന്തുണയോടെ വേണം നടപ്പാക്കാന്‍.

മാലിന്യ നിര്‍മാര്‍ജനത്തിന് പണം പ്രശ്‌നമല്ല. ബജറ്റില്‍ മാലിന്യ നിര്‍മാര്‍ജനത്തിനും മറ്റുമായി വലിയ തുക നീക്കിവച്ചിട്ടുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് നൂറ് ശതമാനം വരെയാണ് സര്‍ക്കാര്‍ സഹായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി വേണു രാജമണി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, ഏഷ്യന്‍ വികസന ബാങ്ക് ഇന്ത്യ റസിഡന്റ് മിഷന്‍ കണ്‍ട്രി ഡയറക്ടര്‍ ഹന്‍ കിം, സൗത്ത് ഏഷ്യ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ജുവാന്‍ മിരാന്റ എന്നിവര്‍ പ്രസംഗിച്ചു.

സിയാല്‍ ഏറ്റവും വലിയ വികസന മാതൃക

സിയാല്‍ ഏറ്റവും വലിയ വികസന മാതൃക-മുഖ്യമന്ത്രി

 



നെടുമ്പാശ്ശേരി: കേരളത്തിലെ ഏറ്റവും വലിയ വികസന മാതൃകയാണ് സിയാലെന്ന് (കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിയാല്‍ 14 കോടി മുടക്കി നിര്‍മിച്ച ട്രേഡ് ഫെയര്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ വിജയങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന അധികം സ്ഥാപനങ്ങളില്ല. കുറഞ്ഞ മുതല്‍മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യാന്തര വിമാനത്താവളം നിര്‍മിക്കാന്‍ സിയാലിനായി. ചുരുങ്ങിയ കാലംകൊണ്ട് ലാഭത്തിലുമെത്തി. മുതല്‍മുടക്കിന്‍മേലുള്ള ലാഭത്തിന്റെ തോത് കണക്കാക്കുമ്പോള്‍ ലോകത്തിലെ ഒന്നാംനിര വിമാനത്താവളങ്ങള്‍ക്കൊപ്പമാണ് സിയാലിന്റെ സ്ഥാനം.

സിയാലും ഹഡ്‌കോയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിനായി നടപടി സ്വീകരിക്കും. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ. ബാബു അധ്യക്ഷനായി.

ഐ.ഐ.എം.കെ. കാമ്പസിന് ഇന്‍ഫോ പാര്‍ക്കില്‍ അഞ്ച് ഏക്കര്‍ നല്‍കും

ഐ.ഐ.എം.കെ. കാമ്പസിന് ഇന്‍ഫോ പാര്‍ക്കില്‍ അഞ്ച് ഏക്കര്‍ നല്‍കും-ഉമ്മന്‍ചാണ്ടി

 

 


കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന് കാമ്പസ് സ്ഥാപിക്കാന്‍ ഇന്‍ഫോപാര്‍ക്കില്‍ അഞ്ച് ഏക്കര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഐ. ഐ. എം.കെ.യുടെ ഇന്‍ഫോപാര്‍ക്കിലുള്ള സാറ്റലൈറ്റ് കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മികച്ച അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐ. ഐ. എം.കെ. ഇത്തരം സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് വളരെയധികം പ്രയോജനം ചെയ്യും. പുതിയ തലമുറയുടെ ആശയങ്ങളും ചിന്തകളും ഭരണപരമായ കാര്യങ്ങളില്‍ ആവശ്യമാണ്. ഇത് മുന്‍നിര്‍ത്തി മാനേജ്‌മെന്റ് വൈദഗ്ധ്യമുള്ള മുപ്പത്തിയെട്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ ഓരോ മന്ത്രിമാര്‍ക്കൊപ്പം നിയമിക്കും. ഐ. ഐ. എം.കെ.യ്ക്കാണ് ഇതിന്റെ ചുമതല. ഒരു വര്‍ഷത്തേയ്ക്കായിരിക്കും ഇവരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2012, ജൂൺ 9, ശനിയാഴ്‌ച

'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിനില്ല

'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിനില്ല -മുഖ്യമന്ത്രി

'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിനില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: 'ബ്ലാങ്ക് ചെക്ക്' രാഷ്ട്രീയത്തിന് തങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 'ഞങ്ങളുടെ ശക്തിയിലേ നില്‍ക്കുകയുള്ളൂ. വേറെ ഫിക്സഡ് ഡെപ്പോസിറ്റ് ആഗ്രഹിക്കുന്നില്ല'. വി.എസ് ഇടതുമുന്നണി വിട്ടുവന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് കേസരി ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 വി.എസുമായി ഒരു രഹസ്യ ബന്ധവുമില്ല. ബന്ധം പരസ്യമായിട്ടേയുള്ളൂ. ടി.പി വധവുമായി ബന്ധപ്പെട്ട് വി.എസ് തന്നെ വിളിച്ചിട്ടില്ല. വി.എസിനോട് സര്‍ക്കാര്‍ ഇപ്പോള്‍ മൃദുസമീപനത്തിലാണോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരോടും തനിക്ക് സൗഹൃദമാണെന്നായിരുന്നു മറുപടി. വിമര്‍ശിക്കുന്നവരോട് അതേ ഭാഷയില്‍ മറുപടി പറയില്ല. അരുണ്‍കുമാറിനെതിരായ കേസില്‍ മൃദുസമീപനമില്ല. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണസ്വാതന്ത്രൃമുണ്ട്. തെളിവുണ്ടെങ്കില്‍ നടപടി വരും.

 രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ വോട്ട് ചോര്‍ച്ച പ്രതീക്ഷിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇടതുമുന്നണി നാണംകെടും. യു.ഡി.എഫിന്റെ ഒരു വോട്ടും ചോരില്ല. ചാക്കിടല്‍ ഇല്ലെന്ന് പറയുന്നവര്‍തന്നെ രണ്ടാമത്തെ സ്ഥാനാര്‍ഥിയെ എന്തിന് നിര്‍ത്തിയെന്ന് വ്യക്തമാക്കണം. 67 വോട്ട് മാത്രമേ പ്രതിപക്ഷത്തിനുള്ളൂ. എന്നിട്ടും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് കുതിരക്കച്ചവടത്തിനാണ്. ഇടതുമുന്നണിയുടെ കപടമുഖം ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്. ശെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ച് യു.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ കുതിരക്കച്ചവടം ആരോപിച്ചവരാണ് മറുപക്ഷത്തെ വോട്ട് പ്രതീക്ഷിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.

2012, ജൂൺ 8, വെള്ളിയാഴ്‌ച

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം; പുതിയ തെളിവ് കിട്ടിയാല്‍ അന്വേഷിക്കാം

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം; പുതിയ തെളിവ് കിട്ടിയാല്‍ അന്വേഷിക്കാം: മുഖ്യമന്ത്രി

\


 


കണ്ണൂര്‍:പുതിയ തെളിവുകിട്ടുകയാണെങ്കില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവായ എം.എം.മണി പഴയ സംഭവങ്ങളെക്കുറിച്ച് ആധികാരികമായി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കിയിലെ കൊലപാതക ക്കേസുകള്‍ പുനരന്വേഷിക്കുന്നത്. എന്നാല്‍ ഇത്തരം തെളിവുകളൊന്നും ബി.ജെ.പി.നേതാവായിരുന്ന ജയകൃഷ്ണന്‍മാസ്റ്ററുടെ വധക്കേസില്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ടി.പി.ചന്ദ്രശേഖരന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താതിരുന്നത് അദ്ദേഹം വിസമ്മതിച്ചതുകൊണ്ടാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഒരു ഭീരുവിനെപ്പോലെ ജീവിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ചന്ദ്രശേഖരന്‍ പറഞ്ഞത്. കേസുകളുടെ കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. 

പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റനുസരിച്ച് പ്രതികളെ പിടിക്കുന്ന രീതി ഇനി നടപ്പില്ല. യഥാര്‍ഥ പ്രതികളെ തന്നെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ നയം. ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരടക്കമുള്ള പ്രതികളെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇതുകൊണ്ടാണ് അന്വേഷണം നീളുന്നതും. ഒരു ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. ജയിലനകത്തെ രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ എടുത്തുമാറ്റുന്നതിന് നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. ഇക്കാര്യത്തില്‍ യുക്തമായ തീരുമാനം ഉടനുണ്ടാകും-മുഖ്യമന്ത്രി പറഞ്ഞു. 

തൊഴിലുറപ്പ് പദ്ധതി: ജോലിസമയം കുറയ്ക്കല്‍ അടുത്തമാസം മുതല്‍

തൊഴിലുറപ്പ് പദ്ധതി: ജോലിസമയം കുറയ്ക്കല്‍ അടുത്തമാസം മുതല്‍ -മുഖ്യമന്ത്രി


ശ്രീകണ്ഠപുരം (കണ്ണൂര്‍): ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോലിസമയം ഒരുമണിക്കൂര്‍ കുറയ്ക്കുന്നത് കേരളത്തില്‍ ജൂലായ് മുതല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

യു.ഡി.എഫ്. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ജില്ലാതല പരിപാടികള്‍ ചെമ്പന്‍തൊട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം ജോലി എടുത്തവര്‍ക്ക് 1000 രൂപ വീതം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടെ സമയം രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ രാവിലെ എട്ടുമുതല്‍ അഞ്ചുമണിവരെയാണ് സമയം. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണ് -അദ്ദേഹം പറഞ്ഞു.

ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായി.

മുളകും ഉലക്കയുമായി കാത്തിരുന്നവര്‍ക്ക് 77-ല്‍ എന്തുകിട്ടി

മുളകും ഉലക്കയുമായി കാത്തിരുന്നവര്‍ക്ക് 77-ല്‍ എന്തുകിട്ടി 

 


 


പിണറായി: മുളകും ഉലക്കയുമായി കാത്തിരുന്നവര്‍ക്ക് അടിയന്തരാവസ്ഥക്കുശേഷം 77-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്താണ് തിരിച്ച് ലഭിച്ചതെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

പിണറായി കിഴക്കും ഭാഗത്ത് നിര്‍മിച്ച പ്രിയദര്‍ശിനി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഒരു നിലപാടിനും ജനപിന്തുണയുണ്ടാവില്ല. സംഘര്‍ഷരാഷ്ട്രീയമല്ല ജനാധിപത്യരാഷ്ട്രീയ പ്രവര്‍ത്തനമാണ് നാടിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കാവശ്യം- അദ്ദേഹം പറഞ്ഞു.

വില്ലേജ് ഓഫീസര്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും കൈകാര്യം ചെയ്യേണ്ട പരാതികളാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ചെയ്യുന്നതെന്ന വിമര്‍ശനം വാസ്തവവിരുദ്ധമാണ്. ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാന്‍ അധികാരമില്ലാത്ത വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ട് കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വ്യവസ്ഥകളില്‍ ഇളവുവേണമെന്ന് തിരിച്ചറിഞ്ഞ് പരിഹരിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. ബുക്കിലെ പേരുതിരുത്തല്‍, പോക്കുവരവ്, ആശ്രിത നിയമനം ഉള്‍പ്പെടെയുള്ള ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ ജനസമ്പര്‍ക്ക പരിപാടികളില്‍ ഉന്നയിക്കപ്പെടുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്-ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2012, ജൂൺ 7, വ്യാഴാഴ്‌ച

പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ല

പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ല 


തിരുവനന്തപുരം: പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി 
സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പോലീസില്‍ 533 ക്രിമിനലുകള്‍ ഉണ്ടെന്നതരത്തിലുള്ള വാര്‍ത്തകള്‍ 
തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത്രയും പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അര്‍ഥമാക്കുന്നത്. വ്യക്തിഗതമായ പ്രശ്‌നങ്ങള്‍ മുതല്‍ ട്രാഫിക് നിയമലംഘനം വരെ അതിന്റെ പരിധിയില്‍പ്പെടും.

എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലുകള്‍ക്കെതിര കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത 13 പോലീസുകാരെ പിരിച്ചുവിട്ടു. 226 പേരെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 123 പേര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഇനിയും ഇത്തരക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ വച്ചുപൊറുപ്പിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു.

നിയമന സമയത്ത് ക്രിമിനല്‍ കേസ് ഉള്ളവരെ പരിഗണിക്കേണ്ടയെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. അത്തരം വിധികള്‍ കീഴ്‌വഴക്കമായി. എന്നാല്‍ നിയമന സമയത്ത് ക്രിമിനല്‍ കേസിലുള്ളവരെ സര്‍വീസിലെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഇപ്പോള്‍ പറയുന്നുണ്ട്. അതുതന്നെയാണ് സര്‍ക്കാരിന്റെയും അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അറസ്റ്റ് ചെയ്യാന്‍വരുന്ന പോലീസുകാര്‍ക്കെതിരെ മുളക് വെള്ളമൊഴിക്കണമെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞത് കാര്യമായെടുക്കുന്നില്ല. അത്തരം പ്രസ്താവനകള്‍ പോലീസിന്റെ ആത്മവീര്യം കെടുത്തുമെന്നും കരുതുന്നില്ല. പോലീസ് അവരുടെ ജോലി ചെയ്യും. എന്നാല്‍ നിയമവാഴ്ചയ്‌ക്കെതിരെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് മാവോയിസ്റ്റുകളും നക്‌സലൈറ്റുകളുമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി, നിയമം കൈയിലെടുക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ആശാസ്യമല്ല. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുമായി ബന്ധമില്ല. അന്വേഷണം മികച്ച നിലയില്‍ പുരോഗമിക്കുകയാണ്. അബ്ദുള്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അഭിപ്രായമില്ല. സംസ്ഥാന പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് കരുതുന്നു - മുഖ്യമന്ത്രി പറഞ്ഞു.

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും 


 



തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട നിയമം ഉദാരമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും ഈ ദിശയിലേക്ക് നീങ്ങുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഭൂമിയുടെ ന്യായവിലയിലെ അപാകതകള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായവില സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ താലൂക്കുകള്‍ സന്ദര്‍ശിക്കും. മൂന്നുമാസത്തിനകം കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നുള്ള വ്യക്തിഗത പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.

വയനാട് വന്യജീവി സങ്കേതത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കര്‍ഷകരെയും ആദിവാസികളെയും വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രാവര്‍ത്തികമാക്കും. 14 കോളനികളില്‍ നിന്ന്800 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് കോളനികളില്‍ നിന്ന് 55 കുടുംബങ്ങളെ ഇതിനോടകം പുനരധിവസിപ്പിച്ചിട്ടുണ്ട്. കൊറ്റങ്കര കോളനിയില്‍ നിന്ന് 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 2.40 കോടിയുടെ കേന്ദ്രസഹായം ഉപയോഗിക്കും.

തൃക്കാക്കര, തൃപ്പൂണിത്തുറ, പൈനാവ്, പെരിന്തല്‍മണ്ണ, കഞ്ചിക്കോട്, നെടുമങ്ങാട് എന്നിവിടങ്ങളിലെ അഗ്‌നിശമന സേന യൂണിറ്റുകളില്‍ 26 വീതം തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍ കൃഷി മെച്ചപ്പെടുത്താന്‍ കേന്ദ്രപദ്ധതി വിനിയോഗിക്കും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഫ്രാന്‍സിസിന് ഈ പദ്ധതിയുടെ അധികച്ചുമതല നല്‍കി.

കൊപ്രാസംഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സൊസൈറ്റികള്‍ക്ക് കൂടുതല്‍ ഡ്രൈയറുകള്‍ നല്‍കും. കൊപ്ര ചാക്കൊന്നിന് പത്തുരൂപ കൂട്ടിയിട്ടുണ്ട്.

2012, ജൂൺ 4, തിങ്കളാഴ്‌ച

പീഡനത്തിനിരയായവര്‍ക്കായി അഞ്ച് പുനരധിവാസ കേന്ദ്രങ്ങള്‍

പീഡനത്തിനിരയായവര്‍ക്കായി അഞ്ച് പുനരധിവാസ കേന്ദ്രങ്ങള്‍: ഉമ്മന്‍ചാണ്ടി

 

 



കൊച്ചി: പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടേയും കുട്ടികളുടേയും പുനരധിവാസത്തിനായി സംസ്ഥാനത്ത് അഞ്ച് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള 'നിര്‍ഭയ' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നിയമ നടപടികളില്‍ താമസം നേരിടാറുണ്ട്. ഇത് ഒഴിവാക്കാന്‍ അതിവേഗ കോടതികള്‍ തുടങ്ങുന്ന കാര്യം ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമത്തിന്റെ അപര്യാപ്തതയല്ല പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം, ആളുകളുടെ മനോഭാവമാണ് മാറേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ സുരക്ഷിതത്വ ബോധത്തോടെ കഴിയാനുള്ള സാഹചര്യം ഉറപ്പുവരുത്തും. നിയമത്തിന്റെ പിന്‍ബലത്തോടെയല്ല, കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കും ഇതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കും. 

സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന സംസ്ഥാനമായി സാക്ഷര കേരളം മാറിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, ഹൈബി ഈഡന്‍ എം. എല്‍.എ., ഡി.ജി.പി. ജേക്കബ് പുന്നൂസ്, മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പള്ളി, മല്ലിക സാരാഭായി, ലിഡ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

2012, ജൂൺ 3, ഞായറാഴ്‌ച

നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കും

നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കും - മുഖ്യമന്ത്രി

നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കായംകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നേരത്തെയും ഇക്കാര്യം പറഞ്ഞിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ പിറവത്തെപ്പോലെ നെയ്യാറ്റിന്‍കരയിലും യു.ഡി.എഫ് തിളങ്ങുമെന്നതില്‍ ഒരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സദാചാര പോലീസ് ചമഞ്ഞ് നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല

സദാചാര പോലീസ് ചമഞ്ഞ് നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല - മുഖ്യമന്ത്രി

 

 


 സദാചാര പോലീസായി നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കായംകുളത്ത് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായംകുളത്തുണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കായംകുളം ഡിവൈ.എസ്.പിയെ വിളിച്ച് സംഭവത്തെപ്പറ്റിയും അതിന്‍മേലെടുത്ത നടപടിയെപ്പറ്റിയും ആരാഞ്ഞു. 

ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഡിവൈ.എസ്.പി അറിയിച്ചപ്പോള്‍ മറ്റ് രണ്ടുപ്രതികളെയും ഉടന്‍ പിടികൂടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.