UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ജനശ്രീയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുത

 

ജനശ്രീയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുത -മുഖ്യമന്ത്രി

 

തിരുവനന്തപുരം: ജനശ്രീ സ്വയംസഹായ ഗ്രൂപ്പാണെന്നും അതിന്‍െറ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബശ്രീ സര്‍ക്കാര്‍ സംവിധാനമാണ്. അതിന് എല്ലാ സഹായവും നല്‍കുന്നുണ്ട്. ഇടത് സര്‍ക്കാറിന്‍െറ കാലത്തേക്കാള്‍ പ്രോത്സാഹനമാണ് യു.ഡി.എഫ് നല്‍കുന്നത്. എന്നാല്‍ മറ്റാര്‍ക്കും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ജനശ്രീയെ കുറിച്ച് ആക്ഷേപം പറയുന്നവര്‍ എം.എം. ഹസന്‍െറ വെല്ലുവിളി സ്വീകരിക്കണം. 50000 രൂപയില്‍ കൂടുതല്‍ ഓഹരി ഉണ്ടെന്ന് തെളിയിക്കാനാണ് ഹസന്‍ ആവശ്യപ്പെട്ടത്. കേന്ദ്ര പദ്ധതികള്‍ ധാരാളമായി സന്നദ്ധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നുണ്ട്്. മുമ്പും ഇത് നല്‍കിയിട്ടുണ്ട്. ഏതൊക്കെ ഗ്രൂപ്പുകള്‍ക്കാണ് ഇത് കിട്ടിയതെന്ന് വേണമെങ്കില്‍ പരിശോധിക്കാം.


പ്ളാനിങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ജനശ്രീക്ക് വിവരം നല്‍കാന്‍ നിര്‍ദേശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. ജനശ്രീക്ക് പദ്ധതി അനുവദിച്ചതില്‍ ഒരു പ്രശ്നവുമില്ല. മാനദണ്ഡപ്രകാരം അത് നടപ്പാക്കും. ജനശ്രീയില്‍ പദ്ധതി അനുവദിക്കുംമുമ്പ് എത്ര ഷെയര്‍ ഉറപ്പുനല്‍കാനാകുമെന്നാണ് ഹസന്‍ അറിയിച്ചത്. പ്രോജക്ട് അംഗീകരിച്ചാലേ ഓഹരി ലഭ്യമാവുകയുള്ളൂ. ഓഹരി എടുപ്പിക്കാമെന്ന ഉറപ്പാണ് ഹസന്‍ നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

അതിവേഗ റെയില്‍ ആശങ്കയകറ്റി മാത്രം

അതിവേഗ റെയില്‍ ആശങ്കയകറ്റി മാത്രം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളുടെ ആശങ്കയകറ്റിയും ബുദ്ധിമുട്ടുകള്‍ കുറച്ചും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തും മാത്രമേ അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് ഒരു ആശങ്കക്കും അടിസ്ഥാനമില്ല. പദ്ധതിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നാട്ടിലെ സൈ്വരജീവിതം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡി.എം.ആര്‍.സി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിവരികയാണ്. ഇതിനാവശ്യമായ പ്രാഥമിക സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ തീര്‍ന്നതിനുശേഷം മാത്രമേ അലൈന്‍മെന്‍റ് അന്തിമമായി തീരുമാനിക്കുകയുള്ളൂ. അലൈമെന്‍റ് തീരുമാനിക്കുന്നതിനുമുമ്പ് ജനപ്രതിനിധികളുമായും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും. ഇതിനോടകം ഉയര്‍ന്നുവന്ന ശരിയായ എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു വികസന പദ്ധതിയുമായും സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.


അതിവേഗ റെയില്‍ പാതക്ക് 20 മീറ്റര്‍ വീതിയിലുള്ള സ്ഥലമേ ആവശ്യമുള്ളൂ. 110 മീറ്റര്‍ വീതിയില്‍ സ്ഥലം എടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ ടണലിലൂടെയും ബാക്കി സ്ഥലങ്ങളില്‍ തൂണിലൂടെയും ജലാശയങ്ങളില്‍ പാലത്തിലൂടെയുമാണ് പാത പോകുന്നത്. ഇതുമൂലം ഒഴിപ്പിക്കല്‍ പരിമിതമായിരിക്കും -മുഖ്യമന്ത്രി അറിയിച്ചു.

2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

എയര്‍ കേരള: ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച ഇന്ന്

എയര്‍ കേരള: ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച ഇന്ന്

 

നെടുമ്പാശ്ശേരി: 'എയര്‍ കേരള' പദ്ധതിയുടെ ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച ഡല്‍ഹിയിലെത്തും. ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, സിയാല്‍ എം.ഡി വി.ജെ. കുര്യന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്ര വ്യോമയാന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ തുടങ്ങിയവരുമായി ഇവര്‍ ചര്‍ച്ച നടത്തും.

എയര്‍ കേരളയ്ക്ക് അനുമതി നേടിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഗള്‍ഫിലേക്ക് പറക്കുന്നതിന് നിലവിലുള്ള വ്യോമയാന നിയമങ്ങളില്‍ ഇളവ് നേടാനും ശ്രമിക്കും. അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും 20 വിമാനങ്ങളും ഉള്ള കമ്പനികള്‍ക്കേ രാജ്യാന്തര സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കൂ. ഇതില്‍ ഇളവ് ലഭിച്ചാലേ എയര്‍ കേരളയ്ക്ക് വിദേശത്തേക്ക് പറക്കാനാകൂ. ഇല്ലെങ്കില്‍, തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് മാത്രമേ ഉണ്ടാകൂ.

എയര്‍ കേരള പദ്ധതിക്ക് പ്രവാസികളുടെ ഇടയില്‍ വന്‍പ്രതികരണമാണ്. ഓഹരി എടുക്കാന്‍ നിരവധി പേര്‍ തയ്യാറായിട്ടുണ്ട്. 10,000 രൂപ വീതം രണ്ടുലക്ഷം പേരില്‍ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 200 കോടി രൂപ ഇങ്ങനെ സമാഹരിക്കാനാകും. സിയാലിന് 17,500 ഓഹരി ഉടമകളുണ്ട്. ഇവര്‍ക്കും ഓഹരി എടുക്കാം.

ഓഹരിയുള്ളവര്‍ക്ക് യാത്രാനിരക്കില്‍ 10 ശതമാനം ഇളവ് നല്‍കി കൂപ്പണ്‍ നല്‍കും. നിശ്ചിത വര്‍ഷത്തിനുള്ളില്‍ മുതല്‍മുടക്ക് യാത്രാ ഇളവിലൂടെ തിരികെ കിട്ടും. ഓഹരി എടുക്കുന്നവരെല്ലാം എയര്‍ കേരളയില്‍ യാത്ര ചെയ്താല്‍ യാത്രക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടും ഉണ്ടാകില്ല. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ഏണസ്റ്റ് ആന്‍ഡ് യങ് എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിയാല്‍ സ്വന്തം നിലയിലും പഠിക്കുന്നുണ്ട്.

പകരക്കാരനില്ലാത്ത മഹാനടന്‍

പകരക്കാരനില്ലാത്ത മഹാനടന്‍ - മുഖ്യമന്ത്രി

 

 


തിരുവനന്തപുരം: പകരക്കാരനില്ലാത്ത മഹാനടനാണ് തിലകനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മലയാള നാടകരംഗത്തും ചലച്ചിത്രവേദിയിലും അഞ്ചുദശാബ്ദം നിറഞ്ഞുനിന്ന തിലകനെപ്പോലെയുള്ള പ്രതിഭകള്‍ അപൂര്‍വമായാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1970 കളുടെ ഒടുവില്‍ 'ഉള്‍ക്കടല്‍' എന്ന സിനിമയിലൂടെ ചലച്ചിത്രവേദിയിലെത്തിയ തിലകന്‍ നാല് ദശാബ്ദക്കാലം മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്നു. ഘനഗംഭീരമായ ശബ്ദം, അസാമാന്യമായ ഭാവപ്രകടനം എന്നിവയിലൂടെ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം അനശ്വരഭാവം നല്‍കി - മുഖ്യമന്ത്രി പറഞ്ഞു.

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി


എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി 



തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍, ആവശ്യമെങ്കില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എമര്‍ജിങ് കേരളയുടെ തുടര്‍ നടപടികള്‍ക്കായി മൂന്നുസമിതികള്‍ രൂപവത്കരിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

പദ്ധതികളുമായി മുന്നോട്ടുനീങ്ങാന്‍ നിലവിലെ പല നിയമങ്ങളിലും സങ്കീര്‍ണതകളുണ്ടെന്ന് എമര്‍ജിങ് കേരളയ്ക്ക് വന്ന വ്യവസായികള്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുമതിക്കുള്ള നടപടികള്‍ ലളിതമാക്കാനാണ് നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുന്നത്. ഏതൊക്കെ നിയമങ്ങളാണ് ഭേദഗതി ചെയ്യേണ്ടതെന്ന് നിശ്ചയിക്കാന്‍ ധന-നിയമമന്ത്രി കെ.എം.മാണി അധ്യക്ഷനായി 'കമ്മിറ്റി ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ആന്‍ഡ് ലീഗല്‍ ചേയ്ഞ്ചസ്' രൂപവത്കരിക്കും.

പദ്ധതികള്‍ അവലോകനം നടത്താനും ആവശ്യമായവയ്ക്ക് സാധുത നല്‍കാനും ചീഫ് സെക്രട്ടറി ചെയര്‍മാനായി രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ്' ആണ് രണ്ടാമത്തെ സമിതി. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ബോര്‍ഡിന്റെ കണ്‍വീനര്‍. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ, റവന്യൂ, പരിസ്ഥിതി സെക്രട്ടറിമാര്‍, കെ.എസ്.ഐ.ഡി.സി എം.ഡി എന്നിവര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. എമര്‍ജിങ് കേരള പദ്ധതികളുടെ തുടര്‍നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ കൗണ്‍സില്‍' ആണ് മൂന്നാമത്തെ സമിതി.

വ്യവസായ ആവശ്യത്തിനായി വിവിധ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ ഇതുവരെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാത്തവ കണ്ടുപിടിക്കും. ആറുമാസത്തിനകം നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ അവ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കും.എമര്‍ജിങ് കേരളയില്‍ ഏറ്റവുമധികം പേര്‍ താത്പര്യം പ്രകടിപ്പിച്ച 'സീ പ്ലെയിന്‍' പദ്ധതിയുടെ മേല്‍നോട്ടത്തിനായി ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 58 പേരാണ് സീ പ്ലെയിനില്‍ താത്പര്യം പ്രകടിപ്പിച്ചത്. അടുത്ത ജനവരിക്ക് മുമ്പ് പദ്ധതി തുടങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോക്‌സ്‌വാഗണ്‍ അസംബ്ലി യൂണിറ്റ് തുടങ്ങുന്നതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഫോക്‌സ്‌വാഗണിന്‍േറതെന്ന മട്ടില്‍ പ്രസിദ്ധീകരിച്ച പദ്ധതിയെക്കുറിച്ച് കമ്പനി അറിഞ്ഞിട്ടില്ലെന്നായിരുന്നു ആരോപണം. ''എമര്‍ജിങ് കേരളയ്ക്ക് മുമ്പുതന്നെ ഫോക്‌സ്‌വാഗണ്‍ പ്രതിനിധികള്‍ എന്നേയും വ്യവസായ മന്ത്രിയേയും കണ്ടിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് അവരെ കെ.എസ്.ഐ.ഡി.സിയിലേക്ക് അയച്ചു. 2000 കോടി രൂപ മുടക്കി അസംബ്ലിങ് യൂണിറ്റ് തുടങ്ങാന്‍ അവര്‍ക്ക് പദ്ധതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച താത്പര്യപത്രം വെബ്‌സൈറ്റില്‍ ഇട്ടത് പിശകായി''-മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനക്കുതിപ്പില്‍ എമര്‍ജിങ് കേരള നാഴികക്കല്ലായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഭൂമി കച്ചവടം നടത്താനാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ എമര്‍ജിങ് കേരളയില്‍ ഒന്നും നടന്നിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നു. എമര്‍ജിങ് കേരളയ്ക്ക് പ്രതിപക്ഷം നല്‍കിയ സര്‍ട്ടിഫിക്കറ്റാണത്''-മുഖ്യമന്ത്രി പറഞ്ഞു.

എമര്‍ജിങ് കേരള പദ്ധതിക്കിടെ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് താന്‍ മറുപടി നല്‍കുന്നില്ലെന്നും ഓരോരുത്തരുടെ സംസ്‌ക്കാരത്തിനനുസരിച്ചുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എമര്‍ജിങ് കേരള ഭൂമിക്കച്ചവടമാണെന്ന എന്‍.എസ്.എസ്സിന്‍േറയും എസ്.എന്‍.ഡി.പി.യുടേയും അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

എയര്‍കേരള ഒരു വര്‍ഷത്തിനകം

എയര്‍കേരള ഒരു വര്‍ഷത്തിനകം


എയര്‍കേരള വിമാന കമ്പനി യാഥാര്‍ഥ്യമാക്കാന്‍ പ്രവാസികളില്‍ നിന്ന് 10,000 രൂപ വീതമുള്ള ഷെയറുകള്‍ പിരിക്കാന്‍ എമര്‍ജിങ് കേരളയോടനുബന്ധിച്ച് ലെമെറിഡിയനില്‍ വെള്ളിയാഴ്ച ചേര്‍ന്ന എയര്‍കേരള ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമനിച്ചു. പദ്ധതി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിബന്ധനകളില്‍ ഇളവ് വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


പദ്ധതിയുടെ സാധ്യതാ പഠനം എത്രയും വേഗം സമര്‍പ്പിക്കാന്‍ എയര്‍ കേരള മാനേജിങ് ഡയരക്ടര്‍ കൂടിയായ സിയാല്‍ എം.ഡി വി.ജെ കുര്യനെയും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചുമതലപ്പെടുത്തി. എയര്‍ കേരളക്ക് അനുമതി നേടിക്കൊടുക്കുന്നതിനായി പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണാന്‍ എയര്‍കേരള ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി യോഗം ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി.


അഞ്ച് വിമാനങ്ങളോടെ തുടക്കത്തില്‍ 200 കോടി രൂപ മുതല്‍ മുടക്കിയാവും എയര്‍കേരള നിലവില്‍ വരിക. ബജറ്റ് എയര്‍ലൈന്‍ ആയിട്ടാവും എയര്‍കേരള സര്‍വീസ് നടത്തുക. പ്രവാസികള്‍ക്കിടയില്‍ സ്വന്തം വിമാനകമ്പനി എന്ന വികാരം ഉണ്ടാക്കിയെടുക്കുന്നതിനാണ് എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിക്കുന്ന വിധത്തില്‍ ഓഹരി വില ഒന്നിന് 10,000 രൂപയാക്കാന്‍ തീരുമാനിച്ചത്.


അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണമെന്നും തുടക്കത്തില്‍ 20 വിമാനങ്ങള്‍ സ്വന്തമായുണ്ടായിരിക്കണമെന്നും ആണ് വ്യോമയാന വ്യവസ്ഥ. എന്നാല്‍ ഈ രണ്ട് വ്യവസ്ഥകളും എയര്‍കേരളക്ക് വേണ്ടി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യം പരിഗണിക്കാമെന്ന്അദ്ദേഹം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസിന് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും എയര്‍ കേരളക്കും ലഭ്യമാക്കണമെന്ന് ഡയരക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.


പ്രവാസി സംഗമത്തിലെ പ്രധാന വിഷയവും എയര്‍കേരള തന്നെയായിരുന്നു. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.


ഡയരക്ടര്‍ എം.എ. യൂസഫലി, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും മന്ത്രിമാരുമായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്എന്നിവരും എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

വികസന പ്രക്രിയയില്‍ മാധ്യമങ്ങളും പങ്കുചേരണം

വികസന പ്രക്രിയയില്‍ മാധ്യമങ്ങളും പങ്കുചേരണം

 


കൊച്ചി: കേരളത്തിന്റെ വികസന പ്രക്രിയയില്‍ മാധ്യമങ്ങളും പങ്കുചേരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസ്സ് വെച്ചാല്‍ കേരളത്തില്‍ വികസന മുന്നേറ്റങ്ങളുണ്ടാകും. അതിന്റെ സൂചനയാണ് എമര്‍ജിങ് കേരളയും മെട്രോ റെയിലും. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും പങ്കു വഹിക്കാനുണ്ട്. ജനാധിപത്യത്തിലെ ഒരു പ്രധാന ഘടകം സഹിഷ്ണുതയാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണം. എന്നാല്‍ ഈ സഹിഷ്ണുത നഷ്ടപ്പെടുന്നുണ്ടോ എന്നു സംശയിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം. 50 വര്‍ഷത്തെ ഐക്യം പത്രപ്രവര്‍ത്തക സംഘടന കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം 




കൊച്ചി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് വ്യവസായ ലോകത്തു നിന്ന് വന്‍ പ്രതികരണം. സ്വകാര്യമേഖലയില്‍ നിന്ന് 45 പുതിയ വ്യക്തമായ പദ്ധതികള്‍ക്കുകൂടി നിക്ഷേപകര്‍ തയ്യാറായിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതികളും സഹായങ്ങളും ലഭിച്ചാല്‍ തുടങ്ങാവുന്ന പദ്ധതികളാണിത്. എമര്‍ജിങ് കേരളയ്ക്കുമുമ്പു തന്നെ ഏതാണ്ട് ഉറപ്പായ 35 പദ്ധതികള്‍ ലഭിച്ചിരുന്നു. ഐ.ടി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം,ടൂറിസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് പുതിയ പദ്ധതികള്‍. 

എമര്‍ജിങ് കേരളയുടെ ഇതുവരെയുള്ള പുരോഗതിയില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകസംഗമം വെള്ളിയാഴ്ച സമാപിക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 20,000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് നികുതിയിളവുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തു. കൊച്ചിന്‍ റിഫൈനറിയുടെ വികസനവും പെട്രോകെമിക്കല്‍ യൂണിറ്റുമാണ് ഇവരുടെ പദ്ധതികള്‍. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ക്കു പകരമായി ന്യായവില ഹോട്ടലുകള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ പാചകവാതകം നല്‍കണമെന്ന് ബി.പി.സി.എല്‍. ചെയര്‍മാന്‍ ആര്‍.കെ.സിങ്ങിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാവുമെന്ന് ടൂറിസം വകുപ്പ് നിക്ഷേപകരെ അറിയിച്ചു. വിമാന ഇന്ധനത്തിന് നികുതിയിളവ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മൂന്നുവര്‍ഷത്തേക്ക് ഈ വിമാന സര്‍വീസുകളെ ഓപ്പറേറ്റിങ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. 58 കമ്പനികളാണ് ജലവിമാന സര്‍വീസില്‍ താത്പര്യം പ്രകടിപ്പിച്ചത്. 

അടിസ്ഥാന സൗകര്യവികസനത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിദേശ കമ്പനികളും എത്തിയിട്ടുണ്ട്. റോഡുവികസനത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് ഇംഗ്ലണ്ട്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം മുഖ്യമന്ത്രിയുമായും മന്ത്രി ഇബ്രാഹിം കുഞ്ഞുമായും ചര്‍ച്ച നടത്തി. ഇംഗഌണ്ടിലെ ജോണ്‍ മെക്കാല്‍സണ്‍ കമ്പനി മെട്രോ റെയിലിലും മോണോറെയിലിലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ജപ്പാന്‍ എക്‌സ്‌ടേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍(ജെട്രോ) പ്രതിനിധികളും ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുണ്ട്. 
മലയാളിയായ ഫൈസല്‍ കൊട്ടിക്കൊള്ളാന്റെ യു.എ.ഇ. ആസ്ഥാനമായ കെഫ് എന്ന കമ്പനിയുടെ പ്രീ ഫാബ്രിക്കേഷന്‍ യൂണിറ്റ് പദ്ധതിയും ഉറപ്പായി. കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുന്‍കൂട്ടി നിര്‍മിക്കുന്നതാണ് ഈ കമ്പനി. 350 കോടിയാണ് ഇതിനുള്ള നിക്ഷേപം. ഈ യൂണിറ്റിന് കൊച്ചിയിലെ കാക്കനാട്ട് 50 ഏക്കറാണ് അനുവദിക്കുക. 

മണപ്പാട്ട് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട്ട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലാ അടിസ്ഥാനത്തിലുള്ള ഐ.ടി. പാര്‍ക്ക് (പ്രതീക്ഷിക്കുന്ന നിക്ഷേപം 1000 കോടി), ഇറ്റലിയിലെ റവാനോ ഗ്രീന്‍ പവറിന്റെ ഉപകമ്പനിയായ റവാനോ സോളാറും മീനാര്‍ ഗ്രൂപ്പും ചേര്‍ന്ന് പാലക്കാട്ട് ഉദ്ദേശിക്കുന്ന സൗരോര്‍ജ യൂണിറ്റ് (500 കോടി), അബുദാബി എസ്.എഫ്.സി. ഗ്രൂപ്പ് തിരുവനന്തപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പഞ്ച നക്ഷത്രഹോട്ടല്‍ (150 കോടി) എന്നിവയാണ് പുതിയ പദ്ധതികളില്‍ ചിലത്. 

നെല്‍വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് വിവാദമായ ആറന്‍മുള സ്വകാര്യ വിമാനത്താവള പദ്ധതിയും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന പദ്ധതിയാണിതെന്ന് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോസ് അടിസ്ഥാന സൗകര്യ വികസന സെഷനില്‍ പറഞ്ഞു. 

പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിക്ഷേപകര്‍ തമ്മിലുള്ള ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ 150 എണ്ണം നടന്നു.സര്‍ക്കാര്‍ പ്രതിനിധികളുമായി 66 പേര്‍ ചര്‍ച്ചകള്‍ നടത്തി. ചെറുതും വലുതുമായ 120 പ്രോജക്ടുകള്‍കൂടി വിവിധ വ്യക്തികളും സ്ഥാപനങ്ങളും ചര്‍ച്ചകള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

വികസനമുഖം മറ്റുള്ളവരിലെത്തിക്കാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദ്ധര്‍ക്ക് കഴിയും

വികസനമുഖം മറ്റുള്ളവരിലെത്തിക്കാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദ്ധര്‍ക്ക് കഴിയും -മുഖ്യമന്ത്രി

 


 



കൊച്ചി: കേരളത്തിന്റെ വികസനമുഖം, സംസ്ഥാനത്തിന് പുറത്തേക്കെത്തിക്കുവാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദ്ധര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും കരുതലുമാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. അതിന് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ഒരു സ്ഥലമായിട്ടാണ് കേരളത്തെ എല്ലാവരും കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ പെട്രോ നെറ്റ് എല്‍.എന്‍.ജി. എംഡിയും സിഇഒയുമായ എ.കെ. ബാല്യന്‍ അധ്യക്ഷത വഹിച്ചു. 

ഐ.ടി. യോഗ്യത നേടിയ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക ലക്ഷ്യം

ഐ.ടി. യോഗ്യത നേടിയ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക ലക്ഷ്യം-മുഖ്യമന്ത്രി

 


 



കൊരട്ടി (തൃശ്ശൂര്‍): അഞ്ചുവര്‍ഷത്തിനുള്ളില്‍ ഐ.ടി. വിദ്യാഭ്യാസയോഗ്യത നേടുന്ന മുഴുവന്‍ പേര്‍ക്കും കേരളത്തില്‍തന്നെ തൊഴില്‍ നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഐ.ടി. രംഗത്ത് കേരളത്തിലുള്ള അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി. അടുത്ത തലമുറകളെ ഗള്‍ഫിലേക്ക് അയയ്ക്കാതെ കേരളത്തില്‍തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ പണിയുന്ന ബഹുനിലക്കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞകാലങ്ങളില്‍ ഐ.ടി. രംഗത്ത് നാം പിന്നിലായി. ആ നഷ്ടത്തിന്റെ അടിസ്ഥാനത്തിലുള്ള പിന്നാക്കാവസ്ഥ മാറ്റണം. ഈ രംഗത്ത് ഒരു കുതിച്ചുച്ചാട്ടം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തവും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2500 പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണം 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.

കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെ വികസനത്തിന് സ്ഥലം അനിവാര്യമായ സാഹചര്യത്തില്‍, കൊരട്ടിയിലെ സ്വകാര്യ മില്‍ അവരുടെ തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി പ്രവര്‍ത്തനം ആരംഭിക്കണം. അല്ലാത്തപക്ഷം ഈ ഭൂമി തിരിച്ചുപിടിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ ചാലയിലെ ഹൈവെ അപകടത്തെത്തുടര്‍ന്ന് ദേശീയപാതയിലെ അപകടസാധ്യതയുള്ള 216 സ്ഥലങ്ങള്‍ (ബ്ലാക്ക് സ്‌പോട്ട്) അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 50 എണ്ണത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ബാക്കിയുള്ള 166 എണ്ണത്തിന്റെ പണി മൂന്നുഘട്ടമായി നടത്തും. അക്കൂട്ടത്തില്‍ കൊരട്ടി ജങ്ഷനിലെ റോഡിന്റെ കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടെ കൊരട്ടി ഇന്‍ഫോപാര്‍ക്കിലെ രണ്ടാംഘട്ട വികസനത്തിന് തുടക്കം കുറിച്ചു. ചടങ്ങില്‍ വ്യവസായവകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. 

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും കൂട്ടുനില്‍ക്കില്ല

സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും കൂട്ടുനില്‍ക്കില്ല -മുഖ്യമന്ത്രി


സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും   കൂട്ടുനില്‍ക്കില്ല -മുഖ്യമന്ത്രി

കൊച്ചി: എമര്‍ജിങ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി കേരളത്തിന്റെ സാധ്യതകള്‍ നഷ്ടപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എമര്‍ജിങ് കേരളയിലൂടെ ഭൂമിക്കച്ചവടമാണ് ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് എറണാകുളം ഗെസ്റ്റ് ഹൗസില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ ഒരിഞ്ച് ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല. സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. വിദ്യാഭ്യാസ നിലവാരം കണക്കിലെടുത്താല്‍ ഐ.ടി രംഗത്ത് കേരളം ഒന്നാംസ്ഥാനത്ത് എത്തേണ്ടതാണ്. മുമ്പ് കമ്പ്യൂട്ടറിനെ എതിര്‍ത്തവരുടെയെല്ലാം വീട്ടിലും ഓഫിസിലും ഇന്ന് കമ്പ്യൂട്ടറുണ്ട്. നെഞ്ചില്‍ ലാപ്ടോപ്പുമുണ്ട്. നിക്ഷേപക സംഗമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആരും നോക്കേണ്ട. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വ്യവസായം തുടങ്ങുന്നവരോടുള്ള മനോഭാവം മാറണം

വ്യവസായം തുടങ്ങുന്നവരോടുള്ള മനോഭാവം മാറണം -മുഖ്യമന്ത്രി

വ്യവസായം തുടങ്ങുന്നവരോടുള്ള മനോഭാവം മാറണം -മുഖ്യമന്ത്രി
പി.വി. സാമി സ്മാരക വ്യവസായ അവാര്‍ഡ് സി.കെ. മേനോന് മുഖ്യമന്ത്രി നല്‍കുന്നു

കോഴിക്കോട്: സ്വയം തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താന്‍ മുന്നോട്ടുവരുന്നവരെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഭാവം കേരളത്തില്‍ ഉയര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പി.വി. സാമി പുരസ്കാരം പ്രമുഖ വ്യവസായി പത്മശ്രീ സി.കെ. മേനോന് നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ നാം മുന്നിലാണെങ്കിലും ചെറുപ്പക്കാരുടെയെല്ലാം തലമുറകളായുള്ള ചിന്ത സര്‍ക്കാര്‍ ഉദ്യോഗമോ അല്ലെങ്കില്‍ വിദേശത്ത് പോകലോ ആണ്.
വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള ശ്രമവും സാഹചര്യമൊരുക്കലുമെല്ലാം നാം മറന്നു. വിദേശരാജ്യങ്ങളില്‍ അവിടെ തന്നെ വിദഗ്ധര്‍ ഉയര്‍ന്ന് വരുമ്പോള്‍ വിദേശജോലിയുടെ സാധ്യത മങ്ങിവരുകയാണ്.
ടാങ്കര്‍ ലോറി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 560 കിലോമീറ്റര്‍ സമുദ്ര തീരമുള്ള കേരളത്തില്‍ ജലഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
മേയര്‍ പ്രഫ. എ.കെ. പ്രേമജം പ്രശസ്തി പത്രം സി.കെ. മേനോന് നല്‍കി. പി.വി. ഗംഗാധരന്‍ ഹാരാര്‍പ്പണം നടത്തി. എം.കെ. രാഘവന്‍ എം.പി പൊന്നാടയണിയിച്ചു.

റിയാദില്‍നിന്നുള്ള യാത്രാകേ്ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

റിയാദില്‍നിന്നുള്ള യാത്രാകേ്ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

റിയാദില്‍നിന്നുള്ള യാത്രാകേ്ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി


റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാകേ്ളശം പരിഹരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്നും മറ്റ് വിമാനക്കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പഠിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി.
വിദേശ നിക്ഷേപകരെ സംഘടിപ്പിച്ചുകൊണ്ട് കേരള എയര്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

പൈതൃക സംരക്ഷണത്തിലൂടെ കാര്‍ഷിക സമൃദ്ധി ഉറപ്പാക്കും

പൈതൃക സംരക്ഷണത്തിലൂടെ കാര്‍ഷിക സമൃദ്ധി ഉറപ്പാക്കും

സംസ്ഥാനത്തെ പൊതു പൈതൃകങ്ങളായ ചിറകള്‍ സംരക്ഷിക്കുമെന്നും അതിലൂടെ കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂത്തുപറമ്പ് കോട്ടയംചിറ നവീകരണ പ്രവൃത്തി ഉദ്ഘാടനവും സഹസ്ര സരോവര്‍ പദ്ധതി സംസ്ഥാനതല പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 
ജൈവകൃഷി, ഔഷധകൃഷി, മത്സ്യസമ്പത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കാന്‍ ചിറകളുടെ സംരക്ഷണത്തിലൂടെ കഴിയും. പച്ചക്കറി ലഭ്യത വര്‍ധിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും സുലഭമായ ജലസമ്പത്തിനും ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.കെ. നാരായണന്‍, അഡ്വ. സണ്ണിജോസഫ്, എ.പി അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ. സരള സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കെ.എല്‍.ഡി.സി ചെയര്‍മാന്‍ ബെന്നി കക്കാട് ഏറ്റുവാങ്ങി. മാനേജിങ് ഡയറക്ടര്‍ ഡോ.പി.ജി രവീന്ദ്രനാഥ് പദ്ധതി വിശദീകരിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. നസീര്‍ സ്വാഗതവും കെ.ഭാസകരന്‍ നന്ദിയും പറഞ്ഞു.


കാര്‍ഷിക സമൃദ്ധിയും പൈതൃകസംരക്ഷണവും ഉറപ്പാക്കാന്‍ 250 കോടിയോളം രൂപ ചെലവില്‍ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് സഹസ്ര സരോവര്‍. നബാര്‍ഡിന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആര്‍.കെ.വി.വൈ പദ്ധതി വഴിയാണ് നടപ്പിലാക്കുന്നത്. ആദ്യവര്‍ഷം 100, തുടര്‍ന്ന് 300, 600 ചിറകള്‍ എന്നിങ്ങനെയാണ് ആയിരംചിറ സംരക്ഷണം പൂര്‍ത്തിയാക്കുക. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും അഞ്ചുസെന്റോ അതില്‍ കൂടുതലോ ഉള്ള ചിറകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. കൃഷിവകുപ്പിനു കീഴിലെ കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷനാണ് പദ്ധതി ചുമതല.

എമര്‍ജിങ് കേരള: നടപടികള്‍ സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

എമര്‍ജിങ് കേരള: നടപടികള്‍ സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും യു.ഡി.എഫിലെ ചില എം.എല്‍.എമാരും എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങള്‍ അവരുടെ ആത്മാര്‍ഥത കൊണ്ടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. ഓരോരുത്തരും എന്തുപറയണമെന്ന് അവരവര്‍ തീരുമാനിക്കണം. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് സര്‍വ്വ കക്ഷി യോഗം ആലോചിക്കുന്നില്ല. നേരത്തെ സര്‍വ്വ കക്ഷിയോഗം വിളിച്ചതാണ്. അന്ന് പ്രതിപക്ഷം ബഹിഷ്കരിച്ചു.


പദ്ധതിയെ കുറിച്ച് സംശയമുണ്ടെങ്കില്‍ തന്നോടോ മന്ത്രി കുഞ്ഞാലിക്കുട്ടിയോടോ പറയാമായിരുന്നു. പ്രതിപക്ഷം ഇല്ലാത്ത കാര്യങ്ങള്‍ പറയുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമായിരിക്കും വികസനം. ഒരിഞ്ചു ഭൂമി പോലും വില്‍ക്കില്ല. നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കില്ല. എല്ലാം സുതാര്യമായി മാത്രമേ നടത്തൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.