UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

കേരളത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം



ആരോഗ്യസൂചികകളില്‍ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃക സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന കേരളത്തിന് ലോകാരോഗ്യസംഘടന നല്‍കുന്ന അംഗീകാരമാണ്, ജീവിതശൈലീരോഗ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കിയ പരസ്പരധാരണയ്ക്കടിസ്ഥാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആരോഗ്യത്തിനുള്ള അവകാശം ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍, ജീവിതശൈലീ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനായി കേരളസര്‍ക്കാരും ലോകാരോഗ്യസംഘടനയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സാമൂഹിക സംഘര്‍ഷത്തിന്റെ പ്രശ്‌നങ്ങളായി മാറിയിരിക്കുകയാണ്. സൗജന്യമരുന്നുവിതരണം ഉള്‍പ്പെടെയുള്ള ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ട്. കാരുണ്യബനവലന്റ് ഫണ്ടില്‍നിന്ന് 700 കോടിയിലധികം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 420 കോടി രൂപയും ഇതിനകം ചികിത്സാസഹായത്തിനായി നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് പരമാവധി സഹായം എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുക, ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നടത്തുക, രോഗനിര്‍ണ്ണയവും ചികിത്സയും ഊര്‍ജ്ജിതപ്പെടുത്തുക, ആരോഗ്യപ്രശ്‌നങ്ങളുടെ സാമൂഹിക നിര്‍ണ്ണയഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുക, അന്തര്‍ദേശീയതലത്തിലുള്ള ചികിത്സാവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സിമ്പോസിയങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് ലോകാരോഗ്യസംഘടനയുമായുള്ള ദീര്‍ഘകാല ധാരണയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

2015, ഏപ്രിൽ 28, ചൊവ്വാഴ്ച

മാവൂരില്‍ വന്‍കിട ഐ.ടി. പദ്ധതി


*തൊണ്ടയാട്, രാമനാട്ടുകര ഫ്‌ലൈഓവറിന് 40കോടി
*കനോലി കനാല്‍ സംരക്ഷിക്കും
*മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് നടപടി
*കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍


 മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ സ്ഥലത്ത് വന്‍കിട നിക്ഷേപപദ്ധതിക്ക് ഐ.ടി.വകുപ്പ് അന്തിമരൂപം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി പോലുള്ള ഒന്നാണ് വിഭാവനംചെയ്യുന്നത്. കോഴിക്കോട്ട് ജനസന്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.പി.പി.(സ്വകാര്യ-പൊതു പങ്കാളിത്തം) വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഉടനുണ്ടാവും. കനോലി കനാലിനെ സംരക്ഷിക്കുന്നതിന് ജലസേചന, ടൂറിസം വകുപ്പുകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. നബാര്‍ഡിന്റെ സഹായത്തില്‍ ഇതുടനെ നടപ്പാക്കും. 

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് ബജറ്റില്‍ 350കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. ഇതില്‍ 300 കോടി രൂപ ഭൂമിയേറ്റെടുക്കുന്നതിന്  ചെലവുവരും. ആന്വിറ്റി സ്‌കീമിലുള്‍പ്പെടുത്തി ഭൂമിയേറ്റെടുക്കുന്നതിനുള്ള തുക കൂടി ഇതിലുള്‍പ്പെടുത്തി അടിയന്തരമായി ഇതു നടപ്പാക്കും.
കോഴിക്കോട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  കളക്ടറോടാവശ്യപ്പെട്ടിട്ടുണ്ട്.   കോഴിക്കോട്ട് മൂന്നാമത്തെ കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍ സ്ഥലമനുവദിക്കാന്‍ തീരുമാനിച്ചു.

ബൈപ്പാസില്‍ തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകളില്‍ ഫ്‌ലൈഓവറിന് അനുമതി നല്‍കി. ഈ കവലകളില്‍ ഭൂമിയേറ്റെടുക്കാതെ തന്നെ ഫ്‌ലൈഓവര്‍ നിര്‍മിക്കാമെന്നതു കൊണ്ടാണ് അനുമതി നല്‍കിയത്. നിര്‍മാണത്തിനായി 40കോടി രൂപ അനുവദിച്ചു. വെള്ളയിലില്‍ 400 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടലാക്രമണഭീതിയിലാണ്. പരിഹാരമായി ജലസേചനവകുപ്പ് 8.44കോടി രൂപയുടെ സംരക്ഷണപദ്ധതി നടപ്പാക്കും.

കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കളക്ടറോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്. 
ജനസമ്പര്‍ക്കപരിപാടിയില്‍ വരുന്ന പതിനായിരക്കണക്കിനു പരാതികളില്‍ തീര്‍പ്പാകുന്നുവെന്നതുമാത്രമല്ല പ്രസക്തി. പരിപാടിയുടെ അനുഭവത്തിന്റ വെളിച്ചത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിനു പരാതികളില്‍ പരിഹാരമുണ്ടാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരുന്നുവെന്നതാണു നേട്ടം -മുഖ്യമന്ത്രി പറഞ്ഞു.


2015, ഏപ്രിൽ 26, ഞായറാഴ്‌ച

മന്ത്രിമാരില്‍ പൂര്‍ണ വിശ്വാസം


 മന്ത്രിമാരില്‍ തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും മന്ത്രി കെ.ബാബു രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിമാരായ കെ.ബാബുവും വി.എസ്.ശിവകുമാറും വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനരംഗത്തുള്ളവരാണ്. ഇവരെക്കുറിച്ച് തെളിവുകളില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ബിജു രമേശിന്റെ രഹസ്യമൊഴി പുറത്തുവന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

മൊഴിയുടെ വാസ്തവം മാധ്യമങ്ങള്‍ അന്വേഷിക്കണം. നേതൃമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ആരാണ് നേതൃമാറ്റം ആവശ്യപ്പെട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സമൂഹത്തില്‍ അവശത അനുഭവിക്കുന്നര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഔദാര്യമല്ല, അവരുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷിയുള്ളവരെ അധിക്ഷേപിച്ച എളമരം കരീമിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2015, ഏപ്രിൽ 25, ശനിയാഴ്‌ച

സഹായം ലഭിക്കാന്‍ തടസ്സമാകുന്ന ചട്ടങ്ങള്‍ മാറ്റാന്‍ മടിയില്ല


  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തടസ്സമാകുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ സര്‍ക്കാറിന് മടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം പ്രശ്‌നങ്ങള്‍ സര്‍ക്കാറിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പ്രസക്തി. ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം മന്ത്രിസഭ ചര്‍ച്ച ചെയ്ത് 45 ഉത്തരവുകളാണിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ പരാതികളും അനുകൂലമായി തീരുമാനിക്കാനാകില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. നടപടിക്രമങ്ങളും തുല്യനീതി തത്ത്വങ്ങളും സര്‍ക്കാറിന് പാലിക്കേണ്ടി വരും. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിക്കുന്ന ഒരു പരാതി പോലും പരിഗണിക്കാതെ പോകില്ല. ഏതെങ്കിലും വിധത്തില്‍ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ അനുകൂലമായ തീരുമാനമുണ്ടാകും.

രോഗം ബാധിച്ച് കിടപ്പിലായവരെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കൊണ്ടുവരുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഇത്തവണ നടപടി സ്വീകരിച്ചിരുന്നു. ഫോട്ടോയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതമുള്ള അപേക്ഷകള്‍ സ്വീകരിച്ച ശേഷം കളക്ടര്‍ നിയോഗിക്കുന്ന വിദഗ്ദ്ധ സമിതികള്‍ അവരെ വീടുകളില്‍ ചെന്ന് കണ്ട് ചികിത്സയും ധനസഹായവും സംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. ഇതിനു ശേഷവും ജനസമ്പര്‍ക്ക വേദിയിലേക്ക് ഇത്തരത്തില്‍ ആരെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അവരെ മന്ത്രിമാരാരെങ്കിലും കണ്ട് തീരുമാനമെടുക്കും. അവര്‍ക്കുള്ള സഹായം കൃത്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

പുതുക്കിയ വീട്ടുനികുതി ഒഴിവാക്കി


വീട്ടുനികുതിയില്‍ യു.ഡി.എഫ്. ശുപാര്‍ശകള്‍ക്ക് അംഗീകാരം


 രണ്ടായിരം ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി വര്‍ധന പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വാസഗൃഹങ്ങളെ വീട്ടുനികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ഇതുസംബന്ധിച്ച യു.ഡി.എഫ് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

മന്ത്രിസഭാ തീരുമാനത്തോടെ 2015 ഏപ്രില്‍ ഒന്നിന് മുമ്പുള്ള നികുതിയിലേക്ക് തിരികെപ്പോകും. വര്‍ധിപ്പിച്ച നികുതി അടച്ചവര്‍ക്ക് അടുത്തവര്‍ഷത്തെ നികുതിയില്‍ അത് തട്ടിക്കിഴിച്ച് കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതി വര്‍ധന വരും. പക്ഷേ ഇത് നിലവിലുള്ളതിന്റെ 25 ശതമാനത്തിലധികമാകരുത്. 

കെട്ടിടം വിപുലീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. എന്നാല്‍, ഇത് പഴയ നിരക്കിന് ആനുപാതികമായി മതി. ഉദാഹരണത്തിന് ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് 500 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന നികുതിയെന്ന് കരുതുക. ആയിരം ചതുരശ്ര അടിയുടെ കൂടി വിപുലീകരണം നടന്നിട്ടുണ്ടെങ്കില്‍ ഇനി നികുതി 1000 രൂപയായിരിക്കും. 

വാണിജ്യവ്യവസായ കെട്ടിടങ്ങളുടെ വാര്‍ഷിക നികുതിയുടെ വര്‍ധന നേരത്തേ നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമാകരുതെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. 

660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതിന് 2015 ഏപ്രില്‍ മുതലാണ് പ്രാബല്യം. 

ജനസമ്പര്‍ക്കം: കിടപ്പുരോഗികളെ കൊണ്ടുവരുന്നത് ഒഴിവാക്കണം


 കിടപ്പുരോഗികള്‍ക്ക് അസൗകര്യമുണ്ടാകും എന്നതിനാല്‍ അത്തരം രോഗികളെ ജനസമ്പര്‍ക്ക പരിപാടിക്ക് നേരിട്ട് കൊണ്ടുവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ഇത്തരം രോഗികള്‍ക്ക് മെഡിക്കല്‍ സംഘം വീടുകളില്‍ നേരിട്ടെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം നല്‍കും. 

നേരത്തേ അപേക്ഷ നല്‍കാത്ത കിടപ്പുരോഗികള്‍ക്കുവേണ്ടി ജനസമ്പര്‍ക്ക ദിവസവും അപേക്ഷ സമര്‍പ്പിക്കാം. ഈ അപേക്ഷകളിന്‍മേല്‍ ജനസമ്പര്‍ക്കത്തിനുശേഷം മെഡിക്കല്‍ സംഘത്തെ വീടുകളിലേക്കയച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി കളക്ടര്‍മാരെ അറിയിച്ചു. 

കൊല്ലം, വയനാട്, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍മാരുമായാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. മന്ത്രിമാരായ ഷിബുബേബിജോണ്‍, പി.കെ.ജയലക്ഷ്മി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ലൈറ്റ് മെട്രോ: റോഡുകളുടെ വികസനത്തിന്‌ 850 കോടി


തിരുവനന്തപുരത്ത് കഴക്കൂട്ടം-കേശവദാസപുരം റോഡിന്റെ(8 കിലോമീറ്റര്‍) വീതി കൂട്ടാന്‍ 500 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മാനാഞ്ചിറ-മീഞ്ചന്ത റോഡിന്റെ (ആറ് കിലോമീറ്റര്‍) വീതി കൂട്ടാന്‍ 350 കോടി രൂപയാണ് വിനിയോഗിക്കുന്നത്.

മരാമത്തുപണിക്ക് പുറമേ ഭൂമിയേറ്റെടുക്കാനുള്ള ചെലവുകള്‍ക്കുമായാണ് 850 കോടി രൂപ വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലതാമസം ഒഴിവാക്കാനാണ് മരാമത്തുപണി നേരത്തെ തുടങ്ങുന്നത്. കൊച്ചി മെട്രോയുടെ കാര്യത്തിലും ഇങ്ങനെ ചെയ്തിരുന്നു. അവിടെ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്റെ വീതികൂട്ടല്‍ മൂലമുള്ള കാലതാമസം ഇതുമൂലം ഒഴിവാക്കാനായി. ലൈറ്റ് മെട്രോ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. 

ശ്രീധരനില്‍ പൂര്‍ണ വിശ്വാസം:

ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഇ.ശ്രീധരനില്‍ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ശ്രീധരന്റെ അഭിപ്രായമറിയും. ഡല്‍ഹിയിലായതിനാല്‍ ബുധനാഴ്ചത്തെ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. 28ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. അന്ന് സംസാരിക്കും. ഇക്കാര്യത്തില്‍  നേരത്തെ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ദുഃഖമുണ്ട്. 

എസ്.എസ്.എല്‍.സി.: തെറ്റുകൾ തിരുത്തും


 എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഒരു വിദ്യാര്‍ഥിക്കും കിട്ടിയ മാര്‍ക്ക് കുറയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായതുപോലുള്ള കാര്യങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ടും മറ്റും രണ്ടായിരത്തോളം പേരുടെ ഫലം വന്നിട്ടില്ല. അത് ഉടനെ പ്രസിദ്ധീകരിക്കും.

എസ്.എസ്.എല്‍.സി. ഫലം സംബന്ധിച്ച് മാധ്യമങ്ങള്‍ കാര്യങ്ങളെ  പര്‍വതീകരിക്കുകയാണുണ്ടായത്  മുഖ്യമന്ത്രി ആരോപിച്ചു. പിഴവുകള്‍ക്കുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണെന്ന്  പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഫലത്തിലെ പിഴവുകള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ള ഇടപെടലാകാമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞോ എന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. പരീക്ഷയെഴുതാത്ത വിദ്യാര്‍ഥി  ജയിച്ചിട്ടുണ്ടെങ്കിൽ  ആ കുട്ടി തോല്‍ക്കും എന്ന്  മുഖ്യമന്ത്രി മറുപടി പറഞ്ഞു.

2015, ഏപ്രിൽ 22, ബുധനാഴ്‌ച

ജെ.ഡി.യു.വിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും


 യു.ഡി.എഫില്‍ നിന്ന് ഒരു കക്ഷിയും വിട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജെ.ഡി.യു.വിന്റെ പരാതി ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ പരാതികളില്‍ കാര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് പരിശോധിച്ചുവരികയാണ്. ഘടകകക്ഷികളുടെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കും. യു.ഡി.എഫ്. ഒറ്റക്കെട്ടാണ്. ഇതേ മുന്നണിതന്നെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടും. വീഴാന്‍ സാധ്യതയുള്ള സര്‍ക്കാരാണെങ്കില്‍ എന്നേ വീഴുമായിരുന്നു - മുഖ്യമന്ത്രി പറഞ്ഞു. 

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

'കരുതലു'മായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയുടെ മൂന്നാംഘട്ടമായ 'കരുതലുമായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്. കരുതലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. മുന്‍ ജനസമ്പര്‍ക്ക പരിപാടികളില്‍നിന്നു വ്യത്യസ്തമായി ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന 100 പേരെ നേരിട്ടു കണ്ടു മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിക്കും. മറ്റു പരാതികള്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ പരിഹരിക്കും.  രണ്ടു ലക്ഷം പരാതികളാണു 14 ജില്ലകളിലായി മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്. ജൂണ്‍ 11നു പാലക്കാട്ടു ജനസമ്പര്‍ക്ക പരിപാടി അവസാനിക്കും. 

മുന്‍ ജനസമ്പര്‍ക്ക പരിപാടികളെ അപേക്ഷിച്ചു പരാതികളുടെ എണ്ണം കുറഞ്ഞതു ശുഭസൂചനയായാണു മുഖ്യമന്ത്രി കാണുന്നത്. 2011ലെ ജനസമ്പര്‍ക്ക പരിപാടിക്ക് 5.45 ലക്ഷം പരാതികളും 2013ലെ പരിപാടിക്കു 3.21 ലക്ഷം പരാതികളും ലഭിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടുകയും ചെയ്തു. ഈ സര്‍ക്കാരിന്റെ അവസാന ജനസമ്പര്‍ക്ക പരിപാടിയായതുകൊണ്ടുതന്നെ അര്‍ഹമായ എല്ലാ പരാതികളിലും അനുകൂല നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം തേടിയവരാണ്- 66,083 പേര്‍. 

പരാതികളില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഇന്നലെ അവധി ദിവസമായിട്ടും തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഓഫിസുകളും അക്ഷയകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. പരാതി നല്‍കാനുള്ള സമയപരിധി തീര്‍ന്നെങ്കിലും ഇന്നു ലഭിക്കുന്ന പരാതികളും സ്വീകരിക്കും. നടപടി വൈകുമെന്നു മാത്രം. മുഖ്യമന്ത്രിയുടെ ധനസഹായം ഇത്തവണ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണു വിതരണം ചെയ്യുക.

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി


  പരാതികള്‍ക്കു പരിഹാരം തേടിയെത്തുന്ന നാലായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തല്‍, അംഗപരിമിതിയുള്ളവരെ വേദിയിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യം, തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് എത്താന്‍ കെഎസ്ആര്‍ടിസി വക പ്രത്യേക ഷട്ടില്‍ സര്‍വീസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി. സഹായം വേദിയില്‍ തന്നെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ കൈവശം സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 4000 പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലാണു പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയാറാക്കിയിരിക്കുന്നത്. 

പന്തലിന്റെ പണി വൈകിട്ടോടെ പൂര്‍ത്തിയായി. പ്രധാനവേദിക്കു ചുറ്റുമായി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും താലൂക്ക് തിരിച്ചുള്ള കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ 2000ലേറെ ജീവനക്കാരും പരിപാടിയുടെ വിജയത്തിനായി ഇന്നലെ മുതല്‍ രംഗത്തുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി രണ്ടു ഷിഫ്റ്റുകളിലായി എണ്ണൂറിലേറെ പൊലീസുകാരുടെ സേവനവുമുണ്ടാകും. പരിപാടിക്ക് എത്തുന്നവരുടെ  സൗകര്യാര്‍ഥം രാവിലെ മുതല്‍ തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കു കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. പരാതിയുമായി എത്തുന്നവര്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍ക്കും മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ട്. 

സ്‌പെഷ്യല്‍റ്റി ഡോക്ടര്‍മാരെ കൂടാതെ രണ്ട് എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരുമടക്കം ഒരുസമയം 10 പേരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. രണ്ടു കിടക്കകളും അത്യാവശ്യ ചികില്‍സകള്‍ നല്‍കാന്‍ കൗണ്ടറില്‍ സജ്ജമാക്കിയിട്ടുണ്ട്. നാലു 108 ആംബുലന്‍സുകളും ആറു മറ്റ് ആംബുലന്‍സുകളും അടിയന്തര ആവശ്യങ്ങള്‍ക്കായി വേദിക്കരികില്‍ ഉണ്ടാകും. കൂടാതെ സൗജന്യ മെഡിക്കല്‍ ക്യാംപും വേദിക്കരികിലായി പ്രവര്‍ത്തിക്കും. ദുരിതാശ്വാസനിധിയില്‍ നിന്നു തുക അനുവദിച്ചവര്‍ക്കു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന അതത് താലൂക്ക് കൗണ്ടര്‍ മുഖേന തുക നല്‍കും. 

അക്കൗണ്ടില്‍ മാറാവു ക്രോസ്ഡ് ചെക്കുകളാണു നല്‍കുക. അതിനാല്‍ തിരിച്ചറിയല്‍ രേഖ കൂടി ഹാജരാക്കണം. പുതിയ പരാതിയുമായി വരുന്നവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അപേക്ഷ സമര്‍പ്പിച്ചവരും ആധാര്‍ കാര്‍ഡ് കൊണ്ടുവരണം.  അതില്ലാത്തപക്ഷം മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തി.  

കലക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ്, സബ് കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, എഡിഎം: വി.ആര്‍. വിനോദ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി. ഇന്നു രാവിലെ ഒന്‍പതിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുതല്‍ 2015 ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി അടൂര്‍ പ്രകാശ്, മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

സാമുദായിക സൗഹാര്‍ദം രാജ്യത്തിന്റെ ശക്തി


 രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി സാമുദായിക സൗഹാര്‍ദമാണന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നതു നന്മയും സ്‌നേഹവും പരസ്പരവിശ്വാസവുമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വെഞ്ചരിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനവും ഭക്തസംഘടനാ വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ദേവാലയങ്ങള്‍ നാടിന്റെ ചരിത്രത്തോടു ബന്ധപ്പെട്ടതാണ്. സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും വേദികളായി ദേവാലയങ്ങള്‍ മാറണം. നമ്മുടെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നു നാം മറ്റുള്ളവരെ ആദരിക്കണം. നല്ല വിശ്വാസങ്ങള്‍ വരുംതലമുറയ്ക്കു പകര്‍ന്നുനല്‍കുക എന്നതാണു നമ്മുടെ കടമയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശതാബ്ദി സ്മാരക ഭവനത്തിന്റെ താക്കോല്‍ദാനവും  മുഖ്യമന്ത്രി നിര്‍വഹിച്ചു. 

മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്


 സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യരഹിത കേരളത്തിനായി എല്ലാവരും കൂട്ടായി ശ്രമിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ യുനിസെഫിന്റെയും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'സുബോധം' ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലൂര്‍ ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ 'സുബോധ'ത്തിന്റെ ലോഗോ മുഖ്യന്ത്രി ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് നല്‍കി പ്രകാശനം ചെയ്തു. ലഹരിവസ്തുക്കളോടുള്ള ആസക്തിയാണ് കുറ്റകൃത്യങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും ലഹരി ഒഴിവാക്കുന്നതിലൂടെ അക്രമാന്തരീക്ഷത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനാകുമെന്നും മുഖ്യപ്രഭാഷണത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. 

റബ്ബര്‍ സംഭരണം: ബജറ്റ് പ്രഖ്യാപനത്തില്‍ തുടര്‍നടപടി ഉടന്‍


  റബ്ബര്‍ സംഭരണം സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തില്‍ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കി. റബ്ബര്‍ സംഭരണ ചുമതല വെയര്‍ ഹൗസിങ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ വഴി സംഭരിക്കുന്ന റബ്ബര്‍ വാങ്ങാന്‍ ടയര്‍നിര്‍മാതാക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ജോയിന്റ് പ്ലൂറ്റ്‌ഫോം ഓഫ് ഫാര്‍മേഴ്‌സ് ഓര്‍ഗനൈസേഷന്‍ കേരളഭാരവാഹികളെ  മുഖ്യമന്ത്രി അറിയിച്ചു. 

റബ്ബര്‍ സംഭരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ഞായറാഴ്ച പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് അദേഹം ഈ ഉറപ്പ് നല്‍കിയത്.

2015, ഏപ്രിൽ 19, ഞായറാഴ്‌ച

ശ്രീധരന്റെ സാന്നിധ്യം കേരളത്തിന് ആവശ്യമാണ്


 ഇ. ശ്രീധരന്റെ സാന്നിധ്യം കേരളത്തിന് ഏറ്റവും ആവശ്യമാ ണെന്നും അദ്ദേഹവും ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനും (ഡിഎംആര്‍സി) കേരളത്തിനു വേണ്ടി വളരെയേറെ പരിശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചി മെട്രോ സമയബന്ധിതമായി തന്നെ തീരും. അതിന് ഇ. ശ്രീധരന്റെ പങ്കു വളരെ വലുതാണ്. 

തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റയില്‍ പദ്ധതികള്‍ ടെന്‍ഡറിലേക്കു പോയപ്പോള്‍ അതിന്റെ സാധ്യതകളെപ്പറ്റി പൊതുവായി ഉയര്‍ന്ന സംശയങ്ങളും പ്രതികരണങ്ങളും പരിഗണിച്ചാണു ലൈറ്റ് മെട്രോ പദ്ധതിയിലേക്കു പോകാന്‍ തീരുമാനിച്ചത്. ലൈറ്റ് മെട്രോ സംബന്ധിച്ച സംശയങ്ങള്‍ക്കു ശ്രീധരന്‍ തൃപ്തികരമായ മറുപടി നല്‍കി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. എല്ലാം ചര്‍ച്ചചെയ്തശേഷം മികച്ചത് ഏതാണോ അതു തീരുമാനിക്കും. 

തിരുവനന്തപുരത്തും കോഴിക്കോട്ടും പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി നടപ്പാക്കും. അത് എങ്ങനെ, ഏതു മോഡല്‍ എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍ച്ചകളാകാം. സര്‍ക്കാരിനു തുറന്ന മനസ്സാണ് ഇക്കാര്യത്തില്‍ - മുഖ്യമന്ത്രി പറഞ്ഞു.

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കു തലസ്ഥാനത്തു നാളെ തുടക്കം


 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) നാളെ രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കും. 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി കൂടി ചേര്‍ത്താല്‍ ഉമ്മന്‍ ചാണ്ടിയുടെ നാലാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണിത്. 

സംസ്ഥാനത്തൊട്ടാകെനിന്ന് ഇതുവരെ രണ്ടു ലക്ഷം പരാതികളാണ് ഓണ്‍ലൈനിലൂടെ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികള്‍ ലഭിച്ചു. ഏറ്റവുമധികം പരാതികള്‍ കൊല്ലത്താണ്- 30,133. ഇടുക്കി 22,244 പരാതികളുമായി രണ്ടാം സ്ഥാനത്തുണ്ട്. പത്തനംതിട്ട 10,469, ആലപ്പുഴ 12,355, കോട്ടയം 9207, എറണാകുളം 7562, തൃശൂര്‍ 9124, പാലക്കാട് 17,708, മലപ്പുറം 18,817, കോഴിക്കോട് 11,089, വയനാട് 7617, കണ്ണൂര്‍ 8757, കാസര്‍കോട് 12,668 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ലഭിച്ച പരാതികള്‍. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് 66,083 പേരാണ് അപേക്ഷിച്ചത്. വീടിനു 33,725 അപേക്ഷകരുണ്ട്. 26,498 പേര്‍ ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വികലാംഗര്‍ക്കുള്ള സഹായം, ജോലി തുടങ്ങിയവയാണു മറ്റു പ്രധാന ആവശ്യങ്ങള്‍. ഈ സര്‍ക്കാര്‍ 2011 ല്‍ നടത്തിയ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷം പരിഹരിച്ചു. 20.82 കോടി രൂപ വിതരണം ചെയ്തു. 2013ല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു രണ്ടാമത്തെ ജനസമ്പര്‍ക്കം നടത്തിയത്. അതില്‍ 3.21 ലക്ഷം അപേക്ഷകള്‍ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളിലും തീര്‍പ്പാക്കുകയും ചെയ്തു. 55.10 കോടി രൂപ വിതരണം ചെയ്തു. 

ഈ വര്‍ഷത്തെ ജനസമ്പര്‍ക്ക പരിപാടിയിലേക്കു കഴിഞ്ഞ മാര്‍ച്ച് 16 മുതലാണു പരാതി സ്വീകരിച്ചു തുടങ്ങിയത്. ഈ മാസം 17ന് അവസാനിച്ചു. എന്നാല്‍ ജനസമ്പര്‍ക്കം നടക്കുന്നതിന്റെ തലേന്നു വരെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും പരാതി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ സ്വീകരിക്കില്ല. 

ജനസമ്പര്‍ക്കം നടക്കുന്ന ദിവസവും നേരിട്ടു പരാതി നല്‍കാം. എല്ലാ പരാതികളും ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തു ഡോക്കറ്റ് നമ്പര്‍ നല്‍കും. ഇതുപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ സ്ഥിതി അറിയാം. ജില്ലകളില്‍ അപേക്ഷിച്ചവരില്‍ ഏറ്റവും സങ്കീര്‍ണ പ്രശ്‌നങ്ങളുള്ള 100 പേരെയാണു മുഖ്യമന്ത്രി നേരില്‍ കാണുക. മറ്റു പരാതികളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി തീരുമാനം എടുക്കും. കിടപ്പിലായ രോഗികളെ ആംബുലന്‍സിലും മറ്റും എത്തിക്കുന്നതിനു പകരം ജില്ലാ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അവരുടെ അടുത്തെത്തി പരിശോധിക്കും. തുടര്‍ന്ന് അവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കും.

മിക്കവരും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മറ്റുമുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെയാണു വിതരണം ചെയ്യുക. ധനസഹായത്തിന് അര്‍ഹരായവര്‍ വില്ലേജ് ഓഫിസില്‍നിന്നുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. 23ന് എറണാകുളം, 27 കോഴിക്കോട്, 30 പത്തനംതിട്ട, മേയ് നാല് വയനാട്, 11 കൊല്ലം, 14 കാസര്‍കോട്, 16 മലപ്പുറം, 21 ആലപ്പുഴ, 25 കോട്ടയം, 28 ഇടുക്കി, ജൂണ്‍ നാല് തൃശൂര്‍, എട്ട് കണ്ണൂര്‍, 11 പാലക്കാട് എന്ന ക്രമത്തിലാണു ജനസമ്പര്‍ക്ക പരിപാടി നടത്തുക. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനസമ്പര്‍ക്ക പരിപാടിയെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച് ആദരിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുജന പ്രശ്‌നപരിഹാര പരിപാടികളില്‍ ഒന്നായി ഇതു വിലയിരുത്തപ്പെടുന്നു.


 മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ  തിരുവനന്തപൂരം  സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍  നടക്കുന്നതിനാല്‍ അന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനു ചുറ്റും ഗതാഗതം നിയന്ത്രിക്കും. സ്‌റ്റേഡിയത്തിനു ചുറ്റും പാര്‍ക്കിങ് അനുവദിക്കില്ല. പരിപാടിക്കു വരുന്ന ജനങ്ങളെ ഗവ. പ്രസ്, എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട്, വിജെടി, ബേക്കറി ജംക്ഷന്‍, പുളിമൂട് എന്നീ ഭാഗങ്ങളില്‍ ഇറക്കിയ ശേഷം വാന്റോസ് - ഊറ്റുകുഴി - ഹൗസിങ് ബോര്‍ഡ് എസ്എസ് കോവില്‍ റോഡിലോ പിഎംജി ലോ കോളജ് കുന്നുകുഴി റോഡിലോ, കെല്‍ട്രോണ്‍- മാനവീയം റോഡിലോ, സ്‌പെന്‍സര്‍ വിജെടി ആശാന്‍ സ്‌ക്വയര്‍- ജനറല്‍ ഹോസ്പിറ്റല്‍ റോഡിലോ, പുളിമൂട്-ആയൂര്‍വേദ കോളജ് റോഡിന്റെ കിഴക്കുവശത്തോ വാഹനം പാര്‍ക്കുചെയ്യാം. 

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന ഗവ. വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് അനക്‌സ് - പ്രസ് ക്ലബ്- എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട് റോഡില്‍ പ്രസ് ക്ലബ്ബിനു മുന്‍വശം ഒഴിവാക്കി പാര്‍ക്കുചെയ്യാം. പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ ഡ്രൈവറോ, സഹായിയോ വണ്ടിയില്‍ ഉണ്ടായിരിക്കേണ്ടതും ഫോണ്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല. 

റോഡിന്റെ ഇരുവശത്തും പാര്‍ക്കുചെയ്യാന്‍ പാടില്ല. ബേക്കറി ജംക്ഷന്‍ - വാന്റോസ് ജംക്ഷന്‍ - ജേക്കബ് ജംക്ഷന്‍ - സെക്രട്ടേറിയറ്റ് ഗേറ്റ് റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. ജനസമ്പര്‍ക്ക പരിപാടിക്കായി ജനങ്ങളെ കൊണ്ടുവരുന്ന വലിയ വാഹനങ്ങള്‍ ആളെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കല്‍ -കോവളം ബൈപാസ് റോഡില്‍ പാര്‍ക്കുചെയ്യണം. പരാതികളും നിര്‍ദേശങ്ങളും അറിയിക്കേണ്ട ഫോണ്‍: 1099, 94979 87001, 0471-2558731.

2015, ഏപ്രിൽ 18, ശനിയാഴ്‌ച

ആദിവാസികളുടെ ഭൂമിവിതരണം ഉടന്‍ പൂര്‍ത്തിയാക്കും


 ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ഉടന്‍ വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ 32,000 അപേക്ഷകള്‍ തീര്‍പ്പാക്കി. ഇനി 7000 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. ഇത് ഉടന്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് സംഘടിപ്പിച്ച കാനനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വനത്തില്‍ ഒതുങ്ങിക്കഴിഞ്ഞവരെ നാടിന് ആവശ്യമുണ്ട്. അവര്‍ നാടിന്റെ സമ്പത്താണെന്നും ഇവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

യാഗങ്ങൾ മാനവരാശിയുടെ ക്ഷേമത്തിന്



സോമയാഗം, ഗണപതിസത്രം എന്നീ ചടങ്ങുകള്‍ മാനവരാശിയുടെ ക്ഷേമത്തിന് ഉപകരിക്കുന്ന കര്‍മങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന സോമയാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

വ്യത്യസ്ത വിശ്വാസങ്ങളെ പരസ്​പരം ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. വ്യക്തികള്‍ വരുത്തുന്ന വീഴ്ചയാണ് മതസൗഹാര്‍ദം തകര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും ആദരിക്കപ്പെടുന്നു


 തകഴി ശിവശങ്കരപ്പിള്ളയെ മറന്ന് മലയാളത്തിന് ഒരിഞ്ചുപോലും മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലശേഷവും തന്റെ കൃതികളിലൂടെ അദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും നാമോരോരുത്തരുമാണ് ആദരിക്കപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തകഴി ശങ്കരമംഗലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ നൂറ്റിമൂന്നാം ജന്മദിനസമ്മേളനം ഉദ്ഘാടനവും പുരസ്‌കാരപ്രഖ്യാപനവും ജന്മശതാബ്ദി സ്മാരകമായ പൈതൃകമ്യൂസിയം ശിലാസ്ഥാപനവും നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നീണ്ട പോരാട്ടമാണ് നടത്തിയത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നാലാമതായി മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടി. ഇതിനായുള്ള ശ്രമങ്ങള്‍ക്കിടയില്‍ മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളിലും സംസ്ഥാനങ്ങളിലും തകഴിയുടെ സ്വാധീനവും അംഗീകാരവും മനസ്സിലാക്കാന്‍ കഴിഞ്ഞു. തകഴി സ്മാരകത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഘടകകക്ഷികളെ നിരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ല.


 യുഡിഎഫിലെ ഘടകകക്ഷികളെ ആരൊക്കെ സ്വാഗതം ചെയ്താലും ആരും മുന്നണി വിട്ടുപോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഘടകകക്ഷികളെ പൊലീസിനെ ഉപയോഗിച്ചു നീരീക്ഷിക്കുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ഇതുസംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കഴിഞ്ഞ നാലു കൊല്ലമായി പലരും യുഡിഎഫ് വിട്ടുപോകുമെന്നും സര്‍ക്കാര്‍ ഇപ്പോള്‍ വീഴുമെന്നുമൊക്കെയുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത്രയും കാലമായിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കും സംശയം മാറുന്നില്ല. ഘടകകക്ഷികളില്‍ ആരെങ്കിലും വിട്ടു പോകുമെന്നു തനിക്ക് ഒരു സംശയവുമില്ല. ഘടകകക്ഷികളെ പൊലീസ് നിരീക്ഷിക്കുകയെന്ന സംഭവമേയില്ല. അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നു പി.പി. തങ്കച്ചന്‍ നിഷേധിച്ചിട്ടുണ്ട്. 

ആഭ്യന്തര മന്ത്രിയും ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്ത് അത്തരം നിരീക്ഷണമോ, മറ്റു പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ മാത്രമല്ല, ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഡപ്യൂട്ടി സ്പീക്കറെ സമയമാകുമ്പോള്‍ തിരഞ്ഞെടുക്കും. അതിന് അടുത്ത നിയമസഭാ സമ്മേളനം വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

2015, ഏപ്രിൽ 15, ബുധനാഴ്‌ച

എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍.....


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

ഓരോ വിഷുവും മലയാളിക്ക് പച്ചപ്പാർന്ന ഓർമയാണ്. കൃഷിയുടെ താളമാണ് ഈ ഉത്സവത്തിന്. വിത്തെറിഞ്ഞു തുടങ്ങി കണിയൊരുക്കല് വരെയുള്ള ഓരോ പ്രവൃത്തിയിലും കാർഷിക സമര്ദ്ധിക്ക് വേണ്ട പ്രാർത്ഥനയുണ്ട്.

ഈ വിഷുക്കാലം മണ്ണിൽ വിയർപൊഴുക്കുന്ന കർഷകനുള്ളതാകട്ടെ!

കേരളത്തിന്റെ ഹൃദയതാളമായ കൃഷി സംരക്ഷിക്കുവാൻ സർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന സമഗ്ര പച്ചക്കറി വികസനപദ്ധതി കര്‍ഷകര്‍, സ്‌കൂള്‍ കുട്ടികള്‍, വനിതകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റുനതിനുള്ള പദ്ധതികളും പതിയെ വിജയത്തിലേക്ക് നീങ്ങി കൊണ്ടിരികുകയാണ്.

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനെന്ന ചിലരുടെ ധാരണ തെറ്റി


നരേന്ദ്ര മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനുള്ളതാണെന്ന  ചിലരുടെ ധാരണ തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി പാവപ്പെട്ടവരെയും സാധാരണക്കാരെയുമല്ല സംരക്ഷിക്കുന്നത്. ഇന്നു പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളെ നരേന്ദ്ര മോദി മറക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എലവഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

വികസനത്തിന്റെ പേരില്‍ സമ്പന്നര്‍ക്കു വേണ്ടിയുള്ള നിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരെ സഹായിക്കാനും അവരുടെ ഭൂമിക്കു ന്യായവില കിട്ടാനും യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം, ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിച്ച് കര്‍ഷകദ്രോഹമാക്കി. ഭരണം ഒരു വിഭാഗത്തിനു വേണ്ടിയാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

യെമനില്‍ നിന്നു വന്ന കുഞ്ഞിന്റെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും

യെമനിലെ സനയില്‍ നിന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിച്ച പാര്‍വതിയെന്ന ഒന്‍പതു ദിവസം പ്രായമായ കുഞ്ഞ് കൊച്ചി അമൃത ആശുപത്രിയിലെ ശിശുക്കള്‍ക്കായുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍. അമ്മ രാജി സമീപം.

സംഘര്‍ഷഭരിതമായ യെമനില്‍ നിന്നു നാട്ടിലെത്തി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന 10 ദിവസം പ്രായമുള്ള പാര്‍വതിയുടെ ചികില്‍സാച്ചെലവു മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

പാര്‍വതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ച കൂടി കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സിക്കേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുമായും മുഖ്യമന്ത്രി സംസാരിച്ചു.  

കൊല്ലം ഓച്ചിറ മഠത്തില്‍കാരായ്മ അയോധ്യയില്‍ സഷ് കുമാറിന്റേയും രാജിയുടേയും മകളായ പാര്‍വതിയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യെമനില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ സഹായഹസ്തം നീട്ടുന്നത്.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി: പരിഹാരം കാണും

 
 കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമത്തിലാണു സര്‍ക്കാരെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതുഗതാഗത സംവിധാനം ശക്തമായാല്‍ മാത്രമേ ഗതാഗത ക്ലേശത്തിനു പരിഹാരം കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെയും (കെയുആര്‍ടിസി) തേവര ബസ് സ്‌റ്റേഷന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

പൊതുസൗകര്യങ്ങള്‍ ര്‍ധിപ്പിച്ചാലേ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താനാകൂ. മെട്രോയുടെ പണി പൂര്‍ത്തിയാകുമ്പോള്‍ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ കുറവുണ്ടാകും. സമയ, സാമ്പത്തിക ലാഭം ഉണ്ടാകുന്നതോടെ കൂടുതല്‍ ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ചു പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാകണം കെയുആര്‍ടിസിയുടെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

2015, ഏപ്രിൽ 12, ഞായറാഴ്‌ച

കെ.പി.എം.എസ് ന്‌ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കും



കെ.പി.എം.എസ്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ 
തയ്യാറാണെന്ന് മുഖ്യമന്ത്രി. സംസ്ഥാന സമ്മേളനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനദീപം തെളിയിച്ചു.

സംവരണംകൊണ്ട് എല്ലാം ആയി എന്ന് നമ്മള്‍ ധരിക്കരുത്. സംവരണം ഒരു അവസരം മാത്രമാണ്. അറിവുനേടി എല്ലാ സ്ഥാനത്തും അവകാശികളാകണം. അയ്യങ്കാളി ആഗ്രഹിച്ചതുപോലെ കെ.പി.എം.എസ്. ഓരോ ലക്ഷ്യവും നേടി മുന്നേറുകയാണ്. കെ.പി.എം.എസ്സിന് വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ നീതി കാട്ടി. നിങ്ങള്‍ അര്‍ഹിക്കുന്നത് വൈകിയാണെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെല്ലാം നീതിയുടെ മാര്‍ഗം കാണിച്ച് ശക്തി തെളിയിച്ച് കെ.പി.എം.എസ്. മുന്നോട്ട് പോകുന്നത് സമൂഹത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചോദിച്ചതെല്ലാം കെ.പി.എം.എസ്സിന് നല്‍കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്വാഗത പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു.

സംഘടനയുടെ കരുത്തുകാട്ടിയ ശക്തിപ്രകടനത്തോടെ കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ആവേശോജ്ജ്വല തുടക്കം. മഴയെ അവഗണിച്ച് ആയിരങ്ങളാണ് അവകാശപ്പോരാട്ടങ്ങളുടെ കഥപറഞ്ഞ പ്രകടനത്തിലൂടെ ആവേശമായി നീങ്ങിയത്. അയ്യങ്കാളിക്ക് മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയായ ഇ.എം.എസ്. സ്റ്റേഡിയത്തിലേക്ക് ഒഴുകി.


2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

യെമന്‍: വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നീട്ടണം


 യെമനില്‍നിന്ന് വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ 11 വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും നിരവധിയാളുകള്‍ സനാ വിമാനത്താവളവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

വിമാനസീറ്റിന്റെ ലഭ്യതക്കുറവുമൂലം അവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്കുകൂടി മടങ്ങാന്‍ അടിയന്തരമായ സൗകര്യം ഉണ്ടാക്കണം. ഇന്ത്യാക്കാരാണെന്ന് തെളിയിക്കാന്‍ രേഖ കൈവശമുള്ള എല്ലാവരെയും പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ കൈവശമില്ലെങ്കിലും മടക്കിക്കൊണ്ടുവരണമെന്ന് ജിബൂട്ടിയില്‍ തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമന്ത്രി വി.കെ. സിങ്ങിനോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പാക്കിസ്താന്‍ വഴിവന്ന അഞ്ച് മലയാളികള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതമായി അവരെ എത്താന്‍ സഹായിച്ച പാകിസ്താന്‍ സര്‍ക്കാറിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

വിവാദം മാത്രം മതിയെന്ന് ചിലരുടെ ചിന്ത


 വിവാദം മാത്രം മതിയെന്നു ചിലര്‍ ചിന്തിച്ചാല്‍ അതിന്റെ പിന്നാലെ താന്‍ പോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ കടമകളും നിറവേറ്റും. ഒന്നിലും കാലതാമസം വരുത്തില്ല. യമനില്‍നിന്നു മലയാളികളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പ്രശംസിക്കുന്ന പ്രകടനം കാഴ്ചവച്ച  സര്‍ക്കാരാണിത്. 

മറ്റൊരു സംസ്ഥാനവും ചെയ്യാത്ത കാര്യങ്ങളാണു കേരളം ചെയ്യുന്നത്. പക്ഷേ അതൊന്നും കാര്യമല്ലെന്നും വിവാദം മതിയെന്നുമുള്ള നിലപാടാണു പലര്‍ക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രധാന കാര്യങ്ങളും പൂര്‍ത്തിയാക്കിയശേഷമാണു കഴിഞ്ഞ ദിവസങ്ങളില്‍ പി.സി. ജോര്‍ജ് പ്രശ്‌നം തീര്‍ക്കുന്ന ചര്‍ച്ചയ്ക്കായി താന്‍ കയറിയത്. എന്നിട്ടും ഇവിടെ ഭരണസ്തംഭനം എന്ന് ആക്ഷേപിക്കുന്നു. 

ഏതു കാര്യത്തിലാണ് ഈ സര്‍ക്കാര്‍ വീഴ്ച വരുത്തിയതെന്നു കൂടി അവര്‍ പറയണം. ഇതൊക്കെ ജനം വിലയിരുത്തട്ടെ. വിവാദം ആഘോഷിക്കാന്‍ ഒരുപാടു പേരുണ്ട്. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്താണു സംഭവിച്ചത്. ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടപ്പോഴും പിടിച്ചുനിന്നതു കേരളത്തില്‍ മാത്രമാണ്. ജനങ്ങള്‍ കാര്യങ്ങള്‍ തൊട്ടറിയുന്നുണ്ട്. ജനങ്ങള്‍ക്കൊപ്പം ഈ സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇതിനിടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. അത്തരം കാര്യങ്ങളെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

ജോര്‍ജിനെ ഭയമില്ല

 
 പി.സി. ജോര്‍ജിനെ തനിക്ക് ഭയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.എം. മാണിക്കെതിരെ അതിരുകടന്ന് സംസാരിക്കുന്ന ജോര്‍ജിനെ യു.ഡി.എഫില്‍ നിലനിര്‍ത്തണമോയെന്ന് ആ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തനിക്ക് നല്‍കിയ കത്തില്‍ പറഞ്ഞ പല കാര്യങ്ങളും തന്നോട് നേരത്തെ പറഞ്ഞതാണെന്ന പി.സി. ജോര്‍ജിന്റെ വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കത്ത് കിട്ടിയയുടന്‍ ജോര്‍ജുമായി ടെലഫോണ്‍ വഴി സംസാരിക്കുകയുംചെയ്തു.

മുന്നണി രാഷ്ട്രീയത്തിന്റെ പൊതുതത്വം അനുസരിച്ചാണ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റിയത്. ഇതിനായി ചര്‍ച്ച നടത്തിയത് ശരിയാണോയെന്ന് ചിന്തിക്കുന്നവരുമുണ്ട്. ചര്‍ച്ചകള്‍ കീഴടങ്ങലല്ല. തന്റെ പൊതുവായ രീതിയാണ്.

സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഇത്തരം ഒരു വിവാദവും ബാധിക്കില്ല. വിവാദങ്ങള്‍ക്കുശേഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്താണുണ്ടായത്?

കേരളത്തില്‍ ജനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയോടൊപ്പം നിന്നു. ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാം. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുമുണ്ട്.

മൂന്ന് മന്ത്രിമാര്‍ക്കെതിരെ സരിതയുടെ കത്തില്‍ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ രണ്ടുകൊല്ലം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ വീണ്ടുമെങ്ങനെ ഉയര്‍ന്നുവന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആഭാസ സര്‍ക്കാരെന്നാണ് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ നിയമസഭയില്‍ നടന്നതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അത് വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അതിനെ ആഭാസമെന്ന് താന്‍ പറയുന്നില്ല.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

2015, ഏപ്രിൽ 8, ബുധനാഴ്‌ച

ജലസാക്ഷരത ജീവിത ദൗത്യമാക്കണം



 ജലസാക്ഷരത ജീവിത ദൗത്യവും മുദ്രാവാക്യവുമായി കേരളം ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലയാള മനോരമ പലതുള്ളി കേരള ജല കോണ്‍ഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണത്തിനായി സര്‍ക്കാരും പൊതു പ്രവര്‍ത്തകരും മറ്റുള്ളവരും ഉള്‍പ്പെടുന്ന കൂട്ടായ്മ വേണം.

ഭാവി തലമുറയ്ക്ക് കരുതിവയ്ക്കാവുന്ന ഏറ്റവും വിലയേറിയ സമ്പത്താണു ശുദ്ധജലം. ജലസംരക്ഷണം നാടിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ജലത്തിനായി രാജ്യങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും തര്‍ക്കങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ജലസംരക്ഷണരംഗത്തു ജാഗ്രത പുലര്‍ത്തേണ്ട സമയമെത്തി. ശുദ്ധജലത്തിന്റെ ലഭ്യതയും ജല സ്രോതസ്സുകളുടെ മലിനീകരണവുമാണു കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍. ഗുണനിലവാരമില്ലാത്ത വെള്ളം പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കുന്നു. 44 നദികള്‍, കുളങ്ങള്‍ എന്നിവ അടക്കമുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിനായി സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.




നദീസംയോജന പദ്ധതി അംഗീകരിക്കാനാവില്ല


കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള നദീസംയോജന പദ്ധതിയോടുള്ള കടുത്ത എതിര്‍പ്പു വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നദീസംയോജന പദ്ധതി കേരളത്തിന് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്ന് ജല കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

പദ്ധതി നടപ്പാക്കാന്‍ പലതലങ്ങളില്‍നിന്നു സംസ്ഥാനത്തിനു മേല്‍ സമ്മര്‍ദമുണ്ട്. പമ്പ, അച്ചന്‍കോവിലാര്‍ - വൈപ്പാര്‍ സംയോജനത്തിനു തമിഴ്‌നാട് മുന്നോട്ടുപോവുകയാണ്. എന്നാല്‍, കേരളം ഇതിനെ ശക്തമായി എതിര്‍ക്കുകതന്നെ ചെയ്യും. കേരളത്തില്‍നിന്നു കൊടുക്കാന്‍ ഒരുതുള്ളി വെള്ളം പോലും അധികമില്ല എന്നതുതന്നെയാണു കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇനി തീരുമാനിക്കേണ്ടത് ജോര്‍ജ്


തിരുവനന്തപുരം: ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത് പി.സി. ജോര്‍ജ് ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കിയിട്ടില്ല. അദ്ദേഹം യു.ഡി.എഫില്‍ തുടരണമോയെന്ന കാര്യം ഇനിയുള്ള ജോര്‍ജിന്റെ നിലപാടുകളെ ആശ്രയിച്ചിരിക്കും.പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കെ.എം. മാണി തന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ ഒഴിവാക്കുന്നത്. ഓരോ പാര്‍ട്ടിക്കും അനുവദിക്കുന്ന സ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതും ഒഴിവാക്കുന്നതും അതത് പാര്‍ട്ടികളുടെ നിര്‍ദേശപ്രകാരമാണ്. അതാണ് മുന്നണി മര്യാദ. സമവായത്തിന് ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല - മുഖ്യമന്ത്രി പറഞ്ഞു.

മലയാളികള്‍ രോഗം വിലയ്ക്കുവാങ്ങുന്നു


ലോകാരോഗ്യ ദിനാചരണം

തിരുവനന്തപുരം: ജീവിതരീതികൊണ്ട് മലയാളികള്‍ രോഗം വിലയ്ക്ക് വാങ്ങുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണ്. എന്നാല്‍ മരുന്നുപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്തെ ആകെ മരുന്നുപയോഗത്തിന്റെ പത്ത് ശതമാനവും സംസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ലോഗോ മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. അരുവിക്കര പഞ്ചായത്തിനെ സുരക്ഷിതഭക്ഷണം മാതൃകാഗ്രാമമായി ഏറ്റെടുക്കുന്നതായി മന്ത്രി മഞ്ഞളാംകുഴി അലി പ്രഖ്യാപിച്ചു. 

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

ജിബൂട്ടി വിമാനങ്ങള്‍ കൊച്ചിയിലേക്ക് ക്രമീകരിക്കണം


 തിരുവനന്തപുരം: െയമനില്‍നിന്നുള്ള ഇന്ത്യാക്കാരെയും വഹിച്ച് ജിബൂട്ടിയില്‍നിന്ന് യാത്രതിരിക്കുന്ന എല്ലാ വിമാനങ്ങളും കൊച്ചി വഴി യാത്ര ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. കഴിഞ്ഞദിവസം മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരില്‍ എഴുപത് ശതമാനം പേരും കേരളത്തിലേക്കുള്ളവരായിരുെന്നന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള 188 മലയാളികളെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടങ്ങുന്ന യാത്രികര്‍ക്ക് ഇതുകാരണം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. ജിബൂട്ടിയില്‍നിന്നുള്ള വിമാനം ജിബൂട്ടി-കൊച്ചി-മുംബൈ/ജിബൂട്ടി-മുംബൈ-കൊച്ചി എന്ന് പുനഃക്രമീകരിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവും. 
വിദൂരസ്ഥലങ്ങളില്‍നിന്നുള്ള വനിതകളായ നഴ്‌സുമാര്‍ക്ക് റോഡ് മാര്‍ഗം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ യാത്രചെയ്ത് വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റെഡ്‌ക്രോസ്/റെഡ് ക്രെസെന്റ് മറ്റ് മനുഷ്യാവകാശ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ചചെയ്ത് ഇവര്‍ക്ക് വിമാനത്താവളത്തിലോ തുറമുഖത്തോ എത്താനുതകുന്ന ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണം. 

വിസാ കാലാവധി കഴിഞ്ഞവരും ആശുപത്രി അധികൃതര്‍ അനുമതി നിഷേധിക്കുന്നവരും ഉള്‍പ്പെടെ മടങ്ങിവരാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. പിഴയീടാക്കാതെതന്നെ ഇവര്‍ക്ക് ഔട്ട്പാസ്സ്/എക്‌സിറ്റ് പാസ് നല്‍കണം.

2015, ഏപ്രിൽ 4, ശനിയാഴ്‌ച

1,900 ഇന്ത്യക്കാര്‍ ഉടനെ മടങ്ങും

 
തിരുവനന്തപുരം: യെമനില്‍നിന്ന് മൂന്ന് വിമാനങ്ങളിലും രണ്ട് കപ്പലുകളിലുമായി 1,900 ഇന്ത്യക്കാരെ ഉടനെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങളും എയര്‍ഇന്ത്യയുടെ ഒരു വിമാനവുമാണ് യെമനില്‍ എത്തിയത്. ഇതില്‍ ഒരു വിമാനം െകാച്ചിയിലെത്തും. രണ്ട് വിമാനങ്ങള്‍ മുംബൈയിലിറങ്ങും.

യെമനിലെ ഏദന്‍, ഹൊദിദ തുറമുഖങ്ങളില്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ എത്തുന്നുണ്ട്. ശനിയാഴ്ച ഇത് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യെമനിലെ സനാ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കെ.എസ്.ആര്‍.ടി.സി. സൗകര്യമൊരുക്കി


യെമനില്‍നിന്ന് തിരിച്ചെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് ആറ് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സൗജന്യമായിട്ടാണ് യാത്ര.

മാണിക്കെതിരായ വിജിലന്‍സ് കേസ്: രമേശുമായി ഭിന്നതയില്ല


കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ കെ.എം.മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ നിയമവിദഗ്ദധര്‍ക്ക് രണ്ടഭിപ്രായമുണ്ടെന്നാണ് താന്‍ പറഞ്ഞത്. തനിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരേ അഭിപ്രായമാണുളളത്. ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിലാണ് ആശയക്കുഴപ്പമുളളത്. 

കേസില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമാണുളളത്. ആഭ്യന്തരവകുപ്പുമായി ആലോചിച്ചാണ് എല്ലാം ചെയ്യുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

മാണിക്കെതിരായ കേസ് രാഷ്ട്രീയതീരുമാനമല്ല


തിരുവനന്തപുരം: ബിജു രമേശിന്റെ ആരോപണത്തിന്റെ പേരില്‍, തനിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ലെന്ന മന്ത്രി കെ.എം.മാണിയുടെ അഭിപ്രായം സംബന്ധിച്ച ചോദ്യത്തിന്, അങ്ങനെയൊരു അഭിപ്രായം രാഷ്ട്രീയകേന്ദ്രങ്ങളില്‍ മാത്രമല്ല, നിയമവൃത്തങ്ങളിലുമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.

എന്നാല്‍, ഇക്കാര്യത്തിലുണ്ടായ തീരുമാനം രാഷ്ട്രീയതീരുമാനമായിരുന്നില്ല; ഉദ്യോഗസ്ഥരുടെ തീരുമാനമായിരുന്നു. അന്വേഷണസംഘത്തിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. അന്വേഷണസംഘത്തിന്റെ നിഷ്പക്ഷതയാണ് ഇവിടെ വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടന്നതായി മന്ത്രി കെ.എം.മാണി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മറുപടി.

ബാര്‍കോഴ േകസുമായി ബന്ധപ്പെട്ട് രണ്ടുതരം നീതി നടപ്പാക്കിയെന്ന് കേരള കോണ്‍ഗ്രസ്(എം) ആരോപിച്ചതു സംബന്ധിച്ച ചോദ്യത്തിന് രണ്ടുനീതിയെന്ന സാഹചര്യം ഒരിക്കലുമുണ്ടാകില്ലെന്നായിരുന്നു മറുപടി. കെ.എം.മാണി സീനിയര്‍ മന്ത്രിയാണ്. യു.ഡി.എഫ്. ഒറ്റക്കെട്ടായി മാണിക്കൊപ്പം നില്‍ക്കുന്നുണ്ട്. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. 

മന്ത്രി മാണിക്കെതിരെ ആരോപണമുന്നയിച്ചിട്ട് അഞ്ചു മാസമായി. ഒരു തെളിവും ഹാജരാക്കാനായില്ല. ഇപ്പോള്‍ മറ്റു മന്ത്രിമാര്‍ക്കെതിരെ ആരോപണം കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.എന്‍.പ്രതാപനോട് വിശദീകരണം ചോദിക്കും


തിരുവനന്തപുരം: ബാര്‍കോഴ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനെതിരെ പരസ്യമായി ആരോപണമുന്നയിച്ച ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.യോട് വിശദീകരണം ചോദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

'പ്രതാപന്‍ ചെയ്തത് വലിയ തെറ്റാണ്. എ.ജി. നല്ല നിലയിലാണ് കേസ് നടത്തിയത്. എന്തെങ്കിലും അഭിപ്രായവ്യത്യസം ഉണ്ടായിരുന്നെങ്കില്‍ പ്രതാപന് എന്നോട് പറയാമായിരുന്നു. പാര്‍ട്ടി പ്രസിഡന്റിനോട് പറയാമായിരുന്നു. ഇത്തരം നടപടികള്‍ കോണ്‍ഗ്രസ്‌ െവച്ചുപൊറുപ്പിക്കില്ല' -മുഖ്യമന്ത്രി പറഞ്ഞു.

യെമന്‍: രണ്ട് കപ്പലുകള്‍കൂടി അയച്ചു


തിരുവനന്തപുരം: യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി രണ്ട് കപ്പലുകള്‍കൂടി അവിടേക്ക് നീങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുംബൈയില്‍നിന്ന് കൂടുതല്‍ കപ്പലുകള്‍ അയയ്ക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുന്നതു മൂലമാണ് കടല്‍മാര്‍ഗ്ഗമുള്ള ഒഴിപ്പിക്കലിന് ശ്രമിക്കുന്നത്. എന്നാല്‍, ഇതിന് പ്രായോഗികമായ തടസ്സങ്ങളുണ്ട്. 450 മുതല്‍ 600 കി.മീ. വരെ ദൂരം സഞ്ചരിച്ച് മാത്രമേ മലയാളികള്‍ക്ക് തുറമുഖത്ത് എത്താനാകൂ. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്ര ദുഷ്‌കരമാണ്. ഇന്ത്യക്കാരുടെ കുടിയൊഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അധികൃതര്‍ താനുമായുള്ള ചര്‍ച്ചകളില്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു നീതിയുണ്ടാവില്ല; രാഷ്ട്രീയ തന്ത്രത്തെ ഒറ്റക്കെട്ടായി നേരിടും


തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ രണ്ട് നീതി എന്ന സാഹചര്യം ഉണ്ടാകില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി കെ..എം മാണിയോടൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ കോഴ വിഷയത്തില്‍ കെ.എം മാണിക്കെതിരെ കേസെടുക്കേണ്ടായിരുന്നു എന്ന അഭിപ്രായം നിയമവൃത്തങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലുമുണ്ട്. സര്‍ക്കാര്‍ അക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. അന്വേ,ഷണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയാണ് കെ.എം മാണി. അദ്ദേഹത്തിന്റെ എല്ലാ കാര്യത്തിലും യു.ഡി.എഫ് ഒറ്റക്കെട്ടാണ്. അന്വേഷണത്തിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബിജു രമേശിന് രാഷ്ട്രീയ ലക്ഷ്യമാണെന്നും പുതിയ ആരോപണങ്ങളുന്നയിക്കുന്നത് അതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇടയ്ക്കിടയ്ക്ക് ഓരോന്നു പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പ് വരെ ഇത് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമം. ഈ രാഷ്ട്രീയ തന്ത്രത്തെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. 

കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ഒരാളും ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. ആരോപണം ഉന്നയിച്ചെങ്കില്‍ തെളിവ് നല്‍കണം. അഞ്ച് മാസമായി അന്വേഷണം തുടങ്ങിയിട്ട്. ഇതുവരെ ഒരു തെളിവും കൊടുത്തിട്ടില്ല. അഴിമതി ആരോപണം ഉന്നയിച്ച്‌ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാണ് ശ്രമം. ഇക്കാര്യത്തില്‍ യുഡിഎഫിന് ഒറ്റ നിലാപാടെയുള്ളു. ആരോപണം ഉന്നയിച്ചാല്‍ രാജിവെക്കേണ്ടതില്ല, ഉന്നയിച്ചവരാണ് ആരോപണം തെളിയിക്കേണ്ടത്.കെ.എം മാണിക്കെതിരെ ഒന്നും പറയാനില്ലെന്ന് വരുമ്ബോള്‍ അതിനെ മറികടക്കാനാണ് മറ്റ് മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിനെതിരെ നല്‍കിയ ഓഡിയോ സിഡിയില്‍ ഒന്നും ഇല്ല. ഈ നാഥനില്ലാത്ത് ആരോപണങ്ങളുടെ പിന്നാലെ പോകേണ്ട ഗതികേടിലാണ് പ്രതിപക്ഷം. 

ഇതിന് മുമ്ബ് സോളാര്‍ കേസിലും ഒരു തെളിവും കൊടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അന്വേഷണ കമ്മീഷനെ വെച്ചപ്പോള്‍ ബഹിഷ്‌ക്കരിച്ചു. ആരും തെളിവ് കൊടുക്കാന്‍ പോയില്ല. അതിന് ശേഷം ദേശീയ ഗെയിംസ് വന്നപ്പോള്‍ എന്തൊക്കെ ആരോപണങ്ങളായിരുന്നു. ഇപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. ദേശീയ ഗെയിംസ് ഏറ്റവും മാതൃകാപരമായാണ് നടത്തിയത്. അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തോട് പ്രതിഷേധം പ്രകടിപ്പിച്ചവരുടെ എല്ലാ വാദഗതികളും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇല്ലാതായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടു വന്ന് മദ്യനിരോധനം നടപ്പിലാക്കുക എന്ന യു.ഡി.എഫിന്റെ നയത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന വിധിയാണ് വന്നത്. കേസ് ഏറ്റവും നല്ല രീതിയിലാണ് കോടതിയില്‍ നടത്തിയത്. പുതിയ ഉത്തരവ് വന്നതോടെ ബാര്‍ നയത്തില്‍ സര്‍ക്കാരിനെ എതിര്‍ത്തവരുടെ വാദം പൊളിഞ്ഞു. പി.സി ജോര്‍ജ് വിഷയത്തില്‍ പാര്‍ട്ടി കത്ത് തന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യെമന്‍ : പ്രധാനമന്ത്രി ഉടനേ ഇടപെടണം


യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തിന്റെ കോപ്പി നല്‌കി.കേന്ദ്രസര്‍ക്കാരും യെമനിലെ ഇന്ത്യന്‍ എംബസിയും ചില നടപടികള്‍ സ്വീകരിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ഈ സാഹചര്യത്തില്‍ സമയബന്ധിതമായ നടപടികളിലൂടെ ഇന്ത്യക്കാരെ യെമനില്‍ നിന്ന്‌ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.യെമനില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവന്‍ അപകടത്തിലാണ്‌ എന്നവര്‍ കരഞ്ഞകൊണ്ടാണു പറഞ്ഞത്‌. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

1. സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട്‌ സാനയിലും യെമനിലെ മറ്റ്‌ വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

2. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത്‌ ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്‌ക്കണം.

3. യെമനില്‍ നിന്നു മടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എക്‌സിറ്റ്‌ പാസും മറ്റ്‌ അനുമതികളും നല്‌കണം. ഇതിനു ഫീസ്‌ ഈടാക്കരുത്‌.

4. സാനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്‌ക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ട്‌ തടഞ്ഞുവയ്‌ക്കുകയും നഷ്‌ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട്‌ ജീവനക്കാര്‍ക്ക്‌ പോരാനുള്ള അവസരം ഉണ്ടാക്കണം. നഷ്‌ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്‌.

5. യെമനിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടി എടുക്കണം.

ചൈനയും പാക്കിസ്ഥാനും അവരുടെ പൗരന്മാരെ മുഴുവന്‍ യെമനില്‍ നിന്ന്‌ ഒഴിപ്പിച്ചെന്നു മാധ്യമങ്ങളില്‍ കണ്ട കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ വലിയ ആശങ്കയും വേദനയും ഉണ്ടെന്നു മുഖമന്ത്രി ചൂണ്ടിക്കാട്ടി.  

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

പ്രവാസി മലയാളികളുടെ സേവനങ്ങളെ ദുബായ് ഭരണകൂടം അഭിനന്ദിച്ചു.


ദുബായ് സന്ദര്‍ശനം പ്രവാസി മലയാളികളെപ്പറ്റി തനിക്ക് അഭിമാനിക്കാന്‍ വകനല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ മലയാളി സമൂഹത്തിന്‍െറ കഴിവുകളെയും നന്മകളെയും അദ്ദേഹം ഏറെ പ്രശംസിച്ചു . തനിക്ക് ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളി പ്രവാസിയുടെയും ഉത്തരവാദിത്തമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം ദുബായില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി നടന്ന സന്നാഹ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഏപ്രില്‍ 16,17,18 തിയതികളില്‍ ദുബായില്‍ അറ്റ്ലാന്‍റിസ് ഹോട്ടലിലാണ് ഗ്ളോബല്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു.

2015, ഏപ്രിൽ 1, ബുധനാഴ്‌ച

കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന്


ദുബായ് : കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . ഐടി രംഗം അതിവികസന പാതയിലാണ്. നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാകുകയാണ്. ഐടി രംഗത്തു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നിക്ഷേപ സാഹചര്യമാണുള്ളത്.വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ള ജനസഞ്ചയം കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ ഉദാഹരണമാണ്. ഈ മനുഷ്യവിഭവശേഷിവഴി ഏതു വിദേശനിക്ഷേപ സംരംഭത്തെയും സാങ്കേതിക രംഗത്തെ പങ്കാളിത്തത്തെയും വിജയമാക്കാനാവുമെന്നും മുഖ്യമന്ത്രി വിവരിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തിക നയങ്ങള്‍ വിദേശനിക്ഷേപത്തിന് അനുകൂലമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഎഇ വാര്‍ഷിക നിക്ഷേപ സംഗമത്തിത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി . ’വന്‍കിട വ്യവസായങ്ങളുടെ വികസനം, ചൈനയുടെയും ഏഷ്യന്‍ കടുവകളുടെയും വിജയകഥകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍” എന്ന പ്ളീനറി സെഷനിലായിന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ പ്രകടനം.പ്ളീനറി സെഷനില്‍ സാമ്പത്തിക വിദഗ്ധരോടൊപ്പം ഇന്ത്യയുടെ പ്രതിനിധിയായി ഉമ്മന്‍ ചാണ്ടിയാണ് പങ്കെടുത്തത്. പ്ളീനറി സെഷനിലെ പ്രസംഗകര്‍ എല്ലാം മാറ്റത്തിന്റെയും വികസനത്തിന്റെയും വക്താവായിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിചയപ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം, ഇ ഗവേണസ് പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആമുഖത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യ തുറന്നിടുന്ന വന്‍ സാധ്യതകളെക്കുറിച്ചും ഇന്ത്യന്‍ വിജയത്തെക്കുറിച്ചും മുഖ്യമന്ത്രി വിവരിച്ചു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇന്ത്യയുടെ മംഗള്‍യാനെന്നും ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെ ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യ വിജയം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.