UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, നവംബർ 30, തിങ്കളാഴ്‌ച

വെള്ളാപ്പള്ളിയുടെ പരാമര്‍ശം വര്‍ഗീയ വിഷം


തിരുവനന്തപുരം: കോഴിക്കോട്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വര്‍ഗീയ വിഷമാണ് പ്രകടമാക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമുദായിക പരിഗണന വെച്ചാണ് സഹായം പ്രഖ്യാപിച്ചതെന്ന പരാമര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കേരളം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തിലുള്ള വര്‍ഗീയ വികാരമാണ് വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമം അംഗീകരിക്കില്ല. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കും. 

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച സാഹസികതക്കിടെയാണ് നൗഷാദിന് അപകടം സംഭവിച്ചത്. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. നൗഷാദിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ജോലിയും അമ്മയ്ക്ക് സാമ്പത്തിക സഹായവും വേണമെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും ആവശ്യപ്പെട്ടത്. രണ്ട് കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് താന്‍ പറഞ്ഞിരുന്നത്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. 

സമാന സാഹചര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ഇടപെടുകയും ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മൂന്നുകുട്ടികളെ രക്ഷിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് കാല്‍മുറിക്കേണ്ടിവന്ന ലാവണ്യക്കും കോട്ടയത്ത് ബോട്ടപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ടാക്‌സി ഡ്രൈവര്‍ക്കും ജോലി നല്‍കി. കണ്ണൂരില്‍ ബോംബ് പൊട്ടി അപകടത്തില്‍പ്പെട്ട അമാവാസിക്ക് പിന്നീട് സംഗീത കോളേജില്‍ ജോലി നല്‍കിയതും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല.

വെള്ളാപ്പള്ളി പരാമര്‍ശിക്കുന്ന ഇടപ്പാള്‍ അപകടത്തില്‍പ്പെട്ടവര്‍ എറണാകുളം സ്വദേശികളാണ്. അവരുടെ വീട് സന്ദര്‍ശിച്ച എറണാകുളത്തെ ജനപ്രതിനിധികളും നേതാക്കളും അവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തുനല്‍കിയിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിലും തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളെ സങ്കുചിതമായികാണുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 

2015, നവംബർ 27, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളിയുടെ വിമര്‍ശനം വാസ്തവവിരുദ്ധം


 സമത്വമുന്നേറ്റ യാത്രയ്ക്കിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേരളീയ സമൂഹത്തില്‍ വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനം നടന്നത് മലപ്പുറം, കോട്ടയം ജില്ലകളില്‍ മാത്രമാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം വസ്തുതാപരമല്ല. ആര്‍.എസ്.എസ് നടത്തിവന്ന ആരോപണത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഒന്നായി കണ്ട് പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറയാനാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഏതെങ്കിലും പ്രദേശങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചിട്ടില്ല. ജില്ലകളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് പദ്ധതികള്‍ നടപ്പാക്കിയത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സഹായം എത്തിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ട്. 

ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് കാസര്‍കോടാണെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ജില്ലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. അതുകഴിഞ്ഞാല്‍ തലസ്ഥാന നഗരിയുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യം നല്‍കിയത്. സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന എറണാകുളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വതപരിഹാരം കാണുന്നതിനും നടപടിയെടുത്തു. 

അടുത്ത വര്‍ഷത്തോടെ മുഴുവന്‍ പഞ്ചായത്തുകളിലും ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഹയര്‍സെക്കന്ററി സ്‌കൂളുകളില്ലാത്ത 146 പഞ്ചായത്തുകളില്‍ 136 ഇടത്തും സ്‌കൂളുകള്‍ അനുവദിച്ചു. ഇതൊന്നും പ്രാദേശികമായ പരിഗണനയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശമ്പള പരിഷ്‌കരണം: ആശങ്ക വേണ്ട


 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമയബന്ധിതമായി ഇത് നടപ്പാക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി യോഗം ഡിസംബര്‍ മൂന്നിനു ചേരും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ് എന്നിവരാണ് മുഖ്യമന്ത്രിയെ കൂടാതെ ഉപസമിതിയിലുള്ളത്. ഉപസമിതിയുടെ ആദ്യയോഗമാണിത്. 

ഇതിനിടെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


2015, നവംബർ 26, വ്യാഴാഴ്‌ച

എന്‍.ആര്‍.ഐ കമ്മീഷന് മന്ത്രിസഭാ അംഗീകാരം


 പ്രവാസികള്‍ക്കുവേണ്ടി അര്‍ധ ജൂഡീഷ്യല്‍ അധികാരത്തോടു കൂടിയ എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും മറ്റും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുക, പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരേയുള്ള അന്യായ നടപടികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതലകള്‍.  ഹൈക്കോടതി റിട്ട ജഡ്ജ് ആയിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍.

ഒരു റിട്ട. ഐഎഎസ് ഓഫീസറും രണ്ട് എന്‍ആര്‍ഐക്കാരും അംഗങ്ങളായിരിക്കും. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാകും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നു മാസത്തിലൊരിക്കല്‍ സിറ്റിംഗ് ഉണ്ടാകും. കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരമുണ്ട്. കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ, സ്വമേധയായോ, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമോ അന്വേഷണം നടത്താം. നടപടിക്കുള്ള ശിപാര്‍ശകളോടെ കമ്മീഷന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. 

വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യപരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങള്‍. 

2015 ജനുവരിയില്‍ നടന്ന ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റില്‍ പ്രവാസി മലയാളികള്‍ വളരെ ആവേശത്തോടെയാണ് എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരണ പ്രഖ്യാപനം സ്വീകരിച്ചത്. ഗവര്‍ണറുടെ 2015 മാര്‍ച്ചിലെ നയപ്രഖ്യാപനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായി. 

2015, നവംബർ 21, ശനിയാഴ്‌ച

സബര്‍ബന്‍ തീവണ്ടിക്ക് ഉടന്‍ ധാരണാപത്രം


പുതിയ റെയില്‍പ്പാതയ്ക്കായി സമ്മര്‍ദ്ദം വേണം


തിരുവനന്തപുരം: തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ തീവണ്ടി നടപ്പാക്കുന്നതിന്‌ 
റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ധാരണാപത്രം ഒപ്പിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് മുന്നോടിയായുള്ള എം.പി.മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അടുത്ത 10ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

നിലമ്പൂര്‍-സുല്‍ത്താന്‍ബത്തേരി-ബെംഗളൂരു 
റെയില്‍പ്പാതയ്ക്കുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് അദ്ദേഹം എം.പി.മാരോട് ആവശ്യപ്പെട്ടു. ബംഗളൂരുവിലേക്ക് പുതിയ തീവണ്ടി സര്‍വീസ് വേണം. ശബരി റെയില്‍പ്പാത നിര്‍മാണത്തിന് പൂര്‍ണ കേന്ദ്രപങ്കാളിത്തം വേണം.

വൈദ്യുതീകരണവും പാതയിരട്ടിപ്പിക്കലും പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഉന്നയിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാനായി 9ന് ഡല്‍ഹിയില്‍ കേരളത്തില്‍നിന്നുള്ള എം.പി.മാരുടെ പ്രത്യേക യോഗം വിളിക്കാനും യോഗം തീരുമാനിച്ചു. 

റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിലസ്ഥിരതാഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് എം.പി.മാര്‍ ഇരു സഭകളിലും ആവശ്യപ്പെടും. റബ്ബര്‍ബോര്‍ഡ് ചെയര്‍മാനെ ഉടന്‍ നിയമിക്കണം.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖം, എല്‍.എന്‍.ജി. ടെര്‍മിനല്‍ തുടങ്ങിയവയ്ക്കുള്ള കേന്ദ്രസഹായം നേടിയെടുക്കുന്നതിലും എം.പി.മാരുടെ സഹകരണം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ നഷ്ടം നികത്താന്‍ 168 കോടിയുടെ ബജറ്റ് സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. വല്ലാര്‍പാടം ടെര്‍മിനലിന്റെയും എല്‍.എന്‍.ജി. ടെര്‍മിനലിന്റെയും കഴിഞ്ഞ എട്ടുവര്‍ഷമായുള്ള സഞ്ചിത നഷ്ടം 478.77 കോടിയാണ്. തുറമുഖനിര്‍മാണത്തിന് 2010 വരെ 258.14 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. 

ഇതിന്റെ പലിശയായി 263.53 കോടിയും പിഴപ്പലിശയായി 715.34 കോടിയും തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. തുറമുഖത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിഴപ്പലിശ തടസ്സമായതിനാല്‍ ഇത് 14.5 കോടിയാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 

2015, നവംബർ 20, വെള്ളിയാഴ്‌ച

കേരളത്തിലെ റെയില്‍വേ വികസനം; എം.പിമാരുടെ ഇടപെടല്‍ അനിവാര്യം


കേരളത്തിന്റെ റെയില്‍ വികസനത്തിന് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എം.പിമാരുടെ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള വികസന പദ്ധതികള്‍ക്കൊപ്പം പുതിയ പാതകളെ സംബന്ധിച്ചുള്ള ആവശ്യവും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തുനിന്നുള്ള എം.പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി റെയില്‍പാത ഇതില്‍ പ്രധാനമാണ്. നിലമ്പൂര്‍-ബാംഗ്ലൂര്‍ പുതിയ പാതയും പ്രത്യേക പരിഗണന ആവശ്യപ്പെടുന്നതാണ്. ഇതിന് പുറമെ കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കേണ്ടതും ആവശ്യമാണ്. കൂട്ടായ ശ്രമത്തിലൂടെ ഇത് നേടിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ പദ്ധതികള്‍ക്കായി 2016-17ല്‍ 602 കോടി രൂപ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. 

റെയില്‍ ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് റെയില്‍വേ മന്ത്രിക്ക സമര്‍പ്പിക്കും. ഇതിനായി ഡിസംബര്‍ ഒന്‍പതിന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എം.പിമാരുടെ യോഗം ചേരും. തുടര്‍ന്ന് പത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ നേരില്‍കണ്ട് മുഖ്യമന്ത്രിയും എം.പിമാരുമടങ്ങുന്ന സംഘം കേരളത്തിന്റെ ആവശ്യങ്ങളുന്നയിക്കുന്നതിനും ഇന്നലെ നടന്ന എം.പിമാരുടെ യോഗം തീരുമാനിച്ചു. 
സംസ്ഥാനത്ത് ഏറെ പ്രതിസന്ധിയുള്ള വൈദ്യുതി വകുപ്പ് നിരവധി പദ്ധതികളാണ് കേന്ദ്രത്തിന്റെ സഹായത്തിനായി തയ്യാറാക്കിയിട്ടുള്ളത്. 

വാതകാധിഷ്ഠിതമായ വൈദ്യുത നിലയങ്ങള്‍ക്ക് ആഭ്യന്തര പ്രകൃതി വാതകം അനുവദിക്കുക എന്നതാണ് ഈ ആവശ്യങ്ങളില്‍ പ്രധാനം. ബ്രഹ്മപുരം ഡീസല്‍ നിലയത്തിലെ 18 എം.ഡബ്ല്യൂ ശേഷിയുള്ള യൂണിറ്റിന്റെ പാരിസ്ഥിക അനുമതി വേഗത്തിലാക്കുക, കായംകുളം വൈദ്യുതനിലയത്തിന്റെ നിലവിലുള്ള 360 എം.ഡബ്ല്യു ശേഷി നാഫ്തയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റുക, ബി.എസ്.ഇ.എസിന്റെ കൊച്ചിയിലെ നാഫ്ത വൈദ്യുതനിലയം വാതകാധിഷ്ഠിത നിലയമാക്കി മാറ്റുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. 

കൂടംകുളത്ത് നിന്നും അധിക വൈദ്യുതി അനുവദിക്കുക എന്ന ആവശ്യവും ഇത്തവണ ഊര്‍ജ്ജ വകുപ്പ് ഉന്നയിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം കൂടുതല്‍ ക്ലാസുകളിലേക്ക് വാപിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രധാനമായും മുമ്പോട്ടുവച്ചിട്ടുള്ളത്. ഇതിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വകയിരുത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര ബജറ്റില്‍ അര്‍ഹമായ തുക വകയിരുത്തുന്നതിന് നടപടിയുണ്ടാകണം.

ഇതിനുപുറമെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കല്‍, നാഷണല്‍ മീന്‍സ്-കം സ്‌കോളര്‍ഷിപ്പിന്റെ ഫണ്ട് ലഭ്യമാക്കല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് സൗകര്യം മെച്ചപ്പെടുത്താന്‍ 1000 കോടി, സാക്ഷരതാ മിഷന് കൂടുതല്‍ സഹായം, എസ്.എസ്.എ ഫണ്ട് വര്‍ധിപ്പിക്കല്‍ എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.

ഇതിന് പുറമെ നിരവധി പദ്ധതികള്‍ വിവിധ വകുപ്പുകള്‍ എം.പിമാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രബജറ്റിന് മുന്നോടിയായി ശീതകാല സമ്മേളനത്തില്‍തന്നെ പല പദ്ധതികളും നേടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ പുതുക്കണമെന്നും സംസ്ഥാനം ശക്തമായി ആവശ്യമുന്നയിച്ചിട്ടുണ്ട്. 

2015, നവംബർ 18, ബുധനാഴ്‌ച

പതിനെട്ടു തികഞ്ഞ കാൻസർ ബാധിതർക്ക് സൗജന്യ ജനറിക്ക് മരുന്നുകൾ


കോഴിക്കോട്: പതിനെട്ടുവയസ്സിനു മുകളിൽ പ്രായമുള്ള കാൻസർ രോഗികൾക്ക് ജനറിക്ക് മരുന്നുകൾ സൗജന്യമായി നൽകാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിലുള്ള കെയർ ഫൗണ്ടേഷൻ ആരംഭിക്കുന്ന ചാത്തമം ഗലം ചൂലുർ എം.വി.ആർ കാൻസർ സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജ്, എകെ.ജി ആശുപ്രതി, വിഴിഞ്ഞം തുറമുഖ പദ്ധതി എന്നിവയെല്ലാം എ.വി.ആർ എന്ന നേതാവിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്. തൊട്ടത്തെല്ലാം വിജയിപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല


തിരുവനന്തപുരം ∙ അഞ്ചു വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതിന്റെ മുഴുവൻ അംഗീകാരവും കോൺഗ്രസിനും യുഡിഎഫിനുമാണ്. ജനങ്ങളുടെ പിന്തുണയും ഇതിനോടൊപ്പമുണ്ട്. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ജനങ്ങൾക്ക് സത്യമറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബാർകോഴ ആരോപണം ഉയർന്നപ്പോൾ തന്നെ കെ.എം. മാണി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും ആ നിലപാട് തന്നെയാണ് എനിക്കുള്ളത്. മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം മാണി സ്വമേധയാ എടുത്തതാണ്. അദ്ദേഹം രാജിവച്ചതിൽ തനിക്ക് ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ധനകാര്യവകുപ്പിന്റെ ചുമതല കൂടി ലഭിച്ചത് അധികഭാരമാണ്. മുൻപ് ഓഫിസിൽ ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുമായിരുന്നു. ജനങ്ങൾക്കുവേണ്ടിയും സമയം നീക്കിവയ്ക്കാനാവുമായിരുന്നു. എന്നാൽ ഇപ്പോൾ തനിക്കതിന് വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുവുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഭരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഭരണമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

2015, നവംബർ 17, ചൊവ്വാഴ്ച

ആരോപണം ഉന്നയിക്കുന്നവര്‍ തെളിവും കൊണ്ടുവരണം



ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ കൂടി കൊണ്ടുവരണമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ തന്നെ തെളിവും കണ്ടെത്തണമെന്ന് പറയരുത്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ. ബാബുവുമായി ബന്ധപ്പെട്ട കോഴ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2015, നവംബർ 13, വെള്ളിയാഴ്‌ച

ബിജു രമേശിന്റേത് ഗൂഢലക്ഷ്യം


എക്‌സൈസ് മന്ത്രി ബാബുവിനെതിരെ ബിജു രമേശ് ഉയര്‍ത്തിയിരിക്കുന്ന പുതിയ ആരോപണങ്ങള്‍ ഗൂഡലക്ഷ്യം മുന്‍ നിറുത്തിയുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ഒരു വര്‍ഷമായി ബിജു ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേരളം പോലെയുള്ള സംസ്ഥാനത്ത് ഇവിടെ ഒരു രാഷ്ട്രീയ രഹസ്യം സൂക്ഷിക്കാനാകില്ല.

അഴിമതി ആരുനടത്തിയാലും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. എന്നാല്‍ കേവലം ആരോപണത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസം കെടുത്താന്‍ ഒരിക്കലും അനുവദിക്കില്ല. ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സാഹചര്യം നല്ലതല്ല. ഉദാഹരണമായി വിഴിഞ്ഞം പദ്ധതിക്കെതിരായ ആരോപണം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് വികസനകുതിപ്പ് നല്‍കുന്ന വിഴിഞ്ഞം പദ്ധതിക്കെതിരെ ആറായിരം കോടിയുടെ അഴിമതിയാണ് ആരോപണം ഉയര്‍ന്നത്.  ആ ആക്ഷേപം ഉയര്‍ത്തിയവര്‍ ഇന്നെവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

2015, നവംബർ 12, വ്യാഴാഴ്‌ച

ആരോപണങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല


അഴിമതിയാരോപിച്ച് സര്‍ക്കാരിനെ നിര്‍വീര്യമാക്കാനും ആത്മവിശ്വാസം തകര്‍ക്കാനും ശ്രമിച്ചാല്‍ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രി കെ. ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഒരുവര്‍ഷമായി അക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. മന്ത്രിമാര്‍ക്കെതിരെ ആരെങ്കിലും മൊഴി കൊടുത്തെങ്കില്‍ രഹസ്യമാക്കി വെയ്ക്കാനാവില്ല. രഹസ്യമായി വെച്ചെങ്കില്‍ അതിനുത്തരവാദികള്‍ മാധ്യമങ്ങളാണ്. ബാര്‍ ഉടമ ബിജു രമേശ്, കെ. ബാബുവിനെതിരെ കോടതിയെ സമീപിക്കുന്നെങ്കില്‍ സമീപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഗൂഢാലോചന നടത്തിയെന്ന് കെ.എം. മാണി തന്നോടു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി കുറ്റവിമുക്തനായി വന്നാല്‍ തിരികെ മന്ത്രിസഭയില്‍ പ്രവേശിക്കണമോ എന്ന കാര്യം അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ച് യു.ഡി.എഫ്. തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ അതത് പാര്‍ട്ടികളും പിന്നീട് മുന്നണിയും ചര്‍ച്ച ചെയ്യും. പിന്നീട് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയം കൂടുതല്‍ കര്‍ശനമാക്കും

മദ്യനയം കുറേക്കൂടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മദ്യം നിരോധിച്ചശേഷമുള്ള നല്ലവശങ്ങള്‍ കൂടി പഠിച്ചാവും നടപടികള്‍ സ്വീകരിക്കുക. ഇത് ബാര്‍ ഉടമകളോടുള്ള പ്രതികാരമല്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

2015, നവംബർ 11, ബുധനാഴ്‌ച

മാണിയുടെ രാജി ജനാധിപത്യമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നത്


തിരുവനന്തപുരം∙ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള കെ.എം. മാണിയുടെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫോ താനോ കോൺഗ്രസ് ഹൈക്കമാൻഡോ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്ക്കാനുള്ള തീരുമാനം അദ്ദേഹം സ്വയം കൈക്കൊണ്ടതാണ്. ബാർകോഴ കേസിൽ മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.എം. മാണി രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും മാധ്യമങ്ങളെ കണ്ടത്.

കേസ് വന്ന അന്നുമുതൽ മാണി കുറ്റവാളിയാണെന്ന് യുഡിഎഫ് വിശ്വസിച്ചിരുന്നില്ല. ആ നിലപാട് തന്നെയാണ് യുഡിഎഫിന് ഇപ്പോഴുമുള്ളത്. മാണി തെറ്റുചെയ്തെന്ന് വിശ്വസിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് ചില ഹൈക്കോടതി പരാമർശങ്ങൾ വന്നിരുന്നു. സ്വന്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം രാജിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ താനോ യുഡിഎഫോ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം കൊടുത്തുവെന്ന വാർത്തയും തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാണി പറയുന്നതിനനുസരിച്ച് പുതിയ മന്ത്രിയുടെ കാര്യവും അദേഹത്തിന് നൽകുന്ന വകുപ്പിന്റെ കാര്യവും തീരുമാനിക്കും. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് തുനിഞ്ഞ കോൺഗ്രസ് നേതാക്കളുടെ രീതിയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


2015, നവംബർ 10, ചൊവ്വാഴ്ച

ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് വിശ്വമാനവികതയ്ക്ക് നല്‍കിയ സംഭാവനകള്‍ അതുല്യം


കോട്ടയം: ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് സമഭാവനയിലും സഹാനുഭൂതിയിലും സഹവര്‍ത്തിത്വത്തിലുമൂന്നിയ വിശ്വമാനവികത വളര്‍ത്തിയെടുക്കാന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചെയറിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് രചിച്ച 'പാശ്ചാത്യ-പൗരസ്ത്യ തത്വചിന്തകള്‍' എന്ന ഗ്രന്ഥം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മാര്‍ ഗ്രിഗോറിയോസിന്റെ ഇതര രചനകള്‍ സര്‍വകലാശാലാ ലൈബ്രറിക്ക് സമ്മാനിച്ചു.


2015, നവംബർ 9, തിങ്കളാഴ്‌ച

ശ്രീ കെ. ആർ. നാരായണന് സ്മരണാഞ്ജലികൾ


ഇന്ന് നവംബർ 9 മുൻ രാഷ്‌ട്രപതി ശ്രീ കെ. ആർ. നാരായണന്റെ ചരമ വാർഷികം. കേരളത്തിന്റെ പെരുമ വാനോളം ഉയർത്തിയ അദ്ദേഹത്തിന് എന്റെ ആദരാജ്ഞലികൾ...

2015, നവംബർ 8, ഞായറാഴ്‌ച

ശബരിമല റോഡ് പണികള്‍ക്ക് കലണ്ടര്‍ സമ്പ്രദായം ഏര്‍പ്പെടുത്തും


പമ്പ: ശബരിമല റോഡുകളുടെ പണി കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ കലണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പമ്പയില്‍ ശബരിമല തീര്‍ഥാടന അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തീര്‍ഥാടന കാലത്തേക്കുള്ള കലണ്ടര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി ഉത്തരവായി.

ശബരിമല റോഡ് കലണ്ടറില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏതൊക്കെ റോഡാണ് പണിയേണ്ടത്, ഹൈക്കോടതി നിര്‍ദ്ദേശിച്ച റോഡുകള്‍, പണിക്കുവേണ്ട തുക, എന്നത്തേക്ക് ഭരണാനുമതി, എപ്പോള്‍ ടെന്‍ഡര്‍, പണി തുടങ്ങുന്ന തിയ്യതി എന്നിവ കലണ്ടറില്‍ ഉണ്ടാകണം.


കലണ്ടറില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ നിശ്ചിതസമയത്ത് പൂര്‍ത്തീകരിക്കണം. ശബരിമല ഫണ്ട് തീര്‍ഥാടനകാലം കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യസമയത്ത് വിനിയോഗം ഉറപ്പുവരുത്താനാണ് ഈ നിബന്ധനവയ്ക്കുന്നത്.

ഇക്കൊല്ലം ശബരിമല റോഡുകളുടെ പണി വൈകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഏതുകാരണം കൊണ്ടാണെങ്കിലും ആവര്‍ത്തിക്കരുത്. പണിയുടെ മേല്‍നോട്ടം എല്ലാ ദിവസവും നടത്താന്‍ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

പമ്പയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ശേഷികൂട്ടുന്ന ജോലി ഈ തീര്‍ഥാടനകാലം കഴിഞ്ഞാലുടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെലുങ്കാന സംസ്ഥാനം നിലയ്ക്കലില്‍ ഏറ്റെടുക്കുന്ന ഇടത്ത് തീര്‍ഥാടക സഹായകേന്ദ്രം ഉടന്‍ തുടങ്ങുമെന്ന് അവിടത്തെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഉടന്‍ അദ്ദേഹം എത്തി തറക്കല്ലിടും.

സന്നിധാനത്ത് പുതിയ സര്‍ക്കാര്‍ ആസ്​പത്രി നിര്‍മ്മാണം ഈ സീസണ്‍ കഴിഞ്ഞാലുടന്‍ തുടങ്ങുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. തീര്‍ഥാടന പാതയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ പാര്‍ലറുകള്‍ തുടങ്ങും. ഇവിടെ താല്‍ക്കാലിക ഷെഡ് നിര്‍മ്മാണത്തിന് വനംവകുപ്പ് അനുമതി നല്‍കും. സീസണ്‍ കഴിഞ്ഞാല്‍ ഇത് പൊളിച്ചുനീക്കും. ഇവിടെ ഹൃദയപുനരുജ്ജീവന യന്ത്രവും സ്ഥാപിക്കും.

ജനവിധി ഉൾക്കൊള്ളുന്നു; ബിജെപി വിജയം താൽക്കാലികം


തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തിരിച്ചടിയുടെ കാരണം പഠിച്ച ശേഷം പാർട്ടിയിലും മുന്നണിയിലും സർക്കാരിലും ആവശ്യമായ തിരുത്തൽ വരുത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തോൽവിയുടെ കാരണം തനിക്കു തുറന്നു പറയാനാവില്ലെന്നും അക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അതിന് എന്തെങ്കിലുമൊക്കെ സാഹചര്യം കാണും. അവ പരിശോധിച്ച് ജനാധിപത്യ രീതിയിൽ പരിഹാരം കാണാൻ ശ്രമിക്കും.

ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആകെ തകർന്നുവെന്ന പ്രചാരണത്തിൽ കഴമ്പില്ല. 2010ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ യുഡിഎഫിനു കുറവു വന്നിട്ടുണ്ട്. എന്നാൽ ഇതു വരെ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് നടത്തിയ രണ്ടാമത്തെ മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇതിനെക്കാൾ മികച്ച പ്രകടനം 2010ൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോൾ എൽഡിഎഫ് തരംഗമെന്നു പ്രചരിപ്പിക്കുന്നവർ 2010ൽ ഇതിനെക്കാൾ കൂടുതൽ സീറ്റ് യുഡിഎഫ് നേടിയിട്ടും യുഡിഎഫ് തരംഗമുണ്ടായെന്നു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരിടത്തും ബിജെപിയുമായി സഖ്യത്തിനില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ നേടിയതിന്റെ പകുതി സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്. നേതൃമാറ്റമടക്കം ആഴത്തിലുള്ള ചികിൽസ വേണമോയെന്ന് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


യുഡിഎഫ് തകർന്നെന്ന പ്രചാരണം തെറ്റ്; കോട്ടമൊന്നും സംഭവിച്ചിട്ടില്ല


തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് തകർന്നുവെന്ന പ്രചാരണം തെറ്റ്. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്നു. പോരായ്മകൾ അറിയാനുള്ള സാഹചര്യമാണിത്. പാർട്ടി, സർക്കാർ, മുന്നണി തലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഇതുവരെ നടന്ന തദ്ദേശതിരഞ്ഞെടുപ്പുകളിൽ 2010 കഴിഞ്ഞാൽ നേട്ടമുണ്ടാക്കിയത് 2015ൽ ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2015, നവംബർ 6, വെള്ളിയാഴ്‌ച

ഭാഷാ തീവ്രവാദം നല്ലതല്ല


മലയാളഭാഷാനിയമം വേഗം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭാഷയുടെ പേരില്‍ തീവ്രവാദം സ്വീകരിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മലയാളഭാഷാനിയമം കേരളം കാതോര്‍ത്തിരിക്കുന്ന കാര്യമാണ്. എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊണ്ട് വേണം സര്‍ക്കാരിന് തീരുമാനമെടുക്കാന്‍. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം - ശ്രേഷ്ഠഭാഷാദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സഹായമോ പിന്തുണയോ നല്‍കിയിട്ടില്ല. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ഏറെക്കാലത്തെ ശ്രമത്തിനൊടുവിലാണ് - മുഖ്യമന്ത്രി പറഞ്ഞു.

2015, നവംബർ 5, വ്യാഴാഴ്‌ച

യുഡിഎഫിന് ആത്മവിശ്വാസമുണ്ട്, ഇത്തവണയും ജനങ്ങൾ വിജയിപ്പിക്കും


പുതുപ്പള്ളി ∙ യുഡിഎഫിന്റെ ഐക്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫിനെ ജനങ്ങൾ ഇത്തവണയും വിജയിപ്പിക്കും. യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ജനം തള്ളും. ബാർ കോഴ കോടതിവിധി ഒരിക്കലും തിരിച്ചടിയാവില്ല. അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് അരുവിക്കര തിരഞ്ഞെടുപ്പ് എന്ന് ഓർക്കണം. മന്ത്രി കെ.എം. മാണി രാജിവയ്ക്കേണ്ടതില്ലെന്ന് കോടതി വിധി വന്നയുടനെ തന്നെ താൻ പ്രതികരിച്ചിരുന്നുവെന്നും ഇപ്പോഴും അതുതന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി മാത്രം ചർച്ചചെയ്യാനല്ല കെപിസിസി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ചർച്ചചെയ്യാൻ വേറെയും കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം കേടായത് തിരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കുന്നുവെന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.



2015, നവംബർ 3, ചൊവ്വാഴ്ച

അക്രമരാഷ്ട്രീയവും വര്‍ഗീയതയും കേരളം അംഗീകരിക്കില്ല


പാലക്കാട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയും കേരളം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാലിശ്ശേരിയില്‍  സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമരാഷ്ട്രീയവും  നിഷേധാത്മക സമീപനവും സിപിഎമ്മിനെ ജനങ്ങളില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി സി.പി.എം പുതിയൊരു ആയുധം കൂടി സിപിഎം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ഒന്നരക്കിലോ നായ്കുരണപൊടിയാണ് പോലീസ് പിടിച്ചെടുത്തത്-മുഖ്യമന്ത്രി പറഞ്ഞു. 

യു.ഡി.എഫ് അധികാരമേല്‍ക്കുമ്പോള്‍ രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷവുമായി ആറ് മാസം തികയ്ക്കുമോ എന്നായിരുന്നു ചര്‍ച്ചയെങ്കില്‍ ഇപ്പോള്‍ ഭരണത്തുടര്‍ച്ചയെ കുറിച്ചാണ് ചര്‍ച്ചകള്‍. മുന്‍സര്‍ക്കാരിന്റെ കാലത്ത് ലോട്ടറിയെന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനെയായിരുന്നു ഓര്‍മ്മ വരിക.  എന്നാല്‍ ഇന്ന് ലോട്ടറിയെന്നാല്‍ അത് കാരുണ്യയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് യു.ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍-മുഖ്യമന്ത്രി പറഞ്ഞു.

2015, നവംബർ 1, ഞായറാഴ്‌ച

അലച്ചിലോട് അലച്ചില്‍ ; ഉമ്മന്‍ചാണ്ടി 72ലേക്ക്

പതിവ് അലച്ചിലല്ലാതെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

അനിഴക്കാരന് അലച്ചിലാണ് വിധി. അനിഴം നക്ഷത്രക്കാരനായ മുഖ്യമന്ത്രി അലഞ്ഞലഞ്ഞ് 72-ല്‍ എത്തി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ 72-ാം പിറന്നാളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ജില്ലകളിലുമെത്തിയ മുഖ്യമന്ത്രി അവസാന വട്ട പ്രചാരണത്തിനായി ശനിയാഴ്ച കോട്ടയത്താണ്. പതിവ് അലച്ചിലല്ലാതെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

നിര്‍ബന്ധമായും ശബ്ദനിയന്ത്രണം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴായിരുന്നു തൊണ്ട പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്. കാലിനും നീരുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കുന്ന മുഖ്യമന്ത്രി ദിവസേന പത്ത് യോഗങ്ങളിലെങ്കിലും പ്രസംഗിക്കും. അതിനിടക്ക് നൂറു കണക്കിന് ഫോണ്‍ വിളികള്‍, കൂടിയാലോചനകള്‍, ഭരണപരമായ ഇടപെടലുകള്‍... കെ.എസ്.യു. കാലത്ത് തുടങ്ങിയ അലച്ചില്‍ ഇപ്പോഴും തുടരുന്നു. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് വന്നപ്പോള്‍ പുതിയ ശീലങ്ങള്‍ക്ക് അവസരമുണ്ടായെങ്കിലും അലച്ചില്‍ അദ്ദേഹത്തിന്റെ ശൈലിയായി മാറിയിരുന്നു.

1982-87-ല്‍ കെ.കരുണാകരന്റെ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയശേഷം ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്നുവെന്ന വിശേഷവും ഉമ്മന്‍ചാണ്ടിക്കുണ്ട്. കരുണാകരന് 77 പേരുടെ പിന്തുണയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് 72 പേരുടെയും. ആറ് മാസമാണ് ഉദാരമായി മന്ത്രിസഭയ്ക്ക് അനുവദിച്ചിരുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയും. എന്നാല്‍ അത് കടന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നത് വരെയായി ചര്‍ച്ച. ഇതിനിടയില്‍ മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പും വിജയിച്ചെന്ന ഖ്യാതിയുമുണ്ട്.

പ്രതിസന്ധികള്‍ അതിജീവിക്കുന്നത് മറ്റാരും കാണാത്ത കോണുകളില്‍ നിന്ന് പരിഹാരം കണ്ടെത്തിക്കൊണ്ടായിരിക്കുമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകത. സോളാര്‍ കേസും അതിന് പിന്നാലെ വന്ന സി.പി.എമ്മിന്റെ വന്‍പ്രക്ഷോഭവുമായിരുന്നു ഏറ്റവും വലിയ അഗ്നിപരീക്ഷ. മുഖ്യമന്ത്രിക്കെതിരെ വഴിതടയല്‍ തുടങ്ങിയപ്പോള്‍ ജനസമ്പര്‍ക്ക പരിപാടി എല്ലാ ജില്ലകളിലും നടത്തിയത്, വഴിതടയാന്‍ വരുന്നവരെ ജനം തടയുമെന്ന സ്ഥിതിയുണ്ടാക്കി.

സെക്രട്ടേറിയറ്റ് സ്ഥിരമായി വളഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റിന് അവധി നല്‍കി. അഞ്ചാം മന്ത്രി വന്നപ്പോള്‍ തിരുവഞ്ചൂരിന് ആഭ്യന്തര വകുപ്പ് കൈമാറി സാമുദായിക സന്തുലനത്തിന് ശ്രമം നടത്തി. 480 ബാര്‍ പൂട്ടുന്നത് വിവാദത്തിലായപ്പോള്‍ മുഴുവന്‍ ബാറുകളും പൂട്ടി. ഒടുവില്‍ ബാര്‍ കോഴ കേസില്‍ കെ.എം.മാണി എന്തുകൊണ്ട് രാജിവെക്കേണ്ടയെന്ന് വിശദീകരിക്കാന്‍ പാമോയില്‍ കേസില്‍ താന്‍ രാജിവെക്കാഞ്ഞത് ഉദാഹരണമായി ചൂണ്ടിക്കാട്ടി പ്രതിരോധം.

മുഖ്യമന്ത്രിയുടെ തന്ത്രവും നയതന്ത്രവുമാണ് സര്‍ക്കാറിന്റെ ആണിക്കല്ലെന്ന് എതിരാളികള്‍ പോലും വിശേഷിപ്പിക്കും.  വന്‍കിട വികസന പദ്ധതികള്‍ക്കൊപ്പം ഒട്ടേറെ ക്ഷേമ നടപടികള്‍കൂടി നടപ്പാക്കിയതോടെ കാരുണ്യത്തിന്റെ മുഖംകൂടി വന്നുവെന്നത് മുഖ്യമന്ത്രിപദത്തിലെ രണ്ടാമൂഴത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത കൂട്ടുന്നു.

അക്രമത്തിനും അസഹിഷ്ണുതയ്ക്കും എതിരേ കേരളത്തിന്റെ വിരലുയരും


അധികാരവികേന്ദ്രീകരണത്തിലും പഞ്ചായത്തീരാജ് ശാക്തീകരണത്തിലും കേരളം ദേശീയതലത്തിൽ കൊടിപാറിച്ചത് നമുക്കെല്ലാം ഏറെ അഭിമാനകരമാണ്. ഏറ്റവും മികച്ച പഞ്ചായത്തീരാജുള്ള സംസ്ഥാനം എന്ന  ബഹുമതി കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീർ ഏറ്റുവാങ്ങി. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുഖാന്തരം നടത്തിയ സ്വതന്ത്രപഠനത്തിലൂടെയാണ് അവാർഡിന് അർഹരായവരെ കണ്ടെത്തിയത്. ഈ വർഷവും നേട്ടം ആവർത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇതേത്തുടർന്ന് പ്രാദേശിക വകഭേദത്തോടെ കേരളമോഡൽ അധികാര വികേന്ദ്രീകരണം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്ര പഞ്ചായത്ത്കാര്യ മന്ത്രാലയം നിർദേശംനൽകി. ഇപ്രകാരം ചെയ്താൽമാത്രമേ 14-ാം ധനകാര്യകമ്മിഷന്റെ ഗ്രാന്റ് സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുകയുള്ളൂവെന്ന്‌ കേന്ദ്രം മുന്നറിയിപ്പും നൽകി. രാജ്യത്തെ രണ്ടരലക്ഷം ഗ്രാമങ്ങൾക്ക് കേരളം മാതൃകയാകുന്നു. ഇതാണ്‌ കേരളത്തിന്റെ  അഭിമാനനിമിഷം.

യു.ഡി.എഫ്. നൽകിയത് ഇരട്ടിയിലധികം

യു.ഡി.എഫ്. സർക്കാർ അധികാരമേറ്റപ്പോൾമുതൽ തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. അതിന് കൂടുതൽ ഫണ്ട് അനുവദിക്കുകയും അത്‌ വിനിയോഗിക്കാൻ ജനകീയകമ്മിറ്റികളെ അനുവദിക്കുകയും  പഞ്ചവത്സരപദ്ധതി ഏർപ്പെടുത്തുകയും ഗ്രാമസഭകളെ ശക്തിപ്പെടുത്തുകയും ചെയ്തു.പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിൽ 2012-’13 മുതൽ 2015-’16 വരെയുള്ള നാലുവർഷം യു.ഡി.എഫ്. സർക്കാർ നൽകിയ ബജറ്റ് വിഹിതം 26,450.46 കോടി രൂപയാണ്. അതേസമയം, പതിനൊന്നാം പഞ്ചവത്സരപദ്ധതിയിലെ 2008-’09 മുതൽ 2011-’12 വരെയുള്ള നാലുവർഷം നൽകിയത് 12,369.88 കോടി രൂപമാത്രം. യു.ഡി.എഫ്. സർക്കാറിന് ഇരട്ടിയിലധികം തുക തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാൻ സാധിച്ചു. നാടിന്റെ മുക്കിലും മൂലയിലും വികസനത്തിനുള്ള പണമെത്തി. തദ്ദേശസ്ഥാപനങ്ങളിൽ പഞ്ചവത്സരപദ്ധതി നടപ്പാക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ നടപടി. മുൻ സർക്കാറിന്റെ കാലത്ത് ഓരോ വർഷവും തദ്ദേശസ്ഥാപനങ്ങളുടെ  പദ്ധതികൾ അംഗീകരിക്കുകയായിരുന്നു പതിവ്.  സാമ്പത്തികവർഷം ആരംഭിച്ചുകഴിഞ്ഞ് ഗ്രാമസഭകൾ ചേർന്ന് പദ്ധതികൾ തയ്യാറാക്കി പല തലങ്ങളിൽ പരിശോധനനടത്തി അംഗീകാരം ലഭിക്കാൻ ആറേഴു മാസം വേണ്ടിവരുമായിരുന്നു. പദ്ധതി നടത്തിപ്പിന്‌ ലഭിക്കുന്നത് അഞ്ചോ ആറോ മാസംമാത്രം. ചിലയിടങ്ങളിലൊക്കെ പദ്ധതി നടത്തിപ്പിന്‌ രണ്ടുമാസംപോലും ലഭിച്ചില്ല. പഞ്ചവത്സരപദ്ധതി ആരംഭിച്ചതോടെ പദ്ധതി നടത്തിപ്പിന് ആവശ്യത്തിന്‌ സമയം കിട്ടി.  ഈ വർഷം ചില പഞ്ചായത്തിൽ 12 മാസംവരെ ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിൽമാത്രം ഈ വർഷം 27 ഗ്രാമപ്പഞ്ചായത്തും ഒമ്പത്‌ ബ്ലോക്ക് പഞ്ചായത്തും ഏപ്രിൽ ഒന്നിനുതന്നെ പദ്ധതിനിർവഹണം ആരംഭിച്ചു. അധികാരം ഒഴിഞ്ഞുപോകുന്ന പഞ്ചായത്തുകൾ തിരഞ്ഞെടുപ്പുവർഷമായ 2015-’16-ൽ പദ്ധതി നടപ്പാക്കി ചരിത്രത്തിൽ ഇടംപിടിച്ചു. പദ്ധതിപ്പണം ചെലവഴിക്കുന്നത്‌ കുറഞ്ഞാൽ അടുത്തവർഷം പദ്ധതിയിൽനിന്ന്‌ തുക കുറവുചെയ്യുന്ന ശിക്ഷാനടപടി ഇല്ലാതാക്കിയതുമൂലം ഫണ്ട് വെട്ടിക്കുറയ്ക്കൽ ഇല്ലാതായി. മാർച്ച് 31-നുമുമ്പ് പണം തിരക്കിട്ട്‌ ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കി ബാലൻസ് തുക തുടർന്നും ഒരു വർഷംകൂടി ചെലവഴിക്കുന്നതിന് അനുമതി നൽകി.
പദ്ധതി യഥാസമയം നടപ്പാക്കുന്നതിന്‌ തടസ്സമായിരുന്ന സാങ്കേതിക ഉപദേശകസമിതി (ടി.എ.ജി.)യെ നീക്കംചെയ്തു. ജനകീയകമ്മിറ്റികൾക്ക്‌ സ്വാതന്ത്ര്യം നൽകി പദ്ധതി ആസൂത്രണപ്രക്രിയ ജനപ്രതിനിധികൾക്ക് എളുപ്പമാക്കി.  വാർഷിക പദ്ധതിരേഖ ജില്ലാ ആസൂത്രണസമിതി (ഡി.പി.സി.) അംഗീകരിക്കുന്ന സമ്പ്രദായം നടപ്പാക്കി. പദ്ധതി സമർപ്പണവും അതിന് അംഗീകാരം നൽകലും ഓൺലൈനിൽ. ഒന്നോ രണ്ടോ ബട്ടൺ ക്ലിക്കിലൂടെ ആസൂത്രണപ്രക്രിയ ലഘൂകരിച്ചു.

എല്ലായിടത്തും ആശ്രയ

കൂടുതൽ ഫണ്ടും അത്‌ നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും നൽകിയതോടെ  തദ്ദേശസ്ഥാപനങ്ങൾ ഭാവനാസമ്പന്നമായ നിരവധി പദ്ധതികൾ ആരംഭിച്ചു. ജലവൈദ്യുതപദ്ധതിവരെ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങളുണ്ട്. അശരണരായവരെ സംരക്ഷിക്കുന്ന ആശ്രയപദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കിയതിൽ എനിക്ക് അതിരറ്റ ആഹ്ലാദമുണ്ട്. ജനസംഖ്യയുടെ രണ്ടുശതമാനത്തോളംവരുന്ന ഈ അവശവിഭാഗം  വോട്ടർപ്പട്ടികയിൽ പേരുപോലും ഇല്ലാത്തവരാണ്.  മരിച്ചവരെ അടുക്കള പൊളിച്ച് സംസ്കരിക്കുന്ന പ്രാകൃതാവസ്ഥയ്ക്ക് പരിഹാരംകാണാൻ പൊതുശ്മശാനം സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്  യഥേഷ്ടം തുക അനുവദിച്ചു. എല്ലാ പഞ്ചായത്തിലും ഇത്‌ നടപ്പാക്കാൻ ഇനിയുമേറെ പോകേണ്ടിയിരിക്കുന്നു. ആദിവാസികോളനികളിലെ റോഡിന്റെ വീതി മൂന്നുമീറ്ററായി കൂട്ടുകയും വിദേശത്ത്‌ തൊഴിൽ ലഭിക്കുന്നതിന് പട്ടികജാതി-വർഗക്കാർക്ക് സാമ്പത്തികസഹായം ഏർപ്പെടുത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച സമർഥരായ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് സഹായധനവും ഏർപ്പെടുത്തി. ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓരോ വാർഡിലും സേവാഗ്രാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. 365 പഞ്ചായത്തിൽ സേവാഗ്രാം ആരംഭിച്ചുകഴിഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും  യു.ഡി.എഫ്. സർക്കാർ നാലരവർഷംകൊണ്ട്‌ കൈവരിച്ച നേട്ടങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്. കേരളം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് വികസനക്ഷേമരംഗത്ത് ഒരു ബ്രേക്ക്ത്രൂ. വികസനത്തിനുവേണ്ട എല്ലാ ഭൗതികസാഹചര്യങ്ങളും കേരളത്തിലുണ്ട്. വേണ്ടിയിരുന്നത് ഒരു രാഷ്ട്രീയ നിശ്ചയദാർഢ്യമായിരുന്നു. നേരിയ ഭൂരിപക്ഷത്തിനിടയിലും പ്രതിസന്ധികൾക്കിടയിലും തെളിനീർപോലെ അതുണ്ടായി. തുടർന്നാണ് പുതിയ മെഡിക്കൽ കോേളജുകൾ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാനവികസനരംഗത്ത്  വലിയ മുന്നേറ്റമുണ്ടായത്. യുവജനങ്ങൾക്കുവേണ്ടി ആരംഭിച്ച സ്റ്റാർട്ടപ്പ് തരംഗമായി.

അക്രമവും അസഹിഷ്ണുതയും

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. അതിഗൗരവത്തോടെയാണ് കാണുന്നത്. അതിന് പ്രാദേശിക പ്രധാന്യത്തിനുപുറമേ സംസ്ഥാനതല പ്രാധാന്യവും ദേശീയ പ്രാധാന്യവുമുണ്ട്. 21,871  ജനപ്രതിനിധികളെയാണ് ജനങ്ങൾ തിരഞ്ഞെടുക്കാൻപോകുന്നത്. അവരിലൂടെയാണ് നാട് മുന്നേറേണ്ടത്. സത്യസന്ധതയും നീതിബോധവും ജനാധിപത്യബോധവും ഉള്ളവരായിരിക്കണം ഈ അംഗങ്ങൾ.
കൊലപാതകക്കേസിലെ പ്രതികളെ സ്ഥാനാർഥികളാക്കുക മാത്രമല്ല, പഞ്ചായത്ത് പ്രസിഡന്റാക്കുമെന്നുപോലും പറയുന്ന സി.പി.എം.സംസ്കാരം കേരളത്തിന് എങ്ങനെ അംഗീകരിക്കാൻ സാധിക്കും? ഇവരെ കോടതി ശിക്ഷിച്ചിട്ടില്ലെന്നാണല്ലോ സി.പി.എമ്മിന്റെ സമുന്നതനേതാക്കൾ ന്യായീകരിക്കുന്നത്. രാഷ്ട്രീയസമരങ്ങളിലെ പ്രതികളാണെങ്കിൽ ഒരു പരിധിവരെ ഈ നിലപാട് മനസ്സിലാകും.  സി.പി.എം. വിട്ട് മറ്റൊരു പാർട്ടി രൂപവത്‌കരിച്ചതിന് വെട്ടേറ്റുമരിച്ച ടി.പി. ചന്ദ്രശേഖരൻ, സി.പി.എം. നേതാക്കളുടെ വാഹനത്തിന്‌ കല്ലെറിഞ്ഞതിന്റെ പേരിൽ താലിബാൻമോഡൽ ആക്രമണത്തിന് ഇരയായ ഷുക്കൂർ, സി.പി.എം. വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നതിന് കൊലക്കത്തിക്കിരയായ ഫസൽ  തുടങ്ങി നാടിനെ നടുക്കിയ നിരവധി കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുക മാത്രമല്ല, അതിന് രാഷ്ട്രീയമാന്യതയും നൽകുന്നു. അക്രമരാഷ്ട്രീയത്തിന് ജനാധിപത്യകേരളത്തിൽ സ്ഥാനമില്ല. ഇത്തരക്കാരെ ജനപ്രതിനിധികളാക്കാനുള്ള സി.പി.എം. തീരുമാനം കേരളത്തെ വീണ്ടും മുറിവേൽപ്പിച്ചിരിക്കുന്നു.  
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത്  ഇല്ലായ്മചെയ്യുന്ന അപായസൂചനകളാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുഴങ്ങുന്നത്.   സാംസ്കാരികനായകരും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുമൊക്ക ഇപ്പോൾ കൊലക്കത്തിക്ക് ഇരയാകുന്നു. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെപ്പോലും മഹത്ത്വവത്കരിച്ച്, ഇയാളെ തൂക്കിക്കൊന്ന ദിവസം ബലിദാൻദിനമായി ആചരിക്കാനുള്ള നീക്കം രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. അസഹിഷ്ണുതയ്ക്കെതിരേ  രാഷ്ട്രപതി ഒരാഴ്ചയ്ക്കിടയിൽ രണ്ടുതവണ ശക്തമായ മുന്നറിയിപ്പ് മുഴക്കി. കേരളത്തിൽനിന്നുൾപ്പെടെ നാല്പതോളം പ്രമുഖ എഴുത്തുകാരാണ് പുരസ്കാരങ്ങൾ തിരിച്ചേല്പിച്ചത്. ഈ പശ്ചാത്തലത്തിൽവേണം കേരളഹൗസിലെ ബീഫ് വിവാദത്തെ കാണേണ്ടത്. ഡൽഹിക്കടുത്ത ദാദ്രിയിൽ ഉയർന്ന ഫാസിസത്തിന്റെ  നിഴലാട്ടമാണ് കേരളഹൗസിൽ കണ്ടത്. ജനങ്ങളിൽ ഭീതിപരത്തുകയും അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യുകയുമാണ് അവരുടെ ലക്ഷ്യം. രാജ്യമെമ്പാടും ഇതിനെതിരേ ഉയരുന്ന പ്രതിഷേധം ഇനിയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കണ്ടില്ലെന്ന്‌ നടിക്കരുത്. അതേസമയം, കേരളത്തിൽ പുതിയ തന്ത്രങ്ങളുമായി അവർ കടന്നുവന്നിരിക്കയാണ്. മതസൗഹാർദത്തിനും മതസഹിഷ്ണുതയ്ക്കും ലോകത്തിനുതന്നെ മാതൃകയായ കേരളം ബി.ജെ.പി.യുടെ പുതിയ തന്ത്രങ്ങൾ തിരിച്ചറിയുന്നു. 
ബി.ജെ.പി.ക്കെതിരേ സ്ഥായിയായ നിലപാടെടുത്തിട്ടുള്ള ഏക പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. സ്ഥായിയായി വെള്ളംചേർത്തിട്ടുള്ളത് സി.പി.എമ്മും. 1977-ൽ ജനതാപാർട്ടിയെന്ന്‌ പേരുമാറ്റിയ ജനസംഘവുമായിട്ടായിരുന്നു അവരുടെ ചങ്ങാത്തം. 1989-ൽ വി.പി. സിങ്‌ സർക്കാറിനെ ബി.ജെ.പി.യും ഇടതുപക്ഷവും ചേർന്നാണ് താങ്ങിനിർത്തിയത്. 2008-ൽ ഒന്നാം യു.പി.എ. സർക്കാറിനെതിരേ അവർ ബി.ജെ.പി.ക്കൊപ്പം ചേർന്ന് വോട്ടുചെയ്തു. ഇന്ത്യൻരാഷ്ട്രീയം ഏറ്റവും കലുഷിതമാണിപ്പോൾ. രാജ്യത്ത് അസ്വസ്ഥത പടരുന്നു. ഈ സാഹചര്യത്തിൽ അന്ധമായ കോൺഗ്രസ്‌വിരോധം വിട്ട് സി.പി.എം. മുഖ്യശത്രുവിനെ തിരിച്ചറിയണം. 

ശക്തമായ സന്ദേശം 

ബി.ജെ.പി.യുടെ വിഭാഗീയരാഷ്ട്രീയത്തിനെതിരേ ദേശീയതലത്തിൽ ശക്തമായ സന്ദേശം നൽകാൻ കേരളത്തിന്‌ ലഭിക്കുന്ന അവസരമാണിത്. സംസ്ഥാനതലത്തിൽ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും അവസരവാദ രാഷ്ട്രീയത്തിനും എതിരേയുള്ള വിധിയെഴുത്തായിരിക്കും.  അതോടൊപ്പം, പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടൊപ്പംനിന്ന് സമാനതകളില്ലാത്ത രീതിയിൽ വികസനക്ഷേമപ്രവർത്തനങ്ങൾ നടത്തിയ യു.ഡി.എഫ്.സർക്കാറിനെ ഒരിക്കൽക്കൂടി ജനങ്ങൾ അംഗീകരിക്കും.  ഈ സർക്കാർ അധികാരത്തിൽ തുടരണമെന്ന സന്ദേശംകൂടി നൽകുന്നതായിരിക്കും ആ വിജയം.

നേതൃസ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കമില്ല


അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആര് നയിക്കും എന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍  യാതൊരു തര്‍ക്കവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ ശക്തമായ ഒരു സംവിധാനമുണ്ട്. ഹൈക്കമാന്റും തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരും ചേര്‍ന്നാണ് നേതാവിനെ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള തര്‍ക്കവും പാര്‍ട്ടിയിലില്ല.

ഭൂരിപക്ഷം കുറവാണെന്നും സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ലെന്നും പറഞ്ഞവരാണ് സംസ്ഥാനത്തെ പ്രതിപക്ഷം. കുറഞ്ഞ ഭൂരിപക്ഷത്തിലും ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കുന്നത് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഏകോപനം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് പിണറായി അല്‍പം വൈകിയാണെങ്കിലും മനസ്സിലാക്കിയല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാട് ശരിയാണ്. ബിജെപിയുടെ വര്‍ഗ്ഗീയ നിലപാടിനെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ല


ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസന്വേഷണത്തിലെ സ്വാഭാവിക നടപടി മാത്രമാണിത്. തെറ്റ് പരിശോധിച്ച ശേഷം വ്യക്തതവരുത്തേണ്ട കാര്യമാണിത്. ഇക്കാര്യത്തില്‍ വ്യക്തത കുറവ് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോടതി തുടരന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

ഇത് പുതിയ കാര്യമല്ല, ഇക്കാര്യം ഏവര്‍ക്കും മനസ്സിലാകാന്‍ എളുപ്പം താന്‍ ഉള്‍പെട്ട പാമോയില്‍ കേസിന്റെ അവസ്ഥയാണ്. പാമോയില്‍ കേസില്‍ ഇതിനേക്കാള്‍ വലിയ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നത്. സമാന സാഹചര്യത്തില്‍ താന്‍ രാജിവച്ചില്ല. അന്വേഷണത്തെ ധൈര്യപൂര്‍വ്വം നേരിട്ടു. അന്ന് എന്ത് തീരുമാനമെടുക്കണമെന്ന് തീരുമാനിക്കാന്‍ താന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടു. അന്ന് വിജിലന്‍സ് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. വിജിലന്‍സ് വകുപ്പ് തനിക്കായിരുന്നതിനാല്‍ വകുപ്പില്‍ നിന്നും മാറി നിന്ന് അന്വേഷണം നേരിട്ടു. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തനിക്ക് അനുകീലമായ റിപ്പോര്‍ട്ട് ജില്ലാകോടതിയും ഹൈക്കോടതിയും അംഗീകരിച്ച് തന്നെ കുറ്റവിമുക്തനാക്കി. അന്ന് ആരോപണങ്ങളെ നേരിടാന്‍ കഴിയാതെ താന്‍ രാജിവച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. താന്‍ നിരപരാധിയാണെന്ന് കാലം തെളിയിച്ചു അതുപോലെ ഇതും തെളിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.