UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു



തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ അസഭ്യവര്‍ഷം നടത്തിയ മന്ത്രി ഗണേഷ്‌കുമാറിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചു. ഗണേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമായി പോയെന്നും ഇത് ഒരിക്കലും സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിലാണ് വി.എസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഗണേഷിനോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇതുസംബന്ധിച്ച് സഭയില്‍ വിശദീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച സഭ ആരംഭിച്ചപ്പോള്‍ തന്നെ ഗണേഷ് നടത്തിയ അഭിപ്രായപ്രകടനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ സഭാനടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്തെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയ ഗണേഷ്‌കുമാറിന്റെ പിതാവും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ളയെ പുറത്താക്കാന്‍ കരുണാകരന്‍ കാട്ടിയ ധൈര്യം ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ് അറിയേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തുടര്‍ന്ന് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹളം വെക്കാന്‍ തുടങ്ങി. ഗണേഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സഭക്ക് പുറത്തു പറഞ്ഞ കാര്യത്തിന് സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ കഴിയില്ലെന്ന് സ്‌പീക്കര്‍ അറിയിച്ചു.


ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കും -മുഖ്യമന്ത്രി



തിരുവനന്തപുരം: ദൃശ്യമാധ്യമരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ പ്രസ് അക്കാദമിയുടെ മാതൃകയില്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴില്‍ ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദൃശ്യമാധ്യമരംഗത്തെ വ്യവസായമായി പരിഗണിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദൃശ്യമാധ്യമ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതിന് പ്രത്യേകം കമ്മറ്റി രൂപവത്കരിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചു. ഇലക്‌ട്രോണിക് മീഡിയ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കളമശ്ശേരി എച്ച്.എം.ടി കാമ്പസില്‍ സ്ഥലം കണ്ടെത്തും. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിന് മന്ത്രി കെ.സി.ജോസഫ് ചെയര്‍മാനായി രൂപവത്കരിച്ച പോലീസ് മീഡിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ദൃശ്യമാധ്യമപ്രതിനിധികളെയും ഉള്‍പ്പെടുത്തും.

സ്ത്രീകളെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പ്രത്യേക കരുതലും ശ്രദ്ധയും ഉണ്ടാകണം. അങ്ങനെയല്ലാതെ വാര്‍ത്ത നല്‍കിയതിന്റെ ദുരനുഭവവുമായി തന്നെ വന്നുകണ്ടവരുടെ ദുരനുഭവങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമുദായ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ പോസിറ്റീവായ വാര്‍ത്തകള്‍ നല്‍കണം. നാടിന്റെ വികസനം ദൃശ്യമാധ്യമങ്ങളുടെ അജണ്ടയിലുണ്ടാകണം. പന്ത്രണ്ടാം പദ്ധതിയുടെ കരട് സമീപനരേഖ സംബന്ധിച്ച് മാധ്യമങ്ങള്‍ക്കും തങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായി നവംബര്‍ 16ന് യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

സ്മിതയുടെ മകളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

സ്മിതയുടെ മകളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

              

തിരുവനന്തപുരം: കായംകുളം ഓലകെട്ടി അമ്പലത്തില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്മിതയുടെ പതിനാലു വയസുകാരി മകളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിവരിക്കാനാവാത്ത ക്രൂരത കാട്ടിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്ന സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. സികെ സദാശിവന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മൃഗീയമായ കൊലപാതകമാണ് നടന്നത്. അവിടെ പൊലിസിന്റെയും ആശുപത്രി അധികൃതരുടേയും ഭാഗത്തുനിന്ന് വീഴ്ച്ച ഉണ്ടായി എന്ന എം.എല്‍.എയുടെ പരാതി പ്രത്യേകമായി പരിശോധിക്കും.സ്മിതയുടെ മരണത്തോടെ മകള്‍ അനാഥയായിരിക്കുന്നു.കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. സ്മിതയുടെ മാതാപിതാക്കള്‍ മാത്രമാണ് തുണ. കുട്ടിയെ സംരക്ഷിക്കുന്നതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.


മഅദനിക്കു മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

മഅദനിക്കു മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി
               


തിരുവനന്തപുരം: കര്‍ണാടകയില്‍ വിചാരണത്തടവുകാരനായ അബ്ദുല്‍ നാസര്‍ മഅദനിക്കു മാനുഷിക പരിഗണനയും ചികില്‍സയും ഉറപ്പുവരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. കോവൂര്‍ കുഞ്ഞുമോന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തേ കോയമ്പത്തൂര്‍ ജയിലില്‍ അദ്ദേഹം അടയ്ക്കപ്പെട്ടപ്പോള്‍ ചികില്‍സയ്ക്കും മറ്റുമായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നു. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ തുടരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിഎഫിനെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കുമെന്നു തീവ്രവാദസംഘടനകളുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന കെ.എം. ഷാജിയുടെ സബ്മിഷനില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഒരു തീവ്രവാദപ്രസ്ഥാനത്തെയും പ്രോല്‍സാഹിപ്പിക്കില്ല. നഗരസഭകള്‍ക്കു 30കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു. ധനവകുപ്പിന്റെ അനുമതി  ലഭിച്ചതായും വി.ഡി. സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.


വല്ലാര്‍പാടം പദ്ധതി: അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി

വല്ലാര്‍പാടം പദ്ധതി: അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി
               


തിരുവനന്തപുരം: വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കു സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

ആകെ 50.3 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ 297 കുടുംബങ്ങള്‍ക്കാണു വീടും പുരയിടവും നഷ്ടമായത്. മാതൃകാപരമായി ഇവരെ പുനരധിവസിപ്പിക്കും. നാലു മുതല്‍ ആറു വരെ സെന്റ് നല്‍കി. വീട് ആകുന്നതുവരെ പ്രതിമാസം 5000 രൂപ വീട്ടുവാടക ഇനത്തില്‍ ലഭിക്കും. സാധനങ്ങള്‍ മാറ്റുന്നതിനും മറ്റുമായി പതിനായിരം രൂപ നല്‍കി. വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഇവര്‍ക്കു ലഭ്യമാക്കുമെന്നും എസ്. ശര്‍മയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി.

നഷ്ടപരിഹാരത്തുക ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസന ആവശ്യത്തിനു സ്ഥലം നല്‍കിയശേഷം അതിനു ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി നല്‍കണമെന്നു പറഞ്ഞാല്‍ അതു ശരിയല്ല. ദുബായ് പോര്‍ട്ടുമായി ചേര്‍ന്നാണു പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. അര്‍ഹരായവര്‍ക്കു തൊഴില്‍ നല്‍കണമെന്ന ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. റയില്‍വേയുടെ നഷ്ടപരിഹാരത്തുക ലഭിച്ചെങ്കിലും ദേശീയപാത അതോറിറ്റിയുടെ തുക കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ടൈറ്റാനിയം: പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി

ടൈറ്റാനിയം: പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി
               
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതു സര്‍ക്കാരിന്റെ കാലത്തു ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ വകുപ്പുതല അന്വേഷണം മതിയെന്നും നിര്‍ദേശിച്ചവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിബിഐ അന്വേഷണത്തിനായി മുറവിളി മുഴക്കുന്നത്. ഈ ഇരട്ടത്താപ്പ് വ്യക്തമായിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

ടി.എന്‍. പ്രതാപന്റെ സബ്മിഷനോടെയാണു ടൈറ്റാനിയം പ്രശ്‌നം വീണ്ടും സഭയില്‍ ഒച്ചപ്പാടുണ്ടാക്കിയത്. വിവാദവുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നു ഹൈക്കോടതിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്തു സത്യവാങ്മൂലം നല്‍കിയതായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നുവെന്നു പ്രതാപന്‍ പറഞ്ഞു.

മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തപ്പോള്‍ വകുപ്പുതല അന്വേഷണം മതിയെന്നും തീരുമാനിച്ചു. ഇതെല്ലാം കഴിഞ്ഞശേഷമാണ് ഇവിടെ വന്നു നിയമസഭയെ തന്നെ കബളിപ്പിക്കുന്ന തരത്തില്‍ സിബിഐ അന്വേഷണ ആവശ്യം മുഴക്കുന്നതെന്നു പ്രതാപന്‍ ആരോപിച്ചു. ഇതു ശരിയാണെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്നും അതില്‍ തൃപ്തരാണെന്നും ഉള്ള മട്ടിലാണു ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കോടതി സിബിഐ അന്വേഷണ ആവശ്യം തള്ളിയപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടുമുന്‍പ് ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണത്തിനും എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. തിരക്കിട്ട് ഉത്തരവും ഇറക്കി. നിങ്ങള്‍ ഭരിക്കുമ്പോള്‍ വകുപ്പുതലം, ഞങ്ങള്‍ ഭരിക്കുമ്പോള്‍ സിബിഐ; ഇത് എന്തൊരു ഏര്‍പ്പാടാണ്? പദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് എന്തുകൊണ്ടാണു മൂന്നു വര്‍ഷം എടുത്തത്? ഇതിനൊക്കെ പ്രതിപക്ഷം മറുപടി പറയണമെന്നു മുഖ്യമന്ത്രി പറഞ്ഞു.



2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

പ്രശ്‌നം കോടതിയിലെന്ന് മുഖ്യമന്ത്രി; സി.ബി.ഐ. അന്വേഷണമില്ല



തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ മലിനീകരണ നിയന്ത്രണ സംവിധാനത്തിന് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രി നേരിട്ട് അഴിമതി നടത്തിയെന്ന് പ്രതിപക്ഷ ആരോപണം. ഇടതുസര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം വിജിലന്‍സ് അന്വേഷിച്ചിട്ടും അഴിമതിയുടെ ഒരു തുമ്പുപോലും കണ്ടെത്താന്‍ കഴിയാഞ്ഞിട്ടും ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്ന് മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെ മറുപടിക്കുശേഷം പ്രതിപക്ഷം സഭവിട്ടിറങ്ങി.

കരാര്‍ നല്‍കിയതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതേ ആവശ്യം കോടതിയുടെ മുന്നിലിരിക്കുന്നതിനാല്‍ അതംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി തീരുമാനിക്കട്ടേയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അടിയന്തര പ്രമേയത്തിന് അനുമതി തേടി തോമസ് ഐസക്കാണ് പ്രശ്‌നം സഭയില്‍ കൊണ്ടുവന്നത്. ശൂന്യവേളയില്‍ സ്​പീക്കര്‍ ഇത് പരാമര്‍ശിച്ചപ്പോള്‍ തന്നെ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേത്തുടര്‍ന്ന് പന്ത്രണ്ടരയ്ക്ക് ചര്‍ച്ചയ്ക്കുള്ള സമയം സ്​പീക്കര്‍ നിശ്ചയിക്കുകയായിരുന്നു.

ആരോപണങ്ങള്‍ക്ക് ഒന്നൊന്നായുള്ള മറുപടി ഉള്‍ക്കൊള്ളിച്ചും താന്‍ തുടങ്ങിവെച്ച പദ്ധതിക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ച ഒരുക്കിയതും ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വി. എസ്. സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തില്‍ മെക്കോണ്‍ കമ്പനിക്കുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിനുള്ള തീരുമാനം എടുത്തത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക് താന്‍ കത്തെഴുതിയത് അടിയന്തര സാഹചര്യത്തിലാണ്. അതും പ്രതിപക്ഷം ആരോപിച്ചതുപോലെ ഒന്നല്ല , മൂന്ന് കത്ത് എഴുതിയിട്ടുണ്ട്. മലിനീകരണത്തിന്റെ പേരില്‍ ടൈറ്റാനിയം പൂട്ടാന്‍ സമിതി നിശ്ചയിച്ചതിന്റെ ഒടുവിലത്തെ ദിവസം ഏപ്രില്‍ 26 ആയിരുന്നു. 23 നാണ് കത്തെഴുതിയത്. കമ്പനിയിലേക്കുള്ള വൈദ്യുതി, വെള്ളം എന്നിവയെല്ലാം നിര്‍ത്തലാക്കാനായിരുന്നു ഉത്തരവ്. ഈ ഘട്ടത്തില്‍ സി.ഐ.ടി.യു നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരടക്കം എല്ലാ തൊഴിലാളി യൂണിയന്‍ നേതാക്കളും തന്നെ വന്നുകണ്ട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.

''ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെടേണ്ടേ ? അല്ലാതെ ഉലക്കയും വിഴുങ്ങിയിരുന്നാല്‍ മതിയോ ? ഈ കത്തിന്റെ പേരിലാണ് ടൈറ്റാനിയം അന്ന് പൂട്ടാതിരുന്നത്. കത്ത് എഴുതിയതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏല്‍ക്കുന്നു. അതിനുള്ള തന്‍േറടം എനിക്കുണ്ട്. എന്റെ ഇടപെടല്‍ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് കണ്ടാല്‍ എനിക്കാവശ്യമില്ലാത്ത കാര്യത്തിലും ഞാനിടപെടും. അതെന്റെയൊരു ശീലമായിപ്പോയി. അതിന്റെ ഉത്തരവാദിത്വവും ഏല്‍ക്കും''- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈയിടപാടില്‍ ഇത്രയും അഴിമതി നിറഞ്ഞതായിരുന്നെങ്കില്‍ എന്തിന് അതിന്റെ ഉദ്ഘാടനം തുടര്‍ന്നുവന്ന എളമരം കരീം നടത്തിയെന്ന് അദ്ദേഹം ചോദിച്ചു. എളമരം കരീം വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ പദ്ധതി ഏറ്റവും ആവശ്യമാണെന്നും ഇതിന്റെ പുരോഗതി താന്‍ മാസം തോറും പരിശോധിക്കുമെന്നും പറഞ്ഞതിന്റെ മിനിട്‌സും മുഖ്യമന്ത്രി വായിച്ചു. താന്‍ കത്തെഴുതിയത് അസാധാരണമായ തിടുക്കമായിരുന്നെങ്കില്‍ എളമരം ചെയ്തതിനെ എന്ത് വിളിക്കും. ''ഈ കാര്യമൊക്കെ നല്ലത്, എന്നാല്‍ ഇതൊക്കെ ചെയ്തിട്ട് ഇവിടെവന്ന് എന്നോട് ഈ പണി കാണിക്കരുത്''-വികാരാവേശിതനായി മുഖ്യമന്ത്രി പറഞ്ഞു.

മോണിറ്ററിങ് സമിതിക്കെഴുതിയ കത്തില്‍ മെക്കോണിന്റെ കാര്യം സൂചിപ്പിച്ചത് കമ്പനി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അവരുമായി ചേര്‍ന്ന് മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടിയെടുക്കുന്നുവെന്ന് കാണിക്കാനാണ്. അക്കാര്യത്തിലുള്ള ആത്മാര്‍ത്ഥത ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. അല്ലാതെ മെക്കോണിന് കരാര്‍ നല്‍കണമെന്നോ, ഇത്ര തുകയ്ക്ക് നല്‍കണമെന്നോ പറയാന്‍ അവരുടെ വക്കാലത്തൊന്നും തനിക്കില്ല.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അഞ്ചുവര്‍ഷമിരിക്കുകയും, വിജിലന്‍സ് കിണഞ്ഞ് ശ്രമിച്ചിട്ടും അഴിമതിയുടെ ഒരു തരിമ്പുപോലും കണ്ടെത്താന്‍ പറ്റിയില്ല. സി.ബി.ഐ അന്വേഷണം മുന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. വിജിലന്‍സ് ഇന്ന കാര്യങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടെന്നും ഇന്ന വിവരങ്ങള്‍ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. അന്വേഷണം നടത്താന്‍ നോട്ടിഫിക്കേഷന്‍ അനിവാര്യമാണെന്ന് ലോട്ടറി കേസില്‍ കണ്ടതാണ്. നിങ്ങളുടെ കഴിവുകേടുകൊണ്ടാണ് സി.ബി.ഐ അന്വേഷണം നടക്കാതെ പോയത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ അതാവശ്യപ്പെട്ടുകൂടേയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

''നിങ്ങളുടെ കഴിവുകേട് തലയിലേറ്റാന്‍ തങ്ങളില്ല. അതിന് വേറെ ആളെ നോക്കണം. നിങ്ങള്‍ക്ക് സാധ്യമല്ലാഞ്ഞത് ഞങ്ങള്‍ക്കും സാധ്യമല്ല''-മുഖ്യമന്ത്രി പറഞ്ഞു. ഈ സമയം സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടാത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രഖ്യാപിച്ചു.

പ്രതിപക്ഷം നാണംകെട്ടാണ് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതെന്ന് അപ്പോള്‍ മുഖ്യമന്ത്രി പരിഹസിച്ചു. ഇ.എം.എസിന്റെ മരുമകന്‍ എ.ഡി. ദാമോദരന്‍ നിര്‍ദേശിച്ച 108 കോടി രൂപയുടെ മാലിന്യ നിയന്ത്രണ സംവിധാനമാണ് അവിടെ നടപ്പാക്കുന്നത്. ഇതിനൊപ്പം 126 കോടിയുടെ വികസന പദ്ധതിയും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടി തുടര്‍ന്നപ്പോള്‍ ഇറങ്ങിപ്പോയ പ്രതിപക്ഷം വീണ്ടും സഭയിലേക്ക് മടങ്ങി മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള മുദ്രാവാക്യം മുഴക്കി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലാത്തതിനാലാണ് ചര്‍ച്ചക്ക് സന്നദ്ധമായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടിന് സഭ തള്ളി.

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന്റെ കടമ: മുഖ്യമന്ത്രി


കോട്ടയം: കോടതികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലാ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടം മൂന്നാനിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യത്തില്‍ നീതിന്യായവ്യവസ്ഥയ്ക്ക് വലിയ സ്ഥാനമുണ്ട്. നീതിയും ന്യായവും സമയബന്ധിതമായി ലഭിക്കുമെന്ന് ജനത്തിന്റെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. കൂടുതല്‍ കോടതികള്‍, സൗകര്യങ്ങള്‍, ജീവനക്കാര്‍ എന്നിവ ഉണ്ടാക്കും. അഞ്ച് കുടുംബ കോടതികള്‍ക്ക് ഈ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആറ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടവും ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായ പ്രവര്‍ത്തനത്തിന് കോടതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാ നഗരത്തിന്റെ വികസനത്തിന് ഈ കോടതി സമുച്ചയം നാഴികക്കല്ലാകുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ധനകാര്യ-നീതിന്യായവകുപ്പ് മന്ത്രി കെ.എം. മാണി പറഞ്ഞു. 5.51 കോടി രൂപ ചെലവിലാണ് കോടതി സമുച്ചയം നിര്‍മ്മിക്കുന്നത്. കോടതി, ഗവ. പ്ലീഡര്‍ ഓഫീസ്, പ്രോസിക്യൂഷന്‍ ഓഫീസ്, വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കുമുളള സൗക ര്യങ്ങള്‍, അദാലത്ത് ഹാളുകള്‍, കുടുംബ കോടതി എന്നിവ എല്ലാം ഒരു കെട്ടിടത്തില്‍ വരുവാനുളള സൗകരങ്ങള്‍ എല്ലാം നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ബാലകൃഷ്ണപിള്ള ജയില്‍ചട്ടം ലംഘിച്ചെന്ന് ഉമ്മന്‍ചാണ്ടി




തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഫോണ്‍വിളി നടത്തിയതിലൂടെ ജയില്‍നിയമത്തിന്റെ 81-ാം വകുപ്പ് 27-ാം ഉപവകുപ്പ് ലംഘിച്ചതായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇതില്‍ ലഘുവായ ശിക്ഷയേ നല്‍കാന്‍ കഴിയൂ. നാലു ദിവസം കൂടി പിള്ളയുടെ തടവ് ദീര്‍ഘിപ്പിച്ചതായി രാജുഎബ്രഹാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഇതുവരെ 75 ദിവസത്തെ പരോള്‍ ലഭിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നതും പരോളില്‍ കഴിഞ്ഞതും കണക്കാക്കാതെ 69 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ ആദ്യകാലത്തുതന്നെ അനുവദനീയമായ പരോള്‍ നല്‍കിക്കഴിഞ്ഞു.

വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസവും അതിനടുത്ത ദിവസങ്ങളിലും ആര്‍.ബാലകൃഷ്ണപിള്ളയുടെ സ്വന്തം ഫോണില്‍നിന്നും ആസ്​പത്രിയിലെ ലാന്‍ഡ്‌ഫോണില്‍നിന്നും അദ്ദേഹത്തിന്റെ ബന്ധത്തില്‍പെട്ടവരെയും ഭാരവാഹികളെയും മറ്റുപലരേയും വിളിച്ചതായി ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ ആരുടെയെല്ലാം ഫോണില്‍ എത്ര തവണ വിളിച്ചുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. തടവില്‍ കഴിയുന്ന പിള്ളയെ മന്ത്രിമാരായ കെ.ബി.ഗണേഷ്‌കുമാറും ടി.എം.ജേക്കബ്ബും സന്ദര്‍ശിച്ചിട്ടുണ്ട്. ബാലകൃഷ്ണപിള്ളയ്ക്ക് ഒമ്പത് രോഗങ്ങളുണ്ട്. ഹെമറ്റോ കൊമാറ്റോസിസ് രോഗം ചികിത്സിക്കാന്‍ പര്യാപ്തമായ സംവിധാനം മെഡിക്കല്‍കോളേജിലില്ല. മെഡിക്കല്‍കോളേജില്‍ ഇതിന്റെ ഒ.പി. മാത്രമാണുള്ളത്. അതിനാലാണ് അദ്ദേഹത്തെ സ്വകാര്യ ആസ്​പത്രിയിലാക്കിയത്. ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ഇതിന് മുമ്പ് ആര്‍ക്കും ഈ രോഗം കണ്ടുപിടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വി.സി യെ മാറ്റിയത് നിയമവിധേയമായി - മുഖ്യമന്ത്രി

വി.സി യെ മാറ്റിയത് നിയമവിധേയമായി - മുഖ്യമന്ത്രി



തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ബി.അശോകിനെ മാറ്റിയത് ഭരണപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇതൊരു സാങ്കേതികമായ കാര്യം മാത്രമല്ലെന്നും യൂണിവേഴ്‌സിറ്റിയുടെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് വി.സി യെ മാറ്റിയതെന്നും ആരോപിച്ച പ്രതിപക്ഷം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ചു.

നിയമവിരുദ്ധമായിട്ടല്ല, നിയമവിധേയമായിട്ടാണ് വി.സി യെ നീക്കിയത്. യൂണിവേഴ്‌സിറ്റി നിയമമനുസരിച്ച് നാലുപേരടങ്ങുന്ന വിദഗ്ദ്ധസമിതി നിര്‍ദേശിക്കുന്ന ഒരാളെയാണ് വി.സി. യായി നിയമിക്കേണ്ടത്. എന്നാല്‍ ആദ്യ വൈസ് ചാന്‍സലറെ അങ്ങനെ നിയമിക്കണമെന്നില്ല. അവിടെ സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ നിയമിക്കുകയാണ് . ഇവിടെ സര്‍ക്കാര്‍ അശോകിന്റെ സേവനം വിട്ടുകൊടുത്തു, അതനുസരിച്ചു നിയമിച്ചു. അതുപോലെ തിരിച്ചെടുക്കുകയും ചെയ്തു - മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ലേഖനത്തിന്റെ പേരിലല്ല സേവനം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അശോകിന്റെ ലേഖനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ പേരിലല്ല തിരിച്ചുവിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആണവനിലയം സംബന്ധിച്ച് ലേഖനം എഴുതിയതിന്റെ പേരില്‍ അനര്‍ട്ട് ഡയറക്ടറായിരുന്ന ആര്‍.വി.ജി. മേനോനെയും യൂണിവേഴ്‌സിറ്റി നിയമം ഭേദഗതി ചെയ്ത് കാര്‍ഷിക സര്‍വകലാശാലാ വി.സി യായിരുന്ന എ.എം. മൈക്കിളിനെയും നീക്കം ചെയ്തതും ഇടതുസര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

മെച്ചപ്പെട്ട തീര്‍ത്ഥാടനകാലം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

*ശബരിമല: തിരക്ക് നിയന്ത്രിക്കാന്‍ ക്യൂ കോംപ്ലക്‌സ്, തിരിച്ചിറങ്ങാന്‍ ബെയ്‌ലി പാലം
*പമ്പ മുതല്‍ സന്നിധാനം വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വംബര്‍ ഏഴിന് ആരംഭിക്കും


തിരുവനന്തപുരം: ശബരിമലതീര്‍ത്ഥാടനകാലത്ത് ഭക്തജനങ്ങള്‍ക്ക് സുഗമമായി വന്നുപോകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം മെച്ചപ്പെടുത്താനും തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താനും തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരക്ക് നിയന്ത്രിക്കുന്നതിന് മരക്കൂട്ടം ശരംകുത്തി എന്നിവിടങ്ങളില്‍ ക്യൂ കോംപ്ലക്‌സ് നിര്‍മ്മിക്കും. ഒന്ന് ദേവസ്വം ബോര്‍ഡും മറ്റൊന്ന് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുമാണ് നിര്‍മ്മിക്കുന്നത്. നവംബര്‍ 15 നകം പണി പൂര്‍ത്തിയാകും.തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുശേഷം തിരികെയിറങ്ങുന്നതിനുള്ള ബെയ്‌ലി പാലത്തിന്റെ 700 മീറ്റര്‍ അപ്രോച്ച് റോഡിന്റെ പണി പുരോഗമിക്കുകയാണ്. പമ്പയില്‍ എമര്‍ജന്‍സി റോഡിന്റെ പണി പൂര്‍ത്തിയായതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ യോഗത്തെ അറിയിച്ചു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഏഴിന് ആരംഭിക്കും.

സ്വാമി അയ്യപ്പന്‍ റോഡില്‍ വാഹനം ഓടാന്‍ പാകത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പണി 75 ശതമാനം പൂര്‍ത്തിയായി.
ചാലക്കയം പമ്പ റോഡിന്റെ റബ്ബറൈസ്ഡ് ടാറിങ് ഈ മാസത്തിനകം പൂര്‍ത്തിയാകും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള അനാവശ്യമായ വ്യാപാരസ്ഥാപനങ്ങള്‍ എല്ലാം തന്നെ ഇത്തവണ ഒഴിവാക്കിയതായും ഇതുവഴി ആറേക്കറോളം സ്ഥലം തീര്‍ത്ഥാടകര്‍ക്ക് അധികമായി ലഭിക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് രാജഗോപാലന്‍ നായര്‍ അറിയിച്ചു. പ്രസാദവിതരണത്തിന് പുതിയ ബെയ്‌ലി പാലം വഴിയുള്ള തീര്‍ത്ഥാടനപാതയില്‍ ആറ് കൗണ്ടറുകള്‍ ആരംഭിക്കും.പുല്‍മേട്ടിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വാഹനങ്ങള്‍ കടത്തിവിടില്ലെന്നും ഡി.ജി.പി.ജേക്കബ് പുന്നൂസ് അറിയിച്ചു. ഭക്തജനങ്ങളെ കയര്‍കെട്ടി തടയുന്നത് ഒഴിവാക്കാന്‍ പോലീസ് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ സ്ഥിരം ബാരിക്കേഡ് നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. തിരക്കുള്ള സമയങ്ങളില്‍ ശബരിമലയിലേക്കുള്ള റോഡുകളിലെ ഗതാഗതനിയന്ത്രണത്തിന് വിമുക്തഭടന്‍മാരെയും എന്‍.സി.സി.ക്കാരെയും നിയോഗിക്കും.എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ് തുടങ്ങിയ കേന്ദ്രസേനകളുടെ സേവനം ഉറപ്പാക്കും. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ പോലീസിന്റെ സേവനം ആവശ്യപ്പെടുമെന്നും ഡി.ജി.പി.അറിയിച്ചു.

മരുന്ന് ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എം.സി.റോഡിലെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ ക്യാമറാസംവിധാനം സ്ഥാപിക്കാനും ചെങ്ങന്നൂര്‍-പന്തളം, വെഞ്ഞാറമൂട്-അടൂര്‍ പാതകളില്‍ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചങ്ങനാശേരി ആലപ്പുഴ പാതയിലെ വശങ്ങളില്‍ എ.സി കനാലിലേക്ക് വാഹനങ്ങള്‍ മറിഞ്ഞ് അപകടമുണ്ടാകുന്നത് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പും പോലീസും ആലോചിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.എം.മാണി, അടൂര്‍പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, ഡോ.എം.കെ.മുനീര്‍, പി.ജെ.ജോസഫ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബി.ഗണേഷ്‌കുമാര്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍മാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബി.പി.എല്‍ മാനദണ്ഡം പുനര്‍ നിര്‍ണയിക്കണം: ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: ദാരിദ്രരേഖാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയ വികസനസമിതി യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.

നിലവിലുള്ള കേന്ദ്രത്തിന്റെ ബി.പി.എല്‍ യോഗ്യതാ മാനദണ്ഡം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ദരിദ്രരായ കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ മാനദണ്ഡം മാറ്റി. ഉടന്‍ ബി.പി.എല്‍ ലിസ്റ്റ് തയാറാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കാന്‍ കൂടുതല്‍ കേന്ദ്ര സഹായവും ആവശ്യപ്പെട്ടു. ചെന്നൈ, ഡല്‍ഹി മോഡലില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്രവുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പദ്ധതിക്ക് ഉടന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം വേണം. ആരോഗ്യരംഗത്ത് മരുന്നുകള്‍ ന്യായവിലക്കു ലഭ്യമാക്കുന്ന പദ്ധതിക്കു കേന്ദ്രസഹായം നല്‍കണമെന്നും ദേശീയതലത്തില്‍ വ്യാപിപ്പിക്കണം. ദേശീയ മരുന്നു നയം പ്രഖ്യാപിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. യോഗ ശേഷം ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദുമായി മുഖ്യമന്ത്രി പ്രത്യേക ചര്‍ച്ചയും നടത്തി. പദ്ധതിക്ക് കേന്ദ്ര സഹായം നല്‍കാമെന്ന് ഉറപ്പു നല്‍കിയ കേന്ദ്രമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കേരളത്തിലെത്തുമെന്നും അറിയിച്ചു.

വിദേശരാജ്യങ്ങളിലെ തൊഴിലാളി ക്യാമ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പ്രത്യേക ഊന്നല്‍ നല്‍കണം. കേന്ദ്ര പൂളില്‍ നിന്നും കൂടുതല്‍ വൈദ്യുതി നല്‍കണതാണ് മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ച മറ്റൊരു ആവശ്യം. കൃഷി നഷ്ടത്തില്‍ നിന്നും വിലയിടിവില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രം റിസ്‌ക്ക് മാനേജ്‌മെന്‍ഫ് ഫണ്ട് രൂപീകരിക്കണം. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണം. പ്രകൃതിക്ഷോഭമൂലമുള്ള വിള നഷ്ടത്തിന് അതിന്റെ ഉത്പാദനച്ചെലവ് കണക്കാക്കി നഷ്ടപരിഹാരം നല്‍കണം. കര്‍ഷകര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നടപ്പാക്കണം. തെങ്ങു പുനരുധാരണ കൃഷിക്കു നല്‍കിവരുന്ന ധനസഹായം വര്‍ദ്ധിപ്പിക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കൃഷിയും ജീവിതവുമായി ബന്ധപ്പെട്ട 42 മേഖലകളെക്കൂടി ഉള്‍പ്പെടുത്തണം. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പുകളില്‍ സംസ്ഥാനത്തിന് കൂടുതല്‍ അധികാരം നല്‍കണം. ഗ്രാമപഞ്ചായത്തുകള്‍ക്ക് പദ്ധതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഫണ്ടു ലഭിക്കുന്നത്. എന്നാല്‍ ഈ ഫണ്ടുകളില്‍ 25 ശതമാനം പഞ്ചായത്തുകള്‍ക്ക് നേരിട്ട് ചെലവഴിക്കാവുന്ന തരത്തില്‍ നല്‍കണം. കേരളത്തില്‍ നിരാലംബ കുടുംബങ്ങളെ ദത്തെടുക്കുന്ന ആശ്രയ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കണം. ഖരമാലിന്യ സംസ്‌കരണത്തിന് കേന്ദ്രം സഹായം നല്‍കണം.

സംസ്ഥാനങ്ങള്‍ക്ക് അധിക വരുമാന സമാഹരണത്തിനായി ചരക്കുസേവന നികുതി ഉടന്‍ നടപ്പിലാക്കണം. ദുര്‍ബല വിഭാഗങ്ങളായ ന്യൂനപക്ഷങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്കു പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വഗതം ചെയ്ത മുഖ്യമന്ത്രി ഇതൊടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ഹൈവെ സ്പീഡ് റെയില്‍വേ നടപ്പാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി

ഹൈവെ സ്പീഡ് റെയില്‍വേ നടപ്പാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപരും മംഗലാപുരം ഹൈ സ്പീഡ് റെയില്‍വേ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്ത സംരംഭമായോ സ്വകാര്യ മേഖലയുമായി ചേര്‍ന്നോ നടപ്പാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട ചരക്കുഗതാഗത തുറമുഖമായി വിഴിഞ്ഞത്തെ വളര്‍ത്തിയുെടുക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ഉടനേ നല്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജലമാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കിയാല്‍ കുടിവെള്ള മലിനീകരണം ഒഴിവാക്കാന്‍ സാധിക്കുമെന്നും 12 -ാം പദ്ധതിയില്‍ ഈ വിഷയം ഗൌരമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ദേശീയതലത്തില്‍ കുടിനീര്‍ മിഷന്‍ രൂപീകരിക്കണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കുടിനീര്‍ എത്തിക്കുന്നതിന് മുന്‍ഗണന വേണം. ഇതിന് യോജ്യമായ സങ്കേതികവിദ്യ വികസിപ്പിച്ച് ജനങ്ങളിലെത്തിക്കണം. കാര്‍ഷിക മേഖലയില്‍ ഉല്പാദനക്ഷമതയ്ക്ക് പ്രാധാന്യം കൊടുക്കണം. കേരളത്തില്‍ മണ്ണും കാലാവസ്ഥയും പരിശോധിച്ച് അഗ്രോ-ഇക്കോളജിക്കല്‍ യൂണിറ്റുകള്‍ തിരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും അനുയോജ്യമായ കാര്‍ഷിക പാക്കേജുകള്‍ നടപ്പാക്കി ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി, മൃഗസംരക്ഷണം, പാല്‍, മത്സ്യം തുടങ്ങിയ വിവിധ മേഖലകളെ സയോജിപ്പിച്ച് കാര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഗവേഷണത്തിന് സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില സ്ഥിരതാ ഫണ്ട് ഉടനെ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അക്കാദമിക് സ്ഥാപനങ്ങളെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെയും വ്യാവസായിക മുന്നേറ്റത്തില്‍ പങ്കാളിയാക്കണം. സി.എസ്.ഐ.ആര്‍, ഡി.ആര്‍.ഡി.ഒ, ഐ.സി.എം.ആര്‍, ഡി.എസ്.ടി തുടങ്ങിയ ശാസ്ത്ര സ്ഥാപനങ്ങളുടെ പക്കലുള്ള സാങ്കേതിക വിദ്യകള്‍ വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കണം. വിദ്യഭ്യാസ മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഓരോ പ്രാഥമികരോഗ്യകേന്ദ്രവും വാര്‍ഡുകള്‍ തോറും ഓരോ സബ്സെന്ററും തുറക്കണം. കേരളത്തിന്റെ ഈ പ്രത്യേക ആവശ്യം ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഏകീകൃത ഔഷധനയം രൂപീകരിക്കണം. മരുന്നുകളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഇടനിലക്കാര്‍ വന്‍ലാഭമെടുക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദാരിദ്യ്രരേഖ പുനര്‍നിര്‍വചിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഇപ്പോള്‍ ദാരിദ്യരേഖയ്ക്കു താഴെയുള്ളവര്‍ മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുകയും അര്‍ഹമായ എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

തന്റെ ഓഫീസില്‍നിന്ന് വാര്‍ത്താവിതരണം: വീഴ്ച വന്നുവെന്ന് മുഖ്യമന്ത്രി

തന്റെ ഓഫീസില്‍നിന്ന് വാര്‍ത്താവിതരണം: വീഴ്ച വന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: തന്റെ ഓഫീസില്‍നിന്ന് വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില വീഴ്ചകള്‍ വന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേക്കുറിച്ച് അന്വേഷിക്കുമെന്നും ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പല റിപ്പോര്‍ട്ടുകളും ആദ്യം മാധ്യമങ്ങള്‍ക്ക് കിട്ടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. ജയിലില്‍ തടവുകാരുടെ ഫോണ്‍വിളി സംബന്ധിച്ച എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തന്നെ ഉദാഹരണം. സംഭവിച്ചത് സമ്മതിക്കുന്നതില്‍ വൈമനസ്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സമര്‍പ്പിക്കാത്ത പല റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചുവെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി നല്‍കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ടി.വി. രാജേഷ് എം.എല്‍.എ. പോലീസുകാരനെ മര്‍ദിച്ചുവെന്ന നിലയില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ച വാര്‍ത്ത. എന്നാല്‍ അങ്ങനെ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ഡി.ജി.പി. പറഞ്ഞതായും വാര്‍ത്ത കണ്ടു-അദ്ദേഹം പറഞ്ഞു.

ടൂറിസംരംഗത്തെ മുന്നേറ്റത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും -ഉമ്മന്‍ ചാണ്ടി

കൊച്ചി: സംസ്ഥാനത്ത് ടൂറിസം രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് കൂടുതല്‍ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ടൂറിസം മേഖലയ്ക്ക് പരമാവധി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും നിലവില്‍ ഹെല്‍ത്ത് ടൂറിസത്തിന് കേരളത്തിലുള്ള ബൃഹത് സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി ലെ മെറീഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ 'കേരള ഹെല്‍ത്ത് ടൂറിസം 2011' സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയുള്ള ക്ലീന്‍ കേരള പദ്ധതി ടൂറിസം രംഗത്തും ഏറെ ഗുണകരമാകുന്നതാണ്. സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ നടപ്പാക്കേണ്ട വികസനങ്ങളെപ്പറ്റിയും പദ്ധതികളെപ്പറ്റിയും ഈ രംഗത്തെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടവുകാരുടെ തീവ്രവാദബന്ധം കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലിലെ തടവുകാരുടെ തീവ്രവാദബന്ധവും ഫോണ്‍വിളിയും സംബന്ധിച്ച അന്വേഷണത്തിന് വേണ്ടിവന്നാല്‍ എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. അന്താരാഷ്ട്ര കോളുകള്‍ വരെ ജയിലില്‍ നിന്ന് പിടിച്ച ഫോണുപയോഗിച്ച് വിളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന റെയ്ഡില്‍ 29 ഫോണുകളാണ് പിടിച്ചത്. ഇവയില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 3000 - ഓളം കോളുകളാണ് വിളിച്ചിരിക്കുന്നത്. വിശദമായ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലാണ് ഈകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതെന്ന് മഖ്യമന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തിനിടയില്‍ ജയിലുകളില്‍ നിന്ന് 120 ഫോണുകള്‍ പിടിച്ചു. ഇതില്‍ അവസാനം പിടിച്ച 29 ഫോണുകളിലെ വിശദാംശം പരിശോധിച്ചപ്പോള്‍ തന്നെ 3000 കോളുകള്‍ വിളിച്ചതായി കണ്ടു. ഇവ ജയിലുകളില്‍ നിന്നുതന്നെ വിളിച്ചതാണോയെന്ന് പരിശോധിക്കണം. ഫോണുകള്‍ ഇടയ്ക്ക് മാറിയിരിക്കാനുള്ള സാധ്യതയുമുണ്ട് - മഖ്യമന്ത്രി പറഞ്ഞു.

ജയിലുകളില്‍ ദേഹപരിശോധന നടത്തുന്നത് പ്രതിപക്ഷകക്ഷി നേതാക്കള്‍ തന്നെ തടസപ്പെടുത്തിയ സംഭവങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2007-ല്‍ കോടതിയില്‍പ്പോയിവന്ന തടവുകാരനെ പരിശോധിച്ചപ്പോള്‍ അയാള്‍ അതില്‍ പ്രതിഷേധിച്ച് നഗ്‌നനായി നിന്നു. ഒരുന്നത സി.പി.എം നേതാവ് ജയിലിലെത്തി ബഹളംവെച്ചതിനെ തുടര്‍ന്ന് മൂന്നുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു സമയം ദേഹപരിശോധന നടത്തിയതിനും സി.പി.എം നേതാവ് വന്ന് ബഹളംവെച്ചു. അപ്പോഴും ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായി. താന്‍ അധികാരത്തില്‍ വന്നശേഷം സമാനമായ സംഭവത്തില്‍ ഒരു സി.പി.എം എം.എല്‍.എ വന്നാണ് ജയിലില്‍ പ്രശ്‌നമുണ്ടാക്കിയത്. അപ്പോഴും രണ്ടുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തന്റെ മനസാക്ഷിക്ക് വിരുദ്ധമായാണ് ആ തീരുമാനം എടുത്തത്. എന്നാല്‍ പിറ്റേന്നു തന്നെ അവരെ തിരിച്ചെടുത്തു.

ജയിലില്‍ ജാമര്‍ വച്ചെങ്കിലും അത് തടവുകാരനായ ഒരു ബി.ടെക്കുകാരനാണ് നശിപ്പിച്ചത്. ഒരോദിവസവും ലഭിക്കുന്ന ഉപ്പ് സൂക്ഷിച്ചു വെച്ച് ജാമറില്‍ വെച്ചാണത് കേടാക്കിയത്. രണ്ടാഴ്ചയിലൊരിക്കല്‍ ജയിലില്‍ റെയ്ഡ് നടത്തും. സ്റ്റാഫിന്റെ എണ്ണം കുറവുള്ളത് പരിഹരിക്കും. അതിനായി പോലീസില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നല്‍കുന്നത് ആലോചിക്കും - മുഖ്യമന്ത്രി പറഞ്ഞു.

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

വിദ്യാര്‍ഥിനികളുടെ ആത്മഹത്യ:വി.എസ്. പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്തിന്?-ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കോഴിക്കോട്ട് ആത്മഹത്യ ചെയ്ത രണ്ട് വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങള്‍ക്ക് പരാതിയില്ലാതിരിക്കെ, അവരെ വിളിച്ച് പരാതി നല്‍കാന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി. അതും ഈ കുട്ടികളുടെ കുടുംബത്തെ കാണാനില്ലെന്ന വാര്‍ത്ത പ്രചരിച്ചിരുന്ന കാലത്ത്. ഒളിവിലാണെന്ന് കരുതിയ കുട്ടിയുടെ അച്ഛനെ എങ്ങനെ വി.എസിന് ഫോണില്‍ കിട്ടി ? കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത് വീട്ടുകാര്‍ക്ക് പരിചയമില്ലാത്ത അബ്ദുള്‍ അസീസ് എന്നയാളാണ്. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു ? ഇതെല്ലാം പോരാതെ വോട്ടെണ്ണുന്നതിന്റെ തലേന്ന് ഈ കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം ഉത്തരവിട്ടതിന്റെ കാരണമെന്താണ് ? നിയമസഭയില്‍ പതിവില്ലാത്തവിധം വികാരാധീനനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു.

നിയമസഭയില്‍ കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് പോലീസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിയെന്ന വിഷയത്തില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരണമായിരുന്നു വേദി.

ഡിവൈ.എസ്. പിയായ രാധാകൃഷ്ണപിള്ളയല്ല കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച കേസ് അന്വേഷിച്ചതെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അസി.കമ്മീഷണര്‍ ജയ്‌സണ്‍എബ്രഹാമിന്റെ റിപ്പോര്‍ട്ട് ആമുഖ കത്തോടെ രാധാകൃഷ്ണ പിള്ള കോടതിയില്‍ സമര്‍പ്പിച്ചതേയുള്ളൂ. അന്വേഷണം നടത്തിയത് ജയ്‌സണ്‍ ആയതിനാല്‍ അദ്ദേഹം തന്നെ റിപ്പോര്‍ട്ട് നല്‍കട്ടേയെന്ന് കോടതി പറഞ്ഞു.

അബ്ദുള്‍ അസീസെന്നയാള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഈ കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടെണ്ണലിന്റെ തലേന്ന് വി.എസ് ഡി.ജി.പിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ പകര്‍പ്പ് ഉമ്മന്‍ ചാണ്ടി സഭയില്‍ വായിച്ചു. ആത്മഹത്യചെയ്ത കുട്ടിയുടെ കുടുംബത്തെ കാണാനില്ലെന്നും കത്തിലുണ്ട്. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാനുള്ള നിര്‍ദേശം ഡി.ജി.പി. അപ്പോള്‍ തന്നെ നടപ്പാക്കി. എ.ഡി.ജി.പി. വിന്‍സന്‍ പോളിനെ കേസ് ഏല്പിച്ചു. അദ്ദേഹം ജയ്‌സണ്‍ എബ്രഹാമിനെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചു.

ജയ്‌സണ്‍ മരിച്ച കുട്ടിയുടെ അച്ഛനായ നജ്മല്‍ ബാബുവിന്റെ മൊഴിയെടുത്തു. തങ്ങള്‍ എങ്ങും ഒളിവില്‍ പോയിട്ടില്ല. വൃക്കയുടെ ശസ്ത്രക്രിയ കഴിഞ്ഞ് സാമ്പത്തിക പ്രയാസമുണ്ടായപ്പോള്‍ ഭാര്യയുടെ വീടായ വേങ്ങരയില്‍ താമസിച്ചിരുന്നു. അപ്പോഴാണ് അവിടെ താമസിക്കുമ്പോള്‍ മകളുടെ മരണത്തെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പറയണമെന്നും അതന്വേഷിക്കാമെന്നും മുഖ്യമന്ത്രിയാണെന്ന് പരിചയപ്പെടുത്തി വി.എസ്. അച്യുതാന്ദന്‍ ഫോണില്‍ വിളിച്ചിരുന്നു. പരാതി നല്‍കിയ അസീസിനെ തങ്ങള്‍ക്ക് അറിയില്ലെന്നാണ് അച്ഛനമ്മമാരുടെ മൊഴി-മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആരുംമുക്കിയിട്ടില്ല. കോടതിയിലും പോലീസ് സ്റ്റേഷനിലുമുണ്ട്. ഇതില്‍ ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതായതിനാല്‍ മറ്റൊരു കുട്ടിയെ ഈ രീതിയില്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടുമില്ല. 15 കൊല്ലമായ ഈ കേസില്‍ ഒമ്പത് വര്‍ഷം ഇടതുമുന്നണിയാണ് അധികാരത്തിലിരുന്നത്-ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക് നാലക്ഷരമുള്ള ഒരു കാര്യംവേണം-മനുഷ്യത്വം. രണ്ടക്ഷരമുള്ള ഒരു കാര്യമുണ്ടെങ്കില്‍-പക-പൊതുപ്രവര്‍ത്തകന്റെ നാശത്തിന്റെ തുടക്കമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പുതിയ ഇമിഗ്രേഷന്‍ നിയമം: സംസ്ഥാനം ഭേദഗതി നിര്‍ദേശം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന ഇമിഗ്രേഷന്‍ നിയമത്തിന്റെ ഉള്ളടക്കം സംസ്ഥാനത്തിന് ലഭ്യമായിട്ടില്ലെന്നും അതറിഞ്ഞാല്‍ ഉടന്‍ തന്നെ സംസ്ഥാനത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പുതിയ നിയമത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിനും പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സിനും സംസ്ഥാനം കത്തയച്ചു. എന്‍.എ നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

നിലവിലുളള നിയമത്തിലെ പോരായ്മകള്‍ മുതലെടുത്ത് തൊഴില്‍ തേടിപ്പോകുന്നവരെ ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് നിയമദേദഗതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം - മുഖ്യമന്ത്രി പറഞ്ഞു.

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

അനുഗ്രഹം തേടി നിര്‍മല്‍ മാധവ് എത്തി; ഇനിയാരും വേട്ടയാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാന്‍ നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി. തന്റെ ഓഫീസില്‍ കണ്ടപാടെ നിര്‍മലിനെ ആശ്ലേഷിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു: ''വലിയ താരമായല്ലോ.'' ഇതുകേട്ട് നാണിച്ചുനിന്ന നിര്‍മലിനോട് അദ്ദേഹം തുടര്‍ന്നു. ''മനസ്സില്‍ വിഷമം തോന്നേണ്ട കാര്യമില്ല. നിന്നെയാരും ഒന്നും ചെയ്യില്ല. നല്ല കുട്ടിയായി പഠിച്ച് ഉയരത്തില്‍ എത്തണം. എല്ലാ സഹായവും ഉണ്ടാകും. ''

വ്യാഴാഴ്ച ദേശമംഗലം മലബാര്‍ കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് ചേരുന്നതിനുമുന്നോടിയായാണ് നിര്‍മല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എത്തിയത്. ''എല്ലാ സഹായത്തിനും നന്ദി. പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് പോകാന്‍ ഞാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാര്‍ ഇടപെട്ടത്. സാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല.'' തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പാദം തൊട്ട് നിര്‍മല്‍ വണങ്ങി. പിടിച്ചെഴുന്നേല്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ''ഇനി ആരും നിന്നെ വേട്ടയാടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.''

ഒപ്പമുണ്ടായിരുന്ന യൂത്ത് കേണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് കോളേജില്‍ ഫീസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കളക്ടര്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വിവരം അറിയിച്ചു. എം.എല്‍.എ മാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവരും നിര്‍മലിനൊപ്പമുണ്ടായിരുന്നു.





nirmal madhavan visits CM - visuals

2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

കുട്ടനാട്ടിലെ മാലിന്യ പ്രശ്‌നം: മൂന്ന് പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട് പാക്കേജും വേമ്പനാട് ഇക്കൊ ഡെവലപ്മന്റ് അതോറിറ്റിയും അഞ്ച് നദികളുടെ ശുചീകരണവും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കും നടപ്പാക്കുകയെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, കൊടൂര്‍ നദികളുടെ ശുചീകരണമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഇതിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഏജന്‍സിയെ കണ്ടെത്തും. ജനവരിക്കകം ഏജന്‍സിയെ നിശ്ചിയിച്ച് നടപടികള്‍ തുടങ്ങും. ഈ പദ്ധതിക്ക് കേന്ദ്രത്തിന്റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നദികളുടെ ശുചീകരണത്തിന് ഗംഗാശുചീകരണ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിക്കുക. ഈ പദ്ധതികള്‍ക്കായി 100 കോടി രൂപയുടെ കേന്ദ്ര സഹായമുണ്ട്. പത്ത് കോടി ഇതിനകം ലഭിച്ചു. പണം ഈ പദ്ധതിക്കൊരു പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കീടനാശിനിയുടെ അമിതമായ ഉപയോഗമാണ് കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നത്തിന് പ്രധാന കാരണം. തണ്ണീര്‍മുക്കം ബണ്ട് ശാസ്ത്രീയമായി ഉപയോഗപ്പെടുത്തണം. ഇതിനായി ഓരിന്റെ അംശവും ജലനിരപ്പും നിശ്ചയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ചെന്നൈ ഐ.ഐ.ടി ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുവരുന്നു. വേമ്പനാട് ആവാസ് യോജന പദ്ധതിക്ക് ലോകബാങ്കിന്റെ സഹായവും ലഭിക്കും. മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളത്തില്‍ കീടനാശിനിയുടെ അംശം അമിതമായ നിലയില്‍ കാണുന്നുണ്ട്. ഈയവസ്ഥ മാറ്റിയെടുക്കണം. ഈ പദ്ധതികള്‍ നടപ്പാകുന്നതോടുകൂടി കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

നിയമം നടപ്പാക്കുന്നതിലെ കാലതാമസം ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം

കൊച്ചി: നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയവും കാലതാമസവും ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമങ്ങളില്ലാത്തതല്ല അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാന്‍ കോടതികളിലേക്ക് പോകുന്ന കേസുകളുടെ എണ്ണം കുറച്ച് ചെറിയ തര്‍ക്കങ്ങള്‍ക്കും മറ്റും ജനപ്രതിനിധികളുടെ മധ്യസ്ഥതയില്‍ പരിഹാരം കാണണം.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച നിയമസാക്ഷരതാ ശില്‍പ്പശാല ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലതാമസം കൂടാതെ തന്നെ ജനങ്ങള്‍ക്ക് നീതി ലഭ്യമാകുന്നതിലൂടെ സമൂഹത്തില്‍ വളരെയേറെ ഗുണകരമായ മാറ്റമാണുണ്ടാകുക. പരാതിയുമായെത്തുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വം കേട്ട് ശ്രദ്ധയോടെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. കോടതി മുറികളില്‍ നിന്ന് മാറി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി നീതി ലഭ്യമാക്കുന്നതിനുള്ള അതോറിട്ടിയുടെ പ്രയത്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാനും ആക്ടിങ്ങ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

കയ്യാങ്കളി: വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന ബഹളത്തിന്റെയും കയ്യാങ്കളിയുടേയും വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീഡിയോ പരിശോധനയ്ക്ക് ശേഷവും ഇരുപക്ഷവും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ എന്താണ് സത്യമെന്ന് ഏവര്‍ക്കും ബോധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ജനങ്ങള്‍ ഇത് കാണണം. ദൃശ്യങ്ങളുടെ പരിശോധന മാധ്യമങ്ങളുടെ മുമ്പാകെ വേണമെന്ന് തങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷമാണ് ഇത് എതിര്‍ത്തത്. നിയമസഭാ നടപടിക്രമങ്ങള്‍ മുഴുവനും മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണം. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകരമാകും. ടി.വി രാജേഷ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയിലെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് പറയുന്നവര്‍ ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് അപഹാസ്യമാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം. പ്രതിപക്ഷം ആരെയാണ് ഭയക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കേണ്ടത് തൊഴിലാളികള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ധനവകുപ്പ് നല്‍കുന്ന സഹായം ഉണ്ടായിട്ട് നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂണിയന്റെ 38-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കേണ്ടത് തൊഴിലാളികളുടെ കടമയാണ്. സ്വയംപര്യാപ്തമാകാന്‍ ജീവനക്കാരുടെ സഹായമില്ലതെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സിയെ സഹായിച്ചുകൊണ്ടിരുന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പാപ്പരാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈസ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയെപോലെയാകും. പ്രതിമാസം 30 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നുണ്ട്. ഈസ്ഥിതി അധികകാലം തുടരാനാകില്ല. സ്വന്തംകാലില്‍ നില്‍ക്കുന്ന അവസ്ഥയുണ്ടാകണം. കോര്‍പ്പറേഷനെ സ്വയംപര്യാപ്തമാക്കുന്നതില്‍ ജീവനക്കാര്‍ക്ക് പ്രധാന പങ്കുണ്ട്. രാഷ്ട്രീയവേര്‍തിരിവില്ലാതെ തൊഴിലാളികള്‍ ചേര്‍ന്നിരുന്ന് കെ.എസ്.ആര്‍.ടി.സി.യെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുപാക്കേജ് ഉണ്ടാക്കണം. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്കുള്ള കോര്‍പ്പറേഷന്റെ യാത്ര അവസാനിപ്പിക്കേണ്ടതുണ്ടെന്നും കെ.എം.മാണി പറഞ്ഞു.

വീടുകളിലെ ബയോഗ്യാസ് പ്ലാന്റിന് പകുതി തുക സര്‍ക്കാര്‍ ഗ്രാന്റ് -മുഖ്യമന്ത്രി

തിരുവനന്തപുരം: വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് അമ്പതു ശതമാനം ഗ്രാന്റ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്റെ പന്ത്രണ്ടാം പദ്ധതി നയരേഖയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോഗ്യാസ് പദ്ധതിയുടെ 25 ശതമാനമാണ് ഗുണഭോക്താവ് വഹിക്കേണ്ടത്. ബാക്കി 25 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ നല്‍കും. പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതിക്ക് 75 ശതമാനം തുക (പരമാവധി 35 ലക്ഷം രൂപ) സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. ബാക്കി തുക തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. ഈ വര്‍ഷം ഫണ്ട് കണ്ടെത്താനായില്ലെങ്കില്‍ തുക സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പില്‍ സാങ്കേതിക സമിതികള്‍ തീര്‍ക്കുന്ന പ്രതിബന്ധം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കും. ആശ്രയ പദ്ധതിക്ക് അഖിലേന്ത്യാതലത്തില്‍ അംഗീകാരം നേടാന്‍ സംസ്ഥാനം ശ്രമിച്ചുവരുകയാണ്. പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച് ഒരാഴ്ചക്കകം ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപനരേഖയുടെ ആദ്യപ്രതി മന്ത്രി കെ.സി. ജോസഫ് ഏറ്റുവാങ്ങി.

വനിതയെ ആക്രമിച്ചത് നാട്ടിനപമാനം - മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രതിപക്ഷം വെള്ളിയാഴ്ച വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റംചെയ്ത സംഭവം നാട്ടിനാകെ അപമാനമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ''എന്റെ നാല്‍പ്പത്തൊന്നു വര്‍ഷത്തെ നിയമസഭാ ജീവിതത്തില്‍ ഒരിക്കലും ഇത്തരം ഒരു സംഭവത്തിനു ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടില്ല'' - അദ്ദേഹം വ്യക്തമാക്കി

''സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ മുമ്പും സഭയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു വനിതയെ ആക്രമിക്കുന്ന സംഭവം ആദ്യമായാണ്. വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങളാരും അത് കണ്ടിട്ടില്ല. എന്നാല്‍ ഇരുപക്ഷവും അവരുടെ വാദവുമായി നില്‍ക്കുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വീഡിയോദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഞങ്ങള്‍ സ്​പീക്കറോട് ആവശ്യപ്പെടുന്നത്''. - മുഖ്യന്ത്രി പറഞ്ഞു

''നിയമസഭയില്‍ എന്തും കാണിക്കാം എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. അതംഗീകരിക്കാന്‍ പറ്റില്ല. കഴിഞ്ഞ സമ്മേളനകാലത്ത് വോട്ടിങ് സംബന്ധിച്ച് അവര്‍ ഉയര്‍ത്തിയ വിവാദവും അങ്ങനെയായിരുന്നു. സത്യം പുറത്തുവന്നപ്പോള്‍ ഓടി യൊളിക്കുകയാണ് അവര്‍ ചെയ്തത്. നിര്‍ഭാഗ്യകരമായ സമീപനമാണ് അവര്‍ ഈ സമ്മേളനത്തിലുടനീളം കൈക്കൊണ്ടിട്ടുള്ളത്. ഇല്ലാത്തപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സഭ തടസ്സപ്പെടുത്തുകയാണ് അവര്‍ ചെയ്തത്''.

''കുറ്റം ചെയ്യുന്നവരെ സര്‍ക്കാര്‍ ഒരിക്കലും സംരക്ഷിക്കില്ല. അതുപോലെ തെറ്റുചെയ്യാത്തവരെ ശിക്ഷിക്കയുമില്ല. അതാണ് സര്‍ക്കാറിന്റെ നിലപാട്. റാഗിങ്മൂലം രണ്ടുവര്‍ഷം നഷ്ടപ്പെട്ട കുട്ടിക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിനാണ് പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്. അത്തരം ഭീഷണിക്കുമുന്നില്‍ വഴങ്ങില്ല. പ്രതിപക്ഷത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷെ അവര്‍മാത്രം പറയുന്നതാണ് ശരിയെന്ന നിലപാട് ശരിയല്ല. അതംഗീകരിക്കാനും പറ്റില്ല'' - മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ സംഭവത്തില്‍ അഡീഷണല്‍ സെക്രട്ടറിക്ക് ശബരിമല സംബന്ധിച്ച് അടിയന്തര യോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് കോഴിക്കോട്ട് പോയി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയാഞ്ഞത്. അല്ലാതെ മനഃപൂര്‍വം വൈകിപ്പിക്കുന്നതല്ല. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടി എടുക്കാതെ മറ്റൊരു റിപ്പോര്‍ട്ടിനായി ഒരാളെ ചുമതലപ്പെടുത്തിയതെന്തിനാണെന്ന ചോദ്യത്തിന് അക്കാര്യം റിപ്പോര്‍ട്ട് വരുമ്പോള്‍ വിശദീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ വനിതാമെമ്പറായ കെ.കെ. ലതികയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തു എന്ന ആരോപണം ശരിയല്ലെന്നു കെ.എം. മാണി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ലതിക മാറി നില്‍ക്കകയായിരുന്നു. അവരുടെ ദേഹത്ത് ആരും സ്​പര്‍ശിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല- കെ.എം. മാണി പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Minister PK Kunjalikutty at question hour

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും വില ക്രമാതീതമായി ഉയരുകയാണെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്. വിപണിയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും വളത്തിനും മറ്റുമുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാനം ശബ്ദമുയര്‍ത്തുന്നില്ലെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

വി.എസ്.സുനില്‍കുമാറാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി യത്. ഇന്ത്യയില്‍ ബമ്പര്‍ വിളവെടുപ്പ് നടന്നിട്ടും അരിയടക്കമുള്ള സാധനങ്ങളുടെ വില കുറഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. വളത്തിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് കേന്ദ്രം കൈമാറിയതോടെ കര്‍ഷകരുടെ ചരമക്കുറിപ്പെഴുതി. വളത്തിന് നാമമാത്രമായി നല്‍കുന്ന സബ്‌സിഡിക്കാകട്ടെ വില്പന നികുതിയും ഏര്‍പ്പെടുത്തിയിരിക്കയാണ്. ഇപ്പോള്‍ കരാര്‍ കൃഷിസമ്പ്രദായം ഏര്‍പ്പെടുത്താന്‍ പോകുന്നു. മരുന്നിന്റെ വില കമ്പനികള്‍ സീസണ്‍ അനുസരിച്ച് വര്‍ധിപ്പിക്കുകയാണെന്നും സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.

നൂറു ദിവസത്തിനുള്ളില്‍ തന്നെ ഒരു രൂപയ്ക്ക് അരി നല്‍കി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് കൈത്താങ്ങായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അരിക്ക് മുന്‍ വര്‍ഷം ഇതേസമയത്തുണ്ടായിരുന്ന വിലതന്നെയാണ് ഇപ്പോഴുമുള്ളത്. വളത്തിന്റെ സബ്‌സിഡി കൂട്ടാഞ്ഞതിനാല്‍ വില കൂടിയിട്ടുണ്ട്. എന്നാല്‍ നെല്ല്, തെങ്ങ് കൃഷികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ സബ്‌സിഡി നല്‍കിവരുന്നു.

മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അമിതമായ ചൂഷണമാണ് കമ്പനികള്‍ നടത്തുന്നത്. ക്യാന്‍സറിന് സര്‍ക്കാര്‍ 700 രൂപയ്ക്ക് വാങ്ങിനല്‍കുന്ന മരുന്നിന് കമ്പനികള്‍ 10,000 രൂപ ഈടാക്കുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ കൂടുതല്‍ ശക്തമാക്കി ഈ രംഗത്ത് ഇടപെടാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭതുടങ്ങിയശേഷം ആദ്യമായാണ് ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യം പ്രതിപക്ഷം കൊണ്ടുവരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

ബ്രഹ്‌മോസ്‌ പൊതുമേഖലയില്‍ തന്നെ

തിരുവനന്തപുരം: ബ്രഹ്‌മോസ്‌ എയ്‌റോ സ്‌പേസ്‌ ലിമിറ്റഡ്‌ പൊതുമേഖലയില്‍ തന്നെയാണെന്നും സ്‌ഥാപനം സ്വകാര്യവത്‌കരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബ്രഹ്‌മോസിന്റെ 50.5 ശതമാനം ഓഹരി പ്രതിരോധവകുപ്പിന്റെ കൈയിലാണ്‌. ബാക്കി 49.5 ശതമാനം റഷ്യന്‍ സര്‍ക്കാരിന്റേതാണ്‌. പുതിയ കമ്പനി രൂപീകരിച്ചതു ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണ്‌. സ്‌ഥാപനം സ്വകാര്യവത്‌കരിക്കാനുള്ള ഒരു നീക്കവും നടക്കുന്നില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിരോധ വകുപ്പിനു കീഴിലുള്ള സ്‌ഥാപനത്തെ ചൊല്ലി ഉയരുന്ന വാര്‍ത്തകളും വിവാദങ്ങളും അവര്‍ ഗൗരവത്തോൗടെയാണ്‌ കാണുന്നത്‌. ബ്രഹ്‌മോസ്‌ സി.ഇ.ഒയും ഉദ്യോഗസ്‌ഥരും താനുമായും മന്ത്രിമാരുമായും ഇന്നലെ ചര്‍ച്ച നടത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്‌ഥാപനത്തിന്റെ വിപുലീകരണം ഉടന്‍ ഉണ്ടാകുമെന്നു അവര്‍ അറിയിച്ചു. രണ്ടുഘട്ടങ്ങളിലായുള്ള വികസനമാണ്‌ ബ്രഹ്‌മോസ്‌ അധികൃതര്‍ ലക്ഷ്യമിടുന്നത്‌. അതിനു സര്‍ക്കാര്‍ എല്ലാവിധ സഹകരണവും വാഗ്‌ദാനം ചെയ്‌തു. ബ്രഹ്‌മോസിനു സമീപത്തുണ്ടായിരുന്ന എയര്‍ ഫോഴ്‌സിന്റെ സ്‌ഥലം കമ്പനിക്കു കൈമാറി. പകരം എയര്‍ഫോഴ്‌സിനു മുട്ടത്തറയില്‍ സര്‍ക്കാര്‍ സ്‌ഥലം അനുവദിച്ചു. ബ്രഹ്‌മോസില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

നിര്‍മലിന്റെ പ്രവേശനം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നു

നിര്‍മലിന്റെ പ്രവേശനം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നു



തിരുവനന്തപുരം: കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളജില്‍ നിര്‍മല്‍ മാധവ് പ്രവേശനം നേടിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് എസ്.എഫ്.ഐ നടത്തിയ ഉപരോധസമരത്തിന് നേരെയുണ്ടായ പോലീസ് വെടിവെപ്പ് അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് വെടിവെപ്പ് സംബന്ധിച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തിനു നിന്ന് എ.പ്രദീപ് കുമാര്‍ എം.എല്‍.എയാണു നോട്ടീസ് നല്‍കിയത്.

കോഴിക്കോട്ടെ സാഹചര്യം അങ്ങേയറ്റം രൂക്ഷമായിരുന്നു. സര്‍ക്കാര്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് ഇടപെട്ടത്. മനുഷ്യാവകാശ കമ്മീഷന്റെ വാഹനം വരെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായിരുന്നു അസി.കമ്മീഷണര്‍ രാധാകൃഷ്ണ പിള്ള സംഭവസ്ഥലത്തെത്തിയത്- മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

നിര്‍മ്മലിന് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പഠിപ്പിക്കുമെന്നും നിര്‍മ്മലിനെ ഒരു കോളേജിലും പഠിപ്പിക്കില്ലെന്ന നിലപാട് എസ്.എഫ്.ഐ തിരുത്തണമെന്നും നിര്‍മലിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമരക്കാര്‍ക്കു നേരെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം സംബന്ധിച്ചു ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും നടപടി അതിനു ശേഷമേ ഉണ്ടാകുകയുള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്നു സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്കു പിരിയുകയാണെന്ന് സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു.

നിര്‍മലിനോട് കാട്ടിയത് മനുഷ്യത്വപരമായ സമീപനം-മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍ജിനീയറിങ് വിദ്യാര്‍ഥി നിര്‍മല്‍മാധവിനോട് സര്‍ക്കാര്‍ കാട്ടിയത് മനുഷ്യത്വപരമായ സമീപനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയിലെ കോളേജില്‍ റാഗിങ്ങിനിരയായ നിര്‍മല്‍ റാഗ്‌ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയിട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. പുതിയ കോളേജില്‍ ചേരാന്‍ സര്‍ട്ടിഫിക്കറ്റും കൊടുത്തില്ല. കൂടാതെ പുന്നപ്രയില്‍ പുതിയ കോളേജില്‍ ചേര്‍ന്നപ്പോഴും റാഗിങ്‌കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. മാനസികമായി തളര്‍ന്ന ആ കുട്ടി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. സര്‍ക്കാരിന്റെ നിയന്ത്രണമുള്ള സ്വാശ്രയകോളേജുകളിലാണ് നിര്‍മലിന് പ്രവേശനം ലഭിച്ചത്. ഇതേപ്പറ്റി പരിശോധിക്കുന്ന ടെക്‌നിക്കല്‍ കമ്മിറ്റിക്കുമേല്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. പരാതി അന്വേഷിക്കാന്‍ കളക്ടറോടും പറഞ്ഞിട്ടുണ്ട്. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് അതിനുള്ള സാഹചര്യം ഒരുക്കുക മാത്രമാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ കമ്മീഷന്റെ എസ്.എം.എസ്. സംവിധാനം ഉദ്ഘാടനം ചെയ്തശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

ഓര്‍ഫനേജുകള്‍ക്ക് ഒരു രൂപക്ക് ഗോതമ്പും നല്‍കും-മുഖ്യമന്ത്രി

ഓര്‍ഫനേജുകള്‍ക്ക് ഒരു രൂപക്ക് ഗോതമ്പും നല്‍കും-മുഖ്യമന്ത്രി




തൃശൂര്‍: സംസ്ഥാനത്തെ ഓര്‍ഫനേജുകള്‍ക്ക് ഒരുരൂപയുടെ അരിക്കുപുറമെ ഗോതമ്പും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളയുടെ 14ാം വാര്‍ഷിക പൊതുയോഗം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഓര്‍ഫനേജുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരുരൂപക്ക് അരിയും ഗോതമ്പുമൊന്നും നല്‍കിയാല്‍ മതിയാവില്ല. ഒരു രൂപയുടെ ഗോതമ്പ് നല്‍കുന്ന സംവിധാനം ഭക്ഷ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഉടന്‍ നടപ്പാക്കും. 12ാം വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക പരിഗണ അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സേവനപദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനായി ആസൂത്രണ കമീഷനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നിലവില്‍ മൂന്നുശതമാനം തൊഴില്‍ സംവരണമുണ്ട്. എന്നാല്‍, 2005നുശേഷം ഒരു നിയമനവും നടന്നിട്ടില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മൂന്ന് ശതമാനത്തില്‍ കൂടുതല്‍ സംവരണവും നിയമനവും നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്മാര്‍ട്ട്‌സിറ്റി: ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും


കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കാക്കനാട്ടെ പദ്ധതി പ്രദേശത്ത് സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് 'സ്മാര്‍ട്ട്‌സിറ്റി കൊച്ചി പവലിയന്റെ' നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരടക്കമുള്ള ജന പ്രതിനിധികളും പദ്ധതിയുടെ സംരംഭകരായ ടീകോമിന്റെ ഉന്നത മേധാവികളും നാട്ടുകാരുമെല്ലാം തിങ്ങി നിറഞ്ഞ വേദിയില്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചതോടെ പുറത്തെ ഭൂമിയില്‍ ജെ.സി.ബി.ഉപയോഗിച്ച് പ്രതീകാത്മകമായി മണ്ണ് നീക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു.

സ്മാര്‍ട്ട്‌സിറ്റി പവലിയന്റെ നിര്‍മ്മാണം മൂന്നര മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് ശേഷം ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങും. 20 മാസത്തിനകം കെട്ടിടം പണി പൂര്‍ത്തിയാകും. രണ്ട് വര്‍ഷത്തിനകം സ്മാര്‍ട്ട്‌സിറ്റി ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുള്‍ ലത്തീഫ് അല്‍മുല്ല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പദ്ധതി ഇനി ഒരു തരത്തിലും വൈകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള പദ്ധതിയാണിത്. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതി കൂടിയാണിത്. അതിനാല്‍ തന്നെ കേരള സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ ടീകോം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സ്മാര്‍ട്ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതിക്കാവശ്യമായ തുക മാറ്റിവച്ചതായി ടീകോം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അഞ്ചുവര്‍ഷം കൊണ്ട് 12 ലക്ഷം വീട്

കൃഷിക്കും ക്ഷേമത്തിനും ഐ.ടിക്കും ഊന്നല്‍
ഒരുലക്ഷം കോടിയുടെ പദ്ധതി അടങ്കല്‍
വൈദ്യുതി ഉത്പാദനം ഇരട്ടിയാക്കും
കര്‍ഷകര്‍ക്ക് സബ്‌സിഡി നേരിട്ട്


തിരുവനന്തപുരം: ഭവനരഹിതരായ 12 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷംകൊണ്ട് വീട് നിര്‍മിച്ചുനല്‍കാനും വൈദ്യുതി മേഖലയില്‍ അഞ്ചുവര്‍ഷംകൊണ്ട് 100 ശതമാനം ഉത്പാദനവര്‍ധന കൈവരിക്കാനും ലക്ഷ്യമിടുന്ന 12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയ്ക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗം രൂപം നല്‍കി. 12-ാം പദ്ധതിയില്‍ കേരളം ലക്ഷ്യമിടുന്നത് 1,00,000 കോടി രൂപയ്ക്കും 1,05,000 കോടി രൂപയ്ക്കും ഇടയിലുള്ള പദ്ധതി അടങ്കലാണ്. കൃഷി, സാമൂഹ്യക്ഷേമം, ഐ.ടി. തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന സമീപനരേഖ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു.

11-ാം പദ്ധതിയില്‍ 40422 കോടി രൂപയുടെ പദ്ധതിയടങ്കലാണ് കേരളത്തിനുണ്ടായിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 150 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച ചേര്‍ന്ന ആസൂത്രണ ബോര്‍ഡ്‌യോഗം രൂപംകൊടുത്ത 12-ാം പദ്ധതിയുടെ സമീപനരേഖയ്ക്ക് വിവിധതലങ്ങളില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം അന്തിമരൂപം നല്‍കുമെന്ന് ആസൂത്രണബോര്‍ഡ് യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഇ-ഗവേണന്‍സ് പദ്ധതി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ലെന്ന് ആസൂത്രണബോര്‍ഡ് യോഗം വിലയിരുത്തി. ഇ-ഗവേണന്‍സ് സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ട നടപടികള്‍ അടുത്ത പദ്ധതിയിലുണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇതിന് മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റോഡുകളുടെ അറ്റകുറ്റപ്പണി, റോഡ് നിര്‍മാണം എന്നിവ നവീകരിക്കും. ഇതിനു വേണ്ട ശാസ്ത്രീയ പ്രായോഗിക സമീപനത്തിനു രൂപം നല്‍കാന്‍ ആസൂത്രണ ബോര്‍ഡ് അംഗം ഇ. ശ്രീധരന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിവിധതരം സബ്‌സിഡികള്‍ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ദേശീയവരുമാനത്തിന്റെ ഒരുശതമാനം മാത്രമാണ് ഐ.ടി. രംഗത്ത് കേരളത്തിന്റെ സംഭാവന. ഇതുമാറ്റി ഐ.ടി. രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ 12-ാം പദ്ധതിയിലുണ്ടാകും.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് വൈദ്യുതി ഉത്പാദനം 100 ശതമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ചെറിയ ജലവൈദ്യുത പദ്ധതികളില്‍ പരമാവധി ഉത്പാദനം സാധ്യമാക്കും. 1000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള കല്‍ക്കരി വൈദ്യുതനിലയം കേരളത്തിനു പുറത്ത് സ്ഥാപിക്കാന്‍ ശ്രമിക്കും. വൈദ്യുതരംഗത്ത് 100 ശതമാനം ഉത്പാദന വര്‍ധന യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രായോഗികപ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കാന്‍ ഇ. ശ്രീധരന്‍ അധ്യക്ഷനായി സമിതിയെ നിയോഗിക്കും.

വ്യത്യസ്തശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ പരിശീലനം, തൊഴില്‍ ഇവ മൂന്നും ചേര്‍ന്ന പദ്ധതിയാണ് നടപ്പാക്കുക.
കേരളത്തില്‍ വീടില്ലാത്ത 12 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് വീടുനല്‍കുകയെന്നത് 12-ാംപദ്ധതിയിലെ മുഖ്യലക്ഷ്യമായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഭവനപദ്ധതികള്‍ ഇതിനായി പ്രയോജനപ്പെടുത്തും. ഭൂമിയുള്ളവര്‍ക്ക് വീട് നല്‍കാനുള്ളതാണ് കേന്ദ്രപദ്ധതി. അതിനാല്‍ ഭൂമി നല്‍കുന്ന ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.

1,05,000 കോടി രൂപയുടെ പദ്ധതിയടങ്കലിന് രൂപം നല്‍കുന്നത് സംസ്ഥാനത്തിന്റെ വിഭവങ്ങളെ മാത്രമല്ല ആശ്രയിക്കുന്നതെന്നും ബാങ്കിങ്, സ്വകാര്യമേഖല തുടങ്ങിവയെയെല്ലാം ആശ്രയിക്കുമെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു. വിദേശികള്‍, വിദേശ ഇന്ത്യക്കാര്‍ എന്നിവരില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ സമഗ്രപദ്ധതിക്കും രൂപം നല്‍കും. 'എമര്‍ജിങ് കേരള' പദ്ധതിക്ക് വികസന നിക്ഷേപസാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനുതകുന്ന രീതിയില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. മന്ത്രി കെ.സി. ജോസഫ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍, അംഗങ്ങളായ ഇ. ശ്രീധരന്‍, സി.പി.ജോണ്‍, ജി.വിജയരാഘവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


മലയാളത്തിനു വൈകാതെ ക്ലാസിക്‌ പദവി

തിരുവനന്തപുരം: മലയാള ഭാഷയ്‌ക്കു വൈകാതെ ക്ലാസിക്‌ പദവി ലഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒട്ടുംവൈകാതെ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടു കൈക്കൊള്ളുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ.പുതുശേരി രാമചന്ദ്രന്റെ ശതാഭിഷേകത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ലാസിക്‌ പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള സംസ്‌ഥാനത്തിന്റെ ഫയലില്‍ ചില പോരായ്‌മകള്‍ കണ്ടപ്പോള്‍ പുതുശേരിയാണു തിരുത്തിയത്‌. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാകും മലയാളഭാഷക്കു ക്ലാസിക്‌ പദവി ലഭിക്കുക. സാമൂഹിക വിമര്‍ശനത്തിന്റെ നല്ല ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയ വ്യക്‌തിയാണ്‌ അദ്ദേഹം. മലയാള സര്‍വകലാശാല സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നതിലും അദ്ദേഹം നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി ജോസഫ്‌ അധ്യക്ഷത വഹിച്ചു.

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

എഴുത്താശാനായി ഉമ്മന്‍ചാണ്ടി; കുസൃതിയുമായി കുരുന്ന്

തിരുവനന്തപുരം: പുതുപ്പള്ളിക്കാരന്‍ കുരുന്നിന്റെ കുസൃതിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടി ഒന്നു പകച്ചു. അച്ഛന്റെ മടിയിലിരുന്ന വര്‍ഗീസ് സാബുവിന്റെ നാവില്‍ ആദ്യക്ഷരം പകരാനായിരുന്നു ആചാര്യനായ മുഖ്യമന്ത്രിയുടെ ശ്രമം. സ്വതഃസിദ്ധമായ വേഗത്തിലായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കൈതട്ടിമാറ്റിയായിരുന്നു പുതുപ്പള്ളിക്കാരന്റെ കുസൃതി. അപ്രതീക്ഷിതമായ എതിര്‍പ്പില്‍ ഉമ്മന്‍ചാണ്ടിയും ഒന്നുപതറി. പൊട്ടിച്ചിരിയോടെ വീണ്ടും അദ്ദേഹം കുരുന്നിനോട് അടുത്തു. അല്‍പ്പനേരത്തെ പിണക്കത്തിനൊടുവില്‍ മുഖ്യമന്ത്രിയോട് കുരുന്ന് ഇണങ്ങി. പൊന്‍മോതിരം കൊണ്ട് വര്‍ഗീസ്‌സാബുവിന്റെ നാവില്‍ അദ്ദേഹം അക്ഷരമെഴുതി. പിന്നീട് കൈപിടിച്ചും ഹരിശ്രീ കുറിപ്പിച്ചു. പുതുപ്പള്ളി കുറ്റിക്കല്‍ ഹൗസില്‍ സാബുവിന്റെ മകനാണ് രണ്ടരവയസ്സുകാരനായ വര്‍ഗീസ് സാബു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനും ദേശീയബാലതരംഗവും സബര്‍മതിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭത്തില്‍ അഞ്ചുകുട്ടികള്‍ക്കാണ് മുഖ്യമന്ത്രി അക്ഷരമെഴുതിച്ചത്. വിസ്മയവിനോദ്, അലിംഅക്തര്‍, എം.ജെ.മഹാദേവന്‍, ദേവനാരായണന്‍ എന്നിവരെയും അദ്ദേഹം അക്ഷരവിദ്യ തുടങ്ങിച്ചു. ബുധനാഴ്ച രാവിലെ 6.15 നാണ് മുഖ്യമന്ത്രി വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെത്തിയത്. പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.എം.ആര്‍.തമ്പാന്‍, ഡോ. ബഷീര്‍ മൗലവി, ഗിരിജാ ചന്ദ്രന്‍ എന്നിവരും കുട്ടികളെ എഴുത്തിനിരുത്തി. നൃത്തം, ചിത്രകല എന്നിവയിലും വിദ്യാരംഭം നടന്നു. എണ്‍പതോളം കുട്ടികള്‍ അക്ഷരമെഴുതി.

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

റോഡപകടം: പരിക്കേറ്റവരെ സഹായിക്കുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കരുത്

തിരുവനന്തപുരം: റോഡപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് ആസ്​പത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സി.പി. മുഹമ്മദ് എം.എല്‍.എ.യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അപകട രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആസ്​പത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതിനുമായി തുക വകയിരുത്തും.

ടിപ്പര്‍ ലോറി മുഖേനയുള്ള അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തും. സ്‌കൂള്‍ പരിസരങ്ങളില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്കും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും. സ്​പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കും. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍മൂലം റോഡപകടങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാനായിട്ടുണ്ട്. 2007-ല്‍ 38432 അപകടങ്ങള്‍ ഉണ്ടായ സ്ഥാനത്ത് 2010 ല്‍ 33734 ആയി കുറഞ്ഞിട്ടുണ്ട്. 2011 സപ്തംബര്‍ 25 വരെ 24529 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2007 ല്‍ 3615 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. 2010 ല്‍ ഇത് 3688 ആയി. 2011 സപ്തംബര്‍ 25 വരെ 2756 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. അപകടങ്ങളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കൂടുന്നത് റോഡ് സുരക്ഷയില്‍ നാം ജാഗരൂകരാകേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

രാജി ഒന്നിനും പരിഹാരമല്ലെന്ന്

തിരുവനന്തപുരം: രാജികൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും അന്വേഷിച്ച് സത്യം കണ്ടെത്തുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ ഹൈക്കോടതി പരാമര്‍ശത്തില്‍ അദ്ദേഹം രാജിവെയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോട് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകന്‍ വി.എ. അരുണ്‍ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നടപടി എടുത്ത വി.എസ്. തനിക്കും തന്റെ ഓഫീസിനുമെതിരായ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം.

വി.എസിന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പറഞ്ഞതിനാലാണ് എഴുതി നല്‍കിയത്. എന്നാല്‍ എഴുതിനല്‍കിയപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി ഏകപക്ഷീയമായ നിലപാട് എടുത്തു. ലോകായുക്തയുടെ അധികാര പരിധിയില്‍ വരാത്ത അന്വേഷണമാണ് ലോകായുക്തക്ക് വിട്ടത്. അന്നേ താന്‍ പറഞ്ഞതാണ് ഇപ്പോള്‍ ഹൈക്കോടതി പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വി. എസി നെതിരെ വിജിലന്‍സ് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍. ബാലകൃഷ്ണപിള്ള തന്റെ സ്റ്റാഫില്‍പ്പെട്ട ഒരാളെ വിളിച്ചിട്ടുണ്ടെന്ന കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പിള്ളയുടെ ഫോണ്‍ വിളി അന്വേഷണത്തിന് പ്രതിപക്ഷ നേതാവ് പറയുന്ന വിധം അന്വേഷണോദ്യോഗസ്ഥരെ കൂടെക്കൂടെ മാറ്റണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ പോലും നിയമിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി കിട്ടിയപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വാളകം ആര്‍.വി.വി. ഹൈസ്‌കൂളില്‍ അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ അധ്യാപകന്റ മൊഴി നിര്‍ണായകമാവുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല. അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് സ്‌കൂളിനെ സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയോജനനയം ഉടന്‍

കോട്ടയം: മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വയോജനനയം ഉടന്‍ നടപ്പാക്കിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലോക വയോജനദിനത്തോടനുബന്ധിച്ച് ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്റെ 15-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളം സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

വയോജന ഉപദേശകസമിതി പുനസ്സംഘടിപ്പിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊന്നട അണിയിച്ച് ആദരിച്ചു.

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ജോലിയില്ലാതെ മടങ്ങുന്നവര്‍ക്ക് പുനരധിവാസ പാക്കേജ്

ജോലിയില്ലാതെ മടങ്ങുന്നവര്‍ക്ക് പുനരധിവാസ പാക്കേജ്



തിരുവനന്തപുരം: വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസി മലയാളികള്‍ക്കായി പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പാക്കേജ് ആലോചിക്കുന്നതെന്ന് രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.ഡിസംബര്‍ 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് പ്രവാസി സംഗമം സംഘടിപ്പിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന എമര്‍ജിങ് കേരളയുടെ മുന്നോടിയായി വിദേശത്തുവെച്ച് പ്രവാസി സംഘടനകളുടെ യോഗം വിളിക്കും. ഉത്സവ സീസണില്‍ എയര്‍ ഇന്ത്യ യാത്രക്കൂലി കുത്തനെ ഉയര്‍ത്തുന്നത് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. 60 കഴിഞ്ഞ അര്‍ഹരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നടപ്പാക്കും. വിദേശത്ത് ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനും നിയമ പരിരക്ഷക്കും ശ്രമിക്കും. വിദേശ രാജ്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങള്‍ എംബസികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അവരെ മടക്കിക്കൊണ്ടുവരാന്‍ നടപടിയെടുക്കും.മൃതദേഹം നാട്ടില്‍കൊണ്ടുവരാന്‍ സ്പോണ്‍സര്‍മാരും മറ്റും സഹായിക്കുന്നില്ളെങ്കില്‍ അതിനായി കാരുണ്യം എന്ന പേരില്‍ പദ്ധതി നടപ്പാക്കും. അന്യസംസ്ഥാനങ്ങളിലെ മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കും മലയാള പഠനത്തിനും സംവിധാനമൊരുക്കും.

പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുടെ തുക രണ്ട് ലക്ഷമായി ഉയര്‍ത്തും. അംഗവൈകല്യമുണ്ടായാല്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കും. വിദേശതൊഴിലിനായി പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ പരിമിതമായ സാമ്പത്തിക വിഹിതവും സാങ്കേതിക പരിജ്ഞാനവും ഉപയോഗപ്പെടുത്തി ഫലപ്രദമായ പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

കേരളം നേരിടുന്ന പ്രതിസന്ധി മാലിന്യക്കൂമ്പാരം

കേരളം നേരിടുന്ന പ്രതിസന്ധി മാലിന്യക്കൂമ്പാരം



കോട്ടയം: ആരോഗ്യമുള്ള എല്ലാവരും വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും മാലിന്യവിമുക്തകേരളം കര്‍മപരിപാടിയില്‍ പങ്കെടുക്കണമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘ശുചിത്വോത്സവം -2011’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന വലിയ പ്രതിസന്ധി മാലിന്യക്കൂമ്പാരമാണ്. ഇതിന്‍െറ ഫലമായി പകര്‍ച്ചപ്പനിയും പകര്‍ച്ചവ്യാധികളും തുടര്‍ച്ചയായി സംഭവിക്കുന്നു. ആഘാതം നേരിടുന്ന പ്രദേശങ്ങള്‍ മാറിമാറി വരുന്നുവെന്നല്ലാതെ ഇവയെ പൂര്‍ണമായി വരുതിയിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ എല്ലാവരുടെയും സഹായത്തോടെ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മാലിന്യനിര്‍മാര്‍ജനം നടത്തുകയാണ് വേണ്ടത്. മാലിന്യവിമുക്ത വിദ്യാലയം പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് തയാറാക്കിയ ശുചിത്വ മാസ്റ്റര്‍ പ്ളാന്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ധനമന്ത്രി കെ.എം. മാണി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍മല്‍ ഗ്രാമപുരസ്കാരം നേടിയ പഞ്ചായത്തുകള്‍ക്കുളള ആദ്യ വിഹിതം വൈക്കം ബ്ളോക് പഞ്ചായത്തിനും ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തിനും മന്ത്രി നല്‍കി. ശുചീകരണ തൊഴിലാളികള്‍ക്ക് മാസ്ക്, ഗ്ളൗസ് എന്നിവ ജോസ് കെ. മാണി എം.പി വിതരണം ചെയ്തു. മാലിന്യം ശേഖരിക്കുന്ന പ്രത്യേക ബക്കറ്റുകള്‍ ആന്‍േറാ ആന്‍റണി എം.പി വിതരണം ചെയ്തു. യോഗത്തില്‍ എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ. സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധാ വി. നായര്‍, തദ്ദേശഭരണ സെക്രട്ടറി ആര്‍.കെ. സിങ്, കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സുരേഷ് കുമാര്‍, ത്രേസ്യാമ്മ ജോര്‍ജ്, അംഗങ്ങളായ എന്‍.ജെ. പ്രസാദ്, ഫില്‍സണ്‍ മാത്യൂസ്, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഷാജി ജോര്‍ജ്, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അനില്‍ കുമാര്‍, കൗണ്‍സിലര്‍ രാജം ഡി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ മിനി ആന്‍റണി സ്വാഗതവും ജോര്‍ജ് ചാക്കച്ചേരി പദ്ധതി വിശദീകരണവും നടത്തി. കെ.ബി. ശിവദാസ് നന്ദി പറഞ്ഞു.

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

ബാലകൃഷ്ണപിള്ള വിളിച്ചിട്ടില്ല

തൃക്കാക്കര: ആര്‍.ബാലകൃഷ്ണപിള്ളയെ താന്‍വിളിച്ചിട്ടില്ലെന്നും തന്നെ പിള്ളയും വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നവര്‍ ഇങ്ങനെ പറയരുതെന്നും, ഏതു വിധത്തില്‍ വേണമെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാക്കനാട്ട് പറഞ്ഞു. പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലകൃഷ്ണപിള്ളയുടെ ടെലിഫോണ്‍ സംഭാഷണ വിവാദത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ആരോപണത്തിന്റെ പ്രതികരണമാരായാന്‍ വാര്‍ത്താലേഖകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വളഞ്ഞപ്പോള്‍. എറണാകുളം ജില്ലാ ആസൂത്രണ സമിതിയുടെ സെക്രട്ടേറിയറ്റ് മന്ദിരം കാക്കനാട്ട് ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങുകയായിരുന്നു മുഖ്യമന്ത്രി.