UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

oommen chandy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
oommen chandy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024, ജൂൺ 1, ശനിയാഴ്‌ച

"കെ എസ് യു എന്നും രക്തത്തിലലിഞ്ഞ വികാരം!"


"ആലപ്പുഴയുടെ മണ്ണില്‍ ജനിച്ച് കേരളമാകെ പടര്‍ന്ന് തലമുറകളുടെ ചിന്തകളില്‍ തീകോരിയിട്ട കെഎസ് യു ജനിച്ചിട്ട് 65 വര്‍ഷം പൂര്‍ത്തിയായി. ദീപശിഖാങ്കിത നീലപ്പതാക വാനിലുയര്‍ന്നു പറക്കുമ്പോള്‍ ആവേശത്താല്‍ എത്രയോ തലമുറകള്‍ കെഎസ് യു എന്നു വിളിച്ചലറി. എത്രയോ സമരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും കെഎസ്യു നേതൃത്വം നല്കി. എത്രയോ നേതാക്കളെ സൃഷ്ടിച്ചെടുത്ത് പ്രസ്ഥാനമാണിത്. കേരളം കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് കെഎസ് യു.

ഞങ്ങളിലല്ലാ ഹൈന്ദവരക്തം, ഞങ്ങളില്ലാ ക്രൈസ്തവരക്തം, ഞങ്ങളിലില്ലാ മുസ്ലീംരക്തം ഞങ്ങളിലുള്ളത് മാനവരക്തമെന്ന് പാടുകയും പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയ്ത മാനവികതയുടെ പ്രസ്ഥാനമാണിത്. അനേകായിരം കുട്ടികള്‍ ചോരയും നീരും നല്കി വളര്‍ത്തിയ സംഘടന. എത്രയോ പേരുടെ ജീവനും ജീവതവുമാണ് ഈ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയത്.

കെഎസ് യുവിലൂടെയാണ് ഞാന്‍ പൊതുപ്രവര്‍ത്തന- രംഗത്തെത്തിയത്. കെഎസ് യു ആണ് എന്റെ പൊതുജീവിതത്തിന്റെ ആണിക്കല്ല്. കഷ്ടപ്പാടുകളും ദുരിതങ്ങളും ഏറെ ഉണ്ടായിരുന്നെങ്കിലും മനസില്‍ ആഹ്ലാദവും ആവേശവും ആ കാലഘട്ടത്തെ അയവിറക്കുമ്പോഴാണ്. 

കെ എസ് യുവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത് യാന്ത്രികമായി നടത്തുക എന്നതിനപ്പുറം പ്രവര്‍ത്തനത്തില്‍ അലിഞ്ഞു ചേര്‍ന്ന് നവോര്‍ജ്ജം കൈവരിക്കുക എന്നതായിരുന്നു എന്നെ നയിച്ച വികാരം. 

ഞാന്‍ കെ എസ് യുവില്‍ എത്തിയ വഴി എനിക്ക് പോലും ആലോചിക്കുമ്പോള്‍ ആശ്ചര്യം തോന്നും. പുതുപ്പള്ളി ഗവണ്‍മെന്റ് സ്‌കൂളിലാണ് എന്റെ എസ്എസ്എല്‍സി വരെയുള്ള വിദ്യാഭ്യാസം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരണസമരം. പത്രങ്ങളില്‍ കൂടി മാത്രമേ വിദ്യാര്‍ഥി സമരങ്ങളെ കുറിച്ച് അറിഞ്ഞിരുനൊള്ളൂ. സമരം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുതുപ്പള്ളിയില്‍ സമരമില്ല. എന്നോടും കോണ്‍ഗ്രസിനോടും താല്പര്യമുള്ളവര്‍ സമരത്തിന് ഞങ്ങളെ പരമാവധി പ്രോത്സാഹിപ്പിച്ചു. എന്തുകൊണ്ട് പുതുപ്പള്ളിയില്‍ പഠിപ്പ് മുടക്കുന്നില്ല, എന്തുകൊണ്ട് കോട്ടയത്ത് നടക്കുന്ന ബസ് പിക്കറ്റിങ്ങില്‍ പങ്കെടുക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നു. 

തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യോഗം ചേര്‍ന്ന് ഏറ്റവും സീനിയറായ വിദ്യാര്‍ത്ഥി വാഴക്കാല വി.ടി ജോണ്‍ പ്രസിഡന്റായും ഞാന്‍ സെക്രട്ടറിയായും കമ്മറ്റിക്ക് രൂപം കൊടുത്തു. അടുത്ത ദിവസം മുതല്‍ പഠിപ്പും മുടക്കുവാനും മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പ് മുടക്കിപ്പിക്കാനും തീരുമാനിച്ചു. ആദ്യദിവസം ഞങ്ങള്‍ എല്ലാ സകൂളിലും പോയി പഠിപ്പു മുടക്കി. അതിന്റെ അടുത്ത ദിവസം 25 വിദ്യാര്‍ത്ഥികള്‍ വീതം കോട്ടയത്ത് പോയി സമരത്തില്‍ പങ്കെടുത്തു. സമരത്തേക്കുറിച്ച് പത്രങ്ങളില്‍ കൂടിയുള്ള അറിവ് മാത്രമേ ഞങ്ങള്‍ക്കുള്ളൂ. കെ എസ് യു സംസ്ഥാന നേതാക്കള്‍ ആരെയും അറിയില്ല. കോട്ടയത്തെ കെ എസ് യു നേതാക്കളെ നേരിട്ട് പോയി കാണുകയും എല്ലാ സഹായങ്ങളും ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. 

അടുത്ത പ്രശ്നം സാമ്പത്തികമായിരുന്നു. കോട്ടയത്ത് പോയി വരുവാന്‍ യാതൊരു സാമ്പത്തിക സൗകര്യവുമില്ല. തുടര്‍ന്ന് സാമ്പത്തികമുള്ള ആളുകളെ സമീപിച്ചു; അവര്‍ ചില സഹായങ്ങള്‍ ചെയ്തു. 

കോട്ടയം പുതുപ്പള്ളിയില്‍ റൂട്ടില്‍ ഓടുന്ന നാല് ബസ്സുകള്‍ ഉണ്ട്. ഓരോ ബസും മാറി മാറി 25 വിദ്യാര്‍ത്ഥികളെ ദിവസവും കോട്ടയത്ത് കൊണ്ടുപോകുവാന്‍ അവര്‍ തയാറായി. അതിനുള്ള സൗകര്യങ്ങള്‍ ബസ് ഉടമകള്‍ ചെയ്തുതന്നു.

ഭക്ഷണം ഉപേക്ഷിച്ചുകൊണ്ടായിരുന്നു സമരം. ഒരണ സമരത്തിന്റെ വിജയം വരെ ഞങ്ങളും സമരരംഗത്ത് ഉണ്ടായിരുന്നു. ഇഎംഎസ് സര്‍ക്കാര്‍ കുട്ടനാട്ടിലെ ജലഗതാഗതം ദേശസാത്കരിച്ച് വിദ്യാര്‍ത്ഥികളുടെ നിരക്ക് ഒരണയില്‍ നിന്ന് രണ്ടണയായി കൂട്ടിയതിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഐതിഹാസിക സമരമാണ് ഒരണ സമരം. സമരം സംസ്ഥാനമാകെ വ്യാപിക്കുകയും സര്‍ക്കാര്‍ മുട്ടുമടക്കി നിരക്ക് ഒരണയാക്കുകയും ചെയ്തു. സമരം വിജയച്ചത് വിദ്യാര്‍ത്ഥികളില്‍ വലിയ ആവേശം പകര്‍ന്നു. 

ഒരണ സമരത്തിന് ശേഷമാണ് കെ എസ് യു സംഘടന സംവിധാനമായി ബന്ധപ്പെടുന്നത്. വയലാര്‍ രവിയുമായി ആദ്യം ബന്ധപ്പെട്ടു. കെ എസ് യു നേതാക്കളില്‍ ആദ്യം വയലാര്‍ രവിയെയാണ് പരിചയപ്പെടുന്നത്. എം എ ജോണ്‍, കെ ടി തോമസ് ഐസക് അറക്കയ്ക്കല്‍, ജോസഫ് മോനിപ്പള്ളി, എന്നിവരായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ കോട്ടയത്തെ നേതാക്കള്‍. അവരുടെ സഹായവും ലഭിച്ചിരുന്നു.

എല്ലാവരുടെയും സാന്നിധ്യത്തിലും സഹകരണത്തിനും കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റിക്ക് രൂപം കൊടുത്തു. മനോരമ ഓഫീസ് ജംഗ്ഷനിലുള്ള ഐഎന്‍ടിയുസി ഓഫീസില്‍ വച്ച് സി ടി കുരുവിള പ്രസിഡന്റായും ഞാന്‍ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കി. അടുത്തവര്‍ഷം ജില്ലാ പ്രസിഡന്റായി കുര്യന്‍ ജോയിയും സെക്രട്ടറിയായി ഞാനും. കെ എസ് യുവിന്റെ പ്രവര്‍ത്തനം തുടങ്ങിവച്ചെങ്കിലും ഉദ്ദേശിച്ച രീതിയില്‍ വളര്‍ച്ച ഉണ്ടായില്ല. വിദ്യാര്‍ത്ഥി സംഘടനകളോടുള്ള പൊതു എതിര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

1962ല്‍ ഇന്ത്യ- ചൈന യുദ്ധം ആരംഭിച്ചപ്പോള്‍ ഡിസ്ട്രിക് കമ്മിറ്റി ഫോര്‍ സ്റ്റുഡന്റ്സ് ഡിഫന്‍സ് എന്ന പേരിലുള്ള ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. അന്ന് കോട്ടയം ജില്ലാ കളക്ടര്‍ എസ്. ഗോപാലന്‍ ആയിരുന്നു. അദ്ദേഹത്തെ പോയി കണ്ടു. അദ്ദേഹം ചെയര്‍മാനായി ഇരിക്കാമെന്ന് ഉറപ്പു നല്‍കി. സ്‌കൂളുകളില്‍ സ്റ്റുഡന്റ്സ് ഡിഫന്‍സ് കമ്മിറ്റി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. ഈ സംഘടനയ്ക്ക് താലൂക്ക് കമ്മിറ്റികള്‍ രൂപീകരിച്ചു. പി സി ചാക്കോ ആയിരുന്നു കാഞ്ഞിരപ്പള്ളിയുടെ കണ്‍വീനര്‍. കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍ എത്തുവാന്‍ കെ എസ് യുവിന് സാധിച്ചു. 

വയലാര്‍ രവി കെ എസ് യു സംസ്ഥാന പ്രസിഡന്റായി സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ നടത്തിയപ്പോള്‍ ഇന്ദിരാഗാന്ധി പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കും സാധിച്ചു. വയലാര്‍ രവി പ്രസിഡന്റും എ കെ ആന്റണി ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിയില്‍ ഞാന്‍ അംഗമായിരുന്നു. അത് എനിക്ക് വലിയ അംഗീകാരം ആയിരുന്നു.

പ്രീ യൂണിവേഴ്‌സിറ്റി ഞാന്‍ കോട്ടയം സിഎംഎസ് കോളജിലായിരുന്നു. കോട്ടയം കേന്ദ്രീകരിച്ചായിരുന്നു എന്റെ സംഘടനാ പ്രവര്‍ത്തനം. ഈ കാലഘട്ടത്തില്‍ കോളേജില്‍ ഒരു പ്രശ്‌നവും ഞാന്‍ ഉണ്ടാക്കിയിരുന്നില്ല. എന്നിട്ടും ഡിഗ്രിക്ക് എനിക്ക് കോട്ടയത്ത് അഡ്മിഷന്‍ ലഭിച്ചില്ല. അതെനിക്ക് വളരെ ബുദ്ധിമുട്ടായി. പുതുപ്പള്ളിയിലെ വീട്ടില്‍ നിന്നും പോയി വന്നു പഠിക്കുവാന്‍ ഇനിയുള്ള മാര്‍ഗം ചങ്ങനാശേരിയാണ്. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ ബി എ എക്കണോമിക്‌സിന് ചേര്‍ന്നു. രാവിലെ കോളേജില്‍ ബസ്സിനു പോയി ക്ലാസ് കഴിഞ്ഞ് കോട്ടയത്തെത്തി രാത്രി വരെയുള്ള പരിപാടികള്‍ കഴിഞ്ഞാണ് വീട്ടില്‍ എത്തിയിരുന്നത്. കുറെ കഷ്ടപ്പെടേണ്ടി വന്നെങ്കിലും അതുമാത്രമേ മുന്നിലൊരു വഴിയുണ്ടായിരുന്നുള്ളു. എസ് ബി കോളേജിലെ നല്ല അന്തരീക്ഷവും പിന്നെ പഠന സാഹചര്യങ്ങളും നന്നായി ഇഷ്ടപ്പെട്ടു. 

ബി എ എക്കണോമിക്‌സ് എസ് ബി കോളേജില്‍ നിന്നും പാസായതിനെ തുടര്‍ന്ന് ബി എല്ലിന് എറണാകുളം ലോ കോളേജില്‍ ചേര്‍ന്നു. ബി എല്ലിന്റെ അവസാന ബാച്ചിലായിരുന്നു അത്. എ കെ ആന്റണി അവിടെത്തന്നെ എം.എലിന് ഉണ്ടായിരുന്നു. വയലാര്‍ രവിയും ബി എല്ലിന്റെ അവസാന ബാച്ചില്‍ ഉണ്ടായിരുന്നു. എറണാകുളം ലോ കോളേജില്‍ ചേര്‍ന്നശേഷം കെ എസ് യു പ്രവര്‍ത്തനത്തിന് നല്ല അവസരം കിട്ടി. കെ എസ് യു തലശ്ശേരി സംസ്ഥാന സമ്മേളനം അതിഗംഭീരമായി നടത്തി. കെ എസ് യുവിന്റെ ആറാം സംസ്ഥാന സമ്മേളനമാണ് തലശ്ശേരിയില്‍ നടന്നത്. വി കെ കൃഷ്ണമേനോന്‍ ആയിരുന്നു മുഖ്യാതിഥി. ആ സമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറിയായിരുന്ന എ കെ ആന്റണി കെഎസ് യു അധ്യക്ഷന്‍ ആകുന്നതും ഞാന്‍ ജനറല്‍ സെക്രട്ടറിയായി വരുന്നതും. ഈ കമ്മിറ്റിക്ക് നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുവാന്‍ സാധിച്ചു.

കെ എസ് യു പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് തരകന്‍, എസി ജോസ് , വയലാര്‍ രവി , എ കെ ആന്റണി എന്നിവര്‍ കെ എസ് യുവിനെ പ്രമുഖ സംഘടനയായി വളര്‍ത്തുവാന്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എ കെ ആന്റണി സംഘടന പ്രവര്‍ത്തനത്തിനൊപ്പം സംഘടനയെ ശക്തമാക്കുവാനും സംഘടനയെ മുന്നോട്ടു നയിക്കുവാനും പരിശ്രമിച്ചു.

എറണാകുളത്തും തൃശൂരും നടന്ന സമ്മേളനങ്ങളില്‍ എ.കെ ആന്റണിയെ സംസ്ഥാന അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തു. ആ കാലഘട്ടം കെ എസ് യു വിന്റെ പോരാട്ടങ്ങളുടെ വര്‍ഷങ്ങളായിരുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സാധിച്ചു. അന്നു സ്വകാര്യ കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ ഫീസിന്റെ കാര്യത്തില്‍ യാതൊരു മാനദണ്ഡവും ഇല്ലായിരുന്നു. ഓരോ മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളില്‍ നിന്നും ഇഷ്ടമുള്ള ഫീസ് ഈടാക്കിയിരുന്നു. സ്വാകാര്യ കോളേജ് ഫീസും സര്‍ക്കാര്‍ കേളജ് ഫീസും തുല്യമാക്കണമെന്നും എല്ലാ കോളേജിലും ഒരേ ഫീസ് മാത്രമേ പാടുള്ളുവെന്നും കെഎസ് യു നിലപാടെടുത്തു. മാനേജ്‌മെന്റ് അതിനെ ആദ്യം എതിര്‍ത്തെങ്കിലും കെ എസ് യുവിന്റെ ശക്തമായ നിലപാടിനെ അംഗീകരിക്കേണ്ടി വന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ടാണ് ഫീസ് ഏകീകരണത്തില്‍ തീരുമാനം ഉണ്ടായത്.

ഇന്ദിരാഗാന്ധി ഹൈദരാബാദില്‍ വന്നപ്പോള്‍ കരുണാകരനും എ കെ ആന്റണിയും കൂടെ ഇന്ദിരാഗാന്ധിയെ കണ്ടു. ഫീസ് ഏകീകരണവും പ്രൈവറ്റ് ടീച്ചേഴ്‌സ് ഡയറക്റ്റ് പേയ്‌മെന്റ് നടപ്പിലാക്കാനുള്ള തീരുമാനവും അവിടെ വച്ചാണ് തത്വത്തിൽ അംഗീകരിച്ചത്. 

സര്‍വകലാശാലയിലെ വിവിധ സമിതികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇല്ലായിരുന്നു. ഇതെല്ലാം ഉണ്ടാകണം എന്നത് കെ എസ് യുവിന്റെ ശക്തമായ ആവശ്യങ്ങള്‍ ആയിരുന്നു.

1967ല്‍ സപ്ത മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യൂണിവേഴ്‌സിറ്റി സമിതികളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യവും കോളേജ് യൂണിയനും യൂണിവേഴ്‌സിറ്റി യൂണിയനും വേണമെന്ന് കെ എസ് യു ശക്തമായി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ വിദ്യാര്‍ത്ഥികളോട് അനുഭാവമായ നിലപാട് സ്വീകരിച്ചു. ആവശ്യങ്ങള്‍ എല്ലാം തന്നെ അംഗീകരിച്ചു. കെ എസ് യുവിന്റെ അഭിമാനകരമായ നേട്ടമാണിത്. 

അന്ന് കോണ്‍ഗ്രസിന് ഒമ്പത് എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇഎംഎസ് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. രാഷ്ട്രീയരംഗം കലുഷിതമായി കടന്നുപോകുമ്പോള്‍ കേരളത്തില്‍ കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും ശക്തമായി മുന്നോട്ട് കുതിക്കുകയായിരുന്നു. 

കേരളത്തിന്റെ മുഖ്യാഹാരമായ അരി വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന് പലപ്പോഴും വീഴ്ച ഉണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ സമരം തുടങ്ങി. 1967 സെപ്റ്റംബര്‍ 17 ന് ബന്ദാചരിച്ചു. പ്രതിപക്ഷ സമരത്തെ അടിച്ചമര്‍ത്താന്‍ ഇഎംഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. കാസര്‍കോട് നടന്ന വെടിവെപ്പില്‍ വിദ്യാര്‍ത്ഥികളായ ശാന്താറാം ഷേണായി, സുധാകര്‍ അക്കിത്തായി എന്നിവര്‍ കൊല്ലപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികളുടെ രക്തം തിളച്ചു. വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെഎസ് യു കരിദിനം ആചരിച്ചു. തുടര്‍ന്ന് പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടലിന്റെ പരമ്പര തന്നെ ഉണ്ടായി.

ഏതാനം ദിവസം കഴിഞ്ഞ് തേവര എസ് എച്ച് കോളേജിലെ വിദ്യാര്‍ത്ഥി ടികെ മുരളി പോലീസിന്റെ ലാത്തി ചാര്‍ജില്‍ ക്രൂരമായി കൊല്ലപ്പെട്ടു. അന്ന് പ്രതിഷേധം അണപൊട്ടി.

മുരളിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് അതിക്രൂരമായി ആക്രമിച്ചു. 

തേവര മുരളിയുടെ മരണത്തില്‍ ജുഡീഷണല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരളം മുഴുവനും ശക്തമായ സമരം ആരംഭിച്ചു. എല്ലാ ഭാഗത്തുനിന്നും പൂര്‍ണമായ പിന്തുണയും സഹകരണം ലഭിച്ചു. സമരം ഒത്തുതീര്‍പ്പില്‍ എത്തിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതമായി. എറണാകുളം സെന്റ് അൽബർട്ട് കോളേജിൽ കടന്ന് പോലീസ് നടത്തിയ ക്രൂരമായ നരനായാട്ടിന് 

ഒടുവില്‍ ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി സമരത്തിന് മറ്റൊരു ഉജ്വല വിജയം. 

ഓണത്തിന് ഒരു പറ നെല്ല് കെ.എസ്.യുവിന്റെ ചരിത്രത്തിലെ ഒരു അഭിമാന നേട്ടമായിരുന്നു. കേരളത്തെ ഇളക്കി മറിച്ച വിദ്യാര്‍ഥി സമരം കഴിഞ്ഞ അവസരമായിരുന്നു അത് . സപ്ത മുന്നണി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ കേരളം ഭരിക്കുന്നു. കൃഷി മന്ത്രിയായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായര്‍ ഒരു പ്രസ്താവന നടത്തി. വിദ്യാര്‍ഥികള്‍ റോഡില്‍ ബസ്സിന് കല്ലെറിയുകയല്ല മറിച്ച് പാടത്ത് വിത്ത് എറിയുകയാണ് വേണ്ടതെന്ന്. ഈ പ്രസ്താവന കണ്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു നേതാക്കളുമായി കൂടി ആലോചിച്ച് ഞാന്‍ ഒരു കത്ത് എം.എന്‍ ഗോവിന്ദന്‍ നായയര്‍ക്ക് അയച്ചു. അങ്ങയുടെ പ്രസതാവന നല്ല ആശയമാണ്. പക്ഷേ ഉപദേശിക്കുകയല്ലാതെ വിദ്യാര്‍ത്ഥികളുടെ സൃഷ്ടിപരമായ പ്രവര്‍ത്തനത്തെ സഹായിക്കുവാന്‍ പദ്ധതികള്‍ ഒന്നും ഇല്ലല്ലോ. പദ്ധതികള്‍ ഉണ്ടെങ്കില്‍ സഹകരിക്കുവാൻ കെ.എസ്.യു തയ്യാറാണ് എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. പിന്നീട് കാര്യങ്ങള്‍ എല്ലാം വേഗത്തില്‍ നടന്നു. കത്ത് കിട്ടിയ ഉടന്‍ എം.എന്‍ ഫോണില്‍ വിളിച്ചു. കെ.എസ്.യു നേതാക്കളുമായി മന്ത്രിയും ഉദ്യാഗസ്ഥരും ചര്‍ച്ചക്കുള്ള ദിവസം നിശ്ചയിച്ചു. 

' ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതി നടപ്പിലാക്കാന്‍ അന്നത്തെ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഒരു ലക്ഷം വിത്തു പാക്കറ്റുകള്‍ വിവിധ ജില്ലകളിലായി കൃഷി ഉദ്യോഗസ്ഥര്‍ തരും. കെ എസ് യു വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. അതിന് നേതൃത്വം കെ എസ് യു നല്‍കണം. പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി ഞങ്ങള്‍ യോഗം പിരിഞ്ഞു.

അതിനുശേഷം ഞങ്ങള്‍ എറണാകുളത്തേക്ക് പുറപ്പെട്ടു. കെ എസ് യു പ്രതിനിധികള്‍ പിറ്റേദിവസം രാവിലെ എ കെ ആന്റണി വയലാര്‍ രവി എം എ ജോണ്‍, തുടങ്ങിയ നേതാക്കന്മാരുമായി ആലോചിച്ചു. എഫ് എ സി ടിയില്‍ നിന്ന് വളം സംഘടിപ്പിക്കണമെന്ന ആശയം യോഗത്തില്‍ ഉയര്‍ന്നു വന്നു. എഫ് എ സിടിയുടെ സി എം ഡി എം കെ കെ നായരെ എ കെ ആന്റണി വിളിച്ചു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്കുള്ള സമയം നിശ്ചയിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു. ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എം കെ കെ നായര്‍ സ്വീകരിച്ചു.

ഒരു ലക്ഷം പായ്ക്കറ്റുകള്‍ വളം നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.വലിയ പ്രാധാന്യമാണ് ഈ പദ്ധതിക്ക് അദ്ദേഹം നല്‍കിയത്. രക്ഷിതാക്കളും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും എല്ലാവരും ഒരുമിച്ച് ഇറങ്ങിയപ്പോള്‍ കേരളീയ സമൂഹം നെഞ്ചോട് ചേര്‍ത്ത പദ്ധതിയായി ഇത് മാറി.

കുന്നം കുളത്ത് വച്ച് ആയിരുന്നു ആ വര്‍ഷം കെ. എസ്. യുവിന്റെ സംസ്ഥാന പഠന ക്യാമ്പ്. 1968ലെ കെഎസ്യുവിന്റെ സംസ്ഥാന ക്യാമ്പിലെ ഒരു ദിവസം ഓണത്തിന് ഒരു പറ പദ്ധതിയുടെ ഉദ്ഘാടനത്തിനായി മാറ്റിവെച്ചു. കുന്നംകുളത്തെ എത്തി എം എന്‍ ഗോവിന്ദന്‍ നായര്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രവർത്തനരംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഓണത്തിന് ഒരു പറ നല്ല ഒരു ചരിത്ര സംഭവമായി. മാധ്യമങ്ങളും സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളും എല്ലാം ഈ പദ്ധതിയെ അഭിനന്ദിച്ചു. 

കൊല്ലം സമ്മേളനത്തില്‍ മൂന്നാമത്തെ കെ എസ് യു അധ്യക്ഷസ്ഥാനം ഞാന്‍ സ്വമനസ്സാലെയല്ല ഏറ്റെടുത്തത്. അധ്യക്ഷന്‍ ആയപ്പോള്‍ തന്നെ മനസ്സില്‍ പടിയിറങ്ങുവാനുള്ള അവസരവും കണ്ടുവെച്ചിരുന്നു. എല്ലാ മധ്യ വേനല്‍ക്കാലത്തും കെ എസ് യുവിന്റെ ക്യാമ്പ് ഉണ്ട്. ആ വര്‍ഷം ഒറ്റപ്പാലം എന്ന് തീരുമാനിച്ചിരുന്നു. അവിടെ നടന്ന ക്യാമ്പില്‍ വെച്ചാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഞാന്‍ പിന്മാറിയത്. അതു കെ എസ് യു വിന്റെ പ്രവര്‍ത്തനം കൊണ്ട് മനം മടുത്തിട്ടായിരുന്നില്ല. കെ എസ് യുവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരിക്കലും എനിക്ക് മനസ്സില്‍ മടുപ്പ് തോന്നിയിട്ടില്ല. വീണ്ടും പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജ്ജമാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാമരാജായിരുന്നു ഒറ്റപ്പാലം ക്യാമ്പിന്റെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് വിയോജിപ്പിച്ച് പ്രകടിപ്പിച്ച് അദ്ദേഹം നടത്തിയ സമ്മേളനമായിരുന്നു ഒറ്റപ്പാലം. കോണ്‍ഗ്രസിനെ കേരളത്തില്‍ കെഎസ്യുവും പശ്ചിമ ബംഗാളില്‍ ഛത്ര പരീക്ഷത്തും മാത്രമേ അന്ന് വിദ്യാര്‍ഥി സംഘടനകളായി ഉണ്ടായിരുന്നുള്ളൂ. ഒറ്റപ്പാലത്ത് വച്ച് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ വിദ്യാര്‍ഥി സംഘടന എന്ന ആവശ്യം രൂപം കൊണ്ടു. ഓണത്തിന് ഒരു പറ നെല്ല് പദ്ധതി നടപ്പിലാക്കിയും കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ വിദ്യാര്‍ഥി സംഘടയുണ്ടാക്കിയും കുന്നംകുളം സമ്മേളനം ചരിത്രത്തില്‍ ഇടം പിടിച്ചു. 

ഒറ്റപ്പലം ക്യാമ്പില്‍ വച്ച് രാജിവച്ച് വൈസ് പ്രസിഡന്റ് ആയിരുന്ന കടന്നപ്പള്ളി രാമചന്ദ്രനെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് പോന്നിട്ടും ആ വര്‍ഷം കോതമംഗലം മാര്‍ അത്താനാസിയോസ് കോളേജിലും പത്തനംതിട്ട കാതലിക്കേറ്റ് കോളേജിലും നടന്ന സമരങ്ങളില്‍ ഞാന്‍ മുഴുവന്‍ സമയം ചെലവഴിച്ചു. രണ്ട് സമരങ്ങളും വിജയത്തില്‍ എത്തുകയും ചെയ്തു. 52 വര്‍ഷം എംഎല്‍എയായും മറ്റു ഉത്തരവാദിത്വങ്ങള്‍ വഹിച്ചും പൊതുജീവിതം നയിച്ച എനിക്ക് ഇന്നലെകളെ കുറിച്ചുള്ള സ്മൃതികളില്‍ ഏറ്റവും മധുരമുള്ളത് കെ എസ് യു പ്രവര്‍ത്തന കാലം തന്നെ.

കെ.എസ്.യു എന്ന കളരീയിലൂടെയാണ് ഞാന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് പിച്ചവച്ചു തുടങ്ങിയത്. അതിലൂടെയാണ് ഞാന്‍ വളര്‍ന്നത്. പിന്നീട് പൊതു പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളിലൂടെ ഞാന്‍ കടന്നു പോയപ്പോള്‍ എന്റെ ശക്തിയും ആവശേവും കെ.എസ്.യുവായിരുന്നു. ഞാന്‍ ഉള്ളിന്റെയുള്ളില്‍ ഇന്നും കെ.എസ്.യുകാരനാണ്."

-ഉമ്മൻ ചാണ്ടി


(കഴിഞ്ഞ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം അഭിജിത്തിന്റെ കാലയളവിൽ തയ്യാറാക്കിയ "കലാശാല" കേരള വിദ്യാർത്ഥി യൂണിയന്റെ മുഖമാസികയിൽ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി  എഴുതിയ ലേഖനം.)


#KeralaStudentsUnion

#OommenChandy


2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്. ജന്മവാർഷികദിനം സാന്ത്വനദിനമായി ആചരിക്കും.

  

Oommen Chandy

 പുതുപ്പള്ളിയുടെ ചിറകുകൾ പ്രതീക്ഷയുടെ ആകാശം സമ്മാനിച്ച ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്. ഉമ്മൻ ചാണ്ടീ ഓർമയായത്തിനു ശേഷമുള്ള ആദ്യ പിറന്നാൾ, മരണാനന്തരവും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അതുല്യനായ ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികദിനം സാന്ത്വനദിനമായി സഹപ്രവർത്തകർ ആചരിക്കും.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കുർബാന ഉമ്മൻ ചാണ്ടി മുടക്കാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പിറന്നാളിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്. പിറന്നാൾ ദിനം ആലുവ ഗവ.ഗെസ്റ്റ് ഹൗസിൽ ചികിത്സയുടെ ഭാഗമായി വിശ്രമത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മുട്ടിയും അടക്കമുള്ളവർ നേരിട്ടെത്തി ആശംസ അറിയിച്ചിരുന്നു.

പതിവിനു വിപരീതമായി മുടിയൊക്കെ ചീകിയൊതുക്കിയിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ ചീകാതെ മുന്നിലേക്ക് അലസമായി ഇട്ട മുടിയാണ് നന്നായി ഇണങ്ങുന്നതെന്നും അതാണ് മനസ്സിൽ പതിഞ്ഞ മുഖമെന്നും മമ്മൂട്ടി പറയുകയും ചെയ്തു.

ആലുവയിൽ നിന്നു ആശുപത്രിയിലേക്കു പോകാനായിരുന്നു ഉമ്മൻ ചാണ്ടി തീരുമാനിച്ചിരുന്നത്. അർധരാത്രിയോടെ തീരുമാനം മാറ്റി. ഉമ്മൻ ചാണ്ടി പിറ്റേന്ന് നേരെ പുതുപ്പള്ളിയിലെ വീട്ടിലെത്തി. തുടർന്നു പുതുപ്പള്ളിപള്ളിയിലും പാമ്പാടി ദയറയിലും പ്രാർഥനയിൽ പങ്കു കൊണ്ടു. ഇതിനുശേഷം ചികിത്സയുടെ ദിനങ്ങളയിരുന്നു. എല്ലാവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി യാത്രയും പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ അഭാവത്തിലും പതിവുകൾ തെറ്റിക്കാതെയാണ് കുടുംബാംഗങ്ങൾ പിറന്നാൾ ദിനം  ക്രമീകരിച്ചിരിക്കുന്നത്.

 പുതുപ്പള്ളി പള്ളിയിൽ രാവിലെ കുർബാനയും വൈകിട്ട് 3.30നു കല്ലറയിൽ പ്രാർഥനയും ഉണ്ടായിരിക്കും.

കെപിസിസിയും 31നു കാരുണ്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.


സാന്ത്വനദിനാചരണം ഇങ്ങനെ


പുതുപ്പള്ളി നിയോജക മണ്ഡലം കോൺഗ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്തവണ സാന്ത്വന ദിനാചരണം സംഘടിപ്പിക്കുന്നത്. രണ്ട് ബ്ലോക്ക് കമ്മിറ്റികൾ സജീവമായി പങ്കെടുക്കും. കോൺഗ്രസ് ബൂത്ത് തലത്തിൽ രാവിലെ 8നു പുഷ്പാർച്ചന. മണ്ഡലം തലത്തിൽ പ്രഭാത - ഉച്ചഭക്ഷണം. കോട്ടയം ജനറൽ ആശുപത്രിയിൽ ലീഡർ കെ. കരുണാകൻ ചാരിറ്റബിൾ ട്രസ്റ്റും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണം ക്രമീകരിക്കും.

  പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ  വൈകിട്ട് 3.30നു 1001 സന്നദ്ധ സേന പ്രവർത്തകർ പുനരർപ്പണ പ്രതിജ്ഞയെടുക്കും. നാലിനു ചേരുന്ന സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രി വയലാർ രവി "ഒസി ചാരിറ്റബിൾ ട്രസ്റ്റ് കർമ സേന" യുടെ ഉദ്ഘാടനം നിർവഹിക്കും.

ഡിസിസി കാരുണ്യദിനം ആചരിക്കും

• ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികദി നമായ 31ന് ഡിസിസി കാരുണ്യദിനമായി ആചരിക്കും. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ രക്തസാക്ഷിത്വ വാർഷികവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും കൂടി പ്രമാ ണിച്ച് അന്നു 10നു ഡിസിസി ഓഫീസിൽ പു ഷ്പാർച്ചനയും അനുസ്മരണ സമ്മേളനം ഉണ്ടായിരിക്കുമെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. 12.30നു ഡിസിസി മുട്ടമ്പലം ശാന്തിഭവനിൽ സ്നേഹവിരുന്നു. ഒരുക്കിയിട്ടുണ്ട്.
ബൂത്ത് കമ്മിറ്റികൾ പുഷ്പാർച്ചനയും ക്ക് കമ്മിറ്റികൾ അനാഥാലയങ്ങളിൽ സ്നേഹ വിരുന്നും സംഘടിപ്പിക്കും.



2023, ജൂൺ 16, വെള്ളിയാഴ്‌ച

കേരളത്തെ കൊന്ന 7 വർഷങ്ങൾ

 


കുറച്ച് ദിവസങ്ങൾക്ക് മുൻപ് മലയാള മനോരമയിൽ കണ്ടൊരു വാർത്ത ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കേൾവികുറവനുഭവിക്കുന്ന കുഞ്ഞുങ്ങളോട് ഇത്രമാത്രം ക്രൂരത, പിണറായി സർക്കാർ എന്തിന് കാണിക്കുന്നുവെന്ന് മനസിലാകുന്നില്ല ....

2011-16 ലെ, യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ 'ശ്രുതി തരംഗം'ത്തിലൂടെ ഏകദേശം 610 ൽ പരം കുട്ടികളെയാണ് കേൾവിയുടെയും സംസാരത്തിന്റെയും ലോകത്തേക്ക് ഞങ്ങൾ കൈപിടിച്ച് കൊണ്ടു വന്നത്.  ഓരോ കുട്ടിയുടെയും ശസ്ത്രക്രിയയുടെയും അനുബന്ധ ചികിത്സയുടെയും ചിലവ് (5 ലക്ഷം രൂപ )പൂർണ്ണമായും സർക്കാർ തന്നെ വഹിച്ചിരുന്നു . പദ്ധതിയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികൾക്ക് തുടർ ചികിത്സയുടെ ഭാഗമായി സ്പീച്ച് തെറാപ്പിയും നൽകി.

അന്നേവരെയുള്ള എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സന്തോഷവും സംതൃപ്തിയും നൽകിയ സംഭവമായിരുന്നു അത്‌. ഒരുപാട് വേട്ടയാടലുകൾക്കിടയിലും, എന്റെ വ്യക്തി ജീവിതത്തിൽ ഓർമ്മിക്കാൻ കിട്ടിയ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്നായിരുന്നു അത്‌.

യാതൊരു കാരണവുമില്ലാതെ ഈ പദ്ധതിയെ ഇന്നത്തെ സർക്കാർ അട്ടിമറിക്കുകയാണ്.  'ശ്രുതി തരംഗം' പദ്ധതിയുടെ ഭാഗമായി  കുട്ടികൾക്ക് ഘടിപ്പിക്കപ്പെട്ട 'cochlear implant' ഉപകരണങ്ങൾ കാലപ്പഴക്കം മൂലം മാറ്റിവയ്ക്കേണ്ട സമയമാണിപ്പോൾ. ഒരു കുട്ടിക്ക് ഏതാണ്ട് 4 ലക്ഷം രൂപയാണ് ചെലവ് വരിക. പക്ഷെ അതിന് സർക്കാർ തയ്യാറുകുന്നില്ല. കൂടാതെ പാവപ്പെട്ടവർക്ക് വേണ്ടി UDF സർക്കാർ കൊണ്ടുവന്ന 'കാരുണ്യ പദ്ധതിയും ' ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. 

ധൂർത്തിനും അഴിമതിക്കും ലോകം മുഴുവൻ പ്രസിദ്ധി നേടിയ ഇന്നത്തെ LDF സർക്കാർ, ഈ കുഞ്ഞുങ്ങളെ പരിചരിക്കാൻ മാത്രം പണമില്ലെന്ന് പറയുന്നത് എന്തിനാണെന്ന് കേരളത്തിന്‌ മനസിലാകുന്നില്ല.ഒരു പുതിയ ലോകം സ്വപ്നം കണ്ട് വളർന്നു വന്ന ആ കുഞ്ഞുങ്ങളെ വീണ്ടും ദുരിതത്തിലേക്ക്  തള്ളിവിടുന്നത് കണ്ടുനിൽക്കാൻ ഈ നാടിന് കഴിയില്ല. ആ കുടുംബങ്ങളെ കഴിയുമ്പോലെ സഹായിക്കാൻ പ്രതിപക്ഷം മുന്നിട്ടിറങ്ങും.

ശ്രുതി തരംഗം പദ്ധതി അട്ടിമറിച്ചതടക്കം, കഴിഞ്ഞ 7 വർഷങ്ങൾ കൊണ്ട് കേരളത്തോട് ചെയ്ത ക്രൂരതകളിൽ LDF സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു.

#കേരളത്തെ_കൊന്ന_7വർഷങ്ങൾ

2022, ഡിസംബർ 28, ബുധനാഴ്‌ച

സത്യം ജയിച്ചു; മനസ്സാക്ഷിയാണ് വലുത്, കൂടെ നിന്ന എല്ലാവർക്കും നന്ദി

 


സോളാര്‍ കേസില്‍ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ മുഴുവൻ പേരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അനേ്വഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണ്.

സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും എനിക്ക് നിയമോപദേശം ലഭിച്ചു.  എന്നാല്‍ ഞാൻ ഈ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസില്‍ കുടുക്കി എന്നെ ആറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് ഞാനും കേസിൽ പ്രതിയാക്കപ്പെട്ട സഹപ്രവർത്തകരും  തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.


2021, നവംബർ 27, ശനിയാഴ്‌ച

ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: ദാരിദ്ര്യത്തിനെതിരെയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ പോരാട്ടവിജയം

 


നീതി ആയോഗ് 2015-16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയില്‍ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്.

ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വെ 2015-16 ആസ്പദമാക്കിയാണ് ഈ കണ്ടെത്തല്‍ (അധ്യായം 4, 4.1.) 2019-20ലെ ഫാമിലി ഹെല്‍ത്ത് സര്‍വെ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള കണ്ടെത്തലുകള്‍ പുതുക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്താനായി ഇടതു സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത് തെറ്റിദ്ധാരണമൂലമാകാം. നേട്ടത്തില്‍ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു.

2015-16ല്‍ ബീഹാറില്‍ 51.91% ജനങ്ങള്‍ പട്ടിണിയിലായിരുന്നപ്പോള്‍ കേരളത്തിലന്ന് 0.71 % ജനങ്ങള്‍ മാത്രമായിരുന്നു. പോഷകാഹാരം, ശിശു കൗമാര മരണനിരക്ക്, പ്രസാവനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധനലഭ്യത, ശുചിത്വം, കുടിവെള്ളലഭ്യത, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിര്‍വചിച്ചത്. ഈ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്തിയാണ് കേരളം ദാരിദ്ര്യസൂചികയില്‍ പിന്നിലെത്തിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്കിയ സൗജന്യ റേഷന്‍, കാരുണ്യ ചികിത്സാ സഹായം, അവശ്യമരുന്നുകളുടെ സൗജന്യ വിതരണം, നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍, തൊഴിലുറപ്പ് പദ്ധതി വ്യാപകമാക്കല്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട ഉള്‍പ്പെടെ സൗജന്യ ഭക്ഷണം തുടങ്ങിയ നിരവധി പദ്ധതികളാണ് പട്ടിണിക്കെതിരേ കവചമൊരുക്കിയത്.

നൂറു ശതമാനം സാക്ഷരത ആദ്യം കൈവരിച്ച കോട്ടയം ജില്ല, രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ലയായി മാറിയതും അഭിമാനകരമാണ്.


#OcSpeaks

2021, നവംബർ 3, ബുധനാഴ്‌ച

മലയാളഭാഷ നിലനില്‍പിനായുള്ള പോരാട്ടത്തിൽ


സംസ്‌കാര സാഹിതിയും വിചാര്‍വിഭാഗും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷങ്ങള്‍ ഗാന്ധിഭവനില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു.

മാതൃഭാഷയായ മലയാളത്തിന്റ നിലനില്‍പ്പിന്‌ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ അത്യന്താപേക്ഷിതമാണ്‌. 

മലയാളഭാഷ നിലനില്‍പിനായുള്ള പോരാട്ടത്തിലാണ്‌. ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടും ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളത്തോടുള്ള അവഗണന ഔദ്യോഗിക തലത്തില്‍ തുടരുകയാണ്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും പഠനമാധ്യമമായി ഇംഗ്ലീഷ്‌ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്‌. വിദേശത്ത്‌ കുടുംബമായി താമസിക്കുന്നവരുടെ കുടുംബത്തിനകത്ത്‌പോലും മലയാളം അന്യമായ് കൊണ്ടിരിക്കുന്നു.  

ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അദ്ധ്യക്ഷം വഹിച്ചു. മാതൃഭാഷയും സാംസ്‌കാരിക സമന്വയവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ.ശശിതരൂര്‍ എം.പി, അടൂര്‍ ഗോപാലകൃഷ്‌ണന്‍, പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ്‌ ഓണക്കൂര്‍, സൂര്യകൃഷ്‌ണമൂര്‍ത്തി, എം.ജി.ശശിഭൂഷണ്‍, ഡോ.ഓമനക്കുട്ടി, ഡോ.അച്യുത്‌ശങ്കര്‍ എസ്‌.നായര്‍, ഡോ.എം.ആര്‍.തമ്പാന്‍, പന്തളം ബാലന്‍, വിനോദ്‌സെന്‍, വി.ആര്‍.പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ചടങ്ങില്‍ വിശിഷ്‌ട വ്യക്തികളെ പൊന്നാട ചാര്‍ത്തി ആദരിച്ചു.

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

നായരമ്പലം മോഡൽ കേരളത്തിനു മാതൃക

 

കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളിയായ സുരേന്ദ്രൻ വില്ലാർവട്ടത്തിനും കുടുംബത്തിനും നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം വൈപ്പിനിൽ  നിർവഹിച്ചു.


കൂട്ടായ്മകൾ രൂപീകരിച്ച് ഞായറാഴ്ചകളിലും ഒഴിവു ദിനങ്ങളിലും ഒത്തുകൂടി വീട് നിർമ്മാണം പൂർത്തിയാക്കി പാവപ്പെട്ട കുടുംബത്തിന് തലചായ്ക്കാൻ ഇടം നൽകിയ നായരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനം കേരളത്തിന് മാതൃകയാണ്. ഇത്തരത്തിലുള്ള പ്രവർത്തന മോഡൽ പാർട്ടി മാതൃകയാക്കണം.

മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ജെ. ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എംപി, കെ. ബാബു എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് എന്നിവർ പങ്കെടുത്തു.

2021, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

അഗതി മന്ദിരങ്ങളോടും സ്‌പെഷല്‍ സ്‌കൂളുകളോടുമുള്ള വിവേചനം മനുഷ്യത്വരഹിതം

 


അനാഥ അഗതി വൃദ്ധ മന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടര്‍ന്ന് നല്‌കേണ്ടതില്ലെന്നും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷല്‍ സ്ഥാപനങ്ങളെ എയിഡഡ് ആക്കേണ്ടതില്ലെന്നുമുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി തിരുത്തണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക്‌ കത്ത് അയച്ചു.  

അനാഥ, അഗതി-വൃദ്ധ മന്ദിരങ്ങളും സ്‌പെഷല്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് സാമൂഹ്യ സമുദായ സേവന സംഘടനകളുടെ നേതൃത്വത്തിലാണ്. ഒരൊറ്റ സ്‌പെഷല്‍ സ്‌കൂള്‍ മാത്രം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹ്യ-സമുദായ സേവന സംഘടനകളുടെ നേതൃത്വത്തില്‍ സേവനനിരതരായി പ്രവര്‍ത്തിക്കുന്ന 276 സ്ഥാപനങ്ങളുണ്ട്. സമൂഹത്തിലെ ഏറ്റവും ദുരിതംപേറുന്ന ഈ വിഭാഗങ്ങളോട് ഏറ്റവുമധികം സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്നതിനു പകരം അവരെ മഹാദുരിതത്തിലേക്കു വലിച്ചെറിയുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഭരണഘടനാവകാശമായി നല്കുന്ന രാജ്യത്ത്, ഫീസ് കൊടുത്ത് പഠിക്കുകയോ അല്ലെങ്കില്‍ ആരുടെയെങ്കിലും സുമനസ്സ് കൊണ്ട് പഠിക്കുകയോ ചെയ്യുന്ന നിര്‍ദ്ധനരാണ് സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഈ സാഹചര്യം ഉള്‍ക്കൊണ്ടാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന നൂറ് കുട്ടികളെങ്കിലുമുള്ള സ്ഥാപനങ്ങളെ ആദ്യ വര്‍ഷവും 50, 25 കുട്ടികള്‍ ഉള്ള സ്ഥാപനങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ എയിഡഡ് സ്ഥാപനങ്ങള്‍ ആക്കുവാനും യുഡിഎഫ് സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചത്.

അഗതി അനാഥ വൃദ്ധാലയങ്ങളും മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എത്രയോ മനുഷ്യ ജീവിതങ്ങള്‍ പെരുവഴിയില്‍ കിടന്നു ദുരിതങ്ങള്‍ അനുഭവിച്ചു മരിക്കേണ്ടിവരുമായിരുന്നു. മാനസിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകള്‍ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. ഈ കുട്ടികളെ സ്‌നേഹവും കരുതലും നല്കി സംരക്ഷിക്കുന്ന നിസ്വാര്‍ത്ഥരായ സംഘടനകളെ സഹായിക്കേണ്ട ബാദ്ധ്യത ഗവണ്‍മെന്റിനുണ്ട്. ലാഭേച്ഛയോടെ ആരും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നില്ല എന്ന വ്യക്തമായ ബോദ്ധ്യമാണ് എനിക്കുള്ളത്. മറിച്ചുണ്ടെങ്കില്‍ അത് അന്വേഷിച്ചു  സര്‍ക്കാരിന് അവരെ മാറ്റി നിര്‍ നിർത്താം.

യു.ഡി.എഫ്. ഗവണ്‍മെന്റ് ആരേയും പ്രീണിപ്പിക്കുവാന്‍ എടുത്ത തീരുമാനമല്ലിത്. സമൂഹത്തില്‍ ഏറ്റവും അധികം പരിഗണിക്കേണ്ടവരെയാണ് ഈ ഗവണ്‍മെന്റ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നത്. രണ്ട് തീരുമാനങ്ങളും പുന:പരിശോധിച്ച് അടിയന്തരമായി തുടര്‍ നടപടികള്‍ നടപ്പിലാക്കണം.


2021, മാർച്ച് 25, വ്യാഴാഴ്‌ച

സോളാര്‍ കേസ്: ജനങ്ങളാണ് എന്റെ ശക്തി. മനഃസാക്ഷിയാണ് വഴികാട്ടി

 


സോളാര്‍ കേസില്‍ തെളവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നു. അതില്‍ പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍.

2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കോടതിയെപ്പോലും സമീപിച്ചില്ല. പോലീസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു.

നേരത്തെ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും യാതൊന്നും കണ്ടെത്തിയില്ല.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു.

സുപ്രീംകോടതി റിട്ട ജഡ്ജ് ജസ്റ്റിസ് ഹരിജിത് പസായത്തില്‍ നിന്ന് പിണറായി സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടി.

കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൈയില്‍ വച്ചിട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്കു വിട്ടു.

ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. അമ്പതു വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല.

എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എന്റെ ശക്തി. മനഃസാക്ഷിയാണ് വഴികാട്ടി.


#OCspeaks | #OommenChandy 

2021, മാർച്ച് 24, ബുധനാഴ്‌ച

നാമനിർദ്ദേശ പത്രിക: സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു

 


തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.

ആക്ഷേപം ഒന്ന്ഃ 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ. 

ഉത്തരംഃ 2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500,  മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളു എന്ന് അറിയുക.  

ആക്ഷേപം രണ്ട്: മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎല്‍എ പെന്‍ഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല. 

ഉത്തരംഃ മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്‍ഷന്‍  വാങ്ങാന്‍ പറ്റില്ല.  

ആക്ഷേപം മൂന്ന്: 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. 

ഉത്തരംഃ 1.4.2020ല്‍ എംഎല്‍എ എന്ന നിലയില്‍ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, അതിഥി അലവന്‍സ് 8000 രൂപ. അലവന്‍സുകള്‍ ആദായനികുത പരിധിയില്‍ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്. 

സത്യമേവ ജയതേ!!

2021, ജനുവരി 9, ശനിയാഴ്‌ച

വാളയാറിലെ രണ്ട് പെൺകുട്ടികൾ ഇന്ന് കേരളത്തിന്റെ ദുഃഖമാണ്.

 


അതിക്രൂരമായി കൊല്ലപ്പെട്ട ഈ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണം. ഈ ക്രൂരകൃത്യം ചെയ്തത കുറ്റവാളികൾ -ക്കൊപ്പമായിരുന്നു ഇടത് സർക്കാരും പോലീസ് ഉദ്യോഗസ്ഥരുമെന്ന് വ്യക്തമാണ്.

പൊലീസിനും പ്രോസിക്യൂഷനും ഈ കേസ് കൈകാര്യം ചെയ്യുന്നത്തിൽ ഗുരുതര വീഴ്ച്ച സംഭവിച്ചിരുന്നു. 

പെൺകുട്ടികളുടെ മാതാപിതാക്കളെ ഒന്ന് കാണുവാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ല. ഈ കേസിന്റെ വിധി വന്നപ്പോൾ മനസ്സിലായി മുഖ്യമന്ത്രി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതികൾക്കൊപ്പമാണെന്ന്.

 പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതികൾ സർക്കാർ കേൾക്കണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

എം.ശിവശങ്കറിന്റെ അറസ്റ്റ്: മുഖ്യമന്ത്രി അധികാരം ഒഴിയണം

 

മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്‌ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള  ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടു.

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സര്‍ക്കാരിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമാകും.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഹവാല ഇടപാടിനും സ്വര്‍ണ്ണക്കടത്തിനും സര്‍ക്കാരിന്റെ സംരക്ഷണം  ലഭിച്ചു. പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. ഇടപാടുകളിലെ ഭീകരബന്ധം അന്വേഷണത്തിലാണ്.

എല്ലാ സര്‍ക്കാരുകളുടെയും കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍പ്പെടുകയും അവര്‍ക്ക് എതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പൂര്‍ണ്ണ ചുമതല വഹിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസില്‍പ്പെടുന്നതു കേരളത്തില്‍ ആദ്യമാണ്.

2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

കാര്‍ഗോ വിമാനങ്ങളുടെ നിരോധനം കയറ്റുമതിയുടെ നടുവൊടിച്ചു. അടിയന്തരമായി പിന്‍വലിക്കണം.

വിദേശ കാര്‍ഗോ വിമാനങ്ങളെ ആറു വിമാനത്താവളങ്ങളൊഴികെ മറ്റിടങ്ങളിലെല്ലാം നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി കേരളത്തിന്റെ കയറ്റുമതിയുടെ നടുവൊടിച്ചെന്നു  ചൂണ്ടിക്കാട്ടി  പ്രധാനമന്ത്രിക്ക് കത്തയച്ചു. നിരോധനം അടിയന്തരമായി പിന്‍വലിക്കണം.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കാര്‍ഗോ വിമാന സര്‍വീസുള്ളത്. തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നുമുള്ള എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവയുടെ കാര്‍ഗോ സര്‍വീസ് നിലച്ചു.

ഇതോടെ കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍  തുടങ്ങിയവയുടെ കയറ്റുമതിയില്‍ 80 ശതമാനം ഇടിവാണ് സംഭവിച്ചത്. പ്രളയവും കോവിഡ് മഹാമാരിയും മൂലം വന്‍ തകര്‍ച്ച നേരിടുന്ന കേരളത്തിന്റെ കാര്‍ഷിമേഖലയ്ക്ക് ഇത് മറ്റൊരു കനത്ത തിരിച്ചടിയായി.

കേരളത്തില്‍നിന്നുള്ള ഉല്പന്നങ്ങള്‍ കിട്ടാതെ വിദേശമലയാളികളും പ്രതിസന്ധി നേരിടുന്നു. ഗള്‍ഫിലുള്ള വിദേശ മലയാളികള്‍ അവിടങ്ങളിലുള്ള കേരള മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. രാജ്യത്തിന് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്ന സാമ്പത്തിക പ്രക്രിയയാണ് നിലച്ചത്.

2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

കർഷകർക്കു വേണ്ടാത്ത സംവിധാനം സർക്കാർ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുന്നു

നെല്ലു സംഭരണം നടക്കാത്തതുമൂലം പ്രതിസന്ധിയിലായ കുട്ടനാട്ടിലെ കർഷകരെ സന്ദർശിച്ചു.

കർഷകർക്കു വേണ്ടാത്ത സംവിധാനം സർക്കാർ കർഷകരുടെമേൽ അടിച്ചേൽപ്പിക്കകയാണ്.സഹകരണ സംഘങ്ങൾ വഴി നെല്ല് എടുക്കുന്നതിനോടു കർഷകർക്കു താൽപര്യമില്ല. നിലവിലുള്ള കുറ്റമറ്റ സംവിധാനമാണു സപ്ലൈകോയുടേത്. അതു തുടരണം.

രാഷ്ട്രീയത്തിനതീതമായി കുട്ടനാട്ടിലെ സഹകരണ സംഘങ്ങൾ ഒന്നടങ്കം നെല്ല് എടുക്കാനുള്ള സംവിധാനം ഇല്ലെന്ന് അറിയിച്ച സാഹചര്യത്തിൽ സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണം തുടരണം. ഇന്നു മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്യുന്നതാണ്.

നെടുമുടി കൃഷിഭവൻ പരിധിയിലെ പൂതിയോട്ടു വരമ്പിനകം, മുട്ടനാവേലി, വെണ്ണേലി, പുളിക്കക്കാവ് കായിപ്പാടം എന്നീ പാടശേഖരങ്ങളാണ് സന്ദർശിച്ചത്.

2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മൽത്സ്യ ലേലവും വിപണനവും: ഓർഡിനൻസ് ജനാധിപത്യ വിരുദ്ധം

 

കോവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധനത്തിനു കടലില്‍ പോകാനുള്ള നിയന്ത്രണങ്ങളും നിലനില്‌ക്കെ മത്സ്യത്തൊഴിലാളികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്നതാണ് 2020-ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓര്‍ഡിനന്‍സ്.

ഈ കരിനിയമത്തിനെതിരെ ആര്‍എസ്പിയുടെ പിന്നാലെ  യുഡിഎഫും  ശക്തമായ പോരാട്ടം നടത്തും.

മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് 5% തുക ഈടാക്കണം എന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.  ഈ തുക ലേലക്കാര്‍,  മത്സ്യത്തൊഴിലാളി സഹകരണ സംഘം, തദ്ദേശസ്വയംഭരണ സ്ഥാപനം, ഫിഷ് ലാന്റിംഗ് സെന്റര്‍, മാനേജ്‌മെന്റ് സൊസൈറ്റി, സര്‍ക്കാര്‍ എന്നിവര്‍ക്ക് വീതിച്ചു കൊടുക്കും.  മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഇപ്പോള്‍ തന്നെ യൂസര്‍ ഫീ ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് നികുതി ഈടാക്കി മാനേജ്‌മെന്റ് സൊസൈറ്റികള്‍ ഉപയോഗിക്കുന്നതു കൊള്ളയാണ്.

കേരളത്തില്‍ പത്ത് ഫിഷിംഗ് ഹാര്‍ബറുകളും ഏതാനും ലാന്റിംഗ് സെന്ററുകളും മാത്രമെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. ബാക്കി മത്സ്യത്തൊഴിലാളികളുടെ ആവാസ മേഖലയില്‍ യാനങ്ങള്‍ എത്തിക്കുന്നത് ഓര്‍ഡിനസിലൂടെ നിയമ വിരുദ്ധമാക്കി. ഇതു മത്സ്യത്തൊഴിലാളികളോടു കാട്ടുന്ന കൊടുംക്രൂരതയാണ്.  സര്‍ക്കാരിനു താല്പര്യമുള്ളവരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച ലാന്റിംഗ് സെന്റര്‍, ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ വഴി മത്സ്യ ബന്ധന മേഖലയാകെ രാഷ്ട്രീയവത്കരിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.

മത്സ്യം നിയമവിധേയമായി പിടിച്ചെടുത്തതാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാര്‍ഗ്ഗം മുതലായ വിവരങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രം നേടാന്‍ യാന ഉടമകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ് എന്ന വകുപ്പ് അപ്രായോഗികവും മത്സ്യത്തൊഴിലാളിയെ പരിഹസിക്കുന്നതുമാണ്. മത്സ്യബന്ധനം നടത്തി ലഭിക്കുന്ന മത്സ്യത്തിന്റെ നിലവാരം സാക്ഷ്യപ്പെടുത്തല്‍ എന്ന നിയമത്തിലെ 21-ാം വകുപ്പും അതിന്റെ 3 വരെയുള്ള ഉപവകുപ്പുകളും മത്സ്യത്തൊഴിലാളിയെ ഉപദ്രവിക്കാന്‍ വേണ്ടിയുള്ളതുമാണ്.

ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം പുറപ്പെടുവിച്ച തീരുമാനത്തിനു എതിരേ അപ്പീല്‍ നല്‍കണമെങ്കില്‍ മത്സ്യത്തൊഴിലാളി മൊത്തം പിഴത്തുക കെട്ടിവയ്ക്കണം.  ഉദേ്യാഗസ്ഥന്‍ തെറ്റായ തീരുമാനം എടുത്താല്‍ അയാള്‍ക്കെതിരെ വ്യവഹാരമോ, പ്രോസിക്യൂഷനോ, നിയമ നടപടികളോ പാടില്ല. തികച്ചു ജനാധിപത്യ വിരുദ്ധമായ വ്യവസ്ഥകളാണിവ.



2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ജോസ് കെ മാണിയുടെ നിലപാട് നിര്‍ഭാഗ്യകരം: മാണിയുടെ ആത്മാവ് പൊറുക്കില്ല

 

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് തികച്ചും നിര്‍ഭാഗ്യകരം.

നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ   ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന്  ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കില്ല.  

കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു.  വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി.  മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സിപിഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. ഇത് മാണി സാറിന്റെ ആത്മാവ് പൊറുക്കില്ല. 

മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്.  നിര്‍വ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയില്‍ നിന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ട്.  

വികസനവും കരുതലും എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. അതില്‍ കരുതലിന്റെ മുഖം മാണിസാര്‍ പ്രധാനപങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിവയായിരുന്നു. ഈ പദ്ധതികളെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികള്‍ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു.

കര്‍ഷകര്‍ രാജ്യത്തും കേരളത്തിലും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തിവരുകയാണ്. കര്‍ഷകരോട് അല്പമെങ്കിലും അനുഭാവം ഉണ്ടെങ്കില്‍ ഈ സമരത്തില്‍ അണിചേരുകയാണ് വേണ്ടത്. കര്‍ഷകരെ വര്‍ഗശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎമ്മിനോട് ചേര്‍ന്ന് എങ്ങനെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കും.


2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കാണ്ടാമൃഗം തോൽക്കുന്ന വ്യാജപ്രചാരണം


നാല്പതുവര്‍ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്നദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണ്.

കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പിടി തോമസിനെ മുഖ്യമന്ത്രിയും സിപിഎമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.

രാഷ്ട്രീയ അന്ധത ബാധിച്ച് പിടി തോമസിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ പാവപ്പെട്ട കമ്യൂണിസ്റ്റ് കുടുംബത്തെ വഴിയാധാരമാക്കി. കേരളം കണ്ട ഏറ്റവും നീചമായ  പ്രവൃത്തിയായിരുന്നു അത്.

എംഎല്‍എയുടെ സാന്നിധ്യം സംശയകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യം അറിയാതെ പോയതാണോ അതോ മറച്ചുവച്ചതാണോ? കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ദിനേശന്‍. അദ്ദേഹം നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല.  പിണറായി വിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ദിനേശന്റ നിലവിളി കേട്ടില്ല. വ്രണിത ഹൃദയനായാണ് അദ്ദേഹം  മരണമടഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നതു കണ്ടിട്ടാണ് അവരുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്.

വഴിയാധാരമായ ഒരു പാര്‍ട്ടി കുടുംബത്തിന്റെ നിലവിളി മുഖ്യമന്ത്രി ഇനിയെങ്കിലും കേള്‍ക്കാതിരിക്കരുത്. ആ കുടുംബത്തിന് പിടി തോമസ് തയാറാക്കിയ പാക്കേജെങ്കിലും നടപ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകണം.  

ദിനേശന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള പിടി തോമസിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണ്. ജനപ്രതിനിധികളും ഭരണാധികാരികളും ദന്തഗോപുരത്തില്‍ കഴിയേണ്ടവര്‍ അല്ലെന്നും അവര്‍ ജനങ്ങളോടൊപ്പം നില്ക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടവര്‍ ആണെന്നും ഓർമ്മിപ്പിയ്ക്കട്ടെ.



2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

സെക്രട്ടേറിയറ്റ് തീപിടുത്തം: കള്ളൻമാർ കപ്പലിൽ തന്നെയോ?

 

തിരുവനന്തപുരത്തിന്റെ  മാത്രമല്ല, കേരളത്തിന്റെ കൂടി അഴകും അഭിമാനവുമാണ് ഒന്നര നുറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ്. എത്രയോ ഭരണാധികാരികള്‍ ഇവിടെയിരുന്നിട്ടുണ്ട്. നാടിനു ഗുണകരായ എത്രയോ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ്!

കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയത് ഇവിടെയിരുന്ന് എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളുമാണ്.

എന്നാല്‍, സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍.  

ശാസ്ത്രീയമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഫോറന്‍സിക് സയന്‍സിന്റെ കണ്ടെത്തല്‍, കത്തിക്കപ്പെട്ട മുറിയിലെ 24 വസ്തുക്കള്‍  പരിശോധിച്ചപ്പോള്‍  അവയിലൊന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ്.  സാനിറ്റൈസര്‍ പോലും പോറലേല്ക്കാതെ ഇരിപ്പുണ്ടായിരുന്നു.

അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത സര്‍ക്കാരിന്റെ മുഖം ഇപ്പോള്‍ കൂടുതല്‍ വികൃതമായി.

സെക്രട്ടേറിയറ്റിന് തീവച്ചെന്നു സംശയിക്കുന്നവരെ വെറുതെ വിടരുത്. അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്കുക തന്നെ വേണം.

2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

സര്‍ക്കാര്‍ മാപ്പു പറയണം; കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളെന്ന ആരോപണം പൊളിഞ്ഞു


 കോവിഡ് രോഗികള്‍  സെപ്റ്റംബര്‍ മാസത്തോടെ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആകുമെന്ന് ആരോഗ്യമന്ത്രിയും (ഓഗസ്റ്റ് 13) സംസ്ഥാന സമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറും (മാതൃഭൂമി അഭിമുഖം ഒക്‌ടോ 5) വ്യക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളാണെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രചാരണം പൊളിഞ്ഞു.  

യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവര്‍ മാപ്പുപറയണം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനേറ്റ  പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ നിഗമനത്തെ  മുഖ്യമന്ത്രിയും  പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിഗമനം  ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നു കരുതുന്നു.  കേരളത്തില്‍ യാതൊരു വിധ സമരങ്ങളും ഇല്ലാതിരുന്നപ്പോഴാണ്  ഓഗസ്റ്റില്‍ ആരോഗ്യമന്ത്രിയുടെ നിഗമനം പുറത്തുവന്നത്. പ്രതിപക്ഷ സമരമാണ്  കോവിഡ് പടരാന്‍ കാരണമെന്നതു സംബന്ധിച്ച എന്തെങ്കിലും ഡേറ്റ സര്‍ക്കാരിനു പക്കലുണ്ടോയെന്ന് വ്യക്തമാക്കണം

കോവിഡ് കേരളത്തിലെത്തിയിട്ട് 9 മാസം പിന്നിടുമ്പോള്‍ കോവിഡ് ബാധയില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകത്തിനും ശേഷം കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്.  ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 5 ശതമാനം വേണ്ടിടത്ത് 14.56 ശതമാനമായി. സാമൂഹ്യവ്യാപനം അതിരൂക്ഷമായി. സര്‍ക്കാരിന് 9 മാസം തയാറെടുപ്പിനു കിട്ടിയിട്ടും ആരോഗ്യസൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുനില്ക്കുന്ന കേരളത്തിന് ഒട്ടും അഭിമാനകരമല്ല നിലവിലുള്ള  കോവിഡ് സൂചികകള്‍.

ആദ്യം പ്രവാസികളെയും പിന്നീട് മത്സ്യത്തൊഴിലാളികളെയും ഏറ്റവും ഒടുവില്‍ പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തിയാണ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിലെ പരാജയത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നിര്‍ത്തിവച്ച  പ്രതിപക്ഷ നേതാവിനെ ധനമന്ത്രി പുച്ഛിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്തും ചര്‍ച്ചകള്‍ നടത്തിയുമല്ലേ കോവിഡ് മഹാമാരിയെ നേരിടേണ്ടത്?



2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടതു വെളിപ്പെടുത്തല്‍, മരണാനന്തര ബഹുമതി



ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തില്‍ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണ്.

മാണിസാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയണം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു. കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്.

മാണിസാര്‍ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചത് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടിയില്‍ ആയിരം പോലീസുകാരുടെ നടുവിലാണ്. അന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷപരിപാടിക്കു വരുന്നത് പോലീസിനെ ഉപയോഗിച്ച് തടഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ വച്ചാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്. മാണി സാര്‍ 100 ശതമാനവും കുറ്റക്കാരനല്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും ഇതു തന്നെയാണു കണ്ടെത്തിയത്. മാണിസാറിന്റെ രാജി തന്റെ പൊതുജീവിതത്തിലെ ഏറ്റവും ദു:ഖമേറിയ അനുഭവമാണ്. അന്ന് അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ സാധിച്ചില്ല.