UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ഡിസംബർ 31, ശനിയാഴ്‌ച

എണ്ണക്കമ്പനികളുടെ കൊള്ളലാഭം


ക്രൂഡോയിലിന്റെ വില പകുതിയിലേറെ കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂട്ടുന്നത് എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനാണ്. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലെ വില പ്രകാരം പെട്രോള്‍ ലിറ്ററിന് 45 രൂപക്കും ഡീസല്‍ 40 രൂപക്കും വില്‍ക്കാന്‍ സാധിക്കുമെന്നിരിക്കേ, വില വര്‍ധനവിനു പിന്നിലുള്ളത് സ്ഥാപിത താത്പര്യങ്ങള്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഞാൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ ഈ മാസം 16ന് പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാറിന്റെ വില്‍പന നികുതി കൂടിയാകുമ്പോള്‍ പെട്രോളിന് ലിറ്ററിന് 72.32 രൂപയും ഡീസലിന് 61.05 രൂപയും ആകും.

യു പി എ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ പെട്രോളിന് 74.33 രൂപയും ഡീസലിന് 60.77 രൂപയും ആയിരുന്നു വില. അന്നത്തെ വിലയില്‍നിന്ന് ഇപ്പോള്‍ പെട്രോളിന് 2.10 രൂപയുടെ കുറവുണ്ട്. ഡീസലിന് 28 പൈസ വില കൂടുതലുമാണ്. അന്ന് ഒരു ബാരല്‍ ക്രൂഡോയിലിന് 112 ഡോളര്‍ ആയിരുന്നു വില. എന്നാല്‍ ക്രൂഡോയിലിന് 2016 ഡിസംബറില്‍ 53 ഡോളറാണ് വില. ഇതുമൂലം ഇവയുടെ ഇറക്കുമതി ചെലവ് 6.27 ലക്ഷം കോടി രൂപയില്‍ നിന്ന് 4.73 കോടി രൂപയായി കുറഞ്ഞു. വിലക്കയറ്റത്തിനെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന ബി ജെ പി സര്‍ക്കാര്‍, ക്രൂഡോയിലിന്റെ വില പകുതിയിലധികം കുറഞ്ഞിട്ടും ജനങ്ങള്‍ക്ക് നല്‍കിയ ആശ്വാസം പെട്രോളിനു വെറും 2.01 രൂപയുടെ കുറവും ഡീസലിനു 28 പൈസയുടെ വര്‍ധനയുമാണ്.

ഒരു ലിറ്റര്‍ പെട്രോളിന്റെ ഉത്പാദന ചെലവ് ഏകദേശം 23 രൂപ 77 പൈസയാണ്. ഇതിന്റെ കൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നികുതികള്‍, വ്യാപാരികളുടെ കമ്മീഷന്‍, എണ്ണ കമ്പനികളുടെ ചെലവും ആദായവും എല്ലാം കൂട്ടിയാലും പെട്രോള്‍ ലിറ്ററിന് 45 രൂപക്കും ഡീസല്‍ 40 രൂപക്കും വില്‍ക്കാന്‍ സാധിക്കും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ഇത്തരമൊരു നടപടി ശ്ലാഘിക്കപ്പെടുമായിരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും ഉണ്ടായ വിലവര്‍ധനവിനെ തുടര്‍ന്നാണ് പെട്രോളിനും ഡീസലിനു യഥാക്രമം 2.21 രൂപയും 1.79 രൂപയും വര്‍ധിപ്പിച്ചതെന്നാണ് കേന്ദ്ര നിലപാട്.യു പി എ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞ ദിവസം കട്ട് ഓഫ് ഡേറ്റായി എടുക്കാന്‍ തയ്യാറായാല്‍ ജനങ്ങള്‍ക്ക് അത് വലിയ ആശ്വാസം നല്‍കും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനും സാധാരണക്കാരുടെ ബുദ്ധിമുട്ട് കുറക്കാനും വേണ്ടി പെട്രോള്‍, ഡീസല്‍ വില വര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.






2016, ഡിസംബർ 30, വെള്ളിയാഴ്‌ച

വിമര്‍ശനത്തെ ഭയപ്പെടുന്നില്ല

 
വിമർശനത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്നും വിമർശനം ഉൾക്കൊണ്ട് കൂടുതൽ ശക്തമായി മുന്നോട്ട് പോവുമെന്നും, സ്വയം നന്നാവാനും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ട് പോവാനും വിമർശനം നല്ലതാണ്. വിമര്‍ശനങ്ങളെ എതിര്‍പ്പുകളായി കാണുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. സ്വയം വിമര്‍ശനങ്ങള്‍ പോലും നമുക്ക് ആവശ്യമായി തീരുന്ന സന്ദര്‍ഭങ്ങളുണ്ട്.

കോൺഗ്രസ് എന്നും വിമർശനത്തെ അംഗീകരിച്ചിട്ടുണ്ട്. പേര് മാറ്റി സ്വയം വിമർശിച്ച് ലേഖനം എഴുതിയ ജവഹർലാൽ നെഹ്റുവിന്റെ പാരമ്പര്യമുള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ. മുന്നണിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുത്. നേതാക്കൾക്ക് ചേരാത്ത വാക്കും പ്രവൃത്തിയും ആരിൽ നിന്നും ഉണ്ടാവരുത്. വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയിട്ടെയുള്ളു. പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ല.

കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്നത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെടുത്ത നിലപാട് തന്നെയാണ് തനിക്കുള്ളത്. പാര്‍ട്ടിയുടെ ഉന്നമനത്തിനായി എല്ലാവരും പരിശ്രമിക്കണം. പാർട്ടി പു:ന സംഘടനയുമായി ബന്ധപ്പെട്ട് സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കര്യത്തിൽ ഉറച്ച് നിൽക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് എ.ഐ.സി.സി ഉറപ്പ് നൽകിയതാണ്.







2016, ഡിസംബർ 22, വ്യാഴാഴ്‌ച

പരാതിക്കാരനല്ല; പരാതി പറയാനുമില്ല.


ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ താന്‍ പരാതിക്കാരനുമല്ല  ആരുടെയും അടുത്ത് പരാതി പറയാനുമില്ല. കെ.പി.സി.സി പ്രസിഡന്റാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരേണ്ട തീയതി തീരുമാനിക്കേണ്ടത്. സൗകര്യപ്രദമെങ്കില്‍ യോഗത്തില്‍ പങ്കെടുക്കും. താനായിട്ട് ഒരു തീയതി പറയില്ല.

നാളിതുവരെ കെ.പി.സി.സി പ്രസിഡന്റിന്റെയോ, ഡി.സി.സി പ്രസിഡന്റുമാരുടെയോ ഒരു സ്ഥാനാരോഹണ ചടങ്ങിലും താന്‍ പങ്കെടുത്തിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന ഉറപ്പ് തനിക്ക് നല്‍കിയിരുന്നതാണ്. 

2016, ഡിസംബർ 20, ചൊവ്വാഴ്ച

പി എസ് സി റാങ്ക് ലിസ്റ്റുകൾ നീട്ടണം


ഡിസംബറിൽ  കാലാവധി തീരുന്ന 170 ഓളം പി എസ് സി റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്നു ആവശ്യപ്പെട്ടു ഞാൻ ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് കത്ത് മുഖേനെ അഭ്യർത്ഥിച്ചിട്ടുണ്ട്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പലരുടേയും പ്രായപരിധി കഴിയുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനും പുതിയ റാങ്ക് ലിസ്റ്റുകൾ വരുന്നതുവരെ പ്രസ്തുത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ഞാൻ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബി മസ്ദൂർ/വർക്കർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ, കേരള സ്റ്റാഫ് നേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ, കേരള ഹയർ സെക്കന്ററി സ്കൂൾ ടീച്ചേർസ് റാങ്ക് ഹോൾഡേഴ്സ് എന്നവർ എന്നെ ഏൽപ്പിച്ച നിവേദനങ്ങൾ ഞാൻ കത്തിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇതിനുവേണ്ടി സമരം ചെയ്യുന്ന എല്ലാവർക്കും എന്റെ പൂർണ്ണ പിന്തുണ അറിയിക്കുന്നു...


2016, ഡിസംബർ 19, തിങ്കളാഴ്‌ച

റാഗിങിനിരയായ വിദ്യാര്‍ഥികളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം

നാട്ടകം പൊളിടെക്നിക്കിൽ എസ്എഫ്ഐക്കാരുടെ റാഗിങ്ങിന് ഇരയായി വൃക്കകൾ തകരാറിലായ അവിനാശിനെ തൃശൂരിൽ ആസ്പത്രിയിൽ സന്ദർശിച്ചപ്പോൾ. 

കോട്ടയം നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ റാഗിങിനിരയായ വിദ്യാര്‍ഥികളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. വിദ്യാര്‍ഥികളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും നല്‍കണം. 

പ്രതികള്‍ എസ്എഫ്ഐക്കാരായതിനാൽ  ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകണം. 

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

നേ‍ാട്ടുനിരേ‍ാധനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം എതിർചേ‍ാദ്യം ഉയരില്ലെന്ന് ഉറപ്പാക്കി

മുന്നൊരുക്കമില്ലാതെയുള്ള നോട്ടുനിരോധനം മൂലം സാധാരണക്കാരെ ദുരിതത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുന്നു

എതിർചോദ്യം ഉയരില്ല എന്നുറപ്പുള്ളതു കൊണ്ടാണു പ്രധാനമന്ത്രി ടെലിവിഷനുകളിലും പൊതുയോഗങ്ങളിലും മാത്രം നോട്ടുനിരോധനം സംബന്ധിച്ചു പ്രസംഗിക്കുന്നത്. 

ചെയ്തത് ഏറ്റവും നല്ലകാര്യം എന്നു പറയുന്ന പ്രധാനമന്ത്രി അങ്ങനെയെങ്കിൽ അതു പാർലമെന്റിൽ പറയാത്തത് എന്തുകൊണ്ട്? സ്വന്തം ധനമന്ത്രിയെയും മന്ത്രിസഭയെയും വിശ്വാസത്തിലെടുക്കാതെയാണു അദ്ദേഹത്തിന്റെ നടപടികൾ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഒരു രാത്രി കൊണ്ടാണു സ്വകാര്യബാങ്കുകൾ പൊതുമേഖലയിലാക്കി ജനങ്ങൾക്കായി തുറന്നുകൊടുത്തത്. അത്രയ്ക്കു മുന്നൊരുക്കത്തോടെയായിരുന്നു നടപടികൾ. നിശബ്ദ സാമ്പത്തിക വിപ്ലമായിരുന്നു അന്നു നടപ്പാക്കിയത്.

ഏതു കാര്യവും ചെയ്യേണ്ടതുപോലെ ചെയ്യണം. ലോകത്ത് ഒരു ഭരണാധികാരിയും സ്വീകരിക്കാത്ത വഴികളിലൂടെ നോട്ടു നിരോധനം നടപ്പാക്കിയ പ്രധാനമന്ത്രി രാജ്യത്തെ അപമാനിച്ചു. റിസർവ് ബാങ്കിന്റെ വിശ്വാസ്യത പോലും വിവാദത്തിലാക്കി. ഇന്ത്യയിലേക്കു പോകരുതെന്നുവരെ വിദേശരാഷ്ട്രങ്ങൾ വിനോദസഞ്ചാരികൾക്കു മുന്നറിയിപ്പുനൽകുന്നു. ഇനിയെങ്കിലും പ്രധാനമന്ത്രി നിരോധനം സംബന്ധിച്ചു പാർലമെന്റിലും സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിക്കാൻ തയാറാകണം. സഹകരണമേഖലയെ വിശ്വാസത്തിലെടുക്കണം.

നോട്ടുനിരോധനം മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് അരിപോലും നിഷേധിക്കുന്ന സമീപനമാണു സംസ്ഥാനസർക്കാരിന്റേത്. നെല്ലു സംഭരിച്ചു മൂന്നു മാസം കഴിഞ്ഞിട്ടും വില നൽകിയിട്ടില്ല. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങി. ക്ഷേമപെൻഷനെക്കുറിച്ചും മിണ്ടുന്നില്ല. ഇത്തരം ജനദ്രോഹ നടപടികൾ സംസ്ഥാന സർക്കാർ പിൻവലിക്കണം.

2016, ഡിസംബർ 12, തിങ്കളാഴ്‌ച

മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചു.


ഭോപ്പാലില്‍ മലയാളി സംഘടനകളുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തിരിച്ചയച്ച മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണിത്.

കേരള മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ മര്യാദകളുടെ നഗ്നമായ ലംഘനമാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ തടഞ്ഞതിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ചിരിക്കുകയാണ്. ഈ സംഭവത്തിലൂടെ കേരളത്തെ അപമാനിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്. 



2016, നവംബർ 29, ചൊവ്വാഴ്ച

നോട്ടു നിരോധനം തമാശയായിരുന്നോ ?

നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രസംഗിക്കുന്നു

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിക്കുള്ള നാല് ചേദ്യങ്ങള്‍ 

എന്ത്‌കൊണ്ട് മുന്‍ കരുതല്‍ എടുത്തില്ല? 

മൂല്യത്തില്‍ രാജ്യത്ത് എണ്‍പത്തി ആറ് ശതമാനവവും 1000, 500 നോട്ടുകളാണെന്ന് അറിയാതെ തമാശയായിട്ടാണോ മോദി നോട്ടുകള്‍ പിന്‍വലിച്ചത്. അറിഞ്ഞിട്ടാണ് പിന്‍വലിച്ചതെങ്കില്‍ നോട്ട് പ്രതിസന്ധിക്ക് മുന്‍ കരുതലെടുക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല?.   

നടപടി സ്വീകരിച്ചില്ല 

രാജ്യത്ത് രണ്ട് ലക്ഷത്തിലധികം എടിഎമ്മുകളിലൂടെ ഒരേ സമയം 200 കോടിയുടെ പണം പിന്‍വലിക്കാന്‍ കഴിയും. പുതിയ നോട്ടുകള്‍ എടിഎമ്മില്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അതിനുള്ള മറുപടി സ്വീകരിച്ചില്ല.   

നിയമവിരുദ്ധമല്ലേ? 

ഭരണഘടന 300 എ പ്രകാരം രാജ്യത്തെ ഒരു പൗരന് നിയമപരമായി അനുവദിച്ചിട്ടുള്ള പണം കൈവശം വയ്ക്കാന്‍ അധികാരമുണ്ട്. എന്നാല്‍ അതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമായ നടപടിയല്ലെ. ഇതിനെ പ്രധാനമന്ത്രി എങ്ങനെ ന്യായീകരിക്കും.

സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു?

സംസ്ഥാന സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത് ആരെ സഹായിക്കാനാണ്? രാജ്യവ്യാപക പ്രക്ഷോഭങ്ങൾ മുന്നിൽക്കണ്ടു മോദി അടിയന്തര നടപടി സ്വീകരിക്കണം.






2016, നവംബർ 28, തിങ്കളാഴ്‌ച

മോദിയും പിണറായിയും നാണയത്തിന്റെ രണ്ടുവശങ്ങൾ

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് നടത്തിയ ജില്ലാതല പൊതുയോഗം കുറുപ്പന്തറയിൽ  ഉദ്ഘാടനം ചെയ്യുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ബാങ്കിൽ നിന്നു നിക്ഷേപം തിരികെ ലഭിക്കാൻ നിബന്ധന വച്ച ലോകത്തിലെ ഏകരാജ്യം ഇന്ത്യയാണ്.

കേരളത്തിൽ വിവിധ കേസുകളിൽ പൊലീസ് അറസ്റ്റുചെയ്യുന്ന പ്രതികളെ സിപിഎം ബലമായി മോചിപ്പിക്കുന്ന സംഭവം നിത്യേന നടക്കുന്നു. സിപിഎം സെൽ ഭരണം തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. 


2016, നവംബർ 26, ശനിയാഴ്‌ച

ഇടതു ഭരണത്തില്‍ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നു

വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ നയിച്ച കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നു.

ഭരണത്തിന്റെ തണലില്‍ കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന നയമാണ് ഇടതു സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണ് സി.പി.എം സ്വീകരിക്കുന്നത്.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ശബ്ദിച്ചവര്‍ സ്വന്തം പാര്‍ട്ടിക്കാരാണ് പ്രതിയെങ്കില്‍ സംരക്ഷിക്കുന്നതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരിയില്‍ കാണുന്നത്. പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തേണ്ടി വരുന്നത് കേരളത്തിന് അപമാനകരമാണ്. 

2016, നവംബർ 22, ചൊവ്വാഴ്ച

നോട്ടുകള്‍ പിന്‍വലിച്ചത് ക്രിമിനല്‍ നടപടി

സഹകരണ ബാങ്ക് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുന്നു

നോട്ടുകള്‍ പിന്‍വലിച്ചത് ക്രിമിനല്‍ നടപടി. പ്രധാനമന്ത്രിയുടേത് കുറ്റകരമായ അനാസ്ഥയാണ്. നോട്ട് മാറ്റം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. 14 ദിവസം കൊണ്ട് നേട്ടമുണ്ടാക്കിയത് പേ ടിഎമ്മിനാണ്.

മാപ്പര്‍ഹിക്കാത്ത കുറ്റമാണു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. കളളപ്പണം തടയുമെന്ന് പറയുന്ന കേന്ദ്രം 500 കോടിയുടെ വിവാഹധൂര്‍ത്തിന് കൂട്ടു നിന്നു. പ്രശ്നത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഒന്നിച്ചുനീങ്ങണം.



2016, നവംബർ 15, ചൊവ്വാഴ്ച

കേന്ദ്രത്തിന്റെ പിടിപ്പുകേടിന് വലിയ വില കൊടുക്കേണ്ടി വരുന്നു


 ആയിരം, അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഉണ്ടായിട്ട് ഇത് ഏഴാം ദിവസം ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഭ്രാന്തിയും കൂടുകയാണ്. സാമ്പത്തിക മേഖല വിറങ്ങലിച്ചു നില്ക്കുന്നു. രാജ്യം നിശ്ചലമായി. ജനങ്ങൾ ആഹാരത്തിനും മറ്റ് ആവശ്യങ്ങൾക്കും പരക്കം പായുന്നു. യുദ്ധ കാലങ്ങളിൽ പോലും രാജ്യം ഇങ്ങനെയൊരു ദുരിതത്തിൽക്കൂടി കടന്നു പോയിട്ടില്ല.

 കള്ളപ്പണക്കാരെ തടയിടാനും കള്ളനോട്ട് നിർവീര്യമാക്കാനുമൊക്കെയുള്ള ഏതു നടപടിയെയും പൂർണമായി അംഗീകരിക്കുന്നവരാണ് നാമെല്ലാവരും.
എന്നാൽ നല്ല തീരുമാനം ഏറ്റവും മോശം രീതിയിൽ നടപ്പാക്കിയാൽ അതിന് വിവരീത ഫലമാണ് ഉണ്ടാകുക. അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്ന് ഒരു കള്ളനോട്ടുകാരനോ, കരിഞ്ചന്തക്കാരനോ ക്യൂവിൽ നില്ക്കുന്നത് ആരും കണ്ടിട്ടില്ല. തങ്ങൾ കഷ്ടപ്പെട്ടു സ്വരൂപിച്ച് ബാങ്കിലിട്ട പണത്തിനുവേണ്ടി  സാധാരണക്കാരാണ് രാവിലെ മുതൽ രാത്രി വരെ പരക്കം പായുന്നത്.  ബാങ്കിംഗ് എന്താണെന്നു പോലും അറിയില്ലാത്ത വലിയൊരു ജനവിഭാഗം വേറെയുണ്ട്.  അലമാരിയിലും പായക്കടിയിലും അരിപ്പാത്രത്തിലുമൊക്കെ  പണം സൂക്ഷിക്കുന്നവരാണിവർ. ഏറ്റവും ശോചനീയാവസ്ഥ അവരുടേതാണ്.


ജനങ്ങൾ യാചകരായി

ആത്മാഭിമാനത്തോടെ ജീവിച്ചവർ പൊടുന്നനവേ യാചകരായി മാറുന്നു. പൈസയ്ക്കു വേണ്ടി അവർ പലരുടെയും മുന്നിൽ കൈനീട്ടുന്നു. തങ്ങളുടെ ഉറ്റവരെ സഹായിക്കാനാവാതെ പലരും കൈമലർത്തുന്നു. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ല. ചികിത്സ തേടാൻ കഴിയുന്നില്ല. കുട്ടികളുടെ ഫീസ് നല്കാനാവുന്നില്ല. യാത്ര ചെയ്യാൻ പറ്റുന്നില്ല. ഭൂമിയിടപാടുകൾ നടക്കുന്നില്ല. ഭൂമിയുടെ വില ഇടിയുന്നു. വിവാഹങ്ങൾ മുടങ്ങുന്നു. കടകൾ അടപ്പിലേക്ക്. തോട്ടമേഖലയിൽ പണികൾ നിലയ്ക്കുന്നു. അങ്ങനെ  വലിയൊരു പ്രതിസന്ധിയുടെ മുകളിലാണ് ശരാശരി ഇന്ത്യക്കാരന്റെ ജീവിതം.

നോട്ടു പിൻവലിച്ച നടപടിയെ സർജിക്കൽ അറ്റാക്ക് എന്നാണു പലരും വിശേഷിപ്പിച്ചത്. വളരെ കൃത്യമായ ആസൂത്രണത്തോടെയും അതീവ സൂക്ഷ്മതയോടെയും നടത്തിയ നടപടി എന്ന് അർത്ഥം. എന്നാൽ, മിനിമം മുൻകരുതൽ പോലും ഇല്ലാതെ എടുത്തു ചാടി എടുത്ത നടപടിയാണിതെന്ന് ഓരോ ദിവസവും കൂടുതൽ വ്യക്തമാകുകയാണ്. രാജ്യത്തിന്റെ രക്തധമനിയാണു  പണം. അതു തുടർച്ചയായി പമ്പു ചെയ്തു കൊണ്ടിരുന്നില്ലെങ്കിൽ സ്തംഭനം നിശ്ചയം.

രാജ്യത്തെ 133 കോടി ജനങ്ങൾ നിത്യവും കൈകാര്യം ചെയ്യുന്ന കറൻസി മൂല്യത്തിന്റെ 86% വരും 1000, 500 നോട്ടുകൾ. അതു പൊടുന്നനവേ പിൻവലിച്ചപ്പോൾ ബദൽ ക്രമീകരണം ഉണ്ടായില്ല. അതോടെ രാജ്യത്തിന്റെ രക്തയോട്ടം നിലച്ചു.

പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരേ സ്വീകരിച്ച നടപടിക്ക് പിന്തുണയുമായി ജനങ്ങൾ ഒന്നടങ്കം അണി നിരന്നതാണ്. എന്നാൽ, അതിലേക്കു രാഷ്ട്രീയം കുത്തിനിറയ്ക്കുകയും തികഞ്ഞ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ചെയ്തപ്പോൾ ജനങ്ങൾ രോഷാകുലരാകുക സ്വഭാവികം. ചികിത്സയ്ക്കു പണം ലഭ്യമാക്കാത്തതിനാൽ പിഞ്ചു കുഞ്ഞു മരിച്ചതും ജനം റേഷൻ കട കൊള്ളയടിച്ചതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. സംസ്ഥാന സർക്കാരുകളെല്ലാം എന്തു ചെയ്യണമെന്നറിയാതെ നിഷ്പ്രഭരും നിസഹായരുമായി നില്ക്കുകയാണ്.


ഗുരുതരമായ വീഴ്ചകൾ


 നല്ല ലക്ഷ്യത്തോടെ നടപ്പാക്കിയ ഒരു ദൗത്യത്തിൽ വന്ന ഗുരുതരമായ വീഴ്ചകൾ എന്തൊക്കെയാണെന്ന് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഇതിന് കേന്ദ്രസർക്കാർ ജനങ്ങളോടു മറുപടി പറഞ്ഞേ തീരു.

      1) 1000, 500 നോട്ടുകൾ പിൻവലിച്ചുകൊുള്ള പ്രഖ്യാപനം നടത്തുന്നതുവരെ അതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേതു തന്നെ. എന്നാൽ അതു ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നു വ്യക്തമായപ്പോൾ, എന്തു കൊണ്ട് സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിലെടുത്തില്ല? തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗം വിളിക്കേതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യം മനസിലാക്കാനും  തുടർ നടപടികൾ സ്വീകരിക്കാനും സാധിക്കുമായിരുന്നു. സംസ്ഥാനങ്ങളുടെ പൂർണ പിന്തുണയോടെ ജനങ്ങളുടെ ദുരിതം പരമാവധി കുറയ്ക്കാനാകുമായിരുന്നു.

     2) 1977ൽ പ്രധാനമന്ത്രി മൊറാർജി ദേശായി 1000 രൂപ നോട്ട് പിൻവലിച്ചിരുന്നു. ആയിരം രൂപ നോട്ട് അന്നു സാധാരണക്കാരുടെ കൈകളിൽ ഇല്ലായിരുന്നു. പ്രചാരത്തിലിരുന്ന കറൻസി നോട്ടുകളുടെ മൂല്യത്തിൽ 1000 രൂപ നോട്ട് വളരെ ചെറിയ ശതമാനം മാത്രമായിരുന്നു. അതു കൊണ്ട് ഈ തീരൂമാനം ഇന്നത്തേതുപോലുള്ള വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാൽ, ഇന്ന് മൊത്തം കറൻസി നോട്ടുകളുടെ മൂല്യത്തിൽ 1000, 500 രൂപ നോട്ടിന്റെ  വിഹിതം 86%  വരുമെന്നു കേന്ദ്രസർക്കാരിന് അറിയാമെന്നിരിക്കെ, എന്തു കൊണ്ട് ആവശ്യത്തിനു 100 രൂപ നോട്ടുകൾ ലഭ്യമാക്കിയില്ല?

       3) 2000 രൂപയുടെ നോട്ടുകൾ വളരെ നേരത്തേ തന്നെ പ്ലാൻ ചെയ്ത് അച്ചടിച്ചെങ്കിലും എന്തുകൊണ്ട് അവ എടിഎമ്മിലൂടെ വിതരണം ചെയ്യാനുള്ള ക്രമീകരണം ഉണ്ടാക്കിയില്ല? രാജ്യത്തെ  2,00,1861 എടിഎമ്മുകളിൽ 2000 രൂപ നോട്ട് ക്രമീകരിക്കാൻ ഇനിയുമേറെ സമയം വേണ്ടി വരും. ഓരോ എടിഎമ്മിലും എൻജിനീയർ ഉൾപ്പെട്ട വിദഗ്ധ സംഘം എത്തിവേണം ഇതു പുന:ക്രമീകരിക്കാൻ.

       4) പുതിയ 500 രൂപ നോട്ട് അച്ചടിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതു സമയത്തു പ്രചാരത്തിൽ വന്നില്ല.

 മേല്പറഞ്ഞ കാര്യങ്ങളിൽ അല്പം ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ജനങ്ങളുടെ ദുരിതങ്ങൾ ഒഴിവാക്കിക്കൊണ്ടു തന്നെ അതു നടപ്പാക്കാമായിരുന്നു. പക്ഷേ, രാഷ്ട്രീയ തിമിരം ബാധിച്ചാൽ എന്തു ചെയ്യാം? സർജിക്കൽ സ്‌ട്രൈക്കിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കു ലഭിക്കാനാണ് ബാക്കി എല്ലാവരേയും കാഴ്ചക്കാരാക്കി യാതൊരുവിധ തയാറെടുപ്പും ഇല്ലാതെ ഇത്രയും വലിയൊരു തീരുമാനം നടപ്പാക്കിയത്. 

 നോട്ടു പിൻവലിക്കാനുള്ള തീരുമാനം എടുത്ത മന്ത്രിസഭാ യോഗത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ മാത്രം മതി ഇതിനുള്ള തെളിവിന്. അന്നത്തെ മന്ത്രിസഭാ യോഗത്തിലേക്ക്  മന്ത്രിമാർ മൊബൈൽ ഫോണുകൾ കൊണ്ടു വരരുതെന്നു നിർദേശിക്കപ്പെട്ടു. തീരുമാനം എടുത്തശേഷം പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണാൻ പോയി. തിരിച്ചു വരുന്നതു വരെ കാത്തിരിക്കാൻ അദ്ദേഹം സഹമന്ത്രിമാരോട് ആവശ്യപ്പെട്ടു. രാഷ്ട്രത്തെ ടെലിവിഷനിൽ അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹം മന്ത്രിസഭായോഗത്തിൽ തിരിച്ചെത്തിയത്. സ്വന്തം സഹ പ്രവർത്തകരെയോ സംസ്ഥാനങ്ങളെയോ വിശ്വാസത്തിലെടുക്കാതെ പ്രവർത്തിക്കുന്നതിന്റെ ദുരന്തങ്ങളാണ് ഇപ്പോൾ നാലുപാടും ഉയരുന്നത്.

 പണമില്ലാതെ അമ്പതു ദിവസംകൂടി കാത്തിരിക്കണമെന്നാണു  പ്രധാനമന്ത്രി പറയുന്നത്. ജനങ്ങൾ ആഗ്രഹിച്ചാൽ പോലും നടക്കാത്ത കാര്യമാണിത്. അമ്പതു ദിവസത്തേക്കു കൂടിയുള്ള  സാമ്പത്തിക അടിയന്തരാവസ്ഥയുടെ പ്രഖ്യാപനമാണത്. അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം പ്രധാനമന്ത്രി മനസിലാക്കിയിട്ടുണ്ടാ എന്നു സംശയുമുണ്ട്. 133 കോടി ജനങ്ങളിൽ ഓൺലൈൻ ഇടപാടു നടത്തുന്നവർ പത്തോ പതിനഞ്ചോ ശതമാനമേ വരൂ. ബാക്കിയുള്ളവർ പണമില്ലാതൊരു  മാസത്തോളം തള്ളി നീക്കണമെന്നു പറയുന്നതിന്റെ ഗൗരവം പ്രധാനമന്ത്രി ഇനിയും ഉൾക്കൊണ്ടിട്ടില്ല.


നിർദ്ദേശങ്ങൾ


 ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും പരിഗണനയ്ക്ക് താഴെപ്പറയുന്ന നിർദേശങ്ങൾ സമർപ്പിക്കുന്നു.

 1) സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ തീരുമാനങ്ങൾ കേന്ദ്രസർക്കാരും റിസർവ് ബാങ്കും എടുക്കണം.

2) സഹകരണ മേഖലയെ ഫലപ്രദമായി  ഉപയോഗിച്ച് ഈ പ്രതിസന്ധിയെ എങ്ങനെ  ലഘൂകരിക്കാമെന്നു കേന്ദ്രസർക്കാരും റിസർവ് ബാങ്കും ആലോചിക്കണം.

3) ആരോഗ്യസേവനം, ഭക്ഷ്യവസ്തുക്കൾ എന്നീ മേഖലകളിൽ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ എങ്ങനെ ലഘൂകരിക്കാമെന്ന് അടിയന്തരമായി കണ്ടെത്തണം.

4)   കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ശബരിമലയിലേയ്ക്കുള്ള ലക്ഷക്കണക്കിന്  തീർത്ഥാടകർക്ക് ഇതുമൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകാതെയിരിക്കുന്നതിന്  ആവശ്യമായ എല്ലാ മുൻകരുതലുകളും കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾ  സ്വീകരിക്കണം.

 5) പ്രതിസന്ധി അയയും വരെ വിദ്യാഭ്യാസ ഫീസ് അടയ്ക്കുന്നതിനു സാവകാശം നല്കണം.

6) സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും 100, 50, 20, 10 രൂപ നോട്ടുകളും പുതിയ 500, 2000 രൂപ നോട്ടുകളും ലഭ്യമാക്കണം. യുദ്ധ കാലാ -ടിസ്ഥാനത്തിലായിരിക്കണം ഇതിന്റെ പ്രവർത്തനം.

7) കേന്ദ്ര- സംസ്ഥാന സർക്കാരുകളിലേക്കും അർധ സർക്കാർ സ്ഥാപനങ്ങളിലേക്കും ജനങ്ങൾ അടയ്‌ക്കേണ്ട 10,000 വരെയുള്ള തുകയ്ക്ക് കാലതാമസം അനുവദിച്ചു നല്കുക.

8)  സാമൂഹിക പെൻഷനും സർക്കാർ പെൻഷനും മുടക്കം കൂടാതെ നല്കാൻ നടപടി എടുക്കുക.

 സംസ്ഥാനങ്ങളുടെ പൂർണ സഹകരണത്തോടും ജനങ്ങളുടെ പങ്കാളിത്തത്തോടും കൂടി പുതിയ തീരൂമാനം നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ കള്ളപ്പണത്തേക്കാൾ വലിയ വിപത്തായിരിക്കും രാജ്യത്തെ  കാത്തിരിക്കുന്നത്.  സാമ്പത്തിക അരാജകത്വത്തിലേയ്ക്ക് രാജ്യത്തെ തള്ളിവിടരുത്.



2016, നവംബർ 14, തിങ്കളാഴ്‌ച

വലിയ നോട്ടുകള്‍ മാറ്റാനുള്ള ആശയം നല്ലതാണെങ്കിലും നടപ്പാക്കിയ രീതി ജനങ്ങളെ ബുദ്ധിമുട്ടിച്ചു.


വലിയ നോട്ടുകള്‍ മാറ്റാനുള്ള ആശയം നല്ലതാണെങ്കിലും നടപ്പാക്കിയ രീതി ജനങ്ങളെ ബുദ്ധിമുട്ടിച്ചു. 

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപടണം. ചികില്‍സയും ഭക്ഷണവും ഉറപ്പാക്കാന്‍ അടിയന്തരസഹായം ഉടൻ നല്‍കണം. 



2016, നവംബർ 13, ഞായറാഴ്‌ച

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത് ശങ്കർ

മുൻ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ 44–ാം ചരമവാർഷികത്തോടനുബന്ധിച്ച് ആർ. ശങ്കർ ഫൗണ്ടേഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച സ്മൃതി സംഗമവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുന്നു. 

സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചത് ആർ. ശങ്കറാണ്. അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണു പിന്നീടുവന്ന സർക്കാരുകൾ ക്ഷേമപദ്ധതികൾ ഏറ്റെടുത്തത്.     

  പ്രഥമ ആർ. ശങ്കർ പുരസ്കാരം ഡോ. വി.പി.ഗംഗാധരന് സമ്മാനിച്ചു. 1993ലെ ആർ.ശങ്കർ അവാർഡ് കെ. കരുണാകരനു മരണാനന്തര ബഹുമതിയായി സമർപ്പിച്ചു. കരുണാകരന്റെ മകൻ കെ.മുരളീധരൻ എംഎൽഎ അവാർഡ് ഏറ്റുവാങ്ങി. 

കെപിസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളവും ഉദ്ഘാടനം ചെയ്തു. ശങ്കറിന്റെ പാളയത്തെ പ്രതിമയിലും ഇന്ദിരാഭവനിലെ ചിത്രത്തിലും പുഷ്പാർച്ചന നടന്നു.



2016, നവംബർ 9, ബുധനാഴ്‌ച

വർഗീയത വളർത്തി ബിജെപി, മുതലെടുത്ത് സിപിഎം

പാലക്കാട് ഡിസിസിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ നമുക്കു ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു. ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹന്നാൻ, നേതാക്കളായ വി.എസ്. വിജയരാഘവൻ, വി.ടി. ബൽറാം എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ, സി. ചന്ദ്രൻ, സി.പി. മുഹമ്മദ്, വിജയൻ പൂക്കാടൻ, ടി.എച്ച്. ഷൗക്കത്തലി, പി.വി. മുഹമ്മദലി എന്നിവർ വേദിയിൽ.


 ബിജെപി രാജ്യത്താകമാനം വർഗീയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പു നടത്തുമ്പോൾ സിപിഎം കേരളത്തിൽ ബിജെപിയുടെ വർഗീയത മുതലെടുത്ത് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നു. 

വർഗീയചൂഷണം വർധിക്കുന്ന സാഹചര്യത്തിലാണ് ശ്രീനാരായണഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തിന്റെ പ്രസക്തിയേറുന്നത്. ജാതിയും മതവുമെല്ലാം മനുഷ്യനന്മയ്ക്കാണ് ഉപയോഗിക്കേണ്ടത്. എന്നാൽ മനുഷ്യർക്കിടയിൽ വിദ്വേഷം വളർത്താനാണ് ഇപ്പോൾ അത് ഉപയോഗിക്കുന്നത്. ഗുരുവിന്റെ പൂർണമായ ആശയത്തെ പൂ‍ർണമായി ഉൾക്കൊണ്ടു ജീവിക്കാൻ എല്ലാവരും തയാറാകണം. കോൺഗ്രസിന് മതേതരത്വം പ്രാണവായുപോലെയാണ്. പുതുതലമുറ അതു ഉൾക്കൊണ്ടു പ്രവർത്തിക്കണം. ഇന്ത്യയുടെ യഥാർഥ സമ്പത്ത് മതേതരത്വമാണ്.

നൂറു തിരഞ്ഞെടുപ്പു തോറ്റാലും എത്ര പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നാലും മതേതരത്വത്തിന് കോട്ടം വരുത്തി രാഷ്ട്രീയലാഭം കൊയ്ത ചരിത്രം കോൺഗ്രസിനില്ല. ആ ആദർശം ഭാവി തലമുറിയിലെ കോൺഗ്രസുകാരും മുറുകെപ്പിടിക്കണം. മതപരമായ വിശ്വാസങ്ങൾക്കു മാറ്റം വരുത്താൻ തീരുമാനമെടുക്കുന്നത് ഓരോ മതത്തിൽ --പെട്ടവരെയും വിശ്വാസത്തിലെടുത്താകണം. നാടിന്റെ പുരോഗതിയേക്കുറിച്ചുള്ള തീരുമാനമെടുക്കുന്നത് ജാതിമതചിന്തകളുടെ അതിർവരമ്പുകൾ കടന്നുകൊണ്ടാവണം.

ബാബറി മസ്ജിദ് തകർത്തപ്പോഴും മാറാട് കലാപം ഉണ്ടായപ്പോഴും അക്രമത്തിന്റെ വ്യാപ്തി കുറക്കാൻ കേരള സമൂഹം കാട്ടിയ ആർജവം രാജ്യത്തിനുതന്നെ മാതൃകയാണ്‌.   





2016, നവംബർ 1, ചൊവ്വാഴ്ച

ഒ.ഐ സി.സിയുടെ പ്രവർത്തനം മാതൃകാപരം

ഒ ഐ സി സി ജുബൈൽ ഏരിയാ കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ ജവഹർ പാലുവായിയുടെ കുടുംബത്തിനായ് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ വിവിധ ഘടകങ്ങളും സുമനസ്സുകളും നൽകിയ ധനസഹായം പുതുപ്പള്ളിയിലെ വസതിയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ ജവഹർ പാലുവായിയുടെ കുടുംബത്തിന് കൈമാറുന്നു. 

ആലംബഹീനരായ പ്രവാസി കുടുംബങ്ങൾക്ക് ഒ ഐ സി സി നൽകുന്ന പിന്തുണ മാതൃകാപരം. ഒ ഐ സി സി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് മരണാനന്തര സഹായമായി ഒ ഐ സി സി നൽകുന്ന കുടുംബ സുരക്ഷാ പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സൗദി അറേബ്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലുള്ളവർക്കായി അരക്കോടിയിലധികം രൂപയാണ് ഒ ഐ സി സി ഫണ്ടിൽ നിന്നും കെ പി സി സി നൽകിയത്. 

മരണാനന്തര സഹായമായി കുടുബങ്ങൾക്ക് ഏറ്റവും കൂടുതൽ തുക നൽകുന്ന പ്രവാസി സംഘടന ഒ ഐ സി സിയാണ്. ദമ്മാം ഒ ഐ സി സി നടത്തിക്കൊണ്ടിരിക്കുന്ന മാതൃകാ പരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റു പ്രദേശങ്ങളിലെ ഒ ഐ സി സി ഘടകങ്ങൾക്ക് പ്രചോദനമാകട്ടെ. ദമ്മാം ഒ ഐ സി സി യെ പ്രത്യേകം അഭിനന്ദിക്കുന്നു.

2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഏകപക്ഷീയമായ വിധി


ബാംഗ്ലൂർ സിറ്റി സിവിൽ കോടതിയിൽ നിന്നുണ്ടായിട്ടുള്ള വിധി എന്റെ ഭാഗം കേൾക്കാതെയുള്ള ഏകപക്ഷീയമായ വിധിയാണ്. വിധി പകർപ്പിൽ തന്നെ ഇത് എക്സ് പാർട്ടി വിധിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ്സിൽ എന്റെ ഭാഗം കേൾക്കുകയോ, തെളിവോ പത്രികയോ നൽകാൻ അവസരം നൽകുകയോ അതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തുകയോ ചെയ്തിട്ടില്ല.

ബാംഗ്ലൂർ കോടതിയിൽ നിന്നും ലഭിച്ച നോട്ടീസ് പ്രകാരം എന്റെ കേസ് നടത്തുവാൻ അഡ്വക്കേറ്റ് രവീന്ദ്രനാഥിന് വക്കാലത്ത് നൽകിയിരുന്നു. എന്നാൽ പിന്നീട് എനിക്ക് കോടതിയിൽ നിന്നും ഒരു സമൻസും ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ എം.കെ കുരുവിള എന്നെ നേരിൽ കണ്ട് എന്റെ ബന്ധുവായ ഒരു ആൻഡ്രുസും പി.എ ആയ ദിൽജിത്തും ചേർന്ന് തന്നേ കബിളിപ്പിച്ചു പണം തട്ടിയെടുത്തതായി പരാതി നൽകുകയുണ്ടായി. കുരുവിള പറഞ്ഞ പ്രകാരം ആൻഡ്രുസ് എന്ന പേരിൽ ഒരു ബന്ധുവോ ദിൽജിത് എന്ന പേരിൽ ഒരു പി.എയോ എനിക്കില്ല. എങ്കിലും കുരുവിളയുടെ പരാതി അന്നത്തെ ഡി.ജി.പി ശ്രീ ബാലസുബ്രമണ്യത്തിന് അന്വേഷണത്തിനായി നൽകി പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുകയുണ്ടായി. ഇതിന്റെ തുടർ വിവരങ്ങൾ എനിക്കറിയില്ല.

ഇന്നത്തെ വിധിയുടെ വിശദാംശങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞത്. കോടതിയിൽ നിന്നും വിധിപകർപ്പും ഡിക്രിയും ലഭിച്ചാൽ ഉടൻ പ്രസ്തുത വിധി അസ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കും. ഈ കാര്യത്തിൽ നേരിട്ടോ അല്ലാതെയോ എനിക്ക് യാതൊരു പങ്കും ഇല്ലന്നും കോടതിയെ ഇത് ബോധ്യപ്പെടുത്താൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്..


2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു.



കോഴിക്കോട് കുണ്ടൂപറന്പിലെ മൂന്നാംക്ലാസുകാരൻ അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ട്.

നടക്കാവ് ഗവ.ടിടിഐയോട് അനുബന്ധിച്ചുള്ള എൽ.പി സ്കൂളിന്റെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന എന്നെ 'ഉമ്മൻ ചാണ്ടി' എന്ന് അമലിന്റെ സഹപാഠിയായിരുന്ന ശിവാനി ഉറക്കെ വിളിച്ചു. ആ വിളിയായിരുന്നു എല്ലാത്തിനും തുടക്കം. തന്റെ സഹപാഠിക്ക് വീടില്ലെന്ന സങ്കടം പറഞ്ഞതിനെത്തുടർന്ന് ഞാൻ മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ സ്വാഭാവികമായി തുടർ നടപടികൾ മരവിപ്പിച്ചു. സർക്കാർ മാറിയതിനെത്തുടർന്ന് അമലിനു വാഗ്ദാനം ചെയ്ത സഹായം നൽകാൻ സാധിച്ചില്ല. അതിനാൽ ചില സുമനസുകളുടെ സഹകരണത്തോടു കൂടി 3 ലക്ഷം രൂപ സ്വരൂപിച്ചു ജൂലൈ 4 കോഴിക്കോടുളള അമല് ക്യഷ്ണയുടെ വീട്ടില് എത്തി നല്കി ഇതിനൊരു തുടക്കമിടാൻ സാധിച്ചു.

രണ്ട് നിലയുള്ള ഈ വീടിന് പതിനെട്ട് ലക്ഷം രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. താഴത്തെ നിലയിൽ അമലും കുടുംബവും, മുകളിലത്തെ നില സ്ഥിര വരുമാനാർത്ഥം വാടകയ്ക്ക് കൊടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ആദ്യത്തെ മൂന്ന് ലക്ഷം രൂപ തന്ന് സഹായിച്ച ശ്രീ പി.സി താഹിറിനോടും, ശ്രീ ഷാഫിയോടുമുള്ള എന്റെ നന്ദി ഈ സന്ദർഭത്തിൽ അറിയിക്കുന്നു. ബാക്കി തുക സ്വരൂപിച്ചു വീടിന്റെ പണി ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ മുൻകൈ എടുക്കുന്ന നടക്കാവ് ഗവ. ടിടിഐ സ്കൂളിന്റെ PTA യുടെയും, നാനാ വിഭാഗത്തിൽപെട്ട ജനങ്ങളുടെയും പങ്ക് നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയായി തീരുകയാണ്. ഈ സത്കർമ്മത്തിന് പങ്കാളികയായ ഇവരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.

ബഹുമാനപെട്ട റവന്യു മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരൻ വീടിന് കഴിഞ്ഞ ആഴ്ച്ച തറക്കല്ലിട്ടു. അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നം ഉടൻ തന്നെ പൂർത്തിയാകട്ടെ എന്ന് ആശംസിക്കുന്നു.


2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഇ.പി ജയരാജന്റെ രാജി മറ്റുവഴികള്‍ ഇല്ലാത്തതിനാൽ


ഇപി ജയരാജന്റെ രാജിയെ സ്വാഗതം ചെയ്യുന്നു. മറ്റു വഴികളില്ലാത്തതിനാലാണ് അദ്ദേഹം രാജി വെച്ചത്. രാജിയെക്കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദഗതികള്‍ കേരളത്തിലെ ജനങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ സ്വീകരിക്കില്ല. കോണ്‍ഗ്രസിനെ ധാര്‍മികതയുടെ പേരില്‍ ഉപദേശിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരവകാശവും ഇല്ല.

രക്ഷപെടാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നപ്പോഴാണ് ഇപി ജയരാജന്‍ രാജി പ്രഖ്യാപിച്ചത്. ഇതിനേക്കാളും വലിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്നപ്പോഴും പാര്‍ട്ടി അതിനെ ന്യായീകരിച്ചും അനുകൂലിച്ചുമാണ് നിന്നിട്ടുള്ളത്.

ഇന്നത്തെ നടപടിയുടെ പേരില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചുകൊണ്ടുള്ള കോടിയേരിയുടെ നിലപാട് ഒരു വിധത്തിലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. 


കഴിഞ്ഞ യൂ. ഡി. എഫ്. സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങൾ അന്വേഷിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ആ അന്വേഷണത്തെയും ഏക സ്വരത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതിന്റെ പേരിൽ യൂ. ഡി. എഫ്. നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചാൽ എതിർക്കുക തന്നെ ചെയ്യും. 








2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

സൗമ്യ വധക്കേസ്: അഭിഭാഷകരുടെ നടപടി വലിയ തെറ്റ്


സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ നടപടി പൊറുക്കാനാവാത്ത തെറ്റ്.  കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ടത് വലിയ വീഴ്ചയാണ്.

ഇപ്പോൾ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുന്നു. അക്രമം കാണിച്ചാലും പൊതുമുതൽ നശിപ്പിച്ചാലും കേസ് എടുക്കുന്നത് മനസിലാക്കാം എന്നാൽ കരിങ്കൊടി കാട്ടിയാൽ ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുക്കുക എന്നാൽ ഇവിടെ പ്രതിഷേധിക്കാൻ അവകാശം ഇല്ല എന്നാണോ? വാ മൂടിക്കെട്ടി പോകണം എന്നാണോ? കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും   ചെയ്യുന്നത് ഈ നാട്ടിലെ ജനങ്ങളുടെ അവകാശമാണ്. കഴിഞ്ഞ അഞ്ചു വർഷം ഇവർ ചെയ്തത് എന്തെന്ന് മറക്കരുത്. ജാമ്യം ഇല്ലാത്ത വകുപ്പിട്ടു കേസ് എടുത്തു ആണ് മുന്നോട്ടു പോകുന്നതെങ്കിൽ അതിനു  എതിരെയും ശക്തമായീ പ്രതികരിക്കും.

#OommenChandy


2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

പിണറായി വിജയൻറെ ആക്ഷേപം സ്വന്തം പരാജയം മറച്ചു വയ്‌ക്കാനുള്ള തന്ത്രം


സ്വാശ്രയ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ശ്രീ ഏ.കെ. ആന്റണിയുടെ കാലത്തെ കരാറാണെന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ആക്ഷേപം സ്വന്തം പരാജയം മറച്ചു വയ്‌ക്കാനുള്ള തന്ത്രമാണ്.

സ്വാശ്രയ മേഖലയ്ക്ക് പച്ചക്കൊടി കാണിക്കുവാനുള്ള ശ്രീ ഏ.കെ. ആന്റണിയുടെ തീരുമാനം ഉന്നത വിദ്യാഭ്യാസ രംഗത്തു ഉണ്ടാക്കിയ വൻപിച്ച മാറ്റം കേരളം എന്നും നന്ദിയോടുകൂടി സ്‌മരിക്കുകതന്നെ ചെയ്യും.

വിദ്യാഭ്യാസ രംഗത്തു ഉണ്ടായ മാറ്റങ്ങൾക്കനുസരിച്ചു വർദ്ധിച്ച സൗകര്യങ്ങൾ സൃഷ്ട്ടിക്കാൻ കേരളത്തിന് കഴിയാതെ പോയതുമൂലം ഉന്നത വിദ്യാഭാസം തേടി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിട്ടു പോകേണ്ട ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കാനാണ് സ്വാശ്രയ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആന്റണി സർക്കാർ തീരുമാനിച്ചത്. 2001-വരെ കേരളത്തിൽ ആകെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജും 12 എഞ്ചിനീയറിംഗ് കോളേജും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ ഇപ്പോൾ 24 സ്വാശ്രയ മെഡിക്കൽ കോളേജുകളും 119 എഞ്ചിനീയറിംഗ് കോളേജുകളും ഒട്ടനവധി നഴ്സിംഗ്, ഫർമസി, മാനേജ്‌മന്റ് സ്റ്റഡീസ് സ്ഥാപനങ്ങളും ഉണ്ടായതിന് കാരണം ആന്റണി സർക്കാരിന്റെ തീരുമാനമാണ്.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്തു ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്വം പിണറായി സർക്കാരിന്റേത് തന്നെയാണ്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചർച്ചകൾക്ക് പോയതുമൂലം മാനേജ്മെന്റിന്റെ അമിതമായ ആവശ്യങ്ങൾക്ക് സർക്കാർ വഴങ്ങേണ്ടി വന്നു. തങ്ങൾക്കു ലഭിച്ച ഫീസ് വർദ്ധനവ് അമിതമാണെന്ന ധാരണ മൂലമാണ് മാനേജ്‌മന്റ് തന്നെ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നത് . എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടാണ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട കൂടുതൽ ആനുകൂല്യം നഷ്ട്ടപ്പെടുത്തിയത്.



2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

'ഒരു വാക്കേ ഉള്ളു' എന്ന നിലപാട് മുഖ്യമന്ത്രിക്കു പറ്റിയതല്ല


പിണറായി വിജയൻ എന്ന വ്യക്തിക്ക് 'ഒരു വാക്കേ ഉള്ളു' എന്ന നിലപാട് ആകാമെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ ആ നയം തുടരുന്നതു ശരിയല്ലാ, ജനാധിപത്യ വ്യവസ്ഥിതിയിൽ തെറ്റാണെന്നു ബോധ്യപ്പെടുന്ന കാര്യങ്ങൾ തിരുത്തണം. മാനേജ്മെന്റുകളുമായി കരാറിൽ ഒപ്പിട്ടു പോയെന്നും ഫീസ് കുറയ്ക്കാനാകില്ലെന്നുമാണ് ഇതു വരെ പറഞ്ഞിരുന്നത്. എങ്കിൽ, ഇപ്പോൾ മാനേജ്മെന്റുകൾ കുറയ്ക്കാൻ തയാറാണെന്നു പറയുമ്പോൾ അത് അംഗീകരിക്കേണ്ടതല്ലേ..

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

മദ്യനയം മാറ്റുമെന്നു കരുതുന്നില്ല


മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കുന്നില്ല. മാറ്റം വരുത്തിയാൽ ജനസമൂഹം ശക്തമായി പ്രതികരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മുൻ സർക്കാരിന്റെ മദ്യനയം തെറ്റാണെന്നു വരുത്താനായി ഓണക്കാലത്തു മദ്യം കൂടുതൽ വിറ്റതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷവും അതിനു മുമ്പത്തെ വർഷവും ഓണക്കാലത്തു മദ്യവിൽപന കുറഞ്ഞിരുന്നു. പിന്നെ ഈ വർഷം കൂടിയതെങ്ങനെയാണ്. മദ്യനയം തിരുത്താനാണ് ഉദ്ദേശ്യമെങ്കിൽ അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനു വേണ്ടിയാണിത്. 

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

കേരളത്തില്‍ ബി.ജെ.പി.ക്ക് മുന്നോട്ടുപോവാന്‍ പരിമിതികളുണ്ട്


കേരളത്തില്‍ നിലനില്‍ക്കുന്നത് സൗഹാര്‍ദപരമായ സാഹചര്യമാണ്. അത് മറികടക്കാന്‍ ബി.ജെ.പി.ക്ക് കഴിയില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ബി.ജെ.പി. സര്‍ക്കാര്‍ പരാജയപ്പെട്ടു. 

കോണ്‍ഗ്രസ്സുകാര്‍ ദേശീയതലത്തിലും സംസ്ഥാനത്തിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എന്നാല്‍, ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്ത് കോണ്‍ഗ്രസ്സിന് മുന്നോട്ട് പോവാന്‍ കഴിയും. 

പട്ടിണിരാജ്യമായ സൊമാലിയയെന്നു കേരളത്തെ വിളിച്ച പ്രധാനമന്ത്രി ഇത്തവണ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിച്ചതിൽ അഭിമാനമുണ്ട്. രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും പ്രധാനമന്ത്രി കോഴിക്കോട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യസുരക്ഷാ മേഖലകളിൽ ഇതിനോടകംതന്നെ രാജ്യത്തെ മുൻനിര സംസ്ഥാനമാണ് കേരളം. സാമ്പത്തികവളർച്ച രംഗത്തും സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്ന് കരുതുന്നു.

കേരളത്തെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതിനു നന്ദി. 





2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

സർവകലാശാലകളിലും ശ്രീനാരായണഗുരു ദർശനം പാഠ്യവിഷയമാക്കണം

ശിവഗിരി മഠത്തിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിനാചരണ സമ്മേളനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ. 

കേരളത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നസ്വരം ഉയരാതിരിക്കാൻ കാരണം ശ്രീനാരായണഗുരു ദർശനത്തിന്റെ സ്വാധീനമാണ്. 

ശ്രീനാരായണ ഗുരുദേവന്റെ ഉപദേശങ്ങളും സന്ദേശങ്ങളും കൂടുതൽ പ്രസക്തിയോടെ ഉൾകൊള്ളേണ്ട കാലഘട്ടത്തിൽ ഗുരുവിനെ ഒരു ജാതിയിലും തളച്ചിടാനാവില്ല.

ജനങ്ങൾ ജാതി- മത ചിന്തകൾക്ക് അതീതമായി ശ്രീനാരായണഗുരുവിനെ ഉൾക്കൊള്ളാനും അദ്ദേഹത്തിന്റെ ദർശനങ്ങൾ സ്വീകരിക്കാനും തയാറായതു ശ്രീനാരായണഗുരു ദർശനങ്ങളുടെ നേട്ടം തന്നെയാണ്. പുതുതലമുറയിൽ ശ്രീനാരായണഗുരു ദർശനങ്ങൾക്കു കൂടുതൽ സ്വീകാര്യത ലഭിച്ചുവരികയാണ്.

നമുക്കു ജാതിയില്ലെന്ന ശ്രീനാരായണഗുരുവിന്റെ വിളംബരമുണ്ടായിട്ടു നൂറു വർഷം കഴിഞ്ഞിട്ടും അതിപ്പോഴും പ്രസക്തമാകുന്നത് ഇതുമൂലമാണ്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്ന്, അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠ്യ പദ്ധതിയിൽ ശ്രീനാരായണഗുരുദർശനം ഉൾപ്പെടുത്തിയിരുന്നു.സർവകലാശാലകളിലും ശ്രീനാരായണഗുരു ദർശനം പഠന വിഷയമാക്കേണ്ടതുണ്ട്. 

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം

ഇന്ദിരാ ഗാന്ധി സ്മാരക പാലിയേറ്റിവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കോട്ടയം ജില്ലാ തല പാലിയേറ്റിവ് കെയർ സെമിനാറും പ്രവർത്തക യോഗവും ഉത്ഘാടനം ചെയ്യുന്നു.

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. അനൂകുല്യങ്ങൾക്കു അർഹതയുണ്ടങ്കിലും പലർക്കും വേണ്ട വിധം പരിഗണന കിട്ടാറില്ല. അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ട് വരാനും ദുരിതങ്ങളിൽ സഹായിക്കാനും പൊതു സമൂഹത്തിനു കഴിയണം. ദുരിത ബാധിതരോട് സഹതാപത്തിനപ്പുറം അവരുടെ ആവശ്യങ്ങൾ കണ്ടെത്തി സഹായിക്കുകയാണ് നമ്മുടെ കടമ.  



2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

സൗമ്യ വധം: കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച


സൗമ്യവധക്കേസ് സുപ്രിം കോടതിയില്‍ നടത്തിയതില്‍ സര്‍ക്കാറിന് വീഴ്ച പറ്റി. കേസ് നടത്തിപ്പില്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഏകോപനത്തോടെയുള്ള സമീപനം സ്വീകരിച്ചില്ല. 

വീഴ്ച വരുത്തിയതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. കേസിന്റെ ഗൗരവം മുഖ്യമന്ത്രിയെ  നേരിട്ട് ധരിപ്പിക്കും. മുന്‍ സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടാത്തത് കേസില്‍ തിരിച്ചടിയായിട്ടുണ്ട്. 


വധശിക്ഷക്കെതിരായ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ നിലപാട് സുപ്രിം കോടതി വിധിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്‌.  വി.എസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ജനരോഷം തിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്. 



2016, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

യു.ഡി.എഫ് സര്‍ക്കാര്‍ സൗമ്യ കേസ് നടത്തിയത് ജാഗ്രതയോടെ


യു.ഡി.എഫ് സര്‍ക്കാര്‍ സൗമ്യ വധക്കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തത്. സൗമ്യയുടെ അമ്മ സുമതിയെ നേരില്‍കണ്ട് സംസാരിച്ചിരുന്നു. അമ്മയുടെ ഹിതപ്രകാരമുള്ള നടപടികള്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. എ സുരേഷിനെ നിയോഗിച്ചത്.

വിചാരണ കോടതിയില്‍ നടന്ന ഏഴുമാസം നീണ്ട കേസിന്റെ വിചാരണയ്ക്കിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പോലീസ് ടീമും ഒരു മനസോടെയാണ് പ്രവര്‍ത്തിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അവിടെയുള്ള മുതിര്‍ന്ന അഭിഭാഷകനെ സഹായിക്കാന്‍ അഡ്വ. സുരേഷിനെ ചുതതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. 

കേസ് നടത്തുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാട്ടിയ ജാഗ്രത പിന്നീട് നഷ്ടപ്പെട്ടു. കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്ത കഠിനാധ്വാനം പാഴായി. അഡ്വ.സുരേശന്റെ സഹായം തേടണമെന്ന ഉത്തരവ് നടപ്പായില്ല.  സര്‍ക്കാരും ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച വരുത്തി. 




2016, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ - ഓണം ആശംസകൾ


ഓണം ലോകമെന്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ലോകത്തിൽ എവിടെയാണെങ്കിലും മലയാളികൾക്ക് ഒരു ഹരമാണ്, ഒരു വികാരമാണ്. ഓണം സമ്പൽ സമൃദ്ധിയുടേയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. മലയാളികളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഓണം. മനുഷ്യരെല്ലാം ഒന്നുപോലെയെന്ന മഹത്തായ ആശയത്തിന് എക്കാലവും പ്രസക്തിയുണ്ട്.  ഈ സന്ദേശം ഓണനാളുകളിൽ മാത്രമല്ല ഒരു വർഷക്കാലം മുഴുവൻ നമ്മുടെ പ്രവർത്തനങ്ങളിലും സമീപനങ്ങളിലും എല്ലാം നിറഞ്ഞു നിൽക്കട്ടെയെന്ന് ആശംസിക്കുന്നു. 

ലോകമെമ്പാടും ഉള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ  ബലിപെരുന്നാൾ - ഓണം ആശംസകൾ നേരുന്നു. 

ഹജ്ജ് സബ്‌സിഡി: സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാനാവില്ല.

ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ള ഹജ്ജ്‌ ക്യാമ്പിൽ എം.എൽ.എ. മാരായ വി.പി. സജീന്ദ്രൻ, അൻവർ സാദാത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബ്നുമൊപ്പം സന്ദർശനം നടത്തിയപ്പോൾ.

ഹജ്ജ് സബ്‌സിഡിയെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകളോട് യോജിക്കാനാവില്ല. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല.

ഹജ്ജ് സബ്‌സിഡി ആരുടെയും ഔദാര്യമല്ല. ചോദിച്ച് വാങ്ങിയതുമല്ല, സ്വതന്ത്ര ഭാരതം എടുക്കുന്ന ഓരോ നിലപാടുകളും ലോക രാജ്യങ്ങള്‍ ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു. ന്യൂനപക്ഷ മത വിഭാഗങ്ങളോടുള്ള ഉത്തമ സമീപനത്തിന്റെ ഉദാഹരണമായി ഹജ്ജ് സബ്‌സിഡി വിലയിരുത്തിയിരുന്നു.


മതേതരത്വമെന്നതു കൊണ്ട് മതമില്ലാത്ത രാജ്യമെന്ന് അര്‍ത്ഥമാക്കുന്നില്ല. എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. മതവിശ്വാസമില്ലാത്തവര്‍ക്ക് അവരുടെ ആശയങ്ങളും പ്രചരിപ്പിക്കാം. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതിനു പകരം സബ്‌സിഡിക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യും.  


2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

സൗമ്യ കേസിൽ സർക്കാരിന്റേതു ഗുരുതര വീഴ്ച


സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു ശിക്ഷ ഉറപ്പാക്കാൻ യുഡിഎഫ് സർക്കാർ കാട്ടിയ ജാഗ്രത മുഴുവൻ ഒറ്റയടിക്കു കളഞ്ഞുകുളിച്ച എൽഡിഎഫ് സർക്കാർ ഇനിയെങ്കിലും നിയമവിദഗ്ധരുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കാൻ തയാറാകണം.

കേസ് വിചാരണ കോടതിയിലും ഹൈകോടതിയിലും നടന്നപ്പോഴുണ്ടായ അനുഭവം മുന്‍നിര്‍ത്തി സുപ്രിം കോടതിയിലെ അഭിഭാഷകന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സൌകര്യമൊരുക്കിയില്ല. കേസിലെ പ്രോസിക്യൂട്ടറായിരുന്ന സുരേഷനെ കേസ് നടത്തിപ്പില്‍ നിന്ന് ഒഴിവാക്കിയത് തെറ്റായിപോയി.

വിചാരണക്കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകരെയും അവരെ സഹായിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെയും നിയമിച്ചാണു യുഡിഎഫ് സർക്കാർ കേസിനു കോട്ടംതട്ടാതെ സൂക്ഷിച്ചത്. പ്രതി സുപ്രീം കോടതിയിൽ അപ്പീലിനു പോയപ്പോൾ അവിടെ ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് തോമസ് പി. ജോസഫിനെയാണു യുഡിഎഫ് സർക്കാർ അഭിഭാഷകനായി വച്ചത്. അദ്ദേഹത്തെ കേസിൽ സഹായിക്കാൻ അന്വേഷണസംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

എന്നാൽ ഇൗ സർക്കാർ നിയോഗിച്ച പുതിയ സ്റ്റാൻഡിങ് കോൺസലിന്റെ ജാഗ്രതക്കുറവാണു സുപ്രീംകോടതിയിൽ ദയനീയ സ്ഥിതിയുണ്ടാക്കിയത്. തോമസ് പി.ജോസഫിന് ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. ഒരു മാസം മുൻപു തന്നെ കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിച്ചിരുന്നെങ്കിലും അതൊന്നും സർക്കാരോ സ്റ്റാൻഡിങ് കോൺസലോ അറിഞ്ഞില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശക്തമായ 17 സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉള്ള കേസിൽ സുപ്രീം കോടതിക്കു മുന്നിൽ‌ ഉത്തരംമുട്ടേണ്ടിവന്നതു സർക്കാരിന്റെ ഏകോപനമില്ലായ്മയുടെ തെളിവാണ്‌.




2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതം


ഗവൺമെന്റിന്റെ തീരുമാനങ്ങൾ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച ആളുകൾ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണ്. 

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്‌ഡ്‌ പോലെയുള്ള പകപോക്കൽ നടപടികൾ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങൾ നൽകുന്നത് തെറ്റായ സന്ദേശവും കീഴ്‌വഴക്കവും ആയിരിക്കുമെന്ന് ഓർമിപ്പിക്കുന്നു.

ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങൾ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്റെ മുൻപിൽ വരട്ടെ. എന്നാൽ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങൾ ഒരു ഗവൺമെന്റിനും ഭൂഷണമല്ല. കേരളത്തിൽ മുൻപ് നടന്നിട്ടുള്ള അന്വേഷണങ്ങളിലോ കുറ്റപത്രം നൽകിയ കേസുകളിൽ പോലുമോ പൊതുപ്രവർത്തകരെ അപമാനിക്കാൻ റെയ്‌ഡ്‌ നടത്തിയ സംഭവങ്ങൾ ഇന്നുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഗവൺമെന്റിൽ മന്ത്രിമാരായിരുന്ന ശ്രീ കെ.എം.മാണിയും, ശ്രീ കെ.ബാബുവിനും എതിരെ എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചു വ്യക്തമായ മറുപടി അവർ നൽകിയിട്ടുണ്ട്. അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും കേട്ടുകേൾവിയില്ലാത്ത രീതിയിൽ ശ്രീ കെ.എം.മാണിയെ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതും സാധാരണ ഗതിയിൽ മൊഴിയിലൂടെ തന്നെ ബോദ്ധ്യമാവുന്ന കാര്യങ്ങളുടെ പേരിൽ റെയ്‌ഡ്‌ നടത്തി ശ്രീ കെ.ബാബുവിനെ അപമാനിക്കാൻ ശ്രമിക്കുന്നതും ഗവൺമെന്റിനു തന്നെ തിരിച്ചടിയാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവൺമെന്റിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടും. 

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

സമരം പോലെയല്ല ഭരണമെന്നു എല്‍.ഡി.എഫ് തിരിച്ചറിഞ്ഞു


സമരം പോലെയല്ല ഭരണമെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞു തുടങ്ങി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തക വിതരണം വൈകിയതിന് സമരം ചെയ്തവര്‍ അധികാരത്തില്‍ വന്നിട്ട് ആഗസ്ത് മാസം കഴിയാറായിട്ട് പോലും കുട്ടികള്‍ക്ക് പാഠപുസ്തകം കിട്ടിയിട്ടില്ല. ഓണപ്പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട സമയത്തും കുട്ടികള്‍ക്ക് പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. 

നിയമന നിരോധനം ആരോപിച്ച് സമരം നടത്തിയ ഡി.വൈ.എഫ്.ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാത്തിനേയും എതിര്‍ക്കുകയും ഏതിലും അഴിമതി ആരോപിക്കുകയും മാണ് എല്‍.ഡി.എഫ് ചെയ്തത്. ആ സമരങ്ങളെല്ലാം ജനങ്ങളുടെ മുമ്പിലുണ്ട്‌. 


2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

മലയോര ഹൈവേയുടെ പ്രവൃത്തി നിർത്തി വെക്കരുത്


മലയോര ഹൈവേയുടെ പ്രവൃത്തി നിർത്തി വയ്ക്കാനുള്ള ഗവണ്മെന്റ് തീരുമാനം പിൻവലിച്ചു പണി മുടങ്ങാതെ നടക്കുവാൻ അവസരം ഉണ്ടാക്കണം.   ആവശ്യമായ ഫണ്ട് മലയോര ഹൈവേക്കു മാറ്റി വെച്ചില്ലായെന്ന ആരോപണം അടിസ്ഥാനരഹിതമാണ് . ഒരു ലിറ്റർ പെട്രോൾ / ഡീസൽ വിൽക്കുമ്പോൾ ലഭിക്കുന്ന സെസ്സായ ഒരു രുപയിൽ 50 പൈസ PWD ക്കു നൽകിയത് മലയോര ഹൈവേ ഉൾപ്പെടയുള്ള 10 ജില്ലാതല പതാകാ നൗക പദ്ധതികൾക്ക് വേണ്ടിയാണ്. അതിനു പ്രത്യേകമായി ബഡ്ജറ്റിൽ പണം മാറ്റി വയ്ക്കേണ്ട കാര്യമില്ല.

മലയോര മേഖലയിലെ ജനങ്ങളുടെ വലിയ ഒരാഗ്രഹമാണ് മലയോര ഹൈവേ .അതിന്റെ ഒന്നാം ഘട്ട പ്രവൃത്തിയാണ് UDF ഗവണ്മെന്റ് ആരംഭിച്ചത് . ഗവൺമെന്റുകൾ ഒരു തുടർച്ചയാണെന്നും മുൻ ഗവൺമെന്റിന്റെ വികസന പദ്ധതികൾ തുടർന്ന് നടത്തുവാൻ ഇപ്പോഴത്തെ ഗവൺമെന്റിനു ചുമതലയുണ്ടന്നതും വിസ്മരിക്കരുത്.

ഏതു പദ്ധതിയിൽ ഉൾപ്പെടുത്തി ആണെങ്കിലും മലയോര ഹൈവേ പ്രവർത്തി നിർത്തിവയ്ക്കാനുള്ള ഉത്തരവ് റദ്ധാക്കി തുടർന്നും പ്രവർത്തി നടത്തുവാൻ മുഖ്യമന്ത്രി ഇടപെടണം.

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

കെ.എം.മാണിയ്‌ക്കെതിരെയുള്ള അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.


ശ്രി കെ.എം.മാണിയ്‌ക്കെതിരെ വിജിലൻസ് കോടതിയുടെ പുതിയ അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.  ഏതു അന്വേഷണവും നടക്കട്ടെ.  തന്റെ നിരപരാധിത്വം തെളിയിക്കുവാൻ ശ്രി കെ. എം. മാണിയ്ക്ക് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

ശ്രി മാണിയ്‌ക്കെതിരെയുള്ള ആരോപണം സംബന്ധിച്ചു യുഡിഫിന്റെ തീരുമാനം അന്നും ഇന്നും ഒന്നാണ്.  അദ്ദേഹം യുഡിഫ് വിട്ടത് കൊണ്ട് നിലപാടിൽ മാറ്റമൊന്നുമില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിജിലൻസ് ഉദ്യോഗസ്ഥരെ വിനിയോഗക്കുന്നതു ഇടതു മുന്നണിക്ക് വിനയായി തീരും.


2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ആഗോളനേട്ടം കൈവരിച്ച സ്റ്റാർട്ടപ്പ് കമ്പനിക്ക് തുണയായത് യുഡിഎഫ് സർക്കാർ


നമ്മുടെ സ്റ്റാർട്ട് അപ്പ് വില്ലേജ് കേരളത്തിന്റെ സ്വപ്നങ്ങളുടെ ഒരു ഗ്രാമമാണ്. ഡിജിറ്റൽ ലോകത്തു യുവസംരഭകത്വം എന്ന സ്വപ്നങ്ങളുമായെത്തിയ യുവാക്കൾക്ക് വേണ്ടി ഈ ഗ്രാമം നിർമ്മിക്കാനായി എന്നത് കഴിഞ്ഞ സർക്കാരിനെ നയിച്ച വ്യക്തിയെന്ന നിലയിൽ എന്നെ ഏറെ അഭിമാനപ്പെടുത്തുന്നു. ഇന്ന് ഈ സ്റ്റാർട്ട് അപ്പ് വില്ലേജിലുള്ള "പ്രൊഫൗണ്ടിസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന സ്റ്റാർട്ട് അപ്പ് കന്പനിയുടെ വിജയം അതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്. വ്യക്തികളേയും കന്പനികളേയും കുറിച്ചുള്ള വിശദാംശങ്ങൾ ഇന്റർനെറ്റിൽ ശേഖരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് പ്രൊഫൗണ്ടിസ് വികസിപ്പിച്ചത്. ഒരാളുടെ ഇമെയിൽ വിലാസം നൽകിയാൽ അയാളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കുന്ന സോഫ്റ്റ്വെയറാണിത്.

സാധാരണകാരായ നാലു ചെറുപ്പക്കാരാണ് വികസനത്തിൻറെ മാറ്റത്തിനൊപ്പം നിന്ന് ഈ വിജയം കൈപ്പിടിയിൽ ഒതുക്കിയത്. വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നിട്ട്, കഷ്ട്ടപ്പാടിനിടയിലും അവർക്ക് കരുത്തു പകർന്ന ഇവരുടെ മാതാപിതാക്കളെ ഞാനാദ്യം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. ഒപ്പം ഈ കന്പനിയുടെ അമരക്കാരനായ അർജുൻ ആർ പിള്ള, ജോഫിൻ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിൻ സാം ഉമ്മൻ എന്നിവർക്കും അഭിനന്ദനം.

സാങ്കേതികവിദ്യയുടെ മാറ്റത്തെ എതിർക്കാതെ കൈപിടിച്ചു നിന്ന ചരിത്രമാണ് എക്കാലത്തെയും യുഡിഫ് സർക്കാരുകൾക്ക് ഉണ്ടായിരുന്നത്. ഇതേ പാതയിൽ നിന്ന് പ്രധാനമന്ത്രിയെ സാക്ഷിയാക്കി 2012 സെപ്റ്റംബർ 12ന് സ്റ്റുഡെന്റ സ്റ്റാർട്ട് അപ്പ് പോളിസി പ്രഖ്യാപിച്ചത് വിദ്യാർത്ഥി സംരംഭകർക്കു കരുത്ത് പകരാനായിരുന്നു. രാജ്യത്താദ്യമായായിരുന്നു ഇത്തരമൊരു നയം തന്നെ. ആ പ്രഖ്യാപനം ഏറ്റെടുത്ത പോലെ സ്റ്റാർട്ട് അപ്പ് കന്പനികൾ ഏറെയുണ്ടായി. അപ്പോഴും പലരും ഉന്നയിച്ച സംശയം കേരളത്തിന് ഒരു വലിയ നേട്ടം സാധിക്കുമോ എന്നാണ്. അതിനുള്ള തെളിവാണ് പ്രൊഫൗണ്ടിസിന്റെ വിജയകഥ. മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറാതെ കേരളത്തിൽ തന്നെ നിൽക്കാൻ പ്രൊഫൗണ്ടിസ് ശ്രമിച്ചത് അവരുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കേരളത്തിന് ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഡിജിറ്റൽ രംഗത്തു വൻ കുതിച്ചു ചാട്ടങ്ങൾ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നിന്ന് ഇനിയുമുണ്ടാകും.

അനുദിനം മാറുന്ന ഡിജിറ്റൽ ലോകം എന്താണെന്ന് വിദ്യാർത്ഥികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കാൻ കഴിഞ്ഞ സർക്കാർ നടത്തിയ ശ്രമമായിരുന്നു വിദ്യാർഥികളുടെ സിലിക്കൺ വാലി യാത്ര. നേരിട്ട് കണ്ടും അനുഭവിച്ചറിഞ്ഞും അവർ പഠിച്ചത് പ്രാവർത്തികമാക്കിയപ്പോൾ അതിൽ നിന്ന് വിജയ കഥകൾ പലതുമുണ്ടായി. സിലിക്കൺ വാലിയിലെ പരിശീലനം കഴിഞ്ഞു വന്ന കുട്ടികളെ ക്യാബിനറ്റ് മീറ്റിങ്ങിലേക്ക് ക്ഷണിച്ചാണ് അവരുടെ അനുഭവവും വിജയവും നേരിട്ട് മനസ്സിലാക്കി മന്ത്രിസഭ അവരെ ആദരിച്ചത്. പ്രൊഫൗണ്ടിസിന്റെ നേട്ടത്തിന്റെ കഥയിൽ ഒരു ചെറിയ വരി കഴിഞ്ഞ സർക്കാരിനെഴുതി ചേർക്കാനായി. 2013ൽ മൈക്രോസോഫ്റ്റിന്റെ ബ്ലാക്ക് ബോക്സ് കണക്കിലേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ സിലിക്കൺ വാലിയിലേക്ക് പോകാൻ അവർക്ക് 7 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. ആ യാത്രയാണ് പ്രൊഫൗണ്ടിസിന്റെ ഭാവി മാറ്റിയത് എന്ന വാർത്ത അഭിമാനാർഹമാണ്. ഐ.റ്റി ഡിപ്പാർട്ടമെന്റീന്റെ നേതൃത്വവും സംഭാവനയും ഈ കാര്യങ്ങളിലെല്ലാം പ്രശംസനീയമാണ്.

നയരൂപീകരണത്തിൽ രണ്ട് സർക്കാരുകൾ തമ്മിലുള്ള വൈരുദ്ധ്യമാണ് വികസനത്തെ പലപ്പോഴും പിന്നോട്ടടിക്കുന്നത്. ഇടത് സർക്കാർ സ്റ്റാർട്ട് അപ്പ് കന്പനികളുടെ വികസനത്തിനായി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വികസനത്തിന്റെ തുടർച്ച മുന്നോട്ടു കൊണ്ടുപോകാനാണെന്ന് വിശ്വസിക്കുന്നു. ലോകത്ത് സ്റ്റാർട്ട് അപ്പ് കന്പനികളുടെ കുതിച്ചു ചാട്ടം നടക്കുന്പോൾ നമ്മൾ പിന്നിലായി പോകരുത്. കംപ്യൂട്ടർ രംഗത്തു ഉണ്ടായ തിരിച്ചടി നമുക്ക് ഭാവിയിൽ ഉണ്ടായിക്കൂടാ. വരും കാല സ്റ്റാർട്ട് അപ്പ് കന്പനികളുടെ വിജയത്തിനായി ഫൗണ്ടേഷൻ തീർത്ത പ്രൊഫൗണ്ടിസിന് ഒരിക്കൽ കൂടി അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. കേരളത്തിൽ വിജയത്തിന്റെ പുതുമയാർന്ന വഴിയിലൂടെ നടന്ന ഇവരെ അഭിനന്ദിക്കുന്നതിൽ നിങ്ങൾ ഓരോരുത്തരും പങ്കുചേരണം

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പരിഹരിക്കാൻ കഴിയാത്തവിധത്തിലുള്ള പ്രശ്നങ്ങളൊന്നും കോൺഗ്രസിലില്ല


പ്രശ്നം ഹൈക്കമാൻഡ് ഏറ്റെടുത്തതു കൊണ്ടാണ് തീരുമാനത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇവിടെ പരിഹരിക്കണമെന്നു പറഞ്ഞിരുന്നെങ്കിൽ ആ രീതിയിൽ ചർച്ചയാവാമായിരുന്നു.

യുഡിഎഫിലെ കക്ഷികൾക്കു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മറ്റു പാർട്ടികൾ ഇടപെടുന്നതു സ്വാഭാവികമാണ്. ഇത്തരത്തിൽ കോൺഗ്രസ് പലപ്പോഴും ഇടപെട്ടിട്ടുണ്ട്. അതുപോലെയാണ് കോൺഗ്രസിന്റെ കാര്യത്തിൽ മറ്റു കക്ഷികൾ ഇടപെടുന്നത്.

എ.കെ.ആന്റണിയുടെ വാക്കുകൾക്ക് കോൺഗ്രസിൽ വലിയ പ്രധാന്യമുണ്ട്. കേരള കോൺഗ്രസ് (എം) സ്വന്തമായി തീരുമാനമെടുത്താണ് യുഡിഎഫ് വിട്ടത്. ജനാധിപത്യ ശക്തികൾ ഒരു ചേരിയിൽ നിൽക്കണമെന്ന ആഗ്രഹമാണ് കോൺഗ്രസിനുള്ളത്.




2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഹൈന്ദവ വിശ്വാസത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്


 ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ഇടപെടരുത്. അത്തരം വിഷയങ്ങളിൽ അർഹതപ്പെട്ടവർ അർഹതപ്പെട്ട വേദികളിൽ ചർച്ച ചെയ്താണ് തീരുമാനം എടുക്കേണ്ടത്. ആചാരങ്ങളിൽ തീരുമാനം എടുക്കാനല്ല വകുപ്പും മന്ത്രിയും ഉണ്ടാക്കിയിരിക്കുന്നത്. അത് ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ്.

മറ്റ് വിശ്വാസങ്ങളിൽ സർക്കാർ ഇടപെടുന്നില്ല അതുപോലെ ഹൈന്ദവ വിശ്വാസങ്ങളിലും സർക്കാർ സർക്കാർ കൈകടത്തരുത്. മ റ്റു മതസ്ഥരുടെ ആചാര അനുഷ്ഠാനങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം ശബരിമലയിലും നൽകണം. ശബരിമലയിൽ വിവാദം സൃഷ്ടിക്കരുത്.

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

സ്വാതന്ത്ര്യ ദിന ആശംസകൾ...


നമ്മുടെ രാഷ്ട്രം എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവർക്കും എന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ...

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

മാണിയുടെ തീരുമാനം വേദനാജനകം


യുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ തീരുമാനം വേദനാജനകം. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. 

യുഡിഎഫ് ഘടക കക്ഷികള്‍ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ അത് ഏതെങ്കിലും കക്ഷിയുടെ മാത്രം പ്രശ്‌നമല്ല. എല്ലാവരുടെയും പ്രശ്‌നമാണ്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ച പോലും നടത്താതെ മാണി പോയത് ശരിയായില്ല. ഇതിന്റെ പേരിൽ കോൺഗ്രസിൽ ചേരിതിരിവ് ഉണ്ടാക്കുവാൻ ശ്രമിച്ചാൽ അത് വിജയക്കത്തില്ല.




2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ഗൾഫ് പ്രതിസന്ധി ഉടൻ അവസാനിപ്പിക്കണം


സൗദി അറേബ്യായിലും യെമനിലും ജോലി നഷ്ടപ്പെടുന്നവർക്ക് ഗൾഫിൽ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകൾ അടിയന്തിരമായി ആരായണമെന്നു പറഞ്ഞു വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന് കത്ത് അയച്ചിട്ടുണ്ട്. ഇതിന് വേണ്ടി ഗൾഫ് മേഖലയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ ഒരു യോഗം കേന്ദ്ര മന്ത്രി തന്നെ വിളിച്ച കൂട്ടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

മലയാളി വ്യവസായികളായ പത്മശ്രീ എം.എ. യൂസഫലി , പത്മശ്രീ രവി പിള്ള , പത്മശ്രീ സി.കെ. മേനോൻ തുടങ്ങിയവർ ഗൾഫിലെ ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ മലയാളി നഴ്സുമാർക്കു ജോലി ലഭ്യമാക്കാനും കഴിയും.

സൗദിയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തിരമായി ഭക്ഷണവും സൗകര്യങ്ങളും മുടങ്ങാതെ നൽകുക, എത്രയും വേഗം ശമ്പള കുടിശ്ശിക ലഭിക്കാൻ നടപടികൾ സ്വീകരിക്കുക, ജോലി നഷ്ടപ്പെട്ടവർക്ക് മറ്റു സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാൻ നിയമ തടസ്സങ്ങൾ മാറ്റുക, അവർക്കെതിരെ എന്തെങ്കിലും കേസുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് എക്സിറ്റ് പാസ് നൽകുക തുടങ്ങിയ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

2013-ൽ നിതാഖത്ത് പ്രശനത്തിൽ അന്നത്തെ ഇന്ത്യ ഗവണ്മെന്റീന്റെ പുനരധിവാസ ശ്രമങ്ങളോട് സൗദി ഗവണ്മെന്റ് പൂർണമായും സഹകരിച്ചതുപോലെ തന്നെ ഉന്നത തലത്തിൽ ഇടപെട്ടാൽ ഈ കാര്യത്തിലും സൗദി ഗവണ്മെന്റ്റിന്റെ സഹകരണം ലഭ്യമാക്കാൻ സാധിക്കും എന്ന് എനിക്ക് പരിപൂർണ്ണ വിശ്വാസ്സം ഉണ്ട്.


2016, ജൂലൈ 28, വ്യാഴാഴ്‌ച

ബിജെപി ക്രിയാത്മക പ്രതിപക്ഷമായി മാറുമെന്ന ഭയം യുഡിഎഫിനില്ല


ക്രിയാത്മക പ്രതിപക്ഷമായി ബിജെപി മാറുമെന്ന ഭയം യുഡിഎഫിനില്ല.  യുഡിഎഫിന്റെ ശൈലി വേറെയാണ്, സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്ന നിലപാടല്ല യുഡിഎഫിന്. ഒരു സർക്കാർ അധികാരത്തിൽ എത്തുമ്പോൾ മുതൽ സമരം തുടങ്ങുന്നതു യുഡിഎഫ് രീതിയല്ല. ബജറ്റിലെ ജനദ്രോഹ നിലപാടുകൾക്കെതിരെ യുഡിഎഫ് ശക്തമായ നിലപാട് എടുത്തു. ഭാഗാധാരത്തിന്റെ നികുതി വർധിപ്പിച്ചതു സംബന്ധിച്ചും നെല്ലിന്റെയും റബറിന്റെയും താങ്ങുവില സംബന്ധിച്ചും യുഡിഎഫിന്റെ ചോദ്യങ്ങൾക്ക് ഇന്നും ധനമന്ത്രി മറുപടി നൽകിയിട്ടില്ല.

ഭൂരിപക്ഷമുള്ള പാർട്ടിക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു പദവികൾ നൽകാൻ നിയമനിർമാണം ഉണ്ടാക്കാക്കാം.  എന്നാൽ, ദാമോദരൻ കാളാശേരിക്ക് കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകുന്നതിനു മുൻപ് യുഡിഎഫ് സർക്കാർ നിയമ നിർമാണം കൊണ്ടുവന്നപ്പോൾ സിപിഎം എംഎൽഎമാർ നിയമസഭയിൽ ഉപയോഗിച്ച ഭാഷ എന്താണെന്ന് അവർ ഇന്നു പരിശോധിക്കുന്നതു നന്നാകും.

കെ.ബാബുവിനെതിരായ വിജിലൻസ് നീക്കം രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണ്. ഇത്തരം നീക്കങ്ങൾക്കൊണ്ട് തളർത്താമെന്ന് ആരും കരുതേണ്ട. കഴിഞ്ഞ സർക്കാരിന്റെ കാലത്ത തീരുമാനങ്ങൾ സംബന്ധിച്ച് ഈ സർക്കാർ പഠിച്ചു കൊണ്ടേയിരിക്കുകയാണ്, ഒന്നും പുറത്തേക്കു വരുന്നില്ല എന്നേ ഒള്ളു.


2016, ജൂലൈ 13, ബുധനാഴ്‌ച

ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം.


ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് എല്ലാവരെയും വിശ്വാസത്തിലെടുക്കണം. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.  

ചില വ്യക്തികള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ ഒരു സമുദായത്തെയോ മതത്തെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. മുസ്ലീം സമുദായം ഒറ്റക്കെട്ടായി ഭീകരവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാനും, ദേശീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി കാണാന്‍ നമുക്ക് ചുമതലയുണ്ട്. സമുദായ സൗഹാര്‍ദ്ദത്തിന് വിഘാതമായ വാര്‍ത്തകളും, പ്രചരണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നിയമമാര്‍ഗത്തിലൂടെ നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

2016, ജൂലൈ 4, തിങ്കളാഴ്‌ച

നികുതിയിതര വരുമാനം 239% വർധിച്ചു റെക്കോർഡ് ആയത് ഐസക് മറച്ചു വെച്ചു


ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം യാഥാർഥ്യ ബോധമില്ലാത്തതാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വന്തം കാഴ്ചപ്പാടുകൾക്കാണ് ഇതിൽ ഐസക് പ്രാധാന്യം നൽകിയിരിക്കുന്നത്. അഞ്ചു വർഷം മുഴുവൻ സർക്കാർ ചെയ്തതു തെറ്റാണെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഐസക് പറഞ്ഞതു പോലെയുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്നു ധവളപത്രത്തിൽ തന്നെയുണ്ട്. നികുതി വരുമാനം കുറഞ്ഞുവെന്നാണ് ഐസക്കിന്റെ ആരോപണം.

സംസ്ഥാനത്തിന്റെ വരുമാനം കണക്കാക്കുന്നത് നികുതി-നികുതിയിതര വരുമാനങ്ങൾ ഒരുമിച്ചുചേർത്താണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 239% വർധിച്ചു റെക്കോർഡ് നികുതിയിതര വരുമാനമുണ്ടായി. അതിനാൽ തന്ത്രപൂർവം ഐസക് അതു കണക്കിൽ നിന്ന് ഒഴിവാക്കി. നികുതി ഇനത്തിലും വർധനയുണ്ട്. ഉദ്ദേശിച്ചത്ര പിരിക്കാൻ കഴിഞ്ഞില്ലെന്നേയുള്ളു. വിഎസ് സർക്കാരിന്റെ നികുതിപിരിവുമായി താരതമ്യം ചെയ്യുമ്പോൾ 92.58% വർധിച്ചു. ലോട്ടറി വരുമാനം 11 ഇരട്ടിയായി. യുഡിഎഫ് സർക്കാർ സ്ഥാനമൊഴിയുമ്പോൾ 1009.3 കോടി രൂപ ശേഷിച്ചിരുന്നെങ്കിലും അതിലേറെ ബാധ്യതയുണ്ടായിരുന്നെന്നു ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയവർ‍ ഒരു സർക്കാരിനും മുഴുവൻ ബില്ലുകൾക്കും പണം നൽകിയശേഷം അധികാരമൊഴിയാൻ സാധിക്കില്ലെന്ന് ഓർക്കണം.

2011ൽ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 1963.47 കോടി രൂപയായിരുന്നു ട്രഷറിയിലെ നീക്കിയിരിപ്പ്. എന്നാൽ 10,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജിൽ 7,000 കോടിയുടെ ബില്ലുകളുടെ ബാധ്യത യുഡിഎഫ് സർക്കാരിനുമേൽ വച്ചിട്ടാണ് അന്നു ധനമന്ത്രിയായിരുന്ന ഐസക് പോയത്. ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ അതതു സർക്കാരുകളാണു നടപ്പാക്കാറുള്ളത്. എന്നാൽ അതും യുഡിഎഫിനു കൈമാറി. രണ്ട് ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ നടപ്പാക്കേണ്ടിവന്ന ഏക സർക്കാരായിരുന്നു യുഡിഎഫിന്റേത്.

അനുവദനീയമായ പരിധിക്കുള്ളിൽ നിന്നു സർക്കാർ കടമെടുത്തതു വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കാണ്. ഇന്നു നടത്തേണ്ട വികസനപ്രവൃത്തി അടുത്ത വർഷത്തേക്കു മാറ്റിവച്ചാൽ ചെലവ് ഇരട്ടിയാകും. സംസ്ഥാനത്തിന്റെ വരുമാനം കൊണ്ടു മാത്രം വികസനം നടത്താൻ ഒരിക്കലും പറ്റില്ല. യുഡിഎഫ് സർക്കാരിന്റെകാലത്തു 37 ദിവസം മാത്രമാണു വായ്പകളും മുൻപറ്റും എടുത്തത്. കഴിഞ്ഞ ഇടതു സർക്കാരിന്റെകാലത്തു 460 ദിവസം വായ്പകളും മുൻപറ്റും എടുത്തു.

യുഡിഎഫ് കാലത്തു വെറും ആറു ദിവസം വേണ്ടിവന്നെങ്കിൽ വിഎസ് സർക്കാർ 169 ദിവസം ഓവർഡ്രാഫ്റ്റിലായിരുന്നു. യുഡിഎഫ് വന്നപ്പോൾ 19.9 ലക്ഷം പേർക്കായിരുന്നു ക്ഷേമ പെൻഷനെങ്കിൽ ഇറങ്ങുമ്പോൾ അതു 34.4 ലക്ഷം പേർക്കായി. മിനിമം പെൻഷൻ 300 രൂപ എന്നത് 600 രൂപയാക്കി. യുഡിഎഫ് കാലത്തെ മൂലധന ചെലവും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും, ധനക്കമ്മിയും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും മികച്ച സൂചനകളാണെന്ന് ഐസക് തന്നെ ധവളപത്രത്തിൽ സമ്മതിക്കുന്നുണ്ട്.

മൂലധന ചെലവിൽ 153% ആണു വർധന. അടിസ്ഥാന സൗകര്യവികസനത്തിനു സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിനു പരിധിയുണ്ട്. ഇതു കണക്കിലെടുത്താണ് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വികസന പരിപ്രേക്ഷ്യം 2030 തയാറാക്കി അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 30,000 രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കാനെടുത്ത തീരുമാനം എൽഡിഎഫ് സർക്കാരും തുടർന്നുപോകുമെന്നാണു പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2016, ജൂൺ 29, ബുധനാഴ്‌ച

ദലിത് കള്ളക്കേസുകൾ പിൻവലിക്കണം


സ്ത്രീസുരക്ഷയും ദലിത് സംരക്ഷണവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ തലശ്ശേരിയിലെ ദലിത് പെൺകുട്ടികൾക്കെതിരെ  എടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ തയാറാകണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സിപിഎം നടത്തുന്ന ദലിത് അതിക്രമങ്ങൾക്കെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ  നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 പല നല്ല കാര്യങ്ങളിലും കേരളം മറ്റുള്ളവർക്കു മാതൃകയാണ്. ആ നൻമകളെ രാഷ്ട്രീയലക്ഷ്യത്തോടെ ഇല്ലാതാക്കുന്ന നടപടികളാണു സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്നത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കാരായി ചന്ദ്രശേഖരനെതിരെ നോമിനേഷൻ നൽകിയതിന്റെ വൈരാഗ്യമാണു സിപിഎം രാജന്റെ കുടുംബത്തോടും കുട്ടികളോടും കാണിക്കുന്നത്. വിഷയത്തെ നിസ്സാരവൽക്കരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദലിത് പെൺകുട്ടികൾക്കെതിരെ  എടുത്ത കേസുകൾ പിൻവലിക്കണം. ഇവർക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. 


2016, ജൂൺ 24, വെള്ളിയാഴ്‌ച

പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ തുടങ്ങുന്നത് സംസ്‌കാരത്തിന്റെ ഭാഗം


 പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യോഗദിന ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതിനെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ചോദ്യംചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രാര്‍ത്ഥയോടെ ചടങ്ങുകള്‍ തുടങ്ങുന്നത് എങ്ങനെ തെറ്റാകുമെന്ന് മനസ്സിലാകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മൻചാണ്ടി വിശദമാക്കി. ഒരു മാസം മുമ്പായിരുന്നെങ്കില്‍ കേരളത്തില്‍ ഇങ്ങനെയാരു സംഭവം ഉണ്ടാകില്ലായിരുന്നെന്നും മുന്‍മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2016, ജൂൺ 21, ചൊവ്വാഴ്ച

കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വിലവർധിപ്പിക്കുന്നു.



  കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വിലവർധിപ്പിച്ചു ജനങ്ങൾക്കു പ്രഹരമേൽപ്പിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിനെതിരെയും അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചു കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിഎസ്എൻഎൽ ഓഫിസ് ധർണ പാമ്പാടിയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൂഡ് ഓയിൽ വില രാജ്യാന്തര തലത്തിൽ ഇടിഞ്ഞിട്ടും ഇന്ത്യയിൽ വില വർധിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി ഇത്ര വേഗം തന്നെ ജനാധിപത്യധ്വംസനം ആരംഭിക്കുമെന്നു കരുതിയിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തലശേരി സംഭവം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നു പറയുന്നത് മനപൂർവമല്ലെങ്കിൽ അറിയാൻ ശ്രമിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016, ജൂൺ 17, വെള്ളിയാഴ്‌ച

തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം


തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്

തിരുവനനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ഈ കോളേജില്‍ ആദ്യവര്‍ഷ എം.ബി.ബി.എസ്. ബാച്ച് തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, 134 പുതിയ തസ്തികകള്‍ അനുവദിച്ച് ലബോറട്ടറിയടക്കം സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു. ഈ കോളേജില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കിയ 2016 അദ്ധ്യയന വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനത്തിന് അനുമതി ലഭിച്ച കാര്യം താങ്കള്‍ ഓര്‍ക്കുമല്ലോ? എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി അവര്‍ നിഷ്‌കര്‍ഷിക്കുന്ന ഒരു സമ്മതപത്രം സംസ്ഥാന സര്‍ക്കാര്‍ നല്‌കേണ്ടതുണ്ട്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ മെഡില്‍ കൗണ്‍സിലിന് ഒരു സമ്മതപത്രം ആദ്യം നല്കിയിരുന്നു. എന്നാല്‍ അത് പിന്നീട് പിന്‍വലിച്ചതായി മനസിലാക്കുന്നു. ഇതുകാരണം 2016 ലെ ഈ കോളേജിലെ അഡ്മിഷന്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. തന്മൂലം സംസ്ഥാനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച 100 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുകയാണ്. 25,000 രൂപ സര്‍ക്കാര്‍ ഫീസില്‍ സാധാരണക്കാര്‍ക്കും, 10 ശതമാനം സീറ്റില്‍ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായും പഠിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 500 സീറ്റുകളുടെ പ്രവേശന അനുമതി മെഡിക്കല്‍ കൗണ്‍സില്‍ നിഷേധിച്ചതായി പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നു. ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഈ 100 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ നടപടിമൂലം നഷ്ടമാകുന്നത് സംസ്ഥാനത്ത് പ്രവേശന പരീക്ഷ എഴുതി പ്രവേശനം കാത്തു കഴിയുന്ന വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്ന നടപടിയാണ്.
ആയതിനാല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്കിയ 100 സീറ്റുകളിലും അഡ്മിഷന്‍ ഉറപ്പു വരുത്തി, തിരുവനന്തപുരത്തെ രണ്ടാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,

ഉമ്മന്‍ ചാണ്ടി