UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജൂലൈ 30, തിങ്കളാഴ്‌ച

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

 

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂത്ത്കോണ്‍ഗ്രസ് നേതൃപരിശീലന ക്യാമ്പില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുവാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ ഇതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ. പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയപ്പോള്‍ 12,200 ഓളം സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി യുവാക്കള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു. അതുകൊണ്ട് പെന്‍ഷന്‍ പ്രായത്തെച്ചൊല്ലി യുവാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. അതേ സമയം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയേ തീരൂ. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ സര്‍ക്കാറിന്‍െറ സാമ്പത്തിക ബാധ്യത ഉടന്‍ കുറയുമെന്നാണ് ചിലര്‍ പറയുന്നത്. അത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കുറഞ്ഞത് 25 വര്‍ഷം കഴിഞ്ഞ് മാത്രമേ സര്‍ക്കാറിന് ഇതിന്‍െറ പ്രയോജനം ലഭിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് പാക്കേജിന്‍െറ പുരോഗതിയില്‍ തൃപ്തനല്ല. തണ്ണീര്‍മുക്കം ബണ്ടിന്‍െറയും തോട്ടപ്പള്ളി സ്പില്‍വേയുടെയും നിര്‍മാണ ജോലികള്‍ പാക്കേജിനോടൊപ്പം ഏറ്റെടുത്ത് നടത്തും. പാക്കേജിന്‍െറ നടത്തിപ്പ് സംബന്ധിച്ച് പുന$പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഭവനനിര്‍മാണ പദ്ധതികള്‍ക്കുള്ള തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍ഡ് പരീഷക്ക് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ഡിപ്ളോമ അധികയോഗ്യതയാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരീഷക്ക് മുമ്പേ ഡി.സി.എ യോഗ്യത നേടിയിരിക്കണം എന്ന പി.എസ്.സിയുടെ നിബന്ധന ഇത്തവണത്തേക്ക് ഒഴിവാക്കണമെന്നും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് യോഗ്യത നേടിയാല്‍ മതിയെന്നാക്കണമെന്നും അറിയിച്ചിട്ടുണ്ട്. പി.എസ്.സി ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം മിനി ഹൈപ്പര്‍ പ്രോജക്ടുകള്‍ മാത്രമാണ്. ഇതോടൊപ്പം സൗരോര്‍ജ വൈദ്യുതിയും കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കും.
നെല്ലിയാമ്പതിയിലെ കാലാവധി പൂര്‍ത്തിയായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാറിന്‍െറ പൊതു സമീപനം. അഹാഡ്സില്‍ ജോലി ചെയ്ത മുഴുവന്‍ ആദിവാസികള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കും. വാര്‍ധക്യകാല പെന്‍ഷന്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് മാത്രം നല്‍കുന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തും.
കരിമണല്‍ ഖനനം ഒരു കാരണവശാലും സ്വകാര്യ മേഖലക്ക് നല്‍കില്ല. പട്ടികജാതി -വര്‍ഗ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ് തുക വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2012, ജൂലൈ 25, ബുധനാഴ്‌ച

‘എയര്‍ കേരള എക്സ്പ്രസ്’ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

‘എയര്‍ കേരള എക്സ്പ്രസ്’ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും 


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ഉടമസ്ഥതയില്‍ എയര്‍ കേരള എക്സ്പ്രസ് ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരോട് അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്ന എയര്‍ ഇന്ത്യയോട് യോജിക്കാന്‍ കഴിയില്ല.
നേരത്തെ എയര്‍ കേരള എക്സ്പ്രസിന് അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വീസിന് അനുമതി നല്‍കൂവെന്നാണ് അറിയിച്ചത്. ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണമെന്ന് നിര്‍ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനികള്‍ക്കുള്ള നിബന്ധനകളാണ്. 

2012, ജൂലൈ 14, ശനിയാഴ്‌ച

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും - മുഖ്യമന്ത്രി 

 

 



തിരുവനന്തപുരം: നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നെല്‍വയലുകളുടെ വിസ്തൃതി കുറയുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കരഭൂമിയായി മാറിയ കേസുകളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ ഇനി വയല്‍നികത്തല്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടുപണിയാന്‍വേണ്ടിമാത്രം പരിമിതമായ സ്ഥലത്തിന്റെ കാര്യത്തില്‍ ഇളവുനല്‍കാം. എന്നാല്‍ റിയല്‍ എസ്റ്റേറ്റുകള്‍ വയല്‍നികത്തുന്ന സംഭവം ഉണ്ടാകാന്‍ പാടില്ല. സാമ്പത്തികശക്തിയുള്ളവര്‍ വന്‍തോതില്‍ വയല്‍ വാങ്ങിക്കൂട്ടുന്ന പ്രവണത ശക്തമാണ്. ഇത് തടയുന്നതിന് വയലുകളുടെ ക്രയവിക്രയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നകാര്യം ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം. പനിവ്യാപനം തടയുന്നകാര്യത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അപ്പപ്പോള്‍തന്നെ സര്‍ക്കാരിനെ അറിയിക്കണം. മാലിന്യസംസ്‌കരണപ്രശ്‌നം സര്‍ക്കാരിനുതന്നെ ഒരു തലവേദനയാണ്. ഈ സാഹചര്യത്തില്‍ ഉറവിട സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണം. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012, ജൂലൈ 11, ബുധനാഴ്‌ച

ഗുണനിലവാരം കൂട്ടാത്ത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടും

ഗുണനിലവാരം കൂട്ടാത്ത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടും

 

 


തിരുവനന്തപുരം: വിജയശതമാനം കുറഞ്ഞ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ ഗുണനിലവാരം ഉയര്‍ത്തിയില്ലെങ്കില്‍ പൂട്ടാന്‍ തീരുമാനം. വിജയശതമാനം ഉയര്‍ത്താന്‍ പരമാവധി ഒരു വര്‍ഷത്തെ കാലാവധി കോളേജുകള്‍ക്ക് നല്‍കും. തുടര്‍ന്നും ഗുണനിലവാരത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായില്ലെങ്കില്‍ പൂട്ടാനാണ് തീരുമാനം. 
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതവിദ്യാഭ്യാസ അധികൃതരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും യോഗത്തില്‍ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കെ.എം. ഏബ്രഹാം പിന്നാക്കം നില്‍ക്കുന്ന കോളേജ് മാനേജ്‌മെന്റുകളെ വിളിച്ചുവരുത്തി കാര്യങ്ങളുടെ ഗൗരവം വിശദീകരിക്കും. കോളേജുകള്‍ കൈക്കൊള്ളുന്ന നടപടികള്‍ ഗുണനിലവാരം പരിശോധിക്കാന്‍ നിലവിലുള്ള സമിതി തുടര്‍ച്ചയായി വിലയിരുത്തുകയും ചെയ്യും.

നാല്പതുശതമാനത്തില്‍ കുറഞ്ഞ വിജയശതമാനമുള്ള കോളേജുകള്‍ പൂട്ടണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷത്തെ ഫലം രണ്ട് സര്‍വകലാശാലകളിലേത് മാത്രമെ പുറത്തുവന്നിട്ടുള്ളൂ. രണ്ടാഴ്ചയ്ക്കകം എല്ലാ സര്‍വകലാശാലകളിലെയും ഫലം പ്രസിദ്ധീകരിക്കും. ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയശതമാനം കുറഞ്ഞ കോളേജുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.

പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി

പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

 

 


തിരുവനന്തപുരം: സമഗ്ര പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവരുടെ സഹായത്തോടെ കൃഷി വ്യാപിപ്പിക്കും. പഞ്ചായത്തുകള്‍, കൃഷിഭവനുകള്‍ എന്നിവരുടെ സഹകരണത്തോടെ തരിശുഭൂമിയില്‍ കൃഷി ചെയ്യും. ഹൈടെക് കൃഷി വ്യാപിപ്പിക്കും. തോട്ടംമേഖലയില്‍ അഞ്ച് ശതമാനം ഭൂമി പച്ചക്കറികൃഷിക്കായി മാറ്റുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷനായിരുന്നു. എല്ലാ ബസ്, റെയില്‍വേ സ്റ്റേഷനുകളിലും സീഡ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. പച്ചക്കറി സംഭരണത്തിനായി 28 ശീതീകരിച്ച വെയര്‍ഹൗസുകള്‍ സ്ഥാപിക്കും. അഞ്ച് നഗരങ്ങളില്‍ ഹൈടെക് അഗ്രിമാള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.

2012, ജൂലൈ 10, ചൊവ്വാഴ്ച

പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും

പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും -മുഖ്യമന്ത്രി

പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: നെല്‍പാടങ്ങള്‍ വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ പുതിയ നിയമം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മറ്റാര്‍ക്കും പാടം വാങ്ങാന്‍ കഴിയില്ല.

കാര്‍ഷികാവശ്യത്തിന് മാത്രമേ പാടം വാങ്ങാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയും കൊണ്ടുവരും. ഇക്കാര്യത്തില്‍ പ്രതിപക്ഷ സഹകരണം തേടുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വി.എസ്. സുനില്‍കുമാറിന്‍െറ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ ഡാറ്റാ ബാങ്ക് പിശകുകള്‍ തിരുത്തി പ്രസിദ്ധീകരിക്കും. തെറ്റ് തിരുത്തുകയല്ലാതെ നിയമത്തിന്‍െറ അന്ത$സത്തക്ക് ദോഷകരമാകുന്ന നടപടിക്ക് തയാറാകില്ല. സ്വന്തമായി വീട് വെക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് നിയമത്തിന്‍െറ പരിധിയില്‍ നിന്ന് അനുമതി നല്‍കും. പൊതുകാര്യത്തിന് ആവശ്യമായതിനും അനുമതി നല്‍കും. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഇളവ് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂലൈ 8, ഞായറാഴ്‌ച

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും -മുഖ്യമന്ത്രി

 


 



തൃപ്പൂണിത്തുറ: ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന കാര്യം ഏറ്റവും പ്രധാനമാണെന്നും ഇതിനായി ആവശ്യമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ തൃപ്പൂണിത്തുറയിലുള്ള എറണാകുളം ഡെയറി സംസ്ഥാനത്തെ ഏറ്റവും വലിയ ഡെയറിയായി വിപുലീകരിക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പുപദ്ധതി സ്വതന്ത്ര ഭാരതത്തിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനമാണ്. അതിന് ഒരു കുറവുള്ളത് പ്രൊഡക്ഷനുമായി ലിങ്ക് ചെയ്തിട്ടില്ല എന്നതാണ്. ക്ഷീരമേഖലയില്‍ കര്‍ഷകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിന്‍േറത്. പാല്‍, പച്ചക്കറി തുടങ്ങി നമ്മള്‍ എല്ലാ കാര്യത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. നാം മനസുവച്ചാല്‍ ഇതിലൊക്കെ സ്വയംപര്യാപ്തത കൈവരിക്കാവുന്നതേയുള്ളൂ. വരുന്ന രണ്ടുകൊല്ലംകൊണ്ട് ഈ രംഗത്ത് നമുക്ക് സ്വയംപര്യാപ്തതയിലെത്തണം-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

യോഗത്തില്‍ ക്ഷീരവികസനമന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. പന്ത്രണ്ടാംപദ്ധതിക്കാലത്തുതന്നെ പാലുത്പാദനകാര്യത്തില്‍ സ്വയംപര്യാപ്തത സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരമേഖലയില്‍ വികസനത്തിന് സാമ്പത്തികതടസ്സം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വിവിധയിനം മില്‍ക്ക് പേഡയുടെ വിപണനോദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസും മില്‍മ വെബ്‌സൈറ്റിന്‍േറയും ഐവിആര്‍എസിന്‍േറയും ഉദ്ഘാടനം എക്‌സൈസ്മന്ത്രി കെ. ബാബുവും നിര്‍വഹിച്ചു. 

2012, ജൂലൈ 4, ബുധനാഴ്‌ച

കേരളത്തിന് സാമ്പത്തികപാക്കേജ് പരിഗണിക്കുമെന്ന് ഉറപ്പ്

കേരളത്തിന് സാമ്പത്തികപാക്കേജ് പരിഗണിക്കുമെന്ന് ഉറപ്പ് 


 


ന്യൂഡല്‍ഹി: കേരളത്തിന് പ്രത്യേക സാമ്പത്തികപാക്കേജ് എന്ന ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കടബാധ്യതാസംസ്ഥാനമെന്ന നിലയിലാണ് കേരളം പാക്കേജ് ആവശ്യപ്പെട്ടത്. കേരളം, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയാണ് കടബാധ്യതാ സംസ്ഥാനങ്ങളായി കണ്ടെത്തിയത്. ഈ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികപാക്കേജ് നല്‍കണമെന്ന് ധനമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി വിലയിരുത്തിയിരുന്നു. ബംഗാളും പഞ്ചാബും സാമ്പത്തികപാക്കേജിനായി സമ്മര്‍ദം ചെലുത്തി വരികയാണ്. 

99137 കോടിയാണ് കേരളത്തിന്റെ മൊത്തം കടം. വിവിധ കേന്ദ്രവകുപ്പുകളില്‍നിന്നുള്ള വായ്പയിനത്തില്‍ കേരളം തിരിച്ചടയേ്ക്കണ്ടത് 2924 കോടിയാണ്. ഇതില്‍ 208 കോടി തിരിച്ചടച്ചിട്ടുണ്ട്. 2012 ഏപ്രില്‍ ഒന്നിലെ കണക്കുപ്രകാരം 2716 കോടിയാണ് കേരളം തിരിച്ചടയേ്ക്കണ്ടതെന്ന് ധനമന്ത്രി കെ.എം. മാണി വിശദീകരിച്ചു. ഈ തുക എഴുതിത്തള്ളണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂലൈ 3, ചൊവ്വാഴ്ച

നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ടോള്‍ പിരിക്കാന്‍ തടസ്സമുണ്ടാവില്ല; നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ടോള്‍ പിരിക്കാന്‍ തടസ്സമുണ്ടാവില്ല; നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി: കേരളത്തില്‍ വ്യവസായ പദ്ധതികളുമായി വരുന്ന നിക്ഷേപകര്‍ക്ക് ഭൂമിയും വൈദ്യുതിയും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അസോസിയേഷന്‍ ഓഫ് ചേംബര്‍സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) കേരളത്തെക്കുറിച്ച് തയാറാക്കിയ പഠനറിപ്പോര്‍ട്ട് ദല്‍ഹി ‘ലേ മെറിഡിയനി’ല്‍ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബി.ഒ.ടി റോഡുകളില്‍ ടോള്‍ പിരിക്കുന്നതിന് തടസ്സമുണ്ടാവില്ലെന്നും ടോളിനെതിരായ പ്രതിഷേധം അനുനയത്തിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി.

 കേരളംപോലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഭൂമി ലഭിക്കാന്‍ പ്രയാസമുണ്ടെന്നത് വസ്തുതയാണ്. എങ്കിലും വികസനപദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭൂവുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുന്നതും പദ്ധതിയുടെ ആദ്യഗുണഭോക്താവാക്കി മാറ്റുന്നതുമായ നയമാണ് ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിനുള്ളത്. കേരളത്തിന്‍െറ പുതിയ വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് കേന്ദ്രത്തിന്‍െറ പരിസ്ഥിതി അനുമതി ലഭിക്കാത്തത് പ്രശ്്നമാണ്. എങ്കിലും ചെറുകിട ജലവൈദ്യുതി, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളിലൂടെ ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കും. വികസനത്തിന് മുടക്കാന്‍ സര്‍ക്കാറിന് പണമില്ല. അതിനാല്‍, പ്രായോഗികമായ പദ്ധതികളുമായി സ്വകാര്യ കമ്പനികള്‍ വന്നാല്‍ പി.പി.പി, ബി.ഒ.ടി പദ്ധതികള്‍ക്ക് എല്ലാ സഹായവും നല്‍കും.

കേരളത്തിന്‍െറ നിക്ഷേപ, വികസന സാധ്യതകള്‍ വിവരിക്കാന്‍ സെപ്റ്റംബറില്‍ കൊച്ചിയില്‍ ‘എമര്‍ജിങ് കേരള’ ബിസിനസ് മീറ്റ് സംഘടിപ്പിക്കും. ടൂറിസം, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം എന്നിവക്ക് പുറമെ, കാര്‍ഷിക മേഖലയിലും കേരളത്തില്‍ വന്‍കിട നിക്ഷേപത്തിന് സാധ്യതകളുണ്ട്. മാലിന്യനിര്‍മാര്‍ജനം സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നമാണ്. ഈ രംഗത്ത് ഫലപ്രദമായ സാങ്കേതികവിദ്യയുമായി വരുന്ന കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. ധാരളം ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തെ ബാധിക്കുമെന്നതിനാല്‍ ചില്ലറ വില്‍പന രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തെ കേരളം അനുകൂലിക്കുന്നില്ല.
കേരളം സമരങ്ങളുടെ നാടാണെന്ന ധാരണ പഴയതാണെന്നും വികസന പദ്ധതികളോട് സഹകരിക്കുന്ന തൊഴിലാളികളും ട്രേഡ് യൂനിയനുകളുമാണ് ഇപ്പോള്‍ കേരളത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച കേരളത്തിന്‍െറ നിക്ഷേപ സാധ്യതകള്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപകരുടെ മുന്നിലെത്തിക്കാന്‍ പ്രചാരണം നടത്തുമെന്ന് അസോചാം പ്രസിഡന്‍റ് ദിലിപ് മോഡി പറഞ്ഞു. മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അനുമതി

അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അനുമതി: മുഖ്യമന്ത്രി




ന്യൂഡല്‍ഹി: സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത നിര്‍മ്മിക്കുന്നതിന് തത്വത്തില്‍ അനുമതി ലഭിച്ചതായി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ഉടന്‍ അനുവദിക്കണമെന്നും കൊച്ചി മെട്രോയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

21 ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നത് സംബന്ധിച്ച നടപടി വേഗത്തിലാക്കുക, വളത്തിന്റെ വില നിയന്ത്രിക്കുക, വിദ്യാഭ്യാസ വായ്പാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്. കേരളത്തിന്റെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ശരദ് പവാര്‍, കെ.വി തോമസ്, വയലാര്‍ രവി തുടങ്ങിയവരെ സന്ദര്‍ശിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായം, അവശ്യ മരുന്നുകളുടെ വിലനിയന്ത്രണം, സോമാലിയ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള മലയാളികളുടെ മോചനം തുടങ്ങിയ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തി
.

2012, ജൂലൈ 1, ഞായറാഴ്‌ച

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമി നല്‍കും

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമി നല്‍കും -മുഖ്യമന്ത്രി

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും  ഭൂമി നല്‍കും -മുഖ്യമന്ത്രി

തൃശൂര്‍: സംസ്ഥാനത്തെ എല്ലാ ഭൂരഹിത കുടുംബങ്ങള്‍ക്കും ഭൂമിയും അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയവും നല്‍കുന്നതിന് നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ രജിസ്ട്രേഷനുള്ള സമയപരിധി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ടൗണ്‍ഹാളില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 സ്വന്തമായി വീടോ റേഷന്‍കാര്‍ഡോ ഇല്ലാത്ത ഭൂരഹിതര്‍ക്കുകൂടി അവസരം നല്‍കുന്നതിനാണ് സമയപരിധി ദീര്‍ഘിപ്പിക്കുന്നത്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 20,000 പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുക. ഇടുക്കി ജില്ലയില്‍ മാത്രം അയ്യായിരത്തിലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. തൃശൂര്‍ ജില്ലയില്‍ 2011 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്. ജനങ്ങള്‍ക്ക് യഥാസമയം ആശ്വാസമെത്തിക്കുന്നതിലോ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലോ രാഷ്ട്രീയവിവേചനം ഉണ്ടാവുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനുവേണ്ട ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് ആരംഭിച്ചതായി ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്ത് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആഗസ്റ്റ് 15 ഓടെ സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങളുടെയും പട്ടിക തയാറാക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു വര്‍ഷം കൊണ്ട് 40,000 പട്ടയം നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.