UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ജൂൺ 29, ബുധനാഴ്‌ച

ദലിത് കള്ളക്കേസുകൾ പിൻവലിക്കണം


സ്ത്രീസുരക്ഷയും ദലിത് സംരക്ഷണവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ തലശ്ശേരിയിലെ ദലിത് പെൺകുട്ടികൾക്കെതിരെ  എടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ തയാറാകണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സിപിഎം നടത്തുന്ന ദലിത് അതിക്രമങ്ങൾക്കെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ  നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 പല നല്ല കാര്യങ്ങളിലും കേരളം മറ്റുള്ളവർക്കു മാതൃകയാണ്. ആ നൻമകളെ രാഷ്ട്രീയലക്ഷ്യത്തോടെ ഇല്ലാതാക്കുന്ന നടപടികളാണു സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്നത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കാരായി ചന്ദ്രശേഖരനെതിരെ നോമിനേഷൻ നൽകിയതിന്റെ വൈരാഗ്യമാണു സിപിഎം രാജന്റെ കുടുംബത്തോടും കുട്ടികളോടും കാണിക്കുന്നത്. വിഷയത്തെ നിസ്സാരവൽക്കരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദലിത് പെൺകുട്ടികൾക്കെതിരെ  എടുത്ത കേസുകൾ പിൻവലിക്കണം. ഇവർക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. 


2016, ജൂൺ 24, വെള്ളിയാഴ്‌ച

പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ തുടങ്ങുന്നത് സംസ്‌കാരത്തിന്റെ ഭാഗം


 പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യോഗദിന ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതിനെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ചോദ്യംചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രാര്‍ത്ഥയോടെ ചടങ്ങുകള്‍ തുടങ്ങുന്നത് എങ്ങനെ തെറ്റാകുമെന്ന് മനസ്സിലാകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മൻചാണ്ടി വിശദമാക്കി. ഒരു മാസം മുമ്പായിരുന്നെങ്കില്‍ കേരളത്തില്‍ ഇങ്ങനെയാരു സംഭവം ഉണ്ടാകില്ലായിരുന്നെന്നും മുന്‍മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2016, ജൂൺ 21, ചൊവ്വാഴ്ച

കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വിലവർധിപ്പിക്കുന്നു.



  കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വിലവർധിപ്പിച്ചു ജനങ്ങൾക്കു പ്രഹരമേൽപ്പിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിനെതിരെയും അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചു കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിഎസ്എൻഎൽ ഓഫിസ് ധർണ പാമ്പാടിയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൂഡ് ഓയിൽ വില രാജ്യാന്തര തലത്തിൽ ഇടിഞ്ഞിട്ടും ഇന്ത്യയിൽ വില വർധിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി ഇത്ര വേഗം തന്നെ ജനാധിപത്യധ്വംസനം ആരംഭിക്കുമെന്നു കരുതിയിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തലശേരി സംഭവം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നു പറയുന്നത് മനപൂർവമല്ലെങ്കിൽ അറിയാൻ ശ്രമിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016, ജൂൺ 17, വെള്ളിയാഴ്‌ച

തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം


തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്

തിരുവനനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ഈ കോളേജില്‍ ആദ്യവര്‍ഷ എം.ബി.ബി.എസ്. ബാച്ച് തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, 134 പുതിയ തസ്തികകള്‍ അനുവദിച്ച് ലബോറട്ടറിയടക്കം സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു. ഈ കോളേജില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കിയ 2016 അദ്ധ്യയന വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനത്തിന് അനുമതി ലഭിച്ച കാര്യം താങ്കള്‍ ഓര്‍ക്കുമല്ലോ? എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി അവര്‍ നിഷ്‌കര്‍ഷിക്കുന്ന ഒരു സമ്മതപത്രം സംസ്ഥാന സര്‍ക്കാര്‍ നല്‌കേണ്ടതുണ്ട്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ മെഡില്‍ കൗണ്‍സിലിന് ഒരു സമ്മതപത്രം ആദ്യം നല്കിയിരുന്നു. എന്നാല്‍ അത് പിന്നീട് പിന്‍വലിച്ചതായി മനസിലാക്കുന്നു. ഇതുകാരണം 2016 ലെ ഈ കോളേജിലെ അഡ്മിഷന്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. തന്മൂലം സംസ്ഥാനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച 100 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുകയാണ്. 25,000 രൂപ സര്‍ക്കാര്‍ ഫീസില്‍ സാധാരണക്കാര്‍ക്കും, 10 ശതമാനം സീറ്റില്‍ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായും പഠിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 500 സീറ്റുകളുടെ പ്രവേശന അനുമതി മെഡിക്കല്‍ കൗണ്‍സില്‍ നിഷേധിച്ചതായി പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നു. ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഈ 100 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ നടപടിമൂലം നഷ്ടമാകുന്നത് സംസ്ഥാനത്ത് പ്രവേശന പരീക്ഷ എഴുതി പ്രവേശനം കാത്തു കഴിയുന്ന വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്ന നടപടിയാണ്.
ആയതിനാല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്കിയ 100 സീറ്റുകളിലും അഡ്മിഷന്‍ ഉറപ്പു വരുത്തി, തിരുവനന്തപുരത്തെ രണ്ടാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,

ഉമ്മന്‍ ചാണ്ടി


2016, ജൂൺ 15, ബുധനാഴ്‌ച

തുല്ല്യ നീതി ആദ്യം കണ്ണൂരില്‍ നടപ്പാക്കണം


 ജനാധിപത്യത്തിന്റെ സൗകര്യങ്ങളും അവസരങ്ങളും ആവോളം അനുഭവിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അത് മറ്റുള്ളവര്‍ക്കും ബാധകമാണെന്ന് ഉള്‍ക്കൊള്ളണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരില്‍ ബി.ജെ.പി. - സി.പി.എം. അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാക്കുകള്‍ പറയാന്‍ മാത്രമല്ല, പാലിക്കാനും കൂടിയാണ്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അങ്ങനെയാണെങ്കില്‍ ആ നീതി കണ്ണൂരിലും മുഖ്യമന്ത്രിയുടെ നാട്ടിലു-മുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കാണിക്കേണ്ടത്. ജനാധിപത്യത്തിന്റെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ മറ്റുള്ളവര്‍ക്കും കഴിയണം. അധികാരം ദുരുപയോഗം ചെയ്ത് എന്തുമാവാമെന്ന് സി.പി.എം. നേതാക്കള്‍ കരുതരുത്. അനുഭവത്തില്‍നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ സി.പി.എം. കനത്ത വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


സി.പി.എമ്മിനെപ്പോലെ ബി.ജെ.പിയും അക്രമത്തിന്റെ പാതയിലാണ്. അക്രമം നടത്തി എല്ലാം നേടിയെടുക്കാമെന്ന മോഹമാണ് ബി.ജെ.പിയേയും നയിക്കുന്നത്. ജനങ്ങളെ അണിനിരത്തി അക്രമങ്ങളെ നേരിടുകയെന്നതാണ് കോണ്‍ഗ്രസിന്റെ നയം. ആ പാത തുടരും. അതിന്റെ തുടക്കമാണ് അക്രമത്തിനെതിരെയുള്ള ജനകീയ സദസ്സെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയം വെല്ലുവിളിയായി സ്വീകരിക്കുന്നു. തെറ്റുതിരുത്തി, പാഠങ്ങള്‍ ഉള്‍ക്കൊണ്ട് യു.ഡി.എഫ്. മുന്നോട്ടുപോകും- ഉമ്മന്‍ചാണ്ടി പറഞ്ഞു. 



2016, ജൂൺ 14, ചൊവ്വാഴ്ച

മുന്‍ മന്ത്രി അഡ്വ. ടിഎസ് ജോണിന് ആദരാഞ്ജലികൾ




മുന്‍ മന്ത്രിയും സ്പീക്കറുമായ അന്തരിച്ച അഡ്വ. ടിഎസ് ജോണിന്റെ ശവസംസ്‌ക്കാരം തിങ്കളാഴ്ച മൂന്നിന് കല്ലൂപ്പാറ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് വലിയപ്പള്ളി സെമിത്തേരിയില്‍ നടന്നു.......

അഡ്വ. ടിഎസ് ജോണിന് എൻറെ ആദരാഞ്ജലികൾ

2016, ജൂൺ 9, വ്യാഴാഴ്‌ച

തോൽവിയിൽ ഉത്തരവാദിത്തമുള്ളവർ പദവിയിൽ തുടരുന്നത് ശരിയല്ല


ഉമ്മൻ ചാണ്ടി യുഡിഎഫ് ചെയർമാനായി തുടരും. യുഡിഎഫ് ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. അതേസമയം, യുഡിഎഫ് ചെയർമാനാകാൻ പൂർണസമ്മതം അറിയിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. തന്റെ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തന്റെ അഭിപ്രായങ്ങൾ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. തോൽവിയിൽ ഉത്തരവാദിത്തമുള്ളവർ തുടരുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫ് ചെയർമാൻ പദവി ഏറ്റെടുക്കണമെന്ന സമ്മർദം ശക്തമെങ്കിലും അതുവേണ്ടന്ന നിലപാടിലായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ നേതൃത്വത്തിൽ അദ്ദേഹം തുടരണമെന്ന ആവശ്യം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഘടകകക്ഷി നേതാക്കളും ഈ അഭിപ്രായം പങ്കുവച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്. ജോണി നെല്ലൂര്‍  പിന്താങ്ങി. ആദ്യമായാണ് യു.ഡി.എഫ്. ചെയര്‍മാന്‍  പദത്തിലും നിയമസഭാകക്ഷിനേതൃ പദവിയിലും രണ്ടുപേര്‍ വരുന്നത്.

പക്ഷേ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം കൂടി കണക്കിലെടുത്തു നിയമസഭാകക്ഷി നേതൃത്വം ഒഴിഞ്ഞ സാഹചര്യത്തിൽ മറ്റു പദവി ഏറ്റെടുക്കുന്നതു ശരിയല്ലെന്ന സമീപനത്തിലായിരുന്നു അദ്ദേഹം. സാങ്കേതികമായ പദവി ഉമ്മൻചാണ്ടിക്ക് ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഈ വാദത്തെ പിന്തുണയ്ക്കുന്നവരുടെയും അഭിപ്രായം.


നിയമസഭാകക്ഷി നേതാവും യുഡിഎഫ് ചെയർമാനും രണ്ടുപേരാകുന്നത് ഇതാദ്യമാണ്. നേതാക്കളുടെ നിർബന്ധത്തെത്തുടർന്നാണ് ഉമ്മൻ ചാണ്ടി സ്ഥാനമേറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.