UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, മാർച്ച് 19, ശനിയാഴ്‌ച

പ്രവർത്തകർ മനസ്സുവച്ചാൽ എല്ലാസീറ്റും പിടിക്കാം


പ്രവർത്തകർ ആത്മാർത്ഥമായി മനസ്സുവച്ചാൽ എല്ലാ സീറ്റും പിടിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഫസ്റ്റ് ക്ലാസിൽ പാസാകുന്ന ഒരു കുട്ടിയുടെ ലക്ഷ്യം നൂറിൽ നൂറ് മാർക്കാണെന്നും നൂറിൽ നൂറും ലഭിക്കുമ്പോഴാണ് യഥാർത്ഥ വിജയം ഉണ്ടാകുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രവർത്തകർ മനസ്സുവച്ചാൽ മലപ്പുറത്ത് എല്ലാ സീറ്റും ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ബിജെപിക്കും മോദിയ്ക്കും കേരളം ബാലറ്റിലൂടെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി. ബീഹാറിനുശേഷം ശക്തമായ മറുപടി നൽകുന്ന സംസ്ഥാനമാകും കേരളമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ജില്ലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. ഈ പ്രാധാന്യം വിസ്മരിക്കാതെ ജനാധിപത്യ മതേതര ശക്തികൾ ഐക്യപ്പെടണം. വിഭാഗീയതയും സങ്കുചിതത്വവും ഇന്ത്യൻ ജനത ഒരിക്കലും അനുവദിക്കുകയില്ല. പെട്രോളിയം ഉൽപന്നങ്ങൾക്ക് വില കുറക്കേണ്ട സമയത്ത് വില കൂട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി വിസ്മരിച്ചുവെന്നും മുഖ്യമന്ത്രി.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മലപ്പുറം ജില്ല നൽകിയ സംഭാവന വിലപ്പെട്ടതാണ്. ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാൻ അഞ്ചു വർഷത്തെ വികസന പരിപാടികൾ തന്നെയാണ് യുഡിഎഫിന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 



-

2016, മാർച്ച് 17, വ്യാഴാഴ്‌ച

കരുണ എസ്റ്റേറ്റ്: വാർത്തകൾ തെറ്റിദ്ധാരണാജനകം


കരുണ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരം സ്വീകരിക്കാനല്ല സർക്കാർ തീരുമാനിച്ചത്. അത് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ നാലിന നിർദേശങ്ങളുണ്ടായിരുന്നു. 

നേരത്തെയുണ്ടായിരുന്ന മൂന്നു ഉപാധികൾ കൂടാതെ കോടതിയുടെ അന്തിമ വിധി കൂടി വന്ന ശേഷം മാത്രമേ കരം പിരിക്കൂ എന്ന വ്യവസ്ഥ കൂടി ചേർത്ത് ഉത്തരവ് ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന് ഇക്കാര്യത്തിൽ നിയമപരമായേ പ്രവർത്തിക്കാൻ കഴിയൂ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പോബ്സണിന്റെ കൈവശമുള്ള 840 ഏക്കറിൽ വനഭൂമിയോ സർക്കാർ ഭൂമിയോ ഇല്ല എന്നാണ് സർവേ റിപ്പോർട്ട്.

ലോട്ടറി അച്ചടി സ്വകാര്യ പ്രസിന് എന്ന് പ്രചരിച്ചത് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തയായിരുന്നു. കെ.പി.ബി.എസ്സും സി.ആപ്ടും സമയബന്ധിതമായി ലോട്ടറി ടിക്കറ്റുകൾ അടിക്കുന്നതിൽ ചില വീഴ്ചകൾ വന്നപ്പോൾ വിദഗ്ധ സമിതി ഇത് എങ്ങനെ പരിഹരിക്കാം എന്ന ചർച്ചയിൽ ഇങ്ങനെയൊരു നിർദേശം വരുക മാത്രമാണുണ്ടായത്.

ആഴ്ചയിൽ 3.15 കോടി ടിക്കറ്റാണ് കെ.പി.ബി.എസ്സിൽ ഇപ്പോൾ അടിക്കുന്നത്. സി ആപ്ടിൽ 75 ലക്ഷവും. ഇനി ആഴ്ചയിൽ 40 ലക്ഷം ടിക്കറ്റുകൾ കൂടി അധികമായി അച്ചടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂർണമായും കെ.പി.ബി.എസ്സിലാകും അടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.


2016, മാർച്ച് 10, വ്യാഴാഴ്‌ച

സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല


മെത്രാൻ കായൽ വിഷയത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാനായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇടത് സർക്കാരിന്റെ കാലത്തെ പദ്ധതിയായിരുന്നു മെത്രാൻ കായലിലേത്. കുമരകം റിസോർട്ട് പദ്ധതി എന്ന പേരിലായിരുന്നു അത്. നിബന്ധനകൾ ഒന്നുമില്ലാതെയാണ് ഇടത് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്.

എന്നാൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ഉൾപ്പടെയുള്ള പാരിസ്ഥിക നിയമങ്ങൾ പാലിച്ചുമാത്രമെ പദ്ധതി നടപ്പാക്കാവു എന്ന് യു.ഡി.എഫ് സർക്കാർ നിബന്ധന വയ്ക്കുകയാണ് ഉണ്ടായത്. ഇക്കാര്യത്തിൽ സർക്കാരിന് മറച്ചുവയ്ക്കാനായി ഒന്നുമില്ല, എല്ലാം സുതാര്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച പദ്ധതിയിൽ ചില മാറ്റങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് പുതിയ ഉത്തരവിറക്കേണ്ടി വന്നത്. വിവാദം ഒഴിവാക്കുന്നതിന് മാത്രമാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്.

തീരുമാനം പിൻവലിക്കണമെന്ന കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്റെ നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്. ഉത്തരവിന്റെ പേരിൽ ആരേയും ആക്ഷേപിക്കരുത്. മന്ത്രിസഭാ തീരുമാനങ്ങളുടെ ഉത്തരവാദിത്തം പൂർണമായും തനിക്കാണ്. ആരെയും നിലം നികത്താൻ അനുവദിച്ചിട്ടില്ലെന്നും ഒരിഞ്ചു ഭൂമി പോലും നികത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



2016, മാർച്ച് 9, ബുധനാഴ്‌ച

യു.ഡി.എഫിലെ സീറ്റ് തർക്കം രമ്യമായി പരിഹരിക്കും


കോഴിക്കോട്: യു.ഡി.എഫിലെ സീറ്റ് തർക്കം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജെ.ഡി.യുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്രകുമാർ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. ഇപ്പോള്‍ നടന്നത് ഒന്നാം ഘട്ട ചർച്ചയാണെന്നും ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. 

ജെ.ഡി.യു യു.ഡി.എഫിലേക്ക് വന്നതിന് ശേഷം  മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ല. കോണ്‍ഗ്രസുമായി വളരെ നല്ല ബന്ധമാണ് ജെ.ഡി.യുവിന്. എല്ലാ ഘടക കക്ഷികളേയും വിശ്വാസത്തിലെടുത്താണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. സീറ്റ് വിഭജന ചര്‍ച്ചകളും നന്നായി പോകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പറഞ്ഞു. 

2016, മാർച്ച് 8, ചൊവ്വാഴ്ച

എനിക്ക് ജനങ്ങളോടൊപ്പം ജീവിക്കണം


ഈ ഗവണ്മെന്റിന്റെ തുടക്കം മുതൽ സമരങ്ങളും, പ്രതിസന്ധികളും, വഴി തടയലും സെക്രട്ടേറിയറ്റ് തടയലും, വീട് തടയലും എല്ലാം ആയിരുന്നു. ഇപ്പോഴും അത് നടന്നു കൊണ്ടിരിക്കുന്നു. ഈ ഗവണ്മെന്റിന്റെ കാലാവധിക്കുള്ളിൽ ഞാൻ അധികാരത്തിലിരുന്ന ദിവസങ്ങളിൽ കൂടുതൽ ദിവസവും എന്നെ വഴിയിൽ തടയലായിരുന്നു. കണ്ണൂരിൽ വെച്ച് എനിക്ക് പരിക്ക് പറ്റി, എന്നെ കല്ലെറിഞ്ഞു വീഴ്‌ത്തി, പക്ഷെ ഒരു ഹർത്താൽ പോലും നടത്താൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അന്ന് കെ. പി. സി. സി പ്രസിഡന്റ്‌ ശ്രീ രമേശ്‌ ചെന്നിത്തല എന്നെ വിളിച്ചു ആഹ്വാനം ചെയ്യാൻ പറഞ്ഞു. ഞാൻ പറഞ്ഞത് എന്നോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ ചെയ്യരുത് എന്നാണ്. ഇവിടെ ഒരു ചെറിയ സംഭവം ഉണ്ടായാൽ ജനങ്ങളെ എത്രയധികം ബുദ്ധിമുട്ടിക്കുന്നു.

എനിക്ക് ജനങ്ങളോടൊപ്പം ജീവിക്കണം എന്നാണ് ആഗ്രഹം. എന്റെ അടുത്തേക്ക് വരുന്ന ജനങ്ങളെ തടയാൻ അവർക്ക് സാധിച്ചിരുന്നെങ്കിൽ ഞാൻ തളർന്നു പോയേനെ. പക്ഷെ എന്റെയടുത്തേക്ക് വരുന്നവരുടെ എണ്ണം കൂടി കൂടി വന്നതേയുള്ളൂ. എന്റെ അടുത്തേക്ക് ജനങ്ങൾ വരാത്ത നില വന്നാൽ അവരുടെ ലക്ഷ്യം നേടുമായിരുന്നു, ജയിക്കുമായിരുന്നു, ഞാൻ ഒറ്റപ്പെടുമായിരുന്നു. പക്ഷെ എന്നെ തടയാൻ നടത്തിയ ശ്രമങ്ങൾ ഞാൻ നേരിട്ടു, ജനങ്ങളിലേക്ക് പോയി. ജന സമ്പർക്ക പരിപാടി പോലും തടയാൻ ശ്രമിച്ചു. പക്ഷെ അവരുടെ സ്വന്തം കുടുംബത്തിൽപെട്ടവരെ പോലും എന്നിൽ നിന്ന് അകറ്റി നിറുത്താൻ ആ നേതാക്കൾക്ക് സാധിച്ചില്ല. 

‪#‎OommenChandy‬ 

2016, മാർച്ച് 3, വ്യാഴാഴ്‌ച

വികസനവും കരുതലും, ഗവണ്മെന്റിന്റെ മുഖമുദ്ര


ഞങ്ങൾ എല്ലാവരും അഭിമാനത്തോടെയാണ് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ നില്ക്കുന്നത്. ചെറിയ ഭൂരിപക്ഷത്തോടെയായിരുന്നു ഗവണ്മെന്റിന്റെ തുടക്കം. തുടക്കത്തിലെ ചർച്ച കാലാവധിയെ കുറിച്ചായിരുന്നു. പരമാവധി ഞങ്ങൾക്ക് തന്ന കാലാവധി 6 മാസമായിരുന്നു. പക്ഷെ ഞങ്ങൾ കൂട്ടായ്മയോടെ, പരസ്പര സഹകരണത്തോടെ ജനങ്ങൾക്ക് വേണ്ടി, സ്റ്റേറ്റിന് വേണ്ടി പ്രവർത്തിച്ചപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പൂർണ്ണമായ പിന്തുണ ലഭിച്ചു. 

5 വർഷം കൊണ്ട് ഞങ്ങൾക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും ഒരുറച്ച ഗവണ്മെന്റ് ഞങ്ങൾ ജനങ്ങൾക്ക് മുൻപിൽ കാഴ്ച വെച്ചു. അത് യു ഡി എഫിലും മന്ത്രിസഭയിലും ഉള്ള യോജിപ്പും ജനങ്ങൾ നൽകിയ പിന്തുണയും കാരണമാണ്. 

വികസനവും കരുതലും ആയിരുന്നു ഗവണ്മെന്റിന്റെ മുഖമുദ്ര, അത് തന്നെയായിരുന്നു വാഗ്ദാനവും, അത് അക്ഷരാർഥത്തിൽ പ്രായോഗികമാക്കി. കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി, മുന്നോട്ടു വെച്ച എല്ലാ പരിപാടികളും യാഥാർത്ഥ്യമാക്കി. 

അഞ്ചു വർഷം പൂർത്തിയാക്കിയപ്പോൾ ഏറ്റവും വലിയ നേട്ടം എന്തെന്ന് ചോദിച്ചാൽ വൻകിട പദ്ധതികൾ നടപ്പിലാക്കിയതോ, വൻ തോതിൽ ഉള്ള നേട്ടങ്ങൾ ഉണ്ടാക്കിയതോ അല്ല. അതിലുപരി കേരളത്തിലെ ജനങ്ങളുടെ ഒരു വിജയം, കേരളത്തിലും മറ്റു നാടുകളിലെ പോലെ മനസ്സു വെച്ചാൽ എന്തും നടക്കും എന്ന ചിന്തയാണ്. കേരളം മനസ്സു വെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല എന്ന് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ജനങ്ങൾക്ക്‌ ബോധ്യമായി, കേരളം തെളിയിച്ചു. 



‪#‎OommenChandy‬ ‪

തള്ളാനും കൊള്ളാനുമാകാതെ എൽഡിഎഫ്


യുഡിഎഫ് ജില്ലാ പ്രവർത്തക കൺവൻഷൻ കൊല്ലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു (ചിത്രം: മനോരമ)

കൊല്ലം: യുഡിഎഫിൽ നിന്ന് ഇടതുമുന്നണി കൊണ്ടുപോയവരെ അവർക്കു തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

വളരെ പ്രതീക്ഷയോടെയാണ് അവരെ കൊണ്ടുപോയത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും സാധിക്കാത്ത സിപിഎം ബുദ്ധിമുട്ടുന്നു. എന്തായാലും തങ്ങൾ രക്ഷപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിൽ നിന്ന് ഓരോ കക്ഷികളെയായി കൊണ്ടുപോകുമെന്ന് ഇടതുമുന്നണി പലപ്രാവശ്യം പ്രഖ്യാപിച്ചു. ഒരാഴ്ച ശ്രമിച്ചിട്ടും വഴങ്ങാത്തവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതുമുന്നണി വിട്ടവരെ യുഡിഎഫ് സ്വീകരിച്ചു. ഇടതുമുന്നണിയുമായി അഭിപ്രായവ്യത്യാസം മൂലം ബന്ധം വിച്ഛേദിച്ചു പുറത്തു വന്നതിനുശേഷമാണ് ആർഎസ്പിയെ യുഡിഎഫിൽ എടുത്തത്.

ആരെയും ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. വിരമിച്ച കശുവണ്ടിത്തൊഴിലാളികൾക്കു മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ 30 കോടി രൂപ അനുവദിച്ചു. കശുവണ്ടി വികസന കോർപറേഷൻ 1,000 ടൺ കശുവണ്ടി വാങ്ങാൻ കരാറിൽ ഏർപ്പെട്ടു. 1,000 ടൺ കശുവണ്ടി കൂടി വാങ്ങാൻ അനുമതി നൽകിയെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. 

കേരളത്തെ പാടേ അവഗണിച്ചു


കേരളത്തെ പൂർണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിഷേധിച്ചു. കാർഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളം ഏറെ പ്രതീക്ഷയോടെ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകർച്ച നേരിടുന്ന റബർ കർഷകർക്കു 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.

റബർ ബോർഡിന്റെ ബജറ്റ് വിഹിതം കുറയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഉറപ്പിൻമേൽ എയിംസിനായി ഭൂമി കണ്ടെത്തുന്നതിന് ഉൾപ്പെടെ നടപടികൾ സംസ്ഥാന സർക്കാർ എടുത്തെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി.

ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം മടങ്ങിവരുന്ന പ്രവാസികൾക്കു കൈത്താങ്ങ് ആവശ്യമാണെങ്കിലും അതും ഉണ്ടായില്ല. വയനാട്ടിലെ ആദിവാസികൾക്കു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിവിധ കേന്ദ്ര പദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

സംശയിച്ചുനിന്ന് ഐ.ടി.യിൽ കേരളം പിന്നിലായി


ഐ.ടി.യിൽ ഒന്നാംസ്ഥാനത്തായിരുന്ന കേരളം സംശയിച്ചു നിന്നും എതിരെ സമരം നടത്തിയും ഏറെ പിന്നിലേക്ക് തള്ളപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഡിജിറ്റൽ കേരള പദ്ധതി ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

ഇതരസംസ്ഥാനങ്ങൾ ഐ.ടി.യുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി മുന്നേറിയപ്പോൾ നമ്മൾ ആശങ്കകളുമായി സമരരംഗത്തായിരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷം നന്നായി ശ്രമിച്ച് ഐ.ടി.യിൽ അഞ്ചിരട്ടി വളർച്ചയുണ്ടാക്കി. ഇപ്പോൾ നാം കുതിപ്പുതുടരുന്ന മേഖലകളിലൊന്നാണിത്.

ഇന്ത്യയിൽ 50 ഇ-ജില്ലകൾ തിരഞ്ഞെടുത്തപ്പോൾ അതിൽ 14-ഉം കേരളത്തിലായിരുന്നു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത് അഭിമാനകരമാണ്.

സർക്കാറിന്റെ മുഖമുദ്രയായ കരുതലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കനിവ് പദ്ധതി. പ്രത്യേക പരിഗണന വേണ്ടവർക്കെല്ലാം അവരുടെ കുടുംബസ്ഥിതി മനസ്സിലാക്കി എന്തൊക്കെ ചെയ്യാൻകഴിയുമോ അതൊക്കെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വി.എസ് മത്സരിക്കുന്നത് യു.ഡി.എഫിനെ ബാധിക്കില്ല


 നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ മത്സരിച്ചാലും ഇല്ലെങ്കിലും അത് യു.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ മത്സരിക്കാൻ തീരുമാനിച്ചാൽ അതിനെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധീരൻ മത്സരിക്കുമോ എന്ന് തീരുമനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.

2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഭരണനേട്ടങ്ങൾ എതിർക്കാനാകാത്ത പ്രതിപക്ഷം ഒളിച്ചോടുന്നു


തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ട് പറഞ്ഞാൽ എതിർക്കാൻ കഴിയാത്തതിനാൽ പ്രതിപക്ഷം ചർച്ചയെ ഭയന്ന് ഓടി ഒളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷത്തിന്റെ കൈയിലുള്ളത് പൊള്ളയായ ആരോപണങ്ങളും മുദ്രാവാക്യങ്ങളുമാണ്. ഒരു ദിവസം അടിയന്തരപ്രമേയം അനുവദിച്ചില്ലെങ്കിൽ സഭ സ്തംഭിപ്പിക്കുകയാണ് പ്രതിപക്ഷം. മറുപടി പറയാൻ പോലും അനുവദിക്കുന്നില്ല. നിയമസഭയിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു.

മനം മടുപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. താൻ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളെ സധൈര്യം നേരിടും. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്. മനസ്സറിയാത്ത കാര്യത്തിൽ വിമർശനം കേട്ട് പുറത്തേക്ക് പോകാനില്ല. ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ പൊതുരംഗത്ത് തുടരില്ല. 
ഇതെല്ലാം കേരളത്തിലെ ജനങ്ങൾ വിലയിരുത്തട്ടെ, ജനങ്ങൾ തീരുമാനിക്കട്ടെ, ജനകീയ കോടതി തീരുമാനിക്കട്ടെ, ഒരൽപം പോലും ഭയമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ ജനകീയ കോടതിയിലേക്ക് പോവുകയാണ്. ആരോപണങ്ങളുടെ പെരുമഴക്കാലത്ത് പാർട്ടിയും മുന്നണിയും അകമഴിഞ്ഞ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

പാമൊലിൻ കേസ് മനപ്പൂർവം എല്ലാവരേയും കുടുക്കാൻ കൊണ്ടുവന്ന കെണിയാണ്. പാമൊലിൻ കേസിൽ കെ.കരുണാകരൻ അടക്കം എല്ലാവരും നിരപരാധികളാണ്. കേസ് രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. സർക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. 9 കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 



2016, ഫെബ്രുവരി 24, ബുധനാഴ്‌ച

സ്മാർട് സിറ്റി: വരാനിരിക്കുന്നത് വൻകിട കമ്പനികൾ


ന്യൂഡൽഹി: കൊച്ചി സ്മാർട് സിറ്റിയിൽ വലിയ കമ്പനികൾ ക്യൂവിലുണ്ടെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2020 നകം മൂന്നു ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാകും. ആദ്യം സ്മാർട് സിറ്റി നടപ്പാവില്ലെന്നായിരുന്നു ആരോപണം.

ആദ്യ ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ അതു തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നായി. മികവു തെളിയിച്ച മലയാളി വ്യവസായികളുടെ കമ്പനികൾ ആദ്യ ഘട്ടത്തിൽ രംഗത്തുവന്നിട്ടുണ്ട്. അതിനെ കുറച്ചു കാണേണ്ടതില്ല. ഇനി കൂടുതൽ പേർ മുന്നോട്ടു വരും. അതിൽ വൻകിട കമ്പനികളുണ്ടാവും. ഇപ്പോൾ വന്നിരിക്കുന്നവരെ ചെറുകിടക്കാരായി കാണുന്നില്ല. വികസനവും കരുതലും എന്ന മുദ്രാവാക്യം മുൻനിർത്തി തന്നെയാണ് ഇനിയും മുന്നോട്ടു പോവുക.

കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തന്നെയാവും അടുത്ത തിരഞ്ഞെടുപ്പിലും മുന്നോട്ടു വയ്ക്കുക. സർക്കാരിന്റെ വികസനവഴിയിലെ നേട്ടം തന്നെയാണു സ്മാർട് സിറ്റിയെന്നു മുഖ്യമന്ത്രി പറഞ്ഞു.


2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

കേന്ദ്രത്തിന് പ്രതികാര മനോഭാവം


ന്യൂഡൽഹി: ജെ​എൻ​യു വിദ്യാർഥികളോട് പ്രതികാര മനോഭാവത്തോടെയാണു കേന്ദ്രസർക്കാർ പെരുമാറുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അതിന്റെ പേരിൽ യൂണിവേഴ്​സിറ്റിയെ അപ്പാടെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

പട്യാല ഹൗസ് കോടതിയിൽ നടന്ന അക്രമം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്തതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എൻഎസ്‌യുഐ ദേശീയ അധ്യക്ഷൻ റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജെഎൻയു വിദ്യാർഥികൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് സമരത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു.

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ചെറുപ്പക്കാർക്ക് ഇനി സ്വന്തം നാട്ടിൽ ജോലി ചെയ്യാം


കൊച്ചി:  സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള അവസരം കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് വച്ചാൽ എല്ലാ പദ്ധതികളും സമയത്ത് നടക്കും. കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണിത്. സ്മാർട്ട്‌ സിറ്റിയോടെ ലോകം കേരളത്തിലേക്ക് വരുകയാണ്. ലോകത്തിന് മുന്നില്‍ കേരളം വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഈ പദ്ധതിക്ക് വേണ്ടി 11 വർഷം കാത്തിരിക്കേണ്ടിവന്നു. വളരെ വൈകിയെങ്കിലും ആദ്യഘട്ടം യാഥാർഥ്യമാക്കാനായി. ഇനി ഒരു കാര്യത്തിനും ഇങ്ങനെ കാത്തിരിക്കാനാകില്ല. 

നമ്മുടെ ചെറുപ്പക്കാർ ജോലിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകയാണ്. അങ്ങനെ ഇനി ജോലിക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. അവർക്ക് ഇനി ഇവിടെ തന്നെ ജോലിചെയ്യാം. ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി സ്മാർട്ട്‌ സിറ്റി മാറും. ജോലിക്കൊപ്പം വിശ്രമവേളകൾ ചിലവഴിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 

സ്മാർട്ട്‌സിറ്റി കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകും. കേരളത്തിന്റെ സാമ്പത്തിക രംഗത്തും ഐ.ടി കയറ്റുമതിയിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന  പദ്ധതിയാണ് ഇതു എന്ന് അദ്ദേഹം പറഞ്ഞു.

സ്മാർട്ട് സിറ്റി: സി.പി.എമ്മിന് കഴിയാത്തത് യു.ഡി.എഫ് സർക്കാർ സാധ്യമാക്കി


കൊച്ചി: സ്മാർട്ട്‌സിറ്റി നിർമാണത്തിൽ സർക്കാരിന് പൂർണ്ണതൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌സിറ്റി ഐ.ടി രംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

പ്രമുഖ ഐ.ടി കമ്പനികളെല്ലാം സ്മാർട്ട്‌സിറ്റിയിൽ എത്തും. സ്മാർട്ട്‌സിറ്റി റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതാണെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ കഴമ്പില്ല. അവർക്ക് സാധിക്കാത്തത് യു.ഡി.എഫ് സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവയവദാതാക്കൾക്ക് സൗജന്യ ചികിൽസ


അവയവദാതാക്കൾക്ക് സൗജന്യ ചികിൽസ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അംഗനവാടി ടീച്ചർമാരുടെ ശമ്പളം പതിനായിരമാക്കി ഉയർത്തി. ഹെൽപ്പർമാരുടെയം ആയമാരുടെയും ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം പുനരധിവാസത്തിന് 250 കോടി രൂപ അനുവദിച്ചു.

അംഗനവാടി ടീച്ചർമാരുടെ ശമ്പളം 7600 ൽ നിന്ന് 10000 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഹെൽപ്പർമാരുടെത് 7000 രൂപയായും ആയമാരുടെ ദിവസ വേതനം 400 രൂപയിൽ നിന്ന് 500 വരെയായും വർധിപ്പിച്ചു.

ഹോം ഗാർഡിന്റെ ദിവസ വേതനം 500 രൂപയിൽ നിന്ന് 600 രൂപയാക്കി. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരുടെ വേതന വ്യവസ്ഥകൾക്കായി പ്രത്യേക സംവിധാനം രൂപീകരിക്കും. വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കാൻ വാണിജ്യ നികുതി വകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും ബഹളം വെക്കാൻ മാത്രമാണ് അവർക്ക് അറിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


#OommenChandy

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

കേരളത്തിനാവശ്യം വികസനം, അത് തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കില്ല


പട്ടിണിയില്ലാത്ത പ്രാഥമിക സൌകര്യങ്ങളും ആരോഗ്യ സുരക്ഷയും മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങളും എല്ലാവർക്കും ലഭ്യമാകുന്ന ഏറ്റവും മികച്ച അടിസ്ഥാന സൌകര്യങ്ങളും, സാങ്കേതിക വിദ്യയും ജനങ്ങൾക്ക്‌ അനുഭവ വേദ്യമാവുന്ന, സാമൂഹ്യ നീതി ഉറപ്പു വരുത്തുന്ന ഒരു സംസ്ഥാനമായി കേരളത്തെ രൂപാന്തരപ്പെടുത്താൻ ഈ സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉയർത്തി കാട്ടിയ വികസനത്തോടൊപ്പം കരുതലും എന്ന മുദ്രാവാക്യത്തോട് പൂർണ്ണമായി നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്. സുപ്രധാന അടിസ്ഥാന വികസന മേഖലകളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിക്ഷേപം വർദ്ധിപ്പിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിച്ച് സാമൂഹ്യ സുരക്ഷ എല്ലാ ജന വിഭാഗങ്ങൾക്കും ലഭ്യമാക്കി, സന്തുലിത വികസനം ഉറപ്പു വരുത്തുന്നതിന് ഞങ്ങൾ അനവരതം യജ്നിക്കുകയാണ്.

ഈ ഗവൺമെന്റിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിന്റെ വികസന ചരിത്രത്തിൽ എക്കാലത്തെയും മികച്ച നേട്ടങ്ങൾ കൈവരിക്കാനായെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ നയ പരിപാടികൾക്ക്, ഇടയ്ക്കെന്നോ നഷ്ടപെട്ടു പോയ വിശ്വാസ്യത വീണ്ടെടുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിൽ ഉണ്ടായ ഉണർവിനും വ്യാവസായിക സംരംഭക അന്തരീക്ഷത്തിൽ അടിക്കടി ആയി രേഖപ്പെടുത്തിയിട്ടുള്ള പുരോഗതിയിലും ഇത് പ്രതിഫലിക്കുന്നുണ്ട്.

മുൻനിര പദ്ധതികൾക്ക് ലഭിക്കുന്ന വന്പിച്ച പിന്തുണയും കേരളത്തിന്റെ ഭാവിയെ പറ്റി പുത്തൻ പ്രതീക്ഷ ഉയർത്തുന്നവയാണ്. വികസനം ആത്യന്തികമായി വിലയിരുത്തപ്പെടുന്നത് അത് ജനങ്ങളുടെ ക്ഷേമത്തിന് എത്ര മാത്രം പ്രയോജനപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പ്രതിശീർഷ വരുമാനത്തിലായാലും കുടുംബങ്ങളുടെ ആസ്ത്തിയിലുണ്ടായ വർദ്ധനവിലായാലും കേരളം ഇന്ന് ഇന്ത്യയിലെ മുൻ നിര സംസ്ഥാനങ്ങൾക്ക് ഒപ്പമാണ്. കേരളീയരുടെ ഭൌതിക ജീവിത ഗുണ നിലവാര സൂചിക ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ അവസരങ്ങൾ നഷ്ട്ടപ്പെടുത്തിയ ശേഷം പിന്നീട് ദുഖിക്കുന്ന പ്രവർത്തന ശൈലിയല്ല കേരളത്തിന് ആവശ്യം. വികസനത്തിൽ രാഷ്ട്രീയ കാഴ്ച്ചപ്പാടിലാതെ എല്ലാവരെയും സഹകരിപ്പിക്കാൻ സർക്കാർ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. പൊതുവായ സമന്വയത്തോടെ വികസനമെന്ന കാഴ്ചപ്പാടാണ് ഗവണ്മെന്റ് പിന്തുടർന്നിട്ടുള്ളത്. എന്നാൽ വികസനത്തോട് മുഖം തിരിച്ചും സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും, വ്യക്തിഹത്യ നടത്തിയും വികസനത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ല.

കേരളത്തിനാവശ്യം വികസനമാണ്, അനന്തമായ സാധ്യതകളുള്ള കേരളത്തിന്റെ വികസനം തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കാൻ സാധ്യമല്ല. കേരളത്തിന്റെ വികസനത്തെ പറ്റി ഞങ്ങൾക്കൊരു സ്വപ്നമുണ്ട്, കേരളത്തിനൊരു സ്വപ്നമുണ്ട്, കേരളത്തെ വളർച്ചയുടേയും പ്രശസ്തിയുടെയും പുതിയ വിതാനങ്ങളിൽ എത്തിക്കുന്നതിന് സുവ്യക്തമായ കാഴ്ചപ്പാടും, വ്യക്തമായ പദ്ധതികളും നമുക്ക് ഉണ്ടാകണം. ഇതെത്രയും വേഗം സാക്ഷാത്കരിക്കാൻ തീവ്രമായ ആഗ്രഹവും വേണം, വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാൻ കഴിയില്ല.

‪#‎OommenChandy‬

സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡം വിജയസാധ്യത മാത്രം


നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് വിജയസാധ്യത മാത്രം കണക്കിലെടുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി നേതൃയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യുഡിഎഫ് ഒന്നിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ആരും യുഡിഎഫ് വിട്ടു പോകില്ല.


ആരും യുഡിഎഫ് വിട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസുമായി ഇടത്-വലത് നേതാക്കള്‍ ചർച്ച നടത്തിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനും യു.ഡി.എഫിനും തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഒറ്റക്കെട്ടായി നില്‍ക്കും. ആരൊക്കെയോ യു.ഡി.എഫ്. വിട്ടുപോകുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ആരും പോയില്ല. ഞങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളൊന്നും അധികം അന്വേഷിക്കാറുമില്ല, വേവലാതിപ്പെടാറുമില്ല- മുഖ്യമന്ത്രി പറഞ്ഞു.

ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യനീക്കം കേരള ഘടകത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസിന്റെ നിലപാട് ഇവിടെ ബാധിക്കില്ല. സഖ്യത്തിനായി കൈ പിടിക്കാനും നെഞ്ചത്തടിക്കാനും തയ്യാറല്ല- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

#OommenChandy

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

കാൻസർ നേരത്തെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമാക്കും


  കാൻസർ നേരത്തെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി. കാൻസർ രോഗികൾക്ക് പരമാവധി സഹായം നൽകുമെന്നും ഉമ്മൻചാണ്ടി നിയമസഭയിൽ ഉറപ്പുനൽകി.

കാൻസർ തടയാനുള്ള ശ്രമങ്ങൾക്കാണ് ഊന്നൽ. ജൈവപച്ചക്കറി ഉൽപാദനത്തിലെ വർധന ഇതിലേക്കുള്ള ആദ്യ ചുവടുവയ്പാണ്. രോഗം നേരത്തെ കണ്ടെത്താനുള്ള മാർഗങ്ങളും കാര്യക്ഷമമാക്കും. രോഗികളെ സഹായിക്കാൻ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ പര്യാപ്തമാകുന്നില്ല. എല്ലാ വശവും പരിശോധിച്ച് കൂടുതൽ സാമ്പത്തികസഹായം നൽകുമെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

കാൻസർ ബാധിച്ച കുട്ടികളെ സഹായിക്കാനുള്ള ബാലസാന്ത്വനം വിപുലപ്പെടുത്തുമെന്ന് ഷാഫി പറമ്പിലിന്റ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

#OommenChandy

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ടൈറ്റാനിയം: താന്‍ കടമ നിർവഹിക്കുകയായിരുന്നു


തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറി അടച്ചുപൂട്ടാന്‍ പോയ സമയത്ത് താന്‍ ഇടപെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സര്‍ക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

ടൈറ്റാനിയം കേസ് അഴിമതിയാണെങ്കില്‍ അതിന് തുടക്കമിട്ടത് എല്‍.ഡി.എഫ് സർക്കാ ആണ്. പദ്ധതിക്ക് തറക്കല്ലിട്ടത് അന്ന് മന്ത്രിയായിരുന്ന എളമരം കരീമാണ്. 2011 ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതു മുന്നണി സർക്കാർ പദ്ധതിക്ക് പണവും കൈമാറി. പിന്നീട് അഞ്ച്  വർഷം അധികാരത്തില്‍ ഇരുന്നിട്ടും എന്തുകൊണ്ടാണ് ഇടതു മുന്നണി സര്‍ക്കാർ ടൈറ്റാനിയം അഴിമതി അന്വേഷിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേസില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതിസ്ഥാനത്തില്ലെന്നും പുതിയ എഫ്.ഐ.ആർ ഇടാന്‍ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും ആ സാഹചര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 
മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും മറുപടിയെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. 

വി.എസ്സിനൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നു


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വി.എസ്സിനൊപ്പം പ്രവർത്തിച്ചതിനാൽ ഇനി ആർക്കൊപ്പവും തനിക്ക് പ്രവർത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായി ഇരിക്കേണ്ടി വന്നതിൽ താന്‍ ലജ്ജിക്കുന്നുവെന്ന് ഇന്നലെ വി.എസ് പറഞ്ഞതിനുള്ള മറപടിയായിട്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

2016, ഫെബ്രുവരി 10, ബുധനാഴ്‌ച

രാഷ്ട്രീയലാഭത്തിന് സരിതയുടെ പിറകെ പോകരുത്


സരിതയുടെ മൊഴി മാത്രം എടുത്ത് പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും സരിതയുടെ പിറകെ പോയാല്‍ എല്ലാം വെള്ളത്തിലാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സരിതയ്ക്ക് സി.പി.എം. 10 കോടി രൂപ നല്‍കിയെന്ന ആരോപണം ഭരണപക്ഷം എന്തുകൊണ്ടാണ് ആയുധമാക്കാത്തതെന്ന് പ്രതിപക്ഷം ചിന്തിക്കണം. താന്‍ 14 മണിക്കൂര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുന്ന ആളാണ്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ല. രാഷ്ട്രീയലാഭത്തിന് വേണ്ട് അപവാദങ്ങള്‍ക്ക് പുറകെ പോകുന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെ വേദനിപ്പിച്ചു. താൻ 46 വർഷമായി ഈ നിയമസഭയിലുണ്ട്. പഴയ കാലത്തെ ഊഷ്മള ബന്ധവും പരസ്പര ധാരണയും ഓർമിച്ചു പോകുന്നു. ഇന്ന് എല്ലാം അന്ധമായ രാഷ്ട്രീയക്കണ്ണിലൂടെ മാത്രം കാണുകയാണ്. മുഖ്യമന്ത്രി എന്ന പരിഗണന വേണ്ട. പൊതുപ്രവർത്തകൻ എന്നതു മാത്രം മതി. ആ പരിഗണന പോലും പ്രതിപക്ഷം കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഒരു തെളിവും നശിപ്പിക്കപ്പെട്ടിട്ടില്ല. ബിജു രാധാകൃഷ്ണന്‍ സി.ഡി ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതിന്റെ പിറകെ പോയവര്‍ എല്ലാം നാണം കെട്ടില്ലേ. അതു കൊണ്ട് ആക്ഷേപം പറയുന്നത് ഏത് സാഹചതര്യത്തിലാണ് എന്ത് സാഹചര്യത്തില്‍ എന്നു കൂടി ഒന്ന് നോക്കേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഏതു വടി കിട്ടിയാലും അടിക്കാമെന്നു പ്രതിപക്ഷം കരുതിയാൽ, തിരിച്ചടിയും ലഭിക്കുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  എന്തെങ്കിലും സത്യമുണ്ടോ എന്നു പോലും പരിശോധിക്കാതെ ആരോപണങ്ങളുമായി പ്രതിപക്ഷം മുന്നിട്ടിറങ്ങിയതു വേദനിപ്പിക്കുന്നെന്നും മുഖ്യമന്ത്രി മറുപടി നൽകി.


താൻ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി എന്നു പറയുന്ന സമയത്താണ് ഇക്കൂട്ടരുടെ 6500 രൂപയുടെ ചെക്ക് മടങ്ങിയത്. സിപിഎം പത്തു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ഇവരുടെ ആരോപണം ഏറ്റുപിടിക്കാൻ ഇന്നേവരെ തങ്ങളാരെങ്കിലും തുനിഞ്ഞോ? കേസുകളിൽ പ്രതികളാകുന്നവർ നിലനിൽപ്പിനായി പലതും പറയും. അതു കൂടി കണക്കിലെടുത്തുവേണം ഏറ്റുപിടിക്കാൻ. സോളർ കമ്മിഷൻ മുമ്പാകെ രണ്ടു മണിക്കൂർ കൊണ്ടു തന്റെ മൊഴിയെടുപ്പു പൂർണമായി. വിസ്താരത്തിനാണു പിന്നീട് ഇരുന്നു കൊടുത്തത്. സരിതയുടെ വക്കീലും അവിടെയുണ്ടായിരുന്നു. ഇത്രയൊക്കെ താൻ ചെയ്തുവെങ്കിൽ ഒരു ചോദ്യം അതേപ്പറ്റി അവിടെ ചോദിക്കേണ്ടേ? തനിക്കെതിരെ ഇവർ മൊഴി നൽകിയതിൽ പരിഭവമില്ല. ഇക്കൂട്ടരുടെ തട്ടിപ്പു മുഴുവൻ പുറത്തു കൊണ്ടുവന്നു ശക്തമായ നടപടിയെടുത്ത സർക്കാരിനോടു വിരോധം ഉണ്ടാവുക സ്വാഭാവികം. വിജിലൻസ് കോടതി വിധിക്കെതിരേ സ്റ്റേ വാങ്ങിയതു വലിയ കാര്യമായി കോടിയേരി ബാലകൃഷ്ണൻ ഇവിടെ പറഞ്ഞു. ആരൊക്കെയാണു സ്റ്റേയുടെ ബലത്തിൽ നിൽക്കുന്നതെന്ന് എല്ലാവർക്കും അറിയാം– മുഖ്യമന്ത്രി പറഞ്ഞു.

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

കരുണാകരന്റെ രാജിയിൽ പങ്കില്ല


ചാരക്കേസിൽ കെ. കരുണാകരന്‍ രാജിവച്ചതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് ഭീഷണിയല്ലെന്നും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനുള്ള ജനപിന്തുണ സി.പി.എമ്മില്‍ ഭയപ്പാടുണ്ടാക്കുന്നു. സര്‍ക്കാരിനെ തകര്‍ക്കാന്‍ സി.പി.എം പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തോട് അവര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ച മുഖ്യമന്ത്രി സരിതയുടെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്നു തെളിഞ്ഞാല്‍ പൊതുരംഗത്ത് നിന്ന് മാറുമെന്നും വ്യക്തമാക്കി.

സരിതയുടെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത കമ്മിഷന്‍ പരിഗണിക്കട്ടെയെന്നും നടപടികള്‍ എടുക്കേണ്ടത് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു.

ബാബുരാജിന് ഭൂമിപോക്കുവരവ് ചെയ്തുകൊടുത്തതില്‍ അപാകതയില്ല. ഏതൊരു പൗരനുമുള്ള അവകാശമാണിത്. സര്‍ക്കാര്‍ ഖജനാവിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. സരിത ഒരു തെളിവും കൊണ്ടുന്നിട്ടില്ല. സി.ഡികളുടെ ആധികാരികത തെളിയിക്കണം. ആരോപണങ്ങള്‍ക്ക് ബെന്നി ബഹ്നാനും തമ്പാനൂര്‍ രവിയും മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



സ്ത്രീ ശാക്തീകരണത്തിനായി പുതിയ പദ്ധതി


സ്ത്രീ ശാക്തീകരണത്തിനായി കാരുണ്യ പദ്ധതിയുടെ മാതൃകയില്‍ ലോട്ടറി വരുമാനം ഉപയോഗിച്ച് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീ ശക്തി സ്‌കീം എന്ന പദ്ധതിയില്‍ സ്ത്രീകള്‍ക്ക് ഒമ്പത് മേഖലകളില്‍ സഹായം നല്‍കുന്നതാണ് പദ്ധതി. ഇതിനായി പണം കണ്ടെത്തുന്നതിന് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ധനശ്രീ ലോട്ടറിയുടെ പേര് സ്ത്രീശക്തി ലോട്ടറി എന്നാക്കി മാറ്റി വില 40 രൂപയില്‍ നിന്ന് 50 രൂപയാക്കി വര്‍ധിപ്പിക്കും. ഈ ലോട്ടറി വിറ്റ് ഏറ്റവും കുറഞ്ഞത് 100 കോടി രൂപ ഒരു പ്രതിവര്‍ഷം ലഭിക്കുമെന്ന് കരുതുന്നു. ഇത് ക്രമേണ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.

സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തും, കഷ്ടത അനുഭവിക്കുന്നവരെ പുനരധിവാസം, അര്‍ഹരായ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസ സഹായം, അംഗവൈകല്യമുള്ളവര്‍ക്ക് സഹായം, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ സഹായം, വൃദ്ധരായ സ്ത്രീകള്‍ക്ക് സഹായം, മാനസികമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കുക, അര്‍ഹരായ സ്ത്രീകളുടെ വിവാഹത്തിന് ധനസഹായം, വിധവകള്‍ക്കുള്ള സഹായം എന്നിങ്ങനെ ഒമ്പത് മേഖലകളില്‍ സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതാണ് സ്ത്രീ ശക്തി സ്‌കീം പദ്ധതി. കാരുണ്യലോട്ടറി പോലെ വിജയകരമായി ഇതും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

  • അരിവാള്‍ രോഗം ബാധിച്ച ആദിവാസികള്‍ക്ക് നല്‍കിവരുന്ന 2000 രൂപ പെന്‍ഷന്‍ രോഗബാധിതരായ മറ്റുള്ളവര്‍ക്കും അനുവദിക്കും.
  • കാസര്‍കോട് വാണിനഗറിലെ താരാനാഥിന്റെ മകള്‍ ടി.ശ്രുതിയക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്ള സഹായത്തിന് പുറമെ വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി നാല് ലക്ഷം രൂപ കൊടുക്കും.
  • ഹോമിയോ ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന ശ്രതിക്ക് കര്‍ണാടക സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടി. ശ്രുതിയുടെ തുടര്‍ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായാണ് നാല് ലക്ഷം രൂപ നല്‍കുക.
  • സര്‍ക്കാര്‍ സ്‌കൂളുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി അധ്യാപകരുടേയും ആയമാരുടെയു ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രീപ്രൈമറി അധ്യാപകര്‍ക്ക് 9000 രൂപയും ആയമാര്‍ക്ക് 6000 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
  • അണ്‍എയിഡഡ് സ്‌പെഷല്‍ സ്‌കൂളുകളില്‍ 100 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ എയിഡഡാക്കാന്‍ തീരുമാനിച്ചു. ഇപ്രകാരം 33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി ലഭിക്കും.
  • 50 കുട്ടികളുള്ള സ്‌പെഷല്‍ സ്‌കൂളുകളും എയിഡഡാക്കും. 
  • 25 കുട്ടികളില്‍ കൂടുതലുള്ള ബഡ് സ്‌കൂളുകളും എയിഡഡാക്കും.ഡെഫ് സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കും.
  • കെല്ലിലെ ജീവനക്കാര്‍ക്ക് 21 ശതമാനം ശമ്പളവര്‍ധനവിനുള്ള വ്യവസ്ഥ സര്‍ക്കാര്‍ അംഗീകരിച്ചു.
  • ഹരിപ്പാട് മണ്ഡലത്തിലെ കരിവാറ്റയില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ കോളജിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ വേറെ ഭൂമി ഇല്ലാത്ത 27 കുടുംബങ്ങള്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇവര്‍ക്ക് അഞ്ച് സെന്റ് സ്ഥലവും കുടുംബത്തിലെ ഒരാള്‍ക്ക് മെഡിക്കല്‍ കോലജില്‍ ജോലിയും നല്‍കും. 
  • ഭവനരഹിതരായ 700 മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ വിനിയോഗിക്കുന്നതിന് ഫിഷറീസ് വകുപ്പിന് അനുമതി നല്‍കി.
  • എക്‌സൈസ് വകുപ്പിലെ വനിതാപ്രാതിനിധ്യം ഉയര്‍ത്തുന്നതിനായി 140 തസ്തികള്‍ സൃഷ്ടിക്കും. 
  • റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് വ്യാപാരികളുടെ അംശാദായും 200 രൂപയായി വര്‍ധിപ്പിച്ചു. പിന്നീട് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത് 500 രൂപയില്‍ നിന്ന് 1500 ആക്കി.

ടി.പി.ശ്രീനിവാസനെ മർദ്ദിച്ച സംഭവത്തിൽ സി.പി.എമ്മിന് വലിയ വില കൊടുക്കേണ്ടി വരും


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസന് മർദ്ദനമേറ്റ സംഭവത്തിൽ സി.പി.എം വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരോട് അദ്ദേഹം അപമര്യാദയായി സംസാരിച്ചുവെന്ന് താൻ കരുതുന്നില്ല. അത്തരത്തിൽ പൊലീസ് റിപ്പോർട്ട് ഉള്ളതായും അറിയില്ല. വളരെ നാളായി തനിക്ക് വ്യക്തി പരിചയമുള്ള ആളാണ് ശ്രീനിവാസൻ. മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണെന്നതിൽ ആർക്കും സംശയമില്ല. സംഭവത്തെക്കുറിച്ച് പിണറായി നടത്തിയ പ്രസ്താവന പിന്നീട് തിരുത്തേണ്ടി വന്നു. സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവസരമുണ്ട്. പക്ഷേ എല്ലാ പരിധിയും ലഘിച്ച പ്രവർത്തനമാണ് കോവളത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്രസർക്കാർ വൈ വിഭാഗത്തിലെ സുരക്ഷ ഒരുക്കിയതെക്കുറിച്ചോ അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നതായോ തനിക്ക് അറിവില്ല. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് അടിസ്ഥാനമില്ല. അതേസമയം കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് വക്കത്ത് നടന്ന കൊലപാതകം. കുറ്റവാളികളെ സംഭവം നടന്ന് മിനിറ്റുകൾക്കകം പിടികൂടാൻ ആയത് പൊലീസിന്റെ മികവാണ്. അതിനെ അഭിനന്ദിക്കുന്നു. ടി.പി. ശ്രീനിവാസനെ മർദ്ദിച്ചയാളെയും പെട്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ ചിലർക്ക് വിഷമം കാണും. സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിച്ച വകുപ്പുകളിലൊന്നാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു.



2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ചാണ്ടി ഉമ്മനെതിരായ ആരോപണം; സരിതയ്ക്കെതിരെ നിയമനടപടി


ചാണ്ടി ഉമ്മനെതിരെയുളള സരിത എസ്.നായരുടെ ആരോപണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്കെതിരായ പ്രതിപക്ഷ ആരോപണത്തിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

പുതുപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി വേദിയിലെത്തിയ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് മണ്ഡലത്തോടുള്ള തന്റെ സ്നേഹമായിരുന്നു. പുതുമയില്ലാത്ത ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസം തനിക്കുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സാമ്പത്തീകസ്രോതസ് തകർന്ന മദ്യമുതലാളിമാരുടെ പകരം വീട്ടലാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരുന്നത്. തനിക്കെതിരെ മാത്രം ആരോപണമുന്നയിച്ചിരുന്നവർ ഇപ്പോൾ കുടുംബത്തെയും വെറുതെ വിടുന്നില്ല.

തൃശൂർ വിജിലൻസ് കോടതി പരാമർശത്തിന് ഹൈക്കോടതി രണ്ടുമാസം സ്റ്റേ നൽകിയതിന് ശേഷം പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രിക്ക് വൻസ്വീകരണമാണ് നൽകിയത്. മന്ത്രിമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധകൃഷ്ണൻ, ബെന്നി ബെഹന്നാൻ എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2016, ജനുവരി 30, ശനിയാഴ്‌ച

സോളാര്‍ സംരംഭം തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ വൈകി


തിരുനന്തപുരം: സരിതയുടെ സോളാര്‍ സംരംഭം തട്ടിപ്പാണെന്ന് മനസിലാക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുകളും വിവാദങ്ങളും വേണ്ടിവന്നു. തന്റെ മുന്നില്‍വരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാണ് ആഗ്രഹം. നൂറു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പത്തെണ്ണം തെറ്റാറുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സത്യം ജയിക്കും. തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് ഇതുവരെ ഒരു തെളിവും ഹാജരാക്കാനായിട്ടില്ല. കോടതി നിലപാട് അനുകൂലമായാലും പ്രതികൂലമായാലും തനിക്ക് ഒരു നിലപാട് മാത്രമേയുള്ളു. ഹൈക്കോടതി വിധിയില്‍ പ്രത്യേക ആശ്വാസത്തിന്റെ കാര്യമില്ല.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ടതില്ല. ചെറിയ തെറ്റെങ്കിലും ചെയിതിട്ടുണ്ടെങ്കില്‍ വലിയ ശിക്ഷ തന്നെ ലഭിക്കും. തന്റെ അമ്പത് വര്‍ഷത്തെ അനുഭവമാണിത്. താന്‍ ആരെയും പിറകില്‍ നിന്ന് കുത്തിയിട്ടില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് സരിതയുടെ ആരോപണങ്ങള്‍. എന്നാല്‍ ഗൂഢാലോചനയുടെ കേന്ദ്രം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.

തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ സര്‍ക്കാര്‍ പരാതി നല്‍കില്ല. ഇക്കാര്യം ജുഡീഷ്യറി തന്നെയാണ് പരിഗണിക്കേണ്ടത്. ജുഡീഷ്യറിയുമായി നല്ല ബന്ധമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മന്ത്രിസഭയില്‍ പ്രശ്‌നങ്ങളില്ല. ഐക്യത്തിനായി പരിശ്രമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.


ധാര്‍മികതക്ക് അപ്പുറമാണ് മനസ്സാക്ഷിയുടെ ശക്തി;


മലപ്പുറം: സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു. കോടതിവിധി പ്രതികൂലമായ പശ്ചാത്തലത്തില്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവയ്ക്കണം എന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബാബുവിനെതിരായ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്റെ മനസ്സാക്ഷിയ്ക്ക് മുന്നില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ധാര്‍മികതയ്ക്ക് അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി. അതാണ് എന്റെയും കരുത്ത്. ഘടകകക്ഷികളുമായി സംസാരിക്കും, ഹൈക്കമാന്‍ഡുമായി സംസാരിക്കും, എന്നിട്ട് വേണ്ടത് ചെയ്യും - മുഖ്യമന്ത്രി പറഞ്ഞു. ഞാനും ആര്യാടനും ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, ജനുവരി 29, വെള്ളിയാഴ്‌ച

മദ്യലോബിയുമായി ചേര്‍ന്ന് രാഷ്ട്രീയ ഗൂഢാലോചന.


കോഴിക്കോട്: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മദ്യമുതലാളിമാരില്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്റെ കൃത്യമായ തെളിവ് സര്‍ക്കാരിന്റെ പക്കലുണ്ട്. സരിതയുടെ ബുധനാഴ്ചത്തെ മൊഴിക്ക് പിന്നിലും മദ്യലോബിയുമായി ചേര്‍ന്നുള്ള രാഷ് ട്രീയ ഗൂഢാലോചനയാണുള്ളത്. മദ്യലോബിക്കെതിരായ തീരുമാനമാണ് ഇതിനെല്ലാം പിന്നില്‍. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ ധീരമായ തീരുമാനം മാറ്റാന്‍ അവര്‍ പല മാര്‍ഗം നോക്കി. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നായിരുന്നു അവകാശവാദം. കോടതിയില്‍ പരാജയപ്പെട്ടത് മുതല്‍ തുടങ്ങിയതാണ് അട്ടിമറി നീക്കങ്ങള്‍.

ബാര്‍ ഉടമകളില്‍ ഒരുവിഭാഗം മാത്രമാണ് ഇതിന് പിന്നില്‍. അതിന്റെ കൃത്യമായ വിവരം സര്‍ക്കാരിനുണ്ട്. എല്ലാ വിവരങ്ങളും അറിയാം. സര്‍ക്കാരിനെ ഇതുവരെ അട്ടിമറിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുന്നത് തടയാമോ എന്നാണ് ഇപ്പോള്‍ നോക്കുന്നത്. ബിജുരാധാകൃഷ്ണന്റെ മൊഴി കേട്ട് അതിന്റെ പിന്നാലെ പോയി നാണംകെട്ടു. 2014 ലില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 10 കോടി രൂപ സി.പി.എം ഓഫര്‍ ചെയ്തുവെന്ന് സരിത പറഞ്ഞു. ഇത് ഇന്ത്യ ടുഡേയുടെ കവര്‍‌ സ്റ്റോറിയായിരുന്നു. അന്ന് ഞങ്ങളാരും അത് ഏറ്റെടുത്തില്ല.

സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സരിത ഇപ്പോൾ പറഞ്ഞത്. അറസ്റ്റിലായപ്പോള്‍ അവര്‍ കൊടുത്ത മൊഴിയുണ്ട്. കോടതികളില്‍ മൊഴികൊടുത്തു. കമ്മീഷനില്‍ ഇതിന് മുമ്പ് ഹാജരായപ്പോഴും പറയാത്തതാണ് ഇന്നലെ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് കമ്മീഷനില്‍ ഹാജരായപ്പോള്‍ മുഖ്യമന്ത്രി പിതാവിന് തുല്യനാണെന്നാണ് പറഞ്ഞത്. ഈ രണ്ടാഴ്ചയ്ക്കിടയില്‍ എന്താണ് സംഭവിച്ചത്. താന്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായപ്പോള്‍ സരിതയുടെ അഭിഭാഷകനുണ്ടായിരുന്നു. അദ്ദേഹവും ഒന്നും ചോദിച്ചില്ല. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ പി.സി ജോര്‍ജുണ്ടോ എന്ന ചോദ്യത്തിന് ചിലര്‍ ഇപ്പോഴും ഇത്തരത്തില്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനും അപ്പുറത്തുള്ളത് നടത്താനുള്ള നീക്കത്തിലാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


കോടികൾ തന്നവർക്ക് ഒരു ലെറ്റർപഡ് പോലും കിട്ടാത്തതെന്തുകൊണ്ട്?


തനിക്ക് കോടികൾ തന്നുവെന്ന് പറയുന്നവർക്ക് തന്റെ ഒരു ലെറ്റർപാഡ് പോലും സംഘടിപ്പിക്കാൻ കഴിയാതെ അത് വ്യാജമായി നിർമ്മിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം തന്നെങ്കിൽ അവർക്ക് അതിന്റെ നേട്ടം അല്ലെങ്കിൽ പ്രയോജനം വേണ്ട. ഈ കേസിലെ പ്രതികളെ ഏതെങ്കിലും കേസിൽ നിന്ന് രക്ഷപെടാൻ അവസരമുണ്ടാക്കിക്കൊടുത്തോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി രൂപയുടെ ചെക്ക് നൽകിയത് വരെ മടങ്ങിയ ഇവരാണോ കോടികൾ തരുന്നത്. നാളിതുവരെ പറഞ്ഞത് കേസ് അട്ടിമറിക്കുന്നതിന് സരിതയ്ക്ക് പണം കൊടുത്തുവെന്നാണ്. ഇപ്പോൾ അതല്ല എന്നെങ്കിലും ബോധ്യമായില്ലേ. സരിതയ്ക്ക് കമ്മീഷനിൽ പറയാൻ അവസരം കിട്ടി. അപ്പോഴൊന്നും പറഞ്ഞില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴും പറഞ്ഞിട്ടില്ല. ഇപ്പോൾ എന്തുകൊണ്ട് ഇത് പറയുന്നു. നിങ്ങൾ ആലോചിച്ചുനോക്ക്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ ചിന്താഗതി മാറ്റാനാകില്ല. സത്യം അറിയാനാണ് കമ്മീഷനെ വച്ചത്. നൂറുകണക്കിന് ആക്ഷേപം വന്നു. അതിൽ പലതും പിന്നീട് കേട്ടില്ല. ഇവരുടെ കമ്പനിക്ക് അനർട്ട് അനുമതി കൊടുത്തിട്ടില്ല. ആ കമ്പനിക്ക് അപേക്ഷിക്കാൻ യോഗ്യതയില്ലായിരുന്നു. സരിതയുടെ മൊഴി വിശ്വസിക്കുന്നവർ നാളെ ദു:ഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, ജനുവരി 24, ഞായറാഴ്‌ച

കൊച്ചി മെട്രോ: നവംബര്‍ ഒന്നിന് സര്‍വീസ് തുടങ്ങും


കൊച്ചി: മുട്ടം യാര്‍ഡിനകത്തെ പ്രത്യേക ട്രാക്കില്‍ കൊച്ചി മെട്രോയ്ക്ക് ശനിയാഴ്ച ടെസ്റ്റ് റണ്‍. രാവിലെ 10 ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്ത തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ ഗൗരി എന്ന കുട്ടിയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് തുടങ്ങുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇ ശ്രീധരന്റെ പ്രയത്‌നമാണ് ഇത്ര പെട്ടന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേരളത്തിന്റെയും ലോകമെന്പാടുമുള്ള മലയാളികളുടെയും അഭിമാനമുഹൂർത്തമാണ്. 2012 സെപ്റ്റംബർ 13 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗാണ് കൊച്ചി മെട്രോ പദ്ധതിക്ക് തറക്കല്ലിട്ടത്. 2013 ജൂൺ ഏഴിനാണ് കൊച്ചി മെട്രോയുടെ പണി ഔപചാരികമായി ആരംഭിച്ചത്.

അന്ന് ഞാൻ പറഞ്ഞു 1095 ദിവസം കൊണ്ട് ഇതിന്റെ പണി പൂർത്തിയാക്കും എന്ന്. ഇന്ന് 958മത് ദിവസമാണ്. പറഞ്ഞ തീയതിക്ക് ഇനി 137 ദിവസം കൂടിയുണ്ട്. ഇനി ബാക്കിയുള്ള 137 ദിവസത്തെയും പുരോഗതി, ഡി. എം. ആർ. സിയും കെ. എം. ആർ. എലും കൂടെ ഓരോ ദിവസവും ഇവിടെ പരസ്യപ്പെടുത്തും. 1095 ദിവസം കൊണ്ട് പ്രവർത്തനക്ഷമമാക്കാൻ വേണ്ടിയിട്ടുള്ള നടപടിയെടുക്കും.

2017 വരെയാണ് യാത്രക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഇതിന്റെ സർവീസ് തുടങ്ങാനുള്ള സമയം തന്നിരിക്കുന്നത്. നമ്മൾ ഇതിനു വേണ്ടി നീണ്ട കാത്തിരിപ്പാണ് നടത്തിയത്. അത് വേഗത്തിലാക്കണം, ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ ഇ. ശ്രീധരനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞു, 2016ൽ തന്നെ സജ്ജമാക്കും. അതിനൊരു ഡേറ്റ് കൂടെ വേണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; 2016 നവംബർ ഒന്ന്. അദ്ദേഹത്തിനും ഇതിനു വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി.



നമുക്ക് ഇത് പോലെ നൂറു നൂറു പദ്ധതികൾ ചെയ്തു തീർക്കാനുണ്ട്. കേരളം മനസ്സ് വെച്ചാൽ നമുക്ക് എവിടെയും എത്താൻ സാധിക്കുകയും ചെയ്യും.

കൊച്ചിയുടെ സ്വന്തം മെട്രോ പൂര്‍ണ സജ്ജീകരണങ്ങളോടെ അവതരിപ്പിക്കുന്ന ചടങ്ങ് കൂടിയായിരുന്നു നടന്നത്. യാര്‍ഡിനകത്ത് പ്രത്യേകം സ്റ്റേജൊരുക്കിയായിരുന്നു ടെസ്റ്റ് റണ്ണിന്റെ ഉദ്ഘാടനം. സുരക്ഷ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ തള്ളിക്കയറി.

ടെസ്റ്റ് റണ്ണിനായി യാര്‍ഡിനകത്ത് ഒരു കിലോമീറ്ററോളം നീളത്തില്‍ ട്രാക്ക് സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി തേര്‍ഡ് റെയില്‍ ട്രാക്ഷനുമുണ്ട്. അതായത് മറ്റ് മെട്രോകളില്‍ നിന്ന് വ്യത്യസ്തമായി ട്രാക്കില്‍ നിന്ന് തന്നെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണിത്.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രം വേഗത്തിലാണ് ടെസ്റ്റ് റണ്‍. ഇതിനുശേഷം ഒരു മാസത്തിനകം റോഡിന് മധ്യത്തിലെ പാളത്തിലൂടെയുള്ള ട്രയല്‍ റണ്ണുണ്ടാകും. തുടര്‍ച്ചയായ ട്രയലുകള്‍ക്ക് ഒടുവില്‍ പൂര്‍ണമായും സുരക്ഷിതമെന്ന് കണ്ടെത്തിയാല്‍ മാത്രമേ യാത്രാ സര്‍വീസിന് അനുമതി ലഭിക്കൂ.

ഈ മാസം ഒന്‍പതിനാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അല്‍സ്റ്റോമിന്റെ ഫാക്ടറിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. മൂന്ന് ട്രെയിലറുകളില്‍ കൊണ്ടുവന്ന കോച്ചുകള്‍ മുട്ടത്തെ യാര്‍ഡിലാണ് കൂട്ടിയോജിപ്പിച്ചത്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികളും ഇതിനൊപ്പം പൂര്‍ത്തിയാക്കി.

2016, ജനുവരി 22, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഫിബ്രവരി ഒന്ന് മുതല്‍


തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളവും അലവന്‍സും ഫിബ്രവരി ഒന്ന് മുതല്‍ ലഭിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 16500 രൂപയാണ് ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം. കൂടിയ ശമ്പളം 1,20,000 രൂപയും. ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ശമ്പളം വര്‍ധിക്കുക. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ശമ്പളയിനത്തിലാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശമ്പളം വര്‍ധിപ്പിക്കുന്ന വകയില്‍ പ്രതിവര്‍ഷം 722 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. നിലവിലെ സംവിധാനം അനുസരിച്ച് അഞ്ചു വര്‍ഷത്തേയ്ക്കാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.

2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളകുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്‍കും. കുടിശ്ശികയ്ക്ക് പി.എഫ്. നിക്ഷേപത്തിന് നല്‍കുന്നതിന് തുല്ല്യമായ പലിശ നല്‍കും.

ഒന്‍പത് ശതമാനം ക്ഷാമബത്ത നല്‍കും. നിലവിലെ ഗ്രേഡുകളെല്ലാം തന്നെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിന് അനുസൃതമായി പരിഷ്‌കരിക്കും. 8200 രൂപയാണ് സര്‍വകലാശാല പാര്‍ട് ടൈം ജീവനക്കാരുടെ അടിസ്ഥാന വേതനം.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ഭേദഗതികളാണ് വരുത്തിയത്. ഇനി മുതല്‍ സ്‌പെഷ്യല്‍ അലവന്‍സും റിസ്‌ക്ക് അലവന്‍സും എല്ലാ വര്‍ഷവും പത്ത് ശതമാനം വച്ച് വര്‍ധിപ്പിക്കും. ജീവനക്കാര്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.

പ്രധാന തീരുമാനങ്ങള്‍:


. പുതുക്കിയ മിനിമം ശമ്പളം: ചില തസ്തികകളുടേത്.

. എല്‍.ഡി. ക്ലാര്‍ക്ക്-19000 രൂപ (നിലവില്‍ 9940 രൂപ)

. പോലീസ് കോണ്‍സ്റ്റബിള്‍-22200 രൂപ (നിലവില്‍ 10480 രൂപ)

. എല്‍.പി, യു.പി. ടീച്ചര്‍-25200 രൂപ (നിലവില്‍ 13210 രൂപ)

. ഹൈസ്‌കൂള്‍ ടീച്ചര്‍-29200 രൂപ (നിലവില്‍ 15380)

. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് എഞ്ചിനീയര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് സര്‍ജന്‍-51600 രൂപ (നിലവില്‍ 27140 രൂപ)

. സ്റ്റാഫ് നെഴ്‌സ്-27800 രൂപ (നിലവില്‍ 13900 രൂപ)

. ഓപ്ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാരും 2014 ജൂലായ് ഒന്ന് മുതല്‍ ശമ്പളസ്‌കെയിലിലേയ്ക്ക് മാറും.

. അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ പുതിയതായി 90 ദിവസത്തെ അവധി അനുവദിക്കും.

. സ്‌പെഷ്യല്‍ പേ സമ്പ്രദാം അവസാനിപ്പിച്ചു. എന്നാല്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍ന്നും അനുവദിക്കും.

. പാര്‍ട് ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460 രൂപയും (നിലവില്‍ 8400 രൂപ)യുമായി നിശ്ചയിക്കും.

. യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കും.

. ശമ്പള പരിഷ്‌കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി അനോമലി സെല്ലിനെ ചുമതലപ്പെടുത്തും.

. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മി
റ്റിയെ നിയമിക്കും.

2016, ജനുവരി 17, ഞായറാഴ്‌ച

പഠനവും പ്രവൃത്തിയും രണ്ടുവഴിക്ക്


(സിപിഎം പഠനകോണ്ഗ്രസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതിയ ലേഖനം)

                  കംപ്യൂട്ടര്‍ അടിച്ചു പൊട്ടിച്ച് സംസ്ഥാനത്തിന്റെ ഐടി കുതിപ്പിനെ കുട്ടിച്ചോറാക്കിയവര്‍ പറയുന്നു, ഐടി രംഗത്ത് കേരളത്തിന്റെ മുന്നേറ്റം പോരെന്ന്. ഹര്‍ത്താലും ബന്തും നടത്തി അസംഖ്യം നിക്ഷേപകരെ ആട്ടിയോടിച്ച ശേഷം ഇപ്പോള്‍ പറയുന്നു, 30 ദിവസത്തിനകം സംരംഭകര്‍ക്ക് ഏകജാലക ക്ലിയറന്‍സ് നല്കുമെന്ന്. ട്രാക്ടര്‍വിരുദ്ധ പ്രക്ഷോഭം നടത്തിയവര്‍ പറയുന്നു, കാര്‍ഷികരംഗത്ത് യന്ത്രവത്കരണം അനിവാര്യമാണെന്ന്.  സിപിഎം നടത്തിയ നാലാം കേരള പഠന കോണ്ഗ്രസ്  അടിമുടി വൈരുധ്യാത്മികം തന്നെ.

                പഠന കോണ്ഗ്രസിന്റെ ചരിത്രവും അവരുടെ ചെയ്തികളും തമ്മില്‍ യോജിച്ചു പോകുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പഠനകോണ്ഗ്രസ് എന്നത് യാദൃച്ഛികമാകാം. 2006ലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടത്തിയ പഠന കോണ്ഗ്രസിലും ഇത്തരം ഒരുപാട് പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. അത്  അധികാരത്തിലേറ്റാന്‍ സഹായിച്ചെന്നും പാര്‍ട്ടി അംഗീകരിക്കുന്നു. പക്ഷേ, അധികാരത്തിലിരുന്നപ്പോള്‍, പഠന കോണ്ഗ്രസിന്റെ പ്രബന്ധങ്ങളെല്ലാം മടക്കി ഒരു മൂലയില്‍ വച്ചു. രൂക്ഷമായ അധികാര വടംവലിയില്‍ കേരളത്തിന്റെവികസനം സ്തംഭിച്ചുനിന്നു. ഒരൊറ്റ പദ്ധതി നടപ്പാക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ  അവര്‍ക്കു സാധിച്ചില്ല. പാര്‍ട്ടിയിലെ തര്‍ക്കംമൂലം സെസ് പദവിയുള്ള 18 വ്യവസായ പാര്‍ക്കുകളുടെ അപേക്ഷകള്‍ രണ്ടു വര്‍ഷത്തോളം മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞുവച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതി സെസ് വിവാദത്തില്‍ കുടുങ്ങി ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി 447 കോടിരൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാന്‍ഡ്‌കോ കൊണ്ടപ്പള്ളിക്കു കരാര്‍ നല്കുകയും അത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കൊച്ചി മെട്രോ നഷ്ടമായിരിക്കുമെന്നു പറഞ്ഞ് മൂന്നുവര്‍ഷം വൈകിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി സ്ഥലമെടുപ്പ് നടത്തിയതിന് അപ്പുറത്തേക്കു പോയില്ല. എിന്നിട്ടാണ് ഞങ്ങളായിരുന്നെങ്കില്‍ ഇതൊക്കെ പണ്ടേ ഇവിടെ നടപ്പായേനെയെന്ന് വീരവാദം മുഴക്കുന്നത് .


  • വന്‍ പദ്ധതികളില്‍ പങ്കില്ല

                ഇടുക്കി അണക്കെട്ടും (1973), നെടുമ്പാശേരി വിമാനത്താവളവും (1993) ആണ് കേരളം വിജയകരമായി നടപ്പാക്കിയ രണ്ടു വന്‍പദ്ധതികള്‍. ഇവ രണ്ടിലും ഇടതു സര്‍ക്കാരിനു യാതൊരു പങ്കുമില്ല. മാത്രമല്ല, നെടുമ്പാശേരി വിമാനത്താവളത്തെ കണ്ണുംപൂട്ടി എതിര്‍ക്കുകയും ചെയ്തു. എന്റെ നെഞ്ചിലുടെ മാത്രമേ നെടുമ്പാശേരിയില്‍ വിമാനമിറങ്ങൂ എന്ന് പ്രഖ്യാപിച്ചവര്‍ പിന്നീട് അധികാരമേറ്റ് സിയാലിന്റെ തലപ്പത്തിരിക്കുകയും ചെയ്തു.

                2001- 2006ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ എക്‌സ്പ്രസ് ഹൈവെ നിര്‍ദേശിച്ചിരുന്നു. ഇപ്പുറത്തു നില്ക്കുന്ന പശുവിന് അപ്പുറത്തു പോകാന്‍ പറ്റില്ലെുന്നും മറ്റും പറഞ്ഞ് അന്ന് അതിനെ സടകുടഞ്ഞെതിര്‍ത്ത് ഇല്ലാതാക്കിയ സിപിഎമ്മും കൂടിയാണ്. പക്ഷേ, 2005ല്‍ നടത്തിയ പഠന കോണ്ഗ്രസില്‍ തെക്കുവടക്ക് അതിവേഗ റോഡ്/ റെയില്‍ ഗതാഗതം വേണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു! ഇത്തവണ പിണറായി വിജയന്‍ പ്രസംഗിച്ചപ്പോള്‍ അതിവേഗ റോഡു വേണമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് തിരുത്തി അതിവേഗ റെയില്‍ എന്നാക്കി. കിലോമീറ്ററിന് 80 കോടി മുതല്‍മുടക്കു വേണമെന്നും അവര്‍ പറയുന്നു. 570കി.മീ അതിവേഗ റെയില്‍ നിര്‍മിക്കുന്നതിന് പൊതു- സ്വാകര്യ പങ്കാളിത്തത്തെ അനുകൂലിക്കുമോ? അല്ലാതെ എവിടെ നിന്ന് വിഭവ സമാഹരണം നടത്തും?

                യുഡിഎഫ് സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യം 2030ല്‍ നിന്നു കടമെടുത്ത നിരവധി നിര്‍ദേശങ്ങള്‍ പഠന കോണ്ഗ്രസില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സാമാന്യം വിശദമായ പ്രതിപാദനങ്ങള്‍ ഇതിലുണ്ടെന്ന് പഠന കോണ്ഗ്രസ് ചുണ്ടിക്കാട്ടുന്നു. വിദേശരാജ്യങ്ങളുടെ നല്ല അനുഭവങ്ങളില്‍ നിന്നു പഠിക്കാന്‍ വികസന പരിപ്രേഷ്യം 2030 ഏറെ  തത്രപ്പെടുന്നു എന്നാണ് ആക്ഷേപം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായി ഭൂപ്രകൃതിയിലും മറ്റു പല കാര്യങ്ങളിലും നല്ല സാമ്യമുള്ളതിനാല്‍ അവിടത്തെ പല മാതൃകകളും ഇവിടെയും സ്വീകാര്യമാണ് എന്നതില്‍ പറയുന്നുണ്ട്. പക്ഷേ, അതേ പഠന കോണ്ഗ്രസ് തന്നെപറയുന്നു, എസ്‌തോണിയ പോലുള്ള രാജ്യങ്ങള്‍ നടപ്പാക്കിയ ഇ-ഗവേണന്‍സ് ഇവിടെ നടപ്പാക്കണമെന്ന്. ഇ- ഗവേണന്‍സില്‍ രാജ്യത്ത്  ഒന്നാം സ്ഥാനത്താണു കേരളം. 2015 ഡിസംബര്‍ 10 വരെ 1.75 കോടി  ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇന്ത്യയില്‍ ആകെയുള്ള 50 ഇ-ജില്ലകളില്‍  കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെടുന്നു.  ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നല്‍കുന്ന നടപടി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. എസ്‌തോണിയയിലേക്കു കണ്ണുംനട്ടിരിക്കുവര്‍ മുറ്റത്തെ മുല്ലയെ മറന്നു.


  • മറന്നുവോ ആ സമരങ്ങള്‍

                ത്വരിതഗതിയിലുള്ള യന്ത്രവത്കരണം കാര്‍ഷിക രംഗത്ത് ഉണ്ടാകുന്നില്ല എാന്നെരു വിലാപം ഈ പഠനത്തിലുണ്ട്. നെല്‍കൃഷിയില്‍ യന്ത്രവത്കരണം വളരെ സാവകാശമാണു നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. എങ്ങനെ നടക്കും? ഓര്‍മയുണ്ടോ, കുട്ടനാട്ടില്‍ 2007ല്‍ നെല്‍പ്പാടങ്ങള്‍ കൊയ്ത്തിനു പാകമായിരുപ്പോള്‍, സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷകത്തൊഴിലാളി യൂണിയന്‍ കൊയ്ത്തുയന്ത്രം തടഞ്ഞത്? മാര്‍ച്ച് മൂന്നാംവാരം മഴ പെയ്തതോടെ 10,000 ഹെക്ടറിലെ നെല്ല് 25 ദിവസം വെള്ളത്തില്‍ കിടന്നു. കര്‍ഷകര്‍ക്ക്  222 കോടി രൂപയുടെ നഷ്ടമുണ്ടായി. തൂടര്ന്ന് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായി. കീടനാശിനിക്കുപ്പികള്‍ കൈകളിലേന്തി ആയിരക്കണക്കിനു കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. 1970 കളില്‍ ട്രാക്ടറിനെതിരേ നടത്തിയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായിട്ടാണ് കൊയ്ത്തു മെതി യന്ത്രത്തിനെതിരേ സമരം നടത്തിയത്. കിരാതമായ വെട്ടിനിരത്തല്‍ സമരവും ആരും മറന്നിട്ടില്ല.

                കല്‍ക്കരി നിലയം സ്ഥാപിക്കണമെന്ന് പറയുകയും കാസര്‍കോട് ഇത്തരമൊരു പദ്ധതി വന്നപ്പോള്‍ കണ്ണുമടച്ച് എതിര്‍ക്കുകയും ചെയ്ത ചരിത്രവുമുണ്ട് സിപിഎമ്മിന്. ഐടി മേഖലയില്‍ ചിപ്പ് ഉല്പാദനം നടത്താന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക താത്പര്യ പ്രകാരം  തയ്‌വാനിലെ പ്രമുഖ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി വന്നപ്പോള്‍ മുഖംതിരിച്ചു നിന്നവര്‍ ഇപ്പോള്‍ അത്തരം സംരംഭങ്ങള്‍ ഉണ്ടായേ തീരൂ എന്നു പറയുന്നു. 26 ആഴ്ചകൊണ്ട് തമിഴ്‌നാട്ടിലെ  പ്രത്യേക സാമ്പത്തിക മേഖലയില്‍ 'നോക്കിയ' കൂറ്റന്‍ മൊബൈല്‍ ഫാക്ടറി സ്ഥാപിച്ചപ്പോള്‍ ആ കമ്പനി മേധാവികളെ കേരളം എതിരേറ്റത് ഹര്‍ത്താലിലൂടെ. സെസിന്റെ 18 അപേക്ഷകള്‍ മുന്‍ മുഖ്യമന്ത്രി തടഞ്ഞു വച്ചപ്പോള്‍ അവരെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ ചേക്കേറി. മൂന്നാറില്‍ മുന്‍ സര്‍ക്കാര്‍  റിസോര്‍ട്ടുകള്‍ ഇടിച്ചു പൊളിച്ചതില്‍ സിപിഎമ്മിന് ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ?

                 തീരദേശത്ത് സമഗ്രമായ പാര്‍പ്പിട പദ്ധതി നടപ്പാക്കണമെന്ന്‍ അവര്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍  സംസ്ഥാനത്തെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 15,000  വീടുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി. ഇതിനായി 300 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന റോഡ് പണികള്‍ സംസ്ഥാന സര്‍ക്കാര്‍ അധിക തുക നല്കി പൂര്‍ത്തിയാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 2006-11ല്‍ 1508 കോടി ചെലവഴിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ 6510 കോടി രൂപ ചെലവാക്കി. ആദിവാസികള്‍ക്ക് വിവിധ പദ്ധതികളിലായി 42,225 ഏക്കര്‍ ഭൂമി നല്കി. ആഭ്യന്തര പാലുത്പാദനം 83.08 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 2011 ലെ ആഭ്യന്തര പാലുത്പാദനം ആഭ്യന്തര ഉപഭോഗത്തിന്റെ  67% മാത്രമായിരുന്നു. പച്ചക്കറി വിളകളുടെ വിസ്തീര്‍ണം 201-12 ലെ42,447 ഹെക്ടറില്‍ നിന്നും 2014-15 ല്‍ 90,533 ഹെക്ടറായി വര്‍ധിച്ചു. ഉത്പാദനം 8.25 ലക്ഷം ടണ്ണില്‍ നിന്നും 15.32 ടണ്ണായി കൂട്ടി. ഉത്തരവാദ ടൂറിസം നടപ്പാക്കണമെന്നു പറയുമ്പോള്‍ കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ടൂറിസം മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന യുളിസസ്  പുരസ്‌കാരം ലഭിച്ച കാര്യം സിപിഎം വിസ്മരിച്ചു.


  • മിണ്ടാട്ടമില്ലാത്ത ചില മേഖലകള്‍

                സിപിഎമ്മിന്റെ നാലാമത്തെ പഠന കോണ്ഗ്രസാണിത്. ഇത്തവണ മൂവായിരം പ്രതിനിധികളാണു പങ്കെടുത്തത്. ഇതൊരു വികസന കോണ്ഗ്രസാണെന്ന് അംഗീകരിക്കുന്നു. നാട്ടില്‍ സമാധാനവും ക്രമസമാധാനപാലനവും ഉണ്ടായാല്‍ മാത്രമല്ലേ നിക്ഷേപവും തൊഴിലവസരവും വളര്‍ച്ചയും വികസനവുമൊക്കെ ഉണ്ടാകൂ. കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ച്നാട്ടില്‍ സമാധാനത്തിനു സാഹചര്യം ഒരുക്കുമെുന്നും അത് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെുന്നും  ഒരു വാചകം 550 പേജുള്ള ബൃഹത്റിപ്പോര്‍ട്ടില്‍ ഒരിടത്തുമില്ല. കേരളത്തിലിനി ഹര്‍ത്താല്‍ നടത്തില്ലെന്ന്‍  സിപിഎമ്മിന്റെ ഒറ്റ പ്രഖ്യാപനം മതി ഇവിടേക്ക് നിക്ഷേപകര്‍ കുതിച്ചെത്താന്‍.

                കേരളം ഇപ്പോള്‍ ഏറ്റവും കൂടതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ബാര്‍ പൂട്ടിയത് ആണല്ലോ. സ്വതന്ത്ര കേരളം എടുത്ത ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്നാണത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യംവില്കുന്ന സംസ്ഥാനം, ഏറ്റവും കൂടുതല്‍ അപകടനിരക്കും ആത്മഹത്യാനിരക്കുമുള്ള സംസ്ഥാനം തുടങ്ങിയ നിരവധി കാരണങ്ങളാലാണ് ഇതിനെല്ലാം അടിസ്ഥാന കാരണമായ മദ്യലഭ്യത കുറയ്ക്കാന്‍ തീരുമാനിച്ചത്.  ഇത്രയും സുപ്രധാനമായ വിഷയത്തിലും പഠന കോണ്ഗ്രസ് നിശബ്ദത പാലിക്കുന്നു. മദ്യവര്‍ജനമെന്ന സിപിഎം നയം മദ്യലഭ്യത കുറച്ച് മദ്യനിരോധനമെന്ന യുഡിഎഫ് നയത്തിന് കടകവിരുദ്ധമാണ്.  സ്വയംഭരണ കോളജുകള്‍ക്കെതിരേ എസ്എഫ്‌ഐ വലിയ പ്രക്ഷോഭമൊക്കെ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ നിലപാടെന്ത്?  യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് 11 സ്വയംഭരണ കോളേജുകള്‍ തുടങ്ങിയിട്ടുണ്ട്.

                തെരഞ്ഞെടുപ്പില്‍ നമുക്ക് പരസ്പരം മത്സരിക്കാം. പക്ഷേ, അതു കഴിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളില്‍ നമുക്കൊരു പൊതുധാരണ ഉണ്ടാകണം. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്ന പ്രവണതയാണു കേരളത്തിലുള്ളത്.  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍  നടപ്പാക്കിയ തലസ്ഥാന നഗര വികസന പദ്ധതിയും കെഎസ്ടിപി  എംസി റോഡ് വികസന പദ്ധതിയും ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടനേ തടഞ്ഞുവച്ചു. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞ് ജനരോഷംആളിക്കത്തിയപ്പോള്‍ അതു   പുന:രാരംഭിച്ചത് 180 കോടി രൂപ അധികം നല്കി. അത്രയും നാള്‍ ജനങ്ങള്‍ കഷ്ടപ്പെടുകയും സംസ്ഥാനത്തിനു കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു.


  • തെറ്റുതിരുത്തല്‍
                വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇനി മാറി നില്കാന്‍ ആര്‍ക്കും കഴിയില്ലെന്ന  സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു എതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. ഇടതുപക്ഷം നടത്തിയ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്കും വന്‍ വിവാദങ്ങള്‍ക്കുമിടയിലൂടെ  കേരളം വികസനരംഗത്ത് ബഹുദൂരം മുന്നോട്ടുപോയി. തീച്ചൂളയിലൂടെയാണ് ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കടന്നുപോയത്. പക്ഷേ, വികസന രംഗത്ത് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല. സിപിഎം പഠന കോണ്ഗ്രസിനു പോലും അത് അംഗീകരിക്കേണ്ടിവന്നു.

                സിപിഎമ്മിന്റെ ഓരോ മനംമാറ്റത്തിലും കേരളത്തിന് കാല്‍ നൂറ്റാണ്ടാണു നഷ്ടപ്പെടുന്നത്. തെറ്റുതിരുത്തലുകളാണ് പഠന കോണ്ഗ്രസ്‌ കൊണ്ട് ഉണ്ടാകുന്നതെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. പഠന കോണ്ഗ്രസിന്റെ  അടിസ്ഥാനത്തില്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ ഇടതുപക്ഷം തയാറുണ്ടോയെന്ന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു.  


2016, ജനുവരി 15, വെള്ളിയാഴ്‌ച

വായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരും


തിരുവനന്തപുരം: കാര്‍ഷികവായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നബാര്‍ഡിന്റെ സംസ്ഥാന വായ്പാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ മുടക്കമില്ലാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവാക്കിക്കൊടുക്കണം. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും. കൃഷി, ധന, സഹകരണ വകുപ്പുകള്‍ ചേര്‍ന്ന് ഇതിനായി പദ്ധതി തയ്യാറാക്കി നബാര്‍ഡിന് സമര്‍പ്പിക്കും.

ഹ്രസ്വകാല കാര്‍ഷികവായ്പക്ക് നല്‍കുന്ന നാല് ശതമാനം പലിശ സബ്‌സിഡി തുടരും. ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍ക്ക് ഇളവ് നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്.
ദീര്‍ഘകാല വായ്പക്ക് പലിശ 12-13 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ നബാര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും- മുഖ്യമന്ത്രി പറഞ്ഞു.

2016-17-ല്‍ ബാങ്കുകള്‍ 1,19,391.95 കോടി രൂപ വായ്പ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് നബാര്‍ഡ് വിഭാവനം ചെയ്യുന്നത്. നടപ്പ് വര്‍ഷത്തെക്കാള്‍ 11 ശതമാനമാണ് വര്‍ധന. സംസ്ഥാനതല ഫോക്കസ് പേപ്പര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.

2016, ജനുവരി 13, ബുധനാഴ്‌ച

റബ്ബര്‍ സംഭരണത്തിന് പുതിയ വഴി കണ്ടെത്തും


തിരുവനന്തപുരം: റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ ആരാഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയാണ് വിലസ്ഥിരതാ പദ്ധതിയിലൂടെ സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. മറ്റൊരു സംസ്ഥാനത്തും കാര്‍ഷിക മേഖലയില്‍ ഇത്തരം പദ്ധതി നടപ്പാക്കിയിട്ടില്ല.

റബ്ബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ച് റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിന് അവരുടെ നിര്‍ദേശം ക്ഷണിച്ചിട്ടുണ്ട്. സംഭരണത്തിന് അവര്‍ക്ക് മതിയായ ശൃംഖല ഇല്ലെന്നതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ പോലെയുള്ള സ്ഥാപനങ്ങളെ പദ്ധതിയുമായി ബന്ധപ്പെടുത്താനാകുമോ എന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആരായുന്നുണ്ടെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

റബ്ബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സാമ്പത്തിക പ്രയാസം കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. വിപണിവിലയുടെ വ്യത്യാസമുള്ള തുകയാണ് പദ്ധതിയില്‍ ചേര്‍ന്ന കര്‍ഷകര്‍ക്ക് നല്‍കുന്നത്. കിലോയ്ക്ക് 53 രൂപ വരെ സബ്‌സിഡിയായി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ബുധനാഴ്ച ഇത് 50 രൂപയായിരുന്നു.

മൂന്നര ലക്ഷത്തോളം കര്‍ഷകര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും പകുതിപ്പേര്‍ക്കും ആനുകൂല്യം യഥാസമയം നല്‍കാനായിട്ടില്ല.

സംഭരണത്തിന് വേറെയും വഴികള്‍ ആലോചിക്കാന്‍ കാരണവും ഇതാണ്. ഒക്ടോബര്‍ വരെ ലഭിച്ച അപേക്ഷകളിലാണ് നടപടി സ്വീകരിച്ചത്. അന്‍പത് കോടിയില്‍പ്പരം രൂപ സബ്‌സിഡിയായി നല്‍കി. 300 കോടി രൂപയാണ് വിലസ്ഥിരതാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.


2016, ജനുവരി 12, ചൊവ്വാഴ്ച

വൃക്കരോഗികൾക്ക് ചികിത്സാ സഹായ പരിധി ഉയർത്തും


കോട്ടയം ∙ വൃക്കരോഗികൾക്കു കാരുണ്യപദ്ധതി പ്രകാരമുള്ള ചികിൽസാ ധനസഹായ പരിധി ഉയർത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പങ്കാളികളായ വൃക്കദാതാക്കളുടെയും സ്വീകർത്താക്കളുടെയും കുടുംബ സംഗമം (മൃത്യുഞ്ജയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാരുണ്യാ ബനവലന്റ് ഫണ്ട് വഴി പരമാവധി രണ്ടുലക്ഷം രൂപവരെയാണ് ധനസഹായം ലഭിക്കുന്നത്. എന്നാൽ വൃക്ക മാറ്റിവച്ച രോഗികൾക്കു ലക്ഷക്കണക്കിനു രൂപയാണ് ചികിൽസകൾക്കും മരുന്നുകൾക്കും ചെലവ് വരുന്നത്. ഈ ഭാരിച്ച ചികിൽസാ ചെലവിന് ആശ്വാസമേകുന്ന വിധമുള്ള നടപടികൾ സ്വീകരിക്കും.

മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കാരുണ്യാ പദ്ധതിപ്രകാരം 10 ഡയാലിസിസ് മെഷീൻ കൂടി ഉടൻ അനുവദിക്കും. ഇതുപയോഗിച്ച് പ്രതിദിനം 60 പേർക്ക് അധികമായി ഡയാലിസിസ് ചെയ്യാൻ കഴിയും. വൃക്കരോഗികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ പദ്ധതി പുനരാരംഭിക്കും. പെൻഷൻ കുടിശിക ഉൾപ്പെടെ എല്ലാവർക്കും ലഭ്യമാക്കും.

വൃക്കരോഗികൾക്കു വേണ്ടിവരുന്ന അമിത ചികിൽസാ ചെലവ് സാധാരണ കുടുംബത്തിനു താങ്ങാൻ കഴിയുന്നില്ല. സർക്കാർ ഈ കാര്യത്തിൽ തുറന്ന മനസ്സോടെ നടപടിസ്വീകരിക്കും. ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി തുടക്കമിട്ട കാരുണ്യ ബനവലന്റ് ഫണ്ട് വഴി 1000 കോടി രൂപയുടെ ചികിൽസകളാണ് രോഗികൾക്കു ലഭ്യമാക്കിയത്. ഇതു ഫലപ്രദമായ രീതിയിൽ തുടരും.

അവയവ ദാതാക്കളും സ്വീകർത്താക്കളും ഒത്തുചേർന്ന് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കുടുംബ സംഗമം ആദ്യമായിട്ടാണ് നടക്കുന്നത്. ഇതു രോഗികളിലും ബന്ധുക്കളിലും ആത്മവിശ്വാസം വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു.

133 വൃക്കമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. ഇതിൽ 101 എണ്ണം ബന്ധുക്കൾ വൃക്കദാനം ചെയ്തതും 32 എണ്ണം മസ്തിഷ്ക മരണം സംഭവിച്ചവരുടെ വൃക്ക സ്വീകരിച്ചതുമാണ്.

പുതുശ്ശേരിയുടെ സാഹിത്യം ഭാഷയ്ക്ക് മുതല്‍ക്കൂട്ട്


തിരുവനന്തപുരം: പുതുശ്ശേരി രാമചന്ദ്രന് സാഹിത്യകാരന്മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്‌കാരദാനം.

പുതുശ്ശേരിയുടെ സാഹിത്യവും നേതൃത്വവും മലയാളഭാഷയ്ക്ക് എക്കാലവും മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നേടുന്നതിനായുള്ള യാത്രയില്‍ അദ്ദേഹമുണ്ടായിരുന്നു. ഭാഷയോട് പുതുശ്ശേരി രാമചന്ദ്രന് എക്കാലവും സ്‌നേഹമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, ജനുവരി 10, ഞായറാഴ്‌ച

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കും


തിരുവനന്തപുരം: പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എയ്ഡഡ് കോളേജ് അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബി.ടെക്, എം.ടെക്, എം.സി.എ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങാന്‍ പട്ടികജാതി വികസനവകുപ്പിന്റെ സാമ്പത്തിക സഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് പട്ടികജാതി വകുപ്പിന് മെഡിക്കല്‍കോളേജ് അനുവദിച്ചതോടെ പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം


തിരുവനന്തപുരം: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിരഞ്ജന്റെ ഭാര്യ ഡോ. രാധികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. നിരഞ്ജന്റെ മകളുടെ വിദ്യാഭ്യാസ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് എളമ്പുലാശേരിയിലെ സര്‍ക്കാര്‍ ഐ.ടി.ഐക്ക് നിരഞ്ജന്റെ പേര് നല്‍കും.

കാര്‍ഷിക കടങ്ങള്‍ക്ക് ജൂണ്‍ 30 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. അധ്യാപക പാക്കേജ് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും തീരുമാനമാകാത്തതിനാല്‍ അടുത്തയോഗത്തിലേക്ക് മാറ്റിവെച്ചു.

സി.പി.എമ്മിന് മദ്യനയമുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരുടെ ഇപ്പോഴത്തെ നിലപാടില്‍ കള്ളക്കളിയുണ്ട്‌. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. സര്‍ക്കാര്‍ മദ്യനയം സ്വീകരിച്ചപ്പോള്‍ ഒത്തുകളിയാണെന്ന് ആക്ഷേപിച്ചവര്‍ക്ക് കോടതി വിധി വന്നപ്പോള്‍ മറുപടിയില്ല.

തനിക്കെതിരെ നിയമനടപടിക്ക് ഡി.ജി.പി ജേക്കബ് തോമസിന് അനുമതി നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മന്ത്രിസഭാ യോഗം കൂട്ടായി അനുമതി നല്‍കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് മുമ്പാകെ കീഴടങ്ങാന്‍ പോയ വെള്ളാപ്പള്ളി നടേശനെ അനുഗമിച്ച ജെ.എസ്.എസ് നേതാവ് രാജന്‍ബാബുവിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി പറഞ്ഞു. യു.ഡി.എഫ് നിലപാട് അനുസരിച്ചല്ല രാജന്‍ബാബു പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2016, ജനുവരി 7, വ്യാഴാഴ്‌ച

മദ്യനയത്തില്‍ സി.പി.എമ്മിന്‍െറ കള്ളക്കളി


തിരുവനന്തപുരം: താന്‍ ഒരിക്കലും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എമ്മിനും ആര്‍.എസ്.എസിനും കേരളത്തില്‍ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. ഏറ്റുമുട്ടലല്ല, ആശയ സമരമാണ് വേണ്ടത്. ആയുധമെടുത്തുള്ള പടപ്പുറപ്പാട് അവസാനിക്കട്ടേയെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു. അക്രമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായി എന്നും നിലകൊണ്ടിട്ടുള്ള ആളാണ് താന്‍. തന്നെ അറിയാവുന്നവരാരും അക്രമത്തിന് ആഹ്വാനം ചെയ്തതായി പറയില്ല.

തന്‍െറ പൊതുജീവിതം മനസ്സിലാക്കിയ ഒരാള്‍പോലും ഇത്തരം ആരോപണങ്ങള്‍ വിശ്വസിക്കില്ല. ജനം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവും തനിക്കുണ്ട്. പിണറായി വിജയന്‍െറ സമാധാന ആഗ്രഹത്തെ ആദ്യംതന്നെ സ്വാഗതം ചെയ്തിരുന്നു. ആത്മാര്‍ഥതയോടെയാണെങ്കില്‍ ജനം രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നും വോട്ടുതട്ടാനുള്ള ശ്രമമാണെങ്കില്‍ ജനം തിരിച്ചടിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു.

1977ലെ അനുഭവം ചൂണ്ടിക്കാട്ടിയതാണ് പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും പ്രകോപിപ്പിച്ചത്. ജനസംഘത്തിന്‍െറ പുതിയ പതിപ്പുമായി ഇടതുപക്ഷം കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 111 സീറ്റ് ലഭിച്ചു. ഇത് ഇടതുപക്ഷം ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. ഇത് ഓര്‍മിപ്പിച്ചതിലെ അസ്വസ്ഥതയാണ് കാരണം. ബാറുകള്‍ അടച്ചുപൂട്ടിയ മദ്യനയം തുടരുമോ എന്ന് വ്യക്തമാക്കാതെ സി.പി.എം കള്ളക്കളി നടത്തുകയാണ്. ഇത് കേരളം മനസ്സിലാക്കും.

മദ്യനയത്തില്‍ മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സി.പി.എമ്മിന് നയം വേണ്ടേ?  ബാറുകള്‍ അടച്ചുപൂട്ടാന്‍  തീരുമാനിച്ചപ്പോള്‍  ഇടതുമുന്നണി അതിനെ വിമര്‍ശിക്കുകയായിരുന്നു.  മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും തമ്മില്‍ തര്‍ക്കമുണ്ടെന്നും കള്ളക്കളിയാണെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ ആലോചിച്ചു മാത്രമേ തീരുമാനിക്കാന്‍ കഴിയൂവെന്നാണ് പറഞ്ഞത്. മദ്യലഭ്യത കുറയ്ക്കാന്‍ ഒട്ടേറെ നടപടികള്‍ തീരുമാനിച്ചിരുന്നു. അതിന്‍െറ ഒരുഘട്ടത്തിലാണ് ബാറുകള്‍ പൂട്ടാനെടുത്ത തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016, ജനുവരി 5, ചൊവ്വാഴ്ച

ആര്‍.എസ്.എസ്സുമായി ചര്‍ച്ച വോട്ടിനെങ്കില്‍ സി.പി.എമ്മിനെ കേരളം ചവിട്ടിപ്പുറത്താക്കും


കാസര്‍കോട്: ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്താനുള്ള സി.പി.എമ്മിന്റെ ശ്രമം വോട്ടിനുവേണ്ടിയുള്ളതാണെങ്കില്‍ കേരളസമൂഹം രണ്ടുകാലും ഉപയോഗിച്ച് ചവിട്ടിപ്പുറത്താക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര കുമ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃനിര മുഴവന്‍ ഒറ്റക്കെട്ടായി അണിനിരന്ന് ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ ഉമ്മന്‍ചാണ്ടി പതാക വി.എം.സുധീരന് കൈമാറി.ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സി.പി.എമ്മിന്റെയും അതിനോട് അനുകൂലമായി പ്രതികരിച്ച ആര്‍.എസ്.എസ്സിന്റെയും നിലപാടുകളെ ചോദ്യംചെയ്തായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം.

യാഥാര്‍ഥ്യബോധമില്ലാത്തവരായി സി.പി.എം. മാറിക്കഴിഞ്ഞു. കാപട്യത്തില്‍ പൊതിഞ്ഞ നയങ്ങളാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. പിണറായി വിജയന്റെയും ആര്‍.എസ്.എസ്സിന്റെയും മനസ്സില്‍വന്ന മാറ്റം യഥാര്‍ഥ സമാധാനം ആഗ്രഹിക്കുന്നതാണെങ്കില്‍ സ്വാഗതംചെയ്യുന്നു. പക്ഷേ അതല്ല, തിരഞ്ഞെടുപ്പ് വരികയാണ്. എന്തും ചെയ്യാന്‍ മടിക്കാതെ ഓടിനടക്കുകയാണ് പിണറായി വിജയന്‍. അതിന്റെ ഭാഗമായാണ് ഇതെങ്കില്‍ 77-ലെ അനുഭവം പിണറായി വിജയന്‍ മറക്കരുത്. ജനതാപാര്‍ട്ടിയുമായി യോജിച്ചപ്പോള്‍ സി.പി.എമ്മിന് കനത്ത പരാജയമാണ് നേരിട്ടത്.

2016, ജനുവരി 4, തിങ്കളാഴ്‌ച

അസഹിഷ്ണുതയുടെ കാലഘട്ടത്തെ കൂട്ടായി ചെറുക്കണം


എടപ്പാള്‍: രാജ്യം അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സമൂഹത്തിന്റെ കൂട്ടായ്മയിലൂടെ ഇത്തരം വാസനകളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
എടപ്പാള്‍ ദാറുല്‍ ഹിദായ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും ഡിജിറ്റല്‍ ലൈബ്രറിയുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായങ്ങള്‍ പറയാനും ആശയങ്ങള്‍ പങ്കുവെക്കാനും സ്വന്തം സൃഷ്ടികള്‍ സമൂഹത്തിലവതരിപ്പിക്കാനും ഓരോ പൗരനും അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന പതിറ്റാണ്ടുകളായി ഇതനുവദിക്കുന്നതാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ ചില കോണുകളില്‍നിന്ന് വിരുദ്ധാഭിപ്രായങ്ങള്‍ ഉയരുന്നത്. ഇത്തരം അസഹിഷ്ണുതയ്ക്കും വിദ്വേഷത്തിനുമിടയ്ക്ക് പരസ്​പരസ്‌നേഹവും ശാന്തിയും വിളംബരംചെയ്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളാണ് നമുക്ക് പ്രത്യാശ നല്‍കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ഷികാഘോഷ നഗരിയില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ മനോഹരമായ കവാടം പരിസ്ഥിതിക്കിണങ്ങുംവിധം നിര്‍മിച്ച ഡിസൈനര്‍ നാസറിനുള്ള ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. 


എല്‍.ഡി.എഫിന് ആത്മവിശ്വാസമില്ല


തിരുവനന്തപുരം: എല്‍.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന ആത്മവിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതുകൊണ്ടാണ് യു.ഡി.എഫില്‍ നിന്ന് ആരെങ്കിലും മുന്നണി വിട്ടുവരുമെന്ന് അവര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി.

എം.പി വീരേന്ദ്രകുമാറിനെ പറ്റി പിണറായി വിജയന്‍ പറഞ്ഞ നല്ല കാര്യങ്ങള്‍ ശരിയാണ്. ഇതുവരെ തെറ്റായ ചില കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോള്‍ നല്ലത് പറഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് മന്ത്രിസഭ വീഴാന്‍ പോവുകയാണെന്ന് കുറെ കാലമായി സി.പി.എം പറയാന്‍ തുടങ്ങിയതാണെന്നും ഇക്കുറിയും ഒന്നും സംഭവിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.