UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

development എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
development എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ഡിസംബർ 30, വ്യാഴാഴ്‌ച

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന കു​റ്റ​ബോ​ധം കാരണം

 


സംസ്ഥാനത്ത് ഏതെങ്കിലും വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ചിലര്‍ വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധം മൂലം ഉണ്ടായതാണ്. കമ്പ്യൂട്ടര്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും പാടത്ത് ട്രാക്ടര്‍ ഇറക്കിയപ്പോഴും തുടങ്ങി ‘ഗെയില്‍ പൈപ്പ് ലൈന്‍’ സ്ഥാപിക്കുമ്പോള്‍ വരെ അക്രമാസക്തമായ സമരത്തിലൂടെ അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ച സി.പി.എം. നേതൃത്വത്തിന് വൈകിവന്ന വിവേകമാണ് മുഖ്യമന്ത്രിയുടെ ഈ കുമ്പസാരത്തിന് കാരണം.ഗെയി പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് 2021-ലാണെന്നും ഇത് പൂര്‍ത്തീകരിക്കാന്‍ എല്‍.ഡി.എഫ്. ഗവണ്‍മെന്റ് പരിശ്രമിച്ചുവെന്നതും യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാ ചില സത്യങ്ങള്‍ മുഖ്യമന്ത്രി മറക്കരുത്. ഗ്യാസ് ലൈന്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി എഫ്.എ.സി.ടി., കൊച്ചി റീഫൈനറീസ്, കൊച്ചി സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍, ടി.സി.സി., നിറ്റഗെലാറ്റിന്‍ എന്നീ സ്ഥാപനങ്ങള്‍ക്കും കൊച്ചി സിറ്റി ഗ്യാസ് പ്രോജക്ടിനും ഗ്യാസ് എത്തിച്ചത് കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്തായിരുന്നു. രണ്ടാംഘട്ടത്തിന്റെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഉപയോഗിക്കാനുള്ള അവകാശരേഖ സ്ഥലം അക്വയര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും യു.ഡി.എഫിന്റെ കാലത്ത് തന്നെ. സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള 28 സ്ഥലങ്ങളില്‍ 17 എണ്ണത്തിനുള്ള സ്ഥലവും യു.ഡി.എഫിന്റെ കാലത്ത് ഏറ്റെടുത്തു. രണ്ടാംഘട്ടത്തിനുള്ള പൈപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും എല്ലാം യു.ഡി.എഫിന്റെ കാലത്തു തന്നെ ഗെയില്‍ ലഭ്യമാക്കുകയും ചെയ്തു.

പൈപപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോള്‍ അതിനെതിരെ നടന്ന പ്രക്ഷോഭണം മൂലമാണ് പദ്ധതി നീണ്ടുപോയത് ആ സമരത്തിന്റെ മുന്‍പന്തിയില്‍ പല ത്രീവ്രവാദി സംഘടനകളോടൊപ്പം സി.പി.എമ്മും ഉണ്ടായിരുന്ന കാര്യം അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് നിഷേധിക്കാന്‍ കഴിയുമോ? എല്‍ .ഡി.എഫ് ഗവണ്‍മെന്റിലെ ഇപ്പോഴത്തെയും കഴിഞ്ഞ കാലത്തെയും മന്ത്രിമാര്‍ വരെ ആ സമരത്തിന്റെ നേതൃ രംഗത്ത് ഉണ്ടായിരുന്നുവെന്നത് അന്നത്തെ പത്രതാളുകള്‍ പരതിയാല്‍ മനസ്സിലാകും.

ഏതായാലും ഭരണത്തിലേയ്ക്ക് വന്നപ്പോള്‍ എല്‍ .ഡി.എഫിനുണ്ടായ മാറ്റം കേരളത്തിന് ആശ്വാസകരമാണ്. ഗെയിൽ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്നും എൽ .ഡി.എഫ്. പിന്‍മാറുക മാത്രമല്ല പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്‍ .ഡി.എഫ്. ഗവണ്‍മെന്റ് സജീവമായി പരിശ്രമിക്കുകയും ചെയ്തു. അതുകൊണ്ടാണ് അത് വൈകിയാണെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഒരു റിലേ റയ്‌സില്‍ ഒരു ടീം വിജയിക്കുന്നതിന്റെ ക്രഡിറ്റ് അവസാനത്തെ ലാപ് ഓടുന്നവര്‍ക്ക് മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം അവഗണിക്കരുതെന്ന് മാത്രം. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതി രാഷ്ട്രീയ തര്‍ക്കങ്ങള്‍ പാടില്ലയെന്നത് എല്ലാക്കാലത്തും യു.ഡി.എഫ്. സ്വീകരിച്ച സമീപനമായിരുന്നു. അന്നെല്ലാം തങ്ങള്‍ക്ക് ഭരണമുണ്ടെങ്കിൽ വികസനം മതിയെന്ന മനോഭാവത്തോടെ മുഖം തിരിച്ചു നിന്ന സി.പി.എമമ്മിന് വൈകിയാണെങ്കിലും വിവേകം ഉണ്ടായത് നല്ല കാര്യമാണ്.





2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

കേരളത്തില്‍ ബി.ജെ.പി.ക്ക് മുന്നോട്ടുപോവാന്‍ പരിമിതികളുണ്ട്


കേരളത്തില്‍ നിലനില്‍ക്കുന്നത് സൗഹാര്‍ദപരമായ സാഹചര്യമാണ്. അത് മറികടക്കാന്‍ ബി.ജെ.പി.ക്ക് കഴിയില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ബി.ജെ.പി. സര്‍ക്കാര്‍ പരാജയപ്പെട്ടു. 

കോണ്‍ഗ്രസ്സുകാര്‍ ദേശീയതലത്തിലും സംസ്ഥാനത്തിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എന്നാല്‍, ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്ത് കോണ്‍ഗ്രസ്സിന് മുന്നോട്ട് പോവാന്‍ കഴിയും. 

പട്ടിണിരാജ്യമായ സൊമാലിയയെന്നു കേരളത്തെ വിളിച്ച പ്രധാനമന്ത്രി ഇത്തവണ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിച്ചതിൽ അഭിമാനമുണ്ട്. രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും പ്രധാനമന്ത്രി കോഴിക്കോട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യസുരക്ഷാ മേഖലകളിൽ ഇതിനോടകംതന്നെ രാജ്യത്തെ മുൻനിര സംസ്ഥാനമാണ് കേരളം. സാമ്പത്തികവളർച്ച രംഗത്തും സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്ന് കരുതുന്നു.

കേരളത്തെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതിനു നന്ദി. 





2016, ഫെബ്രുവരി 20, ശനിയാഴ്‌ച

കേരളത്തിനാവശ്യം വികസനം, അത് തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കില്ല


പട്ടിണിയില്ലാത്ത പ്രാഥമിക സൌകര്യങ്ങളും ആരോഗ്യ സുരക്ഷയും മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങളും എല്ലാവർക്കും ലഭ്യമാകുന്ന ഏറ്റവും മികച്ച അടിസ്ഥാന സൌകര്യങ്ങളും, സാങ്കേതിക വിദ്യയും ജനങ്ങൾക്ക്‌ അനുഭവ വേദ്യമാവുന്ന, സാമൂഹ്യ നീതി ഉറപ്പു വരുത്തുന്ന ഒരു സംസ്ഥാനമായി കേരളത്തെ രൂപാന്തരപ്പെടുത്താൻ ഈ സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉയർത്തി കാട്ടിയ വികസനത്തോടൊപ്പം കരുതലും എന്ന മുദ്രാവാക്യത്തോട് പൂർണ്ണമായി നീതി പുലർത്താൻ സാധിച്ചിട്ടുണ്ട്. സുപ്രധാന അടിസ്ഥാന വികസന മേഖലകളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിക്ഷേപം വർദ്ധിപ്പിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിച്ച് സാമൂഹ്യ സുരക്ഷ എല്ലാ ജന വിഭാഗങ്ങൾക്കും ലഭ്യമാക്കി, സന്തുലിത വികസനം ഉറപ്പു വരുത്തുന്നതിന് ഞങ്ങൾ അനവരതം യജ്നിക്കുകയാണ്.

ഈ ഗവൺമെന്റിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിന്റെ വികസന ചരിത്രത്തിൽ എക്കാലത്തെയും മികച്ച നേട്ടങ്ങൾ കൈവരിക്കാനായെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ നയ പരിപാടികൾക്ക്, ഇടയ്ക്കെന്നോ നഷ്ടപെട്ടു പോയ വിശ്വാസ്യത വീണ്ടെടുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിൽ ഉണ്ടായ ഉണർവിനും വ്യാവസായിക സംരംഭക അന്തരീക്ഷത്തിൽ അടിക്കടി ആയി രേഖപ്പെടുത്തിയിട്ടുള്ള പുരോഗതിയിലും ഇത് പ്രതിഫലിക്കുന്നുണ്ട്.

മുൻനിര പദ്ധതികൾക്ക് ലഭിക്കുന്ന വന്പിച്ച പിന്തുണയും കേരളത്തിന്റെ ഭാവിയെ പറ്റി പുത്തൻ പ്രതീക്ഷ ഉയർത്തുന്നവയാണ്. വികസനം ആത്യന്തികമായി വിലയിരുത്തപ്പെടുന്നത് അത് ജനങ്ങളുടെ ക്ഷേമത്തിന് എത്ര മാത്രം പ്രയോജനപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പ്രതിശീർഷ വരുമാനത്തിലായാലും കുടുംബങ്ങളുടെ ആസ്ത്തിയിലുണ്ടായ വർദ്ധനവിലായാലും കേരളം ഇന്ന് ഇന്ത്യയിലെ മുൻ നിര സംസ്ഥാനങ്ങൾക്ക് ഒപ്പമാണ്. കേരളീയരുടെ ഭൌതിക ജീവിത ഗുണ നിലവാര സൂചിക ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ അവസരങ്ങൾ നഷ്ട്ടപ്പെടുത്തിയ ശേഷം പിന്നീട് ദുഖിക്കുന്ന പ്രവർത്തന ശൈലിയല്ല കേരളത്തിന് ആവശ്യം. വികസനത്തിൽ രാഷ്ട്രീയ കാഴ്ച്ചപ്പാടിലാതെ എല്ലാവരെയും സഹകരിപ്പിക്കാൻ സർക്കാർ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. പൊതുവായ സമന്വയത്തോടെ വികസനമെന്ന കാഴ്ചപ്പാടാണ് ഗവണ്മെന്റ് പിന്തുടർന്നിട്ടുള്ളത്. എന്നാൽ വികസനത്തോട് മുഖം തിരിച്ചും സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും, വ്യക്തിഹത്യ നടത്തിയും വികസനത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ല.

കേരളത്തിനാവശ്യം വികസനമാണ്, അനന്തമായ സാധ്യതകളുള്ള കേരളത്തിന്റെ വികസനം തുരങ്കം വെയ്ക്കാൻ ആരെയും അനുവദിക്കാൻ സാധ്യമല്ല. കേരളത്തിന്റെ വികസനത്തെ പറ്റി ഞങ്ങൾക്കൊരു സ്വപ്നമുണ്ട്, കേരളത്തിനൊരു സ്വപ്നമുണ്ട്, കേരളത്തെ വളർച്ചയുടേയും പ്രശസ്തിയുടെയും പുതിയ വിതാനങ്ങളിൽ എത്തിക്കുന്നതിന് സുവ്യക്തമായ കാഴ്ചപ്പാടും, വ്യക്തമായ പദ്ധതികളും നമുക്ക് ഉണ്ടാകണം. ഇതെത്രയും വേഗം സാക്ഷാത്കരിക്കാൻ തീവ്രമായ ആഗ്രഹവും വേണം, വികസനം വൈകിപ്പിക്കുന്നത് ഇനിയും പൊറുക്കാൻ കഴിയില്ല.

‪#‎OommenChandy‬

2016, ജനുവരി 17, ഞായറാഴ്‌ച

പഠനവും പ്രവൃത്തിയും രണ്ടുവഴിക്ക്


(സിപിഎം പഠനകോണ്ഗ്രസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതിയ ലേഖനം)

                  കംപ്യൂട്ടര്‍ അടിച്ചു പൊട്ടിച്ച് സംസ്ഥാനത്തിന്റെ ഐടി കുതിപ്പിനെ കുട്ടിച്ചോറാക്കിയവര്‍ പറയുന്നു, ഐടി രംഗത്ത് കേരളത്തിന്റെ മുന്നേറ്റം പോരെന്ന്. ഹര്‍ത്താലും ബന്തും നടത്തി അസംഖ്യം നിക്ഷേപകരെ ആട്ടിയോടിച്ച ശേഷം ഇപ്പോള്‍ പറയുന്നു, 30 ദിവസത്തിനകം സംരംഭകര്‍ക്ക് ഏകജാലക ക്ലിയറന്‍സ് നല്കുമെന്ന്. ട്രാക്ടര്‍വിരുദ്ധ പ്രക്ഷോഭം നടത്തിയവര്‍ പറയുന്നു, കാര്‍ഷികരംഗത്ത് യന്ത്രവത്കരണം അനിവാര്യമാണെന്ന്.  സിപിഎം നടത്തിയ നാലാം കേരള പഠന കോണ്ഗ്രസ്  അടിമുടി വൈരുധ്യാത്മികം തന്നെ.

                പഠന കോണ്ഗ്രസിന്റെ ചരിത്രവും അവരുടെ ചെയ്തികളും തമ്മില്‍ യോജിച്ചു പോകുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പഠനകോണ്ഗ്രസ് എന്നത് യാദൃച്ഛികമാകാം. 2006ലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടത്തിയ പഠന കോണ്ഗ്രസിലും ഇത്തരം ഒരുപാട് പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. അത്  അധികാരത്തിലേറ്റാന്‍ സഹായിച്ചെന്നും പാര്‍ട്ടി അംഗീകരിക്കുന്നു. പക്ഷേ, അധികാരത്തിലിരുന്നപ്പോള്‍, പഠന കോണ്ഗ്രസിന്റെ പ്രബന്ധങ്ങളെല്ലാം മടക്കി ഒരു മൂലയില്‍ വച്ചു. രൂക്ഷമായ അധികാര വടംവലിയില്‍ കേരളത്തിന്റെവികസനം സ്തംഭിച്ചുനിന്നു. ഒരൊറ്റ പദ്ധതി നടപ്പാക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ  അവര്‍ക്കു സാധിച്ചില്ല. പാര്‍ട്ടിയിലെ തര്‍ക്കംമൂലം സെസ് പദവിയുള്ള 18 വ്യവസായ പാര്‍ക്കുകളുടെ അപേക്ഷകള്‍ രണ്ടു വര്‍ഷത്തോളം മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞുവച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതി സെസ് വിവാദത്തില്‍ കുടുങ്ങി ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി 447 കോടിരൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാന്‍ഡ്‌കോ കൊണ്ടപ്പള്ളിക്കു കരാര്‍ നല്കുകയും അത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കൊച്ചി മെട്രോ നഷ്ടമായിരിക്കുമെന്നു പറഞ്ഞ് മൂന്നുവര്‍ഷം വൈകിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി സ്ഥലമെടുപ്പ് നടത്തിയതിന് അപ്പുറത്തേക്കു പോയില്ല. എിന്നിട്ടാണ് ഞങ്ങളായിരുന്നെങ്കില്‍ ഇതൊക്കെ പണ്ടേ ഇവിടെ നടപ്പായേനെയെന്ന് വീരവാദം മുഴക്കുന്നത് .


  • വന്‍ പദ്ധതികളില്‍ പങ്കില്ല

                ഇടുക്കി അണക്കെട്ടും (1973), നെടുമ്പാശേരി വിമാനത്താവളവും (1993) ആണ് കേരളം വിജയകരമായി നടപ്പാക്കിയ രണ്ടു വന്‍പദ്ധതികള്‍. ഇവ രണ്ടിലും ഇടതു സര്‍ക്കാരിനു യാതൊരു പങ്കുമില്ല. മാത്രമല്ല, നെടുമ്പാശേരി വിമാനത്താവളത്തെ കണ്ണുംപൂട്ടി എതിര്‍ക്കുകയും ചെയ്തു. എന്റെ നെഞ്ചിലുടെ മാത്രമേ നെടുമ്പാശേരിയില്‍ വിമാനമിറങ്ങൂ എന്ന് പ്രഖ്യാപിച്ചവര്‍ പിന്നീട് അധികാരമേറ്റ് സിയാലിന്റെ തലപ്പത്തിരിക്കുകയും ചെയ്തു.

                2001- 2006ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ എക്‌സ്പ്രസ് ഹൈവെ നിര്‍ദേശിച്ചിരുന്നു. ഇപ്പുറത്തു നില്ക്കുന്ന പശുവിന് അപ്പുറത്തു പോകാന്‍ പറ്റില്ലെുന്നും മറ്റും പറഞ്ഞ് അന്ന് അതിനെ സടകുടഞ്ഞെതിര്‍ത്ത് ഇല്ലാതാക്കിയ സിപിഎമ്മും കൂടിയാണ്. പക്ഷേ, 2005ല്‍ നടത്തിയ പഠന കോണ്ഗ്രസില്‍ തെക്കുവടക്ക് അതിവേഗ റോഡ്/ റെയില്‍ ഗതാഗതം വേണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു! ഇത്തവണ പിണറായി വിജയന്‍ പ്രസംഗിച്ചപ്പോള്‍ അതിവേഗ റോഡു വേണമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് തിരുത്തി അതിവേഗ റെയില്‍ എന്നാക്കി. കിലോമീറ്ററിന് 80 കോടി മുതല്‍മുടക്കു വേണമെന്നും അവര്‍ പറയുന്നു. 570കി.മീ അതിവേഗ റെയില്‍ നിര്‍മിക്കുന്നതിന് പൊതു- സ്വാകര്യ പങ്കാളിത്തത്തെ അനുകൂലിക്കുമോ? അല്ലാതെ എവിടെ നിന്ന് വിഭവ സമാഹരണം നടത്തും?

                യുഡിഎഫ് സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യം 2030ല്‍ നിന്നു കടമെടുത്ത നിരവധി നിര്‍ദേശങ്ങള്‍ പഠന കോണ്ഗ്രസില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സാമാന്യം വിശദമായ പ്രതിപാദനങ്ങള്‍ ഇതിലുണ്ടെന്ന് പഠന കോണ്ഗ്രസ് ചുണ്ടിക്കാട്ടുന്നു. വിദേശരാജ്യങ്ങളുടെ നല്ല അനുഭവങ്ങളില്‍ നിന്നു പഠിക്കാന്‍ വികസന പരിപ്രേഷ്യം 2030 ഏറെ  തത്രപ്പെടുന്നു എന്നാണ് ആക്ഷേപം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായി ഭൂപ്രകൃതിയിലും മറ്റു പല കാര്യങ്ങളിലും നല്ല സാമ്യമുള്ളതിനാല്‍ അവിടത്തെ പല മാതൃകകളും ഇവിടെയും സ്വീകാര്യമാണ് എന്നതില്‍ പറയുന്നുണ്ട്. പക്ഷേ, അതേ പഠന കോണ്ഗ്രസ് തന്നെപറയുന്നു, എസ്‌തോണിയ പോലുള്ള രാജ്യങ്ങള്‍ നടപ്പാക്കിയ ഇ-ഗവേണന്‍സ് ഇവിടെ നടപ്പാക്കണമെന്ന്. ഇ- ഗവേണന്‍സില്‍ രാജ്യത്ത്  ഒന്നാം സ്ഥാനത്താണു കേരളം. 2015 ഡിസംബര്‍ 10 വരെ 1.75 കോടി  ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇന്ത്യയില്‍ ആകെയുള്ള 50 ഇ-ജില്ലകളില്‍  കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെടുന്നു.  ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നല്‍കുന്ന നടപടി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. എസ്‌തോണിയയിലേക്കു കണ്ണുംനട്ടിരിക്കുവര്‍ മുറ്റത്തെ മുല്ലയെ മറന്നു.


  • മറന്നുവോ ആ സമരങ്ങള്‍

                ത്വരിതഗതിയിലുള്ള യന്ത്രവത്കരണം കാര്‍ഷിക രംഗത്ത് ഉണ്ടാകുന്നില്ല എാന്നെരു വിലാപം ഈ പഠനത്തിലുണ്ട്. നെല്‍കൃഷിയില്‍ യന്ത്രവത്കരണം വളരെ സാവകാശമാണു നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. എങ്ങനെ നടക്കും? ഓര്‍മയുണ്ടോ, കുട്ടനാട്ടില്‍ 2007ല്‍ നെല്‍പ്പാടങ്ങള്‍ കൊയ്ത്തിനു പാകമായിരുപ്പോള്‍, സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷകത്തൊഴിലാളി യൂണിയന്‍ കൊയ്ത്തുയന്ത്രം തടഞ്ഞത്? മാര്‍ച്ച് മൂന്നാംവാരം മഴ പെയ്തതോടെ 10,000 ഹെക്ടറിലെ നെല്ല് 25 ദിവസം വെള്ളത്തില്‍ കിടന്നു. കര്‍ഷകര്‍ക്ക്  222 കോടി രൂപയുടെ നഷ്ടമുണ്ടായി. തൂടര്ന്ന് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായി. കീടനാശിനിക്കുപ്പികള്‍ കൈകളിലേന്തി ആയിരക്കണക്കിനു കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. 1970 കളില്‍ ട്രാക്ടറിനെതിരേ നടത്തിയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായിട്ടാണ് കൊയ്ത്തു മെതി യന്ത്രത്തിനെതിരേ സമരം നടത്തിയത്. കിരാതമായ വെട്ടിനിരത്തല്‍ സമരവും ആരും മറന്നിട്ടില്ല.

                കല്‍ക്കരി നിലയം സ്ഥാപിക്കണമെന്ന് പറയുകയും കാസര്‍കോട് ഇത്തരമൊരു പദ്ധതി വന്നപ്പോള്‍ കണ്ണുമടച്ച് എതിര്‍ക്കുകയും ചെയ്ത ചരിത്രവുമുണ്ട് സിപിഎമ്മിന്. ഐടി മേഖലയില്‍ ചിപ്പ് ഉല്പാദനം നടത്താന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക താത്പര്യ പ്രകാരം  തയ്‌വാനിലെ പ്രമുഖ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി വന്നപ്പോള്‍ മുഖംതിരിച്ചു നിന്നവര്‍ ഇപ്പോള്‍ അത്തരം സംരംഭങ്ങള്‍ ഉണ്ടായേ തീരൂ എന്നു പറയുന്നു. 26 ആഴ്ചകൊണ്ട് തമിഴ്‌നാട്ടിലെ  പ്രത്യേക സാമ്പത്തിക മേഖലയില്‍ 'നോക്കിയ' കൂറ്റന്‍ മൊബൈല്‍ ഫാക്ടറി സ്ഥാപിച്ചപ്പോള്‍ ആ കമ്പനി മേധാവികളെ കേരളം എതിരേറ്റത് ഹര്‍ത്താലിലൂടെ. സെസിന്റെ 18 അപേക്ഷകള്‍ മുന്‍ മുഖ്യമന്ത്രി തടഞ്ഞു വച്ചപ്പോള്‍ അവരെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ ചേക്കേറി. മൂന്നാറില്‍ മുന്‍ സര്‍ക്കാര്‍  റിസോര്‍ട്ടുകള്‍ ഇടിച്ചു പൊളിച്ചതില്‍ സിപിഎമ്മിന് ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ?

                 തീരദേശത്ത് സമഗ്രമായ പാര്‍പ്പിട പദ്ധതി നടപ്പാക്കണമെന്ന്‍ അവര്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍  സംസ്ഥാനത്തെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 15,000  വീടുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി. ഇതിനായി 300 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന റോഡ് പണികള്‍ സംസ്ഥാന സര്‍ക്കാര്‍ അധിക തുക നല്കി പൂര്‍ത്തിയാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 2006-11ല്‍ 1508 കോടി ചെലവഴിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ 6510 കോടി രൂപ ചെലവാക്കി. ആദിവാസികള്‍ക്ക് വിവിധ പദ്ധതികളിലായി 42,225 ഏക്കര്‍ ഭൂമി നല്കി. ആഭ്യന്തര പാലുത്പാദനം 83.08 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 2011 ലെ ആഭ്യന്തര പാലുത്പാദനം ആഭ്യന്തര ഉപഭോഗത്തിന്റെ  67% മാത്രമായിരുന്നു. പച്ചക്കറി വിളകളുടെ വിസ്തീര്‍ണം 201-12 ലെ42,447 ഹെക്ടറില്‍ നിന്നും 2014-15 ല്‍ 90,533 ഹെക്ടറായി വര്‍ധിച്ചു. ഉത്പാദനം 8.25 ലക്ഷം ടണ്ണില്‍ നിന്നും 15.32 ടണ്ണായി കൂട്ടി. ഉത്തരവാദ ടൂറിസം നടപ്പാക്കണമെന്നു പറയുമ്പോള്‍ കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ടൂറിസം മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന യുളിസസ്  പുരസ്‌കാരം ലഭിച്ച കാര്യം സിപിഎം വിസ്മരിച്ചു.


  • മിണ്ടാട്ടമില്ലാത്ത ചില മേഖലകള്‍

                സിപിഎമ്മിന്റെ നാലാമത്തെ പഠന കോണ്ഗ്രസാണിത്. ഇത്തവണ മൂവായിരം പ്രതിനിധികളാണു പങ്കെടുത്തത്. ഇതൊരു വികസന കോണ്ഗ്രസാണെന്ന് അംഗീകരിക്കുന്നു. നാട്ടില്‍ സമാധാനവും ക്രമസമാധാനപാലനവും ഉണ്ടായാല്‍ മാത്രമല്ലേ നിക്ഷേപവും തൊഴിലവസരവും വളര്‍ച്ചയും വികസനവുമൊക്കെ ഉണ്ടാകൂ. കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ച്നാട്ടില്‍ സമാധാനത്തിനു സാഹചര്യം ഒരുക്കുമെുന്നും അത് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെുന്നും  ഒരു വാചകം 550 പേജുള്ള ബൃഹത്റിപ്പോര്‍ട്ടില്‍ ഒരിടത്തുമില്ല. കേരളത്തിലിനി ഹര്‍ത്താല്‍ നടത്തില്ലെന്ന്‍  സിപിഎമ്മിന്റെ ഒറ്റ പ്രഖ്യാപനം മതി ഇവിടേക്ക് നിക്ഷേപകര്‍ കുതിച്ചെത്താന്‍.

                കേരളം ഇപ്പോള്‍ ഏറ്റവും കൂടതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ബാര്‍ പൂട്ടിയത് ആണല്ലോ. സ്വതന്ത്ര കേരളം എടുത്ത ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്നാണത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യംവില്കുന്ന സംസ്ഥാനം, ഏറ്റവും കൂടുതല്‍ അപകടനിരക്കും ആത്മഹത്യാനിരക്കുമുള്ള സംസ്ഥാനം തുടങ്ങിയ നിരവധി കാരണങ്ങളാലാണ് ഇതിനെല്ലാം അടിസ്ഥാന കാരണമായ മദ്യലഭ്യത കുറയ്ക്കാന്‍ തീരുമാനിച്ചത്.  ഇത്രയും സുപ്രധാനമായ വിഷയത്തിലും പഠന കോണ്ഗ്രസ് നിശബ്ദത പാലിക്കുന്നു. മദ്യവര്‍ജനമെന്ന സിപിഎം നയം മദ്യലഭ്യത കുറച്ച് മദ്യനിരോധനമെന്ന യുഡിഎഫ് നയത്തിന് കടകവിരുദ്ധമാണ്.  സ്വയംഭരണ കോളജുകള്‍ക്കെതിരേ എസ്എഫ്‌ഐ വലിയ പ്രക്ഷോഭമൊക്കെ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ നിലപാടെന്ത്?  യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് 11 സ്വയംഭരണ കോളേജുകള്‍ തുടങ്ങിയിട്ടുണ്ട്.

                തെരഞ്ഞെടുപ്പില്‍ നമുക്ക് പരസ്പരം മത്സരിക്കാം. പക്ഷേ, അതു കഴിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളില്‍ നമുക്കൊരു പൊതുധാരണ ഉണ്ടാകണം. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്ന പ്രവണതയാണു കേരളത്തിലുള്ളത്.  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍  നടപ്പാക്കിയ തലസ്ഥാന നഗര വികസന പദ്ധതിയും കെഎസ്ടിപി  എംസി റോഡ് വികസന പദ്ധതിയും ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടനേ തടഞ്ഞുവച്ചു. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞ് ജനരോഷംആളിക്കത്തിയപ്പോള്‍ അതു   പുന:രാരംഭിച്ചത് 180 കോടി രൂപ അധികം നല്കി. അത്രയും നാള്‍ ജനങ്ങള്‍ കഷ്ടപ്പെടുകയും സംസ്ഥാനത്തിനു കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു.


  • തെറ്റുതിരുത്തല്‍
                വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇനി മാറി നില്കാന്‍ ആര്‍ക്കും കഴിയില്ലെന്ന  സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു എതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. ഇടതുപക്ഷം നടത്തിയ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്കും വന്‍ വിവാദങ്ങള്‍ക്കുമിടയിലൂടെ  കേരളം വികസനരംഗത്ത് ബഹുദൂരം മുന്നോട്ടുപോയി. തീച്ചൂളയിലൂടെയാണ് ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കടന്നുപോയത്. പക്ഷേ, വികസന രംഗത്ത് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല. സിപിഎം പഠന കോണ്ഗ്രസിനു പോലും അത് അംഗീകരിക്കേണ്ടിവന്നു.

                സിപിഎമ്മിന്റെ ഓരോ മനംമാറ്റത്തിലും കേരളത്തിന് കാല്‍ നൂറ്റാണ്ടാണു നഷ്ടപ്പെടുന്നത്. തെറ്റുതിരുത്തലുകളാണ് പഠന കോണ്ഗ്രസ്‌ കൊണ്ട് ഉണ്ടാകുന്നതെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. പഠന കോണ്ഗ്രസിന്റെ  അടിസ്ഥാനത്തില്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ ഇടതുപക്ഷം തയാറുണ്ടോയെന്ന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു.  


2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ബഹിരാകാശനേട്ടങ്ങള്‍ മണ്ണിലേക്ക് എത്തിക്കാനായത് നേട്ടം


തിരുവനന്തപുരം: ബഹിരാകാശയുഗത്തിലെ നേട്ടങ്ങള്‍ മണ്ണിലേക്കും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കാനായത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പേസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥാപനങ്ങള്‍ കേരളത്തിലാണ്. കൂടുതല്‍ വിജയങ്ങള്‍ക്ക് ജനങ്ങളും സര്‍ക്കാരും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

68 കൊല്ലംകൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്നാണ് നാം ബഹിരാകാശരംഗത്ത് ഇന്നത്തെ അവസ്ഥയിലെത്തിയത്. ഇതിലെ വിജയത്തിന്റെ നേട്ടങ്ങള്‍ കടന്നുചെല്ലാത്ത മേഖലകളില്ല. ടെലിമെഡിസിന്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമൊക്കെ കടന്നു ചെല്ലുന്നവയാണവയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും

'77ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം പൂര്‍ത്തിയാക്കും 

 1977ന് മുമ്പുള്ള കൈവശഭൂമിയുടെ പട്ടയവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനായി നടപടിക്രമം ലഘൂകരിക്കുമെന്നും വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതിലോലമേഖല തരംതിരിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചു. ഉടന്‍ വിജ്ഞാപനമിറങ്ങുമെന്നാണ് കരുതുന്നത്. 

ഈ സാഹചര്യത്തില്‍ സാങ്കേതികത്വം പറഞ്ഞ് പട്ടയവിതരണം മുടക്കാനാകില്ല. നടപടി ഊര്‍ജ്ജിതമാക്കാന്‍ കളക്ടര്‍മാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
കളക്ടര്‍മാരുടെയും വകുപ്പുമേധാവികളുെടയും വാര്‍ഷികാവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീരദേശപരിപാലന നിയമം മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗിക നടപടി കൈക്കൊള്ളാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. 100 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുകള്‍ സംരക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പുതന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പട്ടയപ്രശ്‌നത്തിന് മുഖ്യപരിഗണന നല്‍കും. 

റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം. റേഷന്‍കടകളില്‍ത്തന്നെ തിരുത്തല്‍ വരുത്താനുള്ള നടപടികളുണ്ടാകും. ദേശീയപാതാ വികസനം, ഗ്യാസ് പൈപ്പ് ലൈന്‍ എന്നീ വന്‍കിട പദ്ധതികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കും. അതിനുശേഷമേ സ്ഥലമേറ്റെടുക്കാന്‍ തുടങ്ങൂ.

വികസനത്തോടൊപ്പം കരുതലിനും പ്രാധാന്യം നല്‍കും. ഭവനനിര്‍മ്മാണരംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കും. ലക്ഷംവീട് കോളനികളിലെ വീടുകള്‍ ജീര്‍ണാവസ്ഥയിലാണ്. അത് മാറ്റണം. സാങ്കേതികരംഗത്തെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്താന്‍ ഡിജിറ്റല്‍ കേരള പദ്ധതിക്ക് പ്രാമുഖ്യം നല്‍കും. ഐ.ടി.യുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കുപ്പിവെള്ളരംഗത്തെ ചൂഷണം അവസാനിപ്പിക്കും


തൊടുപുഴ മലങ്കരയില്‍ ജലവിഭവ വകുപ്പ് തുടങ്ങിയ ഹില്ലി അക്വാ 
കുപ്പിവെള്ള ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളം എടുത്തുനോക്കുന്നു. മന്ത്രി പി.ജെ.ജോസഫ് സമീപം

തൊടുപുഴ: കുപ്പിവെള്ള വിതരണരംഗത്ത് നടത്തുന്ന ചൂഷണം അവസാനിപ്പിക്കുമെന്നും ന്യായവിലയ്ക്ക് സുരക്ഷിത കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ഹില്ലി അക്വാ കുപ്പിവെള്ളത്തിന്റെ വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധമായ വെള്ളമെടുക്കാന്‍ കഴിയുന്ന ഏതാനും സ്ഥലങ്ങളില്‍ കൂടി കുപ്പിവെള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കും. ഹില്ലി അക്വാ വിപണിയിലെത്തിയതോടെ ഇതിന്റെ ഡിമാന്റും കുതിച്ചുകയറും. ശബരിമല സീസണിലും മറ്റും ദാഹജലം കൂടിയ വിലയ്ക്ക് വില്‍ക്കുന്നു എന്ന പരാതിയുണ്ട്. ഹില്ലി അക്വാ പ്ലാന്റ് കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) ആണ് കുപ്പിവെള്ളം വിപണിയിലെത്തിച്ചിട്ടുള്ളത്.  ഏതാനും മാസമായി തൊടുപുഴയിലെ പ്ലാന്റില്‍നിന്ന് കുപ്പിവെള്ളം പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് തിങ്കളാഴ്ച നടന്നത്.

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

കലാമിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി


തിരുവനന്തപുരം: മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സംസാരിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് നല്‍കുന്നത്. കൂടാതെ ഏഴുവികസന പരിപാടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ലൈറ്റ് മെട്രോ, പാവപ്പെട്ടവര്‍ക്ക് ഒരുലക്ഷം വീടുകള്‍, വിഷപ്പച്ചക്കറിക്കെതിരെ ശക്തമായ നടപടി, വിലക്കയറ്റം തടയാനുള്ള നടപടികള്‍ ഇവയെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ തുടങ്ങി വെച്ച വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ ജനസംഖ്യയിൽ 65% ത്തോളം വരുന്ന യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ. എ. പി. ജെ. അബ്ദുൾ കലാം ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ എക്കാലവും നമ്മെ ജ്വലിപ്പിച്ചു കൊണ്ടിരിക്കും. യുവാക്കളുടെ ആശയങ്ങൾ വ്യവസായങ്ങൾ ആക്കി മാറ്റുന്നതിന് ഡോ. എ. പി. ജെ. അബ്ദുൾ കലാം യൂത്ത് ചലഞ്ച് എന്ന പേരിൽ ഒരു പതിയ പദ്ധതി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ ആരംഭിക്കുന്നതാണ്.

കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ പഠിക്കുന്ന യുവാക്കൾക്കോ അവരുടെ സംഘങ്ങൾക്കോ ഇതിൽ പങ്കു ചേരാം. ഏറ്റവും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന 10 സംഘങ്ങൾക്ക് വർഷം തോറും അഞ്ചു ലക്ഷം രൂപ വീതം സമ്മാനമായി നൽകും. ഒരു വർഷം കഴിഞ്ഞ് ഏറ്റവും മികച്ച ആശയം ഇവയിൽ നിന്ന് വ്യവസായം ആക്കി മാറ്റുന്നതിന് 50 ലക്ഷം രൂപയും നൽകുന്നതാണ്. സർവകലാശാലയിൽ നിന്ന് ഓരോ വർഷവും തുടങ്ങിയെടുക്കുന്ന പദ്ധതിയായി ഇത് മാറും. ‪

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. പോലീസ് വിശിഷ്ട സേവാമെഡലുകളും ധീരതയ്ക്കുള്ള മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

കേരളത്തിന്റെ മികച്ച വികസന പദ്ധതികളിൽ ഒന്നാണ് നീര.


കേരളത്തിന്റെ ഏറ്റവും മികച്ച വികസന പദ്ധതികളിൽ ഒന്നാണ് നീര. ഇന്നലെ പ്രവർത്തനം ആരംഭിച്ച കുറ്റ്യാടി നാളികേര ഉത്പാദക കമ്പനിയുടെ നീര പ്ലാന്റ് കോഴിക്കോട് ജില്ലയിലെ ആദ്യത്തെ നീര ഉല്പ്പാദന കേന്ദ്രമാണ്. പ്രതിദിനം 8,000 ലിറ്റർ നീര സംസ്ക്കരിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. 35,000 കേര കർഷകരാണ് ഇതിൽ പങ്കാളികൾ ആവുന്നത്. 400 നീര ടെക്നീഷ്യന്മാർക്ക് നീര സംസ്കരണത്തിൽ പരിശീലനം കൊടുത്തു കഴിഞ്ഞു.

ഓരോ വർഷവും പത്തു ലക്ഷം തെങ്ങുകളിൽ നിന്ന് നീര ശേഖരിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. അഞ്ചു വർഷം കൊണ്ട് 50 ലക്ഷം തെങ്ങുകൾ ആണ് ഗവൺമെന്റിന്റെ ലക്‌ഷ്യം.

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഗുരുവായൂരില്‍ ക്യൂ കോംപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കെട്ടിടവും നിര്‍മിക്കും


 ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ക്യൂ കോപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കെട്ടിടവും നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ക്യൂ കോംപ്ലക്‌സ് നിര്‍മിക്കുന്ന സത്രം കോമ്പൗണ്ടില്‍ ലൈസന്‍സ് വ്യവസ്ഥയില്‍ കച്ചവടം നടത്തിവരുന്ന 30 വ്യാപാരികളെ ക്യൂ കോംപ്ലക്‌സിനോടും പാര്‍ക്കിങ് കെട്ടിടത്തോടും അനുബന്ധമായിത്തന്നെ പുനര്‍വിന്യസിപ്പിക്കും. ഇവയുടെ നിര്‍മാണ കാലയളവില്‍ ഈ വ്യാപാരികള്‍ക്കുവേണ്ടി ക്ഷേത്രത്തിന് സമീപത്തുതന്നെ ദേവസ്വം ചെലവില്‍ താത്കാലിക കച്ചവട ഷെഡ്ഡുകള്‍ നിര്‍മിക്കും.

വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സത്രം കോംപ്ലക്‌സില്‍ പൊളിച്ചുമാറ്റുന്ന കടകളെക്കൂടാതെ ഉപയോഗയോഗ്യമായ കടകള്‍ ദേവസ്വത്തിന്റെ കൈവശമുണ്ടോ എന്ന് പരിശോധിക്കുന്നതിനും ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചുമതലപ്പെടുത്തി. 


2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ലൈറ്റ് മെട്രോ: ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ല


തിരുവനന്തപുരം–കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ നിർമാണത്തിന്റെ ചുമതലയിൽ നിന്ന് ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.

കൊച്ചി മെട്രോ നിർമാണത്തിനു പൂർത്തിയാക്കിയ നടപടിക്രമങ്ങൾ ലൈറ്റ് മെട്രോയുടെ കാര്യത്തിലും നിർവഹിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതിയാണ് ഇക്കാര്യത്തിൽ ആദ്യം വേണ്ടത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാൽ ലൈറ്റ് മെട്രോയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന്റെ അന്തിമ നിലപാട് അറിയാൻ ശ്രീധരൻ തിരിച്ചെത്തിയാലുടൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. 


ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്തും


കേരളത്തിലെ ചെറുതും വലുതുമായ തുറമുഖങ്ങൾ വികസിപ്പിച്ച് ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്താനാണു സർക്കാരിന്റെ ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയജലപാതയുടെ കോവളം–കോട്ടപ്പുറം ഭാഗവും കോട്ടപ്പുറം–മഞ്ചേശ്വരം ഭാഗവും പൂർത്തീകരിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ 763 കോടി രൂപ ചെലവിൽ മൂന്നുവർഷം കൊണ്ടു പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ചെന്നൈയിലെ മലബാർ പോർട് പ്രൈവറ്റ് ലിമിറ്റഡിനാണു നിർമാണച്ചുമതല. 30 വർഷത്തേക്കു തുറമുഖത്തിന്റെ നടത്തിപ്പ് ഈ കമ്പനിക്കായിരിക്കും. വരുമാനത്തിന്റെ നിശ്ചിതശതമാനം കമ്പനി ഈ കാലയളവിൽ സർക്കാരിലേക്ക് അടയ്ക്കുന്ന രീതിയിലാണു നടത്തിപ്പ് കരാർ.

ശിലാസ്ഥാപനദിവസം‌ തന്നെ പണികളും ആരംഭിച്ച് പൊന്നാനിയിലെ നിർദിഷ്ട വാണിജ്യ തുറമുഖം ചരിത്രത്തിലേക്കു നങ്കൂരമിട്ടു തുടങ്ങി. തുറമുഖത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വേദി വിട്ടയുടൻ കരിങ്കല്ല് നിറച്ച ലോറികൾ തുറമുഖ നിർമാണസ്ഥലത്തേക്കു നീങ്ങി. പുലിമുട്ടിനോടു ചേർന്ന ഭാഗത്ത് കല്ലിടുന്ന ജോലിയാണ് ആദ്യദിനം തുടങ്ങിയത്. മലബാറിന്റെ സ്വപ്നപദ്ധതിക്ക് അങ്ങനെ തറക്കല്ലിടൽദിനത്തിൽ‌ തന്നെ ശുഭാരംഭം.


2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

നീതി ആയോഗ് പഠിക്കാതെ ഏര്‍പ്പെടുത്തിയ ആസൂത്രണസംവിധാനം


 രാജ്യത്ത് നിലനിന്ന ആസൂത്രണക്കമ്മീഷന്റെ പ്രസക്തി മനസ്സിലാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചവത്സരപദ്ധതികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് കുതിപ്പുണ്ടാക്കിയത്. തുണി റേഷനായി വാങ്ങിയ സമൂഹം ഇന്ന് സ്‌പേസ് യുഗത്തിലേക്കുയര്‍ന്നു. എല്ലാ മേഖലയിലും ഇങ്ങനെ അത്ഭുതാവഹമായ നേട്ടമുണ്ടാക്കിയതിനു പിന്നില്‍ പഞ്ചവത്സരപദ്ധതികളാണ്.

1952 മുതല്‍ നിലവില്‍വന്ന് പുരോഗതിയുണ്ടാക്കിയ ആ ആസൂത്രണസംവിധാനം ഇപ്പോഴില്ല. വ്യാപകമായ മാറ്റമുണ്ടാക്കിയ ആസൂത്രണസമിതി ഇല്ലാതായി. പകരം നീതി ആയോഗ് നിലവില്‍വന്നു. പക്ഷേ, നീതി ആയോഗ് എന്താണെന്നുപോലും പല സംസ്ഥാനങ്ങള്‍ക്കും അറിയില്ല. വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടുമില്ല. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു. എന്നാല്‍, ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല. ആസൂത്രണത്തിന്റെ പ്രസക്തി മനസ്സിലാക്കി വേണ്ടത്ര പഠനം നടത്തി നീതി ആയോഗ് കൊണ്ടുവരികയായിരുന്നു ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 16, വ്യാഴാഴ്‌ച

വികസന പദ്ധതികളില്‍ സര്‍ക്കാരിന് വിവേചനമില്ല


 വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഭരണ-പ്രതിപക്ഷ വിവേചനം കാട്ടാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളില്‍ വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരു പരാതി പ്രതിപക്ഷത്ത് നിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു പരാതി ഉണ്ടാകാതിരിക്കാനാണ് എല്ലാ പദ്ധതികളിലും പൊതുമാനദണ്ഡം വെച്ചത്. പുതിയ കോളേജുകള്‍ അനുവദിക്കുന്ന പ്രശ്‌നത്തില്‍ കോളേജ് ഇല്ലാത്തയിടങ്ങളില്‍ പരിഗണന നല്‍കണമെന്ന മാനദണ്ഡത്തിനോടാണ് എല്ലാവരും  യോജിച്ചത്. അതില്‍ ഭരണപക്ഷമെന്നോ  പ്രതിപക്ഷമെന്നോ നോക്കിയില്ല.

ഭൂരിപക്ഷം സര്‍ക്കാര്‍ കോളേജുകളും അനുവദിച്ചത് പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളിലാണ്. വികസന പദ്ധതികള്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണ്. സര്‍ക്കാര്‍ ഔദാര്യം കാണിച്ചുവെന്നല്ല, ഒരു പദ്ധതിയിലും പക്ഷഭേദം കാട്ടിയിട്ടില്ലെന്നാണ് താന്‍ പറയുന്നത്. 77 ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചതിലും ഭൂരിപക്ഷം പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളിലാണ്.

കാരുണ്യാ ഫാര്‍മസികള്‍ 16 എണ്ണമാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് അനുവദിച്ചത്. 110 ഹോമിയോ ഡിസ്പന്‍സറികളുടെ കാര്യത്തിലും ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നത് തന്നെയായിരുന്നു മാനദണ്ഡം.

25 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ അനുവദിച്ചപ്പോള്‍ ആദ്യം നല്‍കിയത് പ്രതിപക്ഷ അംഗങ്ങള്‍ക്കാണ്. നാലാംവര്‍ഷം ഏറ്റവും ഒടുവിലത്തേതാണ് തന്റെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ അനുവദിച്ചതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. 
കാരുണ്യാ ബെനവലന്റ് ഫണ്ട് 742 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇതില്‍ സര്‍ക്കാര്‍ എന്തെങ്കിലും വിവേചനം കാട്ടിയെന്ന പരാതി പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. വികസനവും കരുതലും എല്ലാവര്‍ക്കും ഒരുപോലെ നീതിപൂര്‍വം നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം.

ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിച്ചപ്പോഴും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയില്ല. ആസ്തി വികസന ഫണ്ട് അഞ്ചുകോടി രൂപ വീതം പ്രതിപക്ഷ അംഗങ്ങള്‍ക്കും നല്‍കിയത് മറന്നുപോകരുതെന്നും ഭരണത്തിന്റെ അഞ്ചാംവര്‍ഷം ഇത്തരമൊരു അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത് ശരിയാണോ എന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 



2015, ജൂലൈ 15, ബുധനാഴ്‌ച

നീതി ആയോഗ് ഉപസമിതി റിപ്പോര്‍ട്ട് ബുധനാഴ്ച പരിഗണിക്കരുത്


കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാരുടെ ഉപസമിതി അംഗീകരിച്ചശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ടായി നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലില്‍ അവതരിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.  ജൂലൈ 15 ന് ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ റിപ്പേര്‍ട്ട് അവതരിപ്പിക്കുമെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍  ഈ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിമാരുടെ ഉപസമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് പ്രത്യേക നന്ദിയുണ്ട്.  ഉപസമിതി മൂന്നു തവണ യോഗം ചേര്‍ന്നു.  ഉപസമിതിയിലെ എല്ലാ അംഗങ്ങളുടെയും അംഗീകാരത്തോടുകൂടി മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുവെന്ന് ജൂണ്‍ 27നു ഭോപ്പാലില്‍ ചേര്‍ന്ന ഉപസമിതി യോഗം തീരുമാനിച്ചിരുന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും


തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം എം.ജി. റോഡിനു കുറുകെ പവര്‍ ഹൗസ് റോഡിനെയും തകരപ്പറമ്പ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ടുളള തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തിക പരിമിതികള്‍ക്കിടയിലും 3397 കോടി രൂപ ചെലവഴിച്ച് 14 ജില്ലകളിലെയും പ്രധാന വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തകരപ്പറമ്പ് റോഡ് വികസനത്തിന് ഒഴിപ്പിക്കേണ്ടിവന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രത്യേക ശ്രദ്ധവേണ്ടവര്‍ക്ക് കരുതല്‍ നല്‍കലും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂലൈ 14, ചൊവ്വാഴ്ച

സര്‍ക്കാരിന്റെ ലക്ഷ്യം യുവാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം


തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനോടൊപ്പം പുതുതലമുറയുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് വികസന രംഗത്തെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ കേരള പരിപ്രേക്ഷ്യ പദ്ധതി 2030 -ന്റെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ദീര്‍ഘകാല വികസന ലക്ഷ്യം സംയോജിതമായി നടപ്പിലാക്കാനുള്ള, കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമുള്ള കൂട്ടായ ശ്രമം ആണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ സഹകരണത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കേരള പരിപ്രേക്ഷ്യ പദ്ധതി എന്ന് മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാന ആസൂത്രണ മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള പരിപ്രേക്ഷ്യ പദ്ധതി 2030 നീതി ആയോഗ് അംഗം ഡോ.ബിബേക് ദെബ്രോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 

2015, ജൂലൈ 12, ഞായറാഴ്‌ച

ദൃഢനിശ്ചയം കേരളത്തെ മുന്‍നിരയില്‍ എത്തിച്ചു


രാജ്യത്തെ ആദ്യ കൗശല്‍ കേന്ദ്ര ചവറയില്‍ തുറന്നു 

കൊല്ലം: മുമ്പില്ലാതിരുന്ന ദൃഢനിശ്ചയം കൈവരിച്ചപ്പോള്‍ കേരളം മാറ്റങ്ങളിലൂടെ മുന്നേറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രം ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതി മുന്നോട്ടുവച്ചപ്പോള്‍ കേരളം ഡിജിറ്റല്‍ കേരളമായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഗ്രാമീണ നൈപുണ്യവികസന കേന്ദ്രമായ കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനം ചവറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ കേരളം മുമ്പന്തിയിലെത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം എങ്ങനെയാവണമെന്ന് നമുക്ക് തീരുമാനിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. 

സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ നാം മുന്നിലായി. ലോകത്ത് എവിടെ കലാപമുണ്ടായാലും ആദ്യം നിലവിളി ഉയരുന്നത് കേരളത്തിലാണ്. നമ്മുടെ ഉദ്യോഗാര്‍ഥകള്‍ക്ക് നാട്ടില്‍ത്തന്നെ തൊഴില്‍ നല്‍കാന്‍ അതുകൊണ്ട് നമുക്ക് സാധിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഭിരുചി അറിഞ്ഞുള്ള പരിശീലനത്തിന് കൗശല്‍ കേന്ദ്രങ്ങളില്‍ സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മേഖലകളില്‍ മികവ് നല്‍കാന്‍ കൗശല്‍ കേന്ദ്രങ്ങള്‍


നാല് മേഖലകളിലായാണ് കൗശല്‍ കേന്ദ്രയുടെ പ്രവര്‍ത്തനം. ഉദ്യോഗാര്‍ഥികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അസസ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍, പുതു തലമുറയില്‍ വായനശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തെ മികച്ച ലൈബ്രറികളെ കോര്‍ത്തിണക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലീഷ്, ഹിന്ദി, ജര്‍മന്‍, ഫ്രഞ്ച്, സ്​പാനിഷ് തുടങ്ങിയ ഭാഷകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴില്‍ മേഖലകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെ ആധുനിക സാങ്കേതിക പരിശീലനങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌കില്‍ റൂം എന്നിവ ഒരു കുടക്കീഴില്‍ കൗശല്‍ കേന്ദ്രയില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ യുവാക്കളെ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴിലിന് പ്രാപ്തരാക്കാന്‍ സഹായകമായ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തും. അഭ്യസ്തവിദ്യരായ എല്ലാ യുവജനങ്ങള്‍ക്കും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. വ്യാവസായിക പരിശീലന പങ്കാളികളുടെ സഹായത്തോടെ വിവിധ വിഷയങ്ങളില്‍ വര്‍ഷം മുഴുവന്‍ നീളുന്ന നൈപുണ്യ പരിപാടികളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നേടു.


2015, ജൂലൈ 7, ചൊവ്വാഴ്ച

സേവനങ്ങള്‍ വേഗമെത്തിക്കുന്നതില്‍ സര്‍ക്കാറിന് വിജയം


തിരുവനന്തപുരം: സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വിജയം കാണുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ ലളിതമാക്കേണ്ടിവരുന്നുവെങ്കില്‍ അക്കാര്യംകൂടി കാര്യക്ഷമമായി പരിഹരിച്ചുവേണം മുന്നോട്ടുപോകേണ്ടത് - മുഖ്യമന്ത്രി പറഞ്ഞു. 

ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍, ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വത്ക്കരണം, വസ്തു നികുതി ഡിജിറ്റലൈസേഷന്‍, സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം, സമന്വയ ആപ്ലിക്കേഷന്‍, സുരേഖ, സമഗ്ര ആപ്ലിക്കേഷനുകള്‍ എന്നിവയാണ് ആരംഭിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ  അഞ്ചാം വര്‍ഷത്തെ പ്രമുഖ പദ്ധതികളിലൊന്നായ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്ക് നേരിട്ട് എത്തിക്കുന്നതാണ് ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി.  ബാങ്ക് അക്കൗണ്ട് വഴിയും പോസ്റ്റ് ഓഫീസ് അക്കൗണ്ടു വഴിയുമാണ് പെന്‍ഷന്‍ വിതരണം. ഇതിനു ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇലക്ട്രോണിക് മണി ഓര്‍ഡര്‍ വഴിയും പെന്‍ഷന്‍ തുക എത്തിച്ചുകൊടുക്കും. മേല്‍പ്പറഞ്ഞ അഞ്ച് സ്‌കീമുകളിലായി 29,38,867 ഗുണഭോക്താക്കള്‍ സംസ്ഥാനത്തുണ്ട്. ഇവര്‍ക്കായി പ്രതിമാസം 213 കോടിയിലേറെ രൂപ വച്ച് ഒരു സാമ്പത്തിക വര്‍ഷം 2556 കോടിയിലേറെ രൂപ വിതരണം ചെയ്യും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. 

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സേവന സോഫ്ട്‌വെയറിലൂടെ ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വല്‍ക്കരിക്കും. സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകള്‍, അഞ്ച് കോര്‍പ്പറേഷനുകള്‍, 60 മുനിസിപ്പാലിറ്റികള്‍, കണ്ണൂര്‍ കന്റോണ്‍മെന്റ് ഉള്‍പ്പെടെയുള്ള 1044 രജിസ്‌ട്രേഷന്‍ യൂണിറ്റുകളില്‍ നിന്നും ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍  ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍  www.surekha.ikm.in എന്ന വെബ്‌സൈറ്റ് സജ്ജമാണ്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒപ്പോ സീലോ ആവശ്യമില്ലാത്തതും ഏതു ഗവണ്‍മെന്റ്" ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. എന്നാല്‍ അപൂര്‍ണ്ണവും നശിച്ചുപോയതുമായ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഈ സംവിധാനത്തില്‍ ലഭ്യമല്ല. 

കേരളത്തിലെ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഒരു കോടി ഇരുപത് ലക്ഷത്തില്‍പരം വസ്തുനികുതി വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. http://tax.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ വാര്‍ഡ് നിലവില്‍ വന്ന വര്‍ഷവും, കെട്ടിടത്തിന്റെ വാര്‍ഡ് നമ്പറും, ഡോര്‍ നമ്പറും നല്‍കിയാല്‍ വസ്തുനികുതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. 2015-16 വര്‍ഷത്തില്‍ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുമുള്ള വസ്തു നികുതി ഇ-പേയ്‌മെന്റായി ഒടുക്കുന്നതിനുള്ള സംവിധാനം ഇതിലൂടെ ലഭ്യമാകും. തൊഴില്‍ നികുതി, ലൈസന്‍സിംഗ്, പരസ്യനികുതി, വിനോദ നികുതി മുതലായവയും ശേഖരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി വികസിപ്പിച്ചിട്ടുള്ള സങ്കേതമാണ് സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം. ഇതു നടപ്പാക്കുന്ന സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും.  വിദ്യാര്‍ത്ഥികളുട ദൈനംദിന ഹാജര്‍ രേഖപ്പെടുത്തുകയും ഹാജരാകാത്തവരുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസ്. സംവിധാനം വഴി അയക്കും. പരീക്ഷകളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങളും പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എസ്.എം.എസ്. വഴിയും ഇ-മെയില്‍ വഴിയും രക്ഷാകര്‍ത്താക്കളില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

ജോലിഭാരവും സമയ നഷ്ടവും ലഘൂകരിക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഒരൊറ്റ വിന്‍ഡോയില്‍ ലഭ്യമാകുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് സമന്വയ. പ്രവര്‍ത്തന സഹായികള്‍, ഉത്തരവുകള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗരേഖകള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ മുതലായവയും സമന്വയയില്‍ ലഭ്യമാണ്. 

സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുവാന്‍ പഞ്ചായത്തുവകുപ്പും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും നടപ്പാക്കിയിട്ടുള്ള ആപ്ലിക്കേഷനുകളാണ് വെബ് ആപ്ലിക്കേഷനായ സുരേഖയും മൊബൈല്‍ ആപ്ലിക്കേഷനായ സമഗ്രയും. സുരേഖ www.surekha.ikm.in എന്ന വെബ് അഡ്രസ് വഴിയും സമഗ്ര ആന്‍ഡ്രോയ്ഡ് മൊബൈല്‍ പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളും വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകളും വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കെട്ടിടനികുതി വിവരങ്ങള്‍, ഇ-പേയ്‌മെന്റ്, ഫയല്‍ നിജസ്ഥിതി അറിയല്‍ മുതലായ സേവനങ്ങള്‍ സൗജന്യമായി സുരേഖയിലൂടെയും സമഗ്രയിലൂടെയും ലഭ്യമാണ്.

കേരളത്തില്‍ ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളുടെ നിശ്ശബ്ദ വിപ്ലവമാണ് നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. പദ്ധതി ഇനിമുതല്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനും വിവാഹ രജിസ്‌ട്രേഷന്‍ ഒരു ദിവസത്തിനകവും നല്‍കാന്‍ കഴിയും. ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ ഡാറ്റ പാസ്‌പോര്‍ട്ട് ഓഫീസില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. വെരിഫിക്കേഷന് ഇത് ഉപയോഗിക്കാനാവുമെന്നും മന്ത്രി മുനീര്‍ പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും മന്ത്രി മുനീറും കെ.മുരളീധരന്‍ എം.എല്‍.എ.യും നിര്‍വഹിച്ചു. 


2015, ജൂലൈ 2, വ്യാഴാഴ്‌ച

വയനാട്ടില്‍ ബഹുനിലക്കെട്ടിടം: കളക്ടറുടെ നിലപാടിനോട് യോജിപ്പില്ല


തിരുവനന്തപുരം: സുരക്ഷാ കാരണങ്ങളാല്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട് ജില്ലാ കളക്ടര്‍ ഇത്തരത്തില്‍ ഉത്തരവ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കേരളം പോലെ സ്ഥലം ഏറ്റവും കുറവുള്ള സ്ഥലങ്ങളില്‍ ബഹുനില കെട്ടിടം പാടില്ലെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. പരിസ്ഥിതി സൗഹൃദമായും സുരക്ഷാ സംവിധാനം പാലിച്ചുമുള്ള നിര്‍മാണം ആണ് വേണ്ടത്. 

അഗ്നിശമന ഉപകരണങ്ങളില്ലാത്തതിനാല്‍ മൂന്നുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഫയര്‍ഫോഴ്‌സ മേധാവി നല്‍കിയ ഉത്തരവിനോടും സര്‍ക്കാരിന് യോജിപ്പില്ല. സുരക്ഷാ ഉപകരണങ്ങളില്ലെങ്കില്‍ അത് വാങ്ങി നല്‍കേണ്ടത് അഗ്നിശമന സേനയും സര്‍ക്കാരുമാണ്. അതിനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.