UDF

2016, മാർച്ച് 17, വ്യാഴാഴ്‌ച

കരുണ എസ്റ്റേറ്റ്: വാർത്തകൾ തെറ്റിദ്ധാരണാജനകം


കരുണ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരം സ്വീകരിക്കാനല്ല സർക്കാർ തീരുമാനിച്ചത്. അത് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ നാലിന നിർദേശങ്ങളുണ്ടായിരുന്നു. 

നേരത്തെയുണ്ടായിരുന്ന മൂന്നു ഉപാധികൾ കൂടാതെ കോടതിയുടെ അന്തിമ വിധി കൂടി വന്ന ശേഷം മാത്രമേ കരം പിരിക്കൂ എന്ന വ്യവസ്ഥ കൂടി ചേർത്ത് ഉത്തരവ് ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന് ഇക്കാര്യത്തിൽ നിയമപരമായേ പ്രവർത്തിക്കാൻ കഴിയൂ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പോബ്സണിന്റെ കൈവശമുള്ള 840 ഏക്കറിൽ വനഭൂമിയോ സർക്കാർ ഭൂമിയോ ഇല്ല എന്നാണ് സർവേ റിപ്പോർട്ട്.

ലോട്ടറി അച്ചടി സ്വകാര്യ പ്രസിന് എന്ന് പ്രചരിച്ചത് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തയായിരുന്നു. കെ.പി.ബി.എസ്സും സി.ആപ്ടും സമയബന്ധിതമായി ലോട്ടറി ടിക്കറ്റുകൾ അടിക്കുന്നതിൽ ചില വീഴ്ചകൾ വന്നപ്പോൾ വിദഗ്ധ സമിതി ഇത് എങ്ങനെ പരിഹരിക്കാം എന്ന ചർച്ചയിൽ ഇങ്ങനെയൊരു നിർദേശം വരുക മാത്രമാണുണ്ടായത്.

ആഴ്ചയിൽ 3.15 കോടി ടിക്കറ്റാണ് കെ.പി.ബി.എസ്സിൽ ഇപ്പോൾ അടിക്കുന്നത്. സി ആപ്ടിൽ 75 ലക്ഷവും. ഇനി ആഴ്ചയിൽ 40 ലക്ഷം ടിക്കറ്റുകൾ കൂടി അധികമായി അച്ചടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂർണമായും കെ.പി.ബി.എസ്സിലാകും അടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.