UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

health എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
health എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ജൂലൈ 6, ചൊവ്വാഴ്ച

കോവിഡ് മരണസംഖ്യ മറച്ചുവയ്ക്കുന്നത് വേദനാജനകം

 

കോട്ടയം പ്രസ് ക്ലബിൻ്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നു 


കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നത് വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്.

ഇതുകൊണ്ട് ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് കിട്ടുന്ന സാമ്പത്തിക സഹായം നഷ്ടപ്പെടുത്തിയിട്ട് കാര്യമില്ല. കോവിഡ് നെഗറ്റീവ് ആയ ശേഷം അതുമായി ബന്ധപ്പെട്ടാണ് മരണങ്ങള്‍ സംഭവിക്കുന്നത്. മരണസംഖ്യകുറച്ച് കാണിച്ച് സര്‍ക്കാര്‍ പ്രസ്റ്റീജിന് വേണ്ടി നോക്കുമ്പോള്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്നില്ല.

 ഇതിനെതിരെ സുപ്രീം കോടതി ഗൗരവമായി തന്നെയാണ് പറഞ്ഞിരിക്കുന്നത്. പ്രോട്ടോക്കാള്‍ ഇവിടെ നിശ്ചയിച്ചത് സര്‍ക്കാര്‍ തന്നെയാണ് ഉദ്യോഗസ്ഥരല്ല. ഉദ്യോഗസ്ഥരെ പഴിചാരാനും കഴിയില്ല. ഇക്കാര്യത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സംസ്ഥാനത്തിന്റെ ക്രമസമാധാനം അപകടകരമായ നിലയിലാണ്. സ്വര്‍ണ്ണക്കടത്ത്,ക്വട്ടേഷന്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴെങ്കിലും സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. കേരളത്തിന്റെ പുറത്ത് പോകുന്ന മലയാളികള്‍ക്ക് നാടിനെക്കുറിച്ചുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടു.ക്രമസമാധാന രംഗം പ്രതിസന്ധിയിലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ച വധഭീഷണിക്കത്ത് സംബന്ധിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സിപിഎം സംസ്ഥാനസെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങളെ എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.

പെട്രോള്‍ ഡീസല്‍ വിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പകല്‍ക്കൊള്ളയാണ് നടത്തുന്നത്.കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ടാക്സിന്റെ അധിക വരുമാനം ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. യുഡിഎഫ് ഭരണകാലത്ത് നാലു പ്രവശ്യം നികുതി വരുമാനം ഉപേക്ഷിച്ചതിലൂടെ 618 കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടം സഹിച്ചത്. ഇന്ധവില വര്‍ധനവിനെതിരെ ഒരു വശത്ത് സമരവും മറുവശത്ത് എതിര്‍ത്ത നികുതിയുടെ വരുമാനം ഉപേക്ഷിക്കാതിരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുത്ത നാലുകോടി രൂപ അതാത് നിയോജകമണ്ഡലത്തിലെ ആരോഗ്യരംഗത്തെ കോവിഡ് നേരിടുന്നതിന് വേണ്ടി മാത്രം ചെലവിഴിക്കണം. ഇതില്‍ 25 ലക്ഷം രൂപ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് ചെലവഴിക്കണം.മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും ഈ രീതിയില്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാന്‍ 35 കോടി രൂപ മാത്രമേ ചെലവി വരുകയുള്ളു. ഇതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.സംസ്ഥാനത്തെ ഇരുപത് ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കണം. എം എല്‍ എ ഫണ്ടില്‍ നിന്ന് പിടിച്ച തുക അതാത് മണ്ഡലങ്ങളില്‍ തന്നെ വിനിയോഗിച്ചാല്‍ എം എല്‍ എമാരുടെ ആവശ്യവും സര്‍ക്കാരിന്റെ ലക്ഷ്യവും നടക്കും.


2021, മേയ് 3, തിങ്കളാഴ്‌ച

ഓക്സിജന്‍ ക്ഷാമം: കേന്ദ്ര സര്‍ക്കാർ സമ്പൂർണ പരാജയം

 


ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിന പ്രതിസന്ധിയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. പ്രാണവായുവിന് വേണ്ടിയുള്ള രോഗികളുടെ പിടച്ചിലിന് ഉടന്‍ പരിഹാരമുണ്ടാകണം. ഓക്‌സിജന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഭരണ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ മാത്രം അനേകർ നമ്മുടെ രാജ്യത്ത് മരിച്ച് വീഴുന്നു. ദിവസങ്ങളായി തുടരുന്ന ഈ സ്ഥിതി തടയാന്‍ ഇനിയും കൃത്യമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ലായെന്നത് അതീവ ഗുരുതരമാണ്.

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി നേരിടുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജനുവേണ്ടിയുള്ള രോഗികളുടെയും അവരുടെ നിസ്സഹായരായ കുടുംബങ്ങളുടെയും ദുരനുഭവങ്ങള്‍ കരളലിയിപ്പിക്കുന്നു. ഈ ഗുരുതര അലംഭാവം കണ്ടുനില്‍ക്കാനാകാതെ ഒടുവില്‍ സുപ്രീംകോടതിയും ഹൈകോടതികളും ഇടപെട്ടിരുന്നു.

ഇന്ന് നേരിടുന്ന പ്രാണവായു പ്രതിസന്ധിക്ക് കാരണം രാജ്യത്ത് കടുത്ത ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിനാലാണ്.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ഒരു നിശ്ചിത സമയത്തിനുള്ളില്‍ നമുക്ക് ആവശ്യമായ ഓക്സിജന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തണം. ഓക്സിജന്‍ കിട്ടാതെ ഒരു ഭാരതീയന്‍ പോലും മരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് ഉറപ്പു നല്‍കേണ്ട സമയം കഴിഞ്ഞു.

2021, ഏപ്രിൽ 4, ഞായറാഴ്‌ച

ഇടത്‌ സർക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറച്ചു അക്കമിട്ട് പറയുവാൻ വെല്ലുവിളിക്കുകയാണ്? സാധിക്കുമോ.

 


ശരിയുടെ അഞ്ചു വര്‍ഷങ്ങളെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിച്ചവെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാർ, യുഡിഎഫ് സർക്കാരിന്റെ കാലത്തു ആവിഷ്കരിച്ചു വിജയകരമായി നടപ്പിലാക്കിയ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയ പല പദ്ധതികളും അട്ടിമറിച്ചു.

1.പാവങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഒരുക്കുയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് തുടങ്ങാൻ യുഡിഎഫ് സർക്കാർ പദ്ധതിയിട്ടത്. യുഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതി ആയിരുന്നു ഇത്. എന്നാൽ ഇടത് സർക്കാർ പദ്ധതി അട്ടിമറിച്ചു.

2. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 500 സീറ്റുകൾ കൂടുതല്‍ ലഭിക്കുമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചെലവുകുറഞ്ഞ 2500 മെഡിക്കൽ സീറ്റുകള്‍ നഷ്ടപ്പെട്ടു. സ്വാശ്രയഫീസ് ഇപ്പോള്‍ ഏഴു ലക്ഷമായി. സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി ഇത് 20 ലക്ഷമാക്കാനാണ് ഇടതു സർക്കാർ നീക്കം നടത്തുന്നത്.

3.നിശബ്ദതയുടെ ലോകത്ത് നിന്ന് കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രുതി തരംഗം പദ്ധതി ആവിഷ്കരിച്ചത്. സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങായ പദ്ധതി യുഡിഎഫ് കാലത്തു മൊത്തം 652 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സർജറി നടത്തി. എൽ ഡി എഫ് സർക്കാരിന്റെ കാലത്തു നടത്തിയത് 391സർജറികൾ മാത്രം.

4. പേര് അന്വർഥമാക്കും വിധത്തിൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി പകർന്നത് കാരുണ്യ പദ്ധതിലൂടെ യുഡിഎഫ് 1.42 ലക്ഷം രോഗികൾക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കാരുണ്യ പദ്ധതി നിർത്തലാക്കുകയും, ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.

5. കഴിഞ്ഞ യുഡിഎഫ് സർക്കാർ 595 ഇനം മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഹീമോഫിലിയ രോഗികള്‍ക്ക് ആജീവനാന്തം സൗജന്യ ചികിത്സ നല്കി. 18 വയസുവരെ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യകിരണം പദ്ധതിയിലൂടെ സൗജന്യ ചികിത്സ നല്കി. എല്ലാ കുടുംബങ്ങള്‍ക്കും കാന്‍സര്‍ ചികിത്സയും മരുന്നും സുകൃതം പദ്ധതിയിലൂടെ സൗജന്യമായി നല്കി.

6. യുഡിഎഫ് കാലത്തു നടപ്പിലാക്കിയ മൃതസഞ്ജീവനി പദ്ധതിയിലൂടെ മൊത്തം 683 പേർക്ക് അവയവ ശസ്ത്രക്രീയ നടത്തി. എൽ ഡി എഫ് സർക്കാരിന് വെറും 269 പേർക്ക് മാത്രമേ അവയവ ശസ്ത്രക്രീയ നടത്താനായുള്ളു.

7. 2016-ല്‍ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. 2015-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.

യുഡിഎഫ് സർക്കാരിന്റെ കാലത്തു ദേശീയ തലത്തിൽ ജനശ്രദ്ധ ആകർഷിച്ച എയർ ആംബുലൻസ് ഉൾപ്പടെയുള്ള വിവിധ പദ്ധതികൾ അട്ടിമറിച്ചു, കോടികൾ മുടക്കി വിലക്കെടുത്ത പി ആർ ഏജൻസികളുടെ സഹായത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഇടത്‌ സർക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ കുറച്ചു അക്കമിട്ട് പറയുവാൻ വെല്ലുവിളിക്കുകയാണ്? സാധിക്കുമോ.


#നാട്_നന്നാകാൻ_യുഡിഎഫ് #Election2021 #OommenChandy #OcSpeaks

2021, ഏപ്രിൽ 1, വ്യാഴാഴ്‌ച

ധനസഹായവും ചികിത്സയും മുടങ്ങിയ രോഗികളെ യൂ.ഡി.എഫ് കൈവിടില്ല

 


ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ നല്കിയെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍  സമൂഹത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന വലിയൊരു ജനവിഭാഗത്തെ ധനസഹായം നല്കാതെ വഞ്ചിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകും. പണമില്ലാത്തതിന്റെ പേരില്‍ ആരുടെയും ചികിത്സ മുടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉറപ്പ് നൽക്കുന്നു.

ധനസഹായം നിഷേധിക്കപ്പെട്ട 1,52,121 പേരാണ്  ഇപ്പോള്‍ നരകയാതന അനുഭവിക്കുന്നത്. ആശ്വാസകിരണം, സമാശ്വാസം,  സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് നല്കുന്ന സഹായമാണ് മുടങ്ങിയത്.  സാമൂഹിക സുരക്ഷാമിഷന്‍  മുഖേനയാണ് ധനസഹായം നല്കുന്നത്.

ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാലംബര്‍ക്കു പ്രതിമാസം 600 രൂപയാണ് ധനസഹായം. 1,14,188 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. 13 മാസമായി 89 കോടി രൂപയാണു ഈ പദ്ധതിയില്‍ മാത്രം കുടിശിക.

സമാശ്വാസം പദ്ധതികളില്‍  കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്ക്  പ്രതിമാസം 1100 രൂപ വീതം നല്കുന്നത് മാസങ്ങളായി മുടങ്ങി. 8382 രോഗികളാണ് പദ്ധയിലുള്ളത്.

സ്‌നേഹസ്പര്‍ശം- അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്കുന്ന ധനസഹായം  11 മാസമായി മുടങ്ങി.  1614 ഗുണഭോക്താക്കള്‍.

സ്‌നേഹപൂര്‍വം- മാതാപിതാക്കളോ, മാതാപിതാക്കളില്‍ ആരെങ്കിലുമോ മരിച്ച കുട്ടികള്‍ക്ക് 300 രൂപ മുതല്‍ 1000 രൂപ വരെ ധനസഹായം 2019- 20 അധ്യയനവര്‍ഷത്തിനുശേഷം നല്കിയില്ല.

വി കെയര്‍- അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് നല്കുന്ന വികെയര്‍ പദ്ധതിയില്‍ 3.60 കോടി രൂപ കെട്ടിക്കിടക്കുന്നു.

ഏറ്റവും കരുതല്‍ ആവശ്യമുള്ള ഈ വിഭാഗത്തെ വഞ്ചിച്ച പിണറായി സര്‍ക്കാരിന് മനഃസാക്ഷിയുള്ള കേരളം മാപ്പു നല്കില്ല.

2021, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

പാലക്കാട് മെഡിക്കല്‍ കോളേജ് ഒ.പി തുറന്നു ; നാടിന് ആശ്വാസം, യു.ഡി.എഫിന് അഭിമാനം

 


കാത്തിരിപ്പിനൊടുവില്‍ പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിമിതമായ തോതിലാണെങ്കിലും  ഒപി തുറന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയാണ്.  

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ 2014ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ മെഡിക്കല്‍ കോളജാണിത്.   ഇത് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം അന്ന് എനിക്കു ലഭിച്ചിരുന്നു.

ഈ മെഡിക്കല്‍ കോളജിലെ 70 ശതമാനം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കാണ്. 2 ശതമാനം പട്ടികവര്‍ക്കാര്‍ക്കും 8 ശതമാനം എസ്.സി.ബി.സിക്കുമാണ്. പൊതുവിഭാഗത്തിന് 20 ശതമാനം സീറ്റുണ്ട്.

ഈ കോളജില്‍ നിന്ന് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിനിടയില്‍ നിന്ന് 80 ഡോക്ടര്‍മാരാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നത്. ഇങ്ങനെയൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായതില്‍ യുഡിഎഫിന് ഏറെ അഭിമാനമുണ്ട്. പട്ടികജാതി, പട്ടിക വകുപ്പ് മന്ത്രി ശ്രീ. എ.പി. അനില്‍കുമാറും, ശ്രീ. ഷാഫി പറമ്പിൽ എം.എൽ. എ.യും സ്തുത്യര്‍ഹമായ പങ്കുവഹിച്ചു.

വിദഗ്ധചികിത്സയ്ക്ക് തൃശൂരിലും കോയമ്പത്തൂരിലും പോകുന്ന പാലക്കാട്ടുകാര്‍ക്ക് ഇതൊരു അത്താണിയുമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന നിലവാരത്തിലേക്ക് ഈ മെഡിക്കല്‍ കോളജ് എത്താനുള്ള കാര്യങ്ങള്‍ അടിയന്തരമായി ചെയ്തു തീര്‍ക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.

2021, ജനുവരി 31, ഞായറാഴ്‌ച

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയം

 


കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായി. ഇതെക്കുറിച്ചു പഠിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉള്‍പ്പെടുത്തി അടിയന്തരമായി സമതി രൂപീകരിക്കണം.  

ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 10 ജില്ലകളില്‍ 7ഉം കേരളത്തിലാണ്. രാജ്യത്ത് പ്രതിദിനമുള്ള കേസുകളില്‍ അമ്പതു ശതമാനവും ഇവിടെ. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരത്തില്‍. 3722 മരണങ്ങളുമായി രാജ്യത്ത് പന്ത്രണ്ടാമത്.  ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ   കോവിഡ് ഡേറ്റ വിശ്വാസയോഗ്യമല്ലെന്നാണ് പ്രശസ്ത സാംക്രമികരോഗ വിദഗ്ധന്‍ ഡോ രാമന്‍ കുട്ടി ടൈംസ് ഓഫ് ഇന്ത്യ (30.1.21)യില്‍ ചൂണ്ടിക്കാട്ടിയത്.

കോവിഡ് പരിശോധനയിലെ ദയനീയ പരാജയമാണ് കേരളത്തിന്റെ തിരിച്ചടിക്കു കാരണം. ശനിയാഴ്ച 59,759 ടെസ്റ്റുകളാണ് നടന്നത്. ഇത് ഒരു ലക്ഷമെങ്കിലും ആക്കണമെന്ന് ആരോഗ്യവിദഗ്ധരും  സംഘടനകളും ദീര്‍ഘനാളായി ആവശ്യപ്പെട്ടതാണ്. കൂടുതല്‍ ടെസ്റ്റ് നടത്തിയാല്‍ കൂടുതല്‍ രോഗികളെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഒരു വര്‍ഷമായിട്ടും ടെസ്റ്റിംഗിനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ വ്യാപിപ്പില്ല.  സര്‍ക്കാരിലെ തന്നെ വലിയൊരു വിഭാഗം വിദഗ്ധരെയും സ്വകാര്യമേഖലയെയും അവഗണിച്ചത് കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തി. സ്വകാര്യമേഖലയെ കൂടുതല്‍ സഹകരിപ്പിക്കുകയും  കൂടുതല്‍ ടെസ്റ്റുകളും ടെസ്റ്റിംഗ് സെന്ററുകളും ഏര്‍പ്പെടുത്തുകയും വേണം. കോവിഡ് ഡേറ്റ ഗവേഷകര്‍ക്ക് വിട്ടുകൊടുക്കണം.

കൂടുതല്‍ ജനസാന്ദ്രത  കേരളത്തിലാണെന്നും പ്രായമായവരും പ്രമേഹരോഗികളും  കൂടുതലാണെന്നും മറ്റുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിനെയും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ ഡല്‍ഹി, യുപി, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങിയ  സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും  കോവിഡ് നിയന്ത്രിക്കപ്പെട്ടു.  പ്രമേഹരോഗികളുടെ കാര്യമെടുത്താലും കേരളത്തെക്കാള്‍ മുന്നില്‍  സംസ്ഥാനങ്ങളുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും വന്‍ ജനകീയ പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായി.




2020, ജൂൺ 5, വെള്ളിയാഴ്‌ച

കാരുണ്യ ചികിത്സാ പദ്ധതിയെ ദയാവധം ചെയ്യരുത്


കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാപദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണ്. 100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടു. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മെയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി ( ഉത്തരവ് നമ്പര്‍ എച്ച് 1/ 215/ 2020). തുടര്‍ന്ന് പദ്ധതി നേരെ ആരോഗ്യവകുപ്പിന്റെ കീഴിലേക്കു മാറ്റി. ധനവകുപ്പിന്റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന്റെ തനതു ഫണ്ടില്‍ നിന്ന് ഇത്രയും വലിയ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കില്ലെന്നു വ്യക്തം.

പദ്ധതിയെ ദയാവധം ചെയ്യാനാണോ സര്‍ക്കാരിന്റെ നീക്കം?

യുഡിഎഫിന്റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. ഇപ്പോള്‍ കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്‌നത്തിന്റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുന:സ്ഥാപിക്കുകയാണു വേണ്ടത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ ഈ പദ്ധതിയോട് തികഞ്ഞ ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. ആദ്യം കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സുമായി ലയിപ്പിച്ച് കാരുണ്യയുടെ നടത്തിപ്പ് 2019 ഏപ്രില്‍ ഒന്നിനു റിലയന്‍സ് ഇന്‍ഷ്വറന്‍സിനു നല്കി. . പക്ഷേ, സാമ്പത്തികമായി പൊളിഞ്ഞ റിലയന്‍സ്, കാരുണ്യ പദ്ധതിയുമായി മുന്നോട്ടുകൊണ്ടുപോയില്ല. ആശുപത്രികള്‍ക്കും രോഗികള്‍ക്കും പണം മുടങ്ങി.

ആരോഗ്യവകുപ്പിന്റെ കീഴില്‍ പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിച്ച് ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ഇപ്പോഴത്തെ നീക്കം.

യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി മാണി സാറിന്റെ പ്രത്യേക താത്പര്യത്തോടെ രൂപീകരിച്ച കാരുണ്യ ബെനവലന്റ് ഫണ്ട് കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ ക്ഷേമപദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് ഇതിലൂടെ നല്കിയത്. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് അനായാസം രണ്ടു ലക്ഷം രൂപ വരെ ധനസഹായം നല്കുന്ന പദ്ധതിയായിരുന്നു ഇത്.

കാരുണ്യ ലോട്ടറി നടത്തിയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ നിന്ന് അന്യസംസ്ഥാനലോട്ടറിയിലൂടെ പ്രതിവര്‍ഷം കടത്തിക്കൊണ്ടുപോയ 3655 കോടി രൂപ കാരുണ്യ ലോട്ടറിയിലുടെ കേരളം തിരിച്ചു പിടിക്കുകയും അത് ഏറ്റവും വലിയ ക്ഷേമപദ്ധതിക്ക് വിനിയോഗിക്കുകയുമാണ് ചെയ്ത്.

2011ല്‍ സംസ്ഥാന ലോട്ടറിയുടെ വിറ്റുവരവ് 557 കോടി രൂപയായിരുന്നത് 2015ല്‍ 5445 കോടി രൂപയായി കുതിച്ചുയര്‍ന്നു.

കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ കാരുണ്യ ചികിത്സാ പദ്ധതിയെ ഇല്ലാതാക്കരുതേ എന്ന പാവപ്പെട്ടവരുടെ നിലവിളി ഈ സര്‍ക്കാര്‍ കേള്‍ക്കുമോ?

2020, മേയ് 11, തിങ്കളാഴ്‌ച

‘ഒരു ലക്ഷം രൂപയ്ക്ക് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം’


പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ഇടപാടിനെ ഒരു ലക്ഷത്തില്‍ താഴെ മാത്രം ചെലവുവരുന്ന ഒരു യാത്രയിലൂടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ല. സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് എപ്പോഴും ലഭ്യമായ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെ നില്ക്കുമായിരുന്നു. സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ അവയവദാനത്തിന് ഉപയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഹൃദയശസ്തക്രിയ വിജയകരമായി നടത്തിയ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്തിലുള്ള ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നു.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. നേവിയുടെ ഈ ഹെലികോപ്റ്ററിന് ചെലവ് ഒരു ലക്ഷത്തില്‍ താഴെ രൂപയാണ്. എറണാകുളം ജില്ലാ കളക്ടറാണ് ഇതിന്റെ ബന്ധപ്പെട്ട ഓഫീസര്‍. ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള തുടങ്ങിയ അടിയന്തരഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഏതു സമയത്തും എളുപ്പത്തിലും ലഭ്യമാണ്. കേന്ദ്രസര്‍ക്കാര്‍ സംവിധാനത്തിന്റെ കീഴിലായതിനാല്‍ ചെലവ് കുറവാണ് എന്നതാണ് ആകര്‍ഷണം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപയോഗിക്കാനും നേവിയുടെ ഹെലികോപ്റ്റര്‍ ലഭ്യമാണ്. അതിന് വാടകയ്ക്ക് പുറമെ, കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദവും വാങ്ങണം.

2015 ജൂലൈയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠന്‍ ശര്‍മയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലന്‍സിലുമായി പാതിരാത്രിയില്‍ ലിസി ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവര്‍ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് അന്നാണ്. ആ ഫയലില്‍ ഞാന്‍ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു.
അതോടെ എയര്‍ ആംബുലന്‍സ് സ്ഥിരം സംവിധാനമാക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ അതുമായി മുന്നോട്ടുപോയില്ല.

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ആവശ്യത്തിന്റെ പേരില്‍ പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനു പകരം എയര്‍ ആംബുലന്‍സ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു. ഹെലികോപ്റ്റര്‍ വാടകയായ 1.44 കോടി രൂപ (20 മണിക്കൂര്‍), ജിഎസ്ടി ഉള്‍പ്പെടുമ്പോള്‍ 1.70 കോടി, പൈലറ്റ്, കോപൈലറ്റ് ഉള്‍പ്പെടെ മൂന്നു ജീവനക്കാരുടെ ശമ്പളം, സ്റ്റാര്‍ ഹോട്ടല്‍ താമസസൗകര്യം എന്നിവ കൂടി ഉള്‍പ്പെടുത്തുമ്പോഴാണ് രണ്ടു കോടി രൂപയോളമാകുന്നത്. ഒരു മാസം 20 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള പണം സംസ്ഥാനം നല്കുന്നുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചത് ഒരു തവണ മാത്രം.

2020, മേയ് 7, വ്യാഴാഴ്‌ച

ഹെലികോപ്റ്റര്‍ ഇടപാടിനെ എയര്‍ ആംബുലന്‍സ് പദ്ധതിയുമായി കൂട്ടിക്കെട്ടി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം



പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്‌ററര്‍ വാടകയ്‌ക്കെടുത്ത നടപടിയെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട എയര്‍ ആംബുലന്‍സ് പദ്ധതിയുമായി കൂട്ടിക്കെട്ടി ഇടതുകേന്ദ്രങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായിരുന്നു അത്. ഇടതു സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചതു മൂലം അടിയന്തര ഘട്ടത്തില്‍ റോഡു ബ്ലോക്ക് ചെയ്ത് ആംബുലന്‍സില്‍ കൊണ്ടുവന്നാണ് ഇപ്പോഴും ഇതു നടത്തുന്നത്. ആശുപത്രിയില്‍ യഥാസമയം എത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് അകാല മരണം പോലും സംഭവിച്ചിട്ടുണ്ട്.

2016 മാര്‍ച്ച് മൂന്നിനാണ് എയര്‍ ആംബുലന്‍സ് പദ്ധതിക്ക് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുമായി സര്‍ക്കാര്‍ കരാറായത്. അവയവദാനത്തിനും അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കും മാത്രമാണ് ഈ സേവനമെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കേസിനും അതിനു ചെലവായ തുക നല്കും എന്നല്ലാതെ മാസവാടക നല്കാന്‍ വ്യവസ്ഥ ഇല്ലായിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്കും ഈ സേവനം ലഭ്യമായിരുന്നു.

രാജീവ് ഗാന്ധി അക്കാദമിക്ക് കൊമേഴ്‌സ്യല്‍ ഓപ്പറേഷന് ലൈസന്‍സ് ഇല്ലാതിരുന്നതിനാലും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ഇല്ലാതിരുന്നതിനാലും കരാര്‍ റദ്ദ് ചെയ്തു. തുടര്‍ന്ന് പദ്ധതിക്ക് താത്പര്യം പ്രകടിപ്പിച്ച മറ്റൊരു കമ്പനിയുമായി ചര്‍ച്ച തുടങ്ങിവച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പമൂലം മുന്നോട്ടുപോയില്ല.

2015 ജൂലൈയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠന്‍ ശര്‍മയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലന്‍സിലുമായി പാതിരാത്രിയില്‍ ലിസി ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവര്‍ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്ത സംഭവം കേരളം വീര്‍പ്പടക്കിയാണ് ടിവിയില്‍ കണ്ടത്. ഡോ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്തില്‍ നടത്തിയ ഓപ്പറേഷന്‍ വന്‍ വിജയമായിരുന്നു. സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് നടത്തിയ ആദ്യത്തെ ഓപ്പറേഷനായിരുന്നു അത്. ആ ഫയലില്‍ താന്‍ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു. അതോടെയാണ് എയര്‍ ആംബുലന്‍സ് സ്ഥിരം സംവിധാനമാക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ആവശ്യത്തിന്റെ പേരില്‍ ഹെലികോപ്റ്റര്‍ വലിയ തുക വാടകയ്ക്ക് എടുക്കുന്നതിനു പകരം എയര്‍ ആംബുലന്‍സ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു. അനേകം രോഗികള്‍ക്ക് അതു വലിയ പ്രയോജനവും ചെയ്യുമായിരുന്നു. 2019ല്‍ ഹൃദയ ശസ്ത്രക്രിയയ്ക്കുവേണ്ടി മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് റോഡ് മാര്‍ഗം ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടയില്‍ രണ്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് കണ്ണൂരില്‍ വച്ച് മരണമടഞ്ഞതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുമായിരുന്നു. മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 56 പേര്‍ യഥാസമയം അവയവം ലഭിക്കാതെ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി 2019 ജനുവരി 28ന് നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്കിയിട്ടുണ്ട്.


2020, ഏപ്രിൽ 18, ശനിയാഴ്‌ച

സ്പ്രിൻക്ലർ കരാർ സംശയം ജനിപ്പിക്കുന്നത്



'സ്പ്രിങ്ക്ളര്‍ കമ്പനി ഇടപാട്: മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം' 
‘മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും’


വിദേശ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന സംശയം ജനിപ്പിക്കുന്നതാണ്. വിദേശ നിയമപ്രകാരം സംസ്ഥാനത്തിന് കരാര്‍ ഒപ്പിടാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ, മന്ത്രിസഭയുടെ അനുമതിയോ, വകുപ്പകളുടെയൊന്നും അനുമതി കരാറിനില്ല. ഒരു ഘട്ടംവരെ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം ഭാവിയില്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. കരാര്‍ ഒപ്പു വച്ചത് ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയാണ്. നിയമ, ധന, ആരോഗ്യ വകുപ്പുകള്‍ കരാര്‍ കണ്ടിട്ടില്ല.


പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച സമയത്ത് സര്‍ക്കാരിന്റെ കയ്യില്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ഫയലുപോലുമില്ലന്ന കാര്യം വ്യക്തമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി കൃത്യമായി വിശദീകരണം നല്‍കണം. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.

കരാര്‍ രേഖ സൈറ്റില്‍ നിന്നു കമ്പനി പിന്‍വലിച്ചു. ഇത് സംശയകരമാണ്. ഏതെങ്കിലും തരത്തില്‍ നിയമനടപടികള്‍ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്. ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

1991ല്‍ ഞാന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ എഡിബിയും വേള്‍ഡ് ബാങ്കും നമ്മുടെ സംസ്ഥാനത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. വിദേശ ഏജന്‍സികള്‍ ഇവിടെ വേണ്ടായെന്ന് പറഞ്ഞ് ആ ടീമിലെ അംഗങ്ങളെ കായികമായി കയ്യേറ്റം ചെയ്തു. പിന്നീടവരെ മുറിയില്‍ പൂട്ടിയിടുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തായായിരുന്നു. പതിറ്റാണ്ട് മുന്‍പ് ഞാന്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമാണ്. ഇത്ര വര്‍ഷം വൈകിയല്ലോ ഇവര്‍ക്ക് ഇത് തോന്നാന്‍ എന്ന സങ്കടമേ എനിക്കുള്ളൂ.



2020, ഏപ്രിൽ 4, ശനിയാഴ്‌ച

കൊറോണ ഇന്‍ഷ്വറന്‍സ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ബാധകമാക്കണം


കൊറോണ ഇന്‍ഷ്വറന്‍സ് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ബാധകമാക്കണം എന്നവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി

കൊറോണബാധിതരാകുന്ന സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് കവറേജ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കു കൂടി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു.

പോലീസുകാരെയും അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ ദുരന്തനിവാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ജീവനക്കാരെയും കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഇവരെല്ലാം സ്വന്തം ജീവന്‍ തൃണവത്കരിച്ചും കൊറോണയെന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നും ശ്രദ്ധിക്കുന്നുവെന്നുമുള്ള ഒരു ബോധ്യം ഇപ്പോള്‍ അവര്‍ക്ക് ഉറപ്പായും നല്‌കേണ്ടതുണ്ട്.

കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ പോലീസുകാര്‍ 24 മണിക്കൂറും തെരുവുകളില്‍ തന്നെയാണ്. പട്രോളിംഗിനും പരിശോധനയ്ക്കും ആളുകളെ ബോധവത്കരിക്കുന്നതിലും അവര്‍ ഏര്‍പ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസരോചിതവും പ്രശംസനീയവുമാണ്.

#Covid19India
#IndiaFightsCorona
#WarAgainstVirus
1 April 2020

2020, മാർച്ച് 21, ശനിയാഴ്‌ച

സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി; ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം


കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ ബെവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണ്‌.

സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ വേണ്ടി കരുവാക്കുന്നത് പാവപ്പെട്ട വലിയൊരു ജനവിഭാഗത്തെയാണ്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്ത സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി.

ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്ക് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് കടകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു. ഇത്തരം  1200ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

സമൂഹ വ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്ക് കോവിഡ് 19 കടക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരും സമൂഹവും സര്‍വവിധ സജീകരണങ്ങളും സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിച്ച് അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍, ചില പഴുതകള്‍ ഒഴിച്ചിടുന്നത് അപകടകരമാണ്.

ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം.




#CoronaVirus
#StaySafeFromCoronaVirus

WEDNESDAY, MARCH 18, 2020

2020, മാർച്ച് 16, തിങ്കളാഴ്‌ച

കോവിഡ് 19: ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടണം


കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷനിലേയും കസ്യൂമര്‍ ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ ഔട്ടലെറ്റ്കള്‍ പൂട്ടണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഞാൻ ആവശ്യപ്പെട്ടു.

ഇത് ഉള്‍പ്പെടെ ഏഴിന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തിലുണ്ട്.

1) കോവിഡ്-19 സാമ്പത്തിക രംഗം പാടെ തകര്‍ത്തിരിക്കുകയാണ്. തൊഴില്‍നഷ്ടം, വ്യാപാരരംഗത്തെ മാന്ദ്യം, കാര്‍ഷിക ഉല്പങ്ങളുടെ വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകളുടെയും-സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നല്കണം. മുഖ്യമന്ത്രി അടിന്തരമായി ബാങ്കുകളുടെ യോഗം വിളിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് ഗവണ്മെന്റ് നിര്‍ദ്ദേശം നല്കുകയും വേണം.

2) വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്കുന്നതിന് വേണ്ട നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കണം.

3) ക്ഷേമനിധി പെന്‍ഷനുകളും സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണം.

4) തൊഴില്‍ഉറപ്പ് തൊഴിലാളികള്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശിക നല്കുക, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഗവമെന്റ് കൊടുത്തു തീര്‍ക്കുവാന്‍ ബാധ്യതയുള്ള ഫണ്ടുകള്‍ കുടിശ്ശിക സഹിതം കൊടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചാല്‍ സാമ്പത്തിക രംഗത്തെ മരവിപ്പ് ഒരുപരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് അതു വലിയ ആശ്വാസമാകുകയും ചെയ്യും.

5) എട്ട്, ഒന്‍പത് ക്ലാസുകളില്‍ മാര്‍ച്ച് 20, 27, 30 തീയതികളില്‍ വച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദ് ചെയ്യുക.

6) ഇറാനിലുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കണം

രോഗം വ്യാപിക്കാതെ ഇരിക്കുവാനും രോഗികള്‍ക്ക് പരമാവധി മെച്ചപ്പെട്ട ചികിത്സ നൽകുവാനും ജനങ്ങളുടെ ദുരിതം പരമാവധി പരിമിതപ്പെടുത്തുവാനുമാണ് ഈ നിര്‍ദേശങ്ങൾ..

#CoronaVirus
#StaySafeFromCoronaVirus
MONDAY, MARCH 16, 2020

2019, ഡിസംബർ 8, ഞായറാഴ്‌ച

ശ്രീചിത്രയിലെ സൗജന്യ ചികിത്സ നിര്‍ത്തലാക്കി; സര്‍ക്കാര്‍ ഇടപെടണം


 ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൗജന്യ ചികിത്സ പരിമിതപ്പെടുത്താനുള്ള ഭരണസമിതിയുടെ തീരുമാനംമൂലം ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയാണുണ്ടായത്.

കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ തീരുമാനം പുന:പരിശോധിക്കണം സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തിൽ ഇടപെടണം.

ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച 1979 മുതല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഹൃദയ- നാഡി രോഗികള്‍ക്ക് നല്കി വന്ന സൗജന്യ ചികിത്സയ്ക്കാണ് ഡിസംബര്‍ ഒന്നിന് ഭരണസമിതി പുറപ്പെടുവിച്ച ഉത്തരവിലൂടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഭരണസമിതി നിശ്ചയിച്ച 9 മാനദണ്ഡങ്ങളില്‍ 7 എണ്ണം ഉള്ളവര്‍ക്കേ സൗജന്യ ചികിത്സ ലഭിക്കൂ. രോഗിക്ക് സ്വന്തം വീടുണ്ടാകരുത്, ഭൂമിയുടെ രേഖ ഹാജരാക്കണം, കുടുംബത്തില്‍ നിത്യരോഗിയായ ഒരാളെങ്കിലും ഉണ്ടായിരിക്കണം, നിശ്ചിത വരുമാനം ഇല്ലെന്നു സാക്ഷ്യപ്പെടുത്തണം തുടങ്ങിയ നിരവധി അപ്രായോഗിക മാനദണ്ഡങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രേഖകളെല്ലാം സത്യമാണോയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിച്ച് ഉറപ്പാക്കും. ഫലത്തില്‍ പാവപ്പട്ട മിക്ക രോഗികള്‍ക്കും ഇപ്പോള്‍ ചികിത്സ ലഭിക്കുകയില്ല.

ഈ കടമ്പകളെല്ലാം കടന്നാലും സ്ഥാപനത്തിന്റെ അപ്പോഴത്തെ ധനസ്ഥിതി അനുസരിച്ചു മാത്രമേ ചികിത്സ ലഭ്യമാകൂ. സംസ്ഥാന സര്‍ക്കാരിന്റെയോ, ആയുഷ്മാന്‍ ഭാരതത്തിന്റെയോ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ സ്ഥാപനത്തെ ഉള്‍പ്പെടുതാത്തത് രോഗികൾക്ക് ഇരട്ട പ്രഹരമാണ് ഉണ്ടാക്കിയിട്ടുള്ളത്.

പതിനായിക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്ത്യയുടെ തന്നെ അഭിമാന സ്ഥാപനമാണെും അതിനു ഭംഗം വരുത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അഭ്യർത്ഥിക്കുന്നു.

2019, മേയ് 29, ബുധനാഴ്‌ച

മാണിസാറിനോടുള്ള ആദരസൂചകമായി കാരുണ്യ ചികിത്സാ പദ്ധതി അതേനിലയില്‍ നിലനിര്‍ത്തണം.


മുന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ശ്രീ.കെ.എം. മാണി ആവിഷ്‌കരിച്ച് നടപ്പാക്കിയ കാരുണ്യ ചികത്സാസഹായ പദ്ധതി പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസവും താങ്ങും തണലുമായിരുന്നു. സംസ്ഥാന ഖജനാവില്‍ നിന്ന് ഒരു പൈസ ചെലവഴിക്കാത്ത ഈ പദ്ധതിക്കുള്ള പണം സമാഹരിച്ചത് ലോട്ടറിയിലൂടെയാണ്. 

എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കി സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമാക്കുകയാണ്. ഇതു പാവങ്ങളെ ചതിക്കുകയാണ്. ഈ തീരൂമാനം പുന:പരിശോധിച്ച് കാരുണ്യ ചികിത്സാ പദ്ധതി നിലവിലുള്ള രീതിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയച്ചു.

2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള ശ്രമം വളരെ ദുഃഖകരമാണ്


കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റ് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് കാരുണ്യാ ബെനവലന്റ് ഫണ്ട്. കേന്ദ്ര സർക്കാരിന്റെയും മറ്റു സംസ്ഥാന സർക്കാരുകളുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരു പദ്ധതിയാണ് കാരുണ്യാ ബെനവലന്റ് ഫണ്ട് സ്കീം. അന്നത്തെ ധനകാര്യ മന്ത്രി ശ്രീ കെ.എം മാണി ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച ഈ പരിപാടി ഏറ്റവും വിജയകരമായി നാല് വർഷക്കാലവും യുഡിഫ് ഗവണ്മെന്റ് നടപ്പിലാക്കി. ആയിരത്തിൽപരം കോടി രൂപ ഏതാണ്ട് ഒരുലക്ഷത്തി ഇരുപതുനായിരത്തിൽപരം പേർക്ക് പ്രയോജനപ്പെട്ടു. ഇത് വളരെ ഗുരുതരമായ അസുഖം വന്നിട്ടുള്ളവർക്ക്‌ അതിന്റെ ചെലവ് വഹിക്കാൻ നിവർത്തിയില്ലാതെ നട്ടം തിരിയുന്ന കുടുംബങ്ങൾക്ക് ഒരു വലിയ ആശ്വാസമായിരുന്നു. അതുപോലെ ജീവിതകാലം മുഴുവൻ പ്രത്യേക വൈദ്യ സഹായം ഇല്ലാതെ ജീവൻ നിലനിർത്താൻ ആവാത്ത രോഗികളുണ്ട്, അങ്ങനെയുള്ള രോഗികൾക്ക് പരിധിയില്ലാതെ സഹായവും, ബാക്കിയുള്ളവർക്ക് രണ്ടു ലക്ഷം രൂപാ വരെ സഹായവും ലഭ്യമാകുന്ന ആ പദ്ധതി കേരളത്തിന് ഒരു ആശ്വാസമായിരുന്നു. ഈ മഹത്തായ പദ്ധതി നിർത്തലാക്കാനുള്ള ശ്രമം വളരെ ദുഖകരമാണ്.

ഞാൻ കാസർകോട് ജില്ലയിലെ ഒരു സാധു കുടുംബത്തിലെ ക്യാൻസർ വന്ന ഒരു രോഗിയേ കാണുവാൻ ഇടയായി. അവർ കാരുണ്യക്ക് വേണ്ടി അപേക്ഷ കൊടുത്ത്‌ കാത്തിരിക്കുകയാണ്, ഇതുവരെ ഒരു രൂപയും കിട്ടീട്ടില്ല എന്നവർ പറഞ്ഞു. ധനകാര്യ മന്ത്രിയാണെങ്കിലും, ആരോഗ്യമന്ത്രി ആണെങ്കിലും ഈ പദ്ധതി വഴി സഹായം ലഭിച്ച ഒരു പത്ത്‌ പേരോടെങ്കിലും സംസാരിച്ചാൽ കാരുണ്യാ ബെനവലന്റ് ഫണ്ട് സ്കീം ഒരിക്കലും നിർത്തലാക്കാൻ സാധിക്കുകയില്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. ഈ കാരുണ്യയുടെ പ്രയോജനം കൊണ്ട് ഇന്ന് ജീവിക്കുന്ന രോഗികളോടെങ്കിലും അന്വേഷിച്ചിട്ട് തീരുമാനം എടുക്കട്ടേ. ഇൻഷുറൻസ് സ്കീം ഒക്കെ എത്രയോ പ്രാവശ്യം നമ്മൾ കൊണ്ടുവന്നതാണ്, അതൊന്നും ഭലപ്രദമാകുന്നതായി കാണാൻ സാധിച്ചില്ല. അതുകൊണ്ട് ഇൻസൻസ് പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നത് വരെ ഈ കാരുണ്യ സ്കീം കഴിഞ്ഞ ഗവെർന്മെന്റ് നടത്തിയതുപോലെ തന്നെ തുടരണം എന്നാണ് എന്റെ അഭിപ്രായം. ഗവൺമെന്റിന് ഒരു ബാധ്യതയുമില്ലാതെ, ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കും എന്ന് കഴിഞ്ഞ ഗവണ്മെന്റ് തെളിയിച്ചതാണ്, ലോട്ടറിയിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനം മതി. കാരുണ്യാ ലോട്ടറി എടുക്കാൻ ജനങ്ങൾ പൂർണ്ണ താല്പര്യവുമായി മുന്പോട്ട് വരികയാണ്, അതുമായി അവർ പൂർണ്ണമായി സഹകരിക്കുന്ന പ്രവണതയാണ് നമ്മൾ കണ്ടത്.

കാരുണ്യക്ക് വേണ്ടിയുള്ള വരുമാനം പ്രത്യേകമായിട്ട് കാണണം. ഈ ലോട്ടറിയുടെ വരുമാനം പൊതു ഘജനാവിലേക്കു കൊടുത്തിരുന്നെങ്കിൽ ബാധ്യത വന്നേനെ. കാരുണ്യക്ക് വേണ്ടിയുള്ള ലോട്ടറിയുടെ വരുമാനം പ്രത്യേകമായിട്ടു കണക്കുവച്ചു ലോട്ടറിക്ക് കൊടുക്കണം. കാരുണ്യ ലോട്ടറി വഴി ലഭിച്ച ഫണ്ട് പൂർണ്ണമായും ഇതിന് മാത്രം പ്രയോജനപ്പെടുത്തണം, അതുകൊണ്ട് യുഡിഫിന് ഒരു രൂപയുടെ ബാധ്യതപോലും ഇതിന് വേണ്ടി വന്നിട്ടില്ല . രണ്ടായിരം കോടി രൂപയുടെ ബാധ്യത വന്നിരിക്കുന്നു എന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. യുഡിഫിന് ഇല്ലാതിരുന്ന ബാധ്യത എങ്ങനെയാണ് ഇപ്പോൾ വരുന്നത്? അപ്പോൾ ഈ കഴിഞ്ഞ എട്ടുമാസം കൊണ്ട് കാരുണ്യയിൽ നിന്ന് ലഭിച്ച വരുമാനം ഈ ഫണ്ടിലേക്ക് വന്നിട്ടില്ലന്നാണ് ഞാൻ ഊഹിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നത് ഈ സർക്കാർ ഈ വരുമാനം ബജറ്റിൽ കൊള്ളിച്ചിട്ടില്ലത്ത് കൊണ്ട് കാരുണ്യാ ലോട്ടറിയിൽ നിന്നു കിട്ടുന്ന വരുമാനവും പൊതു ഫണ്ടിലേക്ക് അടച്ചു കാണും. അതല്ലെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു കുടിശ്ശിക വരുകയില്ല എന്ന് എനിക്ക് പൂർണ്ണമായ ഉറപ്പുണ്ട്.

ഈ പദ്ധതി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ എല്ലാ ശക്തികൊണ്ടും ഞങ്ങൾ എതിർക്കും. ഈ പദ്ധതി കഴിഞ്ഞ ഗവണ്മെന്റ് കൊണ്ടു വന്നതു കൊണ്ട് ഒരു നല്ല പദ്ധതി നിർത്തലാക്കണോ? ആ പദ്ധതി കുറച്ചുകൂടി മെച്ചപ്പെടുത്താനല്ലേ ഒരു രാഷ്ട്രീയ പാർട്ടി ചെയ്യണ്ടത്? ഞങ്ങൾ അഞ്ച് വർഷം അധികാരത്തിൽ ഇരുന്നപ്പോൾ, അതിന് മുൻപത്തെ ഇടത് പക്ഷ ഗവണ്മെന്റ് കൊണ്ടുവന്ന ഏതെങ്കിലും ഒരു നല്ല പദ്ധതി ഞങ്ങൾ ഇല്ലാതാക്കിയോ? 2001-2006 യുഡിഫ് ഗവണ്മെന്റ് മൂന്ന് രൂപക്ക് അരി കൊടുത്തപ്പോൾ, അത് കഴിഞ്ഞു വന്ന എൽ.ഡി.എഫ് ഗവണ്മെന്റ് രണ്ട് രൂപക്ക് അരി കൊടുത്തു, പിന്നീട് വന്ന ഞങ്ങൾ ഒരു രൂപക്ക് അരി കൊടുക്കുകയായിരുന്നു. യുഡിഫ് മൂന്ന് രൂപക്ക് അരി കൊടുത്തു. പിന്നീട് അത് സൗജന്യമാക്കി. അങ്ങനെയാണ് ഒരു പാർട്ടി ചെയ്യണ്ടത്. അല്ലാതെ ഒരു ഗവണ്മെന്റ് കൊണ്ട് വരുന്ന നല്ല ഒരു പരിപാടിയേ ഇല്ലാതെ ആക്കുകയല്ല. ഈ കാരുണ്യാ പദ്ധതിയിൽനിന്നുള്ള ഫണ്ടിൽനിന്നുള്ള സഹായം കൂടുതലായി ജനങ്ങൾക്ക് നൽകി കൊണ്ട് മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ് ഈ സർക്കാർ ചെയ്യേണ്ടത്. ഈ പദ്ധതി നിർത്തലാക്കാനാണ് തീരുമാനമെങ്കിൽ കടുത്ത പ്രതിക്ഷേതത്തിന് ഇടയാക്കും. പലരുടെയും ജീവൻ നിലനിന്ന് പോകുന്നത് ഈ പദ്ധതിയിൽ നിന്നുള്ള സഹായംകൊണ്ടാണ് എന്ന് ഈ ഗവണ്മെന്റ് വിസ്മരിക്കരുത്.

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം

ഇന്ദിരാ ഗാന്ധി സ്മാരക പാലിയേറ്റിവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കോട്ടയം ജില്ലാ തല പാലിയേറ്റിവ് കെയർ സെമിനാറും പ്രവർത്തക യോഗവും ഉത്ഘാടനം ചെയ്യുന്നു.

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. അനൂകുല്യങ്ങൾക്കു അർഹതയുണ്ടങ്കിലും പലർക്കും വേണ്ട വിധം പരിഗണന കിട്ടാറില്ല. അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ട് വരാനും ദുരിതങ്ങളിൽ സഹായിക്കാനും പൊതു സമൂഹത്തിനു കഴിയണം. ദുരിത ബാധിതരോട് സഹതാപത്തിനപ്പുറം അവരുടെ ആവശ്യങ്ങൾ കണ്ടെത്തി സഹായിക്കുകയാണ് നമ്മുടെ കടമ.  



2016, ജൂൺ 17, വെള്ളിയാഴ്‌ച

തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം


തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്

തിരുവനനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ഈ കോളേജില്‍ ആദ്യവര്‍ഷ എം.ബി.ബി.എസ്. ബാച്ച് തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, 134 പുതിയ തസ്തികകള്‍ അനുവദിച്ച് ലബോറട്ടറിയടക്കം സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു. ഈ കോളേജില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കിയ 2016 അദ്ധ്യയന വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനത്തിന് അനുമതി ലഭിച്ച കാര്യം താങ്കള്‍ ഓര്‍ക്കുമല്ലോ? എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി അവര്‍ നിഷ്‌കര്‍ഷിക്കുന്ന ഒരു സമ്മതപത്രം സംസ്ഥാന സര്‍ക്കാര്‍ നല്‌കേണ്ടതുണ്ട്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ മെഡില്‍ കൗണ്‍സിലിന് ഒരു സമ്മതപത്രം ആദ്യം നല്കിയിരുന്നു. എന്നാല്‍ അത് പിന്നീട് പിന്‍വലിച്ചതായി മനസിലാക്കുന്നു. ഇതുകാരണം 2016 ലെ ഈ കോളേജിലെ അഡ്മിഷന്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. തന്മൂലം സംസ്ഥാനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച 100 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുകയാണ്. 25,000 രൂപ സര്‍ക്കാര്‍ ഫീസില്‍ സാധാരണക്കാര്‍ക്കും, 10 ശതമാനം സീറ്റില്‍ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായും പഠിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 500 സീറ്റുകളുടെ പ്രവേശന അനുമതി മെഡിക്കല്‍ കൗണ്‍സില്‍ നിഷേധിച്ചതായി പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നു. ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഈ 100 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ നടപടിമൂലം നഷ്ടമാകുന്നത് സംസ്ഥാനത്ത് പ്രവേശന പരീക്ഷ എഴുതി പ്രവേശനം കാത്തു കഴിയുന്ന വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്ന നടപടിയാണ്.
ആയതിനാല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്കിയ 100 സീറ്റുകളിലും അഡ്മിഷന്‍ ഉറപ്പു വരുത്തി, തിരുവനന്തപുരത്തെ രണ്ടാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,

ഉമ്മന്‍ ചാണ്ടി


2016, ഫെബ്രുവരി 17, ബുധനാഴ്‌ച

കാൻസർ നേരത്തെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമാക്കും


  കാൻസർ നേരത്തെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി. കാൻസർ രോഗികൾക്ക് പരമാവധി സഹായം നൽകുമെന്നും ഉമ്മൻചാണ്ടി നിയമസഭയിൽ ഉറപ്പുനൽകി.

കാൻസർ തടയാനുള്ള ശ്രമങ്ങൾക്കാണ് ഊന്നൽ. ജൈവപച്ചക്കറി ഉൽപാദനത്തിലെ വർധന ഇതിലേക്കുള്ള ആദ്യ ചുവടുവയ്പാണ്. രോഗം നേരത്തെ കണ്ടെത്താനുള്ള മാർഗങ്ങളും കാര്യക്ഷമമാക്കും. രോഗികളെ സഹായിക്കാൻ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ പര്യാപ്തമാകുന്നില്ല. എല്ലാ വശവും പരിശോധിച്ച് കൂടുതൽ സാമ്പത്തികസഹായം നൽകുമെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

കാൻസർ ബാധിച്ച കുട്ടികളെ സഹായിക്കാനുള്ള ബാലസാന്ത്വനം വിപുലപ്പെടുത്തുമെന്ന് ഷാഫി പറമ്പിലിന്റ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

#OommenChandy

2016, ജനുവരി 12, ചൊവ്വാഴ്ച

വൃക്കരോഗികൾക്ക് ചികിത്സാ സഹായ പരിധി ഉയർത്തും


കോട്ടയം ∙ വൃക്കരോഗികൾക്കു കാരുണ്യപദ്ധതി പ്രകാരമുള്ള ചികിൽസാ ധനസഹായ പരിധി ഉയർത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പങ്കാളികളായ വൃക്കദാതാക്കളുടെയും സ്വീകർത്താക്കളുടെയും കുടുംബ സംഗമം (മൃത്യുഞ്ജയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാരുണ്യാ ബനവലന്റ് ഫണ്ട് വഴി പരമാവധി രണ്ടുലക്ഷം രൂപവരെയാണ് ധനസഹായം ലഭിക്കുന്നത്. എന്നാൽ വൃക്ക മാറ്റിവച്ച രോഗികൾക്കു ലക്ഷക്കണക്കിനു രൂപയാണ് ചികിൽസകൾക്കും മരുന്നുകൾക്കും ചെലവ് വരുന്നത്. ഈ ഭാരിച്ച ചികിൽസാ ചെലവിന് ആശ്വാസമേകുന്ന വിധമുള്ള നടപടികൾ സ്വീകരിക്കും.

മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കാരുണ്യാ പദ്ധതിപ്രകാരം 10 ഡയാലിസിസ് മെഷീൻ കൂടി ഉടൻ അനുവദിക്കും. ഇതുപയോഗിച്ച് പ്രതിദിനം 60 പേർക്ക് അധികമായി ഡയാലിസിസ് ചെയ്യാൻ കഴിയും. വൃക്കരോഗികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ പദ്ധതി പുനരാരംഭിക്കും. പെൻഷൻ കുടിശിക ഉൾപ്പെടെ എല്ലാവർക്കും ലഭ്യമാക്കും.

വൃക്കരോഗികൾക്കു വേണ്ടിവരുന്ന അമിത ചികിൽസാ ചെലവ് സാധാരണ കുടുംബത്തിനു താങ്ങാൻ കഴിയുന്നില്ല. സർക്കാർ ഈ കാര്യത്തിൽ തുറന്ന മനസ്സോടെ നടപടിസ്വീകരിക്കും. ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി തുടക്കമിട്ട കാരുണ്യ ബനവലന്റ് ഫണ്ട് വഴി 1000 കോടി രൂപയുടെ ചികിൽസകളാണ് രോഗികൾക്കു ലഭ്യമാക്കിയത്. ഇതു ഫലപ്രദമായ രീതിയിൽ തുടരും.

അവയവ ദാതാക്കളും സ്വീകർത്താക്കളും ഒത്തുചേർന്ന് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കുടുംബ സംഗമം ആദ്യമായിട്ടാണ് നടക്കുന്നത്. ഇതു രോഗികളിലും ബന്ധുക്കളിലും ആത്മവിശ്വാസം വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു.

133 വൃക്കമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. ഇതിൽ 101 എണ്ണം ബന്ധുക്കൾ വൃക്കദാനം ചെയ്തതും 32 എണ്ണം മസ്തിഷ്ക മരണം സംഭവിച്ചവരുടെ വൃക്ക സ്വീകരിച്ചതുമാണ്.