UDF

2014, ഡിസംബർ 14, ഞായറാഴ്‌ച

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്



മാലദ്വീപില്‍ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. 

തിരുവനന്തപുരത്തുള്ള മാലദ്വീപ് കോണ്‍സലിനെ നാളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയചന്ദ്രന്റെ മോചനം വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. മാലെയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷണറോടും പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ നിര്‍ദേശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

മാസങ്ങള്‍ക്കു മുന്‍പു തന്നെ ജയചന്ദ്രന്റെ ഭാര്യ ജ്യോതിയും സുഹൃത്തുക്കളും ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. അപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരുമായും ഹൈക്കമ്മിഷനുമായും ബന്ധപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാനുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് മോചനം വൈകുന്നതെന്നാണ് കരുതിയത്. ഇത്രയും നീണ്ടുപോയ സ്ഥിതിക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു വേണ്ടതു ചെയ്യുമെന്നു  ജയചന്ദ്രന്റെ അമ്മ ജാനകിയമ്മയ്ക്കും മക്കളായ അഭിജിത്തിനും കാര്‍ത്തികയ്ക്കും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജയചന്ദ്രന്റെ സഹോദരങ്ങള്‍ക്കും കര്‍മ സമിതി ഭാരവാഹികള്‍ക്കും ഒപ്പമാണ് ബന്ധുക്കള്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ഉദാസീനതയാണ് പ്രശ്‌നം വഷളാക്കിയതെന്നു ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അറസ്റ്റിലായപ്പോഴും തുടര്‍ന്നും ഒരു വിവരവും ബന്ധുക്കളെ അറിയിച്ചിട്ടില്ല. ജയചന്ദ്രനെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ചിട്ട് ഒന്‍പതു മാസമായിട്ടും അദ്ദേഹം ജയിലിലാണ്. മറ്റു കള്ളക്കേസുകള്‍ ചുമത്താനുള്ള ഗൂഢനീക്കങ്ങളും ഇതോടൊപ്പം നടക്കുന്നു. രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമായുള്ള ഈ നീക്കങ്ങളെ ചെറുക്കാന്‍ ഹൈക്കമ്മിഷന്‍ ഒന്നും ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.