UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 8, ചൊവ്വാഴ്ച

ശരണപാതയില്‍ മുഖ്യമന്ത്രി നടന്നു കയറി

ശബരിമല: ശരണപാതയില്‍ മുഖ്യമന്ത്രിയുടെ അതിവേഗത്തിനൊപ്പമെത്താന്‍, മന്ത്രിമാരായ ശിവകുമാറും തിരുവഞ്ചൂരും പലപ്പോഴും ബുദ്ധിമുട്ടി. നടന്നൊരു മലകയറ്റത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരോഗ്യം അനുവദിക്കാത്തതിനാല്‍ മന്ത്രി കെ.എം.മാണിയുടെ യാത്ര ഡോളിയിലായിരുന്നു.

പമ്പയിലെ തിരക്കിട്ട പരിപാടികള്‍ക്കുശേഷം വിശ്രമമില്ലാതെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മല കയറിയത്.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രയില്‍ അപ്പാച്ചിമേട്ടിലും ശബരീപീഠത്തിലും മാത്രമായിരുന്നു വിശ്രമം. ക്ഷീണം തീര്‍ക്കാന്‍ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ 'ആവശ്യത്തിന് കുടിക്കുന്നുണ്ടെന്ന' മുഖ്യമന്ത്രിയുടെ മറുപടി ചിരി പടര്‍ത്തി. കാലിന് പരിക്കേറ്റശേഷം ഉമ്മന്‍ചാണ്ടിയുടെ ആദ്യ ശബരിമല യാത്രയായിരുന്നു തിങ്കളാഴ്ചത്തേത്.ഇതിന്റെ വിഷമതകളൊന്നും മലകയറ്റത്തെ ബാധിച്ചില്ലെന്നും എല്ലാം അയ്യപ്പന്‍ കാത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വികസനത്തിലെ പ്രശ്‌നം വനഭൂമിയുടെ ലഭ്യതയാണ്.യു.പി.എ.സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഈ പ്രതിസന്ധിക്ക് മാറ്റം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെത്തി ഉച്ചഭക്ഷണത്തിനുശേഷം മുഖ്യമന്ത്രിയും സംഘവും പോലീസ്‌മെസ്ഹാള്‍ സന്ദര്‍ശിച്ചു. ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് സൗകര്യങ്ങള്‍ക്ക് കുറവുണ്ടാകാരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ബെയ്‌ലി പാലത്തിന്റെ ഉദ്ഘാടനത്തിനുശേഷം ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി മടങ്ങുമ്പോഴേയ്ക്കും സന്നിധാനത്ത് മഴ തുടങ്ങിയിരുന്നു. മഴയത്ത് മലയിറങ്ങിയ സംഘം ഏഴുമണിക്ക് പമ്പയിലെത്തി.

2011, നവംബർ 6, ഞായറാഴ്‌ച

14 മണിക്കൂര്‍ നീണ്ട ജനകീയമേളയില്‍ തീര്‍പ്പായത് 11,000 അപേക്ഷകള്‍

കോഴിക്കോട്: രാവിലെ പത്ത് മണിക്കു തുടങ്ങി അര്‍ധരാത്രിവരെ തുടര്‍ന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരിഗണിച്ചത് 11,000-ത്തിലധികം പരാതികള്‍. വെള്ളിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്ത 7,800 അപേക്ഷകളിലും ശനിയാഴ്ച നേരിട്ടെത്തിയ 3,500 അപേക്ഷകളിലുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഒരു കോടി രൂപയോളം അനുവദിച്ചു. എത്ര രൂപയാണ് നല്‍കിയതെന്ന് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. രാവിലെ പത്ത് മണി മുതല്‍ മുഖ്യമന്ത്രി ഓരോരുത്തരുടെയും പരാതി നേരിട്ട് കേട്ട് തീരുമാനം പറഞ്ഞു. ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് സഹായമായി അനുവദിച്ചത്.

മുഖ്യമന്ത്രി പരാതിയില്‍ തീര്‍പ്പാക്കി അപേക്ഷയ്ക്ക് മുകളില്‍ അനുവദിച്ച തുക എഴുതും. ഈ തുകയ്ക്കുള്ള ചെക്ക് ബന്ധപ്പെട്ട താലൂക്ക് അധികൃതര്‍ അപ്പോള്‍ത്തന്നെ കൗണ്ടറില്‍നിന്ന് നല്‍കും. വൈകുന്നേരം നാല് മണിയായപ്പോഴാണ് മുഖ്യമന്ത്രി ലഘുഭക്ഷണം കഴിച്ചത്. ഇടതടവില്ലാതെ രാത്രി എട്ട് മണിവരെ വേദിയിലിരുന്ന് പരാതികേട്ട മുഖ്യമന്ത്രി ഇടയ്ക്ക് അരമണിക്കൂര്‍കൊണ്ട് മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ മകളുടെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി.

റവന്യൂ, സര്‍വേ, പഞ്ചായത്ത്, കോര്‍പറേഷന്‍, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റി, മൈനിങ് ആന്‍ഡ് ഇറിഗേഷന്‍, വൈദ്യുതി ബോര്‍ഡ്, ദേവസ്വം ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഹജ്ജ്, നോര്‍ക്ക, മോട്ടോര്‍ വാഹനം, പൊലീസ്, എക്സൈസ്, വനം, ജയില്‍, ഫയര്‍ഫോഴ്സ്, വില്‍പന നികുതി, ബാങ്ക് രജിസ്ട്രേഷന്‍, കൃഷി, എംപ്ളോയ്മെന്‍റ്, ജലസേചനം, മൃഗസംരക്ഷണം തുടങ്ങി അറുപതില്‍പരം സര്‍ക്കാര്‍ വകുപ്പുകള്‍, ബി.എസ്.എന്‍.എല്‍, കേന്ദ്രീയ വിദ്യാലയം, എല്‍.ഐ.സി തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച പതിനായിരത്തോളം പരാതികളില്‍ തീര്‍പ്പുകല്‍പിക്കാന്‍ ഏഴ് കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.
നേരത്തേ ലഭിച്ച പരാതികളില്‍ മൂവായിരത്തോളം എണ്ണം ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കിയിരുന്നു. ബാക്കിയുള്ള  ചിലതില്‍ മുഖ്യമന്ത്രി തീര്‍പ്പുകല്‍പിച്ചു. സാങ്കേതിക പ്രശ്നം നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിച്ച് തീര്‍പ്പാക്കാന്‍ മാറ്റിവെച്ചു.

മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയ പടുകൂറ്റന്‍ പന്തലിലായിരുന്നു ചടങ്ങുകള്‍. പരാതിക്കാരുടെ നീണ്ട ക്യൂ പന്തല്‍ കഴിഞ്ഞ് റോഡുവരെയെത്തി. ഉദ്ഘാടനചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, വി.എം. ഉമ്മര്‍ മാസ്റ്റര്‍, സി. മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംബന്ധിച്ചു.
വാഹന പണിമുടക്ക് മൂലം ശനിയാഴ്ച എത്താന്‍ കഴിയാതിരുന്നവര്‍ക്കായി നവംബര്‍ ഒമ്പതിന് ഇതേ വേദിയില്‍ വീണ്ടും ജനസമ്പര്‍ക്ക പരിപാടി നടത്തും. അന്ന് മുഖ്യമന്ത്രി ഉണ്ടാവില്ല.

അര്‍ഹമെങ്കില്‍ എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കും- മുഖ്യമന്ത്രി

കോഴിക്കോട്: തീര്‍ത്തും അര്‍ഹതപ്പെട്ട പരാതികളില്‍ എ.പി.എല്‍. (ദാരിദ്ര്യരേഖയ്ക്ക് മുകളില്‍) റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍. (ദാരിദ്ര്യരേഖയ്ക്ക് താഴെ) ആക്കിനല്‍കുമെന്നും ഇതിനായി മന്ത്രിസഭ പൊതുമാനദണ്ഡം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച ബഹുജനസമ്പര്‍ക്ക പരിപാടി സമാപിച്ചശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമ്പര്‍ക്കപരിപാടിയില്‍ 11,000ത്തില്‍പ്പരം പരാതികള്‍ ലഭിച്ചതില്‍ റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കിക്കിട്ടാന്‍ നിരവധി അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ തീര്‍ത്തും ന്യായമായ ചില പരാതികള്‍ അംഗീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ മന്ത്രിസഭ നിശ്ചയിക്കുന്ന പൊതുമാനദണ്ഡപ്രകാരം ജില്ലാകളക്ടര്‍ പരിശോധിച്ച് തീര്‍പ്പ്കല്‍പ്പിക്കും.

ശരീരം പൂര്‍ണമായി തളര്‍ന്നുകിടക്കുന്നവര്‍, ഗൃഹനാഥന്‍ മരിച്ച കേസുകള്‍, അംഗവൈകല്യം സംഭവിച്ചവര്‍, പുറമ്പോക്കില്‍ കഴിയുന്നവര്‍, പൂര്‍ണമായും വാസയോഗ്യമായ വീടുകളില്‍ കഴിയുന്നവര്‍ തുടങ്ങിയവരുടെ കാര്‍ഡുകള്‍ എ.പി.എല്‍. വിഭാഗത്തിലാണെങ്കില്‍ അത് ബി.പി.എല്ലിലാക്കി നല്‍കും. വായ്പ എടുത്ത് ഗൃഹനാഥന്‍ മരിച്ച കേസുകളില്‍ ഉദാരമായ നിലപാട് സ്വീകരിക്കാന്‍ ബാങ്കുകളോടും ധനകാര്യസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപണിമുടക്കായിട്ടും ജനസമ്പര്‍ക്കപരിപാടി വിജയിപ്പിക്കാന്‍ സഹായിച്ച ജനപ്രതിനിധികളെയും ജില്ലാഭരണകൂടത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ആയിരംപേര്‍ക്ക് പട്ടയം നല്‍കി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം

കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി ആയിരംപേര്‍ക്ക് പട്ടയവും ദുരിതാശ്വാസസഹായവും നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ജനകീയമേളയായി. രോഗം തളര്‍ത്തിയ ശരീരവുമായി നിരാലംബരായി കഴിയുന്നവരുള്‍പ്പെടെ കണ്ണീരും പരിഭവവുമായി സഹായത്തിന്റെ കൈത്താങ്ങിനായി എത്തിയവരെ ആദ്യം സദസ്സിലേക്ക് ഇറങ്ങിവന്നുകണ്ട് മുഖ്യമന്ത്രി ആശ്വാസം പകര്‍ന്നു.

ഭരണവും ജനങ്ങളുംതമ്മിലുള്ള അകലം കുറയ്ക്കുകയാണ് ജനസമ്പര്‍ക്കപരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പണിമുടക്കായിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് രാവിലെത്തന്നെ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ പരാതിയും നിവേദനവുമായി സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തിയതോടെ ജനസമ്പര്‍ക്കപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 11,000 പരാതികള്‍ക്ക് പരിഹാരവേദിയായി.

2008 മുതല്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരംപേര്‍ക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും 25 പേര്‍ക്ക് കൈവശരേഖയും കുന്ദമംഗലം നാല് സെന്റ് കോളനിയില്‍ 30 പേര്‍ക്കും വടകരയില്‍ 14 പേര്‍ക്കും പട്ടയവും നല്‍കി. ഈയ്യപ്പടി കോളനിയിലെ സോഫിയസക്കറിയയ്ക്ക് പട്ടയം നല്‍കി മുഖ്യമന്ത്രി പരിപാടിക്ക് തുടക്കമിട്ടു. ദേശീയ കുടുംബസഹായ പദ്ധതിയുടെ ധനസഹായവിതരണം, ദുരിതാശ്വാസധനസഹായം, പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ച 24 പട്ടികജാതി, പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, മരംകയറ്റ തൊഴിലാളി ക്ഷേമനിധി ധനസഹായം തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ ചടങ്ങില്‍വെച്ച് വിതരണം ചെയ്തു. ആകെ ലഭിച്ച 10,000 പരാതികളില്‍ മൂവായിരത്തില്‍ നേരത്തേതന്നെ ഉദ്യോഗസ്ഥര്‍ പരിഹാരം കണ്ടിരുന്നു. ഇത് വിവിധ വകുപ്പുകളുടെ ഏഴ് കൗണ്ടറുകളിലൂടെ വിതരണം ചെയ്തു. ചികിത്സാസഹായം ഉള്‍പ്പെടെ വിവിധ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ, നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനുള്ള നീണ്ട നിര വൈകുന്നേരം വരെ തുടര്‍ന്നു.

പണിമുടക്കായതിനാല്‍ ശനിയാഴ്ച നേരിട്ടെത്താന്‍ കഴിയാതിരുന്നവരുടെ പരാതികള്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഒമ്പതിന് ബുധനാഴ്ച പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം.എല്‍.എ. മാരായ എ.കെ. ശശീന്ദ്രന്‍, പുരുഷന്‍കടലുണ്ടി, ഇ.കെ. വിജയന്‍, വി.എം. ഉമ്മര്‍, സി. മോയിന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകളക്ടര്‍ പി.ബി. സലീം സ്വാഗതം പറഞ്ഞു.




Oommen Chandy launches State-wide 'People Contact Programme'

2011, നവംബർ 4, വെള്ളിയാഴ്‌ച

വി.എസിന്റെ സ്വകാര്യകേസുകള്‍: പണം സര്‍ക്കാര്‍ നല്‍കില്ല


കോട്ടയം : വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ സുപ്രീംകോടതിയില്‍ വിവിധ കേസുകള്‍ക്ക്‌ അഭിഭാഷകരെ നിയോഗിച്ച വകയില്‍ ചെലവായ തുക സര്‍ക്കാര്‍ നല്‍കേണ്ടതില്ലെന്നു നിയമോപദേശം. വി.എസ്‌. നല്‍കിയ കേസുകളുടെ നിയമനടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും നടപടിക്രമമനുസരിച്ചു തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വി.എസ്‌. സ്വകാര്യകേസ്‌ ഫയല്‍ ചെയ്‌തതുവഴി ഒരുകോടിയോളം രൂപയാണു സര്‍ക്കാരിനു ബാധ്യത. ലോട്ടറിക്കേസില്‍ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചതിനാണു കൂടുതല്‍ പണം ചെലവായത്‌.

നടപടിക്രമം പാലിക്കാതെയാണു വി.എസ്‌. സ്വകാര്യകേസ്‌ ഫയല്‍ ചെയ്‌തതെന്നാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. പുറത്തുനിന്ന്‌ അഭിഭാഷകരെ കൊണ്ടുവന്നതിന്റെ വിശദാംശങ്ങള്‍ കോടതി ചോദിച്ചതിന്റെ അടിസ്‌ഥാനത്തിലാണു സര്‍ക്കാര്‍ നിയമോപദേശം തേടിയത്‌.

ഐസ്‌ക്രീം, ഇടമലയാര്‍ കേസുകള്‍ അട്ടിമറിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു പുറത്തുനിന്ന്‌ അഭിഭാഷകരെ നിയോഗിച്ചതെന്നാണു വി.എസിന്റെ നിലപാട്‌. എന്നാല്‍, സര്‍ക്കാരിനു വിശ്വാസമില്ലാത്ത അഭിഭാഷകരെ അഡ്വക്കേറ്റ്‌ ജനറല്‍ ഉള്‍പ്പെടെ പ്രധാനപദവികളില്‍ നിയോഗിച്ചതിനെപ്പറ്റി മറുപടി പറയാന്‍ വി.എസിനു ബാധ്യതയുണ്ടെന്നാണു നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വി.എസിന്റെ വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. അഴിമതിക്കേസുകളില്‍ അഭിഭാഷകരെ നിയോഗിച്ചതു പാര്‍ട്ടിയുടെ ചെലവിലല്ലെന്നും അലവന്‍സും സുഹൃത്തുക്കളുടെ സഹായവും ഉപയോഗിച്ചാണു കേസ്‌ നടത്തുന്നതെന്നുമാണു വി.എസ്‌. പറഞ്ഞത്‌.

എന്നാല്‍, വി.എസ്‌. കേസ്‌ നടത്തിയതു പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിയുടെ ചെലവിലാണെന്നു കോടതി പരാമര്‍ശത്തിന്റെ പശ്‌ചാത്തലത്തില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു.

2011, നവംബർ 3, വ്യാഴാഴ്‌ച

തിരഞ്ഞെടുപ്പിനു മുന്‍പ് ജേക്കബ് വിഭാഗത്തിന് മന്ത്രിയുണ്ടാകില്ല:ഉമ്മന്‍ചാണ്ടി

തിരഞ്ഞെടുപ്പിനു മുന്‍പ് ജേക്കബ് വിഭാഗത്തിന് മന്ത്രിയുണ്ടാകില്ല:ഉമ്മന്‍ചാണ്ടി



ജേക്കബിനു പകരം മന്ത്രിയാരെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യവകുപ്പിന്റെ ചുമതല തല്‍ക്കാലം താന്‍ വഹിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിയെ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി.എം.ജേക്കബിന്റെ കുടുംബത്തില്‍നിന്നൊരാളെ സ്ഥാനാര്‍ഥിയാക്കണമെന്നത് യാക്കോബായ സഭയുടെ ഔദ്യോഗിക നിലപാടാണെന്ന് ഡോ.ഏലിയാസ് മാര്‍ അത്തനാസിയോസ് പറഞ്ഞു.ഈ ആവശ്യം സര്‍ക്കാരിനെ അറിയിക്കും. അതെസമയം, മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഭാരവാഹി യോഗം തിരുവനന്തപുരത്ത് ചേരും. രാവിലെ 11നാണ് യോഗം.പാര്‍ട്ടി നിര്‍ദേശിക്കുന്നയാളെ മന്ത്രിയാക്കി പിറവം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്ന് യുഡിഎഫിനോടാവശ്യപ്പെടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

യോഗത്തിനുശേഷം മുഖ്യമന്ത്രിയെയും കെ പി സി സി അധ്യക്ഷനെയും ഘടകകക്ഷിനേതാക്കളെയും കണ്ട് തങ്ങളുടെ ആവശ്യം അറിയിക്കാനാണ് തീരുമാനം.


പിള്ളയുടെ മോചനം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

പിള്ളയുടെ മോചനം: നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ബാലകൃഷ്ണ പിള്ളയുടെ മോചന കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനുള്ള അധികാരം പ്രയോഗിക്കുക മാത്രമാണ് ചെയ്തത്.

പിള്ളയ്ക്ക് അനര്‍ഹമായി ഒരു ദിവസം പോലും പരോള്‍ നല്‍കിയിട്ടില്ല. ഒന്നും രഹസ്യമായല്ല ചെയ്തത്.മുന്‍ സര്‍ക്കാരുകളും ഇതേ രീതിയില്‍ തീരുമാനം എടുത്തിട്ടുണ്ട്.  കൊലക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ വച്ച് മറ്റൊരാളെ കുത്തിക്കൊന്നയാളെ പോലും ഇളവു നല്‍കി മോചിപ്പിച്ചവരാണ് ഇപ്പോള്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നടപടിക്രമം പാലിക്കാതെയാണ് വിഎസ് അച്യുതാനന്ദന്‍ സീനിയര്‍ അഭിഭാഷകരെ കേസ് നടത്താന്‍ നിയോഗിച്ചതെങ്കില്‍ അക്കാര്യത്തില്‍ സര്‍ക്കാരിനു ബാധ്യതയൊന്നു മില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതു സ്ഥാനം വഹിച്ചാലും ചട്ടക്കൂടിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കണമെന്നും തനിക്കും ഇതു ബാധകമാണെന്നും മുഖ്യമന്ത്രി  ചൂണ്ടിക്കാട്ടി.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ ചുവടെ

* വിഴിഞ്ഞം തുറമുഖം രണ്ടു കണ്‍സോര്‍ഷ്യം സമര്‍പ്പിച്ചിരുന്ന ടെക്‌നിക്കല്‍ ബിഡ് അംഗീകരിച്ചു.
* തിരുവനന്തപുരത്തെ കഴക്കൂട്ടം-ബാലരാമപുരം മോണോറയില്‍ മംഗലപുരം ടെക്‌നോസിറ്റി മുതല്‍ നെയ്യാറ്റിന്‍കര വരെ നീട്ടും.കോഴിക്കോട് മോണോ റയില്‍ പദ്ധതിയുടെ സാധ്യതാ പഠനം പൂര്‍ത്തിയായി.
*പുതിയതായി തുടങ്ങുന്ന 74 സായാഹ്‌ന കോടതികള്‍ക്കായി  148 തസ്തിക സൃഷ്ടിച്ചു.
  *സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജ് അംഗീകരിച്ചു.


2011, നവംബർ 2, ബുധനാഴ്‌ച

മോണോ റെയില്‍പാതയുടെ ദൂരപരിധി കൂട്ടും: മുഖ്യമന്ത്രി


തിരുവനന്തപുരം: കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ നടപ്പിലാക്കാനിരുന്ന മോണോ റെയില്‍പാതയുടെ ദൂരപരിധി കൂട്ടും. നേരത്തെ നിശ്ചയിച്ചിരുന്നത് 28 കിലോമീറ്ററാണ്. ഇപ്പോളത് നെയ്യാറ്റിന്‍കര വരെ നീട്ടാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി സര്‍വെയ്ക്കായി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. കോഴിക്കോടും മോണോ റെയില്‍പാതയുടെ സാധ്യതാപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിന്റെ കെട്ടിടം പണി കാക്കനാട് പൂര്‍ത്തിയായിട്ടുണ്ട്. യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്നത് വരെ ഹൈക്കോടതിക്ക് ആ കെട്ടിടങ്ങള്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വിട്ടുകൊടുത്തു.

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ അവകാശികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പുതുക്കി എഴുതിയ റീസെറ്റില്‍മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ആര്‍.ആന്‍ഡ്.ആര്‍) നിയമരേഖ സര്‍ക്കാര്‍ അംഗീകരിച്ചു. സ്ഥലം നല്‍കുന്നവരുടെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതാണ് പുതുക്കിയ രേഖ. അത് വിശദമായി റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്നീട് പത്രസമ്മേളനത്തില്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍. ബാലകൃഷ്ണ പിള്ളയെ ജയില്‍മോചിതനാക്കിയ കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അക്കാര്യത്തില്‍ നിയമപരമായി സര്‍ക്കാരിനുള്ള അധികാരം മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. മുന്‍സര്‍ക്കാരുകള്‍ ഇതുപോലെ പലതവണ തീരുമാനമെടുത്തിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു.

അധികാരികള്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാട്ടരുത്-മുഖ്യമന്ത്രി



കോട്ടയം: അധികാരത്തിലിരിക്കുന്നവര്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത കാട്ടരുതെന്നും വിമര്‍ശങ്ങളാണ് തെറ്റുതിരുത്താനുള്ള മാര്‍ഗ്ഗമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്‌ക്ലബ്ബിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'സഹിഷ്ണുതകാട്ടുകയെന്നത് ജനാധിപത്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. അതേസമയം വിമര്‍ശം സൃഷ്ടിപരമാകണമെന്നത് മാധ്യമങ്ങളുടെയും ബാധ്യതയാണ്. ഇതുരണ്ടും പരസ്പര പൂരകമാകുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നത്. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ക്രിയാത്മകമായ വിമര്‍ശങ്ങളാണ് മാധ്യമങ്ങള്‍ നടത്തേണ്ടത്. ഭരണാധികാരികളുടെ തെറ്റുകള്‍ തിരുത്താന്‍ അത്തരം വിമര്‍ശങ്ങള്‍ സഹായിക്കും'- അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മാധ്യമരംഗത്തെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മാധ്യമപ്രവര്‍ത്തകര്‍ സദാ സജ്ജരായിരിക്കണമെന്ന് ആശംസാപ്രസംഗത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമെന്നും അതില്‍ വ്യക്തിപരമായ കാര്യങ്ങള്‍ കടന്നുകൂടാന്‍ പാടില്ലെന്നും റവന്യു വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നിസ്സാരമായ പ്രശ്‌നങ്ങളിലും വ്യക്തിപരമായ താല്പര്യങ്ങളിലുമൂന്നിയ വിമര്‍ശങ്ങള്‍ വികസനത്തിന്റെ ഗതിമാറ്റുമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു. മീഡിയ റേറ്റിങ്ങിനുവേണ്ടി മാത്രം വാര്‍ത്തകള്‍ ഉപയോഗിക്കുന്നരീതി നന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ വ്യക്തിപരമായ വിമര്‍ശങ്ങളില്‍ കുറച്ചുകൂടി മാന്യത പുലര്‍ത്തിയില്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാകുമെന്ന് ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടു.

ജോസ് കെ. മാണി എം.പി., എല്‍.ഡി.എഫ്.കണ്‍വീനര്‍ വൈക്കം വിശ്വന്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്ബ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോട്ടയം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയുമായ കെ.എം.റോയ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി മനോഹരന്‍ മോറായി, മുന്‍ എം.എല്‍.എ. വി.എന്‍.വാസവന്‍, എന്നിവരും പ്രസംഗിച്ചു.

2011, നവംബർ 1, ചൊവ്വാഴ്ച

ജേക്കബിന് ആയിരങ്ങളുടെ ആദരാഞ്ജലി

കൊച്ചി: ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം.ജേക്കബ്ബിന് കേരളത്തിന്റെ ആദരാഞ്ജലി. എറണാകുളം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക-സിനിമാരംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരില്‍ പലരും മരണവാര്‍ത്ത അറിഞ്ഞ ഉടന്‍തന്നെ ആസ്​പത്രിയിലേക്കെത്തി. ശവസംസ്‌ക്കാരം തീരുമാനിച്ചിരുന്നത് ചൊവ്വാഴ്ചയായിട്ട് കൂടി നിയമസഭാ സാമാജികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒറ്റയ്ക്കും കൂട്ടമായുമെല്ലാം തിങ്കളാഴ്ച തന്നെ എറണാകുളത്തെത്തി. ലേക് ഷോര്‍ ആസ്​പത്രിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലെത്തിച്ചത്. ജില്ലയിലെ ആദ്യ പൊതുദര്‍ശനമായിരുന്നു ഇത്.


കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു,
ആര്യടന്‍ മുഹമ്മദ്, പി.കെ.അബ്ദുറബ്ബ്, അടൂര്‍ പ്രകാശ്, കെ.സി.ജോസഫ്,
സി.എന്‍.ബാലകൃഷ്ണന്‍, ഷിബു ബേബി ജോണ്‍, വി.എസ്.ശിവകുമാര്‍,
യു.ഡി.എഫ്.കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, കെ.പി.സി.സി.അധ്യക്ഷന്‍ രമേശ്
ചെന്നിത്തല, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍,
സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, നേതാക്കളായ ഇ.പി.ജയരാജന്‍,
എം.എം. ലോറന്‍സ്, തോമസ് ഐസക്, എം.വിജയകുമാര്‍, എസ്.ശര്‍മ്മ, എം.പി.മാരായ
പി.ടി.തോമസ്, പി.രാജീവ്, കെ.പി.ധനപാലന്‍, ജോസ് കെ.മാണി, ഹൈക്കോടതി ആക്ടിങ്
ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, അഡ്വ.ജനറല്‍ കെ.പി.ദണ്ഡപാണി,
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആസഫ് അലി, ജസ്റ്റിസ് പയസ് കുര്യാക്കോസ്,
ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, മുന്‍ കളക്ടര്‍ ഡോ.എം.ബീന,
നടന്‍മാരായ മമ്മൂട്ടി, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഇടവേള ബാബു, വരാപ്പുഴ
അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍, യു.ഡി.എഫ്. നേതാക്കളായ
എം.എം.ഹസന്‍, വി.എം.സുധീരന്‍, എ.വി.താമരാക്ഷന്‍, അഡ്വ.രാജന്‍ബാബു, ജോണി
നെല്ലൂര്‍, മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, ബി.ജെ.പി. സംസ്ഥാന
പ്രസിഡന്റ് വി.മുരളീധരന്‍, കൊച്ചി നഗരസഭാ മേയര്‍ ടോണി ചമ്മണി,
സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്റ് ആലുങ്കല്‍ ദേവസ്സി, പ്രൊഫ.
വി.ജെ.പാപ്പു തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.



മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, ഡയറക്ടര്‍ പി.വി.ഗംഗാധരന്‍
എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. ഡയറക്ടര്‍ പി.വി.നിധീഷിന് വേണ്ടിയും
റീത്ത് സമര്‍പ്പിക്കപ്പെട്ടു.



പിറവം സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മൃതദേഹം
പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി
അധ്യക്ഷന്‍ രമേശ് ചെന്നിത്തല, സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി
സ്​പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,
പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.എസ്. ശിവകുമാര്‍,
കെ.പി. മോഹനന്‍, ഡോ. കെ.സി. ജോസഫ്, പി.ജെ. ജോസഫ്, കെ.ബി. ഗണേഷ്‌കുമാര്‍,
പി.കെ. ജയലക്ഷ്മി, എംപിമാരായ കെ. സുധാകരന്‍, പി.ടി. തോമസ്,
പീതാംബരക്കുറുപ്പ്, കൊടിക്കുന്നില്‍ സുരേഷ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി
ബാലകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, മാതൃഭൂമി ഡയറക്ടര്‍
മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ എം.വി. ശ്രേയാംസ്‌കുമാര്‍
എംഎല്‍എ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.