UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

video എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
video എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, മേയ് 13, വെള്ളിയാഴ്‌ച

കടത്തിൽ മുങ്ങുന്ന കേരളത്തിൽ സർക്കാർ പരസ്യങ്ങൾക്ക് 100 കോടി ധൂര്‍ത്ത്

 

തൃക്കാക്കര UDF സ്ഥാനാർത്ഥി ശ്രീമതി ഉമാ തോമസിൻ്റെ തൃക്കാക്കര നേർത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു 

ജീവനക്കാർക്ക് ശബളം നൽകാനോ, പദ്ധതികൾ നടത്താനോ പണമില്ലാതെ നട്ടം തിരിയുന്ന അവസ്ഥയിൽ എത്തിച്ചു എന്നതാണ് 6 കൊല്ലത്തെ പിണറായി ഭരണം കൊണ്ട് ഉണ്ടായ നേട്ടം.

പാർട്ടി സഖാക്കളുടെ കേസ് നടത്തിപ്പുകൾക്കുള്ള വക്കീൽ ഫീസിനും, പണിയില്ലാത്ത പാർട്ടി സഖാക്കൾക്ക് ലക്ഷങ്ങളുടെ ശബള തസ്തികകൾ സൃഷ്ടിച്ച് ജോലി നിയമനങ്ങൾ നടത്തിയും പൊതു ഖജനാവ് കൊള്ളയടിക്കുന്ന ഇടത് ഭരണം വാർഷീക ആഘോഷങ്ങൾക്കായി 100 കോടി രൂപയാണ് ചിലവാക്കുന്നത്. ഈ ധൂർത്തിൻ്റെ മറവിൽ പൊതു പണം പാർട്ടിക്കാർ വീതം വച്ച് എടുക്കുകയാണ്.

പെട്രോളിയം വില വർധനവിൻ്റെ മറവിൽ ജനങ്ങളുടെ ചുമലിൽ അധിക നികുതിദാരം അടിച്ചേൽപ്പിക്കുന്ന മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞ മട്ട് കാണിക്കാതെ കണ്ണടച്ച് കുടിക്കുന്ന പാല് ജനങ്ങളുടെ കണ്ണീരാണെന്നത് മറക്കേണ്ട. സംസ്ഥാനം വിചാരിച്ചാൽ ഗ്യാസിനും , പെട്രോളിയത്തിനും മാന്യമായ ഇളവ് അനുവദിക്കാനാകും.

എക്കാലത്തും വികസന വിരുദ്ധ സമരം നയിച്ചവർ സംസ്ഥാനത്തെ എത്ര ട്രാൻസ്പോർട്ട് ബസ്സുകളും, സർക്കാർ വാഹനങ്ങളും തകർത്തിട്ടുണ്ടെന്ന് ഓർക്കണം. അതെല്ലാം തന്നെയാകട്ടെ സംസ്ഥാനത്ത് വികസന പരിപാടികൾ പാടില്ലെന്നും നടത്തിക്കില്ലെന്നും പറഞ്ഞ് നടത്തിയിട്ടുള്ളതാണ്.

ഉമാ തോമസ് തൃക്കാക്കരക്കാരിയാണ്. തികഞ്ഞ മതനിരപേക്ഷതയാണ് അവരുടെ രക്തം. ജനങ്ങൾക്ക് നന്നായി നേരിട്ടറിയാവുന്ന പൊതുuപ്രവർത്തക കൂടിയാണ്. ഉമ ജയിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണ്. ജനങ്ങടെ ഈ ആവശ്യത്തിനുള്ള അവസരം കിട്ടിയിരിക്കുന്നത് തൃക്കാക്കരക്കാർക്കാണ്. അതു കൊണ്ട് തന്നെ ദുർഭരണത്തിൻ്റെ കെടുതിക്ക് എതിരെയുള്ള പ്രതികരണം ആകണം ഓരോ വോട്ടും.

ഉമാ തോമസിന് ഉണ്ടാകേണ്ടത് വെറുമൊരു വിജയമല്ല. മറിച്ച് നാം അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെയുള്ള വിജയമാകണം. അതിന് അര ലക്ഷത്തിന് അടുത്തുള്ള ഭൂരിപക്ഷമാണ് നിങ്ങൾ നൽകേണ്ടത്. ഇതാണ് തൃക്കാക്കരയിലെ വോട്ടർമാരോടുള്ള എൻ്റെ താഴ്മയായ അഭ്യർത്ഥന.




2022, ഏപ്രിൽ 5, ചൊവ്വാഴ്ച

'വിലക്കയറ്റമില്ലാത്ത ഇന്ത്യ, സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുക' കോണ്‍ഗ്രസിന്റെ ഏക മുദ്രവാക്യം

 


'വിലക്കയറ്റമില്ലാത്ത ഇന്ത്യ, സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുക' എന്നതാണ് കോണ്‍ഗ്രസിന്റെ ഏക മുദ്രവാക്യം. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്.

നിങ്ങള്‍ എത്ര ശ്രമിച്ചാലും എന്നെ വിവാദത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കേണ്ട. ഐഎന്‍ടിയുസി കോണ്‍ഗ്രസില്‍ എന്താണെന്ന് ബന്ധപ്പെട്ടവര്‍ പറയും.



2021, മാർച്ച് 20, ശനിയാഴ്‌ച

യൂ ഡി എഡഫിനു ശബരിമല രാഷ്ടീയ ആയുധമല്ല മറിച്ച് പുണ്യഭൂമിയാണ്

 



ശബരിമല പുണ്യഭൂമിയാണ് ; രാഷ്ട്രീയമല്ല...  പക്ഷെ,
വിശ്വാസികളുടെ മനസ്സിനേറ്റ ഉണങ്ങാത്ത മുറിവ് കണ്ടില്ലെന്ന് നടിക്കാനാവില്ല ...
മുറിവുണക്കാൻ യുഡിഎഫ്  പ്രതിജ്ഞാബദ്ധരാണ്. 

  • ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഇതിനു കടകവിരുദ്ധമായ നിലപാടാണ് വിഎസ് അച്യുതാനന്ദൻ സർക്കാരും പിണറായി സർക്കാരും സ്വീകരിച്ചത്. യുഡിഎഫ് നിലപാട് ഇടതുസർക്കാർ സ്വീകരിച്ചിരുന്നെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമായിരുന്നില്ല. 
  • പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ 12.67 ഹെക്ടർ വനഭൂമി പെരിയാർ ടൈഗർ സംരക്ഷിതമേഖലയിൽ നിന്ന് നേടിയെടുത്തു.
  •  നിലയ്ക്കലിൽ 110 ഹെക്ടർ വനഭൂമി ബേസ് ക്യാമ്പിന് ലഭ്യമാക്കി.
  • ശബരിമല വികസനം- 456.21 കോടി 
  • ശബരിമല മാസ്റ്റർ പ്ലാൻ- 115 കോടി 
  • ശബരിമല റോഡുകൾ- 1041 
  • കോടി സീറോ വേസ്റ്റ് ശബരിമല- 10 കോടി 
  • മാലിന്യസംസ്കരണ പ്ലാന്റ് ആരംഭിച്ചു 
  • പമ്പ മുതൽ സന്നിധാനം വരെ നടപ്പന്തൽ - 
  • 8 ക്യൂ കോംപ്ലക്സം അണ്ടർപാസും 
  • സ്വാമി അയ്യപ്പൻ റോഡ് ടാക്ടർ ഗതാഗത യോഗ്യമാക്കി
  • നിലയ്ക്കലിൽ നടപ്പാതകളോടുകൂടിയ 14 മീറ്റർ വീതിയുള്ള റോഡുകൾ, പതിനായിരം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം, 10 ലക്ഷം സംഭരണശേഷിയുള്ള ജലസംഭരണി, 2 കുഴൽക്കിണറുകൾ.



2021, മാർച്ച് 7, ഞായറാഴ്‌ച

കസ്റ്റംസ് സത്യവാങ്മൂലം ഞെട്ടിക്കുന്നത് ; തുടര്‍നിയമനടപടി സ്വീകരിക്കണം

 


സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അതീവഗുരുതര വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നിയമനടപടി അടിയന്തരമായി സ്വീകരിക്കണം. കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഞെട്ടിക്കുന്നതാണ്.കേരള ചരിത്രത്തില്‍ ഇത്തരം ആരോപണം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിട്ടില്ല.രണ്ടുമാസം മുന്‍പ് 164 പ്രകാരമുള്ള മൊഴി കസ്റ്റംസിന് കിട്ടിയിട്ടും ഇത്രയും നാള്‍ അതിന്‍മേല്‍ നടപടിയെടുക്കാതിരുന്നത് സംശയം ഉണര്‍ത്തുന്നതാണ്.

കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി കെപിസിസി ആസ്ഥാനത്ത് വെച്ച് കൂടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി നിര്‍ദ്ദേശ പ്രകാരം യുവാക്കള്‍,വനിതകള്‍,പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നൽകും.

രണ്ടുതവണ തുടര്‍ച്ചയായി നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റവര്‍ക്കും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല.പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി.ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യും.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശനിയാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് ചേരും. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അടുത്താഴ്ച ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കും.

ഘടകകക്ഷികളുമായിട്ടുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലാണ്. എത്രയും വേഗം അതും പൂർത്തിയാകും.




2021, മാർച്ച് 3, ബുധനാഴ്‌ച

യുവാക്കളുടെ അവകാശങ്ങളെ അടിച്ചമർത്താനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെങ്കിൽ ജനാധിപത്യപരമായി നേരിടും

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുമാസമായി നടത്തിവരുന്ന "ഹം ചലേ" യുവജന പദയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ "ഹം ചലേ" എന്ന 83 കിലോമീറ്റർ ദൂരം യുവജന പദയാത്രയിൽ പങ്കാളികളായ ഏവരെയും അഭിനന്ദിക്കുന്നു..

കേരളത്തിലെ യുവാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യൂത്ത് കോൺഗ്രസ് ഇന്ന് തെരുവിലാണ്. ജനാധിപത്യ മര്യാദകൾ പാലിച്ച് കൊണ്ട് പ്രതിഷേധിക്കുന്ന ചെറുപ്പക്കാരുടെ ശബ്ദം സർക്കാർ കേൾക്കുന്നില്ല. ന്യായമായ അവകാശങ്ങളെ അടിച്ചമർത്താനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെങ്കിൽ ജനാധിപത്യപരമായി നേരിടും.

ലക്ഷക്കണക്കിന് വരുന്ന ചെറുപ്പക്കാരുടെ പ്രതീക്ഷയായിരുന്ന പി എസ് സി യുടെ വിശ്വാസ്യത തകർത്തു. ഇടതു സർക്കാർ ചെറുപ്പക്കാരെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടു. നടപടിക്രമങ്ങളെല്ലാം കാറ്റിൽപറത്തി പിൻവാതിൽ നിയമനം നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. യുവാക്കൾക്ക് നീതി ലഭിക്കാൻ അവരുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫ് ഒപ്പമുണ്ടാകും. 

 സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികളോട് ക്രൂരമായ സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചത്. അവരെ പരസ്യമായി അധിക്ഷേപിച്ചു. യൂത്ത് കോൺഗ്രസ് ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി തെരുവിൽ ഇറങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായി. യൂത്ത് കോൺഗ്രസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങി. 

 വാളയാറിലെ രണ്ട് പെൺകുട്ടികളുടെ ക്രൂരമായ കൊലപാതകത്തിൽ സർക്കാർ അജ്ഞത നടക്കുകയാണ്. ആ പെൺകുട്ടികളുടെ അമ്മയുടെ ദുഃഖം കേരളത്തിന്റെ ദുഃഖമാണ്. അന്വേഷണത്തിലെ വീഴ്ചകൾ കാരണമാണ് പ്രതികളെ വെറുതെ വിട്ടത്.ആ കുടുംബത്തിന്റെ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകും.



2021, ഫെബ്രുവരി 24, ബുധനാഴ്‌ച

കേരളത്തിലെ ജനമനസ്സുകൾ യുഡിഎഫിന് പിന്നിൽ അണി ചേർന്നിരിക്കുന്നു.

 


പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച ഐശ്വര്യ കേരള  യാത്ര ശംഖുമുഖത്ത് സമാപിച്ചപ്പോൾ കേരളത്തിലെ ജനമനസ്സുകൾ യുഡിഎഫിന് പിന്നിൽ അണി ചേർന്നിരിക്കുന്നു.

ഐശ്വര്യത്തോടുകൂടിയുള്ള കേരളത്തെ  രാജ്യത്തിന് സംഭാവന ചെയ്യാൻ ഐക്യജനാധിപത്യമുന്നണി ഭരണത്തിൽ വരണം.

പത്ത് വോട്ടിനുവേണ്ടി വർഗീയത പരത്താൻ ശ്രമിക്കുന്ന ബിജെപിക്കും സിപിഎമ്മിനും നൽകുന്ന ശക്തമായ താക്കീതാണ് ഈ ജനസാഗരം. നമ്മൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. വിജയം നമുക്കുള്ളതാണ്.

 ഐശ്വര്യ കേരള യാത്രക്ക് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.



2021, ഫെബ്രുവരി 13, ശനിയാഴ്‌ച

ഐശ്വര്യ കേരളയാത്രയ്ക്ക് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് എല്ലാവിധ നന്ദിയും സ്നേഹവും അറിയിക്കുന്നു.

 

ഐശ്വര്യകേരളയാത്രയുടെ എറണാകുളം ജില്ലയിലെ ആദ്യ ദിവസത്തെ സമാപനസമ്മേളനം മറൈൻഡ്രൈവിൽ ഉദ്ഘാടനം നിർവഹിച്ചു

 ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള വികാരം ജാഥയിൽ പ്രതിഫലിക്കുന്നു. ജനങ്ങളെ മറന്നുള്ള ഭരണമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. പ്രത്യേകിച്ച്, തൊഴിൽരഹിതരായ ചെറുപ്പക്കാർ സർക്കാർ ക്രൂരതയിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെ ബന്ധുക്കളെയും പാർട്ടിക്കാരെയും  പിൻവാതിലിലൂടെ ജോലിയിൽ പ്രവേശിപ്പിക്കുന്നു. കഷ്ടപ്പെട്ട് പഠിച്ച്  ജയിച്ച് റാങ്ക് ലിസ്റ്റിൽ വന്നവരോട് നീതി പുലർത്താൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ല. അർഹതയുള്ളവരുടെ അവസരം നഷ്ടപ്പെടുത്തി പിൻവാതിൽ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. ഈ ക്രൂരതയ്ക്ക് കേരളത്തിലെ ജനങ്ങൾ മാപ്പ് നൽകില്ല.

അർഹതപ്പെട്ടവരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇടതുസർക്കാർ ക്യാൻസൽ ചെയ്തു.

അതിനെതിരെ ചെറുപ്പക്കാരൻ ഉയർത്തുന്ന പ്രതിഷേധം നാടിന്റെ വികാരമാണ്. പിൻവാതിൽ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ വിഷമം മനസ്സിലാക്കാതെ ക്രൂരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

കൊറോണ മൂലം ഉണ്ടായ പ്രതിസന്ധിയിൽ ജനങ്ങൾ നട്ടംതിരിയുമ്പോഴാണ്  കേന്ദ്രസർക്കാർ പെട്രോളിന് വില വർദ്ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കുറഞ്ഞ സമയത്താണ് ഇന്ധന വില വർധിപ്പിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധന വില വർധിച്ചപ്പോൾ അധിക നികുതി ഒഴിവാക്കി 617 കോടി രൂപയാണ് വേണ്ടെന്നുവച്ചത്. ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിച്ച് ജനങ്ങളുടെ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ നികുതി പിൻവലിക്കണം.  

 യുഡിഎഫ് ആവിഷ്കരിച്ച എല്ലാ ജനക്ഷേമകരമായ പദ്ധതികളും ഇടതുസർക്കാർ തകിടംമറിച്ചു. യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് എറണാകുളം ജില്ലയ്ക്ക് വികസന നേട്ടങ്ങൾ ഉണ്ടായത്. ഒരു വികസന പ്രവർത്തനവും ചെയ്യാൻ ഇടതു സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ എന്നെ അവർ കളിയാക്കി, പാവപ്പെട്ടവർക്ക് വേണ്ടി വില്ലേജ് ഓഫീസർ ആകാൻ ഞാൻ തയ്യാറാണ്.

ജനസമ്പർക്ക പരിപാടിയിലൂടെ ആളുകൾക്ക് ലഭിച്ച പ്രയോജനങ്ങൾ മനസ്സിലാക്കാതെ കുറ്റപ്പെടുത്തരുതെന്ന്  അഭ്യർത്ഥിക്കുന്നു.



2020, മേയ് 28, വ്യാഴാഴ്‌ച

യുഡിഎഫ് കാലത്ത് തുടങ്ങിയ പദ്ധതികൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ ഇടതു സർക്കാരിന് സാധിച്ചില്ല


യുഡിഎഫ് കാലത്ത് തുടങ്ങിയ പദ്ധതികൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ ഇടതു സർക്കാരിന് സാധിച്ചില്ല. ഇപ്പോൾ കൊവിഡിനെ പഴിക്കുന്ന സർക്കാർ കഴിഞ്ഞ നാല് വർഷം കൊണ്ട് എന്താണ് ചെയ്തത്.

പ്രതിപക്ഷം കൂടെ നിന്നു കടമകൾ നിറവേറ്റി ഒപ്പം സർക്കാരിന്‍റെ വീഴ്ചകളും ചൂണ്ടിക്കാട്ടി. എന്നാല്‍ ചൂണ്ടിക്കാണിച്ച വീഴ്ചകൾ പോലും വീണ്ടും ആവർത്തിക്കുകയാണ് സർക്കാർ.

ഡാം തുറന്നു വിടുന്നതിലെ പോരായ്മ നിരവധി തവണ ചൂണ്ടിക്കാണിച്ചതാണ് എന്നാല്‍ ഇക്കുറിയും അത് ആവർത്തിച്ചു. തിരുവനന്തപുരത്ത് പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയത് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ ഉയർത്തിയത് മൂലമാണ്. വെള്ളം കയറിയ വീടുകൾക്ക് സർക്കാർ നഷ്ടപരിഹാരം കൊടുക്കണം.


MAY 25, 2020

2020, മേയ് 16, ശനിയാഴ്‌ച

പാക്കേജുകള്‍ അപര്യാപ്തം, പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ മാധ്യമങ്ങളെ കാണുന്നു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്‍റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല. കുടിശികകൾ തീർക്കാൻ മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ പാക്കേജ് പ്രഖ്യാപനം. ബിവറേജസ് കോർപറേഷന്‍ വഴിയുള്ള മദ്യ വിൽപനയ്ക്ക് തടയിട്ട സംസ്ഥാന സർക്കാർ നടപടി ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കും.

പാവപ്പെട്ടവരെ മറന്നുകൊണ്ടാണ് കേന്ദ്ര സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്.  ഇന്ന് വരെ പ്രഖ്യാപിച്ച ഒരു സഹായവും സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടില്ല. ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിരക്കുകയാണ് കേന്ദ്രം ചെയ്തത്. ക്രൂഡ് ഓയിലിന്‍റെ വില ഇടിഞ്ഞിട്ടും ഒരു രൂപ പോലും ജനങ്ങൾക്ക് പ്രയോജനമുണ്ടായില്ല.  ജനങ്ങൾക്ക് നൽകേണ്ട തുകയാണ് കേന്ദ്ര ഖജനാവിലേക്ക് പോയത്. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനുള്ള സാഹചര്യം ഉണ്ടായിട്ടും കേന്ദ്ര സർക്കാർ അത് നൽകിയില്ല.

കേന്ദ്ര സർക്കാരിന്‍റെ അതേ പാതയിലാണ് സംസ്ഥാന സർക്കാരും നീങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു രൂപ പോലും നല്‍കാന്‍ സർക്കാർ തയാറായില്ല .  കുടിശികകൾ തീർക്കാൻ മാത്രമാണ് സംസ്ഥാന സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്. തുടർച്ചയായ മദ്യദുരന്തങ്ങൾ ആവർത്തിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ബിവറേജസ് കോർപറേഷൻ എന്ന ആശയം കൊണ്ടുവന്നത്. എന്നാൽ ഇതിനെ തകിടംമറിക്കുന്നതാണ് ഇപ്പോഴത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടി. ബിവറേജസ് കോർപറേഷന്‍ വഴിയുള്ള മദ്യവില്‍പനയ്ക്ക് തടയിട്ട സർക്കാർ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇത് പിന്‍വലിച്ച് മദ്യദുരന്തം ഒഴിവാക്കാൻ സർക്കാർ തയാറാകണം.

പാസില്ലാതെ ആരെയും കടത്തിവിടണമെന്ന് ഒരു യു.ഡി.എഫ് ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങളുടെ ദുരിതം കാണണമെങ്കില്‍ ചെക്ക്പോസ്റ്റില്‍ ഒന്നു ചെന്നുനോക്കിയാല്‍ മാത്രം മതി.




2020, ഏപ്രിൽ 18, ശനിയാഴ്‌ച

സ്പ്രിൻക്ലർ കരാർ സംശയം ജനിപ്പിക്കുന്നത്



'സ്പ്രിങ്ക്ളര്‍ കമ്പനി ഇടപാട്: മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം' 
‘മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും’


വിദേശ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന സംശയം ജനിപ്പിക്കുന്നതാണ്. വിദേശ നിയമപ്രകാരം സംസ്ഥാനത്തിന് കരാര്‍ ഒപ്പിടാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ, മന്ത്രിസഭയുടെ അനുമതിയോ, വകുപ്പകളുടെയൊന്നും അനുമതി കരാറിനില്ല. ഒരു ഘട്ടംവരെ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം ഭാവിയില്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. കരാര്‍ ഒപ്പു വച്ചത് ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയാണ്. നിയമ, ധന, ആരോഗ്യ വകുപ്പുകള്‍ കരാര്‍ കണ്ടിട്ടില്ല.


പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച സമയത്ത് സര്‍ക്കാരിന്റെ കയ്യില്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ഫയലുപോലുമില്ലന്ന കാര്യം വ്യക്തമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി കൃത്യമായി വിശദീകരണം നല്‍കണം. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.

കരാര്‍ രേഖ സൈറ്റില്‍ നിന്നു കമ്പനി പിന്‍വലിച്ചു. ഇത് സംശയകരമാണ്. ഏതെങ്കിലും തരത്തില്‍ നിയമനടപടികള്‍ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്. ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

1991ല്‍ ഞാന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ എഡിബിയും വേള്‍ഡ് ബാങ്കും നമ്മുടെ സംസ്ഥാനത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. വിദേശ ഏജന്‍സികള്‍ ഇവിടെ വേണ്ടായെന്ന് പറഞ്ഞ് ആ ടീമിലെ അംഗങ്ങളെ കായികമായി കയ്യേറ്റം ചെയ്തു. പിന്നീടവരെ മുറിയില്‍ പൂട്ടിയിടുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തായായിരുന്നു. പതിറ്റാണ്ട് മുന്‍പ് ഞാന്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമാണ്. ഇത്ര വര്‍ഷം വൈകിയല്ലോ ഇവര്‍ക്ക് ഇത് തോന്നാന്‍ എന്ന സങ്കടമേ എനിക്കുള്ളൂ.



2020, മാർച്ച് 21, ശനിയാഴ്‌ച

സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി; ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം


കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ ബെവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണ്‌.

സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ വേണ്ടി കരുവാക്കുന്നത് പാവപ്പെട്ട വലിയൊരു ജനവിഭാഗത്തെയാണ്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്ത സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി.

ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്ക് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് കടകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു. ഇത്തരം  1200ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

സമൂഹ വ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്ക് കോവിഡ് 19 കടക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരും സമൂഹവും സര്‍വവിധ സജീകരണങ്ങളും സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിച്ച് അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍, ചില പഴുതകള്‍ ഒഴിച്ചിടുന്നത് അപകടകരമാണ്.

ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം.




#CoronaVirus
#StaySafeFromCoronaVirus

WEDNESDAY, MARCH 18, 2020

2020, ജനുവരി 5, ഞായറാഴ്‌ച

അമിത് ഷായുടേത് ഏകാധിപതിയുടെ ശബ്ദം

പൗരത്വ നിയമത്തിനെതിരെ പെരുമ്പാവൂരിൽ നിന്ന് ആലുവയിലേക്ക് കോൺഗ്രസ് നടത്തിയ ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

അമിത് ഷായുടെ ശബ്ദം ഏകാധിപതിയുടെ ശബ്ദമാണ് അതിനെതിരെ ഇന്ത്യ ഒറ്റ ശബ്ദമായി മുഴങ്ങണം. ‘ആരെന്തു സമരം ചെയ്താലും പൗരത്വ നിയമം നടപ്പാക്കുമെന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വാക്കുകൾ മതനിരപേക്ഷതയും ജനാധിപത്യ അവകാശങ്ങളും സാമൂഹിക നീതിയും തകർക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ്.

അതു മുളയിലേ നുള്ളണം. ബിജെപി പ്രചരിപ്പിക്കുന്നതു പോലെ ഇത് ഒരു വിഭാഗത്തിന്റെ സമരമല്ല. 130 കോടി ജനങ്ങളുടെ സമരമാണ്. പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ ഇന്ത്യയിൽ മുൻപൊരിക്കലും ഇത്ര വലിയ പ്രക്ഷോഭം നടന്നിട്ടില്ല.

മതനിരപേക്ഷത പ്രാണവായുവാണ്. അതു നഷ്ടപ്പെടുത്തി എന്തിനു ജീവിക്കണം?  

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണ്. ജനകീയ സമരങ്ങളെയും അതിന്റെ മുന്നിൽ നിൽക്കുന്നവരെയും ഇന്ത്യയിൽ ഒരു ഗവർണറും ഇതുപോലെ പരിഹസിച്ചിട്ടില്ല’.



#NoCAA
#NoNRC
#JanakeeyaYathra

2019, ഡിസംബർ 23, തിങ്കളാഴ്‌ച

പൗരത്വഭേദഗതി നിയമം പിന്‍വലിക്കണം


ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത രീതിയിലുള്ള പ്രതിഷേധം പൗരത്വനിയമ ഭേദഗതിക്കെതിരേ ഉയരുമ്പോള്‍, സമരം ചെയ്യുവര്‍ സമരം ചെയ്യട്ടെ, ഞങ്ങള്‍ ആ നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് ഏകാധിപതികള്‍ക്കു മാത്രം യോജിച്ചതാണ്.

പൗരത്വഭേദഗതി നിയമം അടിയന്തരമായി പിന്‍വലിക്കാൻ സർക്കാർ തയ്യാറാകണം.

ഏകാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മംഗലാപുരത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ പോലീസ് അകാരണമായി തടയുകയും തടങ്കലിലാക്കുകയും ചെയ്തിലൂടെ രാജ്യം കാണുത്. വെടിവച്ചു കൊന്നവരുടെ പോസ്റ്റ്‌മോര്‍ട്ടവും തുടര്‍നടപടികളും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണ് കേരളത്തില്‍ നിന്നുള്ള മലയാളികള്‍ ഉള്‍പ്പെടുന്ന മാധ്യമസംഘം. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, 24 ന്യൂസ്, മീഡിയ വണ്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് മലയാളി മാധ്യമസംഘം. അവര്‍ ഒരു നിയമവും ലംഘിച്ചതായി അധികൃതര്‍ പറയുന്നില്ല. രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള അവര്‍ക്ക് തങ്ങളുടെ മാധ്യമ സ്ഥാപനങ്ങളുമായോ പുറംലോകവുമായോ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുപോലൊരു ഇരുണ്ട കാലഘട്ടം ഉണ്ടായിട്ടില്ല.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടര്‍ന്ന് വരാന്‍ പോകുന്ന പൗരത്വരജിസ്റ്ററെയും കാണാന്‍ കഴിയൂ.

ഇത് ഒരു വലിയ ജനവിഭാഗത്തില്‍ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്‌ഫോടനാത്മകമായ സംഘര്‍ഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു.

പ്രതിഷേധിക്കുന്നവരെ കേള്‍ക്കാനും അവര്‍ പറയുന്നതില്‍ കാമ്പുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാനും കഴിയണം. അതാണ് ജനാധിപത്യം. പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നോക്കിയാല്‍ അതിനു കനത്ത തിരിച്ചടി ഉണ്ടാകും.

പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ആശങ്ക ദൂരികരിക്കാനുള്ള കടമ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ആ കടമ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കണം. രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചതു പോലെയുള്ള ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടത്.

വിദ്യാര്‍ത്ഥി യുവജന സമൂഹമാണ് ഇപ്പോള്‍ അനീതിക്കേതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവര്‍ക്ക് തൊഴിലില്ല. രാജ്യത്തെ സര്‍വകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ നോക്കുന്നത്. കാമ്പസുകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വരെയും പോലീസ് തേര്‍വാഴ്ച ഉണ്ടായി. കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും ജയിലിലടക്കുന്നു.

ബിജെപി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണ്. അവര്‍ പാര്‍ട്ടിയുടെ അജന്‍ഡ മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറു പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്‌ക്കൊന്നും പരിഹാരമില്ല.
പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസാക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്.

ഇന്ത്യാ വിഭജനകാലത്ത് മുസ്ലീം ജനവിഭാഗത്തെ സംരക്ഷിക്കാന്‍ രാഷ്ട്രനേതാക്കള്‍ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവന്‍ പോലും ആ ദൗത്യത്തിനിടയില്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായാണ് നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറയ്ക്കാനാണു ശ്രമിക്കുന്നത്. ജമ്മു കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കരുതല്‍ തടങ്കലിലായിട്ട് മാസങ്ങളായി. വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ടെന്ന് ഇത് കണ്ടില്ലെന്ന് നടിക്കാനാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ അതിന് കനത്ത വിലനൽകേണ്ടതായി വരും.



2019, ഒക്‌ടോബർ 27, ഞായറാഴ്‌ച

അടുത്ത സർക്കാറിനു സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണ് പിണറായി സർക്കാറിന്‍റെ ശ്രമം

എൻ.ജി.ഒ. അസോസിയേഷൻ 45-ആമത് സ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

അടുത്ത സർക്കാറിന്‍റെ തലയിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണ് പിണറായി സർക്കാറിന്‍റെ ശ്രമം. ശമ്പള കമ്മീഷന്‍റെ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും കമ്മീഷനെ വയ്ക്കുമെന്നാണ് പറയുന്നത്. ഓരോ 10 വർഷവും പെൻഷൻ കുടിശ്ശിക 5 ഇരട്ടി വർദ്ധിക്കും. കാര്യങ്ങൾ മുൻകൂട്ടി കാണാൻ സർക്കാറിന് കഴിയണം.  സർക്കാർ തിരുത്തലുകൾക്ക് തയ്യാറാകണം. മരണാനന്തര പെൻഷൻ 30 ശതമാനം കുറച്ചത് തിരുത്തണം. ജീവനക്കാരെ സർക്കാർ വേട്ടയാടുന്നുവെന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ ജീവനക്കാർക്ക് അർഹതയുണ്ടെന്നും എൽഡിഎഫ് ഭരിക്കുമ്പോൾ ജീവനക്കാരുടെ കാര്യങ്ങൾ മറക്കുന്നു. 



2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതം; ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു


പാലാരിവട്ടം പദ്ധതി ചെലവിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം തികച്ചും അടിസ്ഥാന രഹിതം. മുഖ്യമന്ത്രി ഗൗരവത്തോടെ യാഥാർത്ഥ്യങ്ങൾ മനസിലാക്കണം. അതേസമയം പാലാരിവട്ടം കേസിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.

രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്.  പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയാല്‍ ആരെയെങ്കിലും താൻ തള്ളി പറയുമെന്നാണ് കോടിയേരി ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കില്ല. മുഖ്യമന്ത്രി ആദർശം പറയുമെങ്കിലും സ്വന്തം കാര്യത്തില്‍ അതില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സർക്കാർ നിരവധി അഴിമതി ആരോപണങ്ങളാണ് ഇതിനോടകം ഉന്നയിച്ചത്. ഒരന്വേഷണത്തിനും യു.ഡി.എഫ് തടസം പറഞ്ഞിട്ടില്ല. എന്നാല്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ പോലും അവര്‍ക്ക് നടപടിയുമായി മുന്നോട്ടുപോകാനായില്ല.


2019, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

പ്രളയത്തെ ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കും.

പ്രകൃതിക്ഷോഭത്തില്‍ കേരളം നടുങ്ങി നില്‍ക്കുന്ന സന്ദര്‍ഭമാണിത്. പ്രകൃതി ദുരന്തത്തില്‍പെട്ട ഒന്നരലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. അടിസ്ഥാന സൗകര്യങ്ങളിലെ പോരാഴ്മകള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ശേഖരിക്കുന്നു. എല്ലാവരുടെയും ആത്മാര്‍ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
കനത്ത മഴമൂലം സംസ്ഥാനം കടുത്ത ദുരിതം നേരിടുന്നതിനിടെ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. വ്യാജ സന്ദേശങ്ങള്‍ വീണ്ടും മറ്റുള്ളവരിലേക്ക് കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുത്. അപകട സാധ്യത മുന്നില്‍ കണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ അനുകൂലമായി പ്രതികരിക്കണം. അതിനു മുന്നില്‍ ഒരുകാരണവശാലും ഭയന്ന് നില്‍ക്കരുത്. പ്രളയത്തെ ഒറ്റക്കെട്ടായി നമ്മള്‍ അതിജീവിക്കും.

#ഒരുമിച്ചുനിൽക്കാം
#നേരിടാം_ഒറ്റക്കെട്ടായ്
#StandWithKerala
#KeralaFloods2019


2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും


ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ശ്രീമതി സുഷമാ സ്വരാജിന്റെ അകാല വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു തീരാ നഷ്ടമാണ്. സുഷമ സ്വരാജ് കേരളത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കും.

ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ കൊണ്ടുവരാൻ കേരളം സഹായമഭ്യർത്ഥിച്ചപ്പോൾ അവർ കാണിച്ച ആത്മാർത്ഥയോടുകൂടിയ പ്രവർത്തനങ്ങൾ ഇന്നും ഓർക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ നഴ്സുമാരെ തിരിച്ച് ഇവിടെ കൊണ്ടുവരുന്നതിന് അവരെടുത്ത പ്രയത്നം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

'രക്തരൂക്ഷിതമായി തുടരുന്ന ഇറാഖിനു മുകളില്‍ പറക്കുന്ന പ്രത്യേക വിമാനത്തില്‍നിന്ന് കേരളത്തിന്റെ പ്രതിനിധി ഗ്യാനേഷ് കുമാര്‍ ഐഎഎസ് രാത്രി ഒന്നരയ്ക്കാണ് സാറ്റലൈറ്റ് ഫോണിൽ എന്നെ വിളിച്ചത്. വിമാനത്തിന് ഇറാഖില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചിട്ടില്ല. പൈലറ്റ് വിമാനം തിരിച്ചു പറത്തുകയാണ്. എന്തെങ്കിലും പെട്ടെന്നു ചെയ്യണം. ഒരു നിമിഷം തരിച്ചു പോയി. ഡല്‍ഹിയില്‍ മൂന്നു ദിവസത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രത്യേക വിമാനം ഇറാഖിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. അതിന്റെ ആശ്വാസത്തിലാണു തിരിച്ചു കേരളത്തിലേക്കു പോന്നതും.

 ഗ്യാനേഷ് വിളിക്കുമ്പോള്‍ എന്റെയൊപ്പം ഒരാള്‍ പോലുമില്ല. സഹായത്തിന് ആരെ വിളിക്കണം  എന്ന് തലപുകയ്ക്കുമ്പോഴാണ് സുഷമാജിയെക്കുറിച്ച് ഓര്‍ക്കുന്നത്. രാത്രി 1.30 കഴിഞ്ഞിരുന്നു. ഒന്നും ആലോചിച്ചില്ല. അവരുടെ നമ്പരില്‍ വിളിച്ചു. അവര്‍ ഫോണ്‍ എടുത്തു. കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ക്കും ആശ്ചര്യം. എല്ലാം കൃത്യമായി ചെയ്തിരുന്നുവല്ലോ എന്നു പറഞ്ഞു. ഒന്നും പേടിക്കേണ്ടതില്ല, എല്ലാം നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കുമെന്നും അവര്‍ ആശ്വസിപ്പിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ഇറാഖില്‍ എംബസി ഇല്ലാത്തതിനാല്‍ വിമാനം ഇറങ്ങാനുള്ള സന്ദേശം നല്‍കേണ്ടിയിരുന്നത് കുവൈത്തില്‍നിന്നാണ്. അതിലുണ്ടായ പാകപ്പിഴയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. വെറും 15 മിനിട്ടിനുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായി സുഷമാജി അറിയിച്ചു. ഉടന്‍ തന്നെ ഗ്യാനേഷ് കുമാറിനെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നു വിമാനം തിരിച്ചുവിട്ട പൈലറ്റ് ഇറാഖില്‍ ഇറങ്ങി നഴ്‌സുമാരെയും കൊണ്ട് കേരളത്തിലേക്കു പറക്കുകയായിരുന്നു.'' 

ഇറാഖില്‍ കാണാതായ 39 പഞ്ചാബി തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം നിലനില്‍ക്കുന്ന സമയത്താണ് 42 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയെന്ന വിവരം അറിയുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറാഖിലാകട്ടെ സര്‍ക്കാര്‍ ഇല്ല, പൊലീസ് ഇല്ല. ഭീകരമായ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ എംബസി പോലും പൂര്‍ണമായും പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലയാളി നഴ്‌സുമാരുടെ രക്ഷ തേടി ഡല്‍ഹിയില്‍ എത്തുന്നത്. വിവരങ്ങള്‍ വിശദമായി സുഷമ സ്വരാജുമായി സംസാരിച്ചു.
മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ വസതിയിലെത്തി, ഭൗതിക ശരീരത്തിൽ പുഷ്‌പാർച്ചന അർപ്പിക്കുന്നു.
ഉടന്‍ തന്നെ അവര്‍ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നു മുന്നു ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍. സാധ്യമായ എല്ലാ വഴികളും തേടി. ഇറാഖില്‍നിന്ന് വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കപ്പലില്‍ കൊണ്ടുവരുന്നത് നഴ്‌സുമാരുടെ ജീവനു ഭീഷണിയാകുമെന്ന ആശങ്കയുയര്‍ന്നു. പ്രത്യേക വിമാനം അയയ്ക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യം മുന്നോട്ടുവച്ചു. ഉടന്‍ തന്നെ സുഷമ സ്വരാജ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം ചെയ്തു തന്നു.

കേരളത്തിന്റെ രണ്ടു പ്രതിനിധികളെ വിമാനത്തില്‍ അയയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും അവര്‍ അംഗീകരിച്ചു. അതുകൊണ്ട് വലിയൊരു ദുരന്തമുഖത്ത് നിന്ന് 42 മാലാഖമാരെ നമുക്ക് തിരിച്ച് കേരളത്തിന്റെ മണ്ണില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതിനു ശേഷമാണ് പഞ്ചാബില്‍നിന്നുള്ള തൊഴിലാളികളെ ഭീകരര്‍ കൊന്നു കുഴിച്ചുമുടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

1977-ല്‍ ആണ് സുഷമ സ്വരാജുമായി ആദ്യമായി പരിചയപ്പെടുന്നത്. ''അന്ന് അവര്‍ ഹരിയാന ഭവനനിര്‍മാണ വകുപ്പ് മന്ത്രിയാണ്. ഞാന്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭവനനിര്‍മാണത്തിന്റെ ചുമതലയുള്ള മന്ത്രിയും. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ സ്ഥിതി അന്ന് ഏറെ ദയനീയമായിരുന്നു. അവിടെ പാര്‍പ്പിടസമുച്ചയം കെട്ടി ചേരിയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1977 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി എ.കെ. ആന്റണി പദ്ധതിക്കു തറക്കല്ലിട്ടു. ആദ്യഘട്ട നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. 1978 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി തന്നെ താക്കോല്‍ദാനം നിര്‍വഹിച്ചു. അന്ന് മറ്റു സ്ഥലങ്ങളിലൊന്നും ചേരിനിര്‍മാര്‍ജന പദ്ധതി അത്ര വ്യാപകമായിരുന്നില്ല. ഇതു ദേശീയതലത്തില്‍ വലിയ വാര്‍ത്തയായി. പിന്നാലെ ഹരിയാനയില്‍നിന്നു സുഷമ വിളിച്ചു.

പദ്ധതി ഇഷ്ടമായെന്നും നേരിട്ടു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ തിരുവനന്തപുരത്ത് എത്തി പദ്ധതി കണ്ട് അതിന്റെ ഗുണഭോക്താക്കളുമായി നേരിട്ടു സംസാരിച്ചാണു മടങ്ങിയത്. ഹരിയാനയില്‍ അത്തരം പദ്ധതികള്‍ക്ക് അവര്‍ തുടക്കമിട്ടെന്നും പിന്നീട് അറിയാനായി''. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് അതിനു കൃത്യമായി പരിഹാരം കാണാന്‍ പരിശ്രമിച്ചിരുന്ന കരുത്തുറ്റ രാഷ്ട്രീയ നേതാവായാണ് താന്‍ സുഷമ സ്വരാജിനെ വിലയിരുത്തുന്നത്.

കക്ഷി രാഷ്ട്രീയതിന് അതീതമായി ജനങ്ങളെ കാണാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും ശ്രമിച്ച പൊതുപ്രവർത്തകയാണ് സുഷമാ സ്വരാജ്. സുഷമാജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.


2019, ജൂലൈ 17, ബുധനാഴ്‌ച

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നു

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളി പറഞ്ഞവരെയും പോലീസ് സംരക്ഷിക്കുന്നു. ശിവരഞ്ജിതിന്റെ വീട്ടില്‍നിന്നും യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കെ എസ് യൂ വിന്റെ ആവശ്യം. കുറ്റവാളികള്‍ ആരായാലും പിടിക്കപ്പെടണമെന്നും രാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങള്‍ ഈ സമരത്തെ പിന്തുണയ്ക്ക്കും.  

യൂണിവേഴ്‌സിറ്റി കോളേജിലെ അതിക്രമങ്ങള്‍ക്കും പരീക്ഷ തട്ടിപ്പുകള്‍ക്കും ഒത്താശ ചെയ്യുന്ന പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളായ ജഷീര്‍ പള്ളിവേല്‍ , അസ്ലം, ജെ എസ് അഖില്‍, ജോബിന്‍, മാത്യു കെ ജോണ്‍ എന്നിവര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. 


2019, ജൂലൈ 15, തിങ്കളാഴ്‌ച

യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത് എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃത മുഖം


പാട്ട് പാടിയതിനെച്ചൊല്ലി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ  എസ്.എഫ്.ഐ നേതാക്കൾ മാരകമായി കുത്തി പരുക്കേൽപ്പിച്ചത് അതീവ ഗുരുതരമാണ്. സ്വന്തം പാർട്ടിയിലുള്ളവർക്ക് പോലും പ്രവർത്തിക്കാനാവാത്തവിധം ഈ സംഘടന അധഃപതിച്ചിരിക്കുന്നു. വർഷങ്ങളായി കേരളത്തിലെ പല ക്യാമ്പസ്സുകളും എസ.എഫ്.ഐ മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകാതെ  കുത്തകയാക്കി വച്ചിരിക്കുകയാണ്. മിക്ക കോളേജുകളിലും യൂണിയൻ ഓഫിസും മറ്റും വടിവാളും കത്തിയും ഉൾപ്പെടെ മാരകായുധങ്ങൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടാണ് എസ്.എഫ്.ഐ ഈ പ്രവർത്തനം നടത്തുന്നത്. 

കഴിഞ്ഞ വര്ഷം യൂണിവേഴ്സിറ്റി കോളേജിൽ ഒരു  വിദ്യാർത്ഥി ആത്മഹത്യശ്രമം നടത്തിയത് ഇതിന് ഉദാഹരണമാണ്. ഉയർന്ന അക്കാദമിക് നിലവാരത്തിൻെറയും സർഗ്ഗാത്മകതയുടെയും കേന്ദ്രമാവണം കോളേജ് ക്യാമ്പസുകൾ. ഇത്തരം അതി തീവ്ര ഫാസിസ്റ്റ് രീതികൾ ഒരു കാരണവശാലും അംഗീകരിച്ചു കൂടാ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി എസ.എഫ്.ഐ  മുദ്രവാക്യം മുഴക്കുമ്പോഴാണ്‌ അവർ തന്നെ ഇത്തരം പ്രവർത്തികകളിൽ കേരളമെമ്പാടും ഏർപ്പെടുന്നത് എന്നത് ലജ്ജാവഹമാണ്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണം. കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനവും സാഹോദര്യവും സർഗാത്മകതയും പുലരട്ടെ. വിദ്യാർത്ഥികൾ ഒന്നനടങ്കം അതിനായി മുന്നോട്ടു വരട്ടെ.




2019, ഏപ്രിൽ 10, ബുധനാഴ്‌ച

പ്രിയ മാണി സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു


മാണി സാറിന്റെ വേര്‍പാട് യുഡിഎഫിന് മാത്രമല്ല രാഷ്ട്രീയ കേരളത്തിന് ഒന്നാകെ വലിയ നഷ്ടമാണ്. 60 വര്‍ഷം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് അദ്ദേഹം. കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. 

നീണ്ട കാലത്തെ വ്യക്തി ബന്ധവും ആത്മബന്ധം ആണ് മാണിസാറുമായുള്ളത്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. എല്ലാത്തിനും ഉപരിയായി ഏത് കാര്യത്തിനും ഉപദേശം തേടാന്‍ പറ്റിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ ഉപദേശം എനിക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. 


പ്രിയ മാണി സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുഹൃത്തുകളുടെയും ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു.