UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, നവംബർ 20, വ്യാഴാഴ്‌ച

യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍


യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍- മുഖ്യമന്ത്രി





തിരുവനന്തപുരം: യുവസംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവസംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവസംരംഭകര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും തടസ്സങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എന്റര്‍പ്രണേഴ്‌സ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംരംഭകര്‍ കേരളത്തിന്റെ മണ്ണില്‍ വിജയം നേടണം. ഇതിനായി ഇവര്‍ക്ക് ആവശ്യമുള്ള സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കും. പ്രതികൂല സാഹചര്യം അതിജീവിച്ചാണ് പലരും വിജയം നേടുന്നത്. നമ്മുടെ യുവാക്കള്‍ മറുനാട്ടില്‍ പോയാണ് ജീവിക്കുന്നത്. ഇവരെ ഇവിടെത്തന്നെ നിലനിര്‍ത്തണം- അദ്ദേഹം പറഞ്ഞു.


മെഡി. കോളേജ് ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം മാനദണ്ഡം പാലിച്ചുമാത്രം


മെഡി. കോളേജ് ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം മാനദണ്ഡം പാലിച്ചുമാത്രം - മുഖ്യമന്ത്രി





തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളും രോഗികളുടെ ആവശ്യങ്ങളും പരിഗണിച്ചുമാത്രമേ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കൂടുതലായുള്ള ഡോക്ടര്‍മാരെ പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ സെക്രട്ടറി കെ. ഇളങ്കോവനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശിച്ചു.

എറണാകുളം കാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക പദ്ധതിപ്രകാരമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ 145 പേര്‍ ഉള്‍െപ്പടെ ഇരുനൂറിലധികം രോഗികള്‍ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തിയതായും യോഗം വിലയിരുത്തി.

2014, നവംബർ 10, തിങ്കളാഴ്‌ച

ചാവറയച്ചന്റെ ചിന്തകള്‍ എന്നും പ്രസക്തം

ചാവറയച്ചന്റെ ചിന്തകള്‍ എന്നും പ്രസക്തം -മുഖ്യമന്ത്രി

 

കോട്ടയം: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചിന്തകള്‍ക്ക് എന്നും പ്രസക്തിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാനുള്ള ചാവറ സ്‌കൂള്‍ ഓഫ് തോട്ടിന്റെ ഉദ്ഘാടനം കോട്ടയത്തെ ദര്‍ശന കള്‍ച്ചറല്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ആരാധനാലയങ്ങളോടു ചേര്‍ന്ന് വിദ്യാലയങ്ങളും കലാകേന്ദ്രങ്ങളും വേണമെന്ന ആശയം ചാവറയച്ചന്‍ മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് സ്ഥാപിതമായ വിദ്യാലയങ്ങള്‍ പതിനായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം നല്‍കുന്നു. സമുദായത്തിനു മാത്രമല്ല സമൂഹത്തിനാകെ പ്രയോജനപ്പെട്ട സേവനമായിരുന്നു അദ്ദേഹത്തിേന്റതെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

 

സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിച്ചു. ഫാ. സെഡ്.എം. മൂഴൂര്‍ ചാവറയച്ചനെക്കുറിച്ച് രചിച്ച പുസ്തകങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. സി.എം.ഐ. പ്രൊവിന്‍ഷ്യല്‍ ഫാ. ജോര്‍ജ്ജ് ഇടയാടിയില്‍ ആമുഖപ്രഭാഷണം നടത്തി. ജോസ് കെ.മാണി എം.പി. അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

 

പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ചാവറ അനുസ്മരണ പ്രഭാഷണവും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി ഫാ. സെഡ്.എം.മൂഴൂര്‍ അനുസ്മരണപ്രഭാഷണവും നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ് കുമാര്‍ ആശംസ നേര്‍ന്നു. 

2014, നവംബർ 7, വെള്ളിയാഴ്‌ച

എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം പണിയും

എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം പണിയും - മുഖ്യമന്ത്രി

 

 

തൃശ്ശൂര്‍: എല്ലാ ജില്ലകളിലും സൈനിക വിശ്രമകേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശ്ശൂര്‍ പൂത്തോളില്‍ സൈനിക ക്ഷേമ വകുപ്പ് നിര്‍മ്മിച്ച സൈനിക വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇപ്പോള്‍ വിശ്രമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉടന്‍ പൂര്‍ത്തിയാക്കും. മറ്റു ജില്ലകളിലും സമീപഭാവിയില്‍ തന്നെ വിശ്രമകേന്ദ്രങ്ങള്‍ പണിയും. സൈനികരുടെയും വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമ പുനരധിവാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

വയോധികരായ മുന്‍ സൈനികരെയും യുദ്ധവിധവകളെയും മുഖ്യമന്ത്രി ആദരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കേണല്‍ വിശ്വനാഥന്റെ ഭാര്യ ജലജ, ഹവില്‍ദാര്‍ ഇ.കെ. ഈനാശുവിന്റെ ഭാര്യ ഷിജി, അന്തരിച്ച ഹവില്‍ദാര്‍ സി.കെ. ബാലകൃഷ്ണന്റെ ഭാര്യ രത്‌നവല്ലി എന്നിവരെയും മേജര്‍ ജനറല്‍ ഡോ. എം.എന്‍. ഗോപിനാഥന്‍ നായര്‍, കേണല്‍ ബി.ജെ. അക്കര, കേണല്‍ എം. രവീന്ദ്രനാഥ്, നായിക് സുബൈദാര്‍ എം.എ. വില്‍സണ്‍, കരസേന സാച്ചര്‍ ലോനക്കുട്ടി, എന്‍.സി (ഇ) കെ.എ. ഡേവിഡ് എന്നിവരെയുമാണ് ആദരിച്ചത്. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ആധ്യക്ഷ്യം വഹിച്ചു.
 

തീരദേശപാത ഒന്നാംഘട്ടം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തീരദേശപാത ഒന്നാംഘട്ടം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 


തിരൂര്‍: വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശപാതയുടെ ഒന്നാംഘട്ടമായി ആശാന്‍പടി മുതല്‍ പറവണ്ണ വരെയുള്ള 4.50 കി.മീ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച രാവിലെ 10.30ന് നാടിന് സമര്‍പ്പിക്കും.

മംഗലം പഞ്ചായത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ റോഡുമുതല്‍ ഒട്ടുംപുറം വരെയുള്ള 19 കി.മീ റോഡ് നിര്‍മാണത്തിന് ഇതിനകം 117 കോടി രൂപ ഭരണാനുമതി നല്‍കിയിട്ടുണ്ട്. വല്ലാര്‍പാടം മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന് 2000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. തീരദേശ ഇടനാഴി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് 30 കി.മീ ദൂരം കുറയും.

നിലവില്‍ ഉദ്ഘാടനംചെയ്യുന്ന റോഡ് ഒരുവര്‍ഷവും ആറുമാസവുമെടുത്താണ് നിര്‍മിച്ചത്. റോഡ് നിര്‍മാണത്തിന് വെട്ടിമാറ്റിയ മരങ്ങള്‍ക്കുപകരം 600 മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. റോഡ്‌സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് റോഡ് മാര്‍ക്കിങ്ങുകള്‍, റോഡ്‌സുരക്ഷാ ഫര്‍ണിച്ചറുകള്‍, റെയ്‌സ്ഡ് സീബ്രാക്രോസിങ്, ഭാവിയില്‍ ആവശ്യമായിവരുന്ന സര്‍വീസ് ക്രോസിങ്ങിനുവേണ്ടി യൂട്ടിലിറ്റി ഡക്ടുകള്‍ എന്നിവനിര്‍മിച്ചിട്ടുണ്ട്. ഇതുകാരണം പൈപ്പുകളും കേബിളുകളും ഇടാന്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടതില്ല. 10 മീറ്റര്‍ നീളത്തിലുള്ള റോഡില്‍ ടൈല്‍ വിരിച്ച നടപ്പാതകളുണ്ട്. ബസ്‌ഷെല്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരദേശത്തെ വ്യവസായ വാണിജ്യ ടൂറിസം വികസനത്തിനും മത്സ്യബന്ധനമേഖലയുടെ സമഗ്രവികസനത്തിനും തീരദേശ ഇടനാഴി പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ ആക്കംകൂട്ടും.

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സുകൃതം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ പ്രയോജനം സമൂഹത്തിലെ പരമാവധിപേര്‍ക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപി.എല്‍ കാര്‍ഡുള്ളവര്‍, ആര്‍.എസ്.ബി.വൈ ചിസ് പദ്ധതിയിലുള്‍പ്പെട്ടവര്‍, സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ സെന്ററുകളിലും എത്തുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് സുകൃതം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. 

അതേ സമയം കാര്‍ഡില്ലാത്തവരുള്‍പ്പെടെ ബി.പി.എല്‍. പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയും പദ്ധതിയുടെ പരിധിയിലുള്‍പ്പെടും. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയാണ് പദ്ധതിയുടെ പരിധിയില്‍പ്പെടുന്ന കാന്‍സര്‍ സെന്ററുകള്‍.

സംസ്ഥാനത്തെ ജനസംഖ്യയുടെ 47 ശതമാനത്തോളം പേര്‍ക്ക് ഇത്തരത്തില്‍ പദ്ധതി പ്രയോജനം ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പാചകവാതകം: മിന്നല്‍ സമരങ്ങള്‍ നിര്‍ത്തണം

പാചകവാതകം: മിന്നല്‍ സമരങ്ങള്‍ നിര്‍ത്തണം-മുഖ്യമന്ത്രി

തിരുവനന്തപുരം: പാചകവാതകത്തിന്റെ ഉത്പാദന-വിതരണ രംഗങ്ങളിലെ മിന്നല്‍ സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.ഇതൊഴിവാക്കാന്‍ മാനേജ്‌മെന്റുകളും തൊഴിലാളികളും നടപടി കൈക്കൊള്ളണമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം ആവശ്യപ്പെട്ടു.
പാചകവാതകം ഉപയോഗിക്കാത്ത വീടുകള്‍ ഇപ്പോള്‍ കുറവാണ്. അതുകൊണ്ട് ഇത്തരം സമരങ്ങള്‍ എല്ലാവരെയും ബാധിക്കുന്നു. ഈ രംഗത്ത് ഇടയ്ക്കിടെ സമരമെന്ന സ്ഥിതിയാണുള്ളത്. അത് ഒഴിവാക്കുക തന്നെ വേണം-അദ്ദേഹംപറഞ്ഞു.

മദ്യം: ഓര്‍ഡിനന്‍സിന്റെ കരട് ഗവര്‍ണര്‍ക്കയച്ചു
മദ്യത്തിന്റെ നികുതി കൂട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന്റെ കരട് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മദ്യരഹിത ഞായറാഴ്ചകള്‍ വിനോദസഞ്ചാരമേഖലയെ ബാധിക്കുന്നുവെന്ന അഭിപ്രായങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചപ്പോള്‍ കോടതിവിധി വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആരോഗ്യരംഗത്തെ നിരക്ക് വര്‍ധന പരിശോധിക്കും
ആശുപത്രികളിലെ ഫീസ് വര്‍ധന ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഈ വര്‍ധന വേണ്ടെന്നുെവയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ല.
 

പോലീസ് സര്‍വകലാശാല: ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

പോലീസ് സര്‍വകലാശാല: ബില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സസ് ആന്‍ഡ് സെക്യൂരിറ്റി സര്‍വീസസ് സംബന്ധിച്ച ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നുപ്‌സാസിന്റെ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി.ജോസഫ്, കെ.ബാബു, ആര്യാടന്‍ മുഹമ്മദ്, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, അടൂര്‍പ്രകാശ്, മഞ്ഞളാംകുഴി അലി, എ.പി.അനില്‍കുമാര്‍, പി.കെ.ജയലക്ഷ്മി, വി.കെ.ഇബ്രാഹിം കുഞ്ഞ്, പി.ജെ.ജോസഫ് എന്നിവരും കെ.എസ്.എച്ച്.ഇ.സി. വൈസ്‌ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍, പ്രൊഫ.എന്‍.ആര്‍.മാധവമേനോന്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ.പി.അന്‍വര്‍ എന്നിവരും പങ്കെടുത്തു.
 

മാര്‍ച്ചോടെ എല്ലാ പഞ്ചായത്തിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി

മാര്‍ച്ചോടെ എല്ലാ പഞ്ചായത്തിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി

 
 
 
 
 
 
 
 
 
 
 
 
 
തിരുവനന്തപുരം: എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. മാര്‍ച്ചോടെ ഈ പദവി കൈവരിക്കാനാകുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

800 കിലോമീറ്റര്‍ ദൂരത്തില്‍ ഇതിനായി കേബിളിടണം. 150 കിലോമിറ്ററില്‍ പണി പൂര്‍ത്തിയായിട്ടുണ്ട്.
പണികഴിയുമ്പോള്‍ കേരളം ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാകും.

എല്ലാ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളിലും അമ്പത് ചതുരശ്ര അടി സ്ഥലം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭ്യമാക്കും. കേബിള്‍ ഇടുന്നതിനാവശ്യമായ സ്ഥലവും നല്‍കും.

പദ്ധതി സംബന്ധിച്ച് വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണും ഐ.ടി. സെക്രട്ടറി പി.എച്ച്. കുര്യനും മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു.
 

പെന്‍ഷന്‍ പ്രായം കൂട്ടില്ല; യുവാക്കളുടെ വികാരം ഉള്‍ക്കൊള്ളുന്നു

പെന്‍ഷന്‍ പ്രായം കൂട്ടില്ല; യുവാക്കളുടെ വികാരം ഉള്‍ക്കൊള്ളുന്നു-മുഖ്യമന്ത്രി

 

തിരുവനന്തപുരം: പെന്‍ഷന്‍പ്രായം കൂട്ടേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴില്‍രഹിതരായ യുവാക്കളുടെ വികാരം ഉള്‍ക്കൊണ്ടാണ് ഈ നയം.

25,000 മുതല്‍ 35,000 വരെ ഒഴിവുകള്‍ മാത്രമാണ് ഒരുവര്‍ഷം കേരളത്തിലുണ്ടാകുന്നത്. പക്ഷേ, പി.എസ്.സി. വഴിമാത്രം 25 ലക്ഷത്തോളം പേരാണ് ജോലിക്ക് അപേക്ഷിക്കുന്നത്. ഇത് കേരളത്തിലെ പ്രത്യേക സാഹചര്യമാണ്. ഇത് ഉള്‍ക്കൊള്ളാതിരിക്കാനാകില്ല. ഇതിന് മുമ്പ് പെന്‍ഷന്‍ പ്രായം കൂട്ടിയത് ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്.

പക്ഷേ, ആയുര്‍ദൈര്‍ഘ്യം കൂടിയ സാഹചര്യത്തില്‍ പെന്‍ഷന്‍പ്രായം കൂട്ടണമെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ഭരണകാലത്ത് വെള്ളക്കരം ഇരട്ടിയാക്കിയ ഇടതുമുന്നണിക്ക് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ എന്തവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

എന്നാല്‍, ഇടതുമുന്നണി ശുചിത്വത്തിനായി തുടങ്ങുന്ന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ലകാര്യം ആര് ചെയ്താലും അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചികിത്സ സൗജന്യമാക്കി; സുകൃതം പദ്ധതി പ്രഖ്യാപനം ഇന്ന്

കാന്‍സര്‍ ചികിത്സ സൗജന്യമാക്കി; സുകൃതം പദ്ധതി പ്രഖ്യാപനം ഇന്ന്
 
 
തിരുവനന്തപുരം: കാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ സൗജന്യമാക്കി. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

ചലച്ചിത്രതാരം മമ്മൂട്ടി പദ്ധതിസമര്‍പ്പണം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല, ഷിബുബേബി ജോണ്‍, കെ.പി. മോഹനന്‍, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും. സുകൃതം പദ്ധതി നടപ്പിലാക്കുന്നതോടെ, ഇന്ത്യയില്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സറിന് സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

വര്‍ഷം 300 കോടിയോളം രൂപ ചെലവുവരുന്ന സുകൃതം പദ്ധതി സ്വാതന്ത്ര്യദിനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ ബനവലന്റ് ഫണ്ട്്, കാന്‍സര്‍ സുരക്ഷാ പദ്ധതി, താലോലം, ആരോഗ്യകിരണം തുടങ്ങിയ പദ്ധതികളുടെ പരിധിയില്‍ വരാത്തവര്‍ക്കും സുകൃതത്തിന്റെ പ്രയോജനം ലഭിക്കും. 

മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനുമായുള്ള കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം കാന്‍സര്‍ രോഗികളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. വര്‍ഷം അമ്പതിനായിരത്തിലധികം കാന്‍സര്‍ രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. 
 

2014, ഒക്‌ടോബർ 8, ബുധനാഴ്‌ച

വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ യുവസംരംഭകത്വനയം വരുന്നു

വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ യുവസംരംഭകത്വനയം വരുന്നു 

*മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി

*ചുവപ്പുനാടകള്‍ ഒഴിവാക്കാന്‍ പ്രത്യേക കമ്പനി

കോട്ടയം: സംസ്ഥാനത്തെ 40 ലക്ഷം വരുന്ന തൊഴില്‍രഹിതര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അഭ്യസ്തവിദ്യരായ യുവജനതയെ ഇവിടെ പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ട് യുവസംരംഭകത്വ നയം വരുന്നു.

വ്യവസായവകുപ്പ് തയ്യാറാക്കിയ പുതിയ നയം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. തൊഴില്‍സ്ഥാപനത്തിനും തൊഴില്‍സൃഷ്ടിക്കും മിഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ആന്റ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ എന്ന പ്രത്യേക കമ്പനി തുടങ്ങണമെന്നാണ് യുവസംരംഭകത്വ നയത്തിലെ പ്രധാന ശുപാര്‍ശ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സബ് കമ്മിറ്റി തയ്യാറാക്കി വ്യവസായ വകുപ്പ് അംഗീകരിച്ച നയത്തില്‍ 27ഓളം നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. മന്ത്രിസഭ അംഗീകരിച്ചാല്‍ നയം ഉടന്‍ പ്രാബല്യത്തില്‍ വരും.

അങ്കമാലിയില്‍ നടന്ന യുവസംരംഭക സംഗമ(യെസ്)ത്തിന്റെ അടിസ്ഥാനത്തിലാണ് നയം തയ്യാറാക്കിയിരിക്കുന്നത്. തൊഴിലിനും ബിസിനസ്സിനുമായി അന്യരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അഭ്യസ്തവിദ്യരായ മലയാളിയുവാക്കള്‍ പോകുന്നത് തടയാനും കേരളത്തില്‍ പുതുസംരംഭങ്ങള്‍ക്ക് പരാമാവധി സഹായങ്ങള്‍ ചെയ്യുന്നതിനുമാണ് പുതിയ നയം ഊന്നല്‍ നല്‍കുന്നത്. 

രണ്ടുവര്‍ഷം മുമ്പ് വിദ്യാര്‍ഥിസംരംഭകത്വനയം പ്രഖ്യാപിച്ചത്. ഐ.ടി. മേഖലയെ അടിസ്ഥാനമാക്കിയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപംകൊണ്ടത്. യുവസംരംഭകത്വ നയത്തില്‍ ടൂറിസം, ഇലക്ട്രോണിക്‌സ്, ബിസിനസ്, കൃഷി, ആരോഗ്യസംരക്ഷണം, നിര്‍മ്മാണമേഖല എന്നിവയുള്‍പ്പെടെ ഏഴ് വിഭാഗങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കല്‍, അടിസ്ഥാനമൂലധനം ലഭ്യമാക്കല്‍, സാങ്കേതികവിദ്യ നല്‍കല്‍, വിപണിസൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവ പ്രത്യേക കമ്പനി വഴി ലഭ്യമാക്കും.

വ്യവസായ യൂണിറ്റുകള്‍ക്ക് ഗ്രാന്റുകളും സബ്‌സിഡികളും നല്‍കല്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് മാറ്റംവരുത്തി മികവുള്ള സംരംഭങ്ങള്‍ വിജയത്തിലെത്തിക്കുകയെന്നതായിരിക്കും സര്‍ക്കാരിന്റെ പുതിയ നയം. ചുവപ്പുനാടകള്‍ ഒഴിവാക്കി ഏകജാലക സംവിധാനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് അനുമതി കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയുണ്ടാകും. ഉപസമിതിയുടെ തീരുമാനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതിയുണ്ടാവും.

സേവനമേഖലയില്‍ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ അഞ്ചില്‍ത്താഴെ വ്യക്തികളുള്ളവരുടെ സംരംഭമാണെങ്കില്‍ അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ നല്‍കിയാല്‍ മതിയെന്ന് വ്യവസായവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ വിവിധ ഏജന്‍സികളുടെ അനുമതിപത്രം ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. 

സ്വാധീനമുള്ളവര്‍ക്ക് എളുപ്പത്തില്‍ ലൈസന്‍സ് എന്ന പതിവുരീതിക്ക് മാറ്റംവരുത്തി എല്ലാ അപേക്ഷകര്‍ക്കും തുല്യ പരിഗണനയായിരിക്കും നല്‍കുക. യുവസംരംഭകത്വനയം നടപ്പാക്കാന്‍ രൂപവത്കരിക്കുന്ന പ്രത്യേക കമ്പനി പ്ലാനിങ് ബോര്‍ഡിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന് സ്വയംഭരണാധികാരം ഉണ്ടാകും. കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി. എന്നിവയ്ക്ക് ഇതില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും.

 

 

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും; അധിക ജീവനക്കാരെ ഒഴിവാക്കും

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും; അധിക ജീവനക്കാരെ ഒഴിവാക്കും-മുഖ്യമന്ത്രി

 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് എറണാകുളം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതുപോലെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം മെഡിക്കല്‍ കോളേജിന്റെ കടബാധ്യതയാണ് പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പുമായി ആലോചിച്ച് ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. 

പരിയാരത്ത് ജീവനക്കാരുടെ എണ്ണവും കൂടുതലാണ് മെഡിക്കല്‍ നോംസ് പ്രകാരം വേണ്ട ജീവനക്കാരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഒഴിവാക്കും. പയ്യന്നൂര്‍ കേന്ദ്രമായി താലൂക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.ആര്‍. എന്നും നാടിനൊപ്പം നടന്ന നേതാവ്

പി.ആര്‍. എന്നും നാടിനൊപ്പം നടന്ന നേതാവ് -മുഖ്യമന്ത്രി

 

പാനൂര്‍: എന്നും നാട്ടുകാരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി നാടിനൊപ്പം നടന്നുനീങ്ങിയ നേതാവായിരുന്നു പി.ആര്‍. കുറുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കുകയും ജന്മിത്തത്തിനെതിരെ പോരാടുകയുംചെയ്ത അദ്ദേഹം ഒരുകാലത്തെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വംനല്കുകയും ചെയ്തു. പി.ആര്‍. ജന്മശതാബ്ദിയാഘോഷത്തിന്റെഭാഗമായി പാനൂരില്‍ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളരാഷ്ട്രീയത്തില്‍ എന്നും തലയുയര്‍ത്തിനിന്ന വ്യക്തിയായിരുന്നു പി.ആര്‍. അദ്ദേഹത്തിന്റെപേരിലുള്ള ഈ മന്ദിരം പി.ആറിന്റെ ഓര്‍മകളെ എന്നും നിലനിര്‍ത്തും -മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നല്കിയ സംഭാവന വളരെ വലുതാണ് -മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ അധ്യക്ഷതവഹിച്ചു. ഏതു വെല്ലുവിളിയെയും പ്രതിസന്ധിയെയും മുഖംനോക്കാതെ നേരിട്ട നേതാവായിരുന്നു പി.ആര്‍. എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്നപ്പോള്‍ പാവപ്പെട്ട ജനങ്ങളെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കംനല്കിയത്. ചിലര്‍ ജീവിക്കുമ്പോള്‍ത്തന്നെ മരിച്ചുപോകുന്നു. പക്ഷേ, മരിച്ചാലും ഓര്‍മകള്‍ അതിശക്തമായി നിലനിര്‍ത്തിയ നേതാവാണ് പി.ആര്‍. -അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഒരു എഴുത്തുകാരനായി പി.ആര്‍. മാറുമായിരുന്നു. അത്രമാത്രം പുസ്തകങ്ങളെ സ്‌നേഹിച്ച വ്യക്തിയായിരുന്നു പി.ആര്‍. തൊട്ടതിലെല്ലാം പി.ആര്‍. വ്യക്തിമുദ്ര പതിപ്പിച്ചു -വീരേന്ദ്രകുമാര്‍ പറഞ്ഞു.

വിമര്‍ശിക്കുന്നവര്‍പോലും വീരാരാധനയോടെ നോക്കിക്കണ്ട നേതാവായിരുന്നു പി.ആര്‍. എന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി കെ.എം.മാണി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി., രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി.തോമസ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് എന്നിവര്‍ പ്രസംഗിച്ചു. എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ., അഡ്വ. സണ്ണി ജോസഫ് എംഎല്‍.എ., സോഷ്യലിസ്റ്റ് ജനത സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി കെ.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയം ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനയാകും

വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയം ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനയാകും- മുഖ്യമന്ത്രി

 

വൈക്കം: സാമൂഹികമാറ്റത്തിന്റെ ശക്തിസ്രോതസ്സായ വൈക്കം സത്യാഗ്രഹവും പോരാട്ടത്തിന് വീര്യം പകര്‍ന്ന മഹാത്മാഗാന്ധിയുടെ സാന്നിദ്ധ്യവും സമരചരിത്രത്തെ ലോകമെമ്പാടും ചര്‍ച്ചാവിഷയമാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗാന്ധിജിയുടെ ദര്‍ശനങ്ങളും ലക്ഷ്യങ്ങളും പുതിയ തലമുറ സ്വായത്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെയും സ്മരണ നിലനിര്‍ത്താന്‍ വൈക്കം സത്യാഗ്രഹസ്മാരക സമുച്ചയത്തോടു ചേര്‍ന്ന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ പൂര്‍ണകായ വെങ്കലപ്രതിമയുടെയും സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയത്തിന്റെയും നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരു കോടി 68 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക മതിയാകാത്ത സാഹചര്യത്തില്‍ സാംസ്‌കാരിക വകുപ്പില്‍നിന്ന് 25 ലക്ഷം രൂപകൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത ഗാന്ധിജയന്തിദിനത്തില്‍ ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തില്‍ ഗാന്ധിജിയുടെ വെങ്കലപ്രതിമയും അടുത്ത ഘട്ടത്തില്‍ മ്യൂസിയത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കും. ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നതാണ് ദേശീയ നിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന മ്യൂസിയം. മഹാത്മജി സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ സംഭാഷണങ്ങളും ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മ്യൂസിയത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായി. മഹാത്മാഗാന്ധി വൈക്കത്ത് ആദ്യം കാലുകുത്തിയ വൈക്കം ബോട്ട്‌ജെട്ടി അറ്റകുറ്റപ്പണികള്‍ നടത്തി ചരിത്രസ്മാരകമായി കാത്തുസൂക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്നവര്‍ കാരണം വ്യക്തമാക്കണം

ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്നവര്‍ കാരണം വ്യക്തമാക്കണം - മുഖ്യമന്ത്രി

 

വിധി കേരളസര്‍ക്കാര്‍ നിലപാടിന് അംഗീകാരം

തൊടുപുഴ: ഉമ്മന്‍ വി. ഉമ്മന്‍ സമിതിയെ നിയോഗിച്ച് പരിസ്ഥിതിലോലപ്രദേശങ്ങളെ പുനര്‍നിര്‍ണയിച്ച കേരളസര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കുന്നതാണ് ഹരിതട്രൈബ്യൂണലിന്റെ വിധിയെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ പുനര്‍നിര്‍ണയറിപ്പോര്‍ട്ട് അംഗീകരിച്ച് അന്തിമവിജ്ഞാപനമിറക്കണമെന്ന് ആവശ്യപ്പെട്ട ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്ന ജനപ്രതിനിധിയും സംഘടനകളും കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഇ.എസ്.ഐ. പുനര്‍നിര്‍ണയം ഉള്‍പ്പെടുത്തി അന്തിമവിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാറിനെ ഉടന്‍ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഇടുക്കി ജില്ലാ പ്രത്യേകകണ്‍വെന്‍ഷന്‍ ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയില്‍ ഏതാനും മാസങ്ങള്‍ക്കകം പട്ടയവിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ആദ്യംതന്നെ തള്ളിക്കളഞ്ഞ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ വിധിയില്‍ പരാമര്‍ശിച്ചിട്ടേയില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ഇ.എസ്.ഐ. പുനര്‍നിര്‍ണയിച്ചുകൊണ്ട് കേരളം നല്‍കിയ ഉമ്മന്‍ വി. ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിനെ ആരും ചോദ്യംചെയ്തിട്ടില്ല. കേരളത്തിനു മാത്രമായി പ്രത്യേക വിജ്ഞാപനമിറക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടതോടെ സംസ്ഥാനസര്‍ക്കാരിന്റെ സുതാര്യനിലപാടുകള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ്. മറ്റൊരു സംസ്ഥാനവും ഇ.എസ്.ഐ. വിഷയത്തില്‍ കേരളത്തോളം മുന്നേറ്റം കൈവരിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ നടപടികളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തവര്‍ അവരുടെ നിലപാടുകളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം-മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്ക കേന്ദ്രത്തിന് ഒരു വയസ്സ്; പതിനായിരത്തോളം പരാതികള്‍

ജനസമ്പര്‍ക്ക കേന്ദ്രത്തിന് ഒരു വയസ്സ്; പതിനായിരത്തോളം പരാതികള്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക കേന്ദ്രം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇവിടെ ഇതുവരെ മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ചത് 9116 പരാതികള്‍. മുഖ്യമന്ത്രി തിരുവനന്തപുരത്തുണ്ടായിരുന്ന 134 ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിനു മുന്നിലുള്ള ജനസമ്പര്‍ക്ക കേന്ദ്രം തുറന്നിരുന്നു.

ഉച്ചകഴിഞ്ഞ് മൂന്നിനാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക കേന്ദ്രത്തില്‍ എത്തുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സാധാരണ ഇത് നടക്കുന്നത്. ശരാശരി എഴുപതോളം പേര്‍ പരാതിയുമായി എത്തുന്നുവെന്നാണ് കണക്കാക്കുന്നത്. മുഖ്യമന്ത്രി പരാതി സ്വീകരിച്ചാല്‍ പ്രശ്‌നം രേഖപ്പെടുത്തി നമ്പര്‍ നല്‍കി പരാതിക്കാരനു തന്നെ നല്‍കും. പരാതിക്കാരന്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറും.

മുഖ്യമന്ത്രിയുടെ ഓഫീസിലും ചേംബറിലുമായി നടന്ന പരാതി സ്വീകരിക്കലാണ് ജനസമ്പര്‍ക്ക കേന്ദ്രത്തിലേക്ക് മാറ്റിയത്.

ഐ.ടി.യില്‍ കേരളത്തിന് തിരിച്ചടിയായത് സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധസമരം

ഐ.ടി.യില്‍ കേരളത്തിന് തിരിച്ചടിയായത് സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധസമരം

- ഉമ്മന്‍ ചാണ്ടി

 

 

കോട്ടയം: കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിന് നേതൃത്വംനല്‍കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഐ.ടി. വിദ്യാഭ്യാസരംഗത്ത് കേരളത്തെ പിന്നോട്ടടിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടായത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഫെയ്‌സ്ബുക്ക് യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധതയുടെ ആദ്യ ഇര താനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1991 ല്‍ താന്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് സി.പി.എമ്മുകാര്‍ കമ്പ്യൂട്ടറുകള്‍ അടിച്ച് തകര്‍ത്തത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ കേരളം ഐ.ടി. രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഈ നേട്ടം നിലനിര്‍ത്താനായില്ല. സോഷ്യല്‍ മീഡിയയുടെ ഗുണഫലം ഉപയോഗപ്പെടുത്താം. എന്നാല്‍, ഒരിക്കലും അതിന്റെ ദോഷവശങ്ങളിലേക്ക് പ്രവര്‍ത്തകര്‍ കടന്നു ചെല്ലരുതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി അധ്യക്ഷതവഹിച്ചു. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ ക്കുറിച്ച് കണ്‍െവന്‍ഷന്‍ ചര്‍ച്ച ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹന്നാന്‍ എം.എല്‍.എ, ലതിക സുഭാഷ്, എന്‍.എസ്.യു. ദേശീയ പ്രസിഡന്റ് റോജി ജോണ്‍, അനന്തു സുരേഷ്, മുഹമ്മദ് ഇക്ബാല്‍, അഡ്വ.ഫാത്തിമ റോസ്‌ന, സര്‍ജിത്ത് കൂട്ടംപറമ്പത്ത് എന്നിവര്‍ സംസാരിച്ചു. കോട്ടയം ശാന്തിഭവനിലെ അന്തേവാസികള്‍ക്ക് ഓണസദ്യ നല്‍കി. ഓണപ്പുടവ വിതരണം ചെയ്തു.

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

ഉമ്മന്‍ചാണ്ടി കോളനിയില്‍ ഉത്സവം

ഉമ്മന്‍ചാണ്ടി കോളനിയില്‍ ഉത്സവം 

ഉമ്മന്‍ചാണ്ടി കോളനിയില്‍ ഉത്സവമായിരുന്നു. അവരുടെ കോളനിയുടെ തലവന്‍ വരുന്ന ദിനം. കൂത്തും വാദ്യമേളങ്ങളുമൊക്കെയായി അവര്‍ തങ്ങളുടെ കോളനിയുടെ ഉടമസ്‌ഥനെ സ്വീകരിച്ചു. ആടിപ്പാടി സന്തോഷിപ്പിച്ചു, സ്‌നേഹം കൊണ്ട്‌ പൊതിഞ്ഞു. ഒടുവില്‍ പരാതികളും പരിഭവങ്ങളും പറഞ്ഞു. എല്ലാം കേട്ട്‌ പരിഹാരങ്ങള്‍ വിധിച്ച്‌ തലവന്‍ വീണ്ടും അവരുടെ മനസില്‍ ദൈവതുല്യനായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം സ്വന്തം പേരിലുള്ള കോളനിയില്‍ എത്തിയത്‌. 1976-ലാണ്‌ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കോളനി സ്‌ഥാപിച്ചത്‌. ഉമ്മന്‍ചാണ്ടിയുടെ സുഹൃത്തായിരുന്ന കരിമ്പന്‍ ജോസാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌. തുടര്‍ന്ന്‌ ഒരു തവണ മുഖ്യമന്ത്രി കോളനിയില്‍ എത്തുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുകയും ചെയ്‌തു. കഴിഞ്ഞ തവണ ഇടുക്കിയില്‍ ജനസമ്പര്‍ക്ക പരിപാടിക്ക്‌ എത്തിയപ്പോള്‍ കോളനിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത്‌ ചൂണ്ടിക്കാട്ടി കോളനി നിവാസികള്‍ പരാതി നല്‍കി. തുടര്‍ന്ന്‌ ഉമ്മന്‍ചാണ്ടി നേരിട്ട്‌ ആദിവാസികോളനിയില്‍ എത്തുകയായിരുന്നു.


ഏലയ്‌ക്കാ മാലയിട്ട്‌ കോളനിക്കാര്‍ മുഴുവന്‍ ഇറങ്ങിവന്നാണ്‌ മുഖ്യമന്ത്രിയെ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ പരാതികള്‍ നേരിട്ടുകേട്ടു. റോഡ്‌ തകര്‍ന്നതും കുടിവെള്ളവും വീടുമില്ലാത്തതും ഉള്‍പ്പെടെ 22 ആവശ്യങ്ങള്‍ ഊരുമൂപ്പന്‍ സുകുമാരന്‍ മുഖ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്‌ പ്രസംഗിച്ച മുഖ്യമന്ത്രി 22 ആവശ്യങ്ങളിലും നടപടിയെടുക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കി. കോളനിയുടെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്‌തു. പ്രഖ്യാപനങ്ങളെല്ലാം കൈയടിയോടെയാണ്‌ കോളനി നിവാസികള്‍ സ്വീകരിച്ചത്‌. കോളനിയുടെ രൂപീകരണത്തിനു ചുക്കാന്‍പിടിച്ച കരിമ്പന്‍ ജോസിനെ മുഖ്യമന്ത്രി ആദരിച്ചു.

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നടപ്പാക്കാനുമറിയാം

നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നടപ്പാക്കാനുമറിയാം - മുഖ്യമന്ത്രി

കോട്ടയം: നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന് അത് നടപ്പാക്കാനുമറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്. നികുതിവര്‍ധന മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അതേക്കുറിച്ച് പാര്‍ട്ടിയിലും അഭിപ്രായഭിന്നതയില്ല. ഭാഷയില്‍ മാത്രമാണ് വ്യത്യാസം. മന്ത്രിസഭ ഏകകണ്ഠമായെടുത്ത തീരുമാനം നടപ്പാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമസഭ വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. ഓര്‍ഡിനന്‍സ് ആയാലും നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ അവസരമുണ്ട്. നികുതിവര്‍ധനയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്ന സി.പി.എം. വര്‍ധിപ്പിച്ച ഭൂനികുതിയും വെള്ളക്കരവും അടയ്ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയംഗങ്ങളും അനുഭാവികളും നികുതി അടയ്ക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. നികുതിവര്‍ധനയ്‌ക്കെതിരായ പ്രക്ഷോഭത്തിന് രൂപംനല്‍കാന്‍ ഇടതുമുന്നണിയോഗം ചേരാനിരിക്കെയാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.

അന്യസംസ്ഥാന വാഹനപരിശോധന ഇളവ് മൂന്ന് മാസമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

അന്യസംസ്ഥാന വാഹനപരിശോധന ഇളവ് മൂന്ന് മാസമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

ബാംഗ്ലൂര്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് വാഹനവുമായെത്തുന്നവരെ നികുതിയുടെ പേരില്‍ പീഡിപ്പിക്കുന്ന സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്നാണിത്. കേരളത്തിലെയും കര്‍ണാടകത്തിലെയും ഗതാഗതവകുപ്പ് സെക്രട്ടറിമാര്‍ തിങ്കളാഴ്ച ബാംഗ്ലൂരില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ബാംഗ്ലൂരില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍നിന്ന് വാഹനവുമായെത്തുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ട് വിവിധ സംഘടനകള്‍ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം കര്‍ണാടക ഗതാഗത വകുപ്പുമന്ത്രി രാമലിംഗറെഡ്ഢിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഗതാഗത വകുപ്പ് സെക്രട്ടറിയുമായും സംസാരിച്ചു. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് മൂന്ന് മാസത്തെ കാലാവധി അനുവദിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ആവശ്യമെങ്കില്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തും. ബാംഗ്ലൂരില്‍ താമസിക്കുന്ന മാതാപിതാക്കളെ കാണാന്‍ നാട്ടില്‍നിന്ന് മക്കളടക്കമുള്ളവര്‍ എത്താറുണ്ട്. ഇവര്‍ക്ക് ഒരു മാസം നഗരത്തില്‍ തങ്ങാനുള്ള സൗകര്യം സര്‍ക്കാര്‍ അനുവദിക്കണം. ബന്ധുക്കളെ കാണാനും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വാഹനവുമായി നഗരത്തിലെത്തുന്നവരില്‍നിന്ന് 15 വര്‍ഷത്തേക്ക് നികുതി ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആജീവനാന്ത നികുതിതന്നെ മാറ്റണമെന്നാണ് അഭിപ്രായം. മൂന്ന് വര്‍ഷത്തേക്കോ അഞ്ച് വര്‍ഷത്തേക്കോ നികുതി അടയ്ക്കാനുള്ള സൗകര്യം ഉണ്ടാവണം. ഈ രണ്ട് നിര്‍ദേശങ്ങളാണ് കേരള സര്‍ക്കാര്‍ കര്‍ണാടകത്തിനുമുന്നില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍ നോര്‍ക്കയ്ക്ക് കഴിയുന്നതും വേഗം സ്വന്തം ഓഫീസ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന പരിശോധനയില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ കേരള സമാജം, കെ.എം.സി.സി. എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. കര്‍ണാടകത്തിലെ ഗതാഗതനിയമം കഴിഞ്ഞ ഫിബ്രവരിയില്‍ ഭേദഗതി ചെയ്തതിന് ശേഷമാണ് അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെയുള്ള പരിശോധന ശക്തമാക്കിയത്. നേരത്തെ അന്യസംസ്ഥാന വാഹനങ്ങള്‍ക്കുള്ള ഇളവ് മൂന്ന് മാസമായിരുന്നെങ്കിലും ഇത് ഒരു മാസമായി ചുരുക്കുകയായിരുന്നു. ആറ്് മാസത്തിനുള്ളില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടുന്ന വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതിയാണ് ചുമത്തുന്നത്.

2014, സെപ്റ്റംബർ 21, ഞായറാഴ്‌ച

ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ

ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ

മോദിക്ക് തിരിച്ചറിവുണ്ടായത് ഉപതിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍

ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന കാര്യം തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസ് പറയുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന് പറഞ്ഞ് ആക്ഷേപിച്ചു, ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയപ്പോഴാണ് മോദി ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു . മോദി പറഞ്ഞതിൽ ആത്മാർഥതയുണ്ടെന്ന് തോന്നുന്നില്ല. മുൻകാലം അനുഭവം അതാണ്. പറഞ്ഞ കാര്യത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പ്രവൃത്തിയിൽ അത് കാണേണ്ടതുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

 

നിങ്ങള് ആളൊരു സംഭവമാണല്ലോ; ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രശംസ

നിങ്ങള് ആളൊരു സംഭവമാണല്ലോ; ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രശംസ

 

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രശംസകൊണ്ട് മൂടി. മദ്യനിരോധനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെ കേള്‍ക്കേണ്ടിവന്നെങ്കിലും കേരള മുഖ്യമന്ത്രി സ്വീകരിച്ച നടപടി ശ്ലാഘനീയമാണ്. ജനങ്ങളില്‍ മദ്യാസക്തിയും പുകവലിശീലവും കുറയ്ക്കാനായി മദ്യത്തിനും സിഗരറ്റിനും നികുതി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു.

 

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനെ സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേക്കു ഉയര്‍ത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു ഹര്‍ഷവര്‍ധന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നയുടന്‍ ആദ്യമായി അഭിനന്ദനമറിയിച്ചു ട്വീറ്റ് ചെയ്തതു താനാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

 

2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

കരിമ്പന്‍ ജോസിനെ എല്ലാവരും മറന്നു; മുഖ്യമന്ത്രി മറന്നില്ല

കരിമ്പന്‍ ജോസിനെ എല്ലാവരും മറന്നു; മുഖ്യമന്ത്രി മറന്നില്ല

 

 



കഞ്ഞിക്കുഴി: ഉമ്മന്‍ചാണ്ടി കോളനിയില്‍ എത്തിയ കരിമ്പന്‍ ജോസിനെ പുതുതലമുറ തിരിച്ചറിഞ്ഞില്ല. കോളനി സ്ഥാപിക്കാന്‍ കാരണക്കാരനായ ജോസ്, മുഖ്യമന്ത്രി കോളനിയില്‍ എത്തുന്നതറിഞ്ഞ് വന്നതായിരുന്നു. മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്വീകരണം നല്‍കി ആദിവാസികളും നാട്ടുകാരും കൂട്ടത്തോടെ വേദിയിലേക്ക് പോയി.

ഇതിനിടയില്‍പ്പെട്ട കരിമ്പന്‍ ജോസിനെ ആരും പരിഗണിച്ചില്ല. വേദിക്കരികിലെ റോഡില്‍ ഒറ്റപ്പെട്ട കരിമ്പന്‍ ജോസ് മുഖ്യമന്ത്രിയുടെ കാറിന് സമീപം ദുഃഖിതനായി നിന്നു. കരിമ്പന്‍ ജോസ് വന്നിരുന്നുവെന്ന് ആരോ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് എ.പി.ഉസ്മാന്‍ എത്തി ജോസിനെ ക്ഷണിച്ചെങ്കിലും വേദിയിലേക്ക് പോകാന്‍ അദ്ദേഹം തയ്യാറായില്ല. 

മുഖ്യമന്ത്രി വിളിക്കുന്നുവെന്ന് പറഞ്ഞപ്പോഴാണ് ജോസ് വേദിയിലേക്ക് ചെന്നത്. ജോസിനെ കണ്ടതും മുഖ്യമന്ത്രി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് കരങ്ങള്‍ പിടിച്ച് സ്വീകരിച്ച് അരികില്‍ ഇരുത്തി. 

1969ല്‍ ആദിവാസികള്‍ക്കുവേണ്ടി ഭൂമി നല്‍കണമെന്ന കരിമ്പന്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരഫലമായിട്ടാണ് 39 ആദിവാസികള്‍ക്ക് ഉമ്മന്‍ചാണ്ടി കോളനിയില്‍ സ്ഥലം ലഭിച്ചത്. ആദിവാസികളുടെ ഭൂമിക്ക് പട്ടയം നല്‍കാന്‍ പാടില്ലെന്ന് അന്ന് ഉണ്ടായിരുന്ന നിയമം മറികടന്ന് ഇവരുടെ ഭൂമി റവന്യൂ വകുപ്പിന് കൈമാറി പട്ടയം അനുവദിച്ചു നല്‍കി. 

അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പന്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ സമരപോരാട്ടങ്ങളുടെ ഫലമായിട്ടാണ് ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചത്. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ കാണി പഞ്ചന്‍ നാഗമണി, പാണ്ടിച്ചി ഗോപാലന്‍ (രക്ഷാധികാരി), ആര്‍.രാമനാഥന്‍ (പ്രസിഡന്റ്), കരിമ്പന്‍ ജോസ് തുടങ്ങിയവര്‍ ഭാരവാഹികളായി സംസ്ഥാന ഗിരിവര്‍ഗ സമിതി രൂപവത്കരിച്ചു. സമിതിയുടെ പോരാട്ടങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തിലുള്ള രാഷ്ട്രീയതലത്തിലും നേരിട്ട തടസ്സങ്ങള്‍ നീക്കി സഹായിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. അങ്ങനെയാണ് ആദിവാസി കോളനിക്ക് ഉമ്മന്‍ചാണ്ടി കോളനിയെന്ന് പേര് നല്‍കാന്‍ കരിമ്പന്‍ ജോസിന്റെ നേതൃത്വം തയ്യാറായത്. 

തന്റെ പേര് കോളനിക്ക് നല്‍കിയതിന് മാത്രമാണ് ഞാന്‍ ജോസിനോട് എതിര്‍പ്പ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കോളനി കരിമ്പന്‍ ജോസ് ഇല്ലായിരുന്നങ്കില്‍ ഉണ്ടാകില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലമേറെ കഴിഞ്ഞപ്പോള്‍ ജോസ് സുവിശേഷകനായി. ഇവിടെ നിന്ന് അടിമാലിയിലേക്ക് താമസം മാറുകയും ചെയ്തു. 
 

2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ഒരു വിഭാഗത്തിന്റെ അതൃപ്തി സമൂഹത്തിന് കളങ്കം

ഒരു വിഭാഗത്തിന്റെ അതൃപ്തി സമൂഹത്തിന് കളങ്കം-മുഖ്യമന്ത്രി

 

 
ഒരുവിഭാഗം ജനങ്ങള്‍ അസംതൃപ്തിയോടെ തുടരുന്നത് പൊതുസമൂഹത്തിന് കളങ്കമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മോസ്റ്റ് ബാക്ക്വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ 23-ാം വാര്‍ഷികസമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സംതൃപ്തിയോടെ കഴിയണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും അര്‍ഹമായ അംഗീകാരം കിട്ടണം. എന്നാലേ സമൂഹം പൂര്‍ണ സംതൃപ്തമാകൂ. പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കിയ ആനുകുല്യങ്ങള്‍ അവര്‍ അര്‍ഹിക്കുന്നതുതന്നെയാണ്. - മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയായി. 

ടെക്‌നോ പാര്‍ക്കില്‍ 1200 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി

ടെക്‌നോ പാര്‍ക്കില്‍ 1200 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി

 

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ 1200 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ജര്‍മന്‍-അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ് കമ്പനിയാണ് നിക്ഷേപം നടത്തുന്നത്.

ലോകോത്തര നിലവാരത്തിലുള്ള ഐ.ടി. കേന്ദ്രങ്ങള്‍, വിനോദ സൗകര്യങ്ങള്‍, ചില്ലറ വില്പന കേന്ദ്രം എന്നിവ തുടങ്ങാനാണ് അനുമതി.

ഇതിനായി സെസ് പദവിയില്ലാത്ത 9.73 ഏക്കര്‍ ഭൂമി, സെസ് പദവിയുള്ള 10 ഏക്കര്‍ ഭൂമി എന്നിവ ഏക്കറിന് അഞ്ചുകോടി രൂപ ഒറ്റത്തവണ പാട്ടത്തുകയായി 90 വര്‍ഷത്തേക്കാണ് നല്‍കുന്നത്. പദ്ധതി 20,000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരുമാസത്തിനകം ടോറസിന്റെ ഇന്ത്യയിലെ ആദ്യ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ടോറസ് ഇന്ത്യ എം.ഡി. അജയ് പ്രസാദ് പറഞ്ഞു.

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കും

കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കും: ഉമ്മന്‍ചാണ്ടി



സംസ്ഥാനത്തു കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെന്റ് തോമസ് കോളജിനു സ്വയംഭരണാവകാശം നല്‍കികൊണ്ടുള്ള പ്രഖ്യാപനം നടത്തുകയായിരുന്നു. കോളജുകളെ കൂട്ടിലിട്ട കിളികളുടെ അവസ്ഥയിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ ചട്ടക്കൂടിനുള്ളില്‍ നിന്നാല്‍ കോളജുകള്‍ക്കു വളരാന്‍ കഴിയില്ല. നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പക്ഷേ, സ്വന്തം കഴിവ് ഉപയോഗിക്കാന്‍ കോളജുകള്‍ക്കു കഴിയണം.

ഉന്നത വിദ്യാഭ്യാസരംഗത്തു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി മാറണം. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ നേട്ടം കൈവരിക്കാന്‍ കഴിയുന്നില്ല. സ്വാശ്രയ മേഖലയില്‍ പ്രഫഷനല്‍ കോളജുകള്‍ അനുവദിച്ചതാണ് ഈ രംഗത്ത് ഉണ്ടായ ഏക നേട്ടം. ഇന്ത്യയില്‍ 507 കോളജുകള്‍ക്കു സ്വയംഭരണാവകാശം ഉണ്ട്. കേരളത്തില്‍ മാത്രം ഒറ്റ കോളജിനും ഇതില്ല. 

ഇതിനു മാറ്റംവരണമെന്ന ആഗ്രഹത്തിലും നിരന്തര ചര്‍ച്ചകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലുമാണു സ്വയംഭരണാധികാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏതെങ്കിലും ആശയങ്ങളുടെ പേരില്‍ ഇതു വേണ്ടെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. മറിച്ചു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ സര്‍ക്കാര്‍ തയാറാണ്. ഏതു മാറ്റം വന്നാലും എതിര്‍ക്കുന്നതു പുതുതലമുറയോടു ചെയ്യുന്ന ക്രൂരതയാണ്. 

മദ്യനിരോധനം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനു വരുമാന ഇനത്തില്‍ വന്‍ നഷ്ടം സംഭവിക്കും. എന്നാല്‍ യുവാക്കളെയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവരിലൂടെ ഈ നഷ്ടം നികത്താന്‍ കഴിയുമെന്നാണു വിശ്വാസം. ബജറ്റില്‍ യുവാക്കള്‍ക്കായി തുക മാറ്റിവയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. 

കുസാറ്റ് ഈ വര്‍ഷം തന്നെ ഐഐഇഎസ്ടി

കുസാറ്റ് ഈ വര്‍ഷം തന്നെ ഐഐഇഎസ്ടി: മുഖ്യമന്ത്രി  
 
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലിക്കു തുടക്കം  

കൊച്ചി സര്‍വകലാശാലയെ (കുസാറ്റ്) ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഇഎസ്ടി) ആക്കി മാറ്റുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലി ആഘോഷവും സെമിനാര്‍ കോംപ്‌ളക്‌സിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുസാറ്റിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഐഐഇഎസ്ടി പദവി അനിവാര്യമായതിനാല്‍ ആവശ്യം വീണ്ടും കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. നടപടികള്‍ അവസാന ഘട്ടത്തിലാണ്. പ്ലാനിങ് കമ്മിഷന്‍ അംഗീകരിച്ചു. എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിഷന്റെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കുസാറ്റിനെ ഐഐഇഎസ്ടിയായി ഉയര്‍ത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു.    കുസാറ്റിനെ 2004-05 കാലഘട്ടത്തില്‍ തന്നെ ഐഐഇഎസ്ടി ആയി ഉയര്‍ത്തണമെന്ന് തീരുമാനിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തതാണ്. കേന്ദ്രം പണവും അനുവദിച്ചു. 
ഇടയ്ക്കുണ്ടായ ചില നയപരമായ തീരുമാനങ്ങള്‍ കാരണം നടപടി മുന്നോട്ടുപോയില്ല.    വിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഉന്നത വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഈ മേഖലയിലെ കുറവു നികത്തുന്നതിന് ഒരു തീരുമാനം മാത്രമേ ഉണ്ടായുള്ളൂ. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ നല്‍കിയ അനുമതിയാണത്. അതോടെ ഏറെ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്കു കുറഞ്ഞു. ഇനി ആഗോള വിദ്യാഭ്യാസ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടനാട് പാക്കേജിന് അനുവദിച്ച തുക നഷ്ടപ്പെടില്ല

കുട്ടനാട് പാക്കേജിന് അനുവദിച്ച തുക നഷ്ടപ്പെടില്ല: മുഖ്യമന്ത്രി 

 

മുഹമ്മ (ആലപ്പുഴ) * കുട്ടനാട് പാക്കേജിനു കേന്ദ്രം അനുവദിച്ചു തന്ന തുക നഷ്ടപ്പെടില്ലെന്നും ഇതുസംബന്ധിച്ച ആശങ്കയ്ക്ക് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തണ്ണീര്‍മുക്കം ബണ്ട് മൂന്നാംഘട്ട നിര്‍മാണത്തിന്റെയും നിലവിലുള്ള ഷട്ടറുകളുടെ നവീകരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാക്കേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ കേന്ദ്ര കൃഷി മന്ത്രി നവംബര്‍ ആറിനു കുട്ടനാട് സന്ദര്‍ശിക്കുമെന്നും അനുവദിച്ച തുക നഷ്ടമാവില്ലെന്നു കേന്ദ്രജലവിഭവമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കേന്ദ്രം ചോദിച്ച കുറേ കാര്യങ്ങള്‍ക്കു സംസ്ഥാനം ഉടന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജ് കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാകും. 1517 കോടി രൂപ കുട്ടനാട് പാക്കേജ് നടപ്പിലാക്കാന്‍ വേണ്ടിവരുമെന്നു സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. 1891 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും 1840 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ജോലികള്‍ പലതും ടെന്‍ഡര്‍ ചെയ്യുകയും ഉണ്ടായി. എന്നാല്‍ 390 പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണത്തിനു കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. 

കുട്ടനാട് പ്രോസ്‌പെരിറ്റി കൗണ്‍സില്‍, ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ച് ഇതിനുള്ള പോംവഴി ആരായും. പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ 70 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി അടുത്ത മേയില്‍ പൂര്‍ത്തിയാക്കുമെന്നും തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടനാട് പാക്കേജിന്റെ ഗതിവേഗത്തെക്കുറിച്ചു വിമര്‍ശനമുണ്ടെന്നും കുട്ടനാട് താലൂക്കിലെ 397 ജോലികള്‍ ടെന്‍ഡര്‍ ചെയ്തപ്പോള്‍ 340 ജോലികളോടുമാത്രമേ കരാറുകാര്‍ പ്രതികരിച്ചുള്ളുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, എസി കനാല്‍ എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു. 

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തും

റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തും-മുഖ്യമന്ത്രി













ചെങ്ങന്നൂര്‍:സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കെ.എസ്.ടി.പി. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറ്റകുറ്റപ്പണിക്ക് ആവശ്യമായ ടാറും മറ്റ് സാമഗ്രികളും സര്‍ക്കാര്‍ കണ്ടെത്തി നല്‍കും. ടാറിന്റെ ക്ഷാമം, കരാറുകാരുടെ സമരം, പാറമട പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലം റോഡുകളുടെ സ്ഥിതി ഇപ്പോള്‍ മോശമാണ്. സമയബന്ധിതമായി ഈ ശോച്യാവസ്ഥ പരിഹരിക്കും.
വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. അതിനനുസരിച്ച് റോഡുകള്‍ ഉണ്ടാകുന്നില്ല. തുകയില്ലെന്നുപറഞ്ഞ് സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങളില്‍നിന്ന് ഒഴിയില്ല. ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ബി.ഒ.ടി. വ്യവസ്ഥയിലും പണം കണ്ടെത്തി റോഡുകളുടെ വികസനം നടപ്പാക്കും. അമ്പതുവര്‍ഷംമുമ്പ് ചെയ്ത തെറ്റ് തിരുത്തുകയാണ് എം.സി. റോഡ് വികസനത്തിലൂടെ ഇപ്പോള്‍ ചെയ്യുന്നത്. 

തീരദേശത്തുകൂടി ആദ്യം ദേശീയപാത അനുവദിച്ചു. അതിന് ഫണ്ട് ഇല്ലായിരുന്നു. രണ്ടാമത് ഫണ്ടോടുകൂടി ദേശീയപാത അനുവദിച്ചെങ്കിലും രണ്ടുംകൂടി തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ ഒറ്റ റോഡായി. രണ്ടാമത്തെ ദേശീയപാത എം.സി. റോഡുവഴി ആയിരുന്നെങ്കില്‍ അരനൂറ്റാണ്ടുമുമ്പേ ഇവിടത്തെ ദുരവസ്ഥ പരിഹരിക്കപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, മാത്യു ടി.തോമസ്, സി.എഫ്. തോമസ്, മുന്‍ എം.എല്‍.എ. ശോഭന ജോര്‍ജ്, നഗരസഭാധ്യക്ഷ വത്സമ്മ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

മുഖ്യമന്ത്രി വരുന്നു, 'സ്വന്തം' നാട്ടിലേക്ക്

മുഖ്യമന്ത്രി വരുന്നു, 'സ്വന്തം' നാട്ടിലേക്ക്

 

 

ചെറുതോണി* സ്വന്തം പേരിലുള്ള ആദിവാസി കോളനിയിലെ താമസക്കാരുടെ ദുരിതം നേരിട്ടറിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തുന്നു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ മഴുവടിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ആദിവാസി കോളനി. സ്വന്തം പേരിലുള്ള കോളനിയുടെ മണ്ണില്‍ രണ്ടാം തവണയാണ് ഉമ്മന്‍ ചാണ്ടി എത്തുന്നത്. 18ന് രാവിലെ ഒന്‍പതിനാണ് മുഖ്യമന്ത്രി കോളനിയിലെത്തുന്നത്.   1976ല്‍ ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ മുന്‍കയ്യെടുത്ത് സ്ഥാപിച്ചതാണ് മഴുവടിയില്‍ ആദിവാസികള്‍ക്കു വേണ്ടിയുള്ള ഈ കോളനി. അന്ന് ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പന്‍ ജോസിന്റെ പ്രേരണയും പ്രചോദനവുമായിരുന്നു കോളനി രൂപീകരണത്തിന് അടിസ്ഥാനം.     

കോളനി രൂപീകരിച്ചിട്ട് 38 വര്‍ഷം കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ ആദിവാസി കുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പലതും സ്വപ്നമാണ്. ജനസമ്പര്‍ക്ക പരിപാടിയുമായി ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ എത്തിയപ്പോള്‍ ഊരു മൂപ്പന്‍ സുകുമാരന്‍ കാണിയുടെ നേതൃത്വത്തില്‍ കോളനിയില്‍ നിന്നു നിവേദകസംഘം എത്തി മുഖ്യമന്ത്രിയെ സ്വീകരിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുടിയിലെ ആവലാതികള്‍ക്ക് ഇനിയും പൂര്‍ണ പരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പു മന്ത്രി പി.കെ. ജയലക്ഷ്മിയോടൊപ്പം ഉമ്മന്‍ ചാണ്ടി കോളനി സന്ദര്‍ശിക്കുന്നത്. കോളനിക്കാരുടെ 

ദുരിതത്തിന് അറുതി വരുത്തുന്ന പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി 18നു നടത്തുമെന്നാണ് അറിയുന്നത്.     

1976ല്‍ കോളനി രൂപീകരിച്ചപ്പോള്‍ 39 വീടുകള്‍ മാത്രമായിരുന്നു മഴുവടിയിലെ ഉമ്മന്‍ ചാണ്ടി കോളനിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 38 വര്‍ഷം കൊണ്ട് വീടുകളുടെ എണ്ണം 85 ആയി. പല വീടുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പേരിനുപോലുമില്ല. 35 വീടുകള്‍ വാസയോഗ്യമല്ലെന്നും കോളനിവാസികള്‍ പറയുന്നു. നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി കോളനിയില്‍ കുടിവെള്ളം എത്താത്തതിലും ആദിവാസികള്‍ക്ക് പ്രതിഷേധമുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് സമീപ പ്രദേശത്ത് കുടിവെള്ള ലഭ്യതയ്ക്കായി കുളം നിര്‍മിച്ചെങ്കിലും ആദിവാസി ഊരുകളില്‍ ഇപ്പോഴും വെള്ളം എത്തിയിട്ടില്ല. കുടിവെള്ള വിതരണത്തിന് മതിയായ പണമില്ലാത്തതാണു കാരണം. ചുരുളി- ആല്‍പ്പാറ- ഉമ്മന്‍ ചാണ്ടി കോളനി- പട്ടയക്കുടി വഴി പൊതുമരാമത്തു റോഡിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇതിനൊപ്പം കോളനിയിലെ ചെറിയ റോഡുകളുടെ വികസനംകൂടി വേഗത്തിലാക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം. 

പട്ടികവര്‍ഗ വിഭാഗത്തിന് സൗജന്യമായി നല്‍കിയിരുന്ന വൈദ്യുതി വിതരണ പദ്ധതി നിര്‍ത്തലാക്കിയതോടെ ഉമ്മന്‍ ചാണ്ടി കോളനിയില്‍ പല വീടുകളിലും മണ്ണെണ്ണ വിളക്കുകളുടെ അരണ്ട വെളിച്ചം മാത്രമാണുള്ളത്.     ഉമ്മന്‍ ചാണ്ടി ആദ്യമായി കോളനി സന്ദര്‍ശനത്തിന് എത്തുന്നതോടെ തങ്ങളുടെ ആവലാതികള്‍ക്കെല്ലാം പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികള്‍. ഉമ്മന്‍ ചാണ്ടിക്കു കോളനിയിലേക്കു പരമ്പരാഗത രീതിയില്‍ വന്‍ സ്വീകരണം നല്‍കുന്നതിന് ഒരുങ്ങുകയാണ് കോളനി നിവാസികള്‍.  

 

മുഖ്യമന്ത്രി കോളനി

മുഖ്യമന്ത്രി കോളനി

സ്വന്തം പേരില്‍ കോളനിയുള്ള രണ്ടു മുഖ്യമന്ത്രിമാരാണ് കേരള ചരിത്രത്തിലുള്ളത്. പട്ടം താണുപിള്ളയും ഉമ്മന്‍ ചാണ്ടിയും. രണ്ടു കോളനികളും ഇടുക്കി ജില്ലയിലാണ്. 

നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പട്ടംകോളനി 1955ല്‍ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള സ്ഥാപിച്ചതാണ്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 1976ല്‍ ആദിവാസികളെ പാര്‍പ്പിച്ച മഴുവടി കോളനിയാണ് ഉമ്മന്‍ ചാണ്ടി കോളനിയെന്നറിയപ്പെടുന്നത്.

ഭാഷയുടെ പേരില്‍ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കപ്പെടുന്നത് തടയാന്‍ പട്ടം താണുപിള്ളയുടെ ആശയമായിരുന്നു കോളനി രൂപീകരണം. കര്‍ഷകര്‍ക്ക് അഞ്ചേക്കര്‍ ഭൂമിയും 2000 രൂപയും വാഗ്ദാനം ചെയ്തു പത്രത്തില്‍ പരസ്യം കൊടുത്തു. 1350 കുടുംബങ്ങളെയാണ് ഘട്ടംഘട്ടമായി ഇവിടെ കുടിയിരുത്തിയത്. കാടു വെട്ടിത്തെളിച്ചു ജീവിതമുറപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കു കടുത്ത ദുരിതങ്ങളാണു നേരിടേണ്ടിവന്നതെന്നു പഴയ ആളുകള്‍ ഇപ്പോഴുമോര്‍ക്കുന്നു. പ്രതികൂല കാലാവസ്ഥ, വന്യമൃഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, വിദ്യാഭ്യാസത്തിനോ ചികില്‍സയ്‌ക്കോ സൗകര്യങ്ങളില്ല. കപ്പയും നെല്ലുമായിരുന്നു ആദ്യ കൃഷികള്‍. പട്ടിണിമൂലം കുപ്പച്ചീരയും ചേമ്പും കഴിച്ചു കഴിഞ്ഞുകൂടിയ നാളുകളും ഇവരുടെ ഓര്‍മയിലുണ്ട്. 2000 രൂപയെന്ന ആദ്യ വാഗ്ദാനം ഇതിനിടെ സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. രണ്ടും അഞ്ചും പത്തും രൂപ വീതം പല തവണയായാണ് പണം നല്‍കിയത്. 

ദുരിതങ്ങള്‍കൊണ്ടു പൊറുതിമുട്ടി 1957ല്‍ കര്‍ഷകര്‍ പട്ടിണിജാഥ സംഘടിപ്പിച്ചു. തിരുവനന്തപുരത്തേക്ക് 25 പേരടങ്ങുന്ന സംഘം നടത്തിയ ജാഥയുടെ ഫലമായി പല ആനുകൂല്യങ്ങളും നേടിയെടുത്തു.യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ ഉമ്മന്‍ ചാണ്ടി 1976 ല്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് മഴുവടിയിലെ കോളനി. അന്ന് 39 വീടുകള്‍ മാത്രമായിരുന്നു. ഇപ്പോഴത് 85 ആയി. ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായി സ്ഥാപിച്ച കോളനിക്ക് ആദിവാസികള്‍ അദ്ദേഹത്തിന്റെ പേരു നല്‍കുകയായിരുന്നു. മന്നാന്‍ കുടുംബങ്ങളെയാണു പട്ടയത്തോടെ ഇവിടെ അധിവസിപ്പിച്ചത്. സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. 

 

2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഒലിക്കുടിയിലെ ആദിവാസികള്‍ക്ക് മുളകാംപെട്ടിയില്‍ താമസസ്ഥലം അനുവദിക്കും

ഒലിക്കുടിയിലെ ആദിവാസികള്‍ക്ക് മുളകാംപെട്ടിയില്‍ താമസസ്ഥലം അനുവദിക്കും- മുഖ്യമന്ത്രി

 

തിരുവനന്തപുരം: മറയൂര്‍-ചിന്നാര്‍ വന്യജീവിസങ്കേതത്തിനടുത്ത് ഒലിക്കുടിയില്‍ 2009ലെ മലയിടിച്ചിലില്‍ ഭൂമി നഷ്ടപ്പെട്ട 44 കുടുംബങ്ങള്‍ക്ക് മുളകാംപെട്ടിയില്‍ സ്ഥലം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അഞ്ചേക്കറില്‍ കവിയാത്ത സ്ഥലമാണ് താമസത്തിനു കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പഞ്ചായത്തധികാരികളും വനംവകുപ്പും ചേര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കണം. പ്രദേശത്ത് ഭവന നിര്‍മാണത്തിനായി ആദിവാസിക്ഷേമ വകുപ്പ് ധനസഹായം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. ഒലിക്കുടിയില്‍ ഇവര്‍ നിലവില്‍ കൃഷിചെയ്യുന്ന സ്ഥലം തുടര്‍ന്നും കൃഷിക്കായി അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

താരപ്രഭയെക്കാള്‍ വലുത് മമ്മൂട്ടിയിലെ മനുഷ്യത്വം

താരപ്രഭയെക്കാള്‍ വലുത് മമ്മൂട്ടിയിലെ മനുഷ്യത്വം-മുഖ്യമന്ത്രി

 


കൊച്ചി: താരപ്രഭയെക്കാള്‍ വലുതാണ് മമ്മൂട്ടിയിലെ മനുഷ്യത്വമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ആരാധനയുടെ എത്രയോ ഇരട്ടിയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ദൗത്യങ്ങളിലൂടെ മമ്മൂട്ടി അവര്‍ക്ക് തിരിച്ചുനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
നേത്രരോഗ വിദഗ്ദ്ധന്‍ ഡോ. ടോണി ഫെര്‍ണാണ്ടസിന്റെ പാലാരിവട്ടത്തെ ആശുപത്രിയുമായും അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തക ഡോ. സുശീല ജോര്‍ജിന്റെ യോശുവ ചാരിറ്റബിള്‍ ട്രസ്റ്റുമായും സഹകരിച്ച് പാവപ്പെട്ടവരിലെ നേത്രരോഗ ചികിത്സയ്ക്കായി മമ്മൂട്ടി നടപ്പാക്കുന്ന 'കാഴ്ച 2020' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മമ്മൂട്ടിയെ നയിക്കുന്നത് സ്വാര്‍ഥതയും സങ്കുചിത ചിന്താഗതിയുമല്ല. സമൂഹ നന്മയ്ക്കുവേണ്ടിയുള്ള ആത്മാര്‍ഥമായ പരിശ്രമമാണ് അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്-ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദിവാസി ഊരുകളിലെ നേത്ര പരിശോധനയ്ക്കുള്ള കാഴ്ചസംഘത്തിന്റെ ഫ്‌ലാഗ് ഓഫ് മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് അദ്ദേഹം നിര്‍വഹിച്ചു.

'കാഴ്ച 2020' മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി കെ. ബാബു, അബുദാബിയിലെ എസ്.എഫ്.സി. ഗ്രൂപ്പിന്റെയും മുരളീയ ഫൗണ്ടേഷന്റെയും ചെയര്‍മാനായ കെ. മുരളീധരന് നല്‍കി പുറത്തിറക്കി. സാമൂഹിക പ്രതിബദ്ധതയില്‍ മറ്റാരെക്കാളും മുമ്പിലാണ് മമ്മൂട്ടിയെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ''സിനിമയില്‍ മാത്രമേ മമ്മൂട്ടി അഭിനയിക്കാറുള്ളൂ. ജീവിതത്തില്‍ അദ്ദേഹത്തിന് നാട്യങ്ങളില്ല''-മന്ത്രി പറഞ്ഞു.
''ഞാന്‍ ഒരു ഭിത്തിയാണ്. സമൂഹത്തിന് പ്രയോജനപ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പോസ്റ്റര്‍ പോലെ എന്റെ മേല്‍ ഒട്ടിക്കാം. ഒരു മടിയുമില്ലാതെ ഞാന്‍ നിന്നുതരാം'' - മമ്മൂട്ടി പറഞ്ഞു. 

നേത്രചികിത്സാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഡോ. ടോണി ഫെര്‍ണാണ്ടസിന് ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് നല്‍കുന്ന ഓണററി എഫ്.ആര്‍.സി.എസ്. മുഖ്യമന്ത്രി സമ്മാനിച്ചു. ഡോ. സുശീല ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. എക്‌സൈസ് വകുപ്പും സര്‍ക്കാരും ചേര്‍ന്ന് മമ്മൂട്ടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അഡിക്ടഡ് ടു ലൈഫ് പദ്ധതി വിജയമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഈസി സോഫ്റ്റ് ടെക്‌നോളജീസ് സി.ഇ.ഒ. അബ്ദുള്‍ മനാഫിനെ ചടങ്ങില്‍ ആദരിച്ചു. എം.എല്‍.എ.മാരായ ജോസഫ് വാഴയ്ക്കന്‍, ഹൈബി ഈഡന്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ അക്കാദമി ഡയറക്ടര്‍ ഡോ. കെ. ജഗദീശന്‍, നിര്‍മാതാവ് എസ്. ജോര്‍ജ്, ഡോ. ഫ്രെഡി ടി. സൈമണ്‍, ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ സി.ഇ.ഒ. നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടര്‍ നോബി ഫിലിപ്പ് സ്വാഗതവും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്‍റ് റോബര്‍ട്ട് കുര്യാക്കോസ് നന്ദിയും പറഞ്ഞു. 

എല്ലാ ആന്‍ഡ്രോയ്ഡ് ഫോണിലും ലഭ്യമാകുന്ന കാഴ്ച ആപ് വഴി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. (ഫോണ്‍: 0484 2346445, 2364446). മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍െഫയര്‍ അസോസിയേഷന്റെ അന്വേഷണത്തില്‍ അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാല്‍ മുന്‍ഗണനാ ക്രമത്തില്‍ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലേക്ക് പ്രവേശനം ലഭിക്കും. 25 ലക്ഷം സ്‌കാനിങ്ങും അര ലക്ഷം ശസ്ത്രക്രിയയുമാണ് കാഴ്ച 2020 പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ഗുരുദേവ ദര്‍ശനം ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിക്കും

ഗുരുദേവ ദര്‍ശനം ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം: ഗുരുദേവ ദര്‍ശനം ഉയര്‍ന്ന ക്ലാസുകളിലെ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 160 -ാമത് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന ദൈവദശകം രചനാശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം. 

കേരളത്തിലെ മത സൗഹാര്‍ദ്ദത്തിന് ഏറ്റവും അധികം പ്രചോദനവും ശക്തിയും പകര്‍ന്നത് ഗുരുവിന്റെ ഉപദേശങ്ങളാണ്. എത്രനാള്‍ കഴിഞ്ഞാലും അവ നിലനില്‍ക്കും. നമ്മെ നാമാക്കിയ സാഹചര്യം പുതുതലമുറ പഠിക്കണം. അതിനാലാണ് ഗുരുദേവ ദര്‍ശനം കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

2014, സെപ്റ്റംബർ 7, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ ഓണാശംസകള്‍

മുഖ്യമന്ത്രിയുടെ ഓണാശംസകള്‍

 

 

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും സമ്പദ്‌സമൃദ്ധിയും ആഹ്ലാദവും നിറഞ്ഞ ഓണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശംസിച്ചു. 

2014, സെപ്റ്റംബർ 3, ബുധനാഴ്‌ച

അടിക്ടെഡ് ടൂ സീ.എം - ഫേസ്ബുക്ക്‌ പേജ്

മുഖ്യമന്ത്രിക്കു ജനകീയ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ഉമ്മൻ ചാണ്ടിക്ക് പുതിയ പേജ്. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മയെന്നോണമാണ് ഈ പേജ് ആരംഭിച്ചിരിക്കുന്നത്. AddictedtoCM എന്നാണ് പേജിൻറെ പേര്. പേജ് ആരംഭിച്ച് ഏതാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ 4200 ഓളം ലൈക്കുകൾ സമ്പാദിക്കാൻ ഈ പേജിനു സാധിച്ചിട്ടുണ്ട്.

ഈ പേജിൻറെ ഉറവിടം തേടിയുള്ള  അന്വേഷണം എത്തിച്ചേർന്നത് എം.എൽ.എ. ആയ ബെന്നി ബെഹ്നാനിലാണ്. തുടർന്ന് ഇദ്ദേഹം ഇങ്ങനെയൊരു പേജ് നിർമ്മിക്കേണ്ടി വന്ന സാഹചര്യം  പങ്കുവെച്ചു. വിവിധ കോണുകളിൽ നിന്നും സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എൽക്കുന്ന ആരോപണങ്ങളുടെ പാശ്ചാതലത്തിൽ, ഇദ്ദേഹത്തെ സ്നേഹിക്കുനവരുടെ ഒരു കൂട്ടായ്മയാണ്‌ ഇതെന്നും, ഇതിനു ജനങ്ങളുടെ വമ്പിച്ച സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

https://www.facebook.com/addictedtocm

 

 

 

 

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

മോഡിയുടെ പ്രസംഗം നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

മോഡിയുടെ പ്രസംഗം നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

അധ്യാപകദിനത്തില്‍ നരേന്ദ്രമോഡിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത്‌ കേരളത്തില്‍ നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ്‌ തീരുമാനം എടുത്തിരിക്കുന്നത്‌. സെപ്‌തംബര്‍ 5 ന്‌ ഉച്ചകഴിഞ്ഞ്‌ 3 മുതല്‍ 4.45 വരെ മോഡിയും തെരഞ്ഞെടുക്കപ്പെട്ട 1000 വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവാദം എല്ലാ സ്കൂളുകളിലും സംപ്രേഷണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത് .

ദൂരദര്‍ശന്‍, സ്വകാര്യ വിദ്യാഭ്യാസ ചാനലുകള്‍ എന്നിവ വഴി സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടി രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ ഭേദമില്ലാതെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം . എന്നാല്‍ ഇതിനെതിരേ ബംഗാളും തമിഴ്‌നാടും ഡല്‍ഹിയിലെ ചില സ്വകാര്യസ്‌കൂളുകളും രംഗത്ത്‌ വന്നതോടെ പരിപാടി നിര്‍ബ്ബന്ധമല്ലെന്ന്‌ മാനവശേഷി വകുപ്പ്‌മന്ത്രി സ്‌മൃതി ഇറാനി പ്രഖ്യാപിച്ചു .

ബംഗാളും തമിഴ്നാടും ഇതിനോടകം തന്നെ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു . ഇപ്പോള്‍ കേരളവും കൂടി രംഗത്ത് വന്നതോടെ സംപ്രേഷണം എന്‍ ഡി എ ഭരണ പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത .

2014, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയില്‍ അഞ്ചുവര്‍ഷം പിന്നിട്ടു
 
 
തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയില്‍ ഉമ്മന്‍ ചാണ്ടി അഞ്ചുവര്‍ഷം പിന്നിട്ടു. രണ്ട് തവണയായാണ് അദ്ദേഹം അഞ്ചുവര്‍ഷം തികച്ചത്. 
2004-ല്‍ എ.കെ ആന്റണി രാജിവെച്ചതിനെത്തുടര്‍ന്ന് ആഗസ്ത് 31 നാണ് ആദ്യം അദ്ദേഹം മുഖ്യമന്ത്രിയായത്. 2006 മെയ് 12 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം ഇടതുവിജയത്തെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. ആകെ 626 ദിവസമായിരുന്നു അന്ന് മുഖ്യമന്ത്രി സ്ഥാനം.

ഇത്തവണ 2011 മെയ് 18 ന് വീണ്ടും അധികാരത്തിലെത്തിയ അദ്ദേഹം ഈ മാസം 1200 ദിവസം പൂര്‍ത്തിയായതോടെയാണ് അഞ്ചുവര്‍ഷം തികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത്. 

ഇ.കെ. നായനാരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്നത്. മൂന്നുതവണയായി 3999 ദിവസം അദ്ദേഹം ആ കസേരയില്‍ ഇരുന്നു. 3240 ദിവസം മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് തൊട്ടുപിന്നില്‍. 

രണ്ടുതവണയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1820 ദിവസവും എ.കെ. ആന്റണി 2166 ദിവസവും മുഖ്യമന്ത്രിയായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രിയായി ആയിരം ദിവസം കടന്നു. 1822 ദിവസം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. 

രണ്ടുതവണയായി 2638 ദിവസം മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ഒറ്റത്തവണ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായിരുന്ന ആളാണ്. 51 ദിവസം മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് ഏറ്റവും കുറഞ്ഞ കാലയളവില്‍ ആ സ്ഥാനത്തിരുന്നത്. 

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം

ടൈറ്റാനിയം കേസ്: രാജിയില്ല, ഏത് അന്വേഷണവും നേരിടാം-മുഖ്യമന്ത്രി

 

കൊച്ചി: ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജിവെക്കില്ല. പാമോയില്‍ കേസും സോളാറും വന്നപ്പോള്‍ രാജി ആവശ്യമുയര്‍ന്നിരുന്നു. പാമോയില്‍ കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ ആരോപണങ്ങള്‍ വരുമ്പോഴും രാജിവെക്കാനിരുന്നാല്‍ താന്‍ മണ്ടനാവില്ലേ എന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രമേശ് ചെന്നിത്തല വിജിലന്‍സ് വകുപ്പ് ഒഴിയേണ്ട കാര്യമില്ല. കാരണം രമേശിന് ഇതില്‍ പങ്കില്ല. അന്ന് മന്ത്രിയോ എം.എല്‍.എ.യോ അല്ലായിരുന്നു രമേശ്. പദ്ധതിക്കായി താന്‍ ഇടപെട്ടിട്ടുണ്ട്. അത് സമ്മതിക്കുന്നു - ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചതില്‍ അപാകമുണ്ടെങ്കില്‍ പിന്നീട് വന്ന സര്‍ക്കാര്‍ എന്തിനാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. 2006-ലാണ് ആദ്യ കേസുണ്ടായത്. അന്ന് താനടക്കമുള്ള ആരുടേയും പേരുണ്ടായിരുന്നില്ല. 2011- ലാണ് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം അഞ്ചുവര്‍ഷം ഇടതുസര്‍ക്കാര്‍ ഭരിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ഇനിയും സംശയുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ-മുഖ്യമന്ത്രി പറഞ്ഞു.

ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചത് സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ത്യാഗരാജന്‍ കമ്മിറ്റി സംസ്ഥാനത്ത് 198 ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദേശിച്ചു. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയായിരുന്ന തന്നെ വന്നുകണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ത്യാഗരാജനോട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. 

ത്യാഗരാജന്റെ നിര്‍ദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതുമൂലം ഫാക്ടറികള്‍ അടച്ചുപൂട്ടുന്നത് ഒഴിവായി. എറണാകുളത്തെ എല്ലാ ഫാക്ടറികള്‍ക്കും കൂടി ഏലൂരില്‍ ഒരു പ്ലാന്റും ടൈറ്റാനിയത്തിനു വേണ്ടി ഒരു പ്ലാന്റും സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതില്‍ എറണാകുളത്തെ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. 

ഇടതുസര്‍ക്കാരാണ് ടൈറ്റാനിയത്തിലെ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇടയ്ക്കുവെച്ച് കരാറുകാരന്‍ പണി നിര്‍ത്തിയതോടെയാണ് വലിയ നഷ്ടമുണ്ടായത്. അഴിമതി കേസില്‍ അന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അത് കോടതിയുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കും -മുഖ്യമന്ത്രി

 

 

ചെറുതോണി: ജില്ലയിലെ പട്ടയത്തിനുള്ള അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടുക്കിയിലെ കര്‍ഷകരുടെ പ്രധാന പ്രശ്‌നം കൈവശഭൂമിക്ക് പട്ടയം ഇല്ലെന്നതാണ്. നെടുംകണ്ടത്തുവച്ച് വിതരണം ചെയ്ത പട്ടയത്തിന്റെ ബാക്കി 6000 അപേക്ഷകരുടെ പട്ടയത്തിനുള്ള നടപടി പൂര്‍ത്തീകരിച്ചതാണ്.

എന്നാല്‍, കര്‍ഷകരുടെ ഭാഗത്തുനിന്ന് ചില മാറ്റങ്ങള്‍ വേണമെന്ന ആവശ്യം വന്നപ്പോള്‍ പട്ടയവിതരണ നടപടി മാറ്റിവച്ചു. പുതിയ മാറ്റംകൂടി ഉള്‍പ്പെടുത്തി എത്രയും വേഗം ഈ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രി എത്തി

ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രി എത്തി

 


തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിനിരയായി ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. വാത്സല്യത്തോടെ ഷെഫീക്കിനെ തഴുകിയ മുഖ്യമന്ത്രി ബിസ്‌കറ്റ് വച്ചുനീട്ടി. എന്നാല്‍, അതുവാങ്ങാതെ അവന്‍ ബിസ്‌കറ്റ് പാത്രത്തിലേക്ക് കൈയിട്ടപ്പോള്‍ കൂട്ടച്ചിരിയുയര്‍ന്നു. ആയ രാഗിണി, ചികിത്സ നടത്തുന്ന ഡോ.കെ.പി. ഷിയാസ് എന്നിവരോട് അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പത്തു മിനുട്ടോളം അവിടെ ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഇടുക്കിയില്‍ കുട്ടികളുടെ സംരക്ഷണ ത്തിനായി ചില്‍ഡ്രന്‍സ് ഹോം സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണനാണ് ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ഇല്ലാത്തത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടു ത്തിയത്.രാഗിണിക്ക് സ്ഥിരംജോലി നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി

മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി  

 

തിരുവനന്തപുരം* മദ്യനിയന്ത്രണം വരുന്നതോടെ പൊലീസിന്റെ ജോലിഭാരം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

 

ജോലിഭാരമടക്കമുള്ള പ്രശ്‌നങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ ചര്‍ച്ച വേണമെന്ന പൊലീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം, കെപിഎ സംസ്ഥാനപ്രസിഡന്റ് കെ.പി. ഉണ്ണി, കെപിഒഎ ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍നായര്‍  എന്നിവര്‍ പ്രസംഗിച്ചു.   സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയിലെ എല്ലാ ഒഴിവുകളും മൂന്നു മാസത്തിനുള്ളില്‍ നികത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

 

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

മൂന്നു വര്‍ഷത്തിനകം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത

 

കേരള പൊലീസ് കൊച്ചിയില്‍ സംഘടിപ്പിച്ച സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിന്റെ

സമാപന ചടങ്ങില്‍ സൊസൈറ്റി ഫോര്‍ പൊലീസിങ് സൈബര്‍ സ്‌പേസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബെസി പാങ്,

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉപഹാരം നല്‍കുന്നു.

കൊച്ചി: സൈബര്‍ ലോകത്തെ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ കേരള പൊലീസ് സംഘടിപ്പിച്ച രാജ്യാന്തര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പൊലീസിങ് കോണ്‍ഫറന്‍സ്-കൊക്കോണ്‍ 2014- സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മൂന്നു വര്‍ഷത്തിനകം കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ഓരോ വീട്ടിലും ഒരാളെയെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണു ലക്ഷ്യം. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, എഡിജിപി കെ. പത്മകുമാര്‍, ഐജി മനോജ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. 20 വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ മൊത്തം 375 പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. 17 വിദേശികളുള്‍പ്പെടെയുള്ള ഐടി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  

 

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും

 കൊല്ലം: വീട്ടില്‍ രണ്ടു പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരെ കൂടി തൊഴിലുറപ്പു പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള ക്ഷീരകര്‍ഷക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനവും അവകാശ പത്രിക സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

 

യുപിഎ സര്‍ക്കാരിനു മുന്നില്‍ സംസ്ഥാനം ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ അത് അംഗീകരിച്ചില്ല. ഈ സര്‍ക്കാര്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഈ നിര്‍ദേശവുമായി വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാല്‍വില കൂട്ടുന്നതിന്റെ ഫലം ഇനിയും ക്ഷീരകര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയായി എട്ടു രൂപയുടെ വര്‍ധനയാണു വരുത്തിയത്. കര്‍ഷകരെ സഹായിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ കാലിത്തീറ്റയ്ക്കും മറ്റ് അനുബന്ധ വസ്തുക്കള്‍ക്കും കൂടി വില വര്‍ധിച്ചതോടെ ഈ ലക്ഷ്യം നടപ്പായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

2014, ഓഗസ്റ്റ് 20, ബുധനാഴ്‌ച

മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് രാഷ്ട്രീയ ബ്രേക്ക്

മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് രാഷ്ട്രീയ ബ്രേക്ക്

 

 

പത്തു വര്‍ഷമായി നടന്നുവന്ന മുഖ്യമന്ത്രിയുടെ സുതാര്യ കേരളം ദൂര്‍ദര്‍ശന്‍ പരിപാടിക്കു രാഷ്ട്രീയ ബ്രേക്ക്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു പരിപാടി തുടരാനുള്ള അനുമതി തടഞ്ഞു. ഇതു യുഡിഎഫ് സര്‍ക്കാരിനു വലിയ മേല്‍ക്കൈ നല്‍കുന്ന രാഷ്ട്രീയ പരിപാടിയാണെന്നു കണ്ടെത്തിയാണു കേന്ദ്രം ഇടപെട്ടതത്രേ. 

കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് ഇടതു വലതു സര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ചിരുന്നപ്പോഴെല്ലാം തടസ്സം കൂടതെ നടന്നിരുന്ന പരിപാടിയാണിത്.   ഉദ്യോഗസ്ഥരുമൊത്തിരുന്നു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുകയും ഉദ്യോഗസ്ഥരുമായി അപ്പോള്‍ത്തന്നെ സംസാരിച്ചു പരിഹാരം നിര്‍ദേശിക്കുകയും അതു ലൈവായി ടിവിയില്‍ കാണിക്കുകയും ചെയ്യുന്ന പരിപാടി സാധാരണക്കാരായ ജനങ്ങള്‍ക്കു വലിയ പ്രയോജനം ചെയ്തിരുന്നു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നിര്‍ത്തിവച്ച പരിപാടി   തുടരാന്‍ തിരുവനന്തപുരം ദൂരദര്‍ശനു ബിജെപി സര്‍ക്കാര്‍ വന്നു മൂന്നു മാസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ല. എന്നാല്‍ പരിപാടി നിര്‍ത്തിയതല്ലെന്നും ഭരണപരമായ കാലതാമസം മാത്രമാണെന്നുമാണു ദൂരദര്‍ശന്‍ അധികൃതരുടെ വിശദീകരണം.

 

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

അന്തര്‍ദേശീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള അഗ്രോമീറ്റ് നടത്തും

അന്തര്‍ദേശീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആഗോള അഗ്രോമീറ്റ് നടത്തും : മുഖ്യമന്ത്രി

 

കോഴിക്കോട്: കേരളത്തെ 2016ഓടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി നൂതനസാധ്യതകള്‍ പഠിക്കാനും അത് കര്‍ഷകരെ ബോധ്യപ്പെടുത്തി പ്രയോജനപ്പെടുത്താനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി നവംബറില്‍ ആഗോള അഗ്രോമീറ്റ് സംഘടിപ്പിക്കും. 

നാളികേര, നെല്‍കൃഷി മേഖല ഉണര്‍ന്നാല്‍ മാത്രമേ കേരളം അഭിവൃദ്ധിപ്പെടുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീര ഉടന്‍ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിക്കഴിഞ്ഞു. നെല്‍ക്കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നെല്ലിന്റെ സംഭരണവില സര്‍ക്കാര്‍ കിലോയ്ക്ക് 19 രൂപയാക്കി. ഇത് 20 രൂപ ആക്കാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ 19 രൂപയ്ക്ക് സംഭരിക്കുന്ന നെല്ലിന് 13.20 രൂപയാണ് കേന്ദ്രം നല്‍കുന്നത്. ഓരോ കിലോയ്ക്കും സംസ്ഥാനസര്‍ക്കാര്‍ 5.80 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്. 

ചടങ്ങില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷനായി. കുടുംബശ്രീയുടെ ബ്രാന്‍ഡ് അംബാസഡര്‍ നടി മഞ്ജു വാര്യര്‍ മുഖ്യാതിഥിയായിരുന്നു. നീരയുടെ വിപണനോദ്ഘാടനവും 'കേരകര്‍ഷക'ന്റെ 60ാം വാര്‍ഷികപതിപ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കൃഷിവകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി ആദ്യപ്രതി ഏറ്റുവാങ്ങി. പത്മശ്രീ ഡോ. വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് പാലക്കാട് കിണാശ്ശേരി പാടശേഖരക്കമ്മിറ്റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ് തുക .
 
സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി എം.കെ. മുനീര്‍ സ്വാഗതവും കൃഷി ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍ നന്ദിയും പറഞ്ഞു. നേരത്തേ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച ഘോഷയാത്രയില്‍ കാര്‍ഷികമേഖലയുടെ സവിശേഷത വിളംബരംചെയ്യുന്ന നിശ്ചല ദൃശ്യങ്ങളും സാംസ്‌കാരിക കലാരൂപങ്ങളും അണിനിരന്നു.

ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വം പുലര്‍ത്തണം -മുഖ്യമന്ത്രി

ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വം പുലര്‍ത്തണം -മുഖ്യമന്ത്രി

 

തിരുവനന്തപുരം: ഗാന്ധിജിയെ വിലയിരുത്തുമ്പോള്‍ മിതത്വവും മര്യാദയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഗാന്ധിഭവനില്‍ പ്രൊഫ. എന്‍. രാധാകൃഷ്ണന്‍ നടത്തിയ 'ഗാന്ധിവിമര്‍ശനങ്ങളുടെ വിലയിരുത്തലുകളുടെ 120 വര്‍ഷങ്ങള്‍' ചര്‍ച്ചാപരമ്പരയുടെ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം (video)

           15 August 2014


ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കും

 

 

 

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷംകൊണ്ട് 25,000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 

അഞ്ചു ക്ഷേമ പദ്ധതികള്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സറിനുള്ള ചികിത്സ സൗജന്യമാക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക വിഭാഗം രൂപീകരിക്കും. സംസ്ഥാന കാന്‍സര്‍ സുരക്ഷാദൗത്യം- സുകൃതം എന്ന പേരില്‍ ഇതു നടപ്പാക്കും. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാകും ഫണ്ട് സമാഹരണം. പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു വര്‍ഷം കൊണ്ട് 25,000 വീട് നിര്‍മിച്ചു നല്‍കും. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയും വിനിയോഗിച്ചാകും വീടുകള്‍ നിര്‍മിക്കുക. ഒരു വീടിന് മൂന്നു ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

കാഴ്ചവൈകല്യമുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കു ലാപ് ടോപ്പുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയടക്കം ആധുനിക സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്‍കും. കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്ററാക്ടിവ് വെബ് പോര്‍ട്ടലുകള്‍ തുടങ്ങും. സര്‍ക്കാര്‍ വെബ് പോര്‍ലുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പരിഷ്‌കരിക്കും. കാഴ്ച വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള അസിസ്റ്റിവ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും.

മൂന്നു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പേരെയും ഇ-സാക്ഷരരാക്കുന്ന പദ്ധതി തുടങ്ങും. അക്ഷയ വഴിയാകും ഇതു നടപ്പാക്കുന്നത്. ഗുണമേന്മയിലും വിലക്കുറവിലും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിക്കു തുടക്കംകുറിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്താകും ഇത്. പിന്നീടു മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. ഒക്ടോബര്‍ രണ്ടിനു മുന്‍പ് ഈ പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി