UDF

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

കുട്ടനാട് പാക്കേജിന് അനുവദിച്ച തുക നഷ്ടപ്പെടില്ല

കുട്ടനാട് പാക്കേജിന് അനുവദിച്ച തുക നഷ്ടപ്പെടില്ല: മുഖ്യമന്ത്രി 

 

മുഹമ്മ (ആലപ്പുഴ) * കുട്ടനാട് പാക്കേജിനു കേന്ദ്രം അനുവദിച്ചു തന്ന തുക നഷ്ടപ്പെടില്ലെന്നും ഇതുസംബന്ധിച്ച ആശങ്കയ്ക്ക് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തണ്ണീര്‍മുക്കം ബണ്ട് മൂന്നാംഘട്ട നിര്‍മാണത്തിന്റെയും നിലവിലുള്ള ഷട്ടറുകളുടെ നവീകരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാക്കേജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ കേന്ദ്ര കൃഷി മന്ത്രി നവംബര്‍ ആറിനു കുട്ടനാട് സന്ദര്‍ശിക്കുമെന്നും അനുവദിച്ച തുക നഷ്ടമാവില്ലെന്നു കേന്ദ്രജലവിഭവമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കേന്ദ്രം ചോദിച്ച കുറേ കാര്യങ്ങള്‍ക്കു സംസ്ഥാനം ഉടന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജ് കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാകും. 1517 കോടി രൂപ കുട്ടനാട് പാക്കേജ് നടപ്പിലാക്കാന്‍ വേണ്ടിവരുമെന്നു സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. 1891 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും 1840 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ജോലികള്‍ പലതും ടെന്‍ഡര്‍ ചെയ്യുകയും ഉണ്ടായി. എന്നാല്‍ 390 പാടശേഖരങ്ങളുടെ ബണ്ട് നിര്‍മാണത്തിനു കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. 

കുട്ടനാട് പ്രോസ്‌പെരിറ്റി കൗണ്‍സില്‍, ജനപ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി കൂടിയാലോചിച്ച് ഇതിനുള്ള പോംവഴി ആരായും. പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ 70 കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി അടുത്ത മേയില്‍ പൂര്‍ത്തിയാക്കുമെന്നും തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടനാട് പാക്കേജിന്റെ ഗതിവേഗത്തെക്കുറിച്ചു വിമര്‍ശനമുണ്ടെന്നും കുട്ടനാട് താലൂക്കിലെ 397 ജോലികള്‍ ടെന്‍ഡര്‍ ചെയ്തപ്പോള്‍ 340 ജോലികളോടുമാത്രമേ കരാറുകാര്‍ പ്രതികരിച്ചുള്ളുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, എസി കനാല്‍ എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.