UDF

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ന്യൂഡല്‍ഹിയില്‍ നോര്‍ക്കയുടെ യൂണിറ്റ് തുടങ്ങും

ന്യൂഡല്‍ഹിയില്‍ നോര്‍ക്കയുടെ യൂണിറ്റ് തുടങ്ങും








Imageന്യൂഡല്‍ഹി:
രാജ്യതലസ്ഥാനത്തു  നോര്‍ക്കയുടെ യൂണിറ്റ്  തുടങ്ങുമെന്നു മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി. ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും നിലവിലുള്ള
മാതൃകയില്‍  പരീക്ഷണാടിസ്ഥാനത്തിലാകും  ഡല്‍ഹിയില്‍ യൂണിറ്റു
തുടങ്ങുകയെന്നു അദ്ദേഹം അറിയിച്ചു. മലയാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതിനു
മുന്നോടിയായി പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കാനും പ്രശ്‌നങ്ങള്‍
പരിഹരിക്കാനുമായി ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സംഘടനകള്‍ ഒരു
കോണ്‍ഫെഡറേഷനു കീഴില്‍ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.   ഈ
കോണ്‍ഫെഡറേഷന്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണം. മറുനാടന്‍
മലയാളികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇങ്ങനെ കൂട്ടായി പരിഹരിക്കാന്‍
കഴിയണം. ഡല്‍ഹിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന സംരംഭം മറ്റു
നഗരങ്ങളിലേയ്ക്കും ക്രമേണ വ്യാപിപ്പിക്കും.നോര്‍ക്കയുടെ പ്രവര്‍ത്തനം
മറുനാടന്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന വിധത്തില്‍
വിപുലീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മറുനാടന്‍ മലയാളികളുടെ
ദീര്‍ഘകാല ആവശ്യം പരിഗണിച്ച് ട്രാവന്‍കൂര്‍ പാലസ് സാംസ്‌കാരികകേന്ദ്രമായി
വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആയിരം പേര്‍ക്ക് ഇരിക്കാനാവുന്ന
ഓഡിറ്റോറിയം, വിശാലമായ ഭക്ഷ്യശാല, ആധുനികമായ ലൈബ്രറി ബ്‌ളോക്ക്, ഓപ്പണ്‍
തിയ്യറ്റര്‍, പ്രദര്‍ശനകേന്ദ്രം എന്നീ സൗകര്യങ്ങള്‍ സാംസ്‌കാരിക
സമുച്ചയത്തിലുാവും.
 
കപൂര്‍ത്തല
പ്ലോട്ടില്‍ ആധുനിക സൗകര്യങ്ങളോടെ കെട്ടിടസമുച്ചയം നിര്‍മ്മിക്കും.
സാധാരണക്കാര്‍ക്ക് കേരള ഹൗസില്‍ താമസിക്കാന്‍ സൗകര്യമില്ലെന്ന പരാതി
പരിഹരിക്കും. ഇതിന്റെ ഭാഗമായി കപൂര്‍ത്തല പ്‌ളോട്ടില്‍ നൂറു പുതിയ
മുറികളുള്ള താമസബ്‌ളോക്ക് നിര്‍മ്മിക്കും. കൂടാതെ നൂറു പേര്‍ക്ക്
താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യവുമൊരുക്കും. മലയാളി സംഘടനകളുടേത്
ക്രിയാത്മകമായ ചര്‍ച്ചയായിരുന്നു. ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ഗൗരവമായി
പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്
ആവശ്യങ്ങളെല്ലാം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു
നല്‍കി. പ്രശ്‌നങ്ങളും ആവശ്യങ്ങളും ആഴത്തില്‍ അറിയാനായി മറ്റൊരവസരത്തില്‍
ഡല്‍ഹിയിലെ മലയാളികളുമായി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്നും
മുഖ്യമന്ത്രി അറിയിച്ചു. പ്രവാസിക്ഷേമ-സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്
അധ്യക്ഷത വഹിച്ചു.  ഡല്‍ഹിയിലേതു പോലെ മുംബൈ, ചെന്നൈ, ബാംഗഌര്‍ നഗരങ്ങളിലും
മലയാളി സംഘടനകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും  എന്താണ്
നോര്‍ക്കയില്‍ നിന്ന് മറുനാടന്‍ മലയാളികള്‍ ആഗ്രഹിക്കുന്നത്, ആ രീതിയില്‍
പ്രവര്‍ത്തനം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി 
പറഞ്ഞു.