UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

കൊച്ചി: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരമൊരു വിപ്ലവകരമായ മാറ്റം നമ്മുടെ രക്ഷിതാക്കളുടെയടക്കം ചിന്തകളില്‍ ഉണ്ടാകണം. സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ വേഗം തന്നെ അനുമതി നല്‍കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൈക്കോണ്‍ കേരള 2012 സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എമേര്‍ജിങ് കേരളയ്ക്കു ശേഷം സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം സംരംഭകര്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയിട്ടുണ്ട്. ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ സംരംഭകരുടെ ഭാഗത്തു നിന്നു തന്നെ നടപടി ഉണ്ടാകണം-ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേരളത്തിന്റെ വളര്‍ച്ച സംരംഭകരിലൂടെയാണെന്നും ടൈകോണ്‍ കേരള അതിന്റെ ആദ്യഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

 


പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം സംസ്ഥാനത്തെ തൊഴിലില്ലായ്മയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ശാരീരികാസ്ഥാസ്ഥ്യം മൂലം, സമ്മേളനത്തിന് നേരിട്ടെത്താതിരുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം റെക്കോഡുചെയ്ത് വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

എന്നാല്‍, പെന്‍ഷന്‍പ്രായം ഉയര്‍ത്തുമോ ഇല്ലയോ എന്നത് പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് നാളേക്കുവേണ്ടിയാണ്. 2013 മാര്‍ച്ച് 31 വരെ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമല്ല. ഇന്ത്യയില്‍ 27 സംസ്ഥാനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നുണ്ട്.

സേവനാവകാശനിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴുവര്‍ഷമായി നടപ്പാക്കാതിരുന്ന ആശ്രിതനിയമനം 549 സൂപ്പര്‍ ന്യൂമററി തസ്തികയുണ്ടാക്കി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല


 



തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.ടി.ഡി.എഫ്.സി. രൂപം നല്‍കുന്ന നൂതന സ്ഥിരനിക്ഷേപ പദ്ധതിയായ 'സല്യൂട്ടി'ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ലാഭത്തിലെത്താത്തത്. 476 കോടിയുടെ സൗജന്യ യാത്രാ പാസ്സാണ് കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം നല്‍കുന്നത്.

അതു കൂടാതെ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനും നല്‍കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കെ.ടി.ഡി.എഫ്.സി.യുടെ സഹായം കൂടിയേ തീരൂ.

കെ.എസ്.ആര്‍.ടി.സി. യെ സാമ്പത്തികമായി പിടിച്ചുനിര്‍ത്താന്‍ സല്യൂട്ട് പോലുള്ള പദ്ധതിക്ക് കഴിയും. കെ.എസ്.ആര്‍.ടി.സി. ഒരു വെള്ളാനയല്ല. നമ്മളെല്ലാംകൂടി അതിനെ ഒരു വെള്ളാനയായി കാണുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തലമുറകളെ പരസ്​പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സല്യൂട്ട് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് രസീത് വിതരണം ചെയ്തു. കെ.ടി.ഡി.എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസഡറായ ചലച്ചിത്രനടന്‍ സുരേഷ്‌ഗോപി സ്ഥിരം നിക്ഷേപം നടത്തിയവര്‍ക്ക് ഗുരുദക്ഷിണ വിതരണം ചെയ്തു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ വിതരണം ചെയ്തു. സല്യൂട്ട് പദ്ധതിയെക്കുറിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ആഷ്‌ലി വിവരിച്ചു. കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടര്‍ ഡോ.ബി.ഉഷാദേവി സ്വാഗതവും മാനേജര്‍ പി.വീണ നന്ദിയും പറഞ്ഞു.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

 

 


തിരുവനന്തപുരം: കീബോര്‍ഡില്‍ നിന്നും ശബ്ദമുയര്‍ന്നപ്പോള്‍ ഇര്‍ഫാന്റെ കണ്ണുകള്‍ പിന്‍തുടര്‍ന്നു. പ്രതീക്ഷകള്‍ വീണ്ടും ജീവന്‍ വയ്ക്കുകയാണ്. കരിക്കകം വാഹനാപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള പടവുകളിലാണ്. സാന്ത്വനമേകാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയും കുടുംബവും എത്തി. 

ഭാര്യ മറിയാമ്മ ഉമ്മനും കൊച്ചുമകന്‍ എഫിനോവയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാതൃവാത്സല്യത്തോടെ മറിയാമ്മ ഉമ്മന്‍ ഇര്‍ഫാനെ വിളിച്ചു. 'മകനെ' എന്ന വിളിയോടും ഇര്‍ഫാന്‍ പ്രതികരിച്ചു. ദീര്‍ഘനേരം മറിയാമ്മയുടെ മുഖത്ത് ആ കുരുന്ന് നോക്കി. ക്ലിഫ് ഹൗസില്‍ നിന്നും വാഴപ്പഴവും കളിക്കോപ്പുകളുമായിട്ടാണ് അവര്‍ എത്തിയത്. ഇക്കൂട്ടത്തിലെ കീബോര്‍ഡാണ് എഫിനോവ മീട്ടിയത്. അവ്യക്തമായ ശബ്ദമുയര്‍ത്തി ഇതിനോട് ഇര്‍ഫാന്‍ പ്രതികരിച്ചു. 

ചൊവ്വാഴ്ച രാത്രി 7.30 നാണ് മുഖ്യമന്ത്രി കരിക്കകത്തെ ഇര്‍ഫാന്റെ വീട്ടിലെത്തിയത്. അയല്‍വീട്ടിലാണ് മുഖ്യമന്ത്രിക്ക് ഇര്‍ഫാനെ കാണാനുള്ള സൗകര്യമൊരുക്കിയിരുന്നത്. ഇര്‍ഫാന്റെ ദയനീയത അടുത്തിടെ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിക്കു മുന്നിലെത്തിച്ചത്. ഇര്‍ഫാനെ കണ്ടശേഷം ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി വീണ്ടും ഇര്‍ഫാനെ കാണാനെത്തിയത്. മറിയാമ്മ ഉമ്മന്‍ ഇര്‍ഫാന്റെ ചികിത്സയെക്കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. 

ഇര്‍ഫാന്റെ കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കുന്ന കാര്യം സജീവപരിഗണനയിലാണെന്ന് മുഖ്യമന്തി പറഞ്ഞു. ചികിത്സയ്ക്കുവേണ്ടി പത്തുലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. കാര്‍മല്‍ സ്‌കൂളിലെ കുട്ടികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് വീണ്ടും ഇര്‍ഫാനെ കാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം എം.എല്‍.എ. എം.എ. വാഹിദും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വിയ്യൂരിലുമായി ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു. നിര്‍ധന കുടുംബാഗമായ ഇര്‍ഫാന്റെ മാതാപിതാക്കള്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന അവസ്ഥയിലാണ് ആദ്യം സര്‍ക്കാര്‍ ചികിത്സാ ചെലവുകള്‍ എറ്റെടുത്തത്. ഇര്‍ഫാനെ പരിചരിക്കാന്‍ സദാസമയം മാതാപിതാക്കള്‍ കൂടെ വേണം. ഇവര്‍ക്ക് മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാതെ വന്നതോടെ വീട്ടുചെലവുകള്‍ ബുദ്ധിമുട്ടിലായി. ഈ അവസ്ഥയിലാണ് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇര്‍ഫാനെ കാണാനെത്തിയത്. കുട്ടികള്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. കരിക്കകം സ്വദേശി ഷാജഹാന്റെയും സജിനയുടെയും മകനാണ് അഞ്ചരവയസ്സുകാരന്‍ ഇര്‍ഫാന്‍.

ദുരന്തനിവാരണ രംഗത്ത് ആവശ്യമായ സംവിധാനമൊരുക്കും

ദുരന്തനിവാരണ രംഗത്ത് ആവശ്യമായ സംവിധാനമൊരുക്കും


 



തിരുവനന്തപുരം: ദുരന്ത നിവാരണ രംഗത്ത് സര്‍ക്കാര്‍ ആവശ്യമായ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്തനിവാരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തനിവാരണ ലഘൂകരണ പ്രവര്‍ത്തനത്തിനായി വേഗത്തില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു.

പാചകവാതകം റോഡുമാര്‍ഗം കൊണ്ടു വരുന്നത് ഏറെ അപകടകരമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ഗ്യാസ് ടാങ്കറിന്റെ വാല്‍വ് ഉള്ളിലേക്ക് സ്ഥാപിക്കുന്ന സാങ്കേതികവിദ്യ ഉണ്ടായാല്‍ അപകടം ഒഴിവാക്കാനാകും. അതിനുള്ള സാധ്യത സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ജലമാര്‍ഗം കൊണ്ടു പോകുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രകൃതിയെ ചൂഷണം ചെയ്തു മുന്നോട്ടു പോകുന്നതാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണംചെയ്തു.

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

കൊച്ചി മെട്രോ നിര്‍മാണച്ചുമതല: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കു കത്തയച്ചു

കൊച്ചി മെട്രോ നിര്‍മാണച്ചുമതല: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കു കത്തയച്ചു

 

കോട്ടയം* കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണച്ചുമതല നല്‍കുന്നത് വൈകിപ്പിക്കാന്‍ കേന്ദ്ര നഗരകാര്യ വികസന വകുപ്പില്‍ ഉദ്യോഗസ്ഥതല അണിയറ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രനഗരകാര്യ മന്ത്രി കമല്‍നാഥിന് കത്തയച്ചു.    കൊച്ചി മെട്രോ റയില്‍ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് കൈമാറുന്നതിന് കേന്ദ്ര നഗരവികസനകാര്യ മന്ത്രാലയത്തിലെ അനുമതിക്കുള്ള ഫയല്‍ കേന്ദ്രനഗരവികസനവകുപ്പ് സെക്രട്ടറിയുടെ അടുക്കലെത്തിയിട്ട് ഒരു മാസത്തിലധികമായി. 

ഡല്‍ഹി മെട്രോ റെയിലിന്റെയും കൊച്ചി മെട്രോ റെയിലിന്റെയും ചെയര്‍മാന്‍ കൂടിയാണ് നഗരകാര്യ സെക്രട്ടറി. സാങ്കേിതക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി വൈകിപ്പിക്കുന്നത്. ഇതിന് പിന്നില്‍ ചില സംശയങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.    രൂപയുടെ വില വ്യത്യാസവും സാധനങ്ങളുടെ ചെലവു വര്‍ധിക്കുന്നതും മൂലം ദിവസം 40 ലക്ഷത്തിലധികം രൂപയുടെ അധികച്ചെലവ് നിര്‍മാണത്തിലുണ്ടാകുമെന്നും  മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഡിഎംആര്‍സിയെ ചുമതലപ്പെടുത്താന്‍ കൊച്ചി മെട്രോ റയില്‍ ബോര്‍ഡും സര്‍ക്കാരും തീരുമാനിച്ചിരുന്നു. ഡിഎംആര്‍സിയുടെ പ്രവര്‍ത്തന പശ്ചാത്തലം കണക്കിലെടുത്താണ് അവരെ ചുമതലയേല്‍പിക്കാന്‍ തീരുമാനിച്ചതെന്നും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയതും ഡിഎംആര്‍സിയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മെട്രോ റയില്‍ നിര്‍മാണത്തിന് എല്ലാം സജ്ജമായിരിക്കെ നിര്‍മാണച്ചുമതല സംബന്ധിച്ച കേന്ദ്രാനുമതി മാത്രമാണ് ഇനി ആവശ്യമെന്നും ചെറിയ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതി വൈകിപ്പിക്കരുതെന്നും  മുഖ്യമന്ത്രി ഇന്നലെ കമല്‍നാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

 

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

സൈനികരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും

സൈനികരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും

 


തിരുവനന്തപുരം: വിമുക്ത ഭടന്‍മാരുടെയും സൈനിക സേവനത്തിലുള്ളവരുടെയും പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രശ്‌നപരിഹാരത്തിന് പ്രാമുഖ്യം നല്‍കി നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സേനാ വിഭാഗങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതല സിവില്‍-മിലിട്ടറി സമ്പര്‍ക്ക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജനപ്പെരുപ്പവും തൊഴില്‍രഹിതരായ യുവജനങ്ങളെയും കണക്കിലെടുക്കുമ്പോള്‍ വിമുക്ത ഭടന്‍മാര്‍ക്ക് ജോലി നല്‍കാന്‍ കേരളത്തില്‍ സാധ്യതകളും അവസരങ്ങളും ഏറെ കുറവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ശതമാനാടിസ്ഥാനത്തില്‍ ഇവര്‍ക്കും സംസ്ഥാനത്ത് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമുക്ത ഭടന്‍മാര്‍ക്ക് സഹായകരമായ തരത്തില്‍ ചില തസ്തികകളിലെങ്കിലും പ്രായപരിധിയിളവ്, വെയിറ്റേജ് മാര്‍ക്ക്, സംവരണം തുടങ്ങിയവയ്ക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ സ്ഥാപനങ്ങളിലെയും സി.എസ്.ഡി. കാന്റീനുകളിലേതുമുള്‍പ്പെടെ സിവിലിയന്‍ ഒഴിവുകള്‍ യുദ്ധവീരന്‍മാരുടെയോ, യുദ്ധത്തില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാതായവരുടെയോ ആശ്രിതര്‍ക്കും യുദ്ധ വിധവകള്‍ക്കും സേനയില്‍ ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരിക്കുന്നവര്‍ക്കുമുള്‍പ്പെടെ നീക്കി വയ്ക്കണമെന്നും ഇത്തരത്തിലുള്ള നിയമനം സൈനിക വെല്‍ഫെയര്‍ വകുപ്പു വഴി നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിതുരയില്‍ സൈന്യം നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാരിന് തടസങ്ങളില്ല. ഗ്രാമ പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തിയാല്‍ ഗ്രാമങ്ങളുടെ വികസനത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ സൈന്യത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിമുക്ത ഭടന്‍മാരുടെ പുനരധിവാസത്തിന് മുട്ടത്തറ, വിതുര മേഖലകളില്‍ 10 ഏക്കര്‍ സ്ഥലം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

സി.എസ്.ഡി കാന്റീനില്‍ 1000 രൂപയ്ക്ക് താഴെ വില വരുന്ന ഉത്പന്നങ്ങളെ 'വാറ്റി'ല്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ധനവകുപ്പ് പരിശോധിക്കും. എം.ബി.ബി.എസ്, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ സൈനികരുടെ ആശ്രിതര്‍ക്ക് സംവരണസീറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്വാശ്രയ കോളജുകളുമായി സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഓരോ വര്‍ഷവും സൈന്യത്തിലേക്ക് 2000ത്തിലേറെ ഉദ്യോഗാര്‍ഥികളെയാണ് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇവരുടെ പോലീസ് വെരിഫിക്കേഷനില്‍ ഉണ്ടാകുന്ന താമസം തടസങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടാകണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, കേരള മേഖലയുടെ മേധാവി ലഫ്. ജനറല്‍ വി.കെ. പിള്ള ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ആഴക്കടല്‍ തീരമേഖല കേന്ദ്രീകരിച്ച് സേനയുടെ കൂടുതല്‍ പ്രവര്‍ത്തനമുണ്ടാകണമെന്ന് സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ അഭ്യര്‍ഥിച്ചു.

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ 34 കുട്ടികളില്‍ നടത്തി

 

കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ 43 കുട്ടികളില്‍ നടത്തി

 

തിരുവനന്തപുരം: 43 കുട്ടികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ ശസ്ത്രക്രിയ നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുസംബന്ധിച്ച് ഗായകന്‍ യേശുദാസ് ഉന്നയിച്ച വാദം എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

''ബധിരരും മൂകരുമായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്നത് എന്റെ സ്വപ്നമാണ്.

അന്‍പതു കുട്ടികളുടെ ആദ്യപട്ടികയില്‍ നിന്നു 43 പേര്‍ക്ക് ഇതുവരെ ശസ്ത്രക്രിയ നടത്തി. ആര്‍ക്കെങ്കിലും പരാതിയുണ്ടോയെന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിട്ട് അന്വേഷിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാവരുടെയും  വിലാസവും ഫോണ്‍ നമ്പറും അദ്ദേഹം വിതരണം ചെയ്തു. തുടര്‍ന്ന്, തന്റെ പരാമര്‍ശം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാത്തതുമൂലം സംഭവിച്ച തെറ്റാണെന്നു കൊച്ചിയില്‍ വിശദീകരിച്ച യേശുദാസ്, ക്ഷമ ചോദിച്ചു.  '300 ശസ്ത്രക്രിയ നടത്തുമെന്നു വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ 43 എണ്ണം ഇതിനകം പൂര്‍ത്തിയാക്കിയതു വാഗ്ദാനം പാലിക്കുമെന്നതിന്റെ തെളിവാണ്. 15 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 

 

ഈ കാര്യം കൃത്യമായി ശ്രദ്ധിച്ചും അറിഞ്ഞും വേണമായിരുന്നു ഞാന്‍ അഭിപ്രായം പറയേണ്ടിയിരുന്നത്. ഈ വിഷയത്തില്‍ തെറ്റായ പരാമര്‍ശം നടത്തേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു-യേശുദാസ് പറഞ്ഞു. ബധിര-മൂകനായ ഒരാള്‍ പോലുമില്ലാത്ത കേരളീയ സമൂഹം തന്റെ  വലിയ സ്വപ്നമാണെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആരെയും പറഞ്ഞുപറ്റിക്കില്ല. പണമില്ലെങ്കില്‍ ഉണ്ടാക്കും. സമൂഹത്തിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണിത്. 

 

മുഖ്യമന്ത്രിയാകുന്നതിനു മുന്‍പേ ഇതിനായി കുറേ പണം സമാഹരിച്ചു നല്‍കിയിരുന്നു. പദ്ധതി പ്രായോഗികമാക്കാന്‍ യേശുദാസും മുന്നോട്ടുവരികയായിരുന്നു. ഒരു വര്‍ഷം നാലു തവണയായി 50 വീതം ശസ്ത്രക്രിയകളാണു നടത്തുന്നത്. അടുത്ത 50 പേരുടെ ലിസ്റ്റിന് ഈ മാസം 15നും മൂന്നാമത്തെ ലിസ്റ്റിനു ജനുവരിയിലും നാലാമത്തെ ലിസ്റ്റിനു മാര്‍ച്ചിലും അനുമതി നല്‍കും. പാവപ്പെട്ട കുഞ്ഞുങ്ങളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്കുള്ള 4.57 ലക്ഷം രൂപയും തുടര്‍ചികില്‍സയ്ക്കുള്ള അരലക്ഷം രൂപയുമാണു സര്‍ക്കാര്‍ നല്‍കുന്നത്. അതില്‍ വിവാദം കൊണ്ടുവരരുത്. ഇതുവരെ നടത്തിയ ശസ്ത്രക്രിയകളുടെ മുഴുവന്‍ കണക്കും കൈവശമുണ്ട്. ആകെ 200 കുട്ടികളുടെ പട്ടികയാണു തയാറാക്കിയിരിക്കുന്നത്. രോഗിക്ക് ഇഷ്ടമുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

 

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും 

കുടുംബശ്രീ സഹായത്തോടെ പച്ചക്കറി സ്വയംപര്യാപ്തത നേടും -മുഖ്യമന്ത്രി

കൊച്ചി: കുടുംബശ്രീയുടെ സഹായത്തോടെ തരിശുഭൂമി മുഴുവന്‍ കൃഷിഭൂമിയാക്കി സംസ്ഥാനം പച്ചക്കറി സ്വയംപര്യാപ്തത നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പച്ചക്കറിക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണം. കുടുംബശ്രീ 14ാം വാര്‍ഷിക സംഗമവും പുസ്തകയാത്രാ സമാപനവും തിരുവനന്തപുരത്തെ വസതിയില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 കുടുംബശ്രീ സര്‍ക്കാറിന്‍െറ ഔദ്യാഗിക സംഘടനയാണ്. ഇതിന് സര്‍ക്കാര്‍ വലിയ പിന്തുണയും സഹായവും നല്‍കും. ഇത് ഔാര്യമല്ല, അവരുടെ അവകാശമാണ്. അതേ സമയം സമാന പ്രവര്‍ത്തനങ്ങളുമായി മറ്റാരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തില്ലെന്നും പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിക്കില്ലെന്നും ജനശ്രീയെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹത്തില്‍ മറ്റൊരാശ്രയവുമില്ലാത്തവര്‍ക്കായുള്ള ആശ്രയപദ്ധതി കൂടുതല്‍ വിപുലീകരിക്കും. ഇതിന് കൂടുതല്‍ പണം മാറ്റിവെക്കും. കേരളത്തിന്‍െറ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന സംഘടന കുടുംബശ്രീയാണെന്നും പുസ്തക രചനയോടെ സ്ത്രീ ശാക്തീകരണരംഗത്ത് വളര്‍ച്ചയുടെ പുതിയ ചരിത്രം കൂടി രേഖപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി,പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി എന്നിവരുടെ സന്ദേശങ്ങള്‍ ചടങ്ങില്‍ വായി

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് നികുതിയിളവ് പരിഗണിക്കും

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് നികുതിയിളവ് പരിഗണിക്കും

മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക്  നികുതിയിളവ് പരിഗണിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: മാലിന്യ സംസ്കരണ സംവിധാനമുള്ള വീടുകള്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശ സ്ഥാപനങ്ങളും ഇതിന് തയാറാണെങ്കില്‍ സര്‍ക്കാന്‍ അനുമതി നല്‍കും.

 തീരുമാനം വേഗത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ളിഫ് ഹൗസില്‍ മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കോളറ ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പെരുകുന്ന സാഹചര്യത്തില്‍ ശുചീകരണം ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ നിന്ന് പ്ളാസ്റ്റിക് സമാഹരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മേയര്‍ ചന്ദ്രിക മുഖ്യമന്ത്രിയില്‍ നിന്നും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങി കുടുംബശ്രീയെ ഏല്‍പ്പിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ പോയി പ്ളാസ്റ്റിക് സംഭരിക്കും. കഴുകി വൃത്തിയാക്കിയ പ്ളാസ്റ്റിക്കാകും ഇപ്രകാരം എടുക്കുക. മാലിന്യം സംസ്കരിച്ച് പാചകവാതകമാക്കുന്ന സംവിധാനമാണ് ക്ളിഫ് ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്. ദിവസം അഞ്ച് കിലോ ജൈവ മാലിന്യങ്ങളും 20 ലിറ്ററോളം മലിന ജലവും സംസ്കരിക്കാനുള്ള സംവിധാനമാണ് ഇതിലുള്ളത്. ഒരു കിലോയോളം പാചകവാതകം ഇതുവഴി ഉത്പാദിപ്പിക്കാനാകും. ദ്രവമാലിന്യം സംസ്കരിച്ചത് ക്ളിഫ് ഹൗസിലെ പച്ചക്കറി തോട്ടത്തില്‍ ഉപയോഗിക്കും. ബയോടെക്കാണ് പ്ളാന്‍റ് തയാറാക്കിയത്. ബാക്ടീരിയ കള്‍ച്ചറാണ് ഇതില്‍ ഉപയോഗിക്കുക.

2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ജനശ്രീയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുത

 

ജനശ്രീയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുത -മുഖ്യമന്ത്രി

 

തിരുവനന്തപുരം: ജനശ്രീ സ്വയംസഹായ ഗ്രൂപ്പാണെന്നും അതിന്‍െറ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുടുംബശ്രീ സര്‍ക്കാര്‍ സംവിധാനമാണ്. അതിന് എല്ലാ സഹായവും നല്‍കുന്നുണ്ട്. ഇടത് സര്‍ക്കാറിന്‍െറ കാലത്തേക്കാള്‍ പ്രോത്സാഹനമാണ് യു.ഡി.എഫ് നല്‍കുന്നത്. എന്നാല്‍ മറ്റാര്‍ക്കും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ജനശ്രീയെ കുറിച്ച് ആക്ഷേപം പറയുന്നവര്‍ എം.എം. ഹസന്‍െറ വെല്ലുവിളി സ്വീകരിക്കണം. 50000 രൂപയില്‍ കൂടുതല്‍ ഓഹരി ഉണ്ടെന്ന് തെളിയിക്കാനാണ് ഹസന്‍ ആവശ്യപ്പെട്ടത്. കേന്ദ്ര പദ്ധതികള്‍ ധാരാളമായി സന്നദ്ധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നുണ്ട്്. മുമ്പും ഇത് നല്‍കിയിട്ടുണ്ട്. ഏതൊക്കെ ഗ്രൂപ്പുകള്‍ക്കാണ് ഇത് കിട്ടിയതെന്ന് വേണമെങ്കില്‍ പരിശോധിക്കാം.


പ്ളാനിങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ജനശ്രീക്ക് വിവരം നല്‍കാന്‍ നിര്‍ദേശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. ജനശ്രീക്ക് പദ്ധതി അനുവദിച്ചതില്‍ ഒരു പ്രശ്നവുമില്ല. മാനദണ്ഡപ്രകാരം അത് നടപ്പാക്കും. ജനശ്രീയില്‍ പദ്ധതി അനുവദിക്കുംമുമ്പ് എത്ര ഷെയര്‍ ഉറപ്പുനല്‍കാനാകുമെന്നാണ് ഹസന്‍ അറിയിച്ചത്. പ്രോജക്ട് അംഗീകരിച്ചാലേ ഓഹരി ലഭ്യമാവുകയുള്ളൂ. ഓഹരി എടുപ്പിക്കാമെന്ന ഉറപ്പാണ് ഹസന്‍ നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

അതിവേഗ റെയില്‍ ആശങ്കയകറ്റി മാത്രം

അതിവേഗ റെയില്‍ ആശങ്കയകറ്റി മാത്രം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളുടെ ആശങ്കയകറ്റിയും ബുദ്ധിമുട്ടുകള്‍ കുറച്ചും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തും മാത്രമേ അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് ഒരു ആശങ്കക്കും അടിസ്ഥാനമില്ല. പദ്ധതിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നാട്ടിലെ സൈ്വരജീവിതം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡി.എം.ആര്‍.സി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിവരികയാണ്. ഇതിനാവശ്യമായ പ്രാഥമിക സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ തീര്‍ന്നതിനുശേഷം മാത്രമേ അലൈന്‍മെന്‍റ് അന്തിമമായി തീരുമാനിക്കുകയുള്ളൂ. അലൈമെന്‍റ് തീരുമാനിക്കുന്നതിനുമുമ്പ് ജനപ്രതിനിധികളുമായും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും. ഇതിനോടകം ഉയര്‍ന്നുവന്ന ശരിയായ എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു വികസന പദ്ധതിയുമായും സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.


അതിവേഗ റെയില്‍ പാതക്ക് 20 മീറ്റര്‍ വീതിയിലുള്ള സ്ഥലമേ ആവശ്യമുള്ളൂ. 110 മീറ്റര്‍ വീതിയില്‍ സ്ഥലം എടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ ടണലിലൂടെയും ബാക്കി സ്ഥലങ്ങളില്‍ തൂണിലൂടെയും ജലാശയങ്ങളില്‍ പാലത്തിലൂടെയുമാണ് പാത പോകുന്നത്. ഇതുമൂലം ഒഴിപ്പിക്കല്‍ പരിമിതമായിരിക്കും -മുഖ്യമന്ത്രി അറിയിച്ചു.

2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

എയര്‍ കേരള: ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച ഇന്ന്

എയര്‍ കേരള: ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച ഇന്ന്

 

നെടുമ്പാശ്ശേരി: 'എയര്‍ കേരള' പദ്ധതിയുടെ ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച ഡല്‍ഹിയിലെത്തും. ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, സിയാല്‍ എം.ഡി വി.ജെ. കുര്യന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്ര വ്യോമയാന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ തുടങ്ങിയവരുമായി ഇവര്‍ ചര്‍ച്ച നടത്തും.

എയര്‍ കേരളയ്ക്ക് അനുമതി നേടിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഗള്‍ഫിലേക്ക് പറക്കുന്നതിന് നിലവിലുള്ള വ്യോമയാന നിയമങ്ങളില്‍ ഇളവ് നേടാനും ശ്രമിക്കും. അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും 20 വിമാനങ്ങളും ഉള്ള കമ്പനികള്‍ക്കേ രാജ്യാന്തര സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കൂ. ഇതില്‍ ഇളവ് ലഭിച്ചാലേ എയര്‍ കേരളയ്ക്ക് വിദേശത്തേക്ക് പറക്കാനാകൂ. ഇല്ലെങ്കില്‍, തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് മാത്രമേ ഉണ്ടാകൂ.

എയര്‍ കേരള പദ്ധതിക്ക് പ്രവാസികളുടെ ഇടയില്‍ വന്‍പ്രതികരണമാണ്. ഓഹരി എടുക്കാന്‍ നിരവധി പേര്‍ തയ്യാറായിട്ടുണ്ട്. 10,000 രൂപ വീതം രണ്ടുലക്ഷം പേരില്‍ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 200 കോടി രൂപ ഇങ്ങനെ സമാഹരിക്കാനാകും. സിയാലിന് 17,500 ഓഹരി ഉടമകളുണ്ട്. ഇവര്‍ക്കും ഓഹരി എടുക്കാം.

ഓഹരിയുള്ളവര്‍ക്ക് യാത്രാനിരക്കില്‍ 10 ശതമാനം ഇളവ് നല്‍കി കൂപ്പണ്‍ നല്‍കും. നിശ്ചിത വര്‍ഷത്തിനുള്ളില്‍ മുതല്‍മുടക്ക് യാത്രാ ഇളവിലൂടെ തിരികെ കിട്ടും. ഓഹരി എടുക്കുന്നവരെല്ലാം എയര്‍ കേരളയില്‍ യാത്ര ചെയ്താല്‍ യാത്രക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടും ഉണ്ടാകില്ല. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ഏണസ്റ്റ് ആന്‍ഡ് യങ് എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിയാല്‍ സ്വന്തം നിലയിലും പഠിക്കുന്നുണ്ട്.

പകരക്കാരനില്ലാത്ത മഹാനടന്‍

പകരക്കാരനില്ലാത്ത മഹാനടന്‍ - മുഖ്യമന്ത്രി

 

 


തിരുവനന്തപുരം: പകരക്കാരനില്ലാത്ത മഹാനടനാണ് തിലകനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മലയാള നാടകരംഗത്തും ചലച്ചിത്രവേദിയിലും അഞ്ചുദശാബ്ദം നിറഞ്ഞുനിന്ന തിലകനെപ്പോലെയുള്ള പ്രതിഭകള്‍ അപൂര്‍വമായാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

1970 കളുടെ ഒടുവില്‍ 'ഉള്‍ക്കടല്‍' എന്ന സിനിമയിലൂടെ ചലച്ചിത്രവേദിയിലെത്തിയ തിലകന്‍ നാല് ദശാബ്ദക്കാലം മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്നു. ഘനഗംഭീരമായ ശബ്ദം, അസാമാന്യമായ ഭാവപ്രകടനം എന്നിവയിലൂടെ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം അനശ്വരഭാവം നല്‍കി - മുഖ്യമന്ത്രി പറഞ്ഞു.

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി


എമര്‍ജിങ് കേരള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിയമഭേദഗതി 



തിരുവനന്തപുരം: എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍, ആവശ്യമെങ്കില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എമര്‍ജിങ് കേരളയുടെ തുടര്‍ നടപടികള്‍ക്കായി മൂന്നുസമിതികള്‍ രൂപവത്കരിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

പദ്ധതികളുമായി മുന്നോട്ടുനീങ്ങാന്‍ നിലവിലെ പല നിയമങ്ങളിലും സങ്കീര്‍ണതകളുണ്ടെന്ന് എമര്‍ജിങ് കേരളയ്ക്ക് വന്ന വ്യവസായികള്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുമതിക്കുള്ള നടപടികള്‍ ലളിതമാക്കാനാണ് നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തുന്നത്. ഏതൊക്കെ നിയമങ്ങളാണ് ഭേദഗതി ചെയ്യേണ്ടതെന്ന് നിശ്ചയിക്കാന്‍ ധന-നിയമമന്ത്രി കെ.എം.മാണി അധ്യക്ഷനായി 'കമ്മിറ്റി ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ആന്‍ഡ് ലീഗല്‍ ചേയ്ഞ്ചസ്' രൂപവത്കരിക്കും.

പദ്ധതികള്‍ അവലോകനം നടത്താനും ആവശ്യമായവയ്ക്ക് സാധുത നല്‍കാനും ചീഫ് സെക്രട്ടറി ചെയര്‍മാനായി രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ്' ആണ് രണ്ടാമത്തെ സമിതി. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ബോര്‍ഡിന്റെ കണ്‍വീനര്‍. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമ, റവന്യൂ, പരിസ്ഥിതി സെക്രട്ടറിമാര്‍, കെ.എസ്.ഐ.ഡി.സി എം.ഡി എന്നിവര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. എമര്‍ജിങ് കേരള പദ്ധതികളുടെ തുടര്‍നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപവത്കരിക്കുന്ന 'ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ കൗണ്‍സില്‍' ആണ് മൂന്നാമത്തെ സമിതി.

വ്യവസായ ആവശ്യത്തിനായി വിവിധ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ ഇതുവരെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാത്തവ കണ്ടുപിടിക്കും. ആറുമാസത്തിനകം നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ അവ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കും.എമര്‍ജിങ് കേരളയില്‍ ഏറ്റവുമധികം പേര്‍ താത്പര്യം പ്രകടിപ്പിച്ച 'സീ പ്ലെയിന്‍' പദ്ധതിയുടെ മേല്‍നോട്ടത്തിനായി ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 58 പേരാണ് സീ പ്ലെയിനില്‍ താത്പര്യം പ്രകടിപ്പിച്ചത്. അടുത്ത ജനവരിക്ക് മുമ്പ് പദ്ധതി തുടങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോക്‌സ്‌വാഗണ്‍ അസംബ്ലി യൂണിറ്റ് തുടങ്ങുന്നതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ ഫോക്‌സ്‌വാഗണിന്‍േറതെന്ന മട്ടില്‍ പ്രസിദ്ധീകരിച്ച പദ്ധതിയെക്കുറിച്ച് കമ്പനി അറിഞ്ഞിട്ടില്ലെന്നായിരുന്നു ആരോപണം. ''എമര്‍ജിങ് കേരളയ്ക്ക് മുമ്പുതന്നെ ഫോക്‌സ്‌വാഗണ്‍ പ്രതിനിധികള്‍ എന്നേയും വ്യവസായ മന്ത്രിയേയും കണ്ടിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് അവരെ കെ.എസ്.ഐ.ഡി.സിയിലേക്ക് അയച്ചു. 2000 കോടി രൂപ മുടക്കി അസംബ്ലിങ് യൂണിറ്റ് തുടങ്ങാന്‍ അവര്‍ക്ക് പദ്ധതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച താത്പര്യപത്രം വെബ്‌സൈറ്റില്‍ ഇട്ടത് പിശകായി''-മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനക്കുതിപ്പില്‍ എമര്‍ജിങ് കേരള നാഴികക്കല്ലായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഭൂമി കച്ചവടം നടത്താനാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ എമര്‍ജിങ് കേരളയില്‍ ഒന്നും നടന്നിട്ടില്ലെന്ന് ഇപ്പോള്‍ പറയുന്നു. എമര്‍ജിങ് കേരളയ്ക്ക് പ്രതിപക്ഷം നല്‍കിയ സര്‍ട്ടിഫിക്കറ്റാണത്''-മുഖ്യമന്ത്രി പറഞ്ഞു.

എമര്‍ജിങ് കേരള പദ്ധതിക്കിടെ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് താന്‍ മറുപടി നല്‍കുന്നില്ലെന്നും ഓരോരുത്തരുടെ സംസ്‌ക്കാരത്തിനനുസരിച്ചുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എമര്‍ജിങ് കേരള ഭൂമിക്കച്ചവടമാണെന്ന എന്‍.എസ്.എസ്സിന്‍േറയും എസ്.എന്‍.ഡി.പി.യുടേയും അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

എയര്‍കേരള ഒരു വര്‍ഷത്തിനകം

എയര്‍കേരള ഒരു വര്‍ഷത്തിനകം


എയര്‍കേരള വിമാന കമ്പനി യാഥാര്‍ഥ്യമാക്കാന്‍ പ്രവാസികളില്‍ നിന്ന് 10,000 രൂപ വീതമുള്ള ഷെയറുകള്‍ പിരിക്കാന്‍ എമര്‍ജിങ് കേരളയോടനുബന്ധിച്ച് ലെമെറിഡിയനില്‍ വെള്ളിയാഴ്ച ചേര്‍ന്ന എയര്‍കേരള ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമനിച്ചു. പദ്ധതി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും നിബന്ധനകളില്‍ ഇളവ് വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


പദ്ധതിയുടെ സാധ്യതാ പഠനം എത്രയും വേഗം സമര്‍പ്പിക്കാന്‍ എയര്‍ കേരള മാനേജിങ് ഡയരക്ടര്‍ കൂടിയായ സിയാല്‍ എം.ഡി വി.ജെ കുര്യനെയും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചുമതലപ്പെടുത്തി. എയര്‍ കേരളക്ക് അനുമതി നേടിക്കൊടുക്കുന്നതിനായി പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണാന്‍ എയര്‍കേരള ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി യോഗം ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി.


അഞ്ച് വിമാനങ്ങളോടെ തുടക്കത്തില്‍ 200 കോടി രൂപ മുതല്‍ മുടക്കിയാവും എയര്‍കേരള നിലവില്‍ വരിക. ബജറ്റ് എയര്‍ലൈന്‍ ആയിട്ടാവും എയര്‍കേരള സര്‍വീസ് നടത്തുക. പ്രവാസികള്‍ക്കിടയില്‍ സ്വന്തം വിമാനകമ്പനി എന്ന വികാരം ഉണ്ടാക്കിയെടുക്കുന്നതിനാണ് എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സാധിക്കുന്ന വിധത്തില്‍ ഓഹരി വില ഒന്നിന് 10,000 രൂപയാക്കാന്‍ തീരുമാനിച്ചത്.


അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയിരിക്കണമെന്നും തുടക്കത്തില്‍ 20 വിമാനങ്ങള്‍ സ്വന്തമായുണ്ടായിരിക്കണമെന്നും ആണ് വ്യോമയാന വ്യവസ്ഥ. എന്നാല്‍ ഈ രണ്ട് വ്യവസ്ഥകളും എയര്‍കേരളക്ക് വേണ്ടി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യം പരിഗണിക്കാമെന്ന്അദ്ദേഹം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസിന് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും എയര്‍ കേരളക്കും ലഭ്യമാക്കണമെന്ന് ഡയരക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.


പ്രവാസി സംഗമത്തിലെ പ്രധാന വിഷയവും എയര്‍കേരള തന്നെയായിരുന്നു. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.


ഡയരക്ടര്‍ എം.എ. യൂസഫലി, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും മന്ത്രിമാരുമായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്എന്നിവരും എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

വികസന പ്രക്രിയയില്‍ മാധ്യമങ്ങളും പങ്കുചേരണം

വികസന പ്രക്രിയയില്‍ മാധ്യമങ്ങളും പങ്കുചേരണം

 


കൊച്ചി: കേരളത്തിന്റെ വികസന പ്രക്രിയയില്‍ മാധ്യമങ്ങളും പങ്കുചേരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസ്സ് വെച്ചാല്‍ കേരളത്തില്‍ വികസന മുന്നേറ്റങ്ങളുണ്ടാകും. അതിന്റെ സൂചനയാണ് എമര്‍ജിങ് കേരളയും മെട്രോ റെയിലും. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും പങ്കു വഹിക്കാനുണ്ട്. ജനാധിപത്യത്തിലെ ഒരു പ്രധാന ഘടകം സഹിഷ്ണുതയാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണം. എന്നാല്‍ ഈ സഹിഷ്ണുത നഷ്ടപ്പെടുന്നുണ്ടോ എന്നു സംശയിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണം. 50 വര്‍ഷത്തെ ഐക്യം പത്രപ്രവര്‍ത്തക സംഘടന കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം 




കൊച്ചി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് വ്യവസായ ലോകത്തു നിന്ന് വന്‍ പ്രതികരണം. സ്വകാര്യമേഖലയില്‍ നിന്ന് 45 പുതിയ വ്യക്തമായ പദ്ധതികള്‍ക്കുകൂടി നിക്ഷേപകര്‍ തയ്യാറായിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതികളും സഹായങ്ങളും ലഭിച്ചാല്‍ തുടങ്ങാവുന്ന പദ്ധതികളാണിത്. എമര്‍ജിങ് കേരളയ്ക്കുമുമ്പു തന്നെ ഏതാണ്ട് ഉറപ്പായ 35 പദ്ധതികള്‍ ലഭിച്ചിരുന്നു. ഐ.ടി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം,ടൂറിസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് പുതിയ പദ്ധതികള്‍. 

എമര്‍ജിങ് കേരളയുടെ ഇതുവരെയുള്ള പുരോഗതിയില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകസംഗമം വെള്ളിയാഴ്ച സമാപിക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 20,000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് നികുതിയിളവുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തു. കൊച്ചിന്‍ റിഫൈനറിയുടെ വികസനവും പെട്രോകെമിക്കല്‍ യൂണിറ്റുമാണ് ഇവരുടെ പദ്ധതികള്‍. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ക്കു പകരമായി ന്യായവില ഹോട്ടലുകള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ പാചകവാതകം നല്‍കണമെന്ന് ബി.പി.സി.എല്‍. ചെയര്‍മാന്‍ ആര്‍.കെ.സിങ്ങിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാവുമെന്ന് ടൂറിസം വകുപ്പ് നിക്ഷേപകരെ അറിയിച്ചു. വിമാന ഇന്ധനത്തിന് നികുതിയിളവ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മൂന്നുവര്‍ഷത്തേക്ക് ഈ വിമാന സര്‍വീസുകളെ ഓപ്പറേറ്റിങ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. 58 കമ്പനികളാണ് ജലവിമാന സര്‍വീസില്‍ താത്പര്യം പ്രകടിപ്പിച്ചത്. 

അടിസ്ഥാന സൗകര്യവികസനത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിദേശ കമ്പനികളും എത്തിയിട്ടുണ്ട്. റോഡുവികസനത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് ഇംഗ്ലണ്ട്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം മുഖ്യമന്ത്രിയുമായും മന്ത്രി ഇബ്രാഹിം കുഞ്ഞുമായും ചര്‍ച്ച നടത്തി. ഇംഗഌണ്ടിലെ ജോണ്‍ മെക്കാല്‍സണ്‍ കമ്പനി മെട്രോ റെയിലിലും മോണോറെയിലിലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ജപ്പാന്‍ എക്‌സ്‌ടേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍(ജെട്രോ) പ്രതിനിധികളും ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുണ്ട്. 
മലയാളിയായ ഫൈസല്‍ കൊട്ടിക്കൊള്ളാന്റെ യു.എ.ഇ. ആസ്ഥാനമായ കെഫ് എന്ന കമ്പനിയുടെ പ്രീ ഫാബ്രിക്കേഷന്‍ യൂണിറ്റ് പദ്ധതിയും ഉറപ്പായി. കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുന്‍കൂട്ടി നിര്‍മിക്കുന്നതാണ് ഈ കമ്പനി. 350 കോടിയാണ് ഇതിനുള്ള നിക്ഷേപം. ഈ യൂണിറ്റിന് കൊച്ചിയിലെ കാക്കനാട്ട് 50 ഏക്കറാണ് അനുവദിക്കുക. 

മണപ്പാട്ട് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട്ട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലാ അടിസ്ഥാനത്തിലുള്ള ഐ.ടി. പാര്‍ക്ക് (പ്രതീക്ഷിക്കുന്ന നിക്ഷേപം 1000 കോടി), ഇറ്റലിയിലെ റവാനോ ഗ്രീന്‍ പവറിന്റെ ഉപകമ്പനിയായ റവാനോ സോളാറും മീനാര്‍ ഗ്രൂപ്പും ചേര്‍ന്ന് പാലക്കാട്ട് ഉദ്ദേശിക്കുന്ന സൗരോര്‍ജ യൂണിറ്റ് (500 കോടി), അബുദാബി എസ്.എഫ്.സി. ഗ്രൂപ്പ് തിരുവനന്തപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പഞ്ച നക്ഷത്രഹോട്ടല്‍ (150 കോടി) എന്നിവയാണ് പുതിയ പദ്ധതികളില്‍ ചിലത്. 

നെല്‍വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് വിവാദമായ ആറന്‍മുള സ്വകാര്യ വിമാനത്താവള പദ്ധതിയും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന പദ്ധതിയാണിതെന്ന് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോസ് അടിസ്ഥാന സൗകര്യ വികസന സെഷനില്‍ പറഞ്ഞു. 

പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിക്ഷേപകര്‍ തമ്മിലുള്ള ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ 150 എണ്ണം നടന്നു.സര്‍ക്കാര്‍ പ്രതിനിധികളുമായി 66 പേര്‍ ചര്‍ച്ചകള്‍ നടത്തി. ചെറുതും വലുതുമായ 120 പ്രോജക്ടുകള്‍കൂടി വിവിധ വ്യക്തികളും സ്ഥാപനങ്ങളും ചര്‍ച്ചകള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

വികസനമുഖം മറ്റുള്ളവരിലെത്തിക്കാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദ്ധര്‍ക്ക് കഴിയും

വികസനമുഖം മറ്റുള്ളവരിലെത്തിക്കാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദ്ധര്‍ക്ക് കഴിയും -മുഖ്യമന്ത്രി

 


 



കൊച്ചി: കേരളത്തിന്റെ വികസനമുഖം, സംസ്ഥാനത്തിന് പുറത്തേക്കെത്തിക്കുവാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വിദഗ്ദ്ധര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും കരുതലുമാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. അതിന് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ഒരു സ്ഥലമായിട്ടാണ് കേരളത്തെ എല്ലാവരും കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ പെട്രോ നെറ്റ് എല്‍.എന്‍.ജി. എംഡിയും സിഇഒയുമായ എ.കെ. ബാല്യന്‍ അധ്യക്ഷത വഹിച്ചു. 

ഐ.ടി. യോഗ്യത നേടിയ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക ലക്ഷ്യം

ഐ.ടി. യോഗ്യത നേടിയ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക ലക്ഷ്യം-മുഖ്യമന്ത്രി

 


 



കൊരട്ടി (തൃശ്ശൂര്‍): അഞ്ചുവര്‍ഷത്തിനുള്ളില്‍ ഐ.ടി. വിദ്യാഭ്യാസയോഗ്യത നേടുന്ന മുഴുവന്‍ പേര്‍ക്കും കേരളത്തില്‍തന്നെ തൊഴില്‍ നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഐ.ടി. രംഗത്ത് കേരളത്തിലുള്ള അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി. അടുത്ത തലമുറകളെ ഗള്‍ഫിലേക്ക് അയയ്ക്കാതെ കേരളത്തില്‍തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ പണിയുന്ന ബഹുനിലക്കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞകാലങ്ങളില്‍ ഐ.ടി. രംഗത്ത് നാം പിന്നിലായി. ആ നഷ്ടത്തിന്റെ അടിസ്ഥാനത്തിലുള്ള പിന്നാക്കാവസ്ഥ മാറ്റണം. ഈ രംഗത്ത് ഒരു കുതിച്ചുച്ചാട്ടം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തവും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2500 പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണം 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.

കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെ വികസനത്തിന് സ്ഥലം അനിവാര്യമായ സാഹചര്യത്തില്‍, കൊരട്ടിയിലെ സ്വകാര്യ മില്‍ അവരുടെ തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി പ്രവര്‍ത്തനം ആരംഭിക്കണം. അല്ലാത്തപക്ഷം ഈ ഭൂമി തിരിച്ചുപിടിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ ചാലയിലെ ഹൈവെ അപകടത്തെത്തുടര്‍ന്ന് ദേശീയപാതയിലെ അപകടസാധ്യതയുള്ള 216 സ്ഥലങ്ങള്‍ (ബ്ലാക്ക് സ്‌പോട്ട്) അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 50 എണ്ണത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ബാക്കിയുള്ള 166 എണ്ണത്തിന്റെ പണി മൂന്നുഘട്ടമായി നടത്തും. അക്കൂട്ടത്തില്‍ കൊരട്ടി ജങ്ഷനിലെ റോഡിന്റെ കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടെ കൊരട്ടി ഇന്‍ഫോപാര്‍ക്കിലെ രണ്ടാംഘട്ട വികസനത്തിന് തുടക്കം കുറിച്ചു. ചടങ്ങില്‍ വ്യവസായവകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. 

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും കൂട്ടുനില്‍ക്കില്ല

സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും കൂട്ടുനില്‍ക്കില്ല -മുഖ്യമന്ത്രി


സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും   കൂട്ടുനില്‍ക്കില്ല -മുഖ്യമന്ത്രി

കൊച്ചി: എമര്‍ജിങ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി കേരളത്തിന്റെ സാധ്യതകള്‍ നഷ്ടപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എമര്‍ജിങ് കേരളയിലൂടെ ഭൂമിക്കച്ചവടമാണ് ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് എറണാകുളം ഗെസ്റ്റ് ഹൗസില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ ഒരിഞ്ച് ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല. സുതാര്യമല്ലാത്ത ഒരു പദ്ധതിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. വിദ്യാഭ്യാസ നിലവാരം കണക്കിലെടുത്താല്‍ ഐ.ടി രംഗത്ത് കേരളം ഒന്നാംസ്ഥാനത്ത് എത്തേണ്ടതാണ്. മുമ്പ് കമ്പ്യൂട്ടറിനെ എതിര്‍ത്തവരുടെയെല്ലാം വീട്ടിലും ഓഫിസിലും ഇന്ന് കമ്പ്യൂട്ടറുണ്ട്. നെഞ്ചില്‍ ലാപ്ടോപ്പുമുണ്ട്. നിക്ഷേപക സംഗമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആരും നോക്കേണ്ട. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വ്യവസായം തുടങ്ങുന്നവരോടുള്ള മനോഭാവം മാറണം

വ്യവസായം തുടങ്ങുന്നവരോടുള്ള മനോഭാവം മാറണം -മുഖ്യമന്ത്രി

വ്യവസായം തുടങ്ങുന്നവരോടുള്ള മനോഭാവം മാറണം -മുഖ്യമന്ത്രി
പി.വി. സാമി സ്മാരക വ്യവസായ അവാര്‍ഡ് സി.കെ. മേനോന് മുഖ്യമന്ത്രി നല്‍കുന്നു

കോഴിക്കോട്: സ്വയം തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്താന്‍ മുന്നോട്ടുവരുന്നവരെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഭാവം കേരളത്തില്‍ ഉയര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പി.വി. സാമി പുരസ്കാരം പ്രമുഖ വ്യവസായി പത്മശ്രീ സി.കെ. മേനോന് നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ നാം മുന്നിലാണെങ്കിലും ചെറുപ്പക്കാരുടെയെല്ലാം തലമുറകളായുള്ള ചിന്ത സര്‍ക്കാര്‍ ഉദ്യോഗമോ അല്ലെങ്കില്‍ വിദേശത്ത് പോകലോ ആണ്.
വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള ശ്രമവും സാഹചര്യമൊരുക്കലുമെല്ലാം നാം മറന്നു. വിദേശരാജ്യങ്ങളില്‍ അവിടെ തന്നെ വിദഗ്ധര്‍ ഉയര്‍ന്ന് വരുമ്പോള്‍ വിദേശജോലിയുടെ സാധ്യത മങ്ങിവരുകയാണ്.
ടാങ്കര്‍ ലോറി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 560 കിലോമീറ്റര്‍ സമുദ്ര തീരമുള്ള കേരളത്തില്‍ ജലഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
മേയര്‍ പ്രഫ. എ.കെ. പ്രേമജം പ്രശസ്തി പത്രം സി.കെ. മേനോന് നല്‍കി. പി.വി. ഗംഗാധരന്‍ ഹാരാര്‍പ്പണം നടത്തി. എം.കെ. രാഘവന്‍ എം.പി പൊന്നാടയണിയിച്ചു.

റിയാദില്‍നിന്നുള്ള യാത്രാകേ്ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

റിയാദില്‍നിന്നുള്ള യാത്രാകേ്ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

റിയാദില്‍നിന്നുള്ള യാത്രാകേ്ളശം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി


റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാകേ്ളശം പരിഹരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്നും മറ്റ് വിമാനക്കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പഠിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി.
വിദേശ നിക്ഷേപകരെ സംഘടിപ്പിച്ചുകൊണ്ട് കേരള എയര്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

പൈതൃക സംരക്ഷണത്തിലൂടെ കാര്‍ഷിക സമൃദ്ധി ഉറപ്പാക്കും

പൈതൃക സംരക്ഷണത്തിലൂടെ കാര്‍ഷിക സമൃദ്ധി ഉറപ്പാക്കും

സംസ്ഥാനത്തെ പൊതു പൈതൃകങ്ങളായ ചിറകള്‍ സംരക്ഷിക്കുമെന്നും അതിലൂടെ കാര്‍ഷിക സമൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂത്തുപറമ്പ് കോട്ടയംചിറ നവീകരണ പ്രവൃത്തി ഉദ്ഘാടനവും സഹസ്ര സരോവര്‍ പദ്ധതി സംസ്ഥാനതല പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 
ജൈവകൃഷി, ഔഷധകൃഷി, മത്സ്യസമ്പത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കാന്‍ ചിറകളുടെ സംരക്ഷണത്തിലൂടെ കഴിയും. പച്ചക്കറി ലഭ്യത വര്‍ധിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും സുലഭമായ ജലസമ്പത്തിനും ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.കെ. നാരായണന്‍, അഡ്വ. സണ്ണിജോസഫ്, എ.പി അബ്ദുല്ലക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ. സരള സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കെ.എല്‍.ഡി.സി ചെയര്‍മാന്‍ ബെന്നി കക്കാട് ഏറ്റുവാങ്ങി. മാനേജിങ് ഡയറക്ടര്‍ ഡോ.പി.ജി രവീന്ദ്രനാഥ് പദ്ധതി വിശദീകരിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. നസീര്‍ സ്വാഗതവും കെ.ഭാസകരന്‍ നന്ദിയും പറഞ്ഞു.


കാര്‍ഷിക സമൃദ്ധിയും പൈതൃകസംരക്ഷണവും ഉറപ്പാക്കാന്‍ 250 കോടിയോളം രൂപ ചെലവില്‍ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് സഹസ്ര സരോവര്‍. നബാര്‍ഡിന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആര്‍.കെ.വി.വൈ പദ്ധതി വഴിയാണ് നടപ്പിലാക്കുന്നത്. ആദ്യവര്‍ഷം 100, തുടര്‍ന്ന് 300, 600 ചിറകള്‍ എന്നിങ്ങനെയാണ് ആയിരംചിറ സംരക്ഷണം പൂര്‍ത്തിയാക്കുക. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും അഞ്ചുസെന്റോ അതില്‍ കൂടുതലോ ഉള്ള ചിറകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. കൃഷിവകുപ്പിനു കീഴിലെ കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷനാണ് പദ്ധതി ചുമതല.

എമര്‍ജിങ് കേരള: നടപടികള്‍ സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

എമര്‍ജിങ് കേരള: നടപടികള്‍ സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും യു.ഡി.എഫിലെ ചില എം.എല്‍.എമാരും എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങള്‍ അവരുടെ ആത്മാര്‍ഥത കൊണ്ടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. ഓരോരുത്തരും എന്തുപറയണമെന്ന് അവരവര്‍ തീരുമാനിക്കണം. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് സര്‍വ്വ കക്ഷി യോഗം ആലോചിക്കുന്നില്ല. നേരത്തെ സര്‍വ്വ കക്ഷിയോഗം വിളിച്ചതാണ്. അന്ന് പ്രതിപക്ഷം ബഹിഷ്കരിച്ചു.


പദ്ധതിയെ കുറിച്ച് സംശയമുണ്ടെങ്കില്‍ തന്നോടോ മന്ത്രി കുഞ്ഞാലിക്കുട്ടിയോടോ പറയാമായിരുന്നു. പ്രതിപക്ഷം ഇല്ലാത്ത കാര്യങ്ങള്‍ പറയുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമായിരിക്കും വികസനം. ഒരിഞ്ചു ഭൂമി പോലും വില്‍ക്കില്ല. നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കില്ല. എല്ലാം സുതാര്യമായി മാത്രമേ നടത്തൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2012, ജൂലൈ 30, തിങ്കളാഴ്‌ച

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല

 

യുവാക്കളുടെ അംഗീകാരമില്ലാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂത്ത്കോണ്‍ഗ്രസ് നേതൃപരിശീലന ക്യാമ്പില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുവാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ ഇതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ. പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയപ്പോള്‍ 12,200 ഓളം സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി യുവാക്കള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു. അതുകൊണ്ട് പെന്‍ഷന്‍ പ്രായത്തെച്ചൊല്ലി യുവാക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. അതേ സമയം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയേ തീരൂ. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ സര്‍ക്കാറിന്‍െറ സാമ്പത്തിക ബാധ്യത ഉടന്‍ കുറയുമെന്നാണ് ചിലര്‍ പറയുന്നത്. അത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കുറഞ്ഞത് 25 വര്‍ഷം കഴിഞ്ഞ് മാത്രമേ സര്‍ക്കാറിന് ഇതിന്‍െറ പ്രയോജനം ലഭിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടനാട് പാക്കേജിന്‍െറ പുരോഗതിയില്‍ തൃപ്തനല്ല. തണ്ണീര്‍മുക്കം ബണ്ടിന്‍െറയും തോട്ടപ്പള്ളി സ്പില്‍വേയുടെയും നിര്‍മാണ ജോലികള്‍ പാക്കേജിനോടൊപ്പം ഏറ്റെടുത്ത് നടത്തും. പാക്കേജിന്‍െറ നടത്തിപ്പ് സംബന്ധിച്ച് പുന$പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഭവനനിര്‍മാണ പദ്ധതികള്‍ക്കുള്ള തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍ഡ് പരീഷക്ക് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ഡിപ്ളോമ അധികയോഗ്യതയാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരീഷക്ക് മുമ്പേ ഡി.സി.എ യോഗ്യത നേടിയിരിക്കണം എന്ന പി.എസ്.സിയുടെ നിബന്ധന ഇത്തവണത്തേക്ക് ഒഴിവാക്കണമെന്നും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് യോഗ്യത നേടിയാല്‍ മതിയെന്നാക്കണമെന്നും അറിയിച്ചിട്ടുണ്ട്. പി.എസ്.സി ഇക്കാര്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം മിനി ഹൈപ്പര്‍ പ്രോജക്ടുകള്‍ മാത്രമാണ്. ഇതോടൊപ്പം സൗരോര്‍ജ വൈദ്യുതിയും കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കും.
നെല്ലിയാമ്പതിയിലെ കാലാവധി പൂര്‍ത്തിയായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സര്‍ക്കാറിന്‍െറ പൊതു സമീപനം. അഹാഡ്സില്‍ ജോലി ചെയ്ത മുഴുവന്‍ ആദിവാസികള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കും. വാര്‍ധക്യകാല പെന്‍ഷന്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് മാത്രം നല്‍കുന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തും.
കരിമണല്‍ ഖനനം ഒരു കാരണവശാലും സ്വകാര്യ മേഖലക്ക് നല്‍കില്ല. പട്ടികജാതി -വര്‍ഗ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ് തുക വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2012, ജൂലൈ 25, ബുധനാഴ്‌ച

‘എയര്‍ കേരള എക്സ്പ്രസ്’ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും

‘എയര്‍ കേരള എക്സ്പ്രസ്’ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും 


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ഉടമസ്ഥതയില്‍ എയര്‍ കേരള എക്സ്പ്രസ് ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരോട് അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്ന എയര്‍ ഇന്ത്യയോട് യോജിക്കാന്‍ കഴിയില്ല.
നേരത്തെ എയര്‍ കേരള എക്സ്പ്രസിന് അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വീസിന് അനുമതി നല്‍കൂവെന്നാണ് അറിയിച്ചത്. ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണമെന്ന് നിര്‍ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനികള്‍ക്കുള്ള നിബന്ധനകളാണ്. 

2012, ജൂലൈ 14, ശനിയാഴ്‌ച

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും

നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയും - മുഖ്യമന്ത്രി 

 

 



തിരുവനന്തപുരം: നെല്‍വയലുകള്‍ നികത്തുന്നത് കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നെല്‍വയലുകളുടെ വിസ്തൃതി കുറയുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് കരഭൂമിയായി മാറിയ കേസുകളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ ഇനി വയല്‍നികത്തല്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടുപണിയാന്‍വേണ്ടിമാത്രം പരിമിതമായ സ്ഥലത്തിന്റെ കാര്യത്തില്‍ ഇളവുനല്‍കാം. എന്നാല്‍ റിയല്‍ എസ്റ്റേറ്റുകള്‍ വയല്‍നികത്തുന്ന സംഭവം ഉണ്ടാകാന്‍ പാടില്ല. സാമ്പത്തികശക്തിയുള്ളവര്‍ വന്‍തോതില്‍ വയല്‍ വാങ്ങിക്കൂട്ടുന്ന പ്രവണത ശക്തമാണ്. ഇത് തടയുന്നതിന് വയലുകളുടെ ക്രയവിക്രയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നകാര്യം ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണം. പനിവ്യാപനം തടയുന്നകാര്യത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അപ്പപ്പോള്‍തന്നെ സര്‍ക്കാരിനെ അറിയിക്കണം. മാലിന്യസംസ്‌കരണപ്രശ്‌നം സര്‍ക്കാരിനുതന്നെ ഒരു തലവേദനയാണ്. ഈ സാഹചര്യത്തില്‍ ഉറവിട സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണം. ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012, ജൂലൈ 11, ബുധനാഴ്‌ച

ഗുണനിലവാരം കൂട്ടാത്ത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടും

ഗുണനിലവാരം കൂട്ടാത്ത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടും

 

 


തിരുവനന്തപുരം: വിജയശതമാനം കുറഞ്ഞ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ ഗുണനിലവാരം ഉയര്‍ത്തിയില്ലെങ്കില്‍ പൂട്ടാന്‍ തീരുമാനം. വിജയശതമാനം ഉയര്‍ത്താന്‍ പരമാവധി ഒരു വര്‍ഷത്തെ കാലാവധി കോളേജുകള്‍ക്ക് നല്‍കും. തുടര്‍ന്നും ഗുണനിലവാരത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായില്ലെങ്കില്‍ പൂട്ടാനാണ് തീരുമാനം. 
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതവിദ്യാഭ്യാസ അധികൃതരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും യോഗത്തില്‍ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കെ.എം. ഏബ്രഹാം പിന്നാക്കം നില്‍ക്കുന്ന കോളേജ് മാനേജ്‌മെന്റുകളെ വിളിച്ചുവരുത്തി കാര്യങ്ങളുടെ ഗൗരവം വിശദീകരിക്കും. കോളേജുകള്‍ കൈക്കൊള്ളുന്ന നടപടികള്‍ ഗുണനിലവാരം പരിശോധിക്കാന്‍ നിലവിലുള്ള സമിതി തുടര്‍ച്ചയായി വിലയിരുത്തുകയും ചെയ്യും.

നാല്പതുശതമാനത്തില്‍ കുറഞ്ഞ വിജയശതമാനമുള്ള കോളേജുകള്‍ പൂട്ടണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷത്തെ ഫലം രണ്ട് സര്‍വകലാശാലകളിലേത് മാത്രമെ പുറത്തുവന്നിട്ടുള്ളൂ. രണ്ടാഴ്ചയ്ക്കകം എല്ലാ സര്‍വകലാശാലകളിലെയും ഫലം പ്രസിദ്ധീകരിക്കും. ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയശതമാനം കുറഞ്ഞ കോളേജുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.

പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി

പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

 

 


തിരുവനന്തപുരം: സമഗ്ര പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവരുടെ സഹായത്തോടെ കൃഷി വ്യാപിപ്പിക്കും. പഞ്ചായത്തുകള്‍, കൃഷിഭവനുകള്‍ എന്നിവരുടെ സഹകരണത്തോടെ തരിശുഭൂമിയില്‍ കൃഷി ചെയ്യും. ഹൈടെക് കൃഷി വ്യാപിപ്പിക്കും. തോട്ടംമേഖലയില്‍ അഞ്ച് ശതമാനം ഭൂമി പച്ചക്കറികൃഷിക്കായി മാറ്റുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷനായിരുന്നു. എല്ലാ ബസ്, റെയില്‍വേ സ്റ്റേഷനുകളിലും സീഡ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. പച്ചക്കറി സംഭരണത്തിനായി 28 ശീതീകരിച്ച വെയര്‍ഹൗസുകള്‍ സ്ഥാപിക്കും. അഞ്ച് നഗരങ്ങളില്‍ ഹൈടെക് അഗ്രിമാള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.

2012, ജൂലൈ 10, ചൊവ്വാഴ്ച

പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും

പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും -മുഖ്യമന്ത്രി

പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: നെല്‍പാടങ്ങള്‍ വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ പുതിയ നിയമം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മറ്റാര്‍ക്കും പാടം വാങ്ങാന്‍ കഴിയില്ല.

കാര്‍ഷികാവശ്യത്തിന് മാത്രമേ പാടം വാങ്ങാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയും കൊണ്ടുവരും. ഇക്കാര്യത്തില്‍ പ്രതിപക്ഷ സഹകരണം തേടുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വി.എസ്. സുനില്‍കുമാറിന്‍െറ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ ഡാറ്റാ ബാങ്ക് പിശകുകള്‍ തിരുത്തി പ്രസിദ്ധീകരിക്കും. തെറ്റ് തിരുത്തുകയല്ലാതെ നിയമത്തിന്‍െറ അന്ത$സത്തക്ക് ദോഷകരമാകുന്ന നടപടിക്ക് തയാറാകില്ല. സ്വന്തമായി വീട് വെക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് നിയമത്തിന്‍െറ പരിധിയില്‍ നിന്ന് അനുമതി നല്‍കും. പൊതുകാര്യത്തിന് ആവശ്യമായതിനും അനുമതി നല്‍കും. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഇളവ് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂലൈ 8, ഞായറാഴ്‌ച

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും -മുഖ്യമന്ത്രി

 


 



തൃപ്പൂണിത്തുറ: ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന കാര്യം ഏറ്റവും പ്രധാനമാണെന്നും ഇതിനായി ആവശ്യമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ തൃപ്പൂണിത്തുറയിലുള്ള എറണാകുളം ഡെയറി സംസ്ഥാനത്തെ ഏറ്റവും വലിയ ഡെയറിയായി വിപുലീകരിക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പുപദ്ധതി സ്വതന്ത്ര ഭാരതത്തിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനമാണ്. അതിന് ഒരു കുറവുള്ളത് പ്രൊഡക്ഷനുമായി ലിങ്ക് ചെയ്തിട്ടില്ല എന്നതാണ്. ക്ഷീരമേഖലയില്‍ കര്‍ഷകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിന്‍േറത്. പാല്‍, പച്ചക്കറി തുടങ്ങി നമ്മള്‍ എല്ലാ കാര്യത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. നാം മനസുവച്ചാല്‍ ഇതിലൊക്കെ സ്വയംപര്യാപ്തത കൈവരിക്കാവുന്നതേയുള്ളൂ. വരുന്ന രണ്ടുകൊല്ലംകൊണ്ട് ഈ രംഗത്ത് നമുക്ക് സ്വയംപര്യാപ്തതയിലെത്തണം-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

യോഗത്തില്‍ ക്ഷീരവികസനമന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. പന്ത്രണ്ടാംപദ്ധതിക്കാലത്തുതന്നെ പാലുത്പാദനകാര്യത്തില്‍ സ്വയംപര്യാപ്തത സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരമേഖലയില്‍ വികസനത്തിന് സാമ്പത്തികതടസ്സം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വിവിധയിനം മില്‍ക്ക് പേഡയുടെ വിപണനോദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസും മില്‍മ വെബ്‌സൈറ്റിന്‍േറയും ഐവിആര്‍എസിന്‍േറയും ഉദ്ഘാടനം എക്‌സൈസ്മന്ത്രി കെ. ബാബുവും നിര്‍വഹിച്ചു. 

2012, ജൂലൈ 4, ബുധനാഴ്‌ച

കേരളത്തിന് സാമ്പത്തികപാക്കേജ് പരിഗണിക്കുമെന്ന് ഉറപ്പ്

കേരളത്തിന് സാമ്പത്തികപാക്കേജ് പരിഗണിക്കുമെന്ന് ഉറപ്പ് 


 


ന്യൂഡല്‍ഹി: കേരളത്തിന് പ്രത്യേക സാമ്പത്തികപാക്കേജ് എന്ന ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കടബാധ്യതാസംസ്ഥാനമെന്ന നിലയിലാണ് കേരളം പാക്കേജ് ആവശ്യപ്പെട്ടത്. കേരളം, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയാണ് കടബാധ്യതാ സംസ്ഥാനങ്ങളായി കണ്ടെത്തിയത്. ഈ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികപാക്കേജ് നല്‍കണമെന്ന് ധനമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി വിലയിരുത്തിയിരുന്നു. ബംഗാളും പഞ്ചാബും സാമ്പത്തികപാക്കേജിനായി സമ്മര്‍ദം ചെലുത്തി വരികയാണ്. 

99137 കോടിയാണ് കേരളത്തിന്റെ മൊത്തം കടം. വിവിധ കേന്ദ്രവകുപ്പുകളില്‍നിന്നുള്ള വായ്പയിനത്തില്‍ കേരളം തിരിച്ചടയേ്ക്കണ്ടത് 2924 കോടിയാണ്. ഇതില്‍ 208 കോടി തിരിച്ചടച്ചിട്ടുണ്ട്. 2012 ഏപ്രില്‍ ഒന്നിലെ കണക്കുപ്രകാരം 2716 കോടിയാണ് കേരളം തിരിച്ചടയേ്ക്കണ്ടതെന്ന് ധനമന്ത്രി കെ.എം. മാണി വിശദീകരിച്ചു. ഈ തുക എഴുതിത്തള്ളണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂലൈ 3, ചൊവ്വാഴ്ച

നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ടോള്‍ പിരിക്കാന്‍ തടസ്സമുണ്ടാവില്ല; നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ടോള്‍ പിരിക്കാന്‍ തടസ്സമുണ്ടാവില്ല; നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി: കേരളത്തില്‍ വ്യവസായ പദ്ധതികളുമായി വരുന്ന നിക്ഷേപകര്‍ക്ക് ഭൂമിയും വൈദ്യുതിയും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അസോസിയേഷന്‍ ഓഫ് ചേംബര്‍സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) കേരളത്തെക്കുറിച്ച് തയാറാക്കിയ പഠനറിപ്പോര്‍ട്ട് ദല്‍ഹി ‘ലേ മെറിഡിയനി’ല്‍ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബി.ഒ.ടി റോഡുകളില്‍ ടോള്‍ പിരിക്കുന്നതിന് തടസ്സമുണ്ടാവില്ലെന്നും ടോളിനെതിരായ പ്രതിഷേധം അനുനയത്തിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി.

 കേരളംപോലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഭൂമി ലഭിക്കാന്‍ പ്രയാസമുണ്ടെന്നത് വസ്തുതയാണ്. എങ്കിലും വികസനപദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭൂവുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുന്നതും പദ്ധതിയുടെ ആദ്യഗുണഭോക്താവാക്കി മാറ്റുന്നതുമായ നയമാണ് ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിനുള്ളത്. കേരളത്തിന്‍െറ പുതിയ വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് കേന്ദ്രത്തിന്‍െറ പരിസ്ഥിതി അനുമതി ലഭിക്കാത്തത് പ്രശ്്നമാണ്. എങ്കിലും ചെറുകിട ജലവൈദ്യുതി, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളിലൂടെ ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കും. വികസനത്തിന് മുടക്കാന്‍ സര്‍ക്കാറിന് പണമില്ല. അതിനാല്‍, പ്രായോഗികമായ പദ്ധതികളുമായി സ്വകാര്യ കമ്പനികള്‍ വന്നാല്‍ പി.പി.പി, ബി.ഒ.ടി പദ്ധതികള്‍ക്ക് എല്ലാ സഹായവും നല്‍കും.

കേരളത്തിന്‍െറ നിക്ഷേപ, വികസന സാധ്യതകള്‍ വിവരിക്കാന്‍ സെപ്റ്റംബറില്‍ കൊച്ചിയില്‍ ‘എമര്‍ജിങ് കേരള’ ബിസിനസ് മീറ്റ് സംഘടിപ്പിക്കും. ടൂറിസം, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം എന്നിവക്ക് പുറമെ, കാര്‍ഷിക മേഖലയിലും കേരളത്തില്‍ വന്‍കിട നിക്ഷേപത്തിന് സാധ്യതകളുണ്ട്. മാലിന്യനിര്‍മാര്‍ജനം സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നമാണ്. ഈ രംഗത്ത് ഫലപ്രദമായ സാങ്കേതികവിദ്യയുമായി വരുന്ന കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. ധാരളം ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തെ ബാധിക്കുമെന്നതിനാല്‍ ചില്ലറ വില്‍പന രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തെ കേരളം അനുകൂലിക്കുന്നില്ല.
കേരളം സമരങ്ങളുടെ നാടാണെന്ന ധാരണ പഴയതാണെന്നും വികസന പദ്ധതികളോട് സഹകരിക്കുന്ന തൊഴിലാളികളും ട്രേഡ് യൂനിയനുകളുമാണ് ഇപ്പോള്‍ കേരളത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച കേരളത്തിന്‍െറ നിക്ഷേപ സാധ്യതകള്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപകരുടെ മുന്നിലെത്തിക്കാന്‍ പ്രചാരണം നടത്തുമെന്ന് അസോചാം പ്രസിഡന്‍റ് ദിലിപ് മോഡി പറഞ്ഞു. മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അനുമതി

അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അനുമതി: മുഖ്യമന്ത്രി




ന്യൂഡല്‍ഹി: സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത നിര്‍മ്മിക്കുന്നതിന് തത്വത്തില്‍ അനുമതി ലഭിച്ചതായി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ഉടന്‍ അനുവദിക്കണമെന്നും കൊച്ചി മെട്രോയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

21 ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നത് സംബന്ധിച്ച നടപടി വേഗത്തിലാക്കുക, വളത്തിന്റെ വില നിയന്ത്രിക്കുക, വിദ്യാഭ്യാസ വായ്പാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്. കേരളത്തിന്റെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ശരദ് പവാര്‍, കെ.വി തോമസ്, വയലാര്‍ രവി തുടങ്ങിയവരെ സന്ദര്‍ശിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായം, അവശ്യ മരുന്നുകളുടെ വിലനിയന്ത്രണം, സോമാലിയ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള മലയാളികളുടെ മോചനം തുടങ്ങിയ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തി
.

2012, ജൂലൈ 1, ഞായറാഴ്‌ച

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമി നല്‍കും

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമി നല്‍കും -മുഖ്യമന്ത്രി

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും  ഭൂമി നല്‍കും -മുഖ്യമന്ത്രി

തൃശൂര്‍: സംസ്ഥാനത്തെ എല്ലാ ഭൂരഹിത കുടുംബങ്ങള്‍ക്കും ഭൂമിയും അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയവും നല്‍കുന്നതിന് നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ രജിസ്ട്രേഷനുള്ള സമയപരിധി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ടൗണ്‍ഹാളില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 സ്വന്തമായി വീടോ റേഷന്‍കാര്‍ഡോ ഇല്ലാത്ത ഭൂരഹിതര്‍ക്കുകൂടി അവസരം നല്‍കുന്നതിനാണ് സമയപരിധി ദീര്‍ഘിപ്പിക്കുന്നത്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 20,000 പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുക. ഇടുക്കി ജില്ലയില്‍ മാത്രം അയ്യായിരത്തിലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. തൃശൂര്‍ ജില്ലയില്‍ 2011 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്. ജനങ്ങള്‍ക്ക് യഥാസമയം ആശ്വാസമെത്തിക്കുന്നതിലോ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലോ രാഷ്ട്രീയവിവേചനം ഉണ്ടാവുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനുവേണ്ട ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് ആരംഭിച്ചതായി ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്ത് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആഗസ്റ്റ് 15 ഓടെ സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങളുടെയും പട്ടിക തയാറാക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു വര്‍ഷം കൊണ്ട് 40,000 പട്ടയം നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.