UDF

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

സർക്കാരിന്റെ മുൻഗണന ആദിവാസികളുടെ ക്ഷേമത്തിനു

വയനാടിന് ഏഴ് വികസനപദ്ധതികള്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഏഴ് വികസനപദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി കുഞ്ഞോത്തെ മാതൃകാ കോളനി, നടവയല്‍ നീന്തല്‍ കുളം, പൂതാടി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, ചെതലയം ട്രൈബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്ലാനിംഗ് ഭവന്‍, ഗോത്ര ശ്രീ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം,  അമൃതംഗമയ പദ്ധതി എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ ആദിവാസി മേഖലയെ പുരോഗതിയിലേക്ക് കൈപിടിച്ച് നടത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുഞ്ഞോത്ത് പട്ടികവര്‍ഗ വികസനവകുപ്പ് ആദിവാസികള്‍ക്കായി നിര്‍മ്മിച്ച മാതൃകാ കോളനിയുടെയും സുഭിക്ഷ ഓണക്കിറ്റ് വിതരണത്തിന്റെയും  സംസ്ഥാനതല  ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ആദിവാസികളുടെ ക്ഷേമത്തിനാണ്. പിന്നാക്ക വിഭാഗമായ ഇവരുടെ ഉന്നമനത്തിന് പണം മാത്രം പോര. അനുവദിക്കുന്ന ധനസഹായങ്ങള്‍ ഇവരുടെ കൈയ്യില്‍ തന്നെ എത്തണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്.  പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം പിന്തുണ ഇതിനായി വേണം.  എങ്കില്‍ മാത്രമാണ് ആദിവാസി ജനവിഭാഗത്തിന്റെ പുരോഗതി ലക്ഷ്യത്തിലെത്തുകയുള്ളൂ.

ആദിവാസി വിഭാഗത്തില്‍ നിന്നും  പ്രതിനിധിയായി മന്ത്രി സഭയിലെത്തിയ പി.കെ.ജയലക്ഷ്മി ഏറ്റെടുത്തു നടത്തുന്ന പദ്ധതികള്‍ മാതൃകാപരമാണ്.  അട്ടപ്പാടിയില്‍ ഭൂമിക്കായി അപേക്ഷ നല്‍കിയ മുഴുവന്‍ ആദിവാസികള്‍ക്കും വരുന്ന നവംബര്‍ ഒന്നിനുള്ളില്‍ ഭൂമി വിതരണം ചെയ്യും. വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.