UDF

2012, ജൂൺ 7, വ്യാഴാഴ്‌ച

പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ല

പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ല 


തിരുവനന്തപുരം: പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി 
സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പോലീസില്‍ 533 ക്രിമിനലുകള്‍ ഉണ്ടെന്നതരത്തിലുള്ള വാര്‍ത്തകള്‍ 
തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത്രയും പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അര്‍ഥമാക്കുന്നത്. വ്യക്തിഗതമായ പ്രശ്‌നങ്ങള്‍ മുതല്‍ ട്രാഫിക് നിയമലംഘനം വരെ അതിന്റെ പരിധിയില്‍പ്പെടും.

എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലുകള്‍ക്കെതിര കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത 13 പോലീസുകാരെ പിരിച്ചുവിട്ടു. 226 പേരെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 123 പേര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഇനിയും ഇത്തരക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ വച്ചുപൊറുപ്പിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു.

നിയമന സമയത്ത് ക്രിമിനല്‍ കേസ് ഉള്ളവരെ പരിഗണിക്കേണ്ടയെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. അത്തരം വിധികള്‍ കീഴ്‌വഴക്കമായി. എന്നാല്‍ നിയമന സമയത്ത് ക്രിമിനല്‍ കേസിലുള്ളവരെ സര്‍വീസിലെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഇപ്പോള്‍ പറയുന്നുണ്ട്. അതുതന്നെയാണ് സര്‍ക്കാരിന്റെയും അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അറസ്റ്റ് ചെയ്യാന്‍വരുന്ന പോലീസുകാര്‍ക്കെതിരെ മുളക് വെള്ളമൊഴിക്കണമെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞത് കാര്യമായെടുക്കുന്നില്ല. അത്തരം പ്രസ്താവനകള്‍ പോലീസിന്റെ ആത്മവീര്യം കെടുത്തുമെന്നും കരുതുന്നില്ല. പോലീസ് അവരുടെ ജോലി ചെയ്യും. എന്നാല്‍ നിയമവാഴ്ചയ്‌ക്കെതിരെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് മാവോയിസ്റ്റുകളും നക്‌സലൈറ്റുകളുമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി, നിയമം കൈയിലെടുക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ആശാസ്യമല്ല. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുമായി ബന്ധമില്ല. അന്വേഷണം മികച്ച നിലയില്‍ പുരോഗമിക്കുകയാണ്. അബ്ദുള്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അഭിപ്രായമില്ല. സംസ്ഥാന പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് കരുതുന്നു - മുഖ്യമന്ത്രി പറഞ്ഞു.