UDF

2012, മേയ് 21, തിങ്കളാഴ്‌ച

ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. -ഉമ്മന്‍ചാണ്ടി

ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. -ഉമ്മന്‍ചാണ്ടി

 

തൃശ്ശൂര്‍: പ്രതിപക്ഷനേതൃസ്ഥാനംപോലും രാജിവെയ്ക്കുമെന്നു പറഞ്ഞ നിലയ്ക്ക് ഇനി നിലപാട് എടുക്കേണ്ടത് വി.എസ്. അച്യുതാനന്ദനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വി.എസ്സിന്റെ പ്രസ്താവന പാര്‍ട്ടിക്കപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്ഫലം രാഷ്ട്രീയമാറ്റങ്ങള്‍ ഉണ്ടാക്കുമോ എന്ന ചോദ്യത്തിന്, നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കാത്തിരുന്നവര്‍ക്ക് അതുവരെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ എന്ന മറുചോദ്യമായിരുന്നു മറുപടി. ഉന്നത സി.പി.എം. നേതൃത്വത്തെക്കുറിച്ചാണോ അതു പറയുന്നതെന്ന ചോദ്യത്തിന്, രാഷ്ട്രീയത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വി.എസ്. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പ്രധാനമാണ്. അക്രമത്തിനും കൊലപാതകങ്ങള്‍ക്കും യു.ഡി.എഫ്. എതിരാണ്. വി.എസ്സിന്റെ പ്രസ്താവനകൊണ്ട്, പിണറായി കോണ്‍ഗ്രസ്സിനെതിരെ പറഞ്ഞതിനൊക്കെ ഫലമില്ലാതായി. സി.പി.എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരപരാധിയായ ഒരാളെയും കേസില്‍ കുടുക്കാന്‍ ഒരു സാഹചര്യത്തിലും തയ്യാറാകില്ല. അത് പിണറായിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. ആരാണ് കുറ്റക്കാര്‍, അതിന്റെ പിന്നില്‍ നടന്ന ഗൂഢാലോചന എന്നിവ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹംതന്നെ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഡി.ജി.പി.യുടെ പ്രസ്താവനയ്‌ക്കെതിരെ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡി.ജി.പി.യില്‍ പൂര്‍ണ്ണവിശ്വാസമാണുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

2010-30 വിഷന്‍ കേരളാ പദ്ധതിയില്‍ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പ്രാമുഖ്യം നല്‍കുക. പദ്ധതികള്‍ക്കായി ഭൂമി നല്‍കുന്ന വ്യക്തികള്‍ക്ക് പദ്ധതിനടത്തിപ്പില്‍ പങ്കാളിത്തവും പ്രചോദനവും ഉണ്ടാകും. 

1,18,000 കോടി രൂപ ചെലവില്‍ ആരംഭിക്കുന്ന ഹൈസ്​പീഡ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പച്ചക്കൊടി ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.