UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ജൂൺ 16, ചൊവ്വാഴ്ച

സി.പി.എമ്മിന് ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷി


മുഖ്യമന്ത്രി ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളില്‍

വെട്ടിനിരത്തല്‍ നടത്തുന്ന സി.പി.എം. പ്രവര്‍ത്തകര്‍ ജൈവക്കൃഷിയിലേക്ക് തിരിഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തി. പക്ഷേ, അതിനവര്‍ക്ക് കഴിയില്ലെന്ന് കണ്ണൂര്‍ സംഭവം തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ജൈവക്കൃഷിയേക്കാള്‍ ലാഭം ബോംബ് കൃഷിയാണെന്ന വെളിപ്പാടിലാണ് സി.പി.എം. അതിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

 ആര്യനാട് പഞ്ചായത്തിലെ കുടുംബയോഗങ്ങളിലാണ് മുഖ്യമന്തി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച പങ്കെടുത്തത്. മുദ്രാവാക്യം വിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പഞ്ചായത്തിലെ ഹൗസിങ്‌ബോര്‍ഡ്, പുറിത്തിപ്പാറ, കാനക്കുഴി, ഈഞ്ചപ്പുരി തുടങ്ങിയ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്.

ദേശീയ-സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികള്‍ അദ്ദേഹം വിശകലനം ചെയ്തു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ കുറിച്ചാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. 

ശബരിയുടെ സ്വീകാര്യതയും ജി.കാര്‍ത്തികേയന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും അദ്ദേഹം ചൂണ്ടികാട്ടി. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കായി കരുതലിനും വേണ്ടി നടപ്പാക്കിയ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. ഹൗസിങ് കോളനി എന്ന ആശയം താന്‍ ആന്റണി മന്ത്രി സഭയില്‍ അംഗമായിരുന്ന കാലത്ത് കൊണ്ടു വന്നതാണെന്ന് അദ്ദേഹം പറഞ്ഞു.


ഓരോ സ്ഥലങ്ങളിലും ഉജ്ജ്വലമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ സാന്നിധ്യം കുടുംബയോഗങ്ങളിലുണ്ടായിരുന്നു. 


കരുതൽ 2015: പാലക്കാട് ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി ഇന്ന്‌



പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിക്ക് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായി. മുഖ്യമന്ത്രി രാവിലെ എട്ടിന് വേദിയിലെത്തും. 2015 മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 17 വരെ ഓണ്‍ലൈനില്‍ ലഭിച്ച പരാതികളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 18,234 അപേക്ഷകളാണ് ലഭിച്ചത്. കൂടുതലായി 15,000 അപേക്ഷകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കിയ 50 കൗണ്ടറുകളിലൂടെ 35,000 അപേക്ഷ കൈകാര്യംചെയ്യാനുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. 

2015 ജൂൺ 15, തിങ്കളാഴ്‌ച

അരുവിക്കരയിലെ കോളനികളിൽ ഒരു ദിവസം



അരുവിക്കര: സാര്‍... കുഴി... കുഴി... സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുന്നത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് മുന്നോട്ടുനടന്നു. സമീപത്തെ പൊട്ടക്കിണര്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചോ ആവോ. ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍കോളിനോട് പ്രതികരിച്ചുകൊണ്ട് വെള്ളനാട് മുണ്ടേല ചാലേക്കോണം പട്ടികജാതി കോളനി പരിസരത്ത് റബ്ബര്‍ തോട്ടത്തിനരികിലേക്ക് മുഖ്യമന്ത്രി നടന്നുപോയി. ഫോണ്‍ സംഭാഷണം കാല്‍മണിക്കൂറോളം നീണ്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടവഴികളും പുരയിടങ്ങളും കടന്ന് മുന്നേറുകയാണ്.



അഗസ്ത്യവനം മേഖലയിലുള്ള ആദിവാസി ഊരുകളായിരുന്നു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. ശനിയാഴ്ചയാണ് അദ്ദേഹം മണ്ഡലത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. വെള്ളനാട് പഞ്ചായത്തിലെ നെട്ടിറച്ചിറ ലക്ഷംവീട് കോളനിയിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. കോളനിമുറ്റത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്റെ തണലില്‍നിന്ന് മുഖ്യമന്ത്രി, ശബരിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോളനി നിവാസികളോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കോളനി നിവാസികള്‍ക്ക് ആഗ്രഹം. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. രാവിലെതന്നെ നെട്ടിറച്ചിറ കോളനിയില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നല്ല ജനക്കൂട്ടം.

മുണ്ടേല പാലേക്കോണം പട്ടികജാതി കോളനിയിലേക്കാണ് മുഖ്യമന്ത്രി പിന്നീട് പോയത്. കോളനി പരിസരത്തെ മരത്തണലത്ത് മുഖ്യമന്ത്രി ഇരുന്നു. വിഴിഞ്ഞം പദ്ധതിയും കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മരിച്ചതും അക്രമരാഷ്ട്രീയവുമൊക്കെ വര്‍ത്തമാനത്തില്‍ കടന്നുവന്നു. 



ബാര്‍ കോഴ കേസില്‍ ധനമന്ത്രിക്കെതിരെ കുറ്റപത്രമില്ലെന്ന വാര്‍ത്തയെ സംബന്ധിച്ച് ചാനല്‍ കാമറകള്‍ക്ക് 'ബൈറ്റ്' നല്‍കാനും കോളനി നിവാസികള്‍ നല്‍കിയ നാടന്‍ മാമ്പഴം കഴിക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. അടുത്ത കുടുംബയോഗ സ്ഥലത്തേക്ക് പോകുംമുമ്പ് തേങ്ങയും കാന്താരിമുളകും അരച്ച ചമ്മന്തികൂട്ടി മുഖ്യമന്ത്രി കപ്പ കഴിച്ചു. 
(പി.അനില്‍കുമാര്‍)

മുഖ്യമന്ത്രിയുടെ അരുവിക്കര ഇലക്ഷൻ പര്യടനം(വീഡിയോ)
Posted on Sunday, June 14, 2015



സി.പി.നായര്‍ വധശ്രമക്കേസ് : അവസാന തീരുമാനം കോടതിയുടേത്


കോട്ടയം: മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് അവസാനതീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത്പറഞ്ഞു. ''കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് ആഭ്യന്തരവകുപ്പുമന്ത്രി എന്നോട് സംസാരിച്ചിരുന്നു. കേസില്‍ 150ഓളം പ്രതികള്‍ ഉണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ല. അവസാനതീരുമാനം കോടതിയുടേതാണ്''- മുഖ്യമന്ത്രി പറഞ്ഞു. 

റബ്ബര്‍ സബ്‌സിഡി : കേരളത്തെ ഒഴിവാക്കിയത് ഗുരുതരവീഴ്ച



കോട്ടയം: റബ്ബര്‍കര്‍ഷകര്‍ക്കുനല്‍കുന്ന സബ്‌സിഡിയുടെ കാര്യത്തില്‍ കേരളത്തിലെ കര്‍ഷകരെ ഒഴിവാക്കുകയാണെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത്തരമൊരുതീരുമാനം റബ്ബര്‍ബോര്‍ഡ് കൈക്കൊള്ളുമെന്ന് കരുതുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച റീപ്ലൂന്റിങ് സബ്‌സിഡിയാണ് ഇപ്പോഴുമുള്ളത്. സബ്‌സിഡി വര്‍ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളില്‍ അവസരമൊരുക്കും


കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആരോഗ്യ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളിലൂടെ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ മെഡിക്കല്‍ പഠന മേഖലകള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളജ് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 11 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചു. സാമ്പത്തികമായി ഇതുണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നില്ല അദേഹം പറഞ്ഞു.

കോട്ടയം  മെഡിക്കല്‍ കോളജില്‍ 10.39 കോടി രൂപ ചെലവില്‍ പുതുതായി ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും പുതുതായി ആരംഭിച്ച 10 പദ്ധതികളുടെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1.50 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഡയാലിസിസ് സെന്ററിന്റെയും 2.79 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജിഎന്‍എം നഴ്‌സിങ് സ്‌കൂളിന്റെയും ഉദ്ഘാടനവും നഴ്‌സിങ് കോളേജ് ഓഡിറ്റോറിയം, ലൈബ്രറി കോംപ്ലക്‌സ്, ഫാര്‍മസി കോളേജ് കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.

2015 ജൂൺ 13, ശനിയാഴ്‌ച

വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം


സംസ്ഥാനത്തിന് ഗുണകരമായ വികസനപദ്ധതികളെ, വിവാദങ്ങളിലൂടെയും അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെയും അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ വികസന പദ്ധതികളെ യാഥാര്‍ത്ഥ്യമാക്കി ജനനന്മ ഉറപ്പുവരുത്തുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെട്ടിറച്ചിറ എസ്.സി കോളനിയില്‍ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെല്ലാം തന്നെ യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ഇടതു നിലപാടുമൂലം തടസം നേരിട്ടിരുന്ന വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായത് ഈ സര്‍ക്കാരിന്റെ നേട്ടമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് തന്നെ മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതിയെ എന്തുകൊണ്ടാണ് ഇടതുപക്ഷംഎതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. നെടുമ്പാശേരി വിമാനത്താവളത്തിനായി 100 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ഡയറക്ടര്‍ ബോര്‍ഡില്‍ 21 ശതമാനം ലാഭ വിഹിതമാണ് സര്‍ക്കാരിന് കൈമാറിയത്. ഇതുവഴി 153 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. വിമാനം തങ്ങളുടെ ശരീരത്തിലൂടെ ഇറങ്ങുമെന്ന് പറഞ്ഞ് പദ്ധതിയെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കയറിക്കൂടിയ കാര്യം മറക്കരുത്. 

2006ലെ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തത്  രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നായിരുന്നു. ഇത് നടപ്പിലാക്കാന്‍ ഇടതുമുന്നണിയ്ക്ക് അഞ്ചുകൊല്ലം വേണ്ടിവന്നു. എന്നാല്‍ 2011 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫിന് ഒരു രൂപയ്ക്ക് അരിയെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ നൂറു ദിവസം പോലും വേണ്ടി വന്നില്ല. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങളെ മുടന്തം ന്യായത്തിന്റെ പേരില്‍  ഇല്ലായ്മ ചെയ്യാനാണ് ഇടതുമുന്നണിയുടെ ശ്രമം. 

700 കോടിയുടെ സാന്ത്വന പദ്ധതികളാണ് ഈ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയത്. ഇടതുഭരണകാലത്ത് സാന്റിയോഗോ മാര്‍ട്ടിനെന്നും അഴിമതിയെന്നും അറിയപ്പെട്ടിരുന്ന ലോട്ടറിയ്ക്ക് കാരുണ്യത്തിന്റെ മുഖം നല്‍കിയ സര്‍ക്കാരാണിത്. കാരുണ്യാ ലോട്ടറിയിലൂടെ 701 കോടി രൂപയുടെ ചികിത്സാ സഹായമാണ് തൊണ്ണൂറായിരം പേര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 500 കോടിയുടെ ധനസഹായവും ഇതുവരെ കൊടുത്തിട്ടുണ്ട്.


ബാര്‍കോഴ: വെളിപ്പെട്ടത് രാഷ്ട്രീയ കാപട്യം; മാണിക്കെതിരെ എന്ത് തെളിവുണ്ട് ?


തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മാണിസാറിനെതിരെ എന്താണ് തെളിവുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 309 സാക്ഷികളെയാണ് വിസ്തരിച്ചത്. അവര്‍ പറഞ്ഞ എല്ലാവരുടെയും മൊഴിയെടുത്തു. കുറ്റവിമുക്തനാക്കിയെന്ന് പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ ഇതുകൂടി പറയണം. ആരാണ് മാണിക്കെതിരെ സാക്ഷി പറഞ്ഞതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. 

ബാര്‍ കോഴ ആരോപണം രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്ര മാധ്യമങ്ങളിലൂടെയാണ് മാണിക്കെതിരെ ആരും തെളിവു നല്‍കിയിട്ടില്ലെന്നു മനസിലായത്. ബാര്‍ കോഴക്കേസ് തിരഞ്ഞെടുപ്പു വിഷയമായി ഉന്നയിക്കുകയാണെങ്കില്‍ അത് ഇടതുമുന്നണിക്കു തിരിച്ചടിയാകാതെയിരുന്നാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ തെളിവില്ലെന്ന എഡിജിപിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2015 ജൂൺ 12, വെള്ളിയാഴ്‌ച

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിയ്ക്കുള്ള അന്തിമ വിധിയെഴുത്തായിരിക്കും


അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിയ്ക്കുള്ള അന്തിമ വിധിയെഴുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാക്‌സിസ്റ്റ് പാര്‍ട്ടി അക്രമരാഷ്ടീയത്തിന്റെ വക്താക്കളാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാനൂരിലെ ബോംബ് സ്‌ഫോടനം. മരിച്ചത് തങ്ങളുടെ സഖാക്കളാണെന്ന് സമ്മതിച്ച സി.പി.ഐ(എം) പക്ഷേ പൊട്ടിയത് തങ്ങളുടെ ബോംബാണെന്ന് സമ്മതിക്കാത്തതിലെ വിരോധാഭാസം ജനങ്ങള്‍ തിരിച്ചറിയണം. ശബരീനാഥന് നല്‍കുന്ന ഓരോവോട്ടും അക്രമത്തിനെതിരെയും വികസന മുരടിപ്പിനെതിരെയുമുള്ളതാണ്. 

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ ഇതിനെ അട്ടിമറിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. പദ്ധതിയുടെ പേരില്‍ ഏത് ആക്ഷേമുപണ്ടായാലും കേള്‍ക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ ഈ പദ്ധതി നടന്നില്ലെങ്കില്‍ വരുന്ന 25 കൊല്ലത്തേയ്ക്ക് ഇത് നടക്കില്ല. ഏഴായിരം കോടിയുടെ പദ്ധതിയില്‍ ആറായിരം കോടിയുടെ അഴിമതി ആരോപിക്കുന്ന പിണറായി വിജയന്റെ നടപടി എന്ത് അര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. 

സാന്റിയോഗോ മാര്‍ട്ടിനെന്നും അഴിമതിയെന്നും അറിയപ്പെട്ടിരുന്ന ലോട്ടറിയ്ക്ക് കാരുണ്യത്തിന്റെ ജനകീയമുഖം നല്‍കിയ സര്‍ക്കാരാണിത്. ബോംബ് രാഷ്ട്രീയമാണോ, വികസന രാഷ്ട്രീയമാണോ നാടിനാവശ്യമെന്ന് അരുവിക്കരക്കാര്‍ ചിന്തിക്കണം. ആദിവാസികളുടെയും സാധാരണക്കാരുടെയും സര്‍ക്കാരാണിത്. ആദിവാസി മേഖലകളില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വികസനവും കരുതലും വാക്കുകളിലല്ല പ്രവൃത്തിയിലാണെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചത്. ആദിവാസിസമൂഹമടക്കം പാവങ്ങളും പിന്നോക്കം നില്‍ക്കുന്നവരുമായവരെ സഹായിക്കാന്‍ ഈ സര്‍ക്കാര്‍ കൊണ്ടു വന്ന കാരുണ്യ ബനവലന്റ് ഫണ്ട് നൂറു കണക്കിന് പേര്‍ക്ക് അനുഗ്രഹമായി. ആദിവാസി മേഖലകളില്‍ റസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ച് വിദ്യാഭ്യാസപരമായി അവരെ മുമ്പിലെത്തിക്കണം. നൂറ് ശതമാനം ആദിവാസി കുട്ടികളെയും സ്‌കൂളുകളിലെത്തിക്കാന്‍ കഴിയുന്ന തരത്തിലാകണം  ഈ പദ്ധതി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വാക്ക് നല്‍കിയ അദ്ദേഹം അവരോടൊപ്പം അവരുടെ തനതുസംഗീതമായ ചാറ്റുപാട്ടിലും ഗോത്രപൂജയില്‍ പങ്കു ചേര്‍ന്നു. മുഖ്യമന്ത്രിക്ക് ആദിവാസികള്‍ തങ്ങളു പരമ്പരാഗതആയുധമായ അമ്പും വില്ലും സമ്മാനിച്ചു.

ശബരിക്ക് വോട്ടുതേടി കാട്ടുവഴിയിലൂടെ മുഖ്യമന്ത്രി


അരുവിക്കര: കാട്ടുവഴിയിലൂടെ കുണ്ടുംകുഴിയും ചാടി ജീപ്പ് മുന്നോട്ടുനീങ്ങുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു തൊട്ടിലിലെന്നവണ്ണം ആടിയുലഞ്ഞു. പേരിന് മാത്രമാണ് വഴി. കൊടുംവളവുകള്‍ പിന്നിട്ടും കുത്തനെയുള്ള കയറ്റങ്ങള്‍ ബദ്ധപ്പെട്ട് കയറിയും മുഖ്യമന്ത്രിയുടെ ജീപ്പ് തെന്നിത്തെറിച്ച് മുന്നോട്ടുനീങ്ങി.

ഒടുവില്‍ മുന്‍നിശ്ചയിച്ചതിലും രണ്ടു മണിക്കൂറോളം വൈകി മുഖ്യമന്ത്രി പൊടിയം ആദിവാസി സെറ്റില്‍മെന്റില്‍ എത്തുമ്പോള്‍ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നെടുവീര്‍പ്പിട്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന് വോട്ടുതേടിയാണ് വെള്ളവും വെളിച്ചവും വഴിയുമില്ലാത്ത പൊടിയത്ത് മുഖ്യമന്ത്രി എത്തിയത്.



വിതുരയിലെ കല്ലന്‍കുഴി ആദിവാസി കോളനിയിലും തൊളിക്കോട് കാരക്കാംകോട് ചെട്ടിയാംപാറ ആദിവാസി കോളനിയിലും ശബരിക്ക് വോട്ട് അഭ്യര്‍ഥിച്ചശേഷമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച ഉച്ചയ്ക്ക് പൊടിയത്തേക്ക് തിരിച്ചത്. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട കോട്ടൂരില്‍ നിന്ന് പൊടിയം കോളനിയിലേക്ക് 25 കിലോമീറ്ററോളം ദൂരമുണ്ട്. പ്രധാന റോഡ് വിട്ട് കാട്ടുവഴിയിലേക്ക് മുഖ്യമന്ത്രിയും സംഘവും കടന്നപ്പോള്‍ത്തന്നെ യാത്രാദുരിതം തുടങ്ങി. ഇടയ്ക്ക് താന്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോയുടെ പിന്‍സീറ്റില്‍ നിന്ന് ഇറങ്ങി മുഖ്യമന്ത്രി മുന്‍സീറ്റില്‍ കയറി. എന്നാല്‍ എണ്ണക്കൂട്ട് ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ റോഡ് തീരെ മോശമായി. കുത്തനെയുള്ള കയറ്റം കയറാനാകാതെ മുഖ്യമന്ത്രിയുടെ വാഹനവും മറ്റു വാഹനങ്ങളും വഴിയില്‍ കുടുങ്ങി. പോലീസ് വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും മുന്നോട്ടുനീങ്ങാന്‍ മടിച്ചു.

ഒപ്പമുണ്ടായിരുന്ന മന്ത്രി ശിവകുമാറിനെയും പാലോട് രവി എം.എല്‍.എ.യേയും കൂട്ടി മുഖ്യമന്ത്രി ഇറങ്ങിനടന്നു. കല്ലും മുള്ളും ചെളിയും ചവിട്ടി മുഖ്യമന്ത്രി മുന്നോട്ട്. കുത്തനെയുള്ള കയറ്റം കയറുന്ന ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമായി വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടലംഘനം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി അവരെ വിലക്കി. അരക്കിലോമീറ്ററോളം നടന്നു കയറിക്കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കായി ഫോര്‍വീല്‍ ഡ്രൈവ് ടാക്‌സി ജീപ്പ് എത്തി. മുന്‍സീറ്റിലേക്ക് മുഖ്യമന്ത്രി. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ജീപ്പിന്റെ വശങ്ങളില്‍ തൂങ്ങിനിന്നപ്പോള്‍ കൊടുംകാട്ടിനുള്ളിലെ പ്രോട്ടോക്കോളും സുരക്ഷാക്രമീകരണങ്ങളും അലിഞ്ഞില്ലാതായി. ജീപ്പില്‍ സാധാരണ യാത്രക്കാരനെപ്പോലെ ആടിയുലഞ്ഞ് മുഖ്യമന്ത്രി പൊടിയത്തെത്തുമ്പോള്‍, ഒരു മുഖ്യമന്ത്രി ആദ്യമായി കാടിനു നടുവിലെ തങ്ങളുടെ ഊരിലെത്തിയതിന്റെ അവിശ്വസനീയതയിലായിരുന്നു ആദിവാസി വോട്ടര്‍മാര്‍.

തുളസിയില മാലയണിയിച്ചും കാട്ടുപൂക്കള്‍കൊണ്ടും കൈതച്ചക്കയില്‍ തീര്‍ത്ത പൂച്ചെണ്ട് സമ്മാനിച്ചും അവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാട്ടുചെടികള്‍ കൊണ്ടു തീര്‍ത്ത ചെറിയ പന്തലില്‍ സ്വീകരണച്ചടങ്ങ്.



കോളനിയിലെ നൂറുവയസ്സുകാരി കാളിയമ്മയെ വീട്ടില്‍പ്പോയി കണ്ട മുഖ്യമന്ത്രി, കോളനിനിവാസികള്‍ക്കൊപ്പം കപ്പയും മുളകുചമ്മന്തിയും കഴിച്ചു. കുട്ടികളോടും സ്ത്രീകളോടും വര്‍ത്തമാനം പറഞ്ഞു. വൈദ്യുതിയും വാഹനസൗകര്യവും സ്വപ്‌നം മാത്രമാണെന്ന് പലരും മുഖ്യമന്ത്രിയെ അറിയിച്ചു. ജി. കാര്‍ത്തികേയന്റെ സേവനങ്ങളെയും ശബരീനാഥനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവരെ ധരിപ്പിച്ചു.



വ്യാഴാഴ്ച രാവിലെ വിതുരയിലെ കല്ലന്‍കുഴി കോളനിയില്‍ ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തു. കോളനി നിവാസികള്‍ പാളത്തൊപ്പി അണിയിച്ച് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശബരിയും സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

(പി.അനില്‍കുമാര്‍)