തനിക്ക് കോടികൾ തന്നുവെന്ന് പറയുന്നവർക്ക് തന്റെ ഒരു ലെറ്റർപാഡ് പോലും സംഘടിപ്പിക്കാൻ കഴിയാതെ അത് വ്യാജമായി നിർമ്മിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം തന്നെങ്കിൽ അവർക്ക് അതിന്റെ നേട്ടം അല്ലെങ്കിൽ പ്രയോജനം വേണ്ട. ഈ കേസിലെ പ്രതികളെ ഏതെങ്കിലും കേസിൽ നിന്ന് രക്ഷപെടാൻ അവസരമുണ്ടാക്കിക്കൊടുത്തോ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി രൂപയുടെ ചെക്ക് നൽകിയത് വരെ മടങ്ങിയ ഇവരാണോ കോടികൾ തരുന്നത്. നാളിതുവരെ പറഞ്ഞത് കേസ് അട്ടിമറിക്കുന്നതിന് സരിതയ്ക്ക് പണം കൊടുത്തുവെന്നാണ്. ഇപ്പോൾ അതല്ല എന്നെങ്കിലും ബോധ്യമായില്ലേ. സരിതയ്ക്ക് കമ്മീഷനിൽ പറയാൻ അവസരം കിട്ടി. അപ്പോഴൊന്നും പറഞ്ഞില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴും പറഞ്ഞിട്ടില്ല. ഇപ്പോൾ എന്തുകൊണ്ട് ഇത് പറയുന്നു. നിങ്ങൾ ആലോചിച്ചുനോക്ക്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ ചിന്താഗതി മാറ്റാനാകില്ല. സത്യം അറിയാനാണ് കമ്മീഷനെ വച്ചത്. നൂറുകണക്കിന് ആക്ഷേപം വന്നു. അതിൽ പലതും പിന്നീട് കേട്ടില്ല. ഇവരുടെ കമ്പനിക്ക് അനർട്ട് അനുമതി കൊടുത്തിട്ടില്ല. ആ കമ്പനിക്ക് അപേക്ഷിക്കാൻ യോഗ്യതയില്ലായിരുന്നു. സരിതയുടെ മൊഴി വിശ്വസിക്കുന്നവർ നാളെ ദു:ഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

























