UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ഓഗസ്റ്റ് 15, ശനിയാഴ്‌ച

മതേതരത്വത്തിന് ഒരു പോറലേറ്റാൽ ഭാരതം ഭാരതമല്ലാതായി തീരും.


മതേതരത്വത്തിന് പോറലേറ്റാല്‍ ഭാരതം ഭാരതമല്ലാതായിത്തീരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  69-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഭാരതം 69-മത് സ്വാതന്ത്ര്യ ദിനം അഭിമാനപൂർവം ആഘോഷിക്കുകയാണ്. ഈ സന്തോഷവും അഭിമാനവും എന്നും നിലനിറുത്തുക എന്നതാണ് ഓരോ ഭാരതീയരുടേയും കടമ. നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നേടി തരുവാൻ ആത്മ ത്യാഗം ചെയ്‌ത, എല്ലാം ത്യജിച്ച് പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലിയായിരിക്കും അത്.

മതേതരത്വത്തിന് ഒരു പോറലേറ്റാൽ ഭാരതം ഭാരതമല്ലാതായി തീരും. നമ്മുടെ രാജ്യത്തിനു മതേതരത്വം മനുഷ്യന് പ്രാണവായു പോലെയാണ്. മതേതരത്വവും ഭാരതത്തിന്റെ അഖണ്ഡതയും കാത്തു സൂക്ഷിക്കുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞ ചെയ്യാം. ‪


എയര്‍ ആംബുലന്‍സ്: താത്പര്യപത്രം ക്ഷണിച്ചു



 അവയവദാനങ്ങള്‍ക്കും മറ്റും ഉപയോഗപ്പെടുത്താന്‍ എയര്‍ ആംബുലന്‍സ് വേണമെന്നത് ഒരു പൊതു താത്പര്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അതിനായി താത്പര്യപത്രം ക്ഷണിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ വാര്‍ഷികവും അവയവദാതാക്കളെ അനുസ്മരിക്കലും അവരുടെ 504 കുടുംബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എയര്‍ ആംബുലന്‍സുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് കമ്പനികളുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍ ആംബുലന്‍സ് സൗകര്യം ഇല്ലാത്തതിനാല്‍ അവയവദാനത്തിന് തടസ്സമുണ്ടാകരുത്. ഇനി കമ്പനികളുമായും ഈ രംഗത്തുള്ള വലിയ ആശുപത്രികളുമായും സംസാരിക്കണം. ഇതിനായുള്ള സര്‍ക്കാര്‍ നടപടികളൊക്കെ വേഗത്തിലാക്കി എയര്‍ ആംബുലന്‍സ് വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കും. ജീവിച്ചിരിക്കെ തന്നെ അവയവദാനം നടത്തുന്നവര്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. എന്തൊക്കെ ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അവയവദാനത്തിന് അനുകൂലമായ വലിയൊരു മാറ്റം സമൂഹത്തിലുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ ഡോക്ടര്‍മാരും നൂറുശതമാനവും വിജയപ്പിക്കുന്നുണ്ട്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല-അദ്ദേഹം പറഞ്ഞു.

2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

വിജിലൻസ് CI കമറുദ്ദീനു ആദരാജലികൾ ....



വിജിലൻസ് CI കമറുദ്ദീനു ആദരാജലികൾ ....   

ശമ്പളപരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കും




 മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് എത്രയുംവേഗം വാങ്ങി 10-ാം ശമ്പളപരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശമ്പളക്കമ്മീഷന്റെ മറ്റ് ശുപാര്‍ശകള്‍ ലഭിക്കുന്ന മുറയ്ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍ സംസ്ഥാന ഭാരവാഹികളായ കോട്ടാത്തല മോഹനന്‍, കെ.വി.മുരളി, കെ.അജന്തന്‍നായര്‍ അടക്കമുള്ള നേതാക്കള്‍ക്ക് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാനക്കമ്മിറ്റി നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

'സമുന്നതി'യെ സമൂഹം അംഗീകരിച്ചു


 എല്ലാ സമുദായങ്ങള്‍ക്കും നീതി കിട്ടേണ്ട സാഹചര്യം ഉറപ്പാക്കിയാണ് മുന്നാക്കസമുദായക്ഷേമ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധ്യമാക്കിയതെന്നും അതിന് കേരള സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദ്യാസമുന്നതിയുടെ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും ബ്രാന്‍ഡ് അംബാസഡര്‍ ഡോ. രേണുരാജിനുള്ള പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ അര്‍ഹിക്കുന്ന ആവശ്യവും അവകാശവും പൂര്‍ണമായും ഉറപ്പാക്കിയിരുന്നു. പിന്നാക്ക സമുദായങ്ങളുടെ ആനുകൂല്യത്തിലും കുറവ് വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനെ ആരും എതിര്‍ത്തില്ല. വിഭാഗീയത വളര്‍ത്താന്‍ ഇടയാക്കാതെ വളരെ ജാഗ്രതയോടെയാണ് ഇത് കൈകാര്യം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോര്‍പ്പറേഷനില്‍ മൈക്രോ ഫിനാന്‍സിന് 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വിവിധ ഗ്രൂപ്പുകള്‍ക്ക് മൂന്ന് ലക്ഷം രൂപവരെ വായ്പ നല്‍കും. സ്വന്തമായി വരുമാനമുണ്ടാക്കുന്ന അനുയോജ്യമായ പദ്ധതികളെ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമുന്നതി ലോഗോ അദ്ദേഹം അനാച്ഛാദനം ചെയ്തു.


ഓണച്ചന്തകള്‍ മുടങ്ങില്ല


 ഓണച്ചന്തകള്‍ പതിവുപോലെ നടക്കുമെന്നും കണ്‍സ്യൂമര്‍ഫെഡിന് വിപണി ഇടപെടലിന് അവര്‍ ചോദിച്ച പണം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 150 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയും നല്‍കിയിട്ടുണ്ട്. എന്നിട്ടും വായ്പ എടുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് കഴിഞ്ഞിട്ടില്ല. അതു സര്‍ക്കാരിന്റെ വീഴ്ചയല്ല-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ തുറമുഖത്തെ 279 തൊഴിലാളികള്‍ക്കു ഓണത്തിനു കഴിഞ്ഞ വര്‍ഷത്തേതുപോലെ 5000 രൂപ ബോണസും രണ്ടാഴ്ചത്തെ സൗജന്യ റേഷനും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടുക്കി പീരുമേട് ബോണാമി, കോട്ടമല എസ്‌റ്റേറ്റുകളിലെയും തിരുവനന്തപുരം ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന്‍സിലെയും തൊഴിലാളികള്‍ക്കും രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കും. ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറിയ സൊസൊറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റീസ് റ്റു ആനിമല്‍സ്(എസ്പിസിഎ)യിലെ 12 ജീവനക്കാരുടെ ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

കാന്‍സര്‍ രോഗബാധിതനായ ഇന്നസെന്റ് എംപിക്ക് ചികിത്സയ്ക്ക് എല്ലാ സഹായവും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിദേശചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍  സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കശുവണ്ടി കോര്‍പ്പറേഷന് പണം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യവസായവകുപ്പ് സെക്രട്ടറി വഴി ആ തുക നല്‍കും. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ലെന്നും ആ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുശേഷവും സമരം തുടരുന്നത് ശരിയല്ല. ഇക്കാര്യം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യും.

സാമ്പത്തിക പ്രതിസന്ധി കാരണം ഒരു പദ്ധതിയും തടസ്സപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രിയും കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതിയുമായി വ്യത്യസ്ത അഭിപ്രായം ഉള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തും. ഇതിന് വകുപ്പുമന്ത്രി കെ. ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആനവേട്ട കേസിലെ പ്രതികളെ വനം ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കര്‍ശന നടപടിയെടുക്കും. കസ്റ്റഡി മര്‍ദ്ദനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

2015 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പ്; 650 കോടി നല്‍കും


ഓണത്തിന് മുന്നോടിയായി 650 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 21നു മുമ്പ് ഇവ വിതരണം ചെയ്യും. മുപ്പത് ലക്ഷം ഗുണഭോക്താക്കള്‍ക്കായി മൂന്നു ഗഡുക്കളാണ് ഒരുമിച്ച് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നതിന് ധനമന്ത്രി കെ.എം മാണി അധ്യക്ഷനായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് മറ്റു ഉപസമിതി അംഗങ്ങള്‍. 

കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ 491 ഐ.ഇ.ഡി റിസോഴ്‌സ് ടീച്ചര്‍മാരെ പുനര്‍നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മാനസികമായി സജ്ജരാക്കുന്ന മഹത്തരമായ പ്രവര്‍ത്തനമാണ് റിസോഴ്‌സ് ടീച്ചര്‍മാര്‍ നടത്തുന്നത്. വിഭിന്നശേഷിയുള്ള ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഉള്ള സ്‌കൂളില്‍ ഒരു റിസോഴ്‌സ് ടീച്ചറെയെങ്കിലും നിയമിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം.

എന്നാല്‍ ടീച്ചര്‍മാരുടെ എണ്ണം 795 ആയി വെട്ടിക്കുറയ്ക്കുക മാത്രമല്ല ഫണ്ട് അതനുസരിച്ച് കുറയ്ക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇപ്രകാരം പുറത്തായ 491 പേരെയാണ് പുനര്‍നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി അഞ്ചുകോടി രൂപ അനുവദിക്കാനും തീരുമാനമായി. 

പാലക്കാട് ജില്ലാ പഞ്ചായത്തിനായി അഗളി ഗ്രാമപഞ്ചായത്തിലെ കൂടം (4.5 മെഗാവാട്ട്), കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ചെമ്പുകട്ടി (6.5 മെഗാവാട്ട്) എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ അനുവദിച്ചു. വാട്ടര്‍ അതോറിട്ടിയിലെ 316 എന്‍.എം.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. ഇവരെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ തീയതി നോക്കി റെഗുലര്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങുന്ന ദിവസം മുതല്‍ മാത്രമേ ഇവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കൂ. അതേസമയം സ്ഥിരപ്പെടുന്ന തീയതി മുതല്‍തന്നെ മറ്റുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. കാസര്‍കോട് ഹോസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ വില്ലേജിലെ 7.50 ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കും.

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനായിരിക്കും. തൃശൂര്‍ എസ്.ആര്‍.വി മ്യൂസിക് സ്‌കൂളിനെ എസ്.ആര്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് പെര്‍ഫോമിങ് ആര്‍ട്‌സായി ഉയര്‍ത്തും. കൂടാതെ കോളജ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

എറണാകുളം കെ.എസ്.ആര്‍.ടി.സിയുടെ കൈവശമിരിക്കുന്ന എറണാകുളം ബസ് സ്റ്റേഷനിലെ 1.93 ഹെക്ടര്‍ സ്ഥലവും കാരിക്കാമുറിയിലെ 1.40 ഹെക്ടര്‍ സ്ഥലവും തേവര പെരുമാനൂര്‍ ബോട്ട് യാര്‍ഡിലെ 2.63 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പെടെ 14 ഏക്കര്‍ 7 സെന്റ് ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് സൗജന്യമായി നല്‍കും. സ്ഥലത്തിന് 316.54 കോടി രൂപയുടെ കമ്പോളവിലയാണ് കണക്കാക്കിയിട്ടുള്ളത്.

തിരുവനന്തപുരം നെയ്യാറിന് കുറുകെയുള്ള പാഞ്ചിക്കാട്ട് കടവ് പാലം നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 7.92 ശതമാനം വര്‍ദ്ധന അനുവദിച്ചുകൊണ്ട് ടെന്‍ഡര്‍ അംഗീകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ജൂണ്‍ ഏഴിന് കരുനാഗപ്പള്ളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേര്‍ക്കും പരിക്കേറ്റ ഏഴുപേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ മികച്ച വികസന പദ്ധതികളിൽ ഒന്നാണ് നീര.


കേരളത്തിന്റെ ഏറ്റവും മികച്ച വികസന പദ്ധതികളിൽ ഒന്നാണ് നീര. ഇന്നലെ പ്രവർത്തനം ആരംഭിച്ച കുറ്റ്യാടി നാളികേര ഉത്പാദക കമ്പനിയുടെ നീര പ്ലാന്റ് കോഴിക്കോട് ജില്ലയിലെ ആദ്യത്തെ നീര ഉല്പ്പാദന കേന്ദ്രമാണ്. പ്രതിദിനം 8,000 ലിറ്റർ നീര സംസ്ക്കരിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. 35,000 കേര കർഷകരാണ് ഇതിൽ പങ്കാളികൾ ആവുന്നത്. 400 നീര ടെക്നീഷ്യന്മാർക്ക് നീര സംസ്കരണത്തിൽ പരിശീലനം കൊടുത്തു കഴിഞ്ഞു.

ഓരോ വർഷവും പത്തു ലക്ഷം തെങ്ങുകളിൽ നിന്ന് നീര ശേഖരിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. അഞ്ചു വർഷം കൊണ്ട് 50 ലക്ഷം തെങ്ങുകൾ ആണ് ഗവൺമെന്റിന്റെ ലക്‌ഷ്യം.

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതി


വിഴിഞ്ഞം കേരളത്തിന്റെ ദീർഘകാലത്തെ സ്വപ്നപദ്ധതിയാണ്. ഓരോ സ്റ്റേജിലും ഒരു തർക്കമോ, ആശങ്കയോ ഇല്ലാതെ മുന്നോട്ടു പോകണം. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യം വിഴിഞ്ഞം കേരളത്തിൽ അല്ലായിരുന്നു എങ്കിൽ 25 വർഷങ്ങൾക്ക് മുൻപ് യാഥാർത്ഥ്യം ആവുമായിരുന്നു എന്നാണ്. ഇപ്പോൾ തന്നെ വലിയ കാലതാമസം വന്നു കഴിഞ്ഞു, ഇനി തുറമുഖത്തിന്റെ നിർമ്മാണ രംഗത്ത് ഒരു കാലതാമസവും വരാൻ പാടില്ല. കരാർ അനുസരിച്ച് അദാനി വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ചോദിച്ചിരിക്കുന്നത് 4 വർഷമാണ്‌, അവർ പ്ലാൻ ചെയ്യുന്നത് 2 വർഷം കൊണ്ട് തുറമുഖം പൂർത്തിയാക്കാനാണ്.

2 വർഷത്തിനുള്ളിൽ ഏറ്റവും സുതാര്യമായി, എത്രയും വേഗത്തിൽ അത് യാഥാർത്ഥ്യമാക്കാൻ ആണ് ഗവൺമെന്റ് ഇപ്പോൾ ശ്രമിക്കുന്നത്. അതിനു വേണ്ട എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ സുതാര്യമായി നടത്താനും, പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളും, പരമ്പരാഗതമായി അവിടെ താമസിക്കുന്നവരും അഭിമുഖികരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളും, പരിസ്ഥിതി ആഘാത പഠനങ്ങളും ഈ ഗവൺമെന്റ് വന്നതിനു ശേഷം ഒന്നര വർഷക്കാലം പഠിച്ചതിനു ശേഷമാണ് പദ്ധതിക്ക് കേന്ദ്രഗവൺമെന്റ് അംഗീകാരം തന്നത്.
മത്സ്യ തൊഴിലാളികളുടെ നഷ്ടങ്ങൾ കണക്കിലെടുത്ത് 220 കോടി രൂപയുടെ പാക്കേജ് പദ്ധതി ചെലവിൽ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്. പരമ്പരാഗതമായി വിഴിഞ്ഞത്തെ താമസക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ഗവൺമെന്റ് ഒരു പ്രത്യേക വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. നിർമ്മാണത്തിന്റെ ഓരോ സ്റ്റേജിലും പ്രത്യാഘാതങ്ങൾ പഠിക്കുവാനായി വകുപ്പ് ഇവിടെയുണ്ടാകും.

നിർമ്മാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം തിരുവനന്തപുരത്തിനും, കേരളത്തിനും, ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന വലിയ നേട്ടമായി മാറും.

ശ്രീ നാരായണ ഗുരുദേവൻ സമൂഹത്തിന്റെ സമ്പത്ത്


സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ശ്രീ നാരായണ ഗുരുദേവനെ പോലെയുള്ള വ്യക്തികളാണ്. അവരെ മനസ്സിലാക്കുകയും അവരുടെ സന്ദേശങ്ങളുടെ അന്തസത്ത ഉൾക്കൊള്ളുകയും ചെയ്യുമ്പോഴാണ് സമൂഹത്തിൽ ഉയർച്ച ഉണ്ടാകുന്നത്. ഗുരുദേവന്റെ ദൈവദശകം മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുകയും അവർക്ക് തമ്മിലുള്ള സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യുന്ന, എല്ലാ വിഭാഗം ജനങ്ങൾക്കും ഒന്നു പോലെ ഉതകുന്ന പ്രാർത്ഥനയാണ്. എല്ലാവരും ദൈവദശകത്തിനെ പറ്റി അറിഞ്ഞിരിക്കേണ്ടതാണ്, പ്രത്യേകിച്ച് കുട്ടികളും യുവജനങ്ങളും ഇതിനെ പറ്റി അറിഞ്ഞിരിക്കണം.

ഗുരുദേവന്റെ ദൈവദശകം എന്ന പുസ്‌തകം പി. ആർ. ഡി. പ്രസിദ്ധീകരിക്കുന്നത് ഒരു മഹത്തായ ദൌത്യമാണ്. ശ്രീ നാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ കരിക്കുലത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്, സർക്കാരിന് അഭിമാനമുണ്ട്. ഗുരുദേവന്റെ സന്ദേശങ്ങളെ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുവാൻ വേണ്ടി ശ്രീ നാരായണ അന്തർദേശിയ പഠനകേന്ദ്രം നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. ‪