UDF

2016, മാർച്ച് 21, തിങ്കളാഴ്‌ച

രാഷ്ട്രീയ വിരോധികളെ സി.പി.എം കൊന്നൊടുക്കുന്നു


ഹരിപ്പാട്: രാഷ്ട്രീയ വിരോധികളെ ഭീകര സംഘടനകൾ ചെയ്യുന്നതു പോലെ സി.പി.എം കൊന്നൊടുക്കുകയാണെന്ന്  മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ഏവൂരിൽ കൊല്ലപ്പെട്ട യൂത്ത്  കോൺഗ്രസ് പ്രവർത്തകൻ സുനിൽകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യയുടെയും അമ്മയുടെയും കണ്മുന്നിലാണ് സുനിൽകുമാറിനെ വെട്ടി നുറുക്കിയത്. എന്തിന് വേണ്ടിയായിരുന്നു. ഭീകര സംഘടനകൾ ഇതേപോലുളള കൊലപാതകങ്ങൾ ചെയ്തതായി കേട്ടിട്ടുണ്ട്. ഏവൂരിൽ അതാണ് ആവർത്തിച്ചത്. ജനങ്ങളുടെ നന്മയ്‌ക്കോ നാടിന്റെ ഉന്നമനത്തിനോ വേണ്ടിയാണോ ഇത് ചെയ്യുന്നത്? അദ്ദേഹം ചോദിച്ചു.

കേരളത്തിലെ പൊതു സമൂഹം ഇതൊന്നും അംഗീകരിക്കില്ല. എന്നിട്ടും കൊലപാതക രാഷ്ട്രീയത്തിൽ നിന്നും പിന്തിരിയാൻ സി.പി.എം തയ്യാറാകുന്നില്ല. ക്രൂരമായ സംഭവങ്ങളുടെ പേരിൽ സി.പി.എം നേതാക്കൾ  നിയമത്തിന് മുന്നിൽ എത്തിയിരിക്കുകായണ്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. അനുഭവങ്ങളിൽ നിന്നും അവർ പാഠം പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്.അസംബ്ലി തെരഞ്ഞടുപ്പിൽ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകും. സുനിൽകുമാറിന്റെ കുടുംബത്തിനുണ്ടായ നഷ്ടം നാടിന്റെ നഷ്ടമാണ്. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതു സമൂഹം ജാഗ്രതയോടെ ഇടപെടണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.