UDF

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക നിയമനം: നടപടികള്‍ വേഗത്തിലാക്കണം

പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക നിയമനം: നടപടികള്‍ വേഗത്തിലാക്കണം

 

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി പ്രത്യേക നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോള്‍ അപേക്ഷകരുടെ എണ്ണം തസ്തികകളേക്കാള്‍ കുറവാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. 

സര്‍ക്കാര്‍ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ കുടിശ്ശികയായ നിയമനങ്ങള്‍ നികത്തുന്നതിലെ പുരോഗതി വിലയിരുത്താന്‍ വകുപ്പുതലവന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹി കയായിരുന്നു അദ്ദേഹം. ഒഴിവുള്ള തസ്തികകളേക്കാള്‍ അപേക്ഷകര്‍ കൂടുതലാണെങ്കില്‍ ഒരു വര്‍ഷത്തിനകം നിയമന ഉത്തരവു നല്‍കി തസ്തിക നികത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏതെങ്കിലും തസ്തികയ്ക്കായി മൂന്നുതവണ അപേക്ഷ ക്ഷണിച്ചിട്ടും അപേക്ഷകര്‍ എത്തുന്നില്ലെങ്കില്‍ തസ്തിക ഡീകാറ്റഗറൈസ് ചെയ്യണം. പി.എസ്.സി. റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നേടാതിരിക്കുന്ന തസ്തികകള്‍ സംബന്ധിച്ച വിവരവും അടിയന്തരമായി അറിയിക്കാന്‍ വകുപ്പുതലവന്‍മാര്‍ ജാഗ്രത കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക നിയമന നടപടികള്‍ വേഗത്തിലാക്കുന്നതിന് തയ്യാറാക്കുന്ന സോഫ്‌റ്റ്വെയറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി എന്‍.ഐ.സി. അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ബന്ധപ്പെട്ട എം.എല്‍.എ. മാരുടെ കൂടി അഭിപ്രായമാരാഞ്ഞശേഷം സോഫ്‌റ്റ്വെയറിന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.