UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂൺ 15, തിങ്കളാഴ്‌ച

റബ്ബര്‍ സബ്‌സിഡി : കേരളത്തെ ഒഴിവാക്കിയത് ഗുരുതരവീഴ്ച



കോട്ടയം: റബ്ബര്‍കര്‍ഷകര്‍ക്കുനല്‍കുന്ന സബ്‌സിഡിയുടെ കാര്യത്തില്‍ കേരളത്തിലെ കര്‍ഷകരെ ഒഴിവാക്കുകയാണെങ്കില്‍ അത് ഗുരുതരമായ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത്തരമൊരുതീരുമാനം റബ്ബര്‍ബോര്‍ഡ് കൈക്കൊള്ളുമെന്ന് കരുതുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച റീപ്ലൂന്റിങ് സബ്‌സിഡിയാണ് ഇപ്പോഴുമുള്ളത്. സബ്‌സിഡി വര്‍ധിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളില്‍ അവസരമൊരുക്കും


കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ആരോഗ്യ മേഖലയ്ക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളിലൂടെ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ മെഡിക്കല്‍ പഠന മേഖലകള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളജ് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി 11 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചു. സാമ്പത്തികമായി ഇതുണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നില്ല അദേഹം പറഞ്ഞു.

കോട്ടയം  മെഡിക്കല്‍ കോളജില്‍ 10.39 കോടി രൂപ ചെലവില്‍ പുതുതായി ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും പുതുതായി ആരംഭിച്ച 10 പദ്ധതികളുടെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1.50 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഡയാലിസിസ് സെന്ററിന്റെയും 2.79 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജിഎന്‍എം നഴ്‌സിങ് സ്‌കൂളിന്റെയും ഉദ്ഘാടനവും നഴ്‌സിങ് കോളേജ് ഓഡിറ്റോറിയം, ലൈബ്രറി കോംപ്ലക്‌സ്, ഫാര്‍മസി കോളേജ് കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.

2015, ജൂൺ 13, ശനിയാഴ്‌ച

വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം


സംസ്ഥാനത്തിന് ഗുണകരമായ വികസനപദ്ധതികളെ, വിവാദങ്ങളിലൂടെയും അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെയും അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ വികസന പദ്ധതികളെ യാഥാര്‍ത്ഥ്യമാക്കി ജനനന്മ ഉറപ്പുവരുത്തുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെട്ടിറച്ചിറ എസ്.സി കോളനിയില്‍ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെല്ലാം തന്നെ യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണ്. ഇടതു നിലപാടുമൂലം തടസം നേരിട്ടിരുന്ന വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായത് ഈ സര്‍ക്കാരിന്റെ നേട്ടമായാണ് കാണുന്നത്. ഇന്ത്യയ്ക്ക് തന്നെ മുതല്‍ക്കൂട്ടാകുന്ന ഈ പദ്ധതിയെ എന്തുകൊണ്ടാണ് ഇടതുപക്ഷംഎതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. നെടുമ്പാശേരി വിമാനത്താവളത്തിനായി 100 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ഡയറക്ടര്‍ ബോര്‍ഡില്‍ 21 ശതമാനം ലാഭ വിഹിതമാണ് സര്‍ക്കാരിന് കൈമാറിയത്. ഇതുവഴി 153 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. വിമാനം തങ്ങളുടെ ശരീരത്തിലൂടെ ഇറങ്ങുമെന്ന് പറഞ്ഞ് പദ്ധതിയെ എതിര്‍ത്ത ഇടതുപക്ഷത്തിന്റെ നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ കയറിക്കൂടിയ കാര്യം മറക്കരുത്. 

2006ലെ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തത്  രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നായിരുന്നു. ഇത് നടപ്പിലാക്കാന്‍ ഇടതുമുന്നണിയ്ക്ക് അഞ്ചുകൊല്ലം വേണ്ടിവന്നു. എന്നാല്‍ 2011 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫിന് ഒരു രൂപയ്ക്ക് അരിയെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ നൂറു ദിവസം പോലും വേണ്ടി വന്നില്ല. ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങളെ മുടന്തം ന്യായത്തിന്റെ പേരില്‍  ഇല്ലായ്മ ചെയ്യാനാണ് ഇടതുമുന്നണിയുടെ ശ്രമം. 

700 കോടിയുടെ സാന്ത്വന പദ്ധതികളാണ് ഈ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയത്. ഇടതുഭരണകാലത്ത് സാന്റിയോഗോ മാര്‍ട്ടിനെന്നും അഴിമതിയെന്നും അറിയപ്പെട്ടിരുന്ന ലോട്ടറിയ്ക്ക് കാരുണ്യത്തിന്റെ മുഖം നല്‍കിയ സര്‍ക്കാരാണിത്. കാരുണ്യാ ലോട്ടറിയിലൂടെ 701 കോടി രൂപയുടെ ചികിത്സാ സഹായമാണ് തൊണ്ണൂറായിരം പേര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 500 കോടിയുടെ ധനസഹായവും ഇതുവരെ കൊടുത്തിട്ടുണ്ട്.


ബാര്‍കോഴ: വെളിപ്പെട്ടത് രാഷ്ട്രീയ കാപട്യം; മാണിക്കെതിരെ എന്ത് തെളിവുണ്ട് ?


തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മാണിസാറിനെതിരെ എന്താണ് തെളിവുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 309 സാക്ഷികളെയാണ് വിസ്തരിച്ചത്. അവര്‍ പറഞ്ഞ എല്ലാവരുടെയും മൊഴിയെടുത്തു. കുറ്റവിമുക്തനാക്കിയെന്ന് പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ ഇതുകൂടി പറയണം. ആരാണ് മാണിക്കെതിരെ സാക്ഷി പറഞ്ഞതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു. 

ബാര്‍ കോഴ ആരോപണം രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്ര മാധ്യമങ്ങളിലൂടെയാണ് മാണിക്കെതിരെ ആരും തെളിവു നല്‍കിയിട്ടില്ലെന്നു മനസിലായത്. ബാര്‍ കോഴക്കേസ് തിരഞ്ഞെടുപ്പു വിഷയമായി ഉന്നയിക്കുകയാണെങ്കില്‍ അത് ഇടതുമുന്നണിക്കു തിരിച്ചടിയാകാതെയിരുന്നാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു.
മാണിക്കെതിരെ തെളിവില്ലെന്ന എഡിജിപിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2015, ജൂൺ 12, വെള്ളിയാഴ്‌ച

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിയ്ക്കുള്ള അന്തിമ വിധിയെഴുത്തായിരിക്കും


അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിയ്ക്കുള്ള അന്തിമ വിധിയെഴുത്തായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാക്‌സിസ്റ്റ് പാര്‍ട്ടി അക്രമരാഷ്ടീയത്തിന്റെ വക്താക്കളാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാനൂരിലെ ബോംബ് സ്‌ഫോടനം. മരിച്ചത് തങ്ങളുടെ സഖാക്കളാണെന്ന് സമ്മതിച്ച സി.പി.ഐ(എം) പക്ഷേ പൊട്ടിയത് തങ്ങളുടെ ബോംബാണെന്ന് സമ്മതിക്കാത്തതിലെ വിരോധാഭാസം ജനങ്ങള്‍ തിരിച്ചറിയണം. ശബരീനാഥന് നല്‍കുന്ന ഓരോവോട്ടും അക്രമത്തിനെതിരെയും വികസന മുരടിപ്പിനെതിരെയുമുള്ളതാണ്. 

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ ഇതിനെ അട്ടിമറിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. പദ്ധതിയുടെ പേരില്‍ ഏത് ആക്ഷേമുപണ്ടായാലും കേള്‍ക്കാന്‍ തയ്യാറാണ്. ഇപ്പോള്‍ ഈ പദ്ധതി നടന്നില്ലെങ്കില്‍ വരുന്ന 25 കൊല്ലത്തേയ്ക്ക് ഇത് നടക്കില്ല. ഏഴായിരം കോടിയുടെ പദ്ധതിയില്‍ ആറായിരം കോടിയുടെ അഴിമതി ആരോപിക്കുന്ന പിണറായി വിജയന്റെ നടപടി എന്ത് അര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. 

സാന്റിയോഗോ മാര്‍ട്ടിനെന്നും അഴിമതിയെന്നും അറിയപ്പെട്ടിരുന്ന ലോട്ടറിയ്ക്ക് കാരുണ്യത്തിന്റെ ജനകീയമുഖം നല്‍കിയ സര്‍ക്കാരാണിത്. ബോംബ് രാഷ്ട്രീയമാണോ, വികസന രാഷ്ട്രീയമാണോ നാടിനാവശ്യമെന്ന് അരുവിക്കരക്കാര്‍ ചിന്തിക്കണം. ആദിവാസികളുടെയും സാധാരണക്കാരുടെയും സര്‍ക്കാരാണിത്. ആദിവാസി മേഖലകളില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വികസനവും കരുതലും വാക്കുകളിലല്ല പ്രവൃത്തിയിലാണെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചത്. ആദിവാസിസമൂഹമടക്കം പാവങ്ങളും പിന്നോക്കം നില്‍ക്കുന്നവരുമായവരെ സഹായിക്കാന്‍ ഈ സര്‍ക്കാര്‍ കൊണ്ടു വന്ന കാരുണ്യ ബനവലന്റ് ഫണ്ട് നൂറു കണക്കിന് പേര്‍ക്ക് അനുഗ്രഹമായി. ആദിവാസി മേഖലകളില്‍ റസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ച് വിദ്യാഭ്യാസപരമായി അവരെ മുമ്പിലെത്തിക്കണം. നൂറ് ശതമാനം ആദിവാസി കുട്ടികളെയും സ്‌കൂളുകളിലെത്തിക്കാന്‍ കഴിയുന്ന തരത്തിലാകണം  ഈ പദ്ധതി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് വാക്ക് നല്‍കിയ അദ്ദേഹം അവരോടൊപ്പം അവരുടെ തനതുസംഗീതമായ ചാറ്റുപാട്ടിലും ഗോത്രപൂജയില്‍ പങ്കു ചേര്‍ന്നു. മുഖ്യമന്ത്രിക്ക് ആദിവാസികള്‍ തങ്ങളു പരമ്പരാഗതആയുധമായ അമ്പും വില്ലും സമ്മാനിച്ചു.

ശബരിക്ക് വോട്ടുതേടി കാട്ടുവഴിയിലൂടെ മുഖ്യമന്ത്രി


അരുവിക്കര: കാട്ടുവഴിയിലൂടെ കുണ്ടുംകുഴിയും ചാടി ജീപ്പ് മുന്നോട്ടുനീങ്ങുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു തൊട്ടിലിലെന്നവണ്ണം ആടിയുലഞ്ഞു. പേരിന് മാത്രമാണ് വഴി. കൊടുംവളവുകള്‍ പിന്നിട്ടും കുത്തനെയുള്ള കയറ്റങ്ങള്‍ ബദ്ധപ്പെട്ട് കയറിയും മുഖ്യമന്ത്രിയുടെ ജീപ്പ് തെന്നിത്തെറിച്ച് മുന്നോട്ടുനീങ്ങി.

ഒടുവില്‍ മുന്‍നിശ്ചയിച്ചതിലും രണ്ടു മണിക്കൂറോളം വൈകി മുഖ്യമന്ത്രി പൊടിയം ആദിവാസി സെറ്റില്‍മെന്റില്‍ എത്തുമ്പോള്‍ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നെടുവീര്‍പ്പിട്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന് വോട്ടുതേടിയാണ് വെള്ളവും വെളിച്ചവും വഴിയുമില്ലാത്ത പൊടിയത്ത് മുഖ്യമന്ത്രി എത്തിയത്.



വിതുരയിലെ കല്ലന്‍കുഴി ആദിവാസി കോളനിയിലും തൊളിക്കോട് കാരക്കാംകോട് ചെട്ടിയാംപാറ ആദിവാസി കോളനിയിലും ശബരിക്ക് വോട്ട് അഭ്യര്‍ഥിച്ചശേഷമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച ഉച്ചയ്ക്ക് പൊടിയത്തേക്ക് തിരിച്ചത്. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട കോട്ടൂരില്‍ നിന്ന് പൊടിയം കോളനിയിലേക്ക് 25 കിലോമീറ്ററോളം ദൂരമുണ്ട്. പ്രധാന റോഡ് വിട്ട് കാട്ടുവഴിയിലേക്ക് മുഖ്യമന്ത്രിയും സംഘവും കടന്നപ്പോള്‍ത്തന്നെ യാത്രാദുരിതം തുടങ്ങി. ഇടയ്ക്ക് താന്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോയുടെ പിന്‍സീറ്റില്‍ നിന്ന് ഇറങ്ങി മുഖ്യമന്ത്രി മുന്‍സീറ്റില്‍ കയറി. എന്നാല്‍ എണ്ണക്കൂട്ട് ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ റോഡ് തീരെ മോശമായി. കുത്തനെയുള്ള കയറ്റം കയറാനാകാതെ മുഖ്യമന്ത്രിയുടെ വാഹനവും മറ്റു വാഹനങ്ങളും വഴിയില്‍ കുടുങ്ങി. പോലീസ് വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും മുന്നോട്ടുനീങ്ങാന്‍ മടിച്ചു.

ഒപ്പമുണ്ടായിരുന്ന മന്ത്രി ശിവകുമാറിനെയും പാലോട് രവി എം.എല്‍.എ.യേയും കൂട്ടി മുഖ്യമന്ത്രി ഇറങ്ങിനടന്നു. കല്ലും മുള്ളും ചെളിയും ചവിട്ടി മുഖ്യമന്ത്രി മുന്നോട്ട്. കുത്തനെയുള്ള കയറ്റം കയറുന്ന ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമായി വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടലംഘനം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി അവരെ വിലക്കി. അരക്കിലോമീറ്ററോളം നടന്നു കയറിക്കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കായി ഫോര്‍വീല്‍ ഡ്രൈവ് ടാക്‌സി ജീപ്പ് എത്തി. മുന്‍സീറ്റിലേക്ക് മുഖ്യമന്ത്രി. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ജീപ്പിന്റെ വശങ്ങളില്‍ തൂങ്ങിനിന്നപ്പോള്‍ കൊടുംകാട്ടിനുള്ളിലെ പ്രോട്ടോക്കോളും സുരക്ഷാക്രമീകരണങ്ങളും അലിഞ്ഞില്ലാതായി. ജീപ്പില്‍ സാധാരണ യാത്രക്കാരനെപ്പോലെ ആടിയുലഞ്ഞ് മുഖ്യമന്ത്രി പൊടിയത്തെത്തുമ്പോള്‍, ഒരു മുഖ്യമന്ത്രി ആദ്യമായി കാടിനു നടുവിലെ തങ്ങളുടെ ഊരിലെത്തിയതിന്റെ അവിശ്വസനീയതയിലായിരുന്നു ആദിവാസി വോട്ടര്‍മാര്‍.

തുളസിയില മാലയണിയിച്ചും കാട്ടുപൂക്കള്‍കൊണ്ടും കൈതച്ചക്കയില്‍ തീര്‍ത്ത പൂച്ചെണ്ട് സമ്മാനിച്ചും അവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാട്ടുചെടികള്‍ കൊണ്ടു തീര്‍ത്ത ചെറിയ പന്തലില്‍ സ്വീകരണച്ചടങ്ങ്.



കോളനിയിലെ നൂറുവയസ്സുകാരി കാളിയമ്മയെ വീട്ടില്‍പ്പോയി കണ്ട മുഖ്യമന്ത്രി, കോളനിനിവാസികള്‍ക്കൊപ്പം കപ്പയും മുളകുചമ്മന്തിയും കഴിച്ചു. കുട്ടികളോടും സ്ത്രീകളോടും വര്‍ത്തമാനം പറഞ്ഞു. വൈദ്യുതിയും വാഹനസൗകര്യവും സ്വപ്‌നം മാത്രമാണെന്ന് പലരും മുഖ്യമന്ത്രിയെ അറിയിച്ചു. ജി. കാര്‍ത്തികേയന്റെ സേവനങ്ങളെയും ശബരീനാഥനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവരെ ധരിപ്പിച്ചു.



വ്യാഴാഴ്ച രാവിലെ വിതുരയിലെ കല്ലന്‍കുഴി കോളനിയില്‍ ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തു. കോളനി നിവാസികള്‍ പാളത്തൊപ്പി അണിയിച്ച് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശബരിയും സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

(പി.അനില്‍കുമാര്‍)

പി.സി.ജോര്‍ജിനെതിരെ നടപടിയെടുക്കേണ്ടത് കേരളാകോണ്‍ഗ്രസ്സ്



അരുവിക്കര: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ പി.സി. ജോര്‍ജിനെതിരെ നടപടിയെടുക്കേണ്ടത് കേരളാ കോണ്‍ഗ്രസ് (എം) ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജോര്‍ജ് ഇപ്പോഴും ആ പാര്‍ട്ടിയുടെ ഭാഗമാണ്. ചീഫ് വിപ്പായിരുന്നപ്പോഴുള്ള പല പ്രവര്‍ത്തനങ്ങളോടും  യോജിപ്പില്ല. പലതും സഹിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജോര്‍ജ് ഒന്നുമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അരുവിക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം. വിജയകുമാറിന്റെ പ്രചാരണത്തിന് ആര്‍. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ് കുമാറുമെത്തുന്നത് യു.ഡി.എഫിന് തലവേദനയാകില്ല. ഗണേഷ് സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളുടെ പേരിലല്ല അദ്ദേഹം മുന്നണി വിട്ടത്. ഭാര്യയുമായുള്ള കേസ് അവസാനിക്കുമ്പോള്‍ മന്ത്രിസഭയില്‍ തിരിച്ചെത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തനിക്കും അതിനോട് യോജിപ്പായിരുന്നെന്നും പല കാരണങ്ങളാല്‍  സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് കെ.ബി. ഗണേഷ് കുമാറിന്റെ മുന്നണിമാറ്റത്തിന് കാരണം. 

അരുവിക്കരയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രചാരണത്തിനെത്തിയത് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ വിജയത്തിന് തടസ്സമാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനും വി.എസ്. പ്രചാരണരംഗത്തുണ്ടായിരുന്നു. പക്ഷേ എല്‍.ഡി. എഫിന് മേല്‍ക്കൈ നേടാനായില്ലല്ലോയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി.എസ്. പ്രചാരണത്തിന്
എത്തിയില്ലെങ്കിലാണ് പ്രാധാന്യം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

2015, ജൂൺ 11, വ്യാഴാഴ്‌ച

ശബരിപദ്ധതി കേന്ദ്രം നടപ്പാക്കണം


തിരുവനന്തപുരം: ശബരി റെയില്‍പ്പാത നിര്‍മാണം കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പുതിയ പദ്ധതികളില്‍ പകുതി പങ്കാളിത്തം സംസ്ഥാനങ്ങള്‍ക്ക് വേണമെന്നാണ് ഇപ്പോള്‍ കേന്ദ്ര നിലപാട്. 

ശബരി പാത പുതിയ പദ്ധതിയല്ല. നിര്‍മാണം നേരത്തെ തുടങ്ങുകയും അങ്കമാലി കാലടി പാത പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. സ്ഥലവും ഏറ്റെടുത്തുകഴിഞ്ഞു. അതിനാല്‍ത്തന്നെ നിര്‍മാണം കേന്ദ്രം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. 

വിഴിഞ്ഞം യാഥാര്‍ഥ്യമാക്കാന്‍ എന്തു പഴി കേള്‍ക്കാനും തയ്യാറാണ്


 തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ എന്തു പഴി കേള്‍ക്കാനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം തുറമുഖനിര്‍മാണം അദാനി പോര്‍ട്ട്‌സിന് നല്‍കാന്‍ തീരുമാനിച്ച മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

7525 കോടി രൂപയുടെ പദ്ധതിയില്‍, 6000 കോടി രൂപയും അഴിമതിയാണെന്ന് സി.പി.എം. നേതാവ് പിണറായി വിജയന്‍ ആരോപിച്ചപ്പോള്‍ സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറായി. എന്നാല്‍, പ്രതിപക്ഷവുമായി പൂര്‍ണമായി അഭിപ്രായ ഐക്യത്തില്‍ എത്താന്‍ കഴിഞ്ഞില്ല. 
ഇത് കേരളത്തിന്റെ അവസാന അവസരമാണ്. ഈ അവസരം കളഞ്ഞാല്‍ വിഴിഞ്ഞം നഷ്ടമാകും. വിഴിഞ്ഞത്തിന് തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖവുമായി സാങ്കേതികമായി ഒരു സാമ്യവും ഇല്ല. എന്നാല്‍, കുളച്ചലിനുപിന്നില്‍ ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ പിന്തുണയുണ്ട്. പ്രതിപക്ഷം എതിര്‍പ്പറിയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. 

വികസനത്തെ എതിര്‍ക്കുന്ന പഴയ ചരിത്രം ഇടതുപക്ഷം ആവര്‍ത്തിക്കുകയാണ്. 20 വര്‍ഷം മുമ്പ് കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെ അടിച്ചുതകര്‍ത്തവരാണ് പ്രതിപക്ഷം. സ്വാശ്രയ കോേളജുകളെ എതിര്‍ത്തവര്‍ ഇപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ എതിര്‍പ്പ് കെ.കരുണാകരന്‍ ഇച്ഛാശക്തി കൊണ്ടാണ് മറികടന്നത്. 
പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് സംസ്ഥാനം കാല്‍ നൂറ്റാണ്ടാണ് വികസനത്തില്‍ പിന്നാക്കം പോയത്. വികസനം പുതുതലമുറയുടെ ആവശ്യമാണ്. അവരോട് നീതിപുലര്‍ത്തും. ഇതിനായി ഇനി വിഴിഞ്ഞം നഷ്ടമാകാന്‍ അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
വിഴിഞ്ഞത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒരു സെന്റ് പോലും വില്‍ക്കില്ല. പാട്ടത്തിനും കൊടുക്കുന്നില്ല. തുറമുഖം നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭൂമി നല്‍കുന്നത്. വാണിജ്യമേഖലയില്‍നിന്നുള്ള വരുമാനം ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാരിന് ലഭിച്ചുതുടങ്ങും. മറ്റു മേഖലയില്‍നിന്ന് 15 ശതമാനം വരുമാനം ലഭിക്കും. ഓരോ വര്‍ഷവും ഒരു ശതമാനം വീതം അധികം വരുമാനം ലഭിക്കുന്ന വിധത്തിലാണ് കരാര്‍വ്യവസ്ഥകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയിക്കും. ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്സും യു.ഡി.എഫും അവിടെ ഒറ്റക്കെട്ടാണ്. ജനങ്ങളും ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിഷമം തങ്ങള്‍ക്ക് അറിയാം. അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ഥി എം.വിജയകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ചെയ്യാനാകാത്തതാണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. അതാണ് അവരുടെ വിഷമം. വിഴിഞ്ഞത്തിന്റെ കാര്യത്തിലും അവര്‍ മറ്റ് വിഷയങ്ങളിലെന്നപോലെ പിന്നീട് നിലപാട് തിരുത്തും. അത് എപ്പോഴെന്നേ അറിയാനുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിഷരഹിത പച്ചക്കറി: മറ്റ് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും



തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് വിഷരഹിത പച്ചക്കറി എത്തിക്കാനുള്ള പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപംനല്‍കി. ഇതിന്റെ ആദ്യഘട്ടമായി അന്യസംസ്ഥാനങ്ങളില്‍നിന്ന് മാരകമായ തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ച പച്ചക്കറി സംസ്ഥാനത്തെത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതും. ജൂലായ് ആദ്യം സെക്രട്ടറിതലത്തിലുള്ള അന്തസ്സംസ്ഥാന യോഗം വിളിച്ചുകൂട്ടാനും തീരുമാനിച്ചു.  

സംസ്ഥാനത്തെ പച്ചക്കറി മൊത്തവ്യാപാരികളെയും ഭക്ഷ്യസുരക്ഷാവകുപ്പ് ജീവനക്കാരെയും ഉള്‍പ്പെടുത്തി സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാതല കമ്മിറ്റികളും രൂപവത്കരിക്കും. കീടനാശിനി കലര്‍ന്ന പച്ചക്കറി പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനായി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളും തയ്യാറാക്കും. ഭക്ഷ്യസുരക്ഷാവകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി 2.45 കോടി രൂപയുടെ പദ്ധതിക്കായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്‍നിന്നുള്ള ഫണ്ടും മറ്റും ഉപയോഗിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യും.

കാര്‍ഷിക സര്‍വകലാശാലയില്‍ 708 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 63 എണ്ണത്തില്‍ മാരക കീടനാശിനി സ്ഥിരീകരിച്ചിട്ടുണ്ട്. 418 പച്ചക്കറി സാമ്പിളുകളില്‍ 26 എണ്ണത്തിലും കീടനാശിനി കണ്ടെത്തി. ഇതിനെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് 464 കേസുകളുണ്ട്. ഭക്ഷ്യസുരക്ഷാ കേസുകള്‍ കൈകാര്യംചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കും.