UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ജൂൺ 2, ചൊവ്വാഴ്ച

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു


വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട സർവകക്ഷിയോഗം നാളെ ചേരാനിരിക്കെ, പദ്ധതി അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫിന്റെ നീക്കം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു സർക്കാരുകളുടെ കാലത്തു നാലുതവണ പരാജയപ്പെട്ട ടെൻഡർ നടപടി ഇപ്പോൾ ഫലപ്രദമാകുമെന്ന് ഉറപ്പായതോടെ എൽഡിഎഫ് പദ്ധതിക്കെതിരെ വന്നതിനു പിന്നിൽ ദുരൂഹതയുണ്ട ്. ഇടതുസർക്കാരിന്റെ വ്യവസ്ഥകളേക്കാൾ സംസ്ഥാന താത്‌പര്യങ്ങൾക്ക് അനുയോജ്യമായവയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ രാത്രി വൈകി 2007, 2010 വർഷങ്ങളിലെ ടെൻഡർ രേഖകളും സർക്കാർ പ്രസിദ്ധീകരിച്ചു.

സർവകക്ഷി യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് ഉമ്മൻചാണ്ടി അറിയിച്ചു. പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. കരാറിന്റെ പകർപ്പ് എല്ലാ രാഷ്‌ട്രീയ കക്ഷികൾക്കും നൽകിയിട്ടുണ്ട്.

ഇടതുസർക്കാരിന്റെ കാലത്തെ നിബന്ധനകൾ പ്രകാരം 30 വർഷത്തേക്ക് ഒരു വരുമാനവും സർക്കാരിനു ലഭിക്കില്ലായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഏഴാം വർഷം മുതൽ വരുമാനം ലഭിക്കും. 15–ാം വർഷം മുതൽ ഓരോ വർഷവും ഒരു ശതമാനം വീതം കൂടുന്ന രീതിയിൽ 40% വരെ റവന്യൂ വരുമാനം സർക്കാരിനു ലഭിക്കാൻ വ്യവസ്ഥയുണ്ട്.

സർക്കാർ ചെലവിൽ നികത്തിയെടുത്ത ഭൂമി ഉൾപ്പെടെ സ്വകാര്യ പങ്കാളിക്ക് 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകാനും ഈ കാലയളവിൽ പദ്ധതി നടത്തിപ്പിൽ നിന്നും വരുമാന വിഹിതം സർക്കാരിനു നൽകേണ്ടതില്ലെന്നുമായിരുന്നു മുൻ വ്യവസ്ഥ. ഭൂരിപക്ഷം നിർമാണ പ്രവർത്തനങ്ങളും സർക്കാർ ചെലവിൽ നടത്തിയതിനു ശേഷം സ്വകാര്യ പങ്കാളിക്കു ഗ്രാന്റ് നൽകി സംസ്ഥാനത്തിനു വരുമാനവിഹിതമൊന്നുമില്ലാതെ 30 കൊല്ലത്തേക്കു പാട്ടത്തിനു നൽകുന്നതാണോ, കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള മോഡൽ കൺസഷൻ എഗ്രിമെന്റ് പ്രകാരം ഏഴാം കൊല്ലം മുതൽ വരുമാനം ലഭിച്ചു തുടങ്ങുന്ന ഇപ്പോഴത്തെ മോഡലാണോ നല്ലതെന്നു ജനങ്ങൾ വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുസർക്കാർ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷനെ (ഐഎഫ്സി) പദ്ധതിയുടെ ഉപദേശകരായി നിയമിക്കുകയും 2010 ൽ പദ്ധതി ലാൻഡ് ലോർഡ് മോഡലിൽ നിർമിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. ഐഎഫ്സിയുടെ കരടു കരാർ എവിടെയും ചർച്ച ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്‌തില്ല. ഇതിലെ വ്യവസ്ഥകൾ ചർച്ച ചെയ്യുന്നതിനു സർവകക്ഷി യോഗവും നടന്നിട്ടില്ല. സ്ഥലമെടുപ്പു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മാത്രമാണു 2009 ഓഗസ്റ്റിൽ ഇടതുസർക്കാർ സർവകക്ഷിയോഗം വിളിച്ചത്.

വിഴിഞ്ഞം സ്ഥലമേറ്റെടുപ്പിൽ 6000 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് ഇടതുപക്ഷം പറയുന്നത്. എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത 36 ഏക്കർ ഭൂമി ഉൾപ്പെടെ ഇപ്പോഴത്തെ സർക്കാർ 206 ഏക്കർ ഭൂമിയാണു കമ്പോളവില നൽകി ഏറ്റെടുത്തത്. ഇതിനു വേണ്ടി 530 കോടി രൂപയാണ് ആകെ ചെലവാക്കിയത്. പുതിയ വ്യവസ്ഥ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനാണ്. സ്വകാര്യ പങ്കാളിക്കു തുറമുഖ നിർമാണ നടത്തിപ്പിനുള്ള ലൈസൻസ് മാത്രമാണുള്ളത്. പഴയ മാതൃക പ്രകാരം ഭൂമി പാട്ടത്തിനാണു നൽകേണ്ടിയിരുന്നത്.

മൊത്തം പദ്ധതി ചെലവ് 7,525 കോടി രൂപ മാത്രമുള്ളപ്പോൾ അതിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുന്നവരുടെ ലക്ഷ്യം എന്താണെന്നു ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സംബന്ധിച്ചു രഹസ്യയോഗം നടത്തിയെന്ന ആരോപണവും തെറ്റാണ്. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ യോഗതീരുമാന പ്രകാരം മുഖ്യമന്ത്രി എന്ന നിലയിൽ മൂന്നു കമ്പനികളുമായി ബന്ധപ്പെടുകയും ടെൻഡറിൽ പങ്കെടുക്കാൻ അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.

അദാനിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ച രഹസ്യമായിരുന്നില്ലെന്നും തുറമുഖ മന്ത്രി, ആസൂത്രണ ബോർഡ് വൈസ്‌ചെയർമാൻ, ചീഫ് സെക്രട്ടറി, തുറമുഖ സെക്രട്ടറി, ഡൽഹി റസിഡന്റ് കമ്മിഷണർ, തുറമുഖ കമ്പനി മാനേജിങ് ഡയറക്‌ടർ, കമ്പനി പ്രോജക്‌ട് മാനേജർ എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015 ജൂൺ 1, തിങ്കളാഴ്‌ച

സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തിക ഉപരോധത്തിലാക്കുന്നു


നീതി ആയോഗിന്റെ അന്യായവും അധാര്‍മികവുമായ പോക്കിനെതിരെ ഉപസമിതി യോഗത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗവും അതില്‍ ഉള്‍ക്കൊണ്ട നിര്‍ദ്ദേശങ്ങളും അതീവ ശ്രദ്ധേയമായിരുന്നു. 

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും സംസ്ഥാന സര്‍ക്കാരുകളെ അസ്വസ്ഥപ്പെടുത്തുന്നതുമായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. ആറ് പതിറ്റാണ്ടിലധികമായി ഇന്ത്യ പിന്തുടര്‍ന്നു പോന്ന ധനകാര്യ കമ്മീഷന്‍ എന്ന സമ്പ്രദായം തകര്‍ത്തു കേന്ദ്ര സര്‍ക്കാരിന്റെ അധീശത്വം അടിച്ചേല്‍പ്പിക്കുന്ന നീതി ആയോഗ് സംസ്ഥാനങ്ങള്‍ക്ക് നേരെ സാമ്പത്തിക നടപടികളുടെ ചാട്ടവാറായി മാറിയിരിക്കുകയാണ്. നീതി ആയോഗിന്റെ അന്യായമായ ഈ നടപടികളെ അതിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടി വിമര്‍ശിക്കുക മാത്രമല്ല ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയതിമിരം ബാധിക്കാത്ത തികച്ചും സത്യസന്ധമായ വിമര്‍ശനങ്ങളാണ് കേരള മുഖ്യമന്ത്രി നടത്തിയത്. 

സാമൂഹ്യമേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചതിന്റെ പ്രത്യാഘാതം മുഴുവന്‍ ദുര്‍ബലരും അശരണരുമായ ജനസമൂഹത്തെ അഗാധമായി ബാധിക്കുന്നതാണ്. ഇതിന്റെ പ്രത്യാഘാതങ്ങളാണ് ഭോപ്പാലില്‍ ചേര്‍ന്ന ഉപസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നീതി ആയോഗിന്റെ പങ്ക് എന്താണെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഇരുട്ടില്‍ തപ്പുകയാണ്. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളുമനുസരിച്ചായിരിക്കണം കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം ഈ ഇരുട്ടിലെ പ്രകാശ രേഖയായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉദാരവ്യവസ്ഥയില്‍ പണം അനുവദിക്കാനുള്ള തീരുമാനമുണ്ടെങ്കിലും അത്തരത്തിലുള്ള മൊത്തം വിഹിതം കുറയുകയാണുണ്ടായത്. 2013-14ല്‍ 50.43 ശതമാനമായി കേന്ദ്രവിഹിതം കുറഞ്ഞു. സാമൂഹ്യ മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 60 ശതമാനം കുറഞ്ഞു. ഈ വിവേചനത്തിന്റെ ആഘാതം ഏറെയും അനുഭവിക്കുന്നത് കേരളമാണ്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആളോഹരി തുക ശരാശരി 1567 രൂപ ലഭിക്കുമ്പോള്‍ കേരളത്തിന് കിട്ടുന്നത് 1132 രൂപ മാത്രമാണ്. കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന തുക എത്രയെന്ന് വര്‍ഷാരംഭത്തില്‍ അറിയിക്കാത്തത് സംസ്ഥാനങ്ങളിലെ പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഇക്കാര്യം ഉമ്മന്‍ചാണ്ടി നീതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അനുവദനീയ തുക ഒക്‌ടോബറില്‍ 60 ശതമാനവും ബാക്കി ധനകാര്യവര്‍ഷത്തിന്റെ അവസാനവും ലഭ്യമാകുമ്പോള്‍ പദ്ധതികള്‍ മുടങ്ങാതെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിസന്ധിയില്ലാതെയും മുന്നോട്ടു പോകാനാകും. നീതി ആയോഗിന്റെ ഓരോ യോഗങ്ങളുടെ അറിയിപ്പും ശുപാര്‍ശകളുടെ കരടും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത് യോഗത്തിന്റെ തലേദിവസം മാത്രമാണ്. മറ്റു മന്ത്രിമാരുമായോ വകുപ്പ് സെക്രട്ടറിമാരുമായോ ഉദ്യോഗസ്ഥരുമായോ കരട് ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനും മതിയായ സമയം ലഭിക്കാത്തത് കാരണം പലരും പ്രഹസനമെന്ന നിലയിലാണ് നീതി ആയോഗ് യോഗത്തില്‍ സംബന്ധിക്കുന്നത്. ഈ പരാതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ യോഗത്തില്‍ ഉന്നയിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സംരക്ഷണ നിയമങ്ങള്‍ പല സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്. കേരളത്തിന്റെ സുരക്ഷ, തീര ജൈവ ആവാസ വ്യവസ്ഥ മാനേജ്‌മെന്റ് തുടങ്ങിയവ ഓരോ സംസ്ഥാനത്തിന്റേതായ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്ന പദ്ധതി ഗുണം ഉണ്ടാകണമെന്ന കേരളത്തിന്റെ ആവശ്യം ഏറെ പ്രസക്തമാണ്. 

നെഹ്‌റു യുഗത്തിന്റെ അടയാളങ്ങള്‍ മുഴുവന്‍ ഉന്‍മൂലനം ചെയ്യുക എന്ന സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമായിരുന്നു ധനകാര്യ കമ്മീഷനെ ഗളഹസ്തം ചെയ്തത്. നെഹ്‌റു മുദ്രകള്‍ ഏറെ പതിഞ്ഞു കിടക്കുന്ന ജനാധിപത്യവും മതേതരത്വവും ലാഘവബുദ്ധിയോടെ തകര്‍ക്കുന്ന ബി ജെ പി സര്‍ക്കാര്‍ നീതി ആയോഗിലൂടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും തകര്‍ക്കുകയാണ്. പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നത് പോലുള്ള സാമ്പത്തിക  ഉപരോധങ്ങള്‍ ഇതിന്റെ ഭാഗമാണ്. ശക്തമായ സംസ്ഥാനങ്ങള്‍; സമ്പന്നമായ രാഷ്ട്രം എന്ന കോണ്‍ഗ്രസിന്റെ ദീര്‍ഘകാല നയത്തിന് പകരം ദുര്‍ബലമായ സംസ്ഥാനങ്ങള്‍; യജമാനനായ രാഷ്ട്രം എന്ന വികല നയമാണ് ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ശില്‍പം കാണാതെ പോയത് ശില്‍പിയെ മാനിച്ച്



 കൊച്ചി: കോട്ടയം പബ്ലിക് ലൈബ്രറിയിയില്‍ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ശില്‍പം താന്‍ മനപ്പൂര്‍വ്വമാണ് കാണാതെപോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പത്രക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് താന്‍ അവിടെ പോകാതിരുന്നത്. ശിലാസ്ഥാപനത്തിന് എത്തിയ താന്‍ പോയി ശില്‍പം കണ്ടാല്‍ അത് പത്രങ്ങള്‍ ഫോട്ടോ എടുക്കും, പിറ്റേ ദിവസത്തെ പത്രത്തില്‍ ആ ചിത്രമായിരിക്കും വരിക. ശില്‍പം തീര്‍ത്ത ആളും അതിന്റെ സംഘാടകരും ഇല്ലാതെ ശില്‍പം കണ്ട് അതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ തനിക്ക് ഉദ്ദേശമില്ല. ശില്‍പിയും സംഘാടകരും ഇല്ലാതെ താന്‍ അത് ചെന്ന് കാണുന്നത് ശരിയല്ലെന്ന് തോന്നി. തനിക്ക് ആ ശില്‍പം കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജനസമ്മതന്‍


 കൊച്ചി: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കണ്ടെത്തിയ സ്ഥാനാര്‍ത്ഥി ഏറെ ജനസമ്മതനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ.എസ് ശബരീനാഥന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പറഞ്ഞ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന വാചകം ഇവിടെ താന്‍ ആവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനവും കരുതലും എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തിന് ലഭിക്കുന്ന പിന്തുണയായിരിക്കും തിരഞ്ഞെടുപ്പ് ഫലം.

ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ കെഎസ്.യു നിലപാടിനെ കുറിച്ച്, ആദ്യം എതിര്‍ത്തവര്‍തന്നെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ആത്മാര്‍ത്ഥമായി രംഗത്ത് ഇറങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015 മേയ് 31, ഞായറാഴ്‌ച

ഇടുക്കിയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍


ഇടുക്കി ജില്ലയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് മൈതാനിയില്‍ കരുതല്‍ 2015 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.  പട്ടയപ്രശ്‌നം മുതല്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം വരെയുളളതാണ്  ഈ പദ്ധതികള്‍.

ഓഗസ്റ്റ് 15നകം 18,173 പേര്‍ക്ക് പട്ടയം  നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.   കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍  18,000 പട്ടയമാണ് ജില്ലയില്‍ നല്‍കിയത്. ഓഗസറ്റ് 15നകം പെരിഞ്ഞാംകുഴി, സി.എച്ച്.ആര്‍, പത്തുചെയിന്‍ എന്നിവിടങ്ങളിലായി 8,000 പട്ടയവും താലൂക്കുതലത്തില്‍ 1,500 പട്ടയവും ഉള്‍പ്പെടെ 9,500 പട്ടയവും നല്‍കും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അര്‍ഹരായ 8,673 പേര്‍ക്കുള്ള സ്ഥലവും ഓഗസ്റ്റ് 15നകം കൊടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്രകാരമാണ് 18,173 പേര്‍ക്ക് പട്ടയം നല്‍കുന്നത്.  സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസം 2,500 പട്ടയം വീതം വിതരണം ചെയ്യുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പട്ടയപ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് മലയോര ജനത വരവേറ്റത്. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹാരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസുകള്‍ പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റം വരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ചികിത്സാരംഗത്ത് ഇടുക്കിക്ക് വലിയ പ്രാധാന്യം നല്‍കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജ് വികസനത്തിന് എല്ലാ നടപടികളും സ്വീകരിക്കുന്നതോടൊപ്പം ഇടുക്കിയിലും തൊടുപുഴയിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കും. തൊടുപുഴ നഗരസഭ 10 ലക്ഷവും ജലവിഭവമന്ത്രി 15 ലക്ഷവും നല്‍കി താലൂക്ക് ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ആരംഭിക്കും. ഇടുക്കി കാന്‍സര്‍ ചികിത്സാകേന്ദ്രം ജില്ലാ സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നതിന് പ്രസിഡന്റ്  ഇ.എം. അഗസ്തി സന്നദ്ധ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ "ശുചിത്വ മൂന്നാര്‍" പദ്ധതി നടപ്പാക്കും.  ജില്ലാ കളക്ടര്‍ പദ്ധതി ഏകോപിപ്പിക്കും.  ഇടമലക്കുടിയിലെ 2,647 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23.32 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ രൂപരേഖയില്‍ ഫണ്ടും ലഭ്യമായതായി മുഖ്യമന്ത്രി അറിയിച്ചു. ടൂറിസം വികസനവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്ന 9.80 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ തദ്ദേശ ഭരണ വകുപ്പ്, ശുചിത്വമിഷന്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സംയുക്ത പദ്ധതി ആവിഷ്‌കരിക്കും. ഇതോടൊപ്പം ലയങ്ങളുടെ ഉടമസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളും.  തൊഴില്‍ പരിശീലനം നല്‍കി യുവാക്കളുടെ നൈപുണ്യവികസനത്തിനായി അഞ്ച് താലൂക്കുകളില്‍ ഓരോ കേന്ദ്രം വീതം തുറക്കും. വിഭിന്നശേഷിയുള്ളവരുടെ പ്രതേ്യക പരിചരണത്തിനും പരിപാലനത്തിലുമായി ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കുരുതിക്കളം മുതല്‍ വെള്ളിയാമറ്റം വഴി ചെറുതോണയിലെത്തുന്ന റോഡ് ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി ചെയ്യും. ഇത് ടെണ്ടര്‍ ചെയ്ത് ഉടനെ പണി തുടങ്ങാന്‍ നടപടി സ്വീകരിക്കും.  നേര്യമംഗലം-കരിമ്പന്‍-മുരിക്കാശ്ശേരി -മൈലാടുംപാറ വഴി നെടുംങ്കണ്ടത്തെത്തുന്ന റോഡ്  നിര്‍മിക്കുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

ഗള്‍ഫ്‌ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ "ഹൃദയ രേഖകള്‍" സഹായകമാകും


പറഞ്ഞു കേട്ട കഥകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയില്‍ ജീവിതം പടുത്തുയര്‍ത്തി, നാടിന്റെ രക്ഷകര്‍ ആയവരാണ്‌ ഗള്‍ഫ്‌ പ്രവാസികളെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുന്നക്കല്‍ മുഹമ്മദലി എഴുതിയ ഹൃദയ രേഖകള്‍ എന്ന പുസ്‌തകത്തിന്റെ കേരളത്തിലെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 

യുഎഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എംജി പുഷ്‌പാഗദന് പുസ്തകം സമാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.  ഗള്‍ഫ്‌ മലയാളിയുടെ അര നൂറ്റാണ്ടുകാലത്തെ എല്ലാ രംഗത്തുള്ള സേവന മികവിനെ വിലയിരുത്താന്‍ ഹൃദയ രേഖകള്‍ പോലെയുള്ള പ്രവാസി എഴുത്തുക്കാരുടെ രചനകള്‍ സഹായകമാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവാസിയായി പാര്‍ക്കുന്നവരെ പരസ്പരം കോര്‍ത്തിണക്കുന്നതിനും, വിദേശങ്ങളില്‍ ജനിച്ചുവളരുന്ന യുവതലമുറക്ക് പ്രവാസ ജീവതത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഹൃദയ രേഖകള്‍ പോലെയുള്ള രചനകള്‍ സഹായകമാകും

ആഗസ്ത് 15നകം ഇടുക്കിയിലെ 18,173 പേര്‍ക്ക് പട്ടയം


തൊടുപുഴ: ആഗസ്ത് 15നകം ഇടുക്കി ജില്ലയിലെ 18,173 പേര്‍ക്ക് പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള നടപടികള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിലെ താലൂക്കുകളിലും കളക്ടറേറ്റിലും അപേക്ഷ നല്‍കിയിട്ടുള്ള 1,500 പേരുള്‍പ്പെടെ 9,500 പേര്‍ക്കാണ് പട്ടയം ലഭിക്കുക. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായ 8,673 പേര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമി നല്‍കും. ഇതിനുള്ള ഭൂമി കണ്ടെത്തിയെന്നും വിതരണം ആഗസ്ത് 15നകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സപ്തംബര്‍മുതല്‍ ഡിസംബര്‍വരെ നാലുമാസം 2,500 പട്ടയംവീതം വിതരണം ചെയ്യുന്നതിനായി സംയുക്തപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസ് പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റംവരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ഇതോടെ ഈവര്‍ഷം ഏകദേശം 30,000 പേര്‍ക്ക്്് പട്ടയം ലഭിക്കുമെന്നാണ് പ്രഖ്യാപനം. പട്ടയവിതരണം സുഗമമാക്കാന്‍ ആവശ്യത്തിന് ജീവനക്കാരും പുതിയ സര്‍ക്കാര്‍ ഉത്തരവുകളും നയതീരുമാനങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകണം. ഇവയില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2015 മേയ് 30, ശനിയാഴ്‌ച

അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ശരിയായ സമയത്തുണ്ടാകും


ചെന്നൈ: അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ശരിയായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015 മേയ് 29, വെള്ളിയാഴ്‌ച

ഇടതു സമരങ്ങള്‍ പരാജയപ്പെടുന്നു



 കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സര്‍ക്കാരിനെതിരെ ഇടതുമുന്നണി നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിച്ചാണ് ഇടതുമുന്നണി സമരങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ നടത്തുന്ന വികസനം ജനങ്ങളിലേക്കെത്തുന്നതിനു തെളിവാണ് സമരങ്ങള്‍ക്കു ജനപിന്തുണ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിശാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


അഭിന്‍ സൂരിയുടെ ആരോഗ്യനില തൃപ്തികരം


ന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് എയിംസ് ആസ്​പത്രിയില്‍ കഴിയുന്ന ഡോ. അഭിന്‍ സൂരിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന അഭിന്‍ സൂരിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അഭിന്‍ സൂരിക്ക് മികച്ച ചികിത്സ നല്‍കിയ ഡോ. കപില്‍ദേവ് സോനി, ഡോ. സഞ്ജീവ് ഭോയ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അഭിന്‍ സൂരിയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിച്ചു.