UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

മലയാളത്തിന്റെ വളര്‍ച്ചയില്‍ തകഴിയുടേതു നിര്‍ണായക പങ്ക്

മലയാളത്തിന്റെ വളര്‍ച്ചയില്‍ തകഴിയുടേതു നിര്‍ണായക പങ്ക്
 
 
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷീലയുമായി സൗഹൃദം പങ്കുവയ്ക്കുന്നു. മന്ത്രി കെ.സി. ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എംപി, നടി കെപിഎസി ലളിത, കലക്ടര്‍ വി. രതീശന്‍ സമീപം.
മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഇന്നത്തെ വളര്‍ച്ചയ്ക്കുപിന്നില്‍ തകഴിയെന്ന എഴുത്തുകാരനു നിര്‍ണായകപങ്കുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 
അദ്ദേഹത്തിന്റെ രചനകള്‍ ജീവനുള്ളവയായിരുന്നു. നാടിന്റെ സാമൂഹിക-പരിസ്ഥിതി പശ്ചാത്തലം അതേപടി പകര്‍ത്തി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. തകഴിയുടെ നോവലുകള്‍ സിനിമയിലേക്കു പകര്‍ത്തിയപ്പോള്‍ അതിന്റെ മാറ്റ് നൂറുമടങ്ങ് വര്‍ധിച്ചതായും തകഴി ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനവും തകഴി സ്മാരകത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചുകൊണ്ടു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തകഴിയുടെ രചനകള്‍ ആസ്പദമാക്കിയ സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷീല, കെപിഎസി ലളിത എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.

2012 ഏപ്രിൽ 18, ബുധനാഴ്‌ച

തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണം

 

തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണം

Imageന്യൂഡല്‍ഹി: മത്സ്യതൊഴിലാളികള്‍ക്ക് നേരേയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരത്തേയും കൊച്ചിയേയും മെഗാസിറ്റി പോലീസിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുട സമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
 
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയില്ലാത്ത പ്രദേശമായി പ്രഖ്യാപിക്കണം. ഇതുവഴി മത്സ്യതൊഴിലാളികള്‍ക്കു നേരെയുണ്ടാകുന്ന ആക്രമങ്ങള്‍ തടയാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള തീരത്തു ഈയിടെ മല്‍സ്യതൊഴിലാളികള്‍ക്കു നേരേയുണ്ടായതു പോലുള്ള ആക്രമങ്ങള്‍ തടയാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. സമുദ്രാതിര്‍ത്തി സംരക്ഷണത്തിനു കേന്ദ്രം കൂടുതല്‍ ശ്രദ്ധ നല്‍കണം. പുതുതായി തുടങ്ങിയ തീരദേശ പോലിസ് സ്റ്റേഷനുകള്‍ക്കു കേന്ദ്ര സഹായം ആവശ്യമാണ്.  സമുദ്രാതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍വരെ മൊബൈല്‍ സേവനം ലഭ്യമാക്കുന്നതിന് ടെലികോം കമ്പനികള്‍ക്കു അനുമതി നല്‍കണം.  മത്സ്യ തൊഴിലാളികള്‍ക്കു ആധുനിക ആശയ വിനിമയോപകരണങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ ഇപ്പോഴും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം 2011-ല്‍ സംസ്ഥാനത്തു ആരും കൊല്ലപ്പെട്ടിട്ടില്ല. സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാല്‍ ജനവിഭാഗങ്ങള്‍ക്കിടയിലുണ്ടാകാനിടയുള്ള അന്യതാ ബോധം ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാണ്. ജനാധിപത്യ പ്രകിയയിലോ ഭരണത്തില്‍ നിന്നോ തഴയപ്പെടുന്നതായി ഒരു വിഭാഗം ധരിച്ചാല്‍ അത് മൊത്തം സമൂഹത്തിനു ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലിസ് സേനയെ കാര്യക്ഷമമാക്കുന്നതിന് കേന്ദ്രത്തിന്റെ ഉദാര സഹായം അത്യാവശ്യമാണ്. ദുര്‍ബലര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കേരളം അതിവ ഗൗരവത്തോടെയാണ് കേരളം പരിഗണിക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിന് എല്ലാ നഗരങ്ങളിലും പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നു. വിവിധ പേരുകളിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ തടയാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും പോലീസിന്റെ അംഗബലം സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കും. 500 പേര്‍ക്ക് ഒരു പേലീസ് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഇതിനു കേന്ദ്രസര്‍ക്കാരിന്റെ സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷം 100 പോലീസ് സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കും.  കേരളത്തിന് ഇന്ത്യന്‍ റിസര്‍വ്വ് പോലീസിന്റെ ഒരു ബറ്റാലിയന്‍ കൂടി അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടും


പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടും

 

 


ആലപ്പുഴ:കേരളാ പോലീസ്സിന്റെ അംഗബലം വര്‍ഷംതോറും അഞ്ചുശതമാനംവീതം കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ റോഡ് സെന്‍സ് അവബോധപരിപാടി 'ശുഭയാത്ര' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസും ജനങ്ങളും തമ്മിലുള്ള അനുപാതം 1:500 എന്നാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുംവരെ ഓരോവര്‍ഷവും അഞ്ചുശതമാനം വീതം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പോലീസ്സിന്റെ അംഗബലം പെട്ടെന്ന് വര്‍ധിപ്പിക്കുന്നതിന് സാമ്പത്തികം മാത്രമല്ല പരിശീലനസംവിധാനം ഇല്ലാത്തതും പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് കേരളത്തിന്റെ തനതുപദ്ധതിയാണ്. ആഭ്യന്തരസുരക്ഷയ്ക്കായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കേരളത്തിന്റെ ഈ പദ്ധതി പ്രത്യേകശ്രദ്ധ പിടിച്ചുപറ്റി. എന്‍.സി.സി.യുടെ അച്ചടക്കവും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സേവന മനോഭാവവും ചേരുന്നതാണ് സ്റ്റുഡന്റ് കേഡറ്റ് പ്രോജക്ട്. വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനും ഇതുപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനശേഷം വഴിയിലേക്കിറങ്ങിനിന്ന മുഖ്യമന്ത്രി ഹെല്‍മെറ്റില്ലാതെ പോയതിന് പോലീസ് പിടിച്ച പഴയങ്ങാടി സ്വദേശി സജീവ് എന്ന യുവാവിനോട് മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെയും മദ്യപിച്ചും വാഹനമോടിക്കില്ലെന്ന് പ്രതിജ്ഞചൊല്ലിച്ച് ഒപ്പിടുവിച്ച് വാങ്ങി പദ്ധതിയുടെ പ്രവര്‍ത്തനത്തിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു.

2012 ഏപ്രിൽ 14, ശനിയാഴ്‌ച

സൗമ്യയുടെ സഹോദരന് ജോലിയുത്തരവ് മുഖ്യമന്ത്രി കൈമാറി

സൗമ്യയുടെ സഹോദരന് ജോലിയുത്തരവ് മുഖ്യമന്ത്രി കൈമാറി

 

ഷൊറണൂര്‍: ട്രെയിന്‍യാത്രയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യുടെ സഹോദരന്‍ സന്തോഷിന് ജോലിയുത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമാറി.

റവന്യുവകുപ്പില്‍ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനായിട്ടാണ് നിയമനം. കവളപ്പാറയില്‍ വെള്ളിയാഴ്ചനടന്ന ചടങ്ങിലാണ് നിയമന ഉത്തരവ് കൈമാറിയത്. വെള്ളിയാഴ്ചതന്നെ സന്തോഷ് ജോലിയില്‍ പ്രവേശിച്ചു. ഒറ്റപ്പാലം റവന്യുഡിവിഷണല്‍ ഓഫീസില്‍ പ്യൂണ്‍ തസ്തികയിലാണ് നിയമനം.

2011 ഫിബ്രവരിയിലാണ് ട്രെയിന്‍യാത്രയ്ക്കിടെ പീഡനത്തിനിരയായി സൗമ്യ മരിച്ചത്. സൗമ്യയുടെ കുടുംബത്തിന് റെയില്‍വേ ജോലിനല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, തുടര്‍നടപടികളൊന്നും ഉണ്ടായില്ല.

എം.ആര്‍. മുരളി, സി.പി. മുഹമ്മദ് എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

മകളുടെ ഓര്‍മകളില്‍ നിറഞ്ഞകണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതിയെത്തിയത്. 'ഏട്ടന് ഒരു സ്ഥിരംജോലി കിട്ടിയാല്‍ കുടുംബത്തിന്റെ കഷ്ടപ്പാട് മാറുമെന്ന് സൗമ്യ പറയുമായിരുന്നു. അവളുടെ ആഗ്രഹം നടന്നുകാണണം. അതുകൊണ്ടാണ് സന്തോഷിന് ജോലി നല്‍കാന്‍ സാറന്മാരോട് പറഞ്ഞത്' -സുമതി പറഞ്ഞു.

അനിയത്തിക്കുപകരമാവില്ലെങ്കിലും സൗമ്യകാരണം തന്നെ ഒരുജോലി കിട്ടിയെന്നുപറഞ്ഞാണ് സന്തോഷ് നിയമന ഉത്തരവ് വാങ്ങിയത്.

പലിശരഹിതവായ്‌പയെന്ന കര്‍ഷകരുടെസ്വപ്നം സാക്ഷാത്കരിക്കും

പലിശരഹിതവായ്‌പയെന്ന കര്‍ഷകരുടെസ്വപ്നം സാക്ഷാത്കരിക്കും

 

ചിറ്റൂര്‍: പലിശരഹിതവായ്പയെന്ന കര്‍ഷകരുടെസ്വപ്നം സാക്ഷാത്കരിക്കുന്നതിന് ശ്രമമാരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


വെള്ളിയാഴ്ചരാവിലെ ചിറ്റൂരില്‍ രണ്ട് വ്യത്യസ്ത യോഗങ്ങളില്‍ പ്രസംഗിക്കയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷികവായ്പകള്‍ക്ക് പലിശയിനത്തില്‍ നല്‍കിവരുന്ന സബ്‌സിഡികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്.

നെല്ലുസംഭരണത്തിന്റെ വിലയായി കര്‍ഷകര്‍ക്ക് 75 കോടിരൂപ കഴിഞ്ഞദിവസം അനുവദിച്ചു. ചിറ്റൂര്‍ മേഖലയില്‍ ഇത് ലഭ്യമാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. ചിറ്റൂര്‍താലൂക്കിലെ കടുത്ത ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.

കുടുംബനാഥന്‍മരിച്ച് എത്രവര്‍ഷം കഴിഞ്ഞാലും കുടുംബത്തിന് നല്‍കുന്ന ആനുകൂല്യം അപേക്ഷ സമര്‍പ്പിച്ചാലുടന്‍ നല്‍കും. തുകയുടെപരിധി ഏപ്രില്‍ ഒന്നു മുതല്‍ 10,000ത്തില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2 മാസത്തിനുള്ളില്‍ സൗദി ജയിലില്‍നിന്ന്‌ നാട്ടിലെത്തിയത്‌ ആറു മലയാളികള്‍

2 മാസത്തിനുള്ളില്‍ സൗദി ജയിലില്‍നിന്ന്‌ നാട്ടിലെത്തിയത്‌ ആറു മലയാളികള്‍
 

 
 സംസ്‌ഥാന സര്‍ക്കാര്‍ പ്രവാസി സ്വപ്‌നസാഫല്യം പദ്ധതി ആരംഭിച്ചു രണ്ടു മാസത്തിനുള്ളില്‍ സൗദി അറേബ്യയിലെ ജയിലില്‍നിന്നു നാട്ടിലെത്തിയത്‌ ആറു മലയാളികള്‍. ഒടുവില്‍ നാട്ടിലെത്തിയതു പാലക്കാട്‌ പള്ളിപ്പുറം ചെറുകുന്നുമ്മല്‍ ബൈജുവാണ്‌. 

11 മാസം റിയാദിലെ മലസ ജയിലിലായിരുന്നു ബൈജു. ഏറ്റവുമാദ്യം നാട്ടില്‍ എത്തിയതാകട്ടെ കോട്ടയം സ്വദേശി ചാണ്ടിക്കുഞ്ഞും. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ്‌ ആദ്യ ഗുണഭോക്‌താവായി ചാണ്ടിക്കുഞ്ഞിനെ തെരഞ്ഞെടുത്തത്‌. ആറുമാസം മുമ്പു സൗദിയിലെത്തിയ ചാണ്ടിക്കുഞ്ഞിന്റെ രേഖകള്‍ കാണാതാവുകയായിരുന്നു.

ശിക്ഷാ കാലാവധി കഴിഞ്ഞും സൗദിയില്‍ ജയിലില്‍ കഴിയുന്നവരേയും രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ കുടുങ്ങിക്കിടക്കുന്നവരേയും നാട്ടിലെത്തിക്കാനാണു സംസ്‌ഥാന സര്‍ക്കാര്‍ പ്രവാസി സ്വപ്‌ന സാഫല്യം പദ്ധതി ആരംഭിച്ചത്‌. ഫെബ്രുവരി എട്ടിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണു പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌. 

സൗദിയിലെ പ്രമുഖ മലയാളി വ്യവസായ സംരംഭമായ ഐ.ടി.എല്‍. ആന്‍ഡ്‌ ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെ നോര്‍ക്ക- റൂട്ട്‌സാണു പദ്ധതി നടപ്പാക്കുന്നത്‌. ഐ.ടി.എല്‍, ഇറാം ഗ്രൂപ്പാണു മടക്കയാത്രക്കുള്ള ടിക്കറ്റ്‌ നല്‍കുന്നത്‌. ജയിലില്‍ കഴിയുന്ന പ്രവാസികളുടെ വിവരങ്ങള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ബന്ധപ്പെട്ട രാജ്യത്തെ അറിയിക്കാറില്ല. ബന്ധുക്കളും സംഘടനകളും ജനപ്രതിനിധികളും നല്‍കുന്ന വിവരമനുസരിച്ച്‌ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുന്നത്‌. 

യു.എ.ഇയിലും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കു ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

2012 ഏപ്രിൽ 12, വ്യാഴാഴ്‌ച

തീരുമാനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകണമെന്നില്ല

തീരുമാനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ആകണമെന്നില്ല


തിരുവനന്തപുരം: എല്ലാ തീരുമാനങ്ങളും എല്ലാ അവസരങ്ങളിലും നാം പൂര്‍ണമായി ആഗ്രഹിക്കുന്ന തരത്തിലായിരിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നത് സാമുദായിക സന്തുലനത്തെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് തീരുമാനങ്ങള്‍ എടുക്കേണ്ടി വരിക. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഏതെങ്കിലും സാമുദായിക വിഭാഗത്തോട് അനീതി ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെന്ന് പറഞ്ഞാല്‍ അത് തിരുത്താന്‍ തയ്യാറാണ്. 

അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച എന്‍.എസ്.എസ്സിന്റെ വിമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍ ഞങ്ങളെ സ്തുതിക്കുന്ന അഭിപ്രായം മാത്രമല്ല വിമര്‍ശങ്ങളും ഞങ്ങള്‍ സ്വീകരിച്ച് വിലയിരുത്തുമെന്നായിരുന്ന മറുപടി. കോണ്‍ഗ്രസിലെ എതിര്‍പ്പുകളോട് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു. ഓരോ സാഹചര്യം വിലയിരുത്തണം. ഓവറോളായ ലക്ഷ്യം കണ്ട് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. 

തീരുമാനം ഇതായിരുന്നെങ്കില്‍ ഇത്രയും ചര്‍ച്ച നടത്താതെ നേരത്തെയെടുക്കാമായിരുന്നില്ലേയെന്ന ചോദ്യത്തിന് എല്ലാ തീരുമാനങ്ങള്‍ക്കും ഒരു സമയമുണ്ട്. ഈ തീരുമാനത്തിനുള്ള സമയം ഇന്നായിരുന്നു. ഇത് കീഴടങ്ങലല്ല, അടിച്ചേല്പിക്കലുമല്ല. യു.ഡി.എഫില്‍ ആരും ആര്‍ക്കും കീഴടങ്ങുന്നില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് പതിവ്- മുഖ്യമന്ത്രി പറഞ്ഞു. 

ശക്തിയുള്ള പാര്‍ട്ടിക്കേ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ കഴിയൂ. ഇനിയും മന്ത്രിസ്ഥാനം ഒഴിച്ചിടുന്നില്ലേയെന്ന ചോദ്യത്തിന് ഒരു മന്ത്രിസ്ഥാനം ആവശ്യമായി വന്നാല്‍ രണ്ടൊഴിവുണ്ടാകുമെന്നായിരുന്നു മറുപടി. 

കാന്‍സര്‍ രോഗികളുടെ പെന്‍ഷന് വരുമാനപരിധി ഉയര്‍ത്തി

കാന്‍സര്‍ രോഗികളുടെ പെന്‍ഷന് വരുമാനപരിധി ഉയര്‍ത്തി 

 

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാന പരിധി മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 525 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സ നടത്തുന്നവര്‍ക്കും ബാധകമാക്കിയിട്ടുണ്ട്.

ഐ.എച്ച്.ആര്‍.ഡിയുടെ ഭാഗമായി തുടങ്ങാനിരിന്ന ഐ.സി.ടി അക്കാദമിയെ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കീഴിലാക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഐ.എച്ച്.ആര്‍.ഡി. ഐ.ടി. ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് ഐ.ടി വകുപ്പിന്റെ കീഴിലാണ്. മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറാകുന്നതുമായി ബന്ധപ്പെട്ട് വന്‍ വിവാദമുയര്‍ന്നിരുന്നു.

പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ എത്രയും വേഗം ലേലം ചെയ്ത് വില്‍ക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിലനിര്‍ണയം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. യുവജനക്ഷേമകാര്യ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സെക്ഷന്‍ അനുവദിക്കും. മലയോര വികസന ഏജന്‍സിയുടെ സ്‌പെഷ്യല്‍ ഓഫീസറായി ജോയിന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ എ.സ്റ്റാന്‍ലിയെ നിയമിച്ചിട്ടുണ്ട്. 

മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ വിദേശ സഹായത്തോടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്ക് 1.48 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ തുക കൂട്ടിനല്‍കാത്തതിനാല്‍ വിദേശ സഹായം നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും വിദേശ ഏജന്‍സികള്‍ക്ക് പിഴ നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്. 

കൊല്ലം തുറമുഖ വികസന പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. 165 കോടി രൂപ ചെലവുവരുന്ന പദ്ധതി റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഐ.എച്ച്.ആര്‍.ഡി ആസ്ഥാന മന്ദിരം പണികഴിപ്പിക്കാന്‍ പേട്ട വില്ലേജില്‍ 50 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിന് 25 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 

തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹരിപ്പാട് സ്വദേശി സുള്‍ഫിക്കറിന് അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 

 

സ്വരമാധുരിക്ക് സഭയുടെ സ്‌നേഹതംബുരു

സ്വരമാധുരിക്ക് സഭയുടെ സ്‌നേഹതംബുരു

 

 



തിരുവനന്തപുരം: അമ്പതുവര്‍ഷംകൊണ്ട് അമ്പതിനായിരത്തിലധികം പാട്ടുകള്‍ പാടി, മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയ കെ.ജെ. യേശുദാസിന് സംസ്ഥാന നിയമസഭയുടെ ആദരം.

1961-ല്‍ പാടിത്തുടങ്ങി 43 സംസ്ഥാന അവാര്‍ഡുകളും ഏഴ് ദേശീയ അവാര്‍ഡുകളും നേടിയ യേശുദാസ് മലയാളി ദിവസംതോറും കേള്‍ക്കുന്ന സ്വരമാധുരിയാണെന്ന് സ്​പീക്കര്‍ കാര്‍ത്തികേയന്‍. സംഗീതസാഗരത്തിന്റെ മറുകരയെത്തി നില്‍ക്കുമ്പോഴും വിനയാന്വിതനായി ജാതിഭേദം മതദ്വേഷം...എന്ന തന്റെ ആദ്യഗാനത്തിന്റെ ആശയത്തെ ജീവിതദര്‍ശനമായും സാമൂഹ്യവീക്ഷണമായും സൂത്രവാക്യമാക്കിയ വ്യക്തിത്വമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കാര്‍ത്തികേയന്‍ പറഞ്ഞു.

മനുഷ്യത്വത്തോടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന യേശുദാസ്, മുന്‍കൈയെടുത്ത് ബധിര-മൂക വിദ്യാര്‍ഥികളുടെ ശസ്ത്രക്രിയയ്ക്ക് നല്‍കുന്ന ധനസഹായം അദ്ദേഹത്തിന് സഹപ്രവര്‍ത്തകരോടുള്ള ദീനാനുകമ്പയുടെ ലക്ഷണമാണെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമസഭയുടെ സ്‌നേഹോപഹാരമായി തങ്കവര്‍ണത്തിലുള്ള 'തംബുരു' മുഖ്യമന്ത്രി യേശുദാസിന് സമ്മാനിച്ചു.

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍

75 വയസ്സ് കഴിഞ്ഞ തടവുകാരുടെ മോചനം ഉടന്‍ 

 


തിരുവനന്തപുരം: എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ തടവുകാര്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരക്കാര്‍ സമൂഹത്തിന് ദോഷംചെയ്യില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ജയില്‍മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

ജയില്‍വകുപ്പ് സൗരോര്‍ജത്തിലേക്ക് മാറുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തടവുകാരുടെ മോചനത്തിന് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തും.

ജയിലുകളില്‍ കഴിയുന്ന തടവുകാരോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാരിന്. ജയില്‍ ഉപദേശക ബോര്‍ഡ് ഉടന്‍ പുനഃസംഘടിപ്പിക്കും. സൗരോര്‍ജപദ്ധതി ഉള്‍പ്പെടെ ജയിലുകളില്‍ നടക്കുന്ന സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലുകളില്‍ നടക്കുന്ന സൗരോര്‍ജ പദ്ധതി പാരമ്പര്യേതര ഊര്‍ജപദ്ധതിയുടെ തുടക്കമാകും. ഈ വര്‍ഷം 10,000 വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. വീടൊന്നിന് രണ്ടുലക്ഷം രൂപ ചെലവ്‌വരും. മൂന്നില്‍ ഒരു ഭാഗം കേന്ദ്ര സര്‍ക്കാരും ഒരു ഭാഗം സംസ്ഥാന സര്‍ക്കാരും സബ്‌സിഡിയായി നല്‍കും. ഇതില്‍നിന്നും 10 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയും. ഒരു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി ഒരു ലക്ഷം വീടുകളിലേക്ക് വ്യാപിപ്പിക്കും. ഇതുവഴി 100 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആര്യാടന്‍ പറഞ്ഞു.

ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, ഡി.ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സ്, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സ്, ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, റസ്റ്റ്‌റൂം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.