UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 സെപ്റ്റംബർ 25, ഞായറാഴ്‌ച

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം തടയാന്‍ കര്‍ശന നടപടി

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പീഡനത്തിനിരയായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറായിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചെയര്‍മാനായ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവത്തോടെ പരിഗണിച്ച് വേഗത്തില്‍ നടപടികളുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. നമ്മുടെ സാസ്‌കാരിക പാരമ്പര്യത്തിന് നേര്‍ക്കുള്ള ചോദ്യ ചിഹ്നമാണിത്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ന്നേ മതിയാകൂ. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടികളും ഉണ്ടാകും. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെയുള്ള കര്‍ശന നിയമ നടപടികള്‍ ഇതിന്റെ ഭാഗമാണ്-മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്മീഷന്‍ റിപ്പോര്‍ട്ട് അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ച് നടപ്പാക്കണമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ക്ഷേമം ഉറപ്പാക്കാനായാല്‍ മാത്രമേ മാതൃകാസംസ്ഥാനമെന്ന ലക്ഷ്യം നേടാന്‍ കേരളത്തിന് കഴിയൂവെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ എം.എല്‍.എ, മരട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.ദേവരാജന്‍, കല്‍പ്പന ജോസഫ്, ബീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2011 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

പദ്മനാഭസ്വാമി ക്ഷേത്രം: അവസാനവാക്ക് സുപ്രീംകോടതിയുടേത്

ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയമിച്ച സാങ്കേതിക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിലയിരുത്താന്‍ അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രത്യേകയോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സാങ്കേതിക വൈദഗ്ധ്യത്തോടെ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാണ് പ്രത്യേക കമ്മിറ്റിയെ നിയമിച്ചത്. അവരുടെ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് ചര്‍ച്ച ചെയ്ത് ഉചിതമായ നടപടിയെടുക്കും. സുരക്ഷയുടെയും സ്വത്തിന്റെയും കാര്യത്തില്‍ സുപ്രീംകോടതിയുടേതാവും അവസാനവാക്ക്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

സ്വത്ത് ക്ഷേത്രത്തിന്‍േറതാണ്. സാധിക്കുമെങ്കില്‍ അത് ക്ഷേത്രത്തില്‍ത്തന്നെ സൂക്ഷിക്കണം. അതിനാവശ്യമായ സംരക്ഷണം സര്‍ക്കാര്‍ നല്‍കും. 233 പോലീസുകാരെ ക്ഷേത്രത്തിലേക്ക് കൂടുതലായി നിയമിച്ചിട്ടുണ്ട്. കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 14 കേന്ദ്രമന്ത്രിമാരെയാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കാണുന്നത്.

പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെക്കുറിച്ച് അത് സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെയല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള കാഡറിലാണെങ്കിലും ഇപ്പോള്‍ കേന്ദ്രത്തിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹം അപ്പീല്‍ കൊടുത്തതില്‍ സര്‍ക്കാറിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. താന്‍ ഏതായാലും ഈ കേസുമായി ബന്ധപ്പെട്ട് അപ്പീല്‍ സമര്‍പ്പിക്കില്ല -അദ്ദേഹം വ്യക്തമാക്കി.

100 ദിന പരിപാടി സര്‍ക്കാറിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മനസ്സുവെച്ചാല്‍ കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. അതിന് ഒരു ഉദാഹരണമാണ് 10,503 അധ്യാപകരെ സ്ഥിരപ്പെടുത്തി ശമ്പളം നല്‍കാനെടുത്ത തീരുമാനം. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് ഇതിലൂടെ പരിഹരിച്ചത്. കുട്ടികളുടെ തലയെണ്ണലും അധ്യാപകരെ പിരിച്ചുവിടലുമെല്ലാം ശാശ്വതമായി ഇല്ലാതാവുകയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യത 6.68 കോടി രൂപയാണ്. വിദ്യാഭ്യാസ അവകാശനിയമം, സര്‍വശിക്ഷാ അഭിയാന്‍, പഠനനിലവാരം മെച്ചപ്പെടുത്തല്‍ എന്നീ മൂന്നു പദ്ധതികളുടെ ഭാഗമായി കേന്ദ്രത്തില്‍നിന്ന് സഹായം ലഭിച്ചതോടെ ഈ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞു. കേന്ദ്രസഹായം ലഭിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ബാധ്യത ആറുകോടി രൂപയായി കുറഞ്ഞു -അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ ഉണ്ടാക്കലല്ല, ഫലം കാണിച്ചുകൊടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അതിന് നല്ല നിര്‍ദേശങ്ങള്‍ ഏതുഭാഗത്ത് നിന്നുണ്ടായാലും സ്വീകരിക്കും. ഡല്‍ഹിയില്‍നിന്ന് പൂര്‍ണ സഹകരണം സര്‍ക്കാറിന് ലഭിക്കുന്നുണ്ട് -ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

അസഹിഷ്ണുതയ്ക്ക് പരിഹാരം ഗുരുദേവ ദര്‍ശനം

വര്‍ക്കല: സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്ക് കാരണം സഹിഷ്ണുതയില്ലായ്മയാണെന്നും ഇതിനുള്ള പരിഹാരം ഗുരുദേവ ദര്‍ശനമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്' എന്നുതുടങ്ങിയ ഗുരുവിന്റെ ലളിതമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതാണ് സമൂഹത്തിലെ അസ്വസ്ഥതകള്‍ക്ക് കാരണം. ശ്രീനാരായണഗുരുവിന്റെ 84-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരിയില്‍ നടന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തം വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് മറ്റുള്ളവരെ നിന്ദിക്കാതെയും അവരെ ആദരിക്കുകയും ചെയ്തുകൊണ്ടുള്ള ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് കാലം ചെല്ലുന്തോറും പ്രസക്തി ഏറിവരികയാണ്. ഗുരു ഒരു സമുദായത്തിനുമാത്രമല്ല സമൂഹത്തിനാകെത്തന്നെ പ്രചോദനം നല്‍കുന്ന ശക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശിവഗിരിയിലെ സാരഥികളുടെ ലക്ഷ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ക്കലക്കും ശിവഗിരിക്കും പ്രത്യേകിച്ച് ഗുണം ചെയ്യുന്ന കോവളം-കൊല്ലം ദേശീയ ജലപാതയുടെ നിര്‍മാണം അടുത്തഘട്ടത്തില്‍ ഏറ്റെടുക്കും. ഇതിനായി കേന്ദ്രത്തിന്റെ ഫണ്ടുണ്ടെങ്കിലും ജലപാതയ്ക്ക്‌വേണ്ട സ്ഥലസൗകര്യം ലഭിക്കാത്തതാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രി കെ.ബാബു അധ്യക്ഷനായിരുന്നു.

2011 സെപ്റ്റംബർ 21, ബുധനാഴ്‌ച

നിക്ഷേപ അപേക്ഷകളില്‍ കാലതാമസം ഒഴിവാക്കും

തിരുവനന്തപുരം: നിക്ഷേപ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തടഞ്ഞുവെച്ച പദ്ധതി അപേക്ഷകളില്‍ നയപരമായ തീരുമാനം ആവശ്യമില്ലാത്തതില്‍ എത്രയുംവേഗം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഐ.ഡി.സി. കൊച്ചിയില്‍ സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമമായ എമര്‍ജിങ് കേരള 2012-ന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനകാര്യത്തില്‍ പോസിറ്റീവായാണ് സര്‍ക്കാര്‍ കാര്യങ്ങളെ കാണുന്നത്. കേരളത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുകയാണ് എമര്‍ജിങ് കേരളകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: പിണറായിക്ക് അഭിപ്രായപ്രകടനത്തിന് അര്‍ഹതയില്ല

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ സ്വത്ത് പൊതുമുതലാക്കണമെന്നു പറയാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ സ്വത്ത് ക്ഷേത്രത്തിന്‍േറതാണ്. അത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഒരുവശത്ത് പൊതുമുതല്‍ നശിപ്പിക്കുകയും മറുവശത്ത് ക്ഷേത്രസ്വത്ത് പൊതുമുതലാക്കണമെന്നുപറയുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ ക്ഷേത്രസ്വത്ത് പൊതുമുതലാക്കണമെന്നു പറയാന്‍ പിണറായി വിജയന് അര്‍ഹതയില്ല - മുഖ്യമന്ത്രി പറഞ്ഞു.

നിധിശേഖരം പൊതുസ്വത്തല്ല, ക്ഷേത്രത്തിന്റേത്‌


നിധിശേഖരം പൊതുസ്വത്തല്ല, ക്ഷേത്രത്തിന്റേത്‌


തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടെടുത്ത സ്വത്തുക്കള്‍ രാഷ്‌ട്രത്തിന്റെ പൊതുസ്വത്താണെന്നും ക്ഷേത്രഭരണത്തിന്‌ ഗുരുവായൂര്‍ മാതൃകയില്‍ സംവിധാനം ഉണ്ടാക്കണമെന്നുമുളള സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവനയോട്‌ യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അതു ക്ഷേത്രസ്വത്താണെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പത്രലേഖകരോട്‌ പറഞ്ഞു. ഒരു ഭാഗത്ത്‌ പൊതുസ്വത്ത്‌ നശിപ്പിക്കുന്നു. മറുഭാഗത്ത്‌ ക്ഷേത്ര സ്വത്ത്‌ പൊതുസ്വത്താണെന്ന്‌ പറയുന്നു. ആര്‍ക്കും അഭിപ്രായം പറയാം. സുപ്രീംകോടതി പറയുന്നതായിരിക്കും അവസാനം നടപ്പാകുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പുല്ലുമേടു ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ഹരിഹരന്‍നായര്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഉടന്‍തന്നെ നടപ്പാക്കേണ്ട പല നിര്‍ദേശങ്ങളും അതിലുണ്ട്‌.

ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്‌ഥരുടെയും യോഗം തിങ്കളാഴ്‌ച വിളിച്ചു കൂട്ടുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തെ പദ്ധതികളുടെ കരടിനെക്കുറിച്ച്‌ മന്ത്രിസഭ ചര്‍ച്ച ചെയ്‌തു. അവസാന ഘട്ടത്തില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്താനായി അടുത്ത മന്ത്രിസഭായോഗത്തിലേക്കു മാറ്റിവച്ചു.


2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

മാരിടൈം സര്‍വകലാശാലയ്ക്കായി 60 ഏക്കര്‍ നല്‍കും

കൊച്ചി: ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ സംസ്ഥാനത്തെ കാമ്പസ് സര്‍വകലാശാലയായി ഉയര്‍ത്തുന്നതിന് കൊച്ചിയില്‍ 60 ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ കൊച്ചി മുഖ്യ കാമ്പസിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ഐഐടി ക്കായി കേന്ദ്രം അനുമതി നല്‍കിയാല്‍ 500 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കുമെന്നും ആധുനിക കോഴ്‌സുകളുടെ അഭാവം മൂലം പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേരളത്തെ സംബന്ധിച്ച് ജലഗതാഗതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ജലഗതാഗത ചരക്കു നീക്കത്തിനുള്ള സാഹചര്യമൊരുക്കുന്നതിനായി അടുത്ത വര്‍ഷം ഡിസംബറിന് മുമ്പായി കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കബോട്ടാഷ് നിയമം സംബന്ധിച്ച് ഭേദഗതികള്‍ വരുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും ഇതിലൂടെ വല്ലാര്‍പാടത്തുള്‍പ്പെടെ കൂടുതല്‍ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരണ നടപടികള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞത് സംസ്ഥാനത്തിന് ഏറെ നേട്ടമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കബോട്ടാഷ് നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്ന് ചടങ്ങില്‍ മാരിടൈം മാനേജ്‌മെന്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസ് പറഞ്ഞു.

നോട്ടിക്കല്‍ സയന്‍സ് ആന്‍ഡ് മറൈന്‍ എന്‍ജിനിയറിങ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു. സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവത്കരണത്തിനുള്ള നിയമനിര്‍മാണം പൂര്‍ത്തിയായതായും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതിനുള്ള അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

മാരിടൈം സര്‍വകലാശാലക്ക് 60ഏക്കര്‍ നല്‍കും

കൊച്ചി: സംസ്ഥാനത്ത് മാരിടൈം സര്‍വകലാശാല സ്ഥാപിക്കാന്‍ 60 ഏക്കര്‍ സ്ഥലം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ കൊച്ചി മെയിന്‍ കാമ്പസ് അഡ്മിനിസ്‌ട്രേഷന്‍, അക്കാദമിക് ബ്ലോക്കുകളുടെ ശിലാസ്ഥാപനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന മാരിടൈം ബോര്‍ഡ് അടുത്തുതന്നെ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ഐ.ഐ.ടി അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ അതിനാവശ്യമായ 500 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുത്ത് നല്‍കും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ദിര ഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ റീജനല്‍ കാമ്പസ്, ജുഡീഷ്യല്‍ അക്കാദമി എന്നിവക്കെല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കൈമാറിയിട്ടുണ്ട്. ഇവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്.

1963ലെ കബോട്ടാഷ് നിയമം വല്ലാര്‍പാടം പദ്ധതിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. ഈ നിയമം ഭേദഗതി ചെയ്ത് വിദേശ കപ്പലുകളുടെ സാന്നിധ്യം വല്ലാര്‍പാടത്ത് ഉറപ്പാക്കി പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാറിനെ ധരിപ്പിച്ചിട്ടുണ്ട്.

ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം -കോട്ടപ്പുറം മേഖല 2012 ഡിസംബറോടെ പ്രവര്‍ത്തനയോഗ്യമാക്കും. തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ കൊല്ലംവരെയും കോട്ടപ്പുറം മുതല്‍ നീലേശ്വരം വരെയുമുള്ള ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയ ജലപാതക്കായി കേരളത്തിനനുവദിച്ച 225 കോടി ഇതിനായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം ചേരില്ലെന്നു മുഖ്യമന്ത്രി

കൊച്ചി/കോട്ടയം: കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ക്കു സ്വീകാര്യമായ രീതിയില്‍ പ്രശ്‌നപരിഹാരത്തിനാണു ശ്രമം. ആവശ്യമെങ്കില്‍ ഇരുവിഭാഗവുമായും സര്‍ക്കാര്‍ നേരിട്ടു ചര്‍ച്ച നടത്തും.

പുതിയ നിര്‍ദേശങ്ങള്‍ പലതുമുണ്ടെങ്കിലും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരുമായി ചര്‍ച്ചയ്‌ക്കുശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌, മന്ത്രി കെ. ബാബു, ബെന്നി ബഹനാന്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌, ഐ.ജി: ആര്‍. ശ്രീലേഖ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇരുവിഭാഗത്തിനും തുല്യനീതി ഉറപ്പാക്കും. പ്രശ്‌നം എത്രയും പെട്ടെന്നു പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശങ്ങള്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളെ അറിയിച്ചു മറുപടി വാങ്ങാന്‍ കലക്‌ടറെ ചുമതലപ്പെടുത്തി. സഭാതര്‍ക്കത്തില്‍ സര്‍ക്കാരിനു വ്യക്‌തമായ നിലപാടും കാഴ്‌ചപ്പാടുമുണ്ട്‌.

സമരം നിര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കില്ല. അങ്ങനെ വന്നാല്‍ പ്രശ്‌നം ഗുരുതരമാകാനാണു സാധ്യത. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആ നിലയ്‌ക്കാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം തന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചിനെ കാണുന്നതെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്തു പറഞ്ഞു.

എറണാകുളത്ത്‌ മുന്‍കൂട്ടി നിശ്‌ചയിച്ച പരിപാടിയുള്ളതിനാലാണു പ്രതിഷേധക്കാര്‍ വീട്ടിലേക്കു വരുന്നതിനുമുമ്പു പോകേണ്ടിവന്നത്‌. പകരം പരാതി സ്വീകരിക്കാന്‍ തന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011 സെപ്റ്റംബർ 18, ഞായറാഴ്‌ച

യെവന്‍ പുലി തന്നെ

മധ്യരേഖ

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമൂഴം നൂറുദിനം പൂര്‍ത്തിയാക്കിയപ്പോള്‍ ചെയ്യാമെന്നു പറഞ്ഞതിലേറെ ചെയ്തുവെന്ന സംഗതി ശത്രുക്കളും സമ്മതിക്കും. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഞാന്‍ കാണുന്നത് മന്ത്രിസഭ തന്‍േറതാണ് എന്ന ധാരണ ഉറപ്പിക്കുന്നതോടൊപ്പം ഷിബുവിനെയും ഗണേശനെയും പോലും തനിക്ക് തുല്യരായി അംഗീകരിക്കുന്ന പാര്‍ലമെന്‍ററി സമ്പ്രദായത്തിലുള്ള വിശ്വാസത്തിന് അടിവരയിടാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞുവെന്നതാണ്.
കഴിഞ്ഞ ഇ.ജ.മു. മന്ത്രിസഭയുടെ പ്രധാനദോഷം വീയെസ് നല്ല മുഖ്യമന്ത്രിയായി വളര്‍ന്നില്ല എന്നതാണ്. ആദര്‍ശമാണ് വീയെസിനെ രാഷ്ട്രീയത്തില്‍ എത്തിച്ചതും പാര്‍ലമെന്‍ററി വ്യാമോഹത്തിന് അടിമപ്പെട്ട കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കപ്പുറം രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയതും. മറ്റൊരുതരത്തില്‍ കാലനിര്‍ണയം നടത്തിയാല്‍ ഗൗരിയമ്മയുടെ സാന്നിധ്യം ചമച്ച വന്‍മതില്‍ ഒഴിവാകുകയും മുഖ്യമന്ത്രിസ്ഥാനം എത്തിപ്പിടിക്കാമെന്ന് തോന്നിത്തുടങ്ങുകയും ചെയ്തിടത്താണ് വീയെസിന്‍െറ ആദര്‍ശധീരതക്ക് ഭീഷണി തുടങ്ങിയത്. കക്ഷത്തിലിരിക്കുന്നതുംവേണം ഉത്തരത്തിലിരിക്കുന്നതും വേണം എന്ന ചിന്തകൂടെ ആയപ്പോള്‍ വീയെസ് വിഭാഗീയതയുടെ പ്രധാനാചാര്യനായി. അതുകൊണ്ടാണ് വീയെസിന് നല്ല മുഖ്യമന്ത്രി എന്ന് തെളിയിക്കാനാവാതെ പോയത്.
ഈയെമ്മെസ് മുതല്‍ കേരളം കണ്ട എല്ലാ മുഖ്യമന്ത്രിമാരും ഒന്നല്ളെങ്കില്‍ മറ്റൊരുതരത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. വീയെസാകട്ടെ മുഖ്യമന്ത്രിമാരുടെ നിരയില്‍ ശേഷം മുഖ്യമന്ത്രിമാര്‍ക്ക് കണ്ണ് കിട്ടാതിരിക്കാനുള്ള കോലം പോലെയാണ് ചരിത്രത്തില്‍ അവശേഷിക്കുക. ക്ഷുഭിതയൗവനവും ആദര്‍ശധീരതയും നഷ്ടപ്പെട്ടതോടെ വീയെസിന്‍െറ അപചയത്തിന് പരസഹായം ആവശ്യമില്ലാതായി.
വീയെസിന്‍െറ ഈ പരാജയം മാധ്യമങ്ങളും കോണ്‍ഗ്രസിലെ ബുദ്ധിജീവികളും മൂടിവെച്ചു. അതുവെറുതെയല്ല. ഗോര്‍ബച്ചേവിന് ശേഷമുള്ള നവീകരിക്കപ്പെട്ട കമ്യൂണിസത്തിന് കോണ്‍ഗ്രസുകാര്‍ പാലിച്ചില്ളെങ്കിലും പാടിപ്പുകഴ്ത്തിയ ഇടതുപക്ഷ -സോഷ്യലിസ്റ്റ് ചിന്താഗതികളോട് ഏറെ സാദൃശ്യം ഉണ്ട്. പിണറായിയും ഐസക്കും മറ്റും കേരളത്തില്‍ അതിന്‍െറ വക്താക്കളാകുമ്പോള്‍ കോണ്‍ഗ്രസിലെത്തേണ്ട കുറേപേര്‍ സീപീയെം പാളയത്തില്‍ എത്താനിടയുണ്ട്. അതിന് തടയിടാനുള്ള ഒരു മാര്‍ഗം അവരുടെ പ്രതിച്ഛായ മോശമാക്കുകയാണ്. അതിന് വീയെസിനെ ‘മലയാള മനോരമ’യും കോണ്‍ഗ്രസിലെ ബുദ്ധിജീവികളും ഉപകരണമാക്കി. കളിച്ചുകളിച്ച് കളത്തിന് പുറത്താവും എന്ന ഭീതി ജനിച്ചപ്പോള്‍ മാത്രമാണ് അവര്‍ കാല് മാറ്റി ചവിട്ടിയത്. അരുണാഭമായ അനാശാസ്യതകളെക്കുറിച്ചുള്ള കഥകള്‍ അതിനൊക്കെ എത്രയോ മുമ്പ് അന്തരീക്ഷത്തെ മലീമസമാക്കിയിരുന്നതാണ്. വളര്‍ത്തിയെടുത്തത് ഫ്രാങ്കന്‍സ്റ്റീനെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടോ തെരഞ്ഞെടുപ്പ് വന്ന് വാതില്‍ക്കല്‍ മുട്ടിയിട്ടോ ആവണം വീയെസിനെതിരെയും ആവാം ആരോപണം എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത്.
ഏതായാലും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍െറ കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹത്തിനുതന്നെ ആത്മഹത്യാപരമായി ചരിത്രത്തിന്‍െറ പരിപ്രേക്ഷ്യത്തില്‍. ഒരു മുഖ്യമന്ത്രിയും കുറേ കുഞ്ഞിക്കൂനന്മാരും എന്ന മട്ടിലായിരുന്നു ഒന്നാം വാര്‍ഷികം. പിന്നെപ്പിന്നെ ഒരു ഹരിശ്ചന്ദ്രനും കുറെ കാട്ടുകള്ളന്മാരും എന്നായി. ഉമ്മന്‍ചാണ്ടിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നതിന് വീയെസിന്‍െറ ശൈലി ഉപകരിച്ചു എന്നര്‍ഥം.
ഏത് ഉദ്യോഗത്തിലും മുന്‍ഗാമിയെയും പിന്‍ഗാമിയെയും കൂടെ ആശ്രയിച്ചാണ് ഇടക്കുള്ളയാള്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് വീയെസിന് പിറകെ വന്ന ഉമ്മന്‍ ചാണ്ടി ധാര്‍ഷ്ട്യമില്ലാത്ത, താന്‍മാത്രം നേരസ്ഥന്‍ എന്ന് തുടങ്ങിയ നാട്യങ്ങളില്ലാത്ത, സഹപ്രവര്‍ത്തകരെ ബഹുമാനപൂര്‍വം ഒപ്പം നിര്‍ത്തുന്ന, മുന്നണിയിലും പാര്‍ട്ടിയിലും സര്‍ക്കാറിലും ഒരുപോലെ സ്വീകാര്യനായ ജനപ്രിയനായകനായി വാഴ്ത്തപ്പെടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്‍െറ മുന്‍ഗാമിയോടുള്ള കടപ്പാട് മറന്നുകൂടാ. അച്യുതമേനോന്‍െറ പിറകെ വന്ന കരുണാകരനോ ആന്‍റണിയുടെ പിറകെ സ്ഥാനമേറ്റ ഉമ്മന്‍ചാണ്ടിക്ക് തന്നെയോ കിട്ടാതിരുന്ന സൗഭാഗ്യമാണ് ഇത് എന്ന് തിരിച്ചറിയാനുള്ള വിനയവും വിവേകവും ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരിക്കണം എന്ന് പറയാനാണ് ഇത്രയും എഴുതിയത്.
എന്നുവെച്ച് ഉ.ചാ. മോശക്കാരനൊന്നുമല്ല എന്നതിന് ചെങ്കല്‍ചൂളയാണ് സാക്ഷി. ആന്‍റണി മന്ത്രിസഭയില്‍ പയ്യനായ ഭവനനിര്‍മാണ മന്ത്രിയായിരുന്ന കാലത്ത് ഹജൂരില്‍നിന്ന് ‘യൂത്ത’ന്മാരുടെ തോളില്‍ കൈയിട്ട് ഗവണ്‍മെന്‍റ് പ്രസിന്‍െറ മുന്നിലെ മുറുക്കാന്‍കടയില്‍ നിന്ന് തിരോന്തരത്തിന്‍െറ പാനീയമായ ബോഞ്ചിയും കുടിച്ച് ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് മറഞ്ഞിരുന്നയാള്‍ ഒരുവര്‍ഷം കൊണ്ട് ചേരിനിര്‍മാര്‍ജന യജ്ഞത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കി. പട്ടം താണുപിള്ളയും പീയെസ് നടരാജപിള്ളയും സ്വപ്നം കണ്ട പദ്ധതി ആയിരുന്നു ആ പയ്യന്‍സ് വിജയകരമായി നടപ്പിലാക്കിയത്. ചുരുങ്ങിയകാലം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴും 1991 ല്‍ ധനമന്ത്രി ആയിരുന്നപ്പോഴും (പാമോയില്‍ പറയണ്ട. അത് ഒരു മണ്ടന്‍ കേസാണ്. ആദ്യം ഹനീഫാ ജഡ്ജി പറയട്ടെ. ബാക്കി പിന്നെ പറയാം. ഇപ്പോള്‍ സബ്ജൂഡിസല്ളേ!) ഒന്നരക്കൊല്ലം മുഖ്യമന്ത്രി ആയിരുന്നപ്പോഴും തെളിയിച്ച കാര്യക്ഷമത തന്നെയാണ് ഇപ്പോഴും നമ്മുടെ മുഖ്യമന്ത്രി തെളിയിക്കുന്നത്.
കാര്യക്ഷമത മാത്രമല്ല. ഒബാമക്കുവരെ കാണാവുന്ന കാമറ വെച്ചത് എന്നെ സ്വാധീനിക്കുന്നില്ല; പുതുപ്പള്ളിക്കാര്‍ക്ക് വേണ്ടി പണ്ട് കുഞ്ഞൂഞ്ഞ് ക്ളിന്‍റന് എഴുത്ത് എഴുതിയിട്ട് ഗുണമുണ്ടാകാഞ്ഞത് പോലെതന്നെ ഒരഭ്യാസം!. എന്നാല്‍, അതില്‍ ഒരു സന്ദേശം സന്നിവേശിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. സുതാര്യതയുടെ സുവിശേഷം ലോകമെങ്ങും -വിശേഷിച്ച് ഭാരതത്തില്‍ -സര്‍വ പ്രധാനമായി പ്രഘോഷിക്കപ്പെടുന്ന ഈ നാളുകളില്‍ ആ കാമറയുടെ തുറന്ന കണ്ണുകള്‍ ഒരു പ്രതീകമാണ്.
സുതാര്യത മാത്രവുമല്ല. ഉമ്മന്‍ചാണ്ടിയുടെ സുതാര്യ കേരളം പരിപാടി തന്‍െറ മുന്‍ഗാമി നടത്തിവന്ന വഴിപാടിനെക്കാള്‍ എത്രയോ മേലെയാണ് ഇപ്പോള്‍. അതിന്‍െറ അണിയറശില്‍പികളില്‍നിന്നുതന്നെ അറിയുന്നത്, ആ പരിപാടിയുടെ വിജയരഹസ്യം മുഖ്യമന്ത്രി അതിന് കല്‍പിക്കുന്ന പ്രാധാന്യവും അത് മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിതന്നെ സ്വയം ആലോചിച്ച് നല്‍കുന്ന ബുദ്ധിപൂര്‍വമായ നിര്‍ദേശങ്ങളുമാണ് എന്നത്രെ. പീയാര്‍ഡിയും സീഡിറ്റും എല്ലാം അവര്‍ ചെയ്യേണ്ടത് ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാല്‍, അവരുടെ പ്രചോദനം ഉമ്മന്‍ചാണ്ടിക്ക് ഈ പരിപാടിയോടുള്ള പ്രതിബദ്ധതയാണ്. പ്രതിബദ്ധതയാകട്ടെ ജനകീയനായ ഒരു മുഖ്യമന്ത്രിയുടെ വീക്ഷണത്തിന്‍െറ പ്രതിഫലനമാണുതാനും. കളിയിക്കാവിള മുതല്‍ ബേദടുക്കയും ബന്തടുക്കയും വരെ ഏത് പഞ്ചായത്തിലെയും ഏത് വാര്‍ഡിലും രണ്ടുപേരെയെങ്കിലും പേര് ചൊല്ലി വിളിക്കാന്‍ കഴിഞ്ഞിരുന്നു സ്മരണീയനായ ലീഡര്‍ കരുണാകരന്. ആ കാര്യത്തില്‍ കരുണാകരന് പിന്‍ഗാമിയാണ് ഉ.ചാ. അതുകൊണ്ടാണ് അദ്ദേഹത്തെ ജനകീയനായി ജനം വാഴ്ത്തുന്നതും.
നേതൃത്വശൈലിയില്‍ അച്യുതമേനോനാണ് ഒരു വലിയ അളവില്‍ ഉമ്മന്‍ചാണ്ടിയുടെ മാതൃക എന്ന് തോന്നുന്നു. വെള്ള ഈച്ചരനും എന്‍.കെ. ബാലകൃഷ്ണനും ടി.വി. തോമസും എമ്മെന്‍ ഗോവിന്ദന്‍നായരും കരുണാകരനും ദിവാകരനും ബേബിജോണും ഒക്കെ ഉള്‍പ്പെട്ടതായിരുന്നല്ളോ ആ മന്ത്രിസഭ. അവരില്‍ ഏറ്റവും കഴിവു കുറഞ്ഞവരില്‍ നിന്നുപോലും ശ്രദ്ധേയമായ സംഭാവനകള്‍ പ്രചോദിപ്പിക്കാന്‍ അച്യുതമേനോന് കഴിഞ്ഞു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഏതെങ്കിലും ഒരു ആശുപത്രി -അലോപ്പതി, ആയുര്‍വേദം, ഹോമിയോ -ഉണ്ടാകണം എന്ന യജ്ഞം എന്‍.കെ. ബാലകൃഷ്ണന്‍ എന്ന ഏറെയാരും ശ്രദ്ധിക്കാതിരുന്ന ആരോഗ്യമന്ത്രിയുടെ നേട്ടമായിരുന്നു. കണ്ടിടത്തോളം കേരളത്തിന്‍െറ പ്രിയപുത്രി ജയലക്ഷ്മിയെ ഭാവിയിലെ കെ.ആര്‍. ഗൗരി ആക്കുന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെ പോക്ക്. ആര്യാടനും കുഞ്ഞാലിക്കുട്ടിയും മാണിയും പോലെ മുഖ്യമന്ത്രിയാവാന്‍ പോന്നവരെയും ഇരിക്കൂര്‍ ഗാന്ധി ജോസഫിനെയും തിരുവഞ്ചൂരിനെയും പോലെ ഉറ്റ സുഹൃത്തുക്കളായവരെയും ജേക്കബ് തുടങ്ങിയ ഒറ്റയാന്മാരെയും അവരവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ അപഗ്രഥിച്ച് തിരിച്ചറിഞ്ഞ് ജനാധിപത്യത്തിന് യോജിച്ചമട്ടില്‍ ഒപ്പം കൊണ്ടുനടക്കാന്‍ കഴിയുന്നിടത്താണ് ഉ.ചാ., അച്യുതമേനോനോളം വളരുന്നത്.
ഉണ്ണിയെ കണ്ടിട്ട് ഊര് നന്നാവും എന്ന് തോന്നുന്നു. നന്മ വരട്ടേ.