UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂൺ 27, ശനിയാഴ്‌ച

വി.എസ്സിന്റെ പ്രവര്‍ത്തനം വിഴിഞ്ഞം അട്ടിമറിക്കാന്‍


 വിഴിഞ്ഞം പദ്ധതിയെ അട്ടമറിക്കാന്‍ അച്ചാരം വാങ്ങിയതു പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുകയും രേഖകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തശേഷവും പ്രതിപക്ഷ നേതാവ് ഈ നിലപാട് തുടരുന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്-മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഇപ്പോഴത്തെ ടെന്‍ഡര്‍ പ്രകാരം 60 വര്‍ഷത്തേക്ക് ഒരു ശതമാനം വരുമാനം മാത്രമേ സര്‍ക്കാറിന് ലഭിക്കൂ എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പ്രചരിപ്പിക്കുന്നത്. 60 വര്‍ഷം എന്നൊരു കാലാവധി പുതിയ കരാറിലേയില്ല. 

പുതിയ ഇ-ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം പങ്കാളി മുതല്‍മുടക്കി നടത്തുന്ന തുറമുഖേതര വാണിജ്യപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തവരുമാനത്തിന്റെ പത്തു ശതമാനം തുറമുഖ നടത്തിപ്പിന്റെ ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാറിനു നല്‍കണം. കൂടാതെ, നിര്‍മാണ കാലാവധിയായ നാലു വര്‍ഷത്തിനുശേഷം, തുറമുഖ നടത്തിപ്പിന്റെ പതിനഞ്ചാം വര്‍ഷം മുതല്‍, ഓരോ വര്‍ഷവും മൊത്തവരുമാനത്തിന്റെ 1%, 2%, 3% എന്നീ ക്രമത്തില്‍ ഓരോ വര്‍ഷവും 1% വീതം കൂടുന്ന രീതിയില്‍ 40% വരെ റവന്യൂ വിഹിതം സര്‍ക്കാറിന് നല്‍കണം. അതായത് നാല്പതാം വര്‍ഷം സംസ്ഥാന സര്‍ക്കാറിന് തുറമുഖ നടത്തിപ്പില്‍ നിന്നും 21% വരുമാന വിഹിതം ലഭിക്കും. 

തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത് നാലുവര്‍ഷത്തെ നിര്‍മാണ കാലാവധി ഉള്‍പ്പെടെ 40 വര്‍ഷത്തേക്കാണ്. അതിനു ശേഷം രണ്ടാം ഘട്ട വികസനം പൂര്‍ണമായും പങ്കാളി അവരുടെ മുതല്‍ മുടക്കില്‍ നടത്തുകയാണെങ്കില്‍ മാത്രം വീ ണ്ടും 20 വര്‍ഷത്തേക്ക് ലൈസന്‍സ് കാലാവധി നീട്ടിക്കൊടുക്കും. സ്വകാര്യ പങ്കാളി പൂര്‍ണമായും അവരുടെ മുതല്‍ മുടക്കില്‍ നടത്തുന്ന ര ണ്ടാം ഘട്ട വികസനത്തിന്റെ 41-ാം വര്‍ഷം ഇതില്‍ നിന്നും 22% വരുമാന വിഹിതം സംസ്ഥാനത്തിന് അധികമായി ലഭിക്കും. ഇത് ഒരു ശതമാനം വീതം വര്‍ഷംതോറും കൂടി 40% വരെ എത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഇടതുസര്‍ക്കാറിന്റെ കാലത്ത് ഉ ണ്ടാക്കിയ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് തികച്ചും എതിരായിരുന്നു. ഇതു പ്രകാരം 30 വര്‍ഷത്തേക്ക് യാതൊരു വരുമാനവും ഇല്ലായിരുന്നു.

പല പദ്ധതികളും ആരോപണങ്ങള്‍ ഉന്നയിച്ച് അട്ടിമറിച്ചതുപോലെ വിഴിഞ്ഞം പദ്ധതിയെയും ഇല്ലാതാക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കേരളം ദശാബ്ദങ്ങളായി സ്വപ്‌നം കാണുന്ന ഈ പദ്ധതിയില്‍ നിന്ന് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 


വിധിയെഴുത്ത് വികസന വിരുദ്ധര്‍ക്കെതിരെ



തിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചപ്പോള്‍മുതല്‍ അരുവിക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ മുന്നിലാണ്. രണ്ടും മൂന്നും സ്ഥാനത്തിനുവേണ്ടിയാണ് ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും മത്സരം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. തിരുവനന്തപുരത്ത് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതുപോലെ അരുവിക്കരയില്‍ സംഭവിച്ചാലും അദ്ഭുതപ്പെടേണ്ട.

കെട്ടുറപ്പുള്ളതും അതിശക്തവുമായ ഐക്യജനാധിപത്യമുന്നണി, ഒറ്റക്കെട്ടായി കോണ്‍ഗ്രസ്, യു.ഡി.എഫ്. സര്‍ക്കാറിന്റെ സമാനതകളില്ലാത്ത വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍, 45ലക്ഷത്തോളംവരുന്ന യുവാക്കളുടെ പ്രതീകമായ സ്ഥാനാര്‍ഥി, അഞ്ചുതവണ ജയിച്ച ജി. കാര്‍ത്തികേയന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന മണ്ഡലം... ശബരിയുടെ കുതിപ്പിനു നിരത്താന്‍ ഇനിയുമേറെ കാരണങ്ങളുണ്ട്.

അരുവിക്കര തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് ഞാന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രതിപക്ഷം ഈ വെല്ലുവിളി സ്വീകരിച്ചില്ല. എങ്കിലും ഞാന്‍ പറഞ്ഞതിലുറച്ചുനില്‍ക്കുന്നു. 

ഇടുക്കി അണക്കെട്ടിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ഇതാദ്യമായി ചില വന്‍കിടപദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ ആരംഭിക്കും. വിഴിഞ്ഞം തുറമുഖപദ്ധതിയും ചിറകുവിരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഇതുവരെ 1,22,391 പി.എസ്.സി. നിയമനമുള്‍പ്പെടെ 5.39 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചുവെന്ന് അഭിമാനപൂര്‍വം പറയട്ടെ. ബാറുകള്‍ അടച്ചുപൂട്ടിയതോടെ വീടുകളില്‍ സമാധാനാന്തരീക്ഷം സംജാതമായി. അപകടങ്ങളും ആത്മഹത്യകളും കുറഞ്ഞു. 

സംസ്ഥാനത്തുനടന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെറിയപതിപ്പാണ് അരുവിക്കര. അരുവിക്കരയുടെ മുക്കിലും മൂലയിലും കാര്‍ത്തികേയന്റെ സ്മരണകളുണര്‍ത്തുന്ന പ്രവൃത്തികളുണ്ട്. റോഡുകള്‍, പാലങ്ങള്‍, വെള്ളം, വെളിച്ചം, വിദ്യാഭ്യാസആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയകാര്യങ്ങളിലെല്ലാം കാര്‍ത്തികേയന്‍ ശ്രദ്ധപതിപ്പിച്ചു. അരുവിക്കരയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ഇതുവരെ അനുവദിച്ചത് 399.92 കോടി രൂപയാണ്. 

യു.ഡി.എഫ്. മുന്നോട്ടുവെയ്ക്കുന്നത് വികസനത്തിലും കരുതലിലും അധിഷ്ഠിതമായ പോസിറ്റീവ് രാഷ്ട്രീയമാണ്. എന്നാല്‍, എതിരാളികളോ? ബോംബുകളും കൊടുവാളുകളുമാണ് അവരുടെ ആയുധങ്ങള്‍. ടി.പി. ചന്ദ്രശേഖരന്‍ ഭീകരമായി കൊല്ലപ്പെട്ടപ്പോള്‍, കേരളം ഓര്‍ത്തു, ഇനിയെങ്കിലും സി.പി.എം. തെറ്റുതിരുത്തുമെന്ന്. അവര്‍ തിരുത്തിയില്ലെന്നുമാത്രമല്ല, അതിഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കുകയുംചെയ്യുന്നു. ഏറ്റവുമൊടുവില്‍ പാനൂരില്‍ ബോംബുനിര്‍മാണത്തിനിടയില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരാണു മരിച്ചത്. ആര്‍ക്കുവേണ്ടി ഉണ്ടാക്കുന്നതാണ് ഈ ബോംബുകള്‍? അരുവിക്കരയില്‍ ഇടതുസ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിക്കുന്നത് കണ്ണൂര്‍ലോബിയാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഒരൊറ്റ തിരഞ്ഞെടുപ്പുവിജയംപോലും നേടാനാകാത്തതിന്റെ കാരണത്തെക്കുറിച്ച് അവര്‍ ആത്മപരിശോധന നടത്തട്ടെ. 

സി.പി.എം. നേതൃത്വം ഒറ്റക്കെട്ടായി ഈനിമിഷംവരെ അരുവിക്കരയിലെ ജനങ്ങളോട് വോട്ടുചോദിച്ചിട്ടില്ല. യു.ഡി.എഫ്. നേതാക്കളെല്ലാവരും ഒറ്റക്കെട്ടായി വേദിയില്‍ അണിനിരക്കുമ്പോള്‍ സി.പി.എം. പലതട്ടിലാണ്. പ്രതിപക്ഷനേതാവ് തന്റെ വിലകുറഞ്ഞ പ്രസംഗങ്ങളുമായി ഒരുവശത്ത്. അദ്ദേഹത്തോടൊപ്പം വേദിപങ്കിടാന്‍ വിസമ്മതിച്ച് സമുന്നതനേതാക്കള്‍ മറുവശത്ത്. അതിപ്രമുഖനായ നേതാവാകട്ടെ കാണാമറയത്തും. 

വികസനമെന്നു കേള്‍ക്കുമ്പോള്‍, ചുവപ്പുകാണുന്ന കാളയെപ്പോലെയാണ് സി.പി.എം. 25വര്‍ഷത്തെ കേരളത്തിന്റെ ഏറ്റവുംവലിയ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖപദ്ധതി. പ്രത്യക്ഷമായും പരോക്ഷമായും പതിനായിരം യുവാക്കള്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ചെറുവിരലനക്കാതിരുന്ന മുന്‍ തുറമുഖവകുപ്പുമന്ത്രിയാണ് അരുവിക്കരയിലെ ഇടതുസ്ഥാനാര്‍ഥി. ഇങ്ങനെയൊരു സ്ഥാനാര്‍ഥി ജയിക്കുന്നതുകൊണ്ട് നാടിന് എന്തുപ്രയോജനം? 

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍പോകുമ്പോള്‍ പതിവുപോലെ അഴിമതിയാരോപണമുന്നയിച്ച് വിഴിഞ്ഞത്തിന് തടസ്സംസൃഷ്ടിക്കാനാണവര്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി പൂര്‍ണമായും സുതാര്യമായിരിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍, ഈ പദ്ധതി നടപ്പാക്കാതിരിക്കാന്‍വേണ്ടിയുള്ള അവരുടെ ശ്രമത്തിനുമുന്നില്‍ സര്‍ക്കാര്‍ പതറുകയില്ല. 

ഏതു തിരഞ്ഞെടുപ്പുവന്നാലും രണ്ടാമതൊരാളെ സ്ഥാനാര്‍ഥിയാക്കാനില്ലാത്ത ബി.ജെ.പി. ഒരാളെത്തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. തങ്ങളുടെ പാര്‍ട്ടിക്കാരന്‍പോലുമല്ലെന്നു വ്യക്തമാക്കപ്പെട്ട സിനിമാതാരം ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ടുപിടിക്കുന്നു. പരിണതപ്രജ്ഞനായ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ യോഗങ്ങളില്‍ ആളെക്കൂട്ടാന്‍ ഇതല്ലാതെ മറ്റുമാര്‍ഗമില്ല. 

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കാന്‍ പ്രതിപക്ഷനേതാവിനെ സി.പി.എം. ക്വട്ടേഷന്‍ നല്‍കി അരുവിക്കരയിലേക്ക് ഇറക്കിവിട്ടിരിക്കയാണ്. വിലകുറഞ്ഞ പരിഹാസവചനങ്ങളുമായി സ്വന്തം പദവിയെ താഴ്ത്തിക്കെട്ടുന്ന അദ്ദേഹത്തോടു സഹതപിക്കാം. ദേശീയ ഗെയിംസിനെതിരെ എന്തായിരുന്നു പ്രചാരണം. സി.പി.എം. എം.എല്‍.എ. നല്‍കിയ ഹര്‍ജിയില്‍ അന്വേഷണംനടത്തിയ സി.ബി.ഐ., മേളയില്‍ ഒരുവിധ അഴിമതിയും നടന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കയാണ്. പ്രതിപക്ഷനേതാവുതന്നെ നിരന്തരമായ നിയമപോരാട്ടം നടത്തി അഴിമതിയുടെപേരില്‍ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചിട്ട് ഇപ്പോള്‍ അദ്ദേഹത്തെ കൂട്ടുപിടിച്ചാണ് അഴിമതിക്കെതിരെയെന്നുപറഞ്ഞ് സമരം നടത്തുന്നത്. ഇതാണ് സി.പി.എം. ഉയര്‍ത്തുന്ന എല്ലാ അഴിമതിയാരോപണങ്ങളുടെയും നിജസ്ഥിതി.

കോണ്‍ഗ്രസ്സിലെ വെള്ളിനക്ഷത്രമായിരുന്നു ജി.കെ. ആദര്‍ശത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപം. അരുവിക്കരയെക്കുറിച്ച് കാര്‍ത്തികേയന്‍ ഒരു സ്വപ്നം കാത്തുസൂക്ഷിച്ചിരുന്നു. അവ സഫലമാകാന്‍ ശബരീനാഥന് നാടിന്റെ അനുഗ്രഹമുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. 


2015, ജൂൺ 25, വ്യാഴാഴ്‌ച

ദേശീയ ഗെയിംസ്: ആരോപണം ഉന്നയിച്ച ജനപ്രതിനിധികള്‍ കേരളജനതയോടെ മാപ്പ് പറയണം


തിരുവനന്തപുരം: ദേശീയ ഗെയിംസ് ഏറ്റവും മികച്ചനിലയില്‍ സംഘടിപ്പിച്ചതിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ദേശീയ െഗയിംസ് സി.ഇ.ഒ. ജേക്കബ് പുന്നൂസ് അടക്കമുള്ള ഉദ്യോഗസ്ഥരെയും മന്ത്രിസഭായോഗം അഭിനന്ദിച്ചു. പരാതിയും അന്വേഷണവും നടക്കുന്ന സാഹചര്യത്തിലാണ് അഭിനന്ദനം വൈകിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 
സി.ബി.ഐ. അന്വേഷണം നടത്തി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ആരോപണം ഉന്നയിച്ചവര്‍ക്ക് കനത്ത തിരിച്ചടിയാണ്. ഉത്തരവാദപ്പെട്ട ജനപ്രതിനിധി പോലും അതിലുണ്ടെന്നത് ദുഃഖകരമാണ്. തെളിവുകളും വ്യക്തമായ അറിവുമില്ലാതെ സംസ്ഥാനത്തിന് ഏറ്റവും അഭിമാനകരമാകുമായിരുന്ന സംരംഭത്തെ വിലയിടിച്ച് കാണിച്ചത് നിര്‍ഭാഗ്യകരമാണ്. ദേശീയ ഗെയിംസ് നടത്തുരുത്, നീട്ടിവെയ്ക്കണം, നടത്തിയാല്‍ സംഘാടകര്‍ ജയിലിലാകും എന്നൊക്കെ പറഞ്ഞു. ആത്മാര്‍ഥതയുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ച ജനപ്രതിനിധികള്‍ കേരളജനതയോടെ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പുതിയ ആരോപണങ്ങള്‍ അരുവിക്കര തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്


തിരുവനന്തപുരം: സോളാറിലും ബാര്‍ കോഴ വിഷയങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളുമെല്ലാം അരുവിക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഴിമതി ആരോപിച്ച് ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഈ സര്‍ക്കാരിനെ ഓടിക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ നടക്കില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഴിഞ്ഞത്തും സോളാറിലും ബാര്‍ കോഴയിലും ദേശീയ ഗെയിംസിലുമെല്ലാം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കിട്ടിയില്ല. പ്രതിപക്ഷ ആക്ഷേപങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ കത്ത് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. കത്ത് കൃത്രിമമായി നിര്‍മിച്ചതാണെന്ന് കോടതി കണ്ടെത്തി. വ്യാജ കത്ത് നിര്‍മിച്ചയാളെ അറസ്റ്റ് ചെയ്തു, മാപ്പു സാക്ഷിയാക്കി. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ തന്നെ ആരോപണങ്ങള്‍ നിഷേധിച്ചു. ഒളികാമറെവച്ച് നേട്ടം കൊയ്യാമെന്നു കരുതിയാല്‍ കേരളത്തില്‍ നടക്കില്ല. കോടതി വിധിയിലെ പല ഭാഗങ്ങളും മാധ്യമങ്ങളില്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നവര്‍ തെളിവുണ്ടെങ്കില്‍ സോളാര്‍ കമ്മീഷനില്‍ കക്ഷി ചേരാത്തത് എന്തു കൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പുറത്തുവരട്ടെ.

ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ ശബ്ദ രേഖ ബാറുടമകളുടെ കൈയിലുണ്ടെങ്കില്‍ പുറത്തുവിടണം. ഒളികാമറയിലെ സംഭാഷണം തന്റേതാണെന്ന് അംഗീകരിക്കാനോ തള്ളാനോ വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്‍ തയ്യാറായിട്ടില്ല. സത്യം അറിയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല. മദ്യം എന്ന സാമൂഹിക വിപത്തിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതുമൂലം നഷ്ടമുണ്ടായ ബാറുടമയുടെ ആരോപണമാണ് പ്രതിപക്ഷം ഏറ്റുപിടിച്ചത്. യു.ഡി.എഫിന്റെ മദ്യനയത്തിന് കിട്ടുന്ന അംഗീകാരമാകും അരുവിക്കര തിരഞ്ഞെടുപ്പ് ഫലം. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

7,000 കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6,000 കോടിയും അഴിമതിയാണെന്ന് സി.പി.എം. പി.ബി. അംഗം പിണറായി വിജയന്‍ ആരോപിച്ചു. പിന്നെ അദ്ദേഹത്തിനെ കണ്ടിട്ടില്ല. കോടിയേരി ആരോപണം ഉന്നയിച്ചപ്പോള്‍ അഴിമതി 300 കോടിയായി താഴ്ന്നു. എത്ര ലാഘവത്തോടെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാലാണ് ഇതുവരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്റണിയെ അധിക്ഷേപിച്ചതിന് അരുവിക്കര മറുപടി നല്കും


തിരുവനന്തപുരം: സംശുദ്ധ രാഷ്ട്രീയജീവിതം നയിക്കുന്ന എ.കെ.ആന്റണിയെപ്പോലെ ആദരണീയ നേതാവിനെ പ്രതിപക്ഷനേതാവ് അധിക്ഷേപിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പരനാറി പ്രയോഗത്തിന് കൊല്ലത്തെ ജനങ്ങള്‍ പിണറായി വിജയന് ചുട്ട മറുപടി കൊടുത്തിരുന്നു. അതേ നാണയത്തില്‍, പ്രതിപക്ഷ നേതാവിന് അരുവിക്കരയിലെ ജനങ്ങള്‍ മറുപടി നല്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ലൈറ്റ് മെട്രോ തീരുമാനം വൈകില്ല


തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതിക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും ധനവകുപ്പും വെവ്വേറെ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. വ്യത്യസ്ത അഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികം. മെട്രോ റെയില്‍ ഉപദേശകന്‍ ഇ. ശ്രീധരനെക്കൂടി വിശ്വാസത്തിലെടുത്താവും തീരുമാനം എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജൂൺ 23, ചൊവ്വാഴ്ച

പ്രവാസി വായ്പ: ബാങ്കുകള്‍ സമീപനം മാറ്റണം



തിരുവനന്തപുരം: പൊതുജനത്തിന് വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പ്രവാസി പുനഃരധിവാസ പദ്ധതികളോട് ഭൂരിപക്ഷം ബാങ്കുകളും വിമുഖത കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമാകാന്‍ രണ്ട് ബാങ്കുകള്‍ മാത്രമാണ് മുന്നോട്ടുവന്നത്. ഇത്തരം നിലപാടുകളില്‍ തിരുത്തല്‍ വരുത്താന്‍ ബാങ്കുകള്‍ തയ്യാറാകണം. പ്രവാസി പുനഃരധിവാസ പദ്ധതികള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ബാങ്കുകളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

അതുപോലെ തന്നെയാണ് വിദ്യഭ്യാസ വായ്പയുടെ കാര്യത്തിലും ഭവനവായ്പയുടെ കാര്യത്തിലുമുള്ള ബാങ്കുകളുടെ സമീപനം. എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിയോട് സഹകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം.

വിദ്യഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥി ഏതെങ്കിലും സാഹചര്യത്തില്‍ മരണപ്പെട്ടാല്‍ വായ്പാ തുകയില്‍ ഇളവ് നല്‍കുന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കണം. വിദ്യഭ്യാസ വായ്പകള്‍ക്ക് ഏകീകൃത സ്വഭാവം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുടെ സംസ്ഥാനതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇടതുമുന്നണി ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കന്‍ ശ്രമിക്കുന്നു


തിരുവനന്തപുരം: അക്രമത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാടിന് ഉപകാരപ്രദായ കാര്യങ്ങള്‍ ചെയ്ത് ജനപിന്തുണ നേടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇതോടെയാണ് അക്രമത്തിലൂടെ തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താമെന്ന നിലപാട് അവര്‍ സ്വീകരിച്ചത്.

സ്വന്തം പാര്‍ട്ടിക്കാരെ ബോംബുണ്ടാക്കാനും ബോംബെറിയാനും ഒടുവില്‍ രക്തസാക്ഷിയാക്കാനുമാണ് സി.പി.എം ശ്രമം. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് ശേഷമെങ്കിലും ഇടതു മുന്നണി അക്രമം വെടിയുമെന്ന് കരുതിയിരുന്ന കേരള ജനതയാണ് യഥാര്‍ത്ഥില്‍ മണ്ടന്‍മാരായത്. ജനങ്ങളെ അക്രമഭീഷണിയിലൂടെ നിശബ്ദരാക്കാമെന്ന ധാരണ ഉപേക്ഷിക്കാന്‍ ഇടതുമുന്നണിക്കാകുന്നില്ല.

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മിന് വോട്ടിലൂടെ മറുപടി പറയാനുള്ള സുവര്‍ണ്ണാവസരമാണ് അരുവിക്കരക്കാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര കരുമലക്കോട് നടന്ന കുടുംബയോഗതത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനവും കരുതലുമെന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് നന്മ ചെയ്യാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാനും സ്റ്റാര്‍ട്ട് അപ് പദ്ധതിയിലൂടെ യുവാക്കളെ തൊഴില്‍ ധാതാക്കളാക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ ചെറുപ്പക്കാരെ ബോംബുണ്ടാക്കാനാണ് ഇടതുമുന്നണി പഠിപ്പിക്കുന്നത്.

ഈ നാലു കൊല്ലം കൊണ്ട് ഐ.ടി കയറ്റുമതി 3,000 കോടിയില്‍ നിന്നും 10,000 കോടിയാക്കാനും നമുക്ക് സാധിച്ചു. എന്നാല്‍ ഇതൊക്കെ എത്ര വര്‍ഷം മുമ്പ് തന്നെ സാധിക്കുമായിരുന്നെന്ന വസ്തുത നാം മറക്കരുത്. കമ്പ്യൂട്ടറിനെ എതിര്‍ത്ത് കേരളത്തിന്റെ ഐ.ടി വികസനത്തെ പിറകോട്ട് കൊണ്ടുപോയവരാണ് ഇന്നിപ്പോള്‍ ഇന്റര്‍നെറ്റിലൂടെ വോട്ട് പിടിക്കുന്നത്. കേരളത്തിലെ വലിയൊരു കൂട്ടം യുവാക്കള്‍ കര്‍ണ്ണാടകയില്‍ പോയി ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥ സൃഷ്ടിച്ചത് ഇടതുമുന്നണിയാണ്. 

വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കേരളത്തിനായി നടപ്പിലാക്കുന്നത് യു.ഡി.എഫ് സര്‍ക്കാരാണ്. ഏത് വികസനപദ്ധതി വരുമ്പോഴും അതിനെ അഴിമതിയുടെ പേരുപറഞ്ഞ് പുറകോട്ടടിക്കുന്നതാണ് ഇടടതുനയം. ഈ സമീപനം ഇനി തുടരാന്‍ അനുവദിക്കില്ല. പരാതികളോ, ആശങ്കകളോ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്. പക്ഷേ അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങളുടെ പുറത്ത് പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറല്ല. ബോംബ് രാഷ്ട്രീയം കൈമുതലായുള്ള ഇടതുമുന്നണിയോണോ, ജനനന്മ ലക്ഷ്യമിടുന്ന ഐക്യജനാധിപത്യ മുന്നണിയോണോ ഈ നാട് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അരുവിക്കരക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015, ജൂൺ 21, ഞായറാഴ്‌ച

സൗജന്യങ്ങള്‍ മാത്രം നല്‍കി ഒരു സമുദായത്തേയും ഉദ്ധരിക്കാനാവില്ല



ആര്യനാട് : സൗജന്യങ്ങള്‍ മാത്രം നല്‍കി ഒരു സമുദായത്തേയും ഉദ്ധരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മോസ്റ്റ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്‍ അരുവിക്കര മണ്ഡലം കണ്‍വെന്‍ഷന്‍ ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

യോഗത്തില്‍ ജി.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സന്തുഷ്ടമായ സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ചെറുതും വലുതുമായി വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും നീതി ലഭിക്കത്തക്ക വിധത്തിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 




സോളാര്‍ കേസിലെ വിധി: സര്‍ക്കാരിനുള്ള അംഗീകാരം



തിരുവനന്തപുരം: സോളാര്‍ കേസിലെ കോടതിവിധി സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈ കേസില്‍ സ്വതന്ത്രമായ അന്വേഷണമാണ് നടന്നതെന്നതിന്റെ തെളിവാണ് വിധി. സരിതയ്ക്ക് പണം നല്‍കിയെന്ന െഫനി ബാലകൃഷ്ണന്റെ ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിലെ പരാതിക്കാരന്‍ ബാബുരാജനെ താന്‍ കണ്ടിട്ടില്ല. തന്റെ പേരില്‍ സരിത നല്‍കിയ കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെകാലത്ത് ഇതുപോലൊരു പരാതി വന്നപ്പോൾ വെറും കൊടുക്കൽവാങ്ങൽ കാര്യം എന്ന നിലയിൽ ക്രിമിനൽ കേസെടുക്കേണ്ടെന്ന നിലപാടാണു സ്വീകരിച്ചത്. എന്നിട്ടാണു നിയമപരമായി മുന്നോട്ടുപോയ തങ്ങളെ അവർ വിമർശിക്കുന്നത്. ഇപ്പോള്‍ കുറ്റംചുമത്തി ശിക്ഷ വാങ്ങി നല്‍കിയ യു.ഡി.എഫ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.