UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ലൈറ്റ് മെട്രോ: ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ല


തിരുവനന്തപുരം–കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ നിർമാണത്തിന്റെ ചുമതലയിൽ നിന്ന് ഡിഎംആർസിയെ ഒഴിവാക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.

കൊച്ചി മെട്രോ നിർമാണത്തിനു പൂർത്തിയാക്കിയ നടപടിക്രമങ്ങൾ ലൈറ്റ് മെട്രോയുടെ കാര്യത്തിലും നിർവഹിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുമതിയാണ് ഇക്കാര്യത്തിൽ ആദ്യം വേണ്ടത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാൽ ലൈറ്റ് മെട്രോയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന്റെ അന്തിമ നിലപാട് അറിയാൻ ശ്രീധരൻ തിരിച്ചെത്തിയാലുടൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. 


ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്തും


കേരളത്തിലെ ചെറുതും വലുതുമായ തുറമുഖങ്ങൾ വികസിപ്പിച്ച് ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്താനാണു സർക്കാരിന്റെ ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയജലപാതയുടെ കോവളം–കോട്ടപ്പുറം ഭാഗവും കോട്ടപ്പുറം–മഞ്ചേശ്വരം ഭാഗവും പൂർത്തീകരിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ 763 കോടി രൂപ ചെലവിൽ മൂന്നുവർഷം കൊണ്ടു പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ചെന്നൈയിലെ മലബാർ പോർട് പ്രൈവറ്റ് ലിമിറ്റഡിനാണു നിർമാണച്ചുമതല. 30 വർഷത്തേക്കു തുറമുഖത്തിന്റെ നടത്തിപ്പ് ഈ കമ്പനിക്കായിരിക്കും. വരുമാനത്തിന്റെ നിശ്ചിതശതമാനം കമ്പനി ഈ കാലയളവിൽ സർക്കാരിലേക്ക് അടയ്ക്കുന്ന രീതിയിലാണു നടത്തിപ്പ് കരാർ.

ശിലാസ്ഥാപനദിവസം‌ തന്നെ പണികളും ആരംഭിച്ച് പൊന്നാനിയിലെ നിർദിഷ്ട വാണിജ്യ തുറമുഖം ചരിത്രത്തിലേക്കു നങ്കൂരമിട്ടു തുടങ്ങി. തുറമുഖത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വേദി വിട്ടയുടൻ കരിങ്കല്ല് നിറച്ച ലോറികൾ തുറമുഖ നിർമാണസ്ഥലത്തേക്കു നീങ്ങി. പുലിമുട്ടിനോടു ചേർന്ന ഭാഗത്ത് കല്ലിടുന്ന ജോലിയാണ് ആദ്യദിനം തുടങ്ങിയത്. മലബാറിന്റെ സ്വപ്നപദ്ധതിക്ക് അങ്ങനെ തറക്കല്ലിടൽദിനത്തിൽ‌ തന്നെ ശുഭാരംഭം.


2015 ഓഗസ്റ്റ് 9, ഞായറാഴ്‌ച

പെരുവള്ളൂര്‍ ഇനി ലഹരിവിമുക്തപഞ്ചായത്ത്‌


തേഞ്ഞിപ്പലം: പെരുവള്ളൂരിനെ സമ്പൂര്‍ണ ലഹരിവിമുക്ത പഞ്ചായത്തായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ലഹരിവിമുക്തമാകുന്ന സംസ്ഥാനത്തെ രണ്ടാമത്തേതും മലബാര്‍ മേഖലയില്‍ ആദ്യത്തേതുമായ പഞ്ചായത്താണ് പെരുവള്ളൂര്‍.

ലോകത്തിനുതന്നെ മാതൃകയായ ജനസമൂഹമായി പെരുവള്ളൂരിലെ ജനങ്ങള്‍ മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാന്‍ ജനങ്ങള്‍തന്നെ മുന്നിട്ടിറങ്ങണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണപിന്തുണയും ഉണ്ടാകും- അദ്ദേഹം പറഞ്ഞു.

പെരുവള്ളൂരിനെ ലഹരിമുക്തമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായവര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യമന്ത്രി വിതരണംചെയ്തു. 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് പഞ്ചായത്തില്‍ ലഹരിവിമുക്തപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എല്ലാ വാര്‍ഡുകളിലും സമിതികള്‍ രൂപവത്കരിച്ച് ബോധവത്കരണവും ഗൃഹസമ്പര്‍ക്കവും പ്രദര്‍ശനവും സംഘടിപ്പിച്ചു. 

പെരുവള്ളൂരിനെ കഴിഞ്ഞമാസം സമ്പൂര്‍ണ അഴിമതിരഹിത പഞ്ചായത്തായി ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

ജനാധിപത്യ ശക്തികളുടെ ഐക്യത്തിന് തടസ്സം സി.പി.എമ്മിന്റെ കോണ്‍ഗ്രസ് വിരോധം


 മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിനും കെട്ടുറപ്പിനും തടസ്സം സൃഷ്ടിക്കുന്നത് സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആര്‍.എസ്.പി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ രാഷ്ട്രീയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബി.ജെ.പി. ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ദേശീയതലത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം മുമ്പെന്നത്തേക്കാളും അനിവാര്യമാണിന്ന്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ഒരു സ്ഥാനമുണ്ട്. മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിനും ഇടതുപക്ഷത്തിന്റെ പങ്ക് വലുതാണ്. എന്നാല്‍ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം. അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം ആ ദൗത്യം നിറവേറ്റുന്നതില്‍നിന്ന് മാറിപ്പോകുന്നെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ബി.ജെ.പി.യുടെ വിജയം താത്കാലികമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കയാണ്. ഒരുവര്‍ഷംകൊണ്ട് ജനങ്ങള്‍ക്ക് അവരിലുള്ള പ്രതീക്ഷ അസ്തമിച്ചു. അവരുടെ വാക്കും പ്രവൃത്തിയും രണ്ടാണ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കൂടുന്തോറും ജനവിശ്വാസം നഷ്ടമാകും. വിശ്വാസം നഷ്ടമായ ജനങ്ങളിപ്പോള്‍ ആശങ്കയിലും ബി.ജെ.പി. സര്‍ക്കാരിനോട് അമര്‍ഷത്തിലുമാണ്.


കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഒരു മുന്നണി മാറി മറ്റൊരു മുന്നണി വരുന്ന രീതി അവസാനിക്കാന്‍ പോവുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യു.ഡി.എഫ്. തന്നെ അധികാരത്തില്‍വരും. അരുവിക്കര തിരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാണ്. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിന് വല്യേട്ടന്‍ മനോഭാവമില്ല. ഒന്നും അടിച്ചേല്പിക്കുന്ന സമീപനവുമില്ല. സമവായത്തിന്റെ മാര്‍ഗത്തിലെ എപ്പോഴും നീങ്ങിയിട്ടുള്ളു. ഇനിയും ആ നയം തന്നെ തുടരും. യു.ഡി.എഫിന് ശക്തിപകരുന്നത് ഈ നയമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനഹിതമറിഞ്ഞ് സമീപനത്തില്‍ മാറ്റം വരുത്തേണ്ട കാലമാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സമ്മേളനത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അധ്യക്ഷത വഹിച്ചു. ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ. സ്വാഗതം പറഞ്ഞു.

നീതി ആയോഗ് പഠിക്കാതെ ഏര്‍പ്പെടുത്തിയ ആസൂത്രണസംവിധാനം


 രാജ്യത്ത് നിലനിന്ന ആസൂത്രണക്കമ്മീഷന്റെ പ്രസക്തി മനസ്സിലാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചവത്സരപദ്ധതികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് കുതിപ്പുണ്ടാക്കിയത്. തുണി റേഷനായി വാങ്ങിയ സമൂഹം ഇന്ന് സ്‌പേസ് യുഗത്തിലേക്കുയര്‍ന്നു. എല്ലാ മേഖലയിലും ഇങ്ങനെ അത്ഭുതാവഹമായ നേട്ടമുണ്ടാക്കിയതിനു പിന്നില്‍ പഞ്ചവത്സരപദ്ധതികളാണ്.

1952 മുതല്‍ നിലവില്‍വന്ന് പുരോഗതിയുണ്ടാക്കിയ ആ ആസൂത്രണസംവിധാനം ഇപ്പോഴില്ല. വ്യാപകമായ മാറ്റമുണ്ടാക്കിയ ആസൂത്രണസമിതി ഇല്ലാതായി. പകരം നീതി ആയോഗ് നിലവില്‍വന്നു. പക്ഷേ, നീതി ആയോഗ് എന്താണെന്നുപോലും പല സംസ്ഥാനങ്ങള്‍ക്കും അറിയില്ല. വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടുമില്ല. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു. എന്നാല്‍, ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല. ആസൂത്രണത്തിന്റെ പ്രസക്തി മനസ്സിലാക്കി വേണ്ടത്ര പഠനം നടത്തി നീതി ആയോഗ് കൊണ്ടുവരികയായിരുന്നു ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികമ്മീഷന്‍ രൂപവത്കരണം അന്തിമഘട്ടത്തില്‍

 
 പ്രവാസികളുടെ ക്ഷേമത്തിനായുള്ള പ്രവാസികമ്മീഷന്‍ രൂപവത്കരണം അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികമ്മീഷന്‍ രൂപവത്കരണം തത്വത്തില്‍ അംഗീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ഓണ്‍ലൈന്‍ വോട്ടിങ് അവകാശം അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടാണ് എടുത്തത്. സമീപഭാവിയില്‍ ഈ നിര്‍ദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. പ്രവാസികള്‍ക്കായി ആദ്യമായി മന്ത്രിയും പ്രത്യേക വകുപ്പും രൂപവത്കരിച്ചത് കേരള സര്‍ക്കാരാണ്. ഈ മാതൃകയാണ് പിന്നീട് കേന്ദ്രം ഉള്‍ക്കൊണ്ടത്. എന്തിനെയും ഏതിനെയും സംശയിക്കുന്ന മലയാളിയുടെ സ്വഭാവം മാറ്റിയെടുത്തത് പ്രവാസികളാണ്. സ്വാതന്ത്ര്യത്തിനുശേഷം വന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും നമ്മള്‍ ആദ്യം സംശയത്തോടെയാണ് വീക്ഷിച്ചത്. ട്രാക്ടറും കമ്പ്യൂട്ടറും ഐ.ടി.യുമെല്ലാം നമ്മള്‍ സംശയിച്ചു. എന്നാല്‍ വികസന രാജ്യങ്ങളുടെ നേട്ടങ്ങള്‍ നേരിട്ടുകണ്ട പ്രവാസികളാണ് ഇക്കാര്യത്തില്‍ മലയാളിക്കുള്ള സംശയദൃഷ്ടി മാറ്റിയത്. - മുഖ്യമന്ത്രി പറഞ്ഞു. 

2015 ജൂലൈ 29, ബുധനാഴ്‌ച

കലാമിന്റെ മൃതദേഹം കേരളത്തിലെത്തിക്കണം


മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മൃതദേഹം രാമേശ്വരത്തേക്കുള്ള വഴിമധ്യേ തിരുവനന്തപുരത്ത് ഹ്രസ്വനേരത്തേക്ക് വയ്ക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

തിരുവനന്തപുരവും കേരളവും ഡോ. കലാമിന്റെ കര്‍മഭൂമിയായിരുന്നെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ  ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

രാവിലെ പത്തുമണിക്ക് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നതിനു മുമ്പ് രാവിലെ ഒന്‍പതു മണിയോടെ ഡല്‍ഹി കേരള ഹൗസില്‍ നിന്ന് നേരിട്ടും ഫാക്‌സ് വഴിയുമാണ് കത്ത് എത്തിച്ചത്. ഇതേ ആവശ്യം തിങ്കളാഴ്ച രാത്രിയിലും ഫോണ്‍ മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രി  അറിയിച്ചിരുന്നു. കലാമിന്റെ കുടുംബവവുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 സംസ്‌കാരച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

രാമേശ്വരത്ത് വ്യാഴാഴ്ച നടക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.  മുഖ്യമന്ത്രിയുടെ രണ്ടാം തീയതി വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.  ദേശീയതലത്തില്‍ ഏഴു ദിവസത്തെ ദു:ഖാചരണം നടക്കുന്നതിനാലാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ജഡ്ജിയുടെ പ്രസ്താവന ശരിയായില്ല


 അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ജഡ്ജിയുടെ പ്രസ്താവന ശരിയായില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞാല്‍ അത് കേട്ട് മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല താന്‍. സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു വേണ്ടിയാണ് എ.ജിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അഭിഭാഷകരെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജി വന്ന വഴി മറക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. എ.ജിയെ വിമര്‍ശിച്ചത് കേസുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞാണ്. എ.ജിയുടെ ഓഫീസ് ഒരു ഭരണഘടനാ സ്ഥാപനമാണ്, അത് അടച്ചുപൂട്ടാന്‍ പറയുന്നത് എങ്ങിനെയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബാര്‍കേസില്‍ ബാര്‍ ഉടമകള്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിന്റെ നടപടിയെ വിമര്‍ശിച്ചത് ശരിയാണ്, അത് ഇനിയും തുടരും. സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ നിയമോപദേശകന്‍ എത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടം


 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദി അറിയിച്ചു.

ഇത്തരത്തിലുള്ള കാര്യങ്ങളെ സര്‍ക്കാര്‍ തുടര്‍ന്നും സഹായിക്കുമെന്നും, നീലകണ്ഠശര്‍മയുടെ കുടുംബത്തോട് പ്രത്യേകനന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍സിസിയുടെ മാതൃകയില്‍ യാഥാര്‍ഥ്യമാക്കും

 
 എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂറ്റ്-റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം ആര്‍.സി.സിയുടെ മാതൃകയില്‍ സ്വയംഭരണസ്ഥാപനമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സൊസൈറ്റി രൂപീകരണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.  

പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായുള്ള 10 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നും ലഭ്യമാക്കും. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനാവശ്യമായ 450 കോടിരൂപ, സംസ്ഥാനസര്‍ക്കാരിന്റെ ഗാരന്റിയിന്മേല്‍, എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്പയായി നല്‍കും. സംസ്ഥാന വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ തിരിച്ചടയ്ക്കുക. 

300 കിടക്കകള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടുഘട്ടങ്ങളിലായാണ് നിര്‍മ്മിക്കുക. ആദ്യഘട്ടത്തില്‍ 150 കിടക്കകള്‍ക്കുള്ള സൗകര്യമൊരുക്കും. പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി  സ്‌പെഷല്‍ ഓഫീസറെ നിയമിക്കും.  

ആവശ്യമായ ജീവനക്കാര്‍, ഉപകരണങ്ങള്‍ മുതലായവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ സന്നിഹിതരായിരുന്ന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനെയും ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസറായ ഡോ. വി.പി. ഗംഗാധരനെയും ചുമതലപ്പെടുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താല്‍ക്കാലിക ഓഫീസും ഔട്ട്‌പേഷ്യന്റ് വിഭാഗവും എറണാകുളം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് താമസിയാതെ ആരംഭിക്കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, പൊതുമരാമത്തുമന്ത്രി, ആരോഗ്യവകുപ്പ് സെക്രട്ടറി, ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.  ഡോ. വി.പി. ഗംഗാധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാക്കുക. തിരുവനന്തപുരം ആര്‍.സി.സിയുടേതിനു സമാനമായ സേവനങ്ങള്‍ ഇവിടെയും ലഭിക്കും.