UDF

2013, ജൂലൈ 25, വ്യാഴാഴ്‌ച

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാന്‍ കണ്‍സോര്‍ഷ്യം

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാന്‍ കണ്‍സോര്‍ഷ്യം
തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിക്കാനായി സംസ്ഥാനത്ത് ഒരു കണ്‍സോര്‍ഷ്യം രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സാം പിട്രോഡ മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പത്ത് നിര്‍ദേശങ്ങളില്‍ ഒന്നാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്ത മാതൃകയിലായിരിക്കും കണ്‍സോര്‍ഷ്യം ഓഫ് റിട്ടയേഡ് എക്‌സ്‌പേര്‍ട്‌സ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് (സി.ആര്‍ .ഇ.ഡി) ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ വകുപ്പ് മന്ത്രിയായിരിക്കും കണ്‍സോര്‍ഷ്യത്തിന്റെ ചെയര്‍മാന്‍ . വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനായിരിക്കും. എട്ടംഗ ഡയറക്ടര്‍ ബോര്‍ഡും ഉണ്ടാകും. കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ വിദശദമായി ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മാണ പദ്ധതിക്കുവേണ്ടി ഹഡ്‌കോയില്‍ നിന്ന് 150 കോടി രൂപ വായ്പയെടുക്കാന്‍ തീരദേശ വികസന കോര്‍പ്പറേഷനെ മന്ത്രിസഭ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍ : 
കൊച്ചി ബോള്‍ഗാട്ടിയിലെ നിര്‍ദിഷ്ട ലുലു എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കും. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ 61 താത്കാലിക ജീവനക്കാരെ 2000 ആഗസ്ത് മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ സ്ഥിരപ്പെടുത്തും. വയനാട് ജില്ലയിലെ മുട്ടിലില്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും ഇല്ലാത്ത കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് സ്‌പെഷ്യല്‍ സ്‌കൂളിന് എയ്ഡഡ് പദവി നല്‍കും. നഗരാസൂത്രണ വിഭാഗത്തിലെ വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്താന്‍ 16 തസ്തികകള്‍ സൃഷ്ടിക്കും. ചീഫ് ടൗണ്‍ പഌനിങ് ഓഫീസറുടെ പദവിയുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും വിജിലന്‍സ് വിഭാഗം മേധാവി. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമ ശിക്ഷക് അഭിയാന്‍ (ആര്‍ .എം.എസ്.എ) പ്രകാരം അഞ്ചു ജില്ലകളിലെ 30 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലെ സ്‌കൂളുകളാണിത്. പെരുമ്പാവൂരിലെ പാറമട ദുരന്തത്തിലും ചാവക്കാട് തിരയില്‍ പെട്ടും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും.