UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂലൈ 7, ചൊവ്വാഴ്ച

റാങ്ക് ലിസ്റ്റ് കാലാവധി ദീര്‍ഘിപ്പിച്ചത് പത്തു തവണ


തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 10 തവണ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ആകെ 1704 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു ദീര്‍ഘിപ്പിച്ചിട്ടുള്ളത്. ഇതു മൂലം ആകെ എത്രപേര്‍ക്ക് നിയമനം ലഭ്യമായിട്ടുണ്ടെന്നും ഓരോ ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്കു നിയമനം ലഭിച്ചു എന്നുമുള്ള വിവരങ്ങള്‍ പിഎസ്‌സിയില്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ അനുവദിക്കില്ല


തിരുവനന്തപുരം: ഇടുക്കി പെരുവന്താനം വില്ലേജിലെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ എസ്‌റ്റേറ്റില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പൊതു വഴി അടക്കാനും ഗേറ്റ് വെച്ച് ടോള്‍ ഏര്‍പ്പെടുത്താനുമുള്ള തോട്ടം ഉടമയുടെ ആവശ്യം അംഗീകരിക്കില്ല. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ഒരു തോട്ടം ഉടമ ജനങ്ങളെ ബന്ദിയാക്കുന്ന നിലപാടിനെതിരെ കര്‍ശന നടപടിയെടുക്കും. കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുവന്താനം എസ്‌റ്റേറ്റില്‍ ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഗേറ്റ് സ്ഥാപിക്കാനെത്തിയ എ ഡി എമ്മിനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അവതരാണാനുമതി തേടിയത്.

എ ഡി എമ്മിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ഇ എസ് ബിജിമോള്‍ തന്നെയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. 

ഹൈക്കോടതി ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിനാലാണ് ഗേറ്റ് പുനസ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മേഖലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കമ്പനിയുടെ നിലപാടിനെതിരാണ്. ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നതെന്ന മത്സരത്തില്‍ ഒന്നാമതെത്താന്‍ നടത്തിയ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് അവിടെ അരങ്ങേറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


സേവനങ്ങള്‍ വേഗമെത്തിക്കുന്നതില്‍ സര്‍ക്കാറിന് വിജയം


തിരുവനന്തപുരം: സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വിജയം കാണുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഇ-ഗവേണന്‍സ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ ലളിതമാക്കേണ്ടിവരുന്നുവെങ്കില്‍ അക്കാര്യംകൂടി കാര്യക്ഷമമായി പരിഹരിച്ചുവേണം മുന്നോട്ടുപോകേണ്ടത് - മുഖ്യമന്ത്രി പറഞ്ഞു. 

ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍, ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വത്ക്കരണം, വസ്തു നികുതി ഡിജിറ്റലൈസേഷന്‍, സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം, സമന്വയ ആപ്ലിക്കേഷന്‍, സുരേഖ, സമഗ്ര ആപ്ലിക്കേഷനുകള്‍ എന്നിവയാണ് ആരംഭിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ  അഞ്ചാം വര്‍ഷത്തെ പ്രമുഖ പദ്ധതികളിലൊന്നായ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്ക് നേരിട്ട് എത്തിക്കുന്നതാണ് ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി.  ബാങ്ക് അക്കൗണ്ട് വഴിയും പോസ്റ്റ് ഓഫീസ് അക്കൗണ്ടു വഴിയുമാണ് പെന്‍ഷന്‍ വിതരണം. ഇതിനു ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇലക്ട്രോണിക് മണി ഓര്‍ഡര്‍ വഴിയും പെന്‍ഷന്‍ തുക എത്തിച്ചുകൊടുക്കും. മേല്‍പ്പറഞ്ഞ അഞ്ച് സ്‌കീമുകളിലായി 29,38,867 ഗുണഭോക്താക്കള്‍ സംസ്ഥാനത്തുണ്ട്. ഇവര്‍ക്കായി പ്രതിമാസം 213 കോടിയിലേറെ രൂപ വച്ച് ഒരു സാമ്പത്തിക വര്‍ഷം 2556 കോടിയിലേറെ രൂപ വിതരണം ചെയ്യും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. 

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സേവന സോഫ്ട്‌വെയറിലൂടെ ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകളുടെ കംപ്യൂട്ടര്‍വല്‍ക്കരിക്കും. സംസ്ഥാനത്തെ 978 ഗ്രാമപഞ്ചായത്തുകള്‍, അഞ്ച് കോര്‍പ്പറേഷനുകള്‍, 60 മുനിസിപ്പാലിറ്റികള്‍, കണ്ണൂര്‍ കന്റോണ്‍മെന്റ് ഉള്‍പ്പെടെയുള്ള 1044 രജിസ്‌ട്രേഷന്‍ യൂണിറ്റുകളില്‍ നിന്നും ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍  ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍  www.surekha.ikm.in എന്ന വെബ്‌സൈറ്റ് സജ്ജമാണ്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒപ്പോ സീലോ ആവശ്യമില്ലാത്തതും ഏതു ഗവണ്‍മെന്റ്" ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. എന്നാല്‍ അപൂര്‍ണ്ണവും നശിച്ചുപോയതുമായ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഈ സംവിധാനത്തില്‍ ലഭ്യമല്ല. 

കേരളത്തിലെ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഒരു കോടി ഇരുപത് ലക്ഷത്തില്‍പരം വസ്തുനികുതി വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. http://tax.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ വാര്‍ഡ് നിലവില്‍ വന്ന വര്‍ഷവും, കെട്ടിടത്തിന്റെ വാര്‍ഡ് നമ്പറും, ഡോര്‍ നമ്പറും നല്‍കിയാല്‍ വസ്തുനികുതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. 2015-16 വര്‍ഷത്തില്‍ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുമുള്ള വസ്തു നികുതി ഇ-പേയ്‌മെന്റായി ഒടുക്കുന്നതിനുള്ള സംവിധാനം ഇതിലൂടെ ലഭ്യമാകും. തൊഴില്‍ നികുതി, ലൈസന്‍സിംഗ്, പരസ്യനികുതി, വിനോദ നികുതി മുതലായവയും ശേഖരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി വികസിപ്പിച്ചിട്ടുള്ള സങ്കേതമാണ് സഹായ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം. ഇതു നടപ്പാക്കുന്ന സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും.  വിദ്യാര്‍ത്ഥികളുട ദൈനംദിന ഹാജര്‍ രേഖപ്പെടുത്തുകയും ഹാജരാകാത്തവരുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസ്. സംവിധാനം വഴി അയക്കും. പരീക്ഷകളുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങളും പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എസ്.എം.എസ്. വഴിയും ഇ-മെയില്‍ വഴിയും രക്ഷാകര്‍ത്താക്കളില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

ജോലിഭാരവും സമയ നഷ്ടവും ലഘൂകരിക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഒരൊറ്റ വിന്‍ഡോയില്‍ ലഭ്യമാകുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് സമന്വയ. പ്രവര്‍ത്തന സഹായികള്‍, ഉത്തരവുകള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗരേഖകള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ മുതലായവയും സമന്വയയില്‍ ലഭ്യമാണ്. 

സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുവാന്‍ പഞ്ചായത്തുവകുപ്പും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും നടപ്പാക്കിയിട്ടുള്ള ആപ്ലിക്കേഷനുകളാണ് വെബ് ആപ്ലിക്കേഷനായ സുരേഖയും മൊബൈല്‍ ആപ്ലിക്കേഷനായ സമഗ്രയും. സുരേഖ www.surekha.ikm.in എന്ന വെബ് അഡ്രസ് വഴിയും സമഗ്ര ആന്‍ഡ്രോയ്ഡ് മൊബൈല്‍ പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളും വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകളും വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കെട്ടിടനികുതി വിവരങ്ങള്‍, ഇ-പേയ്‌മെന്റ്, ഫയല്‍ നിജസ്ഥിതി അറിയല്‍ മുതലായ സേവനങ്ങള്‍ സൗജന്യമായി സുരേഖയിലൂടെയും സമഗ്രയിലൂടെയും ലഭ്യമാണ്.

കേരളത്തില്‍ ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളുടെ നിശ്ശബ്ദ വിപ്ലവമാണ് നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. പദ്ധതി ഇനിമുതല്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനും വിവാഹ രജിസ്‌ട്രേഷന്‍ ഒരു ദിവസത്തിനകവും നല്‍കാന്‍ കഴിയും. ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ ഡാറ്റ പാസ്‌പോര്‍ട്ട് ഓഫീസില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. വെരിഫിക്കേഷന് ഇത് ഉപയോഗിക്കാനാവുമെന്നും മന്ത്രി മുനീര്‍ പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും മന്ത്രി മുനീറും കെ.മുരളീധരന്‍ എം.എല്‍.എ.യും നിര്‍വഹിച്ചു. 


2015, ജൂലൈ 6, തിങ്കളാഴ്‌ച

യുഡിഎഫിലേക്ക് ആരെയും വിളിക്കുന്നില്ല, ആഗ്രഹം പറഞ്ഞാല്‍ ആലോചിക്കാം.


യു.ഡി.എഫിലേക്ക് ആരെയും വിളിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്നണി പ്രവേശനത്തിന് ആരെങ്കിലും ആഗ്രഹമറിയിച്ചാല്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  സി.പി.ഐ യു.ഡി.എഫിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ആരെയും വിളിച്ച് യു.ഡി.എഫിലേക്ക് ചേര്‍ക്കുന്ന സമീപനമില്ല. ആര്‍ക്കെങ്കിലും വരണമെന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ നോക്കും. വിളിച്ചാല്‍ വരാന്‍ പറ്റിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ടെന്‍ഷനുണ്ടാകും. അതുണ്ടാക്കാനില്ല.-ഉമ്മന്‍ചാണ്ടി പറഞ്ഞു.

പി.സി.ജോര്‍ജിനെതിരായ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളോട് അത് മാണിസാറിനോടാണ് ചോദിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.സി.ജോര്‍ജ് കേരളാകോണ്‍ഗ്രസിലെ ഒരു അംഗമാണ്.

ആ ചോദ്യം മാണിസാറിനോടാണ് ചോദിക്കേണ്ടത്. യു.ഡി.എഫിന്റെ സ്ഥാനത്തു നിന്നും അദ്ദേഹം പോയല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വയാനാട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തന നിയന്ത്രണം കളക്ടര്‍ ആരുമായും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ്. ഈ കാലഘട്ടത്തിന് ചേര്‍ന്ന തീരുമാനമല്ലത്.

മൂന്ന് നിലയ്ക്ക് മുകളിലേക്ക് കെട്ടിടങ്ങള്‍ വേണ്ടെന്ന് പറയുന്നത് ശരിയായ നിലപാടല്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നാണ് കളക്ടര്‍ തന്നോട് പറഞ്ഞത്. അതേ കുറിച്ച് പരിശോധിക്കും. പരിസ്ഥിതി സംരക്ഷിക്കണമെന്നുള്ള നിലപാടു തന്നെയാണ് സര്‍ക്കാരിന്റേത്.

എന്നാല്‍ മൂന്ന് നിലകെട്ടിടങ്ങളേ പാടുള്ളൂവെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. അതേസമയം പരിസ്ഥിതി സൗഹൃത നിര്‍മ്മാണ പ്രവര്‍ത്തനം വേണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ദോഷം വരുന്ന ഒരു ഭേദഗതിയോടും കേരളസര്‍ക്കാരിന് യോജിക്കാന്‍ കഴിയില്ല. വികസനം വേണമെന്നകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത സംസ്ഥാനമാണ് കേരളം.

പക്ഷേ വികസനത്തിന് വേണ്ടി ഭൂമി എടുക്കുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥന്‍ ഒരു ത്യാഗം ചെയ്യുകയാണ്. സമൂഹത്തിന്റെ പൊതുന•യ്ക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്. അത്തരത്തില്‍ ത്യാഗം ചെയ്യുന്ന കര്‍ഷകന് ന്യായമായ നഷ്ടപരിഹാരം സമയബന്ധിതമായി ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

അതുകൊണ്ടുതന്നെ  ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയോട് ഒരു തരത്തിലും യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്: പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം


 ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനുകൂല പ്രതികരണമാണ് മന്ത്രി സുഷമാ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മാര്‍ച്ച് 12-നുമുമ്പ് ജോലി വാഗ്ദാനം ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് കുറഞ്ഞത് 35,000 പൗണ്ട് ശമ്പളമില്ലെങ്കില്‍ മടങ്ങിപ്പോകണമെന്ന് നിയമം പാസ്സാക്കിയ പശ്ചാത്തലത്തില്‍ ധാരാളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയെ അറിയിച്ചു. നഴ്‌സുമാരടക്കമുള്ള നിരവധിപ്പേര്‍ ഇതില്‍ താഴെമാത്രം ശമ്പളം ലഭിക്കുന്നവരാണ്. ഇക്കാര്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

2015, ജൂലൈ 3, വെള്ളിയാഴ്‌ച

കാലവര്‍ഷക്കെടുതി നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കും


 കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കിവരുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന് കൃഷിവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

കുലച്ചവാഴയ്ക്ക് 100 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 3 രൂപയായും, റബ്ബറിന് 300 രൂപയുടെ സ്ഥാനത്ത് 40 രൂപയും, കമുകിന് 150 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 20 രൂപയായും കുറച്ച് ഉത്തരവിറങ്ങി. ഇത് കര്‍ഷകര്‍ക്ക് വളരെ വലിയ ആഘാതമാണ് നല്‍കിയിട്ടുള്ളത്.

ഒരു നല്ലയിനം വാഴവിത്ത് വാങ്ങണമെങ്കില്‍ 20 രൂപയെങ്കിലും ചെലവാകും അത് കൃഷി ചെയ്ത് വിളവെടുപ്പിന്റെ സമയമാകുമ്പോഴേക്കും കുറഞ്ഞത് 150 രൂപയെങ്കിലും കര്‍ഷകന് ചെലവുവരും ഈ സാഹചര്യം നിലനില്‍ക്കെയാണ് നാമമാത്രമായ നഷ്ടം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇത് കര്‍ഷകരോടുള്ള വിവേചനമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് വിളനഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ. സബ്മിഷനില്‍ ആവശ്യപ്പെട്ടു. 

2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ദേശീയ ദുരന്ത പ്രതികരണനിധി മാനുവല്‍ പ്രകാരം പ്രകൃതിക്ഷോപത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ 2012-ലെ ഉത്തരവ് പ്രകാരം നല്‍കിവന്നിരുന്ന നഷ്ടപരിഹാരതുക 2015-ല്‍ കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കിയ പുതിയ മാനദണ്ഡപ്രകാരം വെട്ടിച്ചുരുക്കുകയും നഷ്ടപരിഹാരത്തിന് പകരം അടിയന്തിര ആശ്വാസധനസഹായമാക്കി മാറ്റുകയും ചെയ്തിരുന്നു. 

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിരക്കുകള്‍ പ്രകാരമുള്ള തുകയുടെ 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാനവിഹിതവുമായാണ് കാലവര്‍ഷക്കെടുതിക്ക് നല്‍കിവരുന്നത്. എന്നാല്‍ മാനദണ്ഡനിരക്കുകള്‍ക്ക് എതിരായി ധനസഹായം നല്‍കേണ്ടിവരുമ്പോള്‍ അധികതുക സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വഹിക്കേണ്ടിവരുന്നത്. 

ഇതിനായി കൃഷിവകുപ്പിന്റെ തനത് ഫണ്ട് വിനിയോഗിക്കുന്നതിന് കൃഷിവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വരുംകാലങ്ങളില്‍ കാര്‍ഷികവിളകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി കാര്‍ഷികവിള ഇന്‍ഷ്യുറന്‍സ് പദ്ധതി വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 2, വ്യാഴാഴ്‌ച

വയനാട്ടില്‍ ബഹുനിലക്കെട്ടിടം: കളക്ടറുടെ നിലപാടിനോട് യോജിപ്പില്ല


തിരുവനന്തപുരം: സുരക്ഷാ കാരണങ്ങളാല്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട് ജില്ലാ കളക്ടര്‍ ഇത്തരത്തില്‍ ഉത്തരവ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കേരളം പോലെ സ്ഥലം ഏറ്റവും കുറവുള്ള സ്ഥലങ്ങളില്‍ ബഹുനില കെട്ടിടം പാടില്ലെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. പരിസ്ഥിതി സൗഹൃദമായും സുരക്ഷാ സംവിധാനം പാലിച്ചുമുള്ള നിര്‍മാണം ആണ് വേണ്ടത്. 

അഗ്നിശമന ഉപകരണങ്ങളില്ലാത്തതിനാല്‍ മൂന്നുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഫയര്‍ഫോഴ്‌സ മേധാവി നല്‍കിയ ഉത്തരവിനോടും സര്‍ക്കാരിന് യോജിപ്പില്ല. സുരക്ഷാ ഉപകരണങ്ങളില്ലെങ്കില്‍ അത് വാങ്ങി നല്‍കേണ്ടത് അഗ്നിശമന സേനയും സര്‍ക്കാരുമാണ്. അതിനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നവരെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തും


തിരുവനന്തപുരം: രാഷ്ട്രീയലക്ഷ്യത്തോടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിലെ ജനം അഴിമതിയെ വെറുക്കുന്നു. അതുപോലെ രാഷ്ട്രീയ ലക്ഷ്യത്തോടെ തെറ്റായ അഴിമതി ആരോപണം ഉന്നയിക്കുന്നവരെയും വെറുക്കുന്നു. 

പണവും മദ്യവും ഒഴുക്കി യു.ഡി.എഫ്. അരുവിക്കരയില്‍ ജയിച്ചുവെന്ന് സി.പി.എം. നേതാക്കള്‍ പറയുന്നത് അവിടത്തെ വോട്ടര്‍മാരെ അവഹേളിക്കലാണ്. പിറവത്തും നെയ്യാറ്റിന്‍കരയിലും തോറ്റപ്പോഴും അവര്‍ പറഞ്ഞത് പണവും മദ്യവും ഒഴുക്കിയെന്നാണ്. അതുകൊണ്ടാണ് അവര്‍ തോറ്റുകൊണ്ടിരിക്കുന്നത്. 46000 വോട്ട് അവര്‍ക്കും കിട്ടിയില്ലേ. പരാജയകാരണം കണ്ടെത്തി തിരുത്തുന്നതിനു പകരം ജനങ്ങളെ നിന്ദിക്കുന്ന സി.പി.എം. നേതാക്കള്‍ മാപ്പു പറയണമെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഞങ്ങള്‍ ഒരിക്കലും സി.പി.എമ്മുകാരെപ്പോലെ പറയില്ല. ജനങ്ങളെക്കുറിച്ച് മതിപ്പുണ്ട്. ഇന്നത്തെ രീതിയില്‍ പോയാല്‍ സി.പി.എം. മൂന്നാമത് ആയാലും അത്ഭുതപ്പെടേണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. അതു ന്യായീകരിക്കുന്ന വിലയിരുത്തലാണ് സി.പി.എം. കേന്ദ്ര നേതൃത്വം നടത്തിയത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നു ദേശീയ നേതൃത്വം വിലയിരുത്തിയത് കുറെയൊക്കെ യാഥാര്‍ഥ്യ ബോധത്തോടെയാണ്. കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ ആഗ്രഹിക്കുന്നത് പോസിറ്റീവ് രാഷ്ട്രീയമാണ്. യു.ഡി.എഫ്. സ്വീകരിക്കുന്ന നിലപാടും അതാണ്. അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. 2006നു ശേഷം ഒരു തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ്. ജയിക്കാത്തതിനു കാരണം അവരുടെ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ്. അവര്‍ക്ക് ആളില്ലെന്നു താന്‍ പറയില്ല. തെറ്റായ പാതയില്‍ പോയാല്‍ ജനങ്ങള്‍ തങ്ങളെയും ശിക്ഷിക്കും.

യു.ഡി.എഫ്. വിട്ടുപോയ ആരെയും തിരികെ കൊണ്ടു വരാന്‍ ശ്രമിക്കില്ല. തങ്ങള്‍ ആരെയും പുറത്താക്കിയിട്ടില്ല. അതുകൊണ്ട് തിരികെ വിളിക്കേണ്ട കാര്യവുമില്ല. സി.പി.എമ്മുകാര്‍ പണ്ടു പുറത്താക്കിയവരെ തിരികെവിളിച്ച് തെറ്റു തിരുത്തിക്കൊണ്ടിരിക്കുകയാണ്. യു.ഡി.എഫില്‍ നിന്നു പോയതു നന്നായെന്നു പറഞ്ഞ് ആരെയും കുത്തി നോവിക്കാനും താനില്ല. 
മന്ത്രിസഭയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. െഡപ്യൂട്ടി സ്​പീക്കര്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതാണ്. വ്യാഴാഴ്ചത്തെ യു.ഡി.എഫ്. യോഗത്തില്‍ അത് ചര്‍ച്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കെ.പി.പി. നമ്പ്യാർക്ക് ആദരാഞ്ജലികൾ ..



കെ.പി.പി. നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക രംഗത്ത് മുന്നേറാന്‍ സംസ്ഥാനത്തിന് സഹായകമായെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ഏകോപനം ഉറപ്പുവരുത്തണം


തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധ-നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, എം.കെ.മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരുടെ സാന്നിധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. 

പകര്‍ച്ചവ്യാധികള്‍ കൂടുതലായുണ്ടാകുന്നത് നഗരപ്രദേശങ്ങളിലായതിനാല്‍ മുനിസിപ്പാലിറ്റികളും നഗരസഭകളും മാലിന്യനിര്‍മാര്‍ജനത്തിനായി സത്വരനടപടികള്‍ സ്വീകരിക്കണം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ജില്ലാതലങ്ങളിലും എം.എല്‍.എ.മാര്‍ മണ്ഡലതലത്തിലും അവലോകനയോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും മേയര്‍മാരുടെയും യോഗം ഈ മാസം 7ന് തിരുവനന്തപുരത്ത് ചേരും. ചീഫ് സെക്രട്ടറി എല്ലാ ആഴ്ചകളിലും സംസ്ഥാനത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.