UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂലൈ 12, ഞായറാഴ്‌ച

ദൃഢനിശ്ചയം കേരളത്തെ മുന്‍നിരയില്‍ എത്തിച്ചു


രാജ്യത്തെ ആദ്യ കൗശല്‍ കേന്ദ്ര ചവറയില്‍ തുറന്നു 

കൊല്ലം: മുമ്പില്ലാതിരുന്ന ദൃഢനിശ്ചയം കൈവരിച്ചപ്പോള്‍ കേരളം മാറ്റങ്ങളിലൂടെ മുന്നേറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രം ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതി മുന്നോട്ടുവച്ചപ്പോള്‍ കേരളം ഡിജിറ്റല്‍ കേരളമായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഗ്രാമീണ നൈപുണ്യവികസന കേന്ദ്രമായ കൗശല്‍ കേന്ദ്രയുടെ ഉദ്ഘാടനം ചവറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ കേരളം മുമ്പന്തിയിലെത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം എങ്ങനെയാവണമെന്ന് നമുക്ക് തീരുമാനിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. 

സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ നാം മുന്നിലായി. ലോകത്ത് എവിടെ കലാപമുണ്ടായാലും ആദ്യം നിലവിളി ഉയരുന്നത് കേരളത്തിലാണ്. നമ്മുടെ ഉദ്യോഗാര്‍ഥകള്‍ക്ക് നാട്ടില്‍ത്തന്നെ തൊഴില്‍ നല്‍കാന്‍ അതുകൊണ്ട് നമുക്ക് സാധിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഭിരുചി അറിഞ്ഞുള്ള പരിശീലനത്തിന് കൗശല്‍ കേന്ദ്രങ്ങളില്‍ സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മേഖലകളില്‍ മികവ് നല്‍കാന്‍ കൗശല്‍ കേന്ദ്രങ്ങള്‍


നാല് മേഖലകളിലായാണ് കൗശല്‍ കേന്ദ്രയുടെ പ്രവര്‍ത്തനം. ഉദ്യോഗാര്‍ഥികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള അസസ്‌മെന്റ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെല്‍, പുതു തലമുറയില്‍ വായനശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തെ മികച്ച ലൈബ്രറികളെ കോര്‍ത്തിണക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഇംഗ്ലീഷ്, ഹിന്ദി, ജര്‍മന്‍, ഫ്രഞ്ച്, സ്​പാനിഷ് തുടങ്ങിയ ഭാഷകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴില്‍ മേഖലകളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെ ആധുനിക സാങ്കേതിക പരിശീലനങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌കില്‍ റൂം എന്നിവ ഒരു കുടക്കീഴില്‍ കൗശല്‍ കേന്ദ്രയില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ യുവാക്കളെ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴിലിന് പ്രാപ്തരാക്കാന്‍ സഹായകമായ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തും. അഭ്യസ്തവിദ്യരായ എല്ലാ യുവജനങ്ങള്‍ക്കും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. വ്യാവസായിക പരിശീലന പങ്കാളികളുടെ സഹായത്തോടെ വിവിധ വിഷയങ്ങളില്‍ വര്‍ഷം മുഴുവന്‍ നീളുന്ന നൈപുണ്യ പരിപാടികളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നേടു.


2015, ജൂലൈ 10, വെള്ളിയാഴ്‌ച

ജനസമ്പര്‍ക്കം; ധനസഹായം അനുവദിച്ചത് 170.73 കോടി


 മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മൂന്നുഘട്ടങ്ങളിലായി 170.73 കോടി രൂപ ധനസഹായം അനുവദിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഒന്നാം ഘട്ടത്തില്‍ 22.68 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 44.05 കോടി രൂപയും മൂന്നാം ഘട്ടത്തില്‍ 104 കോടി രൂപയും വിവിധ ഇനങ്ങളിലായി ധനസഹായം അനുവദിച്ചു. 

പരിപാടിക്കായി പരസ്യം, പന്തല്‍, ഭക്ഷണം എന്നീ ഇനങ്ങളിലായി 4.42 കോടി രൂപ ഒന്നാം ഘട്ടത്തിലും 4.84 കോടി രൂപ രണ്ടാം ഘട്ടത്തിലും ചെലവായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മൂന്നാംഘട്ടത്തിലെ ചെലവിന്റെ കണക്ക് കിട്ടിയിട്ടില്ല. മൂന്നും ഘട്ടങ്ങളിലുമായി 1247792 അപേക്ഷകള്‍ ലഭിച്ചു.

സംസ്ഥാന സര്‍വീസില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതുവരെ 71603 ഉദ്യോഗസ്ഥര്‍ വിരമിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സെക്രട്ടേറിയറ്റിലെ പൊതുഭരരണ വകുപ്പില്‍ നിന്ന് 471 പേര്‍ വിരമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 9, വ്യാഴാഴ്‌ച

പാഠപുസ്തക വിതരണം 20നു പൂർത്തിയാക്കണം


തിരുവനന്തപുരം∙ പാഠപുസ്തക വിതരണം 20നു പൂർത്തിയാക്കിയേ തീരൂ എന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കർശന നിർദേശം. അച്ചടി 17നു മുൻപ് തീർക്കുകയും ബയന്റിങ് 18ന് അവസാനിപ്പിക്കുകയും 19നു ജില്ലാ കേന്ദ്രങ്ങളിൽ വിതരണത്തിനെത്തിക്കുകയും വേണം. 20ന് ഇതു സ്കൂളുകളിൽ വിദ്യാർഥികളുടെ കൈവശം എത്തിയിരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഏതു മാർഗം ഉപയോഗിച്ചാണെങ്കിലും ഈ സമയത്തിനുള്ളിൽ അച്ചടി പൂർത്തിയാക്കിയിരിക്കണമെന്നു കെബിപിഎസ് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ പ്രസിൽ കൊടുത്തോ അല്ലാതെയോ അച്ചടി പൂർത്തിയാക്കി നിശ്ചിത ദിവസത്തിനുള്ളിൽ പുസ്തകം ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെൻഡർ വിളിക്കാതെ സ്വകാര്യ പ്രസിനെ അച്ചടി ഏൽപ്പിക്കാൻ സാങ്കേതിക തടസമുണ്ടെന്ന് പ്രിന്റിങ് സെക്രട്ടറി രാജു നാരായണ സ്വാമി ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിച്ചുമതല കെബിപിഎസിന് ആണെന്നും നിശ്ചിത സമയത്തിനുള്ളിൽ അതു തീർക്കേണ്ട ഉത്തരവാദിത്തം അവർ ഏറ്റെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച സംഭവിച്ചാൽ അവർ സമാധാനം പറയണം. ഏതു പ്രസിൽ എങ്ങനെ അടിക്കണമെന്നു കെബിപിഎസുകാർ നോക്കിക്കൊള്ളും.

ആകെ ആവശ്യമുള്ള 2,46,92,765 പുസ്തകങ്ങളിൽ 25 ലക്ഷം കൂടിയേ അച്ചടിക്കാനുള്ളൂവെന്ന് അധികൃതർ യോഗത്തിൽ അറിയിച്ചു. അച്ചടി പൂർത്തിയാക്കിയ 13 ലക്ഷം പുസ്തകങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ കെട്ടിക്കിടപ്പുണ്ട്. അത് ഇന്നും നാളെയുമായി വിതരണം ചെയ്യുന്നതിനു തപാൽ വകുപ്പിനെ സഹായിക്കാൻ ജില്ലാ ടെക്സ്റ്റ് ബുക്ക് ഓഫിസുകളിലെ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചു. വലിയ വണ്ടിയിൽ പുസ്തകം കൊണ്ടു പോകുന്നതിനു കാത്തിരിക്കാതെ ചെറിയ വണ്ടികളിൽ എത്രയും വേഗം എത്തിച്ചു കൊടുക്കണമെന്നു തപാൽ വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. 

വിഴിഞ്ഞം നിശ്ചയിച്ചരീതിയില്‍ നടപ്പാക്കും; സമ്മതപത്രം യഥാസമയം നല്‍കും


വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ആര്‍ക്കും ഒരാശങ്കയും വേണ്ടെന്നും പദ്ധതിയുടെ സമ്മതപത്രം അതിന്റെ സമയത്ത് തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം 6000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചതല്ലേ. അതിനാല്‍ അക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ അതിന്റേതായ സമയമെടുക്കും. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഉള്ളപ്പോള്‍ ഓരോന്നിനെക്കുറിച്ചും ഇങ്ങനെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കും. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ നാഥനില്ലാത്തതാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നില്ല. നീതി ആയോഗുമായി  ബന്ധപ്പെട്ട് പ്രധാനമന്ത്രി ബുധനാഴ്ച ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ആ യോഗത്തില്‍ പങ്കെടുക്കാനാകുമോ എന്നറിയില്ല. ഡല്‍ഹിയില്‍ പോകുമ്പോള്‍ സമയമുണ്ടെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ സാധാരണ നിലയില്‍ കാണാറുണ്ട്. ഏതായാലും വിഴിഞ്ഞം പദ്ധതിയുടെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി നടപ്പാക്കും. അതിലൊരു ആശങ്കയും വേണ്ട. ഇതിന്റെ പേരില്‍ ആരാണ് തര്‍ക്കമുണ്ടാക്കിയത്. നിങ്ങള്‍ (മാധ്യമങ്ങള്‍) ഉണ്ടാക്കുന്ന തര്‍ക്കമല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന് തന്നെയാണോ പദ്ധതി നടത്തിപ്പ് നല്‍കുന്നതെന്ന ചോദ്യത്തിന്, അദാനി ഗ്രൂപ്പ് മാത്രമാണ് ടെണ്ടര്‍ സമര്‍പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

പാഠപുസ്തക സമരം: വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും


 പാഠപുസ്തക അച്ചടി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിദ്യാര്‍ഥി സമരവും പൊലീസ് ലാത്തിച്ചാര്‍ജും വ്യാപകമായ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥിസംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.

വിദ്യാഭ്യാസമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിദ്യാര്‍ഥി സമരങ്ങള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സഭയില്‍ ഉന്നയിച്ച ആവശ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 
കോട്ടയത്ത് വിദ്യാര്‍ഥിസമരങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചതാണ്.

പൊലീസുകാരെ സമരക്കാര്‍ ഓടിച്ചിട്ടുതല്ലുകയും എറിയുകയും ചെയ്യുകയാണ്. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരെയും ആക്രമിച്ചു. 

നിയമം നടപ്പാക്കേണ്ട പൊലീസുകാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിപക്ഷത്തിന്റെ യുക്തി അംഗീകരിക്കാനാവില്ല. പൊലീസുകാരെ ആക്രമിച്ചവര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇതില്‍ യാതാരു മാറ്റവുമുണ്ടാവില്ല.

അതേസമയം, വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

2015, ജൂലൈ 8, ബുധനാഴ്‌ച

വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല


വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഹൈക്കമാൻഡിന് എതിർപ്പുണ്ടെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം പദ്ധതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികംമാത്രമെന്നാണ് സർക്കാർ വിശദീകരണം. നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖ മന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
കരാർ സുതാര്യമായിരിക്കണമെന്ന സമീപനമാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുള്ളത്. അദാനിയുടെ ബിജെപി ബന്ധത്തെക്കുറിച്ചു ചില വിയോജിപ്പുകൾ അദ്ദേഹത്തിനുണ്ടെങ്കിലും പദ്ധതിയെ എതിർക്കുന്ന സമീപനം സുധീരൻ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അദ്ദേഹവും ഇതിന്റെ പേരിൽ സർക്കാരിനെ ശ്ലാഘിച്ചിരുന്നു. അദാനി കൂടി പിന്മാറിയാൽ വിഴിഞ്ഞത്തെക്കുറിച്ച് ഇനി പ്രതീക്ഷ വേണ്ട എന്ന വിശ്വാസത്തിലാണു മുഖ്യമന്ത്രി.

ഈ സമയത്തു പദ്ധതിക്കു കുരുക്കാവുന്ന ഒന്നും തന്നെ അനുവദിക്കാനാവില്ലെന്നു നേതാക്കൾ പറയുന്നു. സർക്കാരിന്റെ വികസന അജൻഡയ്ക്കു തെളിവായി വിഴിഞ്ഞത്തെ മുന്നോട്ടുവച്ചാണ് അരുവിക്കരയിൽ വോട്ടു തേടിയത്. ജയിച്ചശേഷം അതിൽനിന്നു പിന്നോട്ടുപോകുന്നത് അചിന്തനീയമാണ്. പ്രതിപക്ഷത്തിന്റെ മുന പോയ ആയുധത്തിനു കോൺഗ്രസ് തന്നെ മൂർച്ചയുണ്ടാക്കിക്കൊടുക്കരുതെന്നും നേതാക്കൾ വാദിക്കുന്നു.

ഗൗതം അദാനിയുമായുള്ള കരാർ മന്ത്രിസഭായോഗം അംഗീകരിക്കുന്നതിനു മുമ്പായി ഡൽഹി സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു കേരളത്തിന്റെ ഈ വികസന ആവശ്യത്തെക്കുറിച്ചു വിശദീകരിച്ചിരുന്നു. സംസ്ഥാന താൽപര്യത്തിന് അവർ എതിരല്ലെന്ന സൂചനയാണു ലഭിച്ചത്. കോൺഗ്രസിലെ എ–ഐ വിഭാഗങ്ങൾ പദ്ധതിയെ പിന്തുണയ്ക്കുന്നു.
പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞതായി ബിജെപി നേതാവ് ഒ.രാജഗോപാലും നേരത്തെ അറിയിച്ചിരുന്നു.

Vizhinjam project will be handed over to Adani


Thiruvananthapuram: Kerala Chief Minister Oommen Chandy said on Tuesday that the state government will go ahead with the move to award the Vizhinjam seaport project to Gujarat-based Adani Group, owned by Gautam Adani who is close to Prime Minister Narendra Modi.

Chandy termed the rumours that the Congress High Command has opposed the Kerala government's move as baseless.

BJP leader O. Rajagopal had said that the Chief Minister had told him that government will go ahead with the project. Rajagopal also pleaded with everyone to co-operate irrespective of party allegiance
and made it clear that he will lead a popular uprising if anyone tried to subvert the project.

However, Minister for Ports K. Babu clarified that the there has been no such directive from the High Command.

2015, ജൂലൈ 7, ചൊവ്വാഴ്ച

ശബരി റെയില്‍ പദ്ധതി നഷ്ടപ്പെടില്ല


തിരുവനന്തപുരം: ശബരി റെയില്‍പദ്ധതി നഷ്ടപ്പെടില്ലെന്ന് ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം

. ശബരി റെയില്‍ പാത കേരളത്തിന്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ്. പുതിയ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പകുതി പണം കണ്ടെത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേയുടെയും പുതിയ തീരുമാനമാണ് ശബരി റെയില്‍പാത വൈകുന്നത് കാരണമാകുന്നത്.

ശബരി പാത 1997ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇത് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അനുകൂല സമീപനം ഉണ്ടായിട്ടില്ല. ഒരിക്കല്‍ കൂടി ഇക്കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിലവില്‍ അങ്കമാലി മുതല്‍ കാലടി വരെയുള്ള പാത പൂര്‍ത്തിയായി. കാലടിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ കണക്കാക്കിയിരുന്നത് 517 കോടി രൂപയാണ്. എന്നാല്‍ ഇന്ന് 1566 കോടിയാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കണ്ടെത്തേണ്ടത്. പദ്ധതിക്കായി ഭൂമി കണ്ടെത്തുന്നതില്‍ കോട്ടയം ജില്ലയില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്.

34.96 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. അങ്കമാലി മുതല്‍ ആലുവാവരെയായിരുന്നു പാത നിശ്ചിയിച്ചിരുന്നത്. എന്നാല്‍ പെരിയാര്‍ ഭാഗം കടുവ ബഫര്‍ സോണായതിനാല്‍ എരുമേരിയിലേക്ക് അലൈന്റ്‌മെന്റ് മാറ്റി. പദ്ധതിക്കായി ഭൂമി നല്‍കിയവര്‍ക്ക് പണം ലഭിക്കുമോ എന്ന ആശങ്ക ഉണ്ട്. ഭൂമി ഏറ്റെടുത്തവര്‍ക്ക് പണം നല്‍കുമെന്നും സ്ഥലമെടുപ്പുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ബോണക്കാട്; അടച്ചുപൂട്ടിയ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കും


 മഹാവീര്‍ പ്ലാന്റേഷന്റെ കീഴിലുള്ള ബോണക്കാട്ടെ അടച്ചൂപൂട്ടിയ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ശബരിയുടെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണും ഉറപ്പുനല്‍കി.

എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. യാതൊരുവിധ അപരിചിതത്വവുമില്ലാതെ കാര്യങ്ങള്‍ വ്യക്തമാക്കിയ ശബരിയുടെ സബ്മിഷന്‍ അവതരണവും ശ്രദ്ധേയമായി. അടച്ചുപൂട്ടിയ തോട്ടം തുറക്കാന്‍ മാനേജ്‌മെന്റ് തയ്യാറായെങ്കിലും കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടുന്നില്ലെന്ന് ശബരി പറഞ്ഞു. 1998 മുതല്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റിയുവിറ്റിയും പി.എഫ് വിഹിതവും കമ്പനി നല്‍കുന്നില്ല. 

ഓണമടുത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സൗജന്യറേഷന്‍ നല്‍കണം. ജീവനക്കാരുടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു. നിയമാനുസൃതം പഴുതുകളടച്ചായിരിക്കും ബോണക്കാട് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ മറുപടി നല്‍കി. ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണ്.

എന്നാല്‍, ഇതിന്റെ നിയമസാധുതകള്‍ പൂര്‍ണമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തും. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ബോണക്കാട് എസ്റ്റേറ്റില്‍ 2014 മെയ് മുതല്‍ കരാറിലേര്‍പ്പെട്ട വ്യവസ്ഥകള്‍ തോട്ടമുടമ ലംഘിച്ചിരിക്കുകയാണ്. ഇതിനെതിരേ സര്‍ക്കാര്‍ വിവിധ കേസുകള്‍ ചുമത്തിയിട്ടുണ്ട്. ലയങ്ങളുടെ പുനരുദ്ധാരണത്തിനായി 33 ലക്ഷം സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.

കൂടാതെ പഠനോപകരണങ്ങളുടെ വിതരണം, ഉന്നത വിദ്യാഭ്യാസസഹായം, ആരോഗ്യപരിപാലനം, കുടിവെള്ള വിതരണം, മാരകരോഗ ചികില്‍സാസഹായം, പെണ്‍കുട്ടികളുടെ വിവാഹധനസഹായം എന്നിവയും സര്‍ക്കാര്‍ നിവര്‍ത്തിച്ചിട്ടുണ്ട്. പുതുതായി ലഭിച്ച 36 അപേക്ഷകളില്‍ ഉടന്‍ പരിഹാരം കാണാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തയതായും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി ഈ തട്ടുകടയുടെ ഐശ്വര്യം

ഒരേ ഒരാളെ ആശ്രയിച്ചാണ് ഈ തട്ടുകട പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം വന്നില്ലെങ്കില്‍ അന്നു കച്ചവടമില്ല. ദോശമാവും ചമ്മന്തിയുമൊക്കെ വേസ്റ്റ്. കട തുടങ്ങി അഞ്ചു കൊല്ലമായിട്ടും ഇന്നുവരെ രണ്ടു തവണ മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ വിദേശയാത്രയോ ഡല്‍ഹി യാത്രയോ മറ്റോ മൂലമാണ്.

ആകെ പ്രവര്‍ത്തനം ശനി രാത്രിയും ഞായര്‍ രാവിലെയും. ശനിയാഴ്ച വൈകിട്ട് ആറിനു തുറക്കും. ഞായറാഴ്ച രാവിലെ 11 മണിയോടെ അടയ്ക്കും. അദ്ദേഹം പോയിട്ട് പിന്നെ കട തുറന്നിട്ട് ഒരു കാര്യവുമില്ല.

ഈ തട്ടുകട പുതുപ്പള്ളിയിലാണ്. പറഞ്ഞു വന്ന 'അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. കേരളത്തിലെ 'മുഖ്യതട്ടുകട നടത്തുന്നത് മാങ്ങാനം സ്വദേശിയായ സാറാമ്മയും ഭര്‍ത്താവ് ദാനിയേലുമാണ്. ജീവിതമാര്‍ഗം തേടി പണ്ടു മുഖ്യമന്ത്രിയെ കാണാന്‍ വന്നവരാണ്. ഇവിടത്തെ തിരക്കു കണ്ടപ്പോള്‍ ഇതുതന്നെ ജീവിതമാര്‍ഗം എന്നു തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിലെ ഏക തട്ടുകടയാണിത്.

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എത്തുന്നതു ശനിയാഴ്ച രാത്രിയാണെന്നതിനാല്‍ വൈകിട്ട് ആറു കഴിയുമ്പോഴേക്കും തുറക്കും. രാത്രി പത്തിനോ പതിനൊന്നിനോ വരാന്‍ സാധ്യതയുള്ള മുഖ്യമന്ത്രിയെ കാണാന്‍ അപ്പോഴേക്കും ആളുകള്‍ എത്തിത്തുടങ്ങും. മുഖ്യമന്ത്രി വരുന്നതു വരെ കട്ടന്‍ചായ കുടിച്ചും ദോശയും ഓംലെറ്റും ഒക്കെ കഴിച്ചും സമയം തള്ളിനീക്കും. എത്ര രാത്രിയായാലും പുതുപ്പള്ളിയില്‍ വച്ച് മുഖ്യമന്ത്രിയെ കയ്യില്‍ 
കിട്ടുമെന്നുറപ്പുള്ളതിനാല്‍ കോഴിക്കോട്ടു നിന്നും കണ്ണൂരില്‍ നിന്നുമൊക്കെ ആളെത്തും. 

പലവിധ പ്രശ്‌നങ്ങളുമായാണു വരുന്നതെങ്കിലും വിശപ്പ് എന്നൊരു പൊതുപ്രശ്‌നമുള്ളതിനാല്‍ ദോശയും ഓംലെറ്റുമൊക്കെ ഉഷാറായി തീരും. അഞ്ഞൂറിനും എഴുനൂറിനും ഇടയില്‍ ദോശ വില്‍ക്കുന്നുണ്ട്. ഉഴുന്നുവട ഉണ്ടാക്കുന്നതെത്രയാണോ അത് തീരും. ഏറ്റവും കുറഞ്ഞത് അഞ്ഞൂറിലധികം പേര്‍ മുഖ്യമന്ത്രിയെ കാണാന്‍ തമ്പടിക്കുമെന്നതിനാല്‍ കച്ചവടം ഒരിക്കലും കുറയില്ല. പുതുപ്പള്ളിയിലെ വീട്ടില്‍ വന്നവരെയെല്ലാം കണ്ട് പരാതി പരിഹരിച്ച് രാത്രി 12.30 കഴിയുമ്പോഴേക്കും മുഖ്യമന്ത്രി നാട്ടകം ഗെസ്റ്റ് ഹൗസിലേക്ക് തിരിക്കും. മുഖ്യമന്ത്രി ഇറങ്ങിയാലുടന്‍ അടുപ്പിലെ തീയണയും.

ഒരു മണിക്ക് നാട്ടകം ഗെസ്റ്റ് ഹൗസിലെത്തി ഉറങ്ങാന്‍ കിടക്കുന്ന മുഖ്യമന്ത്രി പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. അതിനു മുന്‍പേ പുതുപ്പള്ളിയിലെ തട്ടുകട ഉഷാറായിട്ടുണ്ടാകും. രണ്ടു മണിക്കു തന്നെ അടുപ്പില്‍ തീ കത്തിയിരിക്കും. പുതുപ്പള്ളി പള്ളിയില്‍ പോയി ആറു മണിക്കു മുഖ്യമന്ത്രി വീട്ടിലെത്തും. പിന്നെ പത്തു മണിവരെ മുഖ്യമന്ത്രി ഉണ്ടാകും. അതുവരെ ദോശയും ചമ്മന്തിയുമൊക്കെ അതിവേഗം ബഹുദൂരം എന്ന മട്ടില്‍ ചെലവാകും. പിന്നെ അടുത്ത ശനി വരെ കാത്തിരിക്കും. മുഖ്യമന്ത്രി വരുമോ ഇല്ലയോ എന്നൊക്കെ അറിയാന്‍ സാറാമ്മ ചേട്ടത്തിയെയും ദാനിയേല്‍ ചേട്ടനെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിളിക്കുന്നവരുമുണ്ട്.