UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഡിസംബർ 22, തിങ്കളാഴ്‌ച

എം.എല്‍.എ.മാരുടെ യോഗം വിളിച്ചിട്ടില്ല


എം.എല്‍.എ.മാരുടെ യോഗം വിളിച്ചിട്ടില്ല

കോട്ടയം: മദ്യനയം ചര്‍ച്ചചെയ്യാന്‍ എം.എല്‍.എ.മാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്നെ വന്നുകാണണമെന്ന് എം.എല്‍.എ.മാര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. താനും രമേശ് ചെന്നിത്തലയും തിങ്കളാഴ്ച തിരുവനന്തപുരത്തുണ്ട്. അതിനാലാണ് കാണണമെന്നു പറഞ്ഞവരോട് വരാന്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014, ഡിസംബർ 21, ഞായറാഴ്‌ച

ഭരിക്കുന്നവര്‍ക്ക് പ്രായോഗിക തീരുമാനങ്ങളെടുക്കേണ്ടിവരും

ഭരിക്കുന്നവര്‍ക്ക് പ്രായോഗിക തീരുമാനങ്ങളെടുക്കേണ്ടിവരും


തീരുമാനം തനിക്കും ബുദ്ധിമുട്ടുണ്ടാക്കി

 ഭരണത്തിലിരിക്കുമ്പോള്‍ പ്രായോഗികമായി തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം അട്ടിമറിച്ചെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ തീരുമാനങ്ങളെടുക്കാന്‍ തനിക്കും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, ഭരണത്തിലിരിക്കുന്നവര്‍ പ്രായോഗികമായ തീരുമാനമെടുക്കാന്‍ ചില സാഹചര്യങ്ങളില്‍ നിര്‍ബന്ധിതമാകും.

വി.എം.സുധീരന്‍ യു.ഡി.എഫ്. യോഗത്തിലും വിയോജിപ്പ് അറിയിച്ചിരുന്നു. മുസ്ലിംലീഗും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മന്ത്രിസഭായോഗത്തിലും ലീഗ് എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ സുധീരന്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ വിയോജിപ്പ് വീണ്ടും പ്രകടിപ്പിക്കുകയായിരുന്നു. 
ഞായറാഴ്ച ഡ്രൈഡേ ആക്കാനുള്ള തീരുമാനം മാറ്റിയതിനെ മുഖ്യമന്ത്രി ശക്തമായി ന്യായീകരിച്ചു. ബാറുകളുടെ മൊത്തം പ്രവര്‍ത്തനസമയം കുറച്ചുകൊണ്ടാണ് 'ഡ്രൈഡേ' വേണ്ടെന്നുവച്ചത്. ശനിയാഴ്ച മദ്യവില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതും ടൂറിസം മേഖലയിലുണ്ടായ പ്രത്യാഘാതവും പരിഗണിച്ചാണ് ആ തീരുമാനമെടുത്തത്. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചുതന്നെയാണ് പുതിയ തീരുമാനങ്ങള്‍.

മദ്യലഭ്യത കുറയ്ക്കാന്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്തത് ഈ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

നെടുമ്പാശ്ശേരി: എയര്‍കേരള ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതിനായി സാധ്യതാ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 15 സീറ്റുള്ള വിമാനമുപയോഗിച്ച് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെയും, സമീപ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. സാധ്യതാ പഠനത്തിനായി വിദഗ്ധ ഏജന്‍സിയിയെ ചുമതലപ്പെടുത്തും. 5 വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയാലേ ഗള്‍ഫ് സര്‍വീസിന് അനുമതി കിട്ടൂ എന്നതിനാല്‍ ഗള്‍ഫ് സര്‍വീസ് എന്ന ലക്ഷ്യവുമായി എയര്‍കേരള മുന്നോട്ടു പോകും.

സിയാലിന്റെ ലാഭത്തില്‍ 5 കോടിയുടെ വര്‍ധന ഉണ്ടായതായി കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (6 മാസം) 69 കോടി രൂപയുടെ ലാഭമുണ്ടായി. മുന്‍വര്‍ഷമിത് 64 കോടിയായിരുന്നു. ഓഹരി ഉടമകള്‍ക്ക് 4:1 എന്ന അനുപാതത്തില്‍ അവകാശ ഓഹരി നല്‍കും. പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മ്മാണം 2015 ഡിസംബറില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനം ഭാവിയിലേക്കുള്ള നിക്ഷേപം

നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനം ഭാവിയിലേക്കുള്ള നിക്ഷേപം 

കോട്ടയം: നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നഷ്ടം വരുത്തില്ലെന്നും അത് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനത്തിനുള്ള ഇന്ദിരാഗാന്ധി ദേശീയപുരസ്‌കാരം ലഭിച്ച മഹാത്മാഗാന്ധി സര്‍വകലാശാലയെ അനുമോദിക്കാന്‍ കാമ്പസിലെ അസംബ്ലൂഹാളില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.ജി. സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു. രാജ്യത്തെ ഏറ്റവും മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച എം.ജി.യിലെ ഡോ. കെ.സാബുക്കുട്ടനെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. മറ്റു പുരസ്‌കാരജേതാക്കള്‍ക്കും മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു.

2014, ഡിസംബർ 19, വെള്ളിയാഴ്‌ച

നടപ്പാക്കുന്നത് ഉദയഭാനു കമ്മിഷന്‍ ശുപാര്‍ശകള്‍

നടപ്പാക്കുന്നത് ഉദയഭാനു കമ്മിഷന്‍ ശുപാര്‍ശകള്‍: മുഖ്യമന്ത്രി



 മദ്യനയത്തില്‍ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ഇപ്പോഴും അതില്‍ നിന്നു വ്യതിചലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുക എന്നതാണു റിപ്പോര്‍ട്ടിന്റെ കാതല്‍. അതു തന്നെയാണു യുഡിഎഫ് സര്‍ക്കാരിന്റെ നയവും. വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച് ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ ഇവയാണ്:

'വീര്യം കുറഞ്ഞ മദ്യങ്ങളായ കള്ളും ബീയറും വിപണിയില്‍ വില്‍ക്കുന്നതിനോടു കമ്മിറ്റിക്ക് അഭിപ്രായവ്യത്യാസമില്ല. ഇതിനെ പ്രോല്‍സാഹിപ്പിക്കാനും ശുപാര്‍ശ ചെയ്യുന്നു. വീര്യം കുറഞ്ഞ മദ്യങ്ങളിലേക്ക് ആളുകളെ കൂടുതല്‍ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഇതു പ്രോല്‍സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെടുന്നത്. വീര്യം കൂടിയ മദ്യത്തിന്റെ ലഭ്യതയ്ക്കു പ്രയാസം ഏറുമ്പോള്‍ ആളുകള്‍ വ്യാജമദ്യത്തിന് അന്വേഷണം തുടങ്ങും. എന്നാല്‍ ബീയര്‍, കള്ള് മുതലായവ എളുപ്പത്തില്‍ ലഭിക്കുമെന്നു വരുമ്പോള്‍ ഈ പ്രവണതയ്ക്കു മാന്ദ്യം സംഭവിക്കും.

ഉദയഭാനു കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബീയര്‍, വൈന്‍ തുടര്‍ന്നും ലഭ്യമാക്കുന്നതിനു തീരുമാനിക്കും. തൊലിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുകയും ചിലര്‍ ആത്മഹത്യയിലേക്കു വരെ പോകുകയും ചെയ്തു. കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് അടിയന്തരമായി ജോലി നല്‍കേണ്ടതുണ്ട്. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതിനു തീരുമാനിച്ച സാഹചര്യത്തില്‍ ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കും. വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും-മുഖ്യമന്ത്രി പറഞ്ഞു.

2014, ഡിസംബർ 15, തിങ്കളാഴ്‌ച

എമര്‍ജിങ്‌ കേരള - ധാരണാപത്രം ഒപ്പിട്ടു

എമര്‍ജിങ്‌ കേരള - ധാരണാപത്രം ഒപ്പിട്ടു


എമര്‍ജിങ്‌ കേരളയില്‍ അവതരിപ്പിച്ചിട്ടുളള പദ്ധതികളില്‍ ഒന്നായ ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായ ധാരണാപത്രം ഒപ്പിട്ടു. എമര്‍ജിങ്‌ കേരളയില്‍ അവതരിപ്പിച്ച പല പദ്ധതികളും യാഥാര്‍ത്ഥ്യമാവുകയാണ്‌. കേരളത്തില്‍ നാലാമത്‌ അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം വൈകാതെ സാക്ഷാത്‌കരിക്കപ്പെടും. കൊച്ചിന്‍ റിഫൈനറിയുടെ ശുദ്ധീകരണ സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ 20000 കോടി മുതല്‍മുടക്കുള്ള പദ്ധതിയാണ്‌ ബി.പി.സി.എല്‍ നടപ്പാക്കുന്നത്‌. ഇതിന്‌ 7500 കോടി രൂപയുടെ നികുതി 15 വര്‍ഷത്തിന്‌ശേഷം അടക്കാവുന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ്‌ അനുവദിച്ചിട്ടുണ്ട്. എമര്‍ജിങ്‌ കേരളയില്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുളള സംരംഭക പദ്ധതി വന്‍നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. ഇതിനകം ആയിരത്തിലധികം വിദ്യാര്‍ത്ഥി സംരംഭകര്‍ വിവിധ പദ്ധതികളുമായി രംഗത്തു വന്നിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി - ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യൻ

ഉമ്മന്‍ചാണ്ടി - ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യ 





ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇപ്പോഴുള്ള ഉരുക്കുമനുഷ്യനാണ് ഉമ്മന്‍ചാണ്ടിയെന്ന് നടി ഖുശ്ബു. ഊട്ടിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് ഖുശ്ബു ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇങ്ങനെ വിശേഷിപ്പിച്ചത്.

സര്‍ക്കാരിന് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുമെങ്കിലും മദ്യം നിരോധിക്കാന്‍വേണ്ടിയെടുത്ത തീരുമാനങ്ങള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയെന്ന് ഖുശ്ബു പറഞ്ഞു. എപ്പോഴും വിദേശപര്യടനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തില്‍ ശ്രദ്ധിക്കാതെയായി എന്ന് ഖുശ്ബു ആരോപിച്ചു.

ഉമ്മന്‍ചാണ്ടിയായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്യേണ്ടിയിരുന്നത്. കാര്‍മേഘംകൊണ്ട് ഊട്ടി ആവരണം ചെയ്യപ്പെട്ടതിനാല്‍ ഹെലിക്കോപ്റ്ററില്‍ ഊട്ടിയിലേക്ക് പുറപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് യാത്ര റദ്ദാക്കേണ്ടിവന്നു. പണി പൂര്‍ത്തിയാക്കി ഏഴുവര്‍ഷത്തിന് ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. രാജീവ്ഗാന്ധിയുടെ സുഹൃത്തും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍. പ്രഭുവാണ് അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവന്‍, സെക്രട്ടറി സെല്‍വം എന്നിവര്‍ പങ്കെടുത്തു.



തമിഴ്നാട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഊട്ടിയിൽ സ്ഥാപിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്‌ഛാദനം ചെയ്യാൻ വേണ്ടി ഹെലികോപ്റ്ററിൽ പോകാൻ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരക്കിട്ട് രാവിലെ ലഭിച്ച അപേക്ഷകൾ നോക്കി ഒപ്പിട്ട് കൊടുക്കുന്നു.

2014, ഡിസംബർ 14, ഞായറാഴ്‌ച

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്



മാലദ്വീപില്‍ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. 

തിരുവനന്തപുരത്തുള്ള മാലദ്വീപ് കോണ്‍സലിനെ നാളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയചന്ദ്രന്റെ മോചനം വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. മാലെയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷണറോടും പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ നിര്‍ദേശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

മാസങ്ങള്‍ക്കു മുന്‍പു തന്നെ ജയചന്ദ്രന്റെ ഭാര്യ ജ്യോതിയും സുഹൃത്തുക്കളും ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. അപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരുമായും ഹൈക്കമ്മിഷനുമായും ബന്ധപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാനുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് മോചനം വൈകുന്നതെന്നാണ് കരുതിയത്. ഇത്രയും നീണ്ടുപോയ സ്ഥിതിക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു വേണ്ടതു ചെയ്യുമെന്നു  ജയചന്ദ്രന്റെ അമ്മ ജാനകിയമ്മയ്ക്കും മക്കളായ അഭിജിത്തിനും കാര്‍ത്തികയ്ക്കും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജയചന്ദ്രന്റെ സഹോദരങ്ങള്‍ക്കും കര്‍മ സമിതി ഭാരവാഹികള്‍ക്കും ഒപ്പമാണ് ബന്ധുക്കള്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ഉദാസീനതയാണ് പ്രശ്‌നം വഷളാക്കിയതെന്നു ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അറസ്റ്റിലായപ്പോഴും തുടര്‍ന്നും ഒരു വിവരവും ബന്ധുക്കളെ അറിയിച്ചിട്ടില്ല. ജയചന്ദ്രനെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ചിട്ട് ഒന്‍പതു മാസമായിട്ടും അദ്ദേഹം ജയിലിലാണ്. മറ്റു കള്ളക്കേസുകള്‍ ചുമത്താനുള്ള ഗൂഢനീക്കങ്ങളും ഇതോടൊപ്പം നടക്കുന്നു. രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമായുള്ള ഈ നീക്കങ്ങളെ ചെറുക്കാന്‍ ഹൈക്കമ്മിഷന്‍ ഒന്നും ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. 

2014, ഡിസംബർ 13, ശനിയാഴ്‌ച

മാണി രാജി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

മാണി രാജി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

 ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ തള്ളി. രാഷ്ട്രീയ കടന്നാക്രമണത്തില്‍നിന്നു മാണിയെ സംരക്ഷിക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു യുഡിഎഫിന്റെയും തന്റെയും ഉറച്ച തീരുമാനമാണ്. മാണി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു തങ്ങള്‍ക്കെല്ലാം ബോധ്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

മാണിയെ കുറ്റക്കാരനായി വിജിലന്‍സ് കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. വിജിലന്‍സിന് ഒരു ഡ്രൈവര്‍ നല്‍കിയ മൊഴിവച്ചു മന്ത്രി രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ അതെത്ര ബാലിശമാണെന്നു  പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുളള മറുപടിയില്‍ മുഖ്യമന്ത്രി ചോദിച്ചു.

അങ്ങനെയെങ്കില്‍ നിങ്ങളുടെ ഒരു എംഎല്‍എയ്‌ക്കെതിരെയും ഡ്രൈവറുടെ മൊഴി ഉണ്ടല്ലോ? മുന്‍മന്ത്രി എളമരം കരീമിനെതിരെ  ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേരു പരാമര്‍ശിക്കാതെ ഉമ്മന്‍ ചാണ്ടി ചോദിച്ചു. ലളിതകുമാരി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധി വന്നശേഷമുള്ള നിയമപരമായ സാഹചര്യം കണക്കിലെടുത്താണു മാണിക്കെതിരെ  കേസെടുത്തത്. ഈ വിധി അനുസരിച്ചു പൊലീസിനു കേസ് എടുക്കാവുന്ന വകുപ്പുണ്ടോ എന്നു മാത്രമാണ് ആദ്യം പരിശോധിക്കുന്നത്. അതു മാത്രമാണ് ഈ കേസിലും  ഉണ്ടായത്. ബാര്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ടു മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തില്‍ മാണിക്കു പ്രത്യേകമായ പങ്കൊന്നുമില്ല. ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതു മന്ത്രിസഭയെ നയിക്കുന്ന തനിക്കു മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.



നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

തിരുവനന്തപുരം: ലോകക്കാഴ്ചകളുടെ വെള്ളിവെട്ടവുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ലാളിത്യവും വിശിഷ്ടാതിഥികളുടെ സാന്നിധ്യം നല്‍കിയ പ്രൗഢിയും സമ്മേളിച്ച കനകക്കുന്ന് നിശാഗന്ധിയിലെ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌ക്കാരം ഇറ്റാലിയന്‍ സിനിമാ ഇതിഹാസം മാര്‍ക്കോ ബലൂച്ചിയോക്ക് സമ്മാനിച്ചു. 

രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും സിനിമയെന്ന ജനകീയ കല കൈകാര്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകോത്തരസിനിമകള്‍ മലയാളിയുടെ അഭിരുചിയെ രൂപവത്കരിച്ചു. സിനിമാപ്രേമികളെ സൃഷ്ടിച്ചതില്‍ കേരളത്തില്‍ നടക്കുന്ന രാജ്യാന്തരചലച്ചിത്രോത്സവം നിര്‍ണായക പങ്കുവഹിച്ചു. 

വലിയ സംവിധായകരെയും മികച്ച സിനിമകളെയും സൃഷ്ടിക്കുന്നതില്‍ ഇത്തരം ചലച്ചിത്രമേളകള്‍ വഹിച്ച പങ്ക് വലുതാണ്. ഇതുവരെയുള്ള ചലച്ചിത്രമേളകള്‍ക്കെല്ലാം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. വിജയിപ്പിച്ചത് ജനമാണ്. നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്രമേളയുടെ ഏകീകൃതസ്വഭാവത്തിനായി ഫെസ്റ്റിവല്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പഴയ മലയാളം സിനിമകളുടെ പ്രിന്റുകള്‍ നശിക്കുന്നതിനാല്‍ ഇവ സംരക്ഷിക്കുന്നതിന് ഫിലിം ആര്‍ക്കൈവ്‌സ് തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയാണ് ഫിലിം ആര്‍ക്കൈവ്‌സ് തുടങ്ങുന്നത്. സിനിമകള്‍ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

മാര്‍ക്കോ ബലൂച്ചിയോ വിശിഷ്ടാതിഥിയായി. അദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മാനിച്ചു.