UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, നവംബർ 18, ഞായറാഴ്‌ച

ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം സംസ്ഥാനത്ത് അനുവദിക്കില്ല

ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം സംസ്ഥാനത്ത് അനുവദിക്കില്ല

 



കണ്ണൂര്‍:സംസ്ഥാനത്ത് ചില്ലറവ്യാപാരമേഖലയില്‍ ഒരുകാരണവശാലും വിദേശനിക്ഷേപം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വ്യാപാരികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കവേണ്ട. ഇതു വെറും കൈയടിക്ക് വേണ്ടിയുള്ളതല്ല. സത്യസന്ധമായിത്തന്നെ പറയുന്നതാണ് -അദ്ദേഹം പറഞ്ഞു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പുതുതായി നിര്‍മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലക്ഷക്കണക്കിന് കച്ചവടക്കാരെ ബാധിക്കുന്നതാണ് ചില്ലറവ്യാപാരമേഖലയിലെ പ്രശ്‌നം. ചെറുകിട മേഖലയില്‍ വിദേശനിക്ഷേപം വേണമോ എന്ന് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരമാണ് കേരളം തീരുമാനമെടുക്കുക. പല സംസ്ഥാനങ്ങളും അനുകൂലമായ തീരുമാനം എടുത്തിട്ടുണ്ട്. നിങ്ങള്‍ സമ്മതിക്കാതെ ഇക്കാര്യത്തില്‍ ഒരുതീരുമാനവും ഞങ്ങള്‍ എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാല ദുരന്തത്തില്‍ ഐ.ഒ.സി. കാണിച്ച സമീപനം വളരെ മോശമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ ഉറങ്ങുന്നവരാണ് വെന്തുമരിച്ചത്. കുറ്റക്കാര്‍ ഐ.ഒ.സി. തന്നെയാണ്. അതേസമയം, അവര്‍ പണം കൊടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ കൊടുക്കും. ചാലയില്‍ സര്‍ക്കാര്‍ വാഗ്ദാനം പൂര്‍ണമാക്കാന്‍ ഇനി എത്ര തുക വേണമെന്ന് കളക്ടറോട് ചോദിച്ചു. ഒരുകോടി വേണം എന്ന് കളക്ടര്‍ പറഞ്ഞ ഉടനെ അത് നല്‍കി. ഐ.ഒ.സി.യെ കാത്തുനിന്നില്ല. ഏതായാലും ഐ.ഒ.സി.യില്‍ നിന്ന് ലഭിക്കാനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ വാങ്ങിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരമലബാറിന്റെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍വിമാനത്താവളത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 6ന് മട്ടന്നൂരില്‍ ഓഫീസ് തുടങ്ങും-അദ്ദേഹം പറഞ്ഞു

2012, നവംബർ 13, ചൊവ്വാഴ്ച

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്

ഇടമലക്കുടിക്കായി 10 കോടിരൂപയുടെ പാക്കേജ്-മുഖ്യമന്ത്രി

 


തിരുവനന്തപുരം: സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിനായി 10 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാടിനുള്ളില്‍ കഴിയുന്നവരെ പുറത്തെത്തിച്ച് 10 ലക്ഷം രൂപ വീതം നല്‍കി പുനരധിവാസം ഉറപ്പാക്കുന്ന 80 കോടി രൂപയുടെ കേന്ദ്രപദ്ധതിക്ക് അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പട്ടിക വിഭാഗത്തില്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതികളോ, പണമോ ഇല്ലാഞ്ഞിട്ടല്ല. അവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലുണ്ടാകുന്ന അലംഭാവമോ, അശ്രദ്ധയോ ആണ് ഗുണഫലങ്ങള്‍ എത്തേണ്ടിടത്ത് എത്താതെ പോകുന്നതിന് കാരണം. ഇത്തരം പ്രശ്‌നങ്ങള്‍ ജനശ്രദ്ധയിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഒരുരൂപയുടെ അരി അവിടെ ലഭിക്കുന്നതിന് 9 രൂപയാണ് ഇപ്പോള്‍ ചെലവ് വരുന്നത്. റോഡ്, വീട്, ചികിത്സ, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം നിരവധി ബുദ്ധിമുട്ടുകള്‍ ഇടമലക്കുടി നിവാസികള്‍ നേരിടുന്നുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്ന വിധത്തിലുള്ള പ്രത്യേക പാക്കേജാണ് 10 കോടി രൂപ ചെലവഴിച്ച് നടപ്പാക്കാനുദ്ദേശിക്കുന്നത്. 

ഗള്‍ഫില്‍ ജയിലിലുള്ള മലയാളികള്‍ക്ക് കേസുനടത്താന്‍ സഹായം നല്‍കും- കെ.സി.ജോസഫ്

ഗള്‍ഫില്‍ ജയിലിലുള്ള മലയാളികള്‍ക്ക് കേസുനടത്താന്‍ സഹായം നല്‍കും- കെ.സി.ജോസഫ്

 

 


കണ്ണൂര്‍: ഗള്‍ഫ്‌നാടുകളിലെ ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനും കേസ് നടത്തുന്നതിനുമുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

ഒട്ടേറെ മലയാളികള്‍ ഗള്‍ഫ്‌നാടുകളിലെ ജയിലില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ഇതില്‍ കള്ളക്കേസ് ചുമത്തപ്പെട്ടവര്‍ വരെയുണ്ട്. സ്‌പോണ്‍സര്‍മാരുടെ ചതിക്കുഴികളില്‍ വീണവരും ചൂഷണം സഹിക്കവയ്യാതെ മറ്റുജോലി തേടിയതിന്റെ പേരില്‍ കള്ളക്കേസിലുള്‍പ്പെട്ടവരും നിരവധിയാണ്. ഇവരെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്- അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്‌സ് സെല്ലിന്റെ സാന്ത്വന-ചെയര്‍മാന്‍ ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കെ.സി.ജോസഫ്.

പത്ത് വര്‍ഷത്തിലധികമായി നാട്ടിലെത്താതെ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ വിമാനടിക്കറ്റ് സര്‍ക്കാര്‍ നല്‍കും. ജയില്‍മോചിതരാകുന്നവരെ നാട്ടിലെത്തിക്കാനായി വിമാനടിക്കറ്റ് ഉള്‍പ്പെടെയുള്ള സാമ്പത്തികസഹായവും സര്‍ക്കാര്‍ വഹിക്കും. പ്രതിവര്‍ഷം 50,000 കോടി രൂപ കേരളത്തിലെത്തിക്കുന്ന പ്രവാസിമലയാളികളുടെ ക്ഷേമം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അവധിക്കാലത്ത് കേരളത്തിലേക്കുള്ള വിമാനയാത്ര വലിയ പ്രശ്‌നമാണ്. എയര്‍ഇന്ത്യ ഇടയ്ക്കിടെ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതാണ് പ്രധാന പ്രശ്‌നം. കെ.സി.വേണുഗോപാല്‍ കേന്ദ്ര വ്യോമയാന സഹമന്ത്രിയായതോടെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരള സര്‍ക്കാര്‍ എയര്‍കേരള എക്‌സ്​പ്രസ് തുടങ്ങാനുള്ള നടപടിയിലാണ്. ഇതിനുള്ള ഡയറക്ടര്‍ ബോര്‍ഡിന് രൂപം നല്‍കിക്കഴിഞ്ഞു. കേരളത്തിലേക്ക് കപ്പല്‍ ഗതാഗതത്തിന്റെ സാധ്യതയും തേടുന്നുണ്ട് - മന്ത്രി പറഞ്ഞു.

2012, നവംബർ 7, ബുധനാഴ്‌ച

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

 



തിരുവനന്തപുരം: തൊഴിലില്ലായ്മ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പ്രത്യേക തൊഴില്‍നൈപുണി ആര്‍ജന പരിപാടി (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഗവ.വിമന്‍സ് കോളേജില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

തൊഴിലെടുക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മനുഷ്യവിഭവത്തിന്റെ കാര്യത്തില്‍ സംസ്ഥാനം മുന്നിലാണ്. പക്ഷേ പ്രായോഗിക പരിശീലനത്തിലും സാങ്കേതികപരിജ്ഞാനത്തിലും പിന്നിലാണ്. ഇതാണ് ഇവിടത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ തൊഴില്‍ നൈപുണ്യം വാര്‍ത്തെടുക്കുക എന്നതാണ് വെല്ലുവിളി. 

300 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ഇതില്‍ 180 മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനും ഐ.ടി പരിശീലനത്തിനുമാണ്. ബാക്കി 120 മണിക്കൂര്‍ കുട്ടികള്‍ക്ക് താല്‍പര്യമുള്ള തൊഴില്‍മേഖലയില്‍ പരിശീലനം നല്‍കും. കോഴ്‌സിന് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ശേഷിയില്ലായ്മയുടെ പേരില്‍ ആര്‍ക്കും പരിശീലനത്തിനുള്ള അവസരം നിഷേധിക്കില്ല. ബി.പി.എല്‍ വിഭാഗക്കാര്‍ക്കും ഒ.ബി.സി, എസ് സി/എസ്.ടി. വിഭാഗങ്ങള്‍ക്കും ഫീസില്ല. എ.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് ആകെ ഫീസിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. ബാക്കിയുള്ള 25 ശതമാനം സ്‌കോളര്‍ഷിപ്പായി നല്‍കും. എ.പി.എല്‍ വിഭാഗത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സബ്‌സിഡി നല്‍കും. ഈ പദ്ധതി നടപ്പാക്കിയ ശേഷം പ്രായോഗികമായി എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. അജിത് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് അക്കാദമി ഓഫ് ഇന്ത്യയുടെ രാകേഷ് സിങ് എന്നിവര്‍ സംസാരിച്ചു.

ഒരുവര്‍ഷ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി


ഒരുവര്‍ഷ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി; നേട്ടം 91.71 ശതമാനം



* പ്രഖ്യാപിച്ച പദ്ധതികള്‍ 664. നടപ്പാക്കിയത് 374. നടപ്പാക്കിവരുന്നത് - 235
* അതിവേഗ റെയില്‍ ഇടനാഴി ജനത്തിന്റെ സമ്മതത്തോടെ മാത്രം
* കാര്‍ഷിക പാക്കേജുകളിലും കൊപ്രാസംഭരണത്തിലും പുരോഗതിയില്ല
* രണ്ടാംവര്‍ഷം പ്രത്യേക പരിപാടിയില്ല, ഇനി വിഷന്‍ -2030


തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ കര്‍മപരിപാടി വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏഴിനങ്ങളിലായി പ്രഖ്യാപിച്ച 664 പദ്ധതികളില്‍ 374 എണ്ണം പൂര്‍ണമായി നടപ്പാക്കി. 235 എണ്ണം നടപ്പാക്കിവരുന്നു. 91.71 ശതമാനം നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംവര്‍ഷത്തേക്ക് പ്രത്യേക പരിപാടികള്‍ പ്രഖ്യാപിക്കുന്നില്ല. വിഷന്‍- 2030, പ്രകടനപത്രിക, ബജറ്റ്, ഗവര്‍ണറുടെ നയപ്രഖ്യാപനം എന്നിവയിലെ പരിപാടികള്‍ നടപ്പാക്കാനാണ് ഇനി ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവനാവകാശനിയമം, എമര്‍ജിങ് കേരള, കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍, സര്‍ക്കാര്‍ ആസ്​പത്രിയിലെ സൗജന്യ ജനറിക് മരുന്നുവിതരണം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് വികസനം, മലയാളം സര്‍വകലാശാല, മാലിന്യ സംസ്‌കരണത്തിന് സിയാല്‍ മാതൃകയിലുള്ള കമ്പനികളുടെ രൂപവത്കരണം എന്നിവയാണ് നടപ്പാക്കിയവയില്‍ പ്രമുഖം.

പ്രഖ്യാപിച്ചതില്‍ അതിവേഗ റെയില്‍പ്പാത, ഭൂരഹിതരില്ലാത്ത കേരളം എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കാനായില്ല. അതിവേഗ റെയില്‍പ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുള്ളതിനാല്‍ നടപടികള്‍ മന്ദഗതിയിലാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുമാത്രം ഈ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് തീരുമാനം.

ഭൂരഹിതര്‍ക്കെല്ലാം ഭൂമി നല്‍കാനുള്ള പദ്ധതിക്ക് അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ചില വില്ലേജുകളില്‍ ഇവര്‍ക്കുള്ള ഭൂമി കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്.

കൊച്ചി മെട്രോയുടെ ജോലി ഏറ്റെടുക്കുന്ന പ്രശ്‌നത്തില്‍ ഡി.എം.ആര്‍.സി യുടെ ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നേറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കാര്‍ഷിക പാക്കേജുകള്‍, കൊപ്രാസംഭരണം എന്നിവയുടെ പോക്കില്‍ സര്‍ക്കാരിന് ഒട്ടും സംതൃപ്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു കാരണം വകുപ്പിന്റെ വീഴ്ചയല്ല, സംവിധാനത്തിന്റെ തകരാറാണ്. കുട്ടനാട് പാക്കേജില്‍ 1841 കോടിയാണ് അനുവദിക്കുക. എന്നാല്‍ ഇതിനേക്കാള്‍ ചെലവുള്ള പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത് . ഇതൊന്നും സമയത്തിനു നടക്കാത്തതുകാരണം മൂന്നിരട്ടി പണമുണ്ടെങ്കിലും തീര്‍ക്കാനാവാത്ത സ്ഥിതിയാണ്. ഇതിനുള്ള പരിഹാരത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുകയാണ്. കേരകര്‍ഷകര്‍ നല്‍കുന്ന പച്ചത്തേങ്ങ കൊപ്രയാക്കാന്‍ സൗകര്യമില്ലാത്തതാണ് കൊപ്രാസംഭരണം പരാജയപ്പെടാന്‍ കാരണം. കൊപ്ര സംഭരിക്കാന്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടും വിചാരിച്ച ഫലമുണ്ടാവുന്നില്ല.

കഴിഞ്ഞ നവംബര്‍ 17-നാണ് സര്‍ക്കാര്‍ ഒരുവര്‍ഷ കര്‍മപരിപാടി പ്രഖ്യാപിച്ചത്. വികസനവും കരുതലും ലക്ഷ്യമാക്കിയുള്ള സപ്തധാരാപദ്ധതിയായിരുന്നു ഇത്. ഓരോ വിഭാഗത്തിന്റെയും വിലയിരുത്തല്‍ ഇങ്ങനെ :

1) സുതാര്യം-അഴിമതിരഹിതവും സുതാര്യവുമായ ഭരണം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍. പ്രഖ്യാപിച്ചത് 27. പൂര്‍ണമായി നടപ്പാക്കിയത് 17. നടപ്പാക്കിവരുന്നത് ഒമ്പത്.

2) സുന്ദരം- ലക്ഷ്യം മാലിന്യ നിര്‍മാര്‍ജനവും പരിസ്ഥിതി സംരക്ഷണവും. പ്രഖ്യാപിച്ചത് 33. 12 എണ്ണം പൂര്‍ണമായി നടപ്പാക്കി. നടപ്പാക്കിവരുന്നത് 15.

3) സമൃദ്ധം-സാമ്പത്തികരംഗം അതിവേഗം വളരാനും തൊഴിലില്ലായ്മ പരിഹരിക്കാനുമുള്ള നടപടികള്‍. പ്രഖ്യാപിച്ചത്-110. നടപ്പാക്കിയത്-72. നടപ്പാക്കിവരുന്നത്-35.

4)സുദൃഢം-അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍. പ്രഖ്യാപിച്ചത്-193. നടപ്പാക്കിയത്-87. നടപ്പാക്കിവരുന്നത്-91.

5)ആരോഗ്യം-എല്ലാവര്‍ക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍. പ്രഖ്യാപിച്ചത്-36. നടപ്പാക്കിയത്-25. നടപ്പാക്കിവരുന്നത്-10

6)വിവര വിജ്ഞാനാധിഷ്ഠിതം-വിവര വിജ്ഞാനമേഖലയില്‍ കുതിപ്പിനുള്ള പദ്ധതികള്‍. പ്രഖ്യാപിച്ചത്-35. നടപ്പാക്കിയത്-26. നടപ്പാക്കിവരുന്നത്-8.

7)സംതൃപ്തം-മാനവശേഷി വികസനവും സുരക്ഷയും ക്ഷേമവും. പ്രഖ്യാപിച്ചത്-230. നടപ്പാക്കിയത്-135. നടപ്പാക്കിവരുന്നത് -70.

വിഷന്‍ 2030 നെ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം നിര്‍ദേശങ്ങള്‍ കിട്ടി. ദീര്‍ഘകാല പുരോഗതിക്കുള്ള ഈ പദ്ധതികളുടെ കരട് തയാറാക്കിയശേഷം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരുടെ അഭിപ്രായം തേടും. എമര്‍ജിങ് കേരളയിലെ പദ്ധതികളെപ്പറ്റിയുള്ള തീരുമാനങ്ങള്‍ക്ക് അതത് വകുപ്പുകളെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.


ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററി; മലയാളികളുടെ കുഞ്ഞൂഞ്ഞ്

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററി; മലയാളികളുടെ കുഞ്ഞൂഞ്ഞ്

തിരുവനന്തപുരം: സ്‌കൂള്‍ ജീവിതം തൊട്ടുള്ള ഉമ്മന്‍ചാണ്ടിയുടെ അറുപത് വര്‍ഷത്തെ ജീവിതം ഡോക്യുമെന്ററിയില്‍. 'മലയാളികളുടെ കുഞ്ഞൂഞ്ഞ്' എന്ന പേരിലുള്ള ഈ ഡോക്യുമെന്ററി കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ദിലീപിന് ഡി.വി.ഡി. നല്‍കിയാണ് പ്രകാശനം ചെയ്തത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.ബാബു, വി.എസ്. ശിവകുമാര്‍, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, പാലോട് രവി, മറിയാമ്മ ഉമ്മന്‍, ചാണ്ടിഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചലച്ചിത്ര സംവിധായകന്‍ സിദ്ധിക്കിന്റെ മേല്‍നോട്ടത്തില്‍ സണ്ണിജോസഫ് ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചു. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കി. എം.ജി. ശ്രീകുമാര്‍ ആലപിച്ചു. സൂരജ് സാറ്റ്‌വിഷനുവേണ്ടി അനില്‍മാത്യു, പി.എന്‍. നൗഷാദ്, ഷാജി, ഇന്ദു സജി എന്നിവരാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. അപൂര്‍വ ചിത്രങ്ങളും വീഡിയോകളുമുള്ള ഡോക്യുമെന്ററിക്ക് 25 മിനിട്ട് ദൈര്‍ഘ്യമുണ്ട്.

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

യുവാക്കള്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകണം

കൊച്ചി: കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരമൊരു വിപ്ലവകരമായ മാറ്റം നമ്മുടെ രക്ഷിതാക്കളുടെയടക്കം ചിന്തകളില്‍ ഉണ്ടാകണം. സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ അവതരിപ്പിച്ചാല്‍ വേഗം തന്നെ അനുമതി നല്‍കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൈക്കോണ്‍ കേരള 2012 സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എമേര്‍ജിങ് കേരളയ്ക്കു ശേഷം സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം സംരംഭകര്‍ക്ക് കൂടുതല്‍ ഗുണകരമായി മാറിയിട്ടുണ്ട്. ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ സംരംഭകരുടെ ഭാഗത്തു നിന്നു തന്നെ നടപടി ഉണ്ടാകണം-ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേരളത്തിന്റെ വളര്‍ച്ച സംരംഭകരിലൂടെയാണെന്നും ടൈകോണ്‍ കേരള അതിന്റെ ആദ്യഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

സേവനാവകാശനിയമം ഒന്നുമുതല്‍; പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം തൊഴിലില്ലായ്മ

 


പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം സംസ്ഥാനത്തെ തൊഴിലില്ലായ്മയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ശാരീരികാസ്ഥാസ്ഥ്യം മൂലം, സമ്മേളനത്തിന് നേരിട്ടെത്താതിരുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം റെക്കോഡുചെയ്ത് വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

എന്നാല്‍, പെന്‍ഷന്‍പ്രായം ഉയര്‍ത്തുമോ ഇല്ലയോ എന്നത് പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് നാളേക്കുവേണ്ടിയാണ്. 2013 മാര്‍ച്ച് 31 വരെ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമല്ല. ഇന്ത്യയില്‍ 27 സംസ്ഥാനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നുണ്ട്.

സേവനാവകാശനിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏഴുവര്‍ഷമായി നടപ്പാക്കാതിരുന്ന ആശ്രിതനിയമനം 549 സൂപ്പര്‍ ന്യൂമററി തസ്തികയുണ്ടാക്കി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല

കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല


 



തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.ടി.ഡി.എഫ്.സി. രൂപം നല്‍കുന്ന നൂതന സ്ഥിരനിക്ഷേപ പദ്ധതിയായ 'സല്യൂട്ടി'ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ലാഭത്തിലെത്താത്തത്. 476 കോടിയുടെ സൗജന്യ യാത്രാ പാസ്സാണ് കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം നല്‍കുന്നത്.

അതു കൂടാതെ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനും നല്‍കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കെ.ടി.ഡി.എഫ്.സി.യുടെ സഹായം കൂടിയേ തീരൂ.

കെ.എസ്.ആര്‍.ടി.സി. യെ സാമ്പത്തികമായി പിടിച്ചുനിര്‍ത്താന്‍ സല്യൂട്ട് പോലുള്ള പദ്ധതിക്ക് കഴിയും. കെ.എസ്.ആര്‍.ടി.സി. ഒരു വെള്ളാനയല്ല. നമ്മളെല്ലാംകൂടി അതിനെ ഒരു വെള്ളാനയായി കാണുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തലമുറകളെ പരസ്​പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സല്യൂട്ട് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് രസീത് വിതരണം ചെയ്തു. കെ.ടി.ഡി.എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസഡറായ ചലച്ചിത്രനടന്‍ സുരേഷ്‌ഗോപി സ്ഥിരം നിക്ഷേപം നടത്തിയവര്‍ക്ക് ഗുരുദക്ഷിണ വിതരണം ചെയ്തു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ വിതരണം ചെയ്തു. സല്യൂട്ട് പദ്ധതിയെക്കുറിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ആഷ്‌ലി വിവരിച്ചു. കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടര്‍ ഡോ.ബി.ഉഷാദേവി സ്വാഗതവും മാനേജര്‍ പി.വീണ നന്ദിയും പറഞ്ഞു.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

 

 


തിരുവനന്തപുരം: കീബോര്‍ഡില്‍ നിന്നും ശബ്ദമുയര്‍ന്നപ്പോള്‍ ഇര്‍ഫാന്റെ കണ്ണുകള്‍ പിന്‍തുടര്‍ന്നു. പ്രതീക്ഷകള്‍ വീണ്ടും ജീവന്‍ വയ്ക്കുകയാണ്. കരിക്കകം വാഹനാപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള പടവുകളിലാണ്. സാന്ത്വനമേകാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയും കുടുംബവും എത്തി. 

ഭാര്യ മറിയാമ്മ ഉമ്മനും കൊച്ചുമകന്‍ എഫിനോവയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാതൃവാത്സല്യത്തോടെ മറിയാമ്മ ഉമ്മന്‍ ഇര്‍ഫാനെ വിളിച്ചു. 'മകനെ' എന്ന വിളിയോടും ഇര്‍ഫാന്‍ പ്രതികരിച്ചു. ദീര്‍ഘനേരം മറിയാമ്മയുടെ മുഖത്ത് ആ കുരുന്ന് നോക്കി. ക്ലിഫ് ഹൗസില്‍ നിന്നും വാഴപ്പഴവും കളിക്കോപ്പുകളുമായിട്ടാണ് അവര്‍ എത്തിയത്. ഇക്കൂട്ടത്തിലെ കീബോര്‍ഡാണ് എഫിനോവ മീട്ടിയത്. അവ്യക്തമായ ശബ്ദമുയര്‍ത്തി ഇതിനോട് ഇര്‍ഫാന്‍ പ്രതികരിച്ചു. 

ചൊവ്വാഴ്ച രാത്രി 7.30 നാണ് മുഖ്യമന്ത്രി കരിക്കകത്തെ ഇര്‍ഫാന്റെ വീട്ടിലെത്തിയത്. അയല്‍വീട്ടിലാണ് മുഖ്യമന്ത്രിക്ക് ഇര്‍ഫാനെ കാണാനുള്ള സൗകര്യമൊരുക്കിയിരുന്നത്. ഇര്‍ഫാന്റെ ദയനീയത അടുത്തിടെ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിക്കു മുന്നിലെത്തിച്ചത്. ഇര്‍ഫാനെ കണ്ടശേഷം ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി വീണ്ടും ഇര്‍ഫാനെ കാണാനെത്തിയത്. മറിയാമ്മ ഉമ്മന്‍ ഇര്‍ഫാന്റെ ചികിത്സയെക്കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. 

ഇര്‍ഫാന്റെ കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കുന്ന കാര്യം സജീവപരിഗണനയിലാണെന്ന് മുഖ്യമന്തി പറഞ്ഞു. ചികിത്സയ്ക്കുവേണ്ടി പത്തുലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. കാര്‍മല്‍ സ്‌കൂളിലെ കുട്ടികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് വീണ്ടും ഇര്‍ഫാനെ കാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം എം.എല്‍.എ. എം.എ. വാഹിദും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വിയ്യൂരിലുമായി ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു. നിര്‍ധന കുടുംബാഗമായ ഇര്‍ഫാന്റെ മാതാപിതാക്കള്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന അവസ്ഥയിലാണ് ആദ്യം സര്‍ക്കാര്‍ ചികിത്സാ ചെലവുകള്‍ എറ്റെടുത്തത്. ഇര്‍ഫാനെ പരിചരിക്കാന്‍ സദാസമയം മാതാപിതാക്കള്‍ കൂടെ വേണം. ഇവര്‍ക്ക് മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാതെ വന്നതോടെ വീട്ടുചെലവുകള്‍ ബുദ്ധിമുട്ടിലായി. ഈ അവസ്ഥയിലാണ് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇര്‍ഫാനെ കാണാനെത്തിയത്. കുട്ടികള്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. കരിക്കകം സ്വദേശി ഷാജഹാന്റെയും സജിനയുടെയും മകനാണ് അഞ്ചരവയസ്സുകാരന്‍ ഇര്‍ഫാന്‍.