UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 12, ശനിയാഴ്‌ച

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും

കൂടുതല്‍ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കേസെടുക്കും



ഹോട്ടലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച വിലകളില്‍ കൂടുതല്‍ ഈടാക്കുന്ന കടകള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളുടെ യോഗം തിങ്കളാഴ്ചക്കകം വിളിച്ച് തീരുമാനമെടുക്കണം. ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ച് എല്ലാ ഹോട്ടലുകളിലും പ്രദര്‍ശിപ്പിക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി മഫ്തിയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണം- അദ്ദേഹം പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് തീരുമാനമെടുക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വില നിയന്ത്രണത്തിനുള്ള നടപടികള്‍ക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി അറിയിച്ചു.

 മണ്ഡലകാലത്തോടനുബന്ധിച്ച്‌ ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം സംസ്‌ഥാനത്ത്‌ ഓരോ ജില്ലയിലും ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാകലക്‌ടര്‍മാരുമായും ബന്ധപ്പെട്ട മറ്റുദ്യോഗസ്‌ഥരുമായി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തി.

മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരെ നമ്മുടെ അതിഥികളായി കണ്ട്‌ ചൂഷണ രഹിതവും സൗഹാര്‍ദ്ധപരവുമായ സമീപനമുണ്ടാക്കണമെന്ന്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭക്ഷണസാധനങ്ങളുടെ വിലനിലവാരം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കര്‍ശനമായ നിരീക്ഷണവും പരിശോധനയും നടത്തണം. ഹോട്ടലുകളിലും റെസ്‌റ്റാറന്റുകളിലും സാധനങ്ങളുടെ വില പ്രദര്‍ശിപ്പിക്കണം. പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം. ഇതിനായി ഹോട്ടല്‍ ഉടമകളുടെ യോഗം വിളിച്ചു ചേര്‍ക്കണം. വിലവിവരം മറ്റു ഭാഷകളിലും രേഖപ്പെടുത്താന്‍ സംവിധാനം ഉണ്ടാക്കണം. ഒരു വിധത്തിലുള്ള ചൂഷണവും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന്‌ കേസെടുക്കാന്‍ പൊലീസിന്‌ നിര്‍ദ്ദശം നല്‍കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയെ ചുമതലപ്പെടുത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ പരിശോധന നടത്തണം. എന്നാല്‍ പരിശോധനയുടെ പേരില്‍ മറ്റ്‌ അസൗകര്യങ്ങള്‍ സൃഷ്‌ടിക്കരുത്‌. പരിശോധനാ സ്‌ക്വാഡുകള്‍ക്ക്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി ജില്ലാകലക്‌ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

മണ്ഡലകാലത്ത്‌ പച്ചക്കറി വില നിയന്ത്രിക്കുന്നതിന്‌ ഓണം, റംസാന്‍ സീസണിലെപ്പോലെ സിവില്‍സപ്ലൈസ്‌, ഹോര്‍ട്ടികോര്‍പ്പ്‌, വി.എഫ്‌.പി.സി.കെ, കണ്‍സ്യൂമര്‍ഫെഡ്‌ മുഖേന വിപണികള്‍ ആരംഭിക്കുന്നതിന്‌ മുഖ്യമന്ത്രി കാര്‍ഷികോല്‍പ്പാദന കമ്മിഷണറും അഡിഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ കെ.ജയകുമാറിന്‌ നിര്‍ദ്ദേശം നല്‍കി.

ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്‌ ഓണം - റംസാന്‍ കാലത്തെപ്പോലെ വില നിയന്ത്രിക്കാന്‍ നടപടിവേണമെന്ന്‌ മുഖ്യമന്ത്രിക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഗതാഗത - ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ ആവശ്യമുന്നയിച്ചിരുന്നു.

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ ഒരു രൂപ നിരക്കില്‍ ലഭിക്കുന്ന അരി വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്ന്‌ ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്‌ എഫ്‌.സി.ഐയുമായി ബന്ധപ്പെട്ട്‌ നടപടി സ്വീകരിക്കണമെന്ന്‌ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്‌ഥരോട്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


മെഗാഷോ വേദിയില്‍ വേദനയുടെ കൂമ്പാരവുമായി ജനം

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങള്‍ നിറഞ്ഞാടിയ മെഗാഷോകള്‍ അരങ്ങേറിയ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച പകലും രാത്രിയും മറ്റൊരു മെഗാഷോയുടെ നിറവിലായിരുന്നു. സംഗീവും നിറപ്പൊലിമയും പതിവ് കാഴ്ചയായ വേദിയില്‍ പ്രാരാബ്ദങ്ങളും വേദനകളുമായി സാധാരണക്കാര്‍ വന്നെത്തി. ഒരു നിമിഷംപോലും വേദി വിടാതെ എല്ലാ പരിവേദനങ്ങളും നേരിട്ട് കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ താരമായി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.രാവിലെ മുതല്‍തന്നെ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഇവര്‍ക്ക് നിര്‍ദേശങ്ങളും സഹായങ്ങളുമായി പഞ്ചായത്തംഗങ്ങള്‍ മുതല്‍ എം.എല്‍.എ മാര്‍ വരെ ഓടി നടന്നു. സദസ്സ് നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടത്തിന് മുന്നിലേക്ക് രാവിലെ 9.30 ഓടെ മുഖ്യമന്ത്രിയെത്തി. അഞ്ച് തിരിയുള്ള നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം കഴിഞ്ഞ് പതിവ് രീതിയില്‍ ഉമ്മന്‍ചാണ്ടി ജനക്കൂട്ടത്തിനിടയിലേക്കിറങ്ങി. അവസാനത്തെ ആളിന്റെ പരാതിയും നേരിട്ട് വാങ്ങി പരിഹരിച്ച ശേഷമെ വേദി വിടൂ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു. സദസ്സിന് മുന്നിലിരുന്ന വികലാംഗരുടെയും വൃദ്ധരുടെയും പരാതികള്‍ നേരിട്ടിറങ്ങിച്ചെന്ന് വാങ്ങി. ചികിത്സയ്ക്കും മറ്റുമുള്ള ധനസഹായങ്ങളുടെ അപേക്ഷകളാണ് ആദ്യം സ്വീകരിച്ചത്. അപ്പപ്പോള്‍ തന്നെ സഹായതുകയും രേഖപ്പെടുത്തി അതത് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകള്‍ കൈമാറി. ആദ്യ ധനസഹായം ലഭിച്ചത് തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലരാമപുരം സ്വദേശി സുരേഷിനാണ്. എഴുപത്തിയയ്യായിരം രൂപയായിരുന്നു സഹായം. ചെക്ക് കൈമാറുകയും ചെയ്തു. പിന്നില്‍ നിന്നവരെല്ലാം മുന്നിലേക്ക് തള്ളിക്കയറിയതോടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നു.

10.50 ഓടെ മുഖ്യമന്ത്രി വീണ്ടും വേദിയിലേക്ക് കയറി. ചെറിയ ചെറിയ സംഘങ്ങളായി പരാതിക്കാരെ വേദിയിലേക്ക് കയറ്റിവിട്ടു. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ വന്‍സംഘം വേദിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കേണ്ട ഉദ്യോഗസ്ഥരില്‍ പലര്‍ക്കും തിരക്കുകാരണം വേദിയിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഞ്ചുമിനിട്ട് ചടങ്ങ് നിര്‍ത്തിവെയ്ക്കുന്നതായും പഞ്ചായത്തംഗങ്ങളും കൗണ്‍സിലര്‍മാരും വേദിക്ക് പുറത്തേക്ക് പോകണമെന്നും വര്‍ക്കല കഹാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൈയടിയോടെയാണ് ഈ ആവശ്യത്തെ സദസ്സ് സ്വീകരിച്ചത്. ഒരു പാട് നേരത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ആവശ്യത്തിന് ശേഷം കുറെപ്പേര്‍ വേദിയില്‍ നിന്ന് മാറിയതോടെ പരിപാടി വീണ്ടും ആരംഭിച്ചു. വേദിക്കുമുന്നില്‍ വീണ്ടും തിക്കും തിരക്കുമായി. മുഖ്യമന്ത്രി വേദിയുടെ ഒരുവശത്തെത്തി താഴെനിന്നവരില്‍ നിന്നും അപേക്ഷകള്‍ കൂട്ടം കൂട്ടമായി വാങ്ങിയതോടെ ഒരു മണിക്കുറിനുള്ളില്‍ നൂറുകണക്കിന് അപേക്ഷകള്‍ക്ക് പരിഹാരം നല്‍കാനായി. ഇടയ്ക്ക് വീണ്ടും സദസ്സിലേക്കിറങ്ങാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തി. ഇതിനിടയില്‍ വേദിയിലെ ബാരിക്കേഡിലെ രണ്ട് മുളകള്‍ തകര്‍ന്നിട്ടുണ്ടെന്നും എത്രയും വേഗം ഇത് ശരിയാക്കണമെന്നും കഹാറിന്റെ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെ എത്തി. ഈ സമയമെല്ലാം നിരവധി പേര്‍ക്ക് ധനസഹായം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ ഉച്ചഭാഷിണി വഴിയും എല്‍.സി.ഡി മോണിറ്റര്‍ വഴിയും എത്തിക്കൊണ്ടിരുന്നു. തിരക്കൊന്ന് കുറഞ്ഞതോടെ പരാതി സ്വീകരണം വേദിക്കകത്താക്കി. വികലാംഗരെ സ്ട്രക്ച്ചറിലും വീല്‍ചെയറിലും എടുത്തുകൊണ്ടും വേദിയിലേക്ക് കൊണ്ടുവന്നു. പലരെയും സ്വന്തം കസേരയിലിരുത്തി നിന്നു കൊണ്ടാണ് അപേക്ഷകള്‍ വാങ്ങിയത്.

ഉച്ചക്ക് ഒന്നരയ്ക്ക് മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൊണ്ടുവന്ന പാല്‍ക്കഞ്ഞി ഒരു ഗ്ലാസ് കുടിച്ച് ഇടതടവില്ലാതെ വീണ്ടും അദ്ദേഹം പരാതികള്‍ക്കിടയിലേക്കിറങ്ങി. മൂന്നുമണിയോടെ വീണ്ടും ജനങ്ങളുടെ ഇടയിലേക്ക്. വേദിയും സദസ്സും ഒഴിയാതെ തിരക്കേറിക്കൊണ്ടേയിരുന്നു. ഇതിനിടെ ലക്ഷക്കണക്കിന് രൂപയുടെ സഹായം അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തി. രാത്രി വൈകിയും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരാതികള്‍ സ്വീകരിച്ചു.

2011, നവംബർ 11, വെള്ളിയാഴ്‌ച

അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്നു ജനസമ്പര്‍ക്ക വേദി; ഊണ് ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടി


അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്നു ജനസമ്പര്‍ക്ക വേദി; ഊണ് ഉപേക്ഷിച്ച് ഉമ്മന്‍ ചാണ്ടി
                


തിരുവനന്തപുരം: വിശാലമായ മൈതാനത്തു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലേക്കു പരാതിക്കാര്‍   പ്രവാഹമായെത്തി. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ അര്‍ധരാത്രി വരെ ഉണര്‍ന്നിരുന്ന  പരാതിപരിഹാര വേദിയില്‍ ഭക്ഷണം ഉപേക്ഷിച്ചിരുന്ന മുഖ്യമന്ത്രിയെ തേടി നാല്‍പ്പതിനായിരത്തിലേറെ പരാതികളാണെത്തിയത്. ചുരുങ്ങിയത് ഒരു ലക്ഷത്തോളം പേരെങ്കിലും സ്‌റ്റേഡിയത്തില്‍ വന്നുപോയിട്ടുണ്ടെന്ന് അധികൃതര്‍ അനുമാനിക്കുന്നു.

രാത്രി ഏഴു വരെ തന്നെ 26,000 പരാതികള്‍ മുഖ്യമന്ത്രിക്കു മുന്നിലെത്തി. ഇതില്‍ 16500 പരാതികള്‍ വേദിയില്‍  തന്നെ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു മാത്രം അപ്പോഴേക്കും 40 ലക്ഷം രൂപ ധനസഹായമായി ഒഴുകി. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയാണു ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിനു കാരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.  

പരിപാടി രാവിലെ എട്ടരയ്ക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ തന്നെ സ്‌റ്റേഡിയം നിറഞ്ഞു. ഓരോ കൗണ്ടറിനു മുന്നിലും നീണ്ട ക്യൂ. വികലാംഗരും വൃദ്ധരുമായ പരാതിക്കാര്‍ക്ക് പ്രത്യേകം ഇരിപ്പിടം. ഉദ്ഘാടനം  കഴിഞ്ഞപാടെ മുഖ്യമന്ത്രി താഴെ അവര്‍ക്കരികിലെത്തി. തെങ്ങില്‍നിന്നു വീണ് ശരീരം തളര്‍ന്ന സുരേഷിന്റെ പരാതിയാണ് ആദ്യം കേട്ടത്.  കച്ചവടം തുടങ്ങാന്‍ സുരേഷിന് 75,000 രൂപ അവിടെവച്ചു തന്നെ അനുവദിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടതോടെ പരാതി പരിഹാര മഹായജ്ഞത്തിന് അതിവേഗമായി.

സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാം പരിഹരിക്കാന്‍ പറ്റിയെന്നു വരില്ല. എന്നാല്‍, പരിഹരിക്കപ്പെടേണ്ട പരാതികള്‍ അറിയാതെ പോകുന്നതു ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയഭേദമെന്യേ ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യം വേദിക്ക് ഉണര്‍വു പകര്‍ന്നു. പത്തു മിനിറ്റായി വെട്ടിച്ചുരുക്കിയ ഉദ്ഘാടനച്ചടങ്ങില്‍ എംഎല്‍എമാരെ പ്രതിനിധീകരിച്ച് വി. ശിവന്‍കുട്ടി മാത്രമാണു പ്രസംഗിച്ചത്.

തലസ്ഥാന ജില്ലയെ നോക്കുകൂലി വിമുക്ത നഗരമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നോക്കുകൂലിയാണു പരാതിക്കാരുടെ ഈ പ്രവാഹത്തിനു കാരണമെന്നും, അതുകൂടി ഒഴിവാക്കാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും വി. ശിവന്‍കുട്ടി പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു സദസില്‍. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

കോടതിവിധികളോടുള്ള സമീപനം: സി.പി.എമ്മിന് ഇരട്ടത്താപ്പ് -ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചാല്‍ കോടതികള്‍ പരിശുദ്ധമെന്നും എം.വി.ജയരാജനെ ശിക്ഷിച്ചാല്‍ കോടതികള്‍ക്ക് വിമര്‍ശനമെന്നുമുള്ള സി.പി.എമ്മിന്റെ സമീപനം ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യത്തില്‍ പ്രധാന ഘടകമാണ് ജുഡീഷ്യറി. പലപ്പോഴും സര്‍ക്കാരിനുപോലും ജുഡീഷ്യറിയുടെ നിലപാട് പ്രയാസമുണ്ടാക്കാറുണ്ട്. എന്നാല്‍ അതൊരു ബുദ്ധിമുട്ടായി കാണുന്നതു ശരിയല്ലെന്നും അദ്ദേഹം മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അറിയിച്ചു.

ജുഡീഷ്യറിയ്ക്കും അതിര്‍വരമ്പുകള്‍ വേണ്ടേയെന്ന ചോദ്യത്തിന് ജുഡീഷ്യറിക്കും അതിരുണ്ട്, അതാണ് അപ്പീല്‍ കോടതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വികാരാവേശത്തിലുള്ള എം.വി.ജയരാജന്റെ പ്രസംഗം മൂലമുണ്ടായ കേസും ആര്‍.ബാലകൃഷ്ണപിള്ളയ്‌ക്കെതിരായ കേസും ഒരുപോലെയാണോയെന്ന ചോദ്യത്തിന് വികാരത്തിന്റെ അടിസ്ഥാനത്തില്‍ കോടതികളെ അപമാനിക്കാമോയെന്ന മറുചോദ്യമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

കോടതികളെ വെല്ലുവിളിക്കുന്നത് ജനാധിപത്യപ്രക്രിയയ്ക്കു പുറത്തുനില്‍ക്കുന്ന തീവ്രവാദികളും മാവോയിസ്റ്റുകളുമാണ്. ഇന്ത്യയിലെപ്പോലെ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ഇതിന്റെ ആവശ്യമുണ്ടോ? പ്രധാനമന്ത്രിയെവരെ എന്തും പറയാനും കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍പോലും നശിപ്പിച്ച് സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള മറ്റൊരു രാജ്യം വേറെ ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോടതി ശിക്ഷിച്ച എം.വി.ജയരാജന് വഴിനീളെ സ്വീകരണംനല്‍കിയതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയേണ്ടത് വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമാണ്. ആര്‍.ബാലകൃഷ്ണപിള്ളയെ ജയിലിലേക്ക് കാറില്‍ കൊണ്ടുപോയെന്ന് ആക്ഷേപിച്ചവര്‍ കുറഞ്ഞത് അന്നുപറഞ്ഞത് തെറ്റായിപ്പോയെന്നെങ്കിലും സമ്മതിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആര്‍.ബാലകൃഷ്ണപിള്ളയ്ക്കു നല്‍കിയതുപോലെ ശിക്ഷാ ഇളവ് എം.വി.ജയരാജനും സര്‍ക്കാര്‍ നല്‍കുമോയെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഒരു തരംതിരിവുമില്ല, എല്ലാവരോടും ഒരേ സമീപനമായിരിക്കും എന്നായിരുന്നു മറുപടി.

നവംബര്‍ 14ന് ഹൈക്കോടതിക്കു മുന്നില്‍ സി.പി.എം. പ്രതിഷേധസമരം നടത്തുന്നതു സംബന്ധിച്ച ചോദ്യത്തിന് ജഡ്ജിയെ നേരത്തേ നാടുകടത്തിയവരാണ് സി.പി.എംകാരെന്നായിരുന്നു മറുപടി. സ്വാശ്രയസ്ഥാപന മേധാവികളുടെ വിരുന്നില്‍ പങ്കെടുത്തുവെന്ന ആക്ഷേപം ആ ജഡ്ജിക്കെതിരെ ഉയര്‍ന്നിരുന്നുവെന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആ ജഡ്ജിയെക്കുറിച്ച് വി.എസ്. പ്രകടിപ്പിച്ച അഭിപ്രായം താന്‍ പറയണോയെന്ന് മറുചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു.

കിളിരൂര്‍ കേസില്‍ ഇപ്പോള്‍ പുനരന്വേഷണം വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത് ഭരണത്തിലിരുന്ന അഞ്ചുവര്‍ഷം ഒന്നുംചെയ്യാതിരുന്നതിലുള്ള ജാള്യതകൊണ്ടാണ്. താന്‍ ഭരണത്തിലേറിയാല്‍ ആറുമാസത്തിനുള്ളില്‍ പ്രതികളെ കൈയാമംവയ്ക്കും, കേസിലുള്‍പ്പെട്ട വി.ഐ.പി യുടെ പേരു വെളിപ്പെടുത്തുമെന്നൊക്കെ വി.എസ്. പറഞ്ഞിരുന്നു. ശാരിയുടെ മരണത്തിന്റെ അഞ്ചാംവാര്‍ഷികദിനത്തില്‍ നിവേദനം നല്‍കാനെത്തിയ മാതാപിതാക്കളെ അന്ന് അറസ്റ്റ് ചെയ്യുകപോലും ചെയ്തുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യംവേണം - മുഖ്യമന്ത്രി



തിരുവനന്തപുരം: പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ സമീപനരേഖ സംബന്ധിച്ച് പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചര്‍ച്ച പഴയ നിയമസഭാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല പദ്ധതികളും നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യമില്ല. ഇക്കാര്യത്തില്‍ 25 ശതമാനമെങ്കിലും സ്വാതന്ത്ര്യം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഒരു പരിധിവരെ സ്വാതന്ത്ര്യം ലഭിക്കുന്ന തരത്തില്‍ ചതുര്‍വേദി കമ്മിറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ബി.പി.എല്‍ മാനദണ്ഡം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കും. ഇക്കാര്യത്തില്‍ നിലവിലുള്ള നിര്‍ദേശം മാറ്റിയേ മതിയാവൂ. പന്ത്രണ്ടാം പദ്ധതി നടപ്പാക്കി കഴിയുമ്പോള്‍ ജോലിചെയ്യാന്‍ അറിയാവുന്ന ഒരാള്‍ക്കും ജോലി ഇല്ലാതിരിക്കില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് 12-ാം പദ്ധതിയില്‍ വലിയ പ്രാധാന്യം കൊടുത്തേ മതിയാവൂ. പദ്ധതി അടങ്കല്‍ തുകയുടെ മൂന്നിരട്ടിയെങ്കിലും ഈ പദ്ധതിക്കാലത്ത് സ്വകാര്യ മേഖലയിലും മറ്റുംവഴി സംസ്ഥാനത്ത് വരണം. കഴിഞ്ഞ കാലങ്ങളില്‍ വികസനരംഗത്തുണ്ടായ കുറവ് നികത്താന്‍ കഴിയണം. നമ്മുടെ കൈയില്‍ അത്ഭുത വിളക്കില്ലെങ്കിലും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ അത്ഭുതം കാട്ടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ പാക്കേജ്: കേന്ദ്രത്തെ സമീപിച്ചു -ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്‍കുന്നതിനായി എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കുന്നതിനുവേണ്ട സഹായം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 50,000 രൂപ വീതമാണ് മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അതുതന്നെ കുറച്ചുപേര്‍ക്കേ നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം മുഴുവന്‍ ദുരിതബാധിതര്‍ക്കും ഒരുലക്ഷം രൂപവീതം നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അഞ്ചുലക്ഷം രൂപവീതം നല്‍കണമെങ്കില്‍ മൊത്തം 500 കോടി രൂപ വേണ്ടിവരും. ഇതിനായാണ് കേന്ദ്രസര്‍ക്കാറിനെ സമിപിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.



2011, നവംബർ 9, ബുധനാഴ്‌ച

മലയാള സര്‍വകലാശാല ഈ വര്‍ഷം -മുഖ്യമന്ത്രി

മലയാള സര്‍വകലാശാല ഈ വര്‍ഷം -മുഖ്യമന്ത്രി



തിരുവനന്തപുരം: മലയാള സര്‍വകലാശാല ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മലയാളഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതില്‍ അനുകൂല തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മലയാളഭാഷക്ക് പരമാവധി പ്രാധാന്യം നല്‍കാനും വളര്‍ത്താനുമുള്ള കൂട്ടായ ശ്രമമുണ്ടാകണം. മലയാളത്തെ ഒന്നാം ഭാഷയാക്കുകയും പഠനം നിര്‍ബന്ധമാക്കുകയും ചെയ്തു. ശ്രേഷ്ഠ ഭാഷാ പദവിക്ക് കേന്ദ്രം ആവശ്യപ്പെട്ട രേഖകളും റിപ്പോര്‍ട്ടുകളും നല്‍കി.ഭരണഭാഷ മലയാളമാക്കാന്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും പൂര്‍ണമായിട്ടില്ല. ഏറ്റവും വേഗത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് ഇതിന്‍െറ നടപടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കവയിത്രി സുഗതകുമാരിയെ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. ഭാഷ നഷ്ടപ്പെടുമ്പോള്‍ സംസ്കാരമാണ് നഷ്ടപ്പെടുന്നതെന്ന് സുഗതകുമാരി പറഞ്ഞു. മലയാള ഭാഷയെ നഷ്ടപ്പെടുത്താനുള്ള അവിരാമ ശ്രമം നടക്കുന്നു. മലയാളം പറയുന്നത് ഇന്ന് അഭിമാനമല്ലാതായിരിക്കുന്നു. മലയാളത്തിന്‍െറ വേഷവും സംസ്കാരവും ഈണവുമെല്ലാം പോയി. ഇതൊന്നും അറിഞ്ഞുകൂടാത്ത പുതിയ തലമുറവളര്‍ന്നു കഴിഞ്ഞു. മലയാള കവിതകള്‍ കാണാതെ പഠിക്കേണ്ടതില്ളെന്ന സര്‍ക്കാര്‍ ഉത്തരവ് തിരുത്തണം. നമ്മുടെ ഈണത്തില്‍ കവിത ചൊല്ലി പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. മലയാളം ഒന്നാം ഭാഷയാക്കിയ ഉത്തരവ് ചില സി.ബി.എസ്.ഇ, വി.എച്ച്.എസ്.സി, സംസ്കൃതം-അറബിക് സ്കൂളുകളില്‍ നടപ്പാക്കുന്നില്ല. ഇത് കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കണം. മലയാളം സര്‍വകലാശാല എവിടെ വേണമെന്ന കാര്യത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സുഗതകുമാരി പറഞ്ഞു.

അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.ജെ. മാത്യു സ്വാഗതവും സുരേഷ്ബാബു നന്ദിയും പറഞ്ഞു.

അര്‍ഹിക്കുന്ന സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും - ഉമ്മന്‍ചാണ്ടി

കൊല്ലം: അര്‍ഹിക്കുന്ന സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ യു.ഡി.എഫിന് വ്യക്തമായ സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ സമീപനം യു.ഡി.എഫ്. സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ 39-ാമത് ചരമവാര്‍ഷിക ദിനാചരണം കൊല്ലം സിംസ് ആസ്​പത്രി വളപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈഴവ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16 ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരേയും മറ്റും പങ്കെടുപ്പിക്കാനുള്ളതുകൊണ്ടാണ് ചര്‍ച്ച 16 ലേക്ക് നിശ്ചയിച്ചത്. മന്ത്രിസഭാ യോഗത്തിനുശേഷം ചര്‍ച്ച നടക്കും. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥന മാനിച്ച് ചര്‍ച്ചയ്ക്ക് അരമണിക്കൂറോ അതിലേറെ സമയമോ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം കണ്ടതില്‍വച്ച് ഏറ്റവും ശക്തനായ നേതാവാണ് ആര്‍.ശങ്കറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. അദ്ദേഹം പ്രതിനിധീകരിച്ച ഏതു രംഗത്തും വിജയം കണ്ടെത്തി. മുഖ്യമന്ത്രി എന്ന നിലയില്‍ എന്നും ഓര്‍മ്മിക്കത്തക്ക പ്രവര്‍ത്തനമായിരുന്നു ആര്‍.ശങ്കര്‍ ഏതുരംഗത്തും കാഴ്ചവച്ചത്. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം കല്പിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്ത ആദ്യ മുഖ്യമന്ത്രിയായിരുന്നു ആര്‍.ശങ്കര്‍. ഏറ്റവും കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആദ്യമായി ആവിഷ്‌കരിച്ചത് ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്തായിരുന്നു. സാമൂഹിക ക്ഷേമപെന്‍ഷന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും മുഖ്യമന്ത്രി ആര്‍.ശങ്കറുടെ കാലത്തായിരുന്നു. വിദ്യാഭ്യാസരംഗത്തും അദ്ദേഹം ഏറെ കാര്യങ്ങള്‍ ചെയ്തു. പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസരംഗത്തുള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ കോളേജുകള്‍ ഒന്നിച്ച് അനുവദിച്ച മുഖ്യമന്ത്രി ആര്‍.ശങ്കറാണ്. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണനയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം കൈക്കൊണ്ടത്. അതിനാല്‍ അദ്ദേഹത്തിന്റെ നടപടിയെ വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ ഒരു സമുദായത്തിനുംകഴിഞ്ഞില്ല. സമൂഹത്തിന്റെ വളര്‍ച്ച ഏവരുടെയും സംതൃപ്തിയെ ആശ്രയിച്ചിരിക്കുമെന്ന് ശങ്കര്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കിയായിരുന്നു ആര്‍.ശങ്കര്‍ ഏതു പരിപാടിയും നടപ്പാക്കിയിരുന്നതെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

ചടങ്ങില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആധ്യക്ഷ്യം വഹിച്ചു.

2011, നവംബർ 8, ചൊവ്വാഴ്ച

ശബരിമല മാസ്റ്റര്‍പ്ലാന്‍: വേണമെങ്കില്‍ കൂടുതല്‍ പണം-മുഖ്യമന്ത്രി

പമ്പ(പത്തനംതിട്ട): ശബരിമല മാസ്റ്റര്‍പ്ലാനിന് വേണ്ടിവന്നാല്‍ കൂടുതല്‍ പണം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടത്തിയ അവലോകനയോഗത്തിനുശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല മാസ്റ്റര്‍പ്ലാനിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍തന്നെ 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ സീസണ്‍ കഴിഞ്ഞാലുടന്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. ശബരിമല വികസനകാര്യത്തില്‍ സാധ്യതാപഠനം നടത്തും. തീര്‍ത്ഥാടനകാലത്തിനുമുമ്പ് തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കിയോ എന്ന് പരിശോധിക്കാന്‍ സീസണ്‍ കഴിഞ്ഞ് അവലോകനയോഗം നടത്തും. വീഴ്ച വരുത്തിയവരായിരിക്കും അതിന്റെ ഉത്തരവാദികള്‍.

ഇത്തവണ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യാനുസരണം യാത്രാസൗകര്യം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി. പരമാവധി ശ്രമിക്കും. 500 പുതിയ ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ബസ്സുകളുടെ ചേസിസ് കിട്ടുന്ന മുറയ്ക്ക് ബോഡി നിര്‍മ്മാണവും നടക്കുന്നുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

പേര് ശരണസേതു സന്നിധാനത്ത് ബെയ്‌ലിപാലം തുറന്നു

ശബരിമല: ശബരിമല സന്നിധാനത്ത് പുതിയതായി നിര്‍മ്മിച്ച ബെയ്‌ലിപാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
93 ദിവസംകൊണ്ടാണ് 'ശരണസേതു' എന്ന പേരില്‍ അറിയപ്പെടുന്ന ബെയ്‌ലിപാലവും സമീപനറോഡും പണി പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യ ബെയ്‌ലിപാലം റാന്നിയില്‍ 1996ലാണ് സ്ഥാപിച്ചത്. കരസേനയുടെ ബാംഗ്ലൂര്‍ ആസ്ഥാനമായ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പാണ് പാലം നിര്‍മ്മിച്ചത്.

പാലം നിര്‍മ്മാണത്തില്‍ കരസേനയുടെ സേവനം വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുന്‍കൈയെടുത്ത പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ അദ്ദേഹം അനുമോദിച്ചു.

ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എം.മാണി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആന്‍േറാ ആന്റണി എം.പി., എം.എല്‍.എ.മാരായ രാജു ഏബ്രഹാം, കെ. ശിവദാസന്‍ നായര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ കളക്ടര്‍ പി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

എം.ഇ.ജി.യെ പ്രതിനിധീകരിച്ചെത്തിയ മേജര്‍ ജനറല്‍ സുബ്രദോമിശ്ര, സമീപനറോഡ് നിര്‍മ്മിച്ച കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്.ജന്‍ഗന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ സ്വാഗതവും ബോര്‍ഡ് അംഗം കെ.വി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു.