UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016 ഫെബ്രുവരി 4, വ്യാഴാഴ്‌ച

കരുണാകരന്റെ രാജിയിൽ പങ്കില്ല


ചാരക്കേസിൽ കെ. കരുണാകരന്‍ രാജിവച്ചതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് ഭീഷണിയല്ലെന്നും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനുള്ള ജനപിന്തുണ സി.പി.എമ്മില്‍ ഭയപ്പാടുണ്ടാക്കുന്നു. സര്‍ക്കാരിനെ തകര്‍ക്കാന്‍ സി.പി.എം പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തോട് അവര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ച മുഖ്യമന്ത്രി സരിതയുടെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്നു തെളിഞ്ഞാല്‍ പൊതുരംഗത്ത് നിന്ന് മാറുമെന്നും വ്യക്തമാക്കി.

സരിതയുടെ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത കമ്മിഷന്‍ പരിഗണിക്കട്ടെയെന്നും നടപടികള്‍ എടുക്കേണ്ടത് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു.

ബാബുരാജിന് ഭൂമിപോക്കുവരവ് ചെയ്തുകൊടുത്തതില്‍ അപാകതയില്ല. ഏതൊരു പൗരനുമുള്ള അവകാശമാണിത്. സര്‍ക്കാര്‍ ഖജനാവിന് യാതൊരു നഷ്ടവുമുണ്ടായിട്ടില്ല. സരിത ഒരു തെളിവും കൊണ്ടുന്നിട്ടില്ല. സി.ഡികളുടെ ആധികാരികത തെളിയിക്കണം. ആരോപണങ്ങള്‍ക്ക് ബെന്നി ബഹ്നാനും തമ്പാനൂര്‍ രവിയും മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



സ്ത്രീ ശാക്തീകരണത്തിനായി പുതിയ പദ്ധതി


സ്ത്രീ ശാക്തീകരണത്തിനായി കാരുണ്യ പദ്ധതിയുടെ മാതൃകയില്‍ ലോട്ടറി വരുമാനം ഉപയോഗിച്ച് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീ ശക്തി സ്‌കീം എന്ന പദ്ധതിയില്‍ സ്ത്രീകള്‍ക്ക് ഒമ്പത് മേഖലകളില്‍ സഹായം നല്‍കുന്നതാണ് പദ്ധതി. ഇതിനായി പണം കണ്ടെത്തുന്നതിന് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ധനശ്രീ ലോട്ടറിയുടെ പേര് സ്ത്രീശക്തി ലോട്ടറി എന്നാക്കി മാറ്റി വില 40 രൂപയില്‍ നിന്ന് 50 രൂപയാക്കി വര്‍ധിപ്പിക്കും. ഈ ലോട്ടറി വിറ്റ് ഏറ്റവും കുറഞ്ഞത് 100 കോടി രൂപ ഒരു പ്രതിവര്‍ഷം ലഭിക്കുമെന്ന് കരുതുന്നു. ഇത് ക്രമേണ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.

സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തും, കഷ്ടത അനുഭവിക്കുന്നവരെ പുനരധിവാസം, അര്‍ഹരായ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസ സഹായം, അംഗവൈകല്യമുള്ളവര്‍ക്ക് സഹായം, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ സഹായം, വൃദ്ധരായ സ്ത്രീകള്‍ക്ക് സഹായം, മാനസികമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കുക, അര്‍ഹരായ സ്ത്രീകളുടെ വിവാഹത്തിന് ധനസഹായം, വിധവകള്‍ക്കുള്ള സഹായം എന്നിങ്ങനെ ഒമ്പത് മേഖലകളില്‍ സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതാണ് സ്ത്രീ ശക്തി സ്‌കീം പദ്ധതി. കാരുണ്യലോട്ടറി പോലെ വിജയകരമായി ഇതും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

  • അരിവാള്‍ രോഗം ബാധിച്ച ആദിവാസികള്‍ക്ക് നല്‍കിവരുന്ന 2000 രൂപ പെന്‍ഷന്‍ രോഗബാധിതരായ മറ്റുള്ളവര്‍ക്കും അനുവദിക്കും.
  • കാസര്‍കോട് വാണിനഗറിലെ താരാനാഥിന്റെ മകള്‍ ടി.ശ്രുതിയക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്ള സഹായത്തിന് പുറമെ വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി നാല് ലക്ഷം രൂപ കൊടുക്കും.
  • ഹോമിയോ ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന ശ്രതിക്ക് കര്‍ണാടക സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടി. ശ്രുതിയുടെ തുടര്‍ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായാണ് നാല് ലക്ഷം രൂപ നല്‍കുക.
  • സര്‍ക്കാര്‍ സ്‌കൂളുകളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി അധ്യാപകരുടേയും ആയമാരുടെയു ഓണറേറിയം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രീപ്രൈമറി അധ്യാപകര്‍ക്ക് 9000 രൂപയും ആയമാര്‍ക്ക് 6000 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
  • അണ്‍എയിഡഡ് സ്‌പെഷല്‍ സ്‌കൂളുകളില്‍ 100 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ എയിഡഡാക്കാന്‍ തീരുമാനിച്ചു. ഇപ്രകാരം 33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി ലഭിക്കും.
  • 50 കുട്ടികളുള്ള സ്‌പെഷല്‍ സ്‌കൂളുകളും എയിഡഡാക്കും. 
  • 25 കുട്ടികളില്‍ കൂടുതലുള്ള ബഡ് സ്‌കൂളുകളും എയിഡഡാക്കും.ഡെഫ് സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കും.
  • കെല്ലിലെ ജീവനക്കാര്‍ക്ക് 21 ശതമാനം ശമ്പളവര്‍ധനവിനുള്ള വ്യവസ്ഥ സര്‍ക്കാര്‍ അംഗീകരിച്ചു.
  • ഹരിപ്പാട് മണ്ഡലത്തിലെ കരിവാറ്റയില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ കോളജിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ വേറെ ഭൂമി ഇല്ലാത്ത 27 കുടുംബങ്ങള്‍ക്കായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇവര്‍ക്ക് അഞ്ച് സെന്റ് സ്ഥലവും കുടുംബത്തിലെ ഒരാള്‍ക്ക് മെഡിക്കല്‍ കോലജില്‍ ജോലിയും നല്‍കും. 
  • ഭവനരഹിതരായ 700 മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ വിനിയോഗിക്കുന്നതിന് ഫിഷറീസ് വകുപ്പിന് അനുമതി നല്‍കി.
  • എക്‌സൈസ് വകുപ്പിലെ വനിതാപ്രാതിനിധ്യം ഉയര്‍ത്തുന്നതിനായി 140 തസ്തികള്‍ സൃഷ്ടിക്കും. 
  • റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് വ്യാപാരികളുടെ അംശാദായും 200 രൂപയായി വര്‍ധിപ്പിച്ചു. പിന്നീട് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത് 500 രൂപയില്‍ നിന്ന് 1500 ആക്കി.

ടി.പി.ശ്രീനിവാസനെ മർദ്ദിച്ച സംഭവത്തിൽ സി.പി.എമ്മിന് വലിയ വില കൊടുക്കേണ്ടി വരും


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസന് മർദ്ദനമേറ്റ സംഭവത്തിൽ സി.പി.എം വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരോട് അദ്ദേഹം അപമര്യാദയായി സംസാരിച്ചുവെന്ന് താൻ കരുതുന്നില്ല. അത്തരത്തിൽ പൊലീസ് റിപ്പോർട്ട് ഉള്ളതായും അറിയില്ല. വളരെ നാളായി തനിക്ക് വ്യക്തി പരിചയമുള്ള ആളാണ് ശ്രീനിവാസൻ. മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണെന്നതിൽ ആർക്കും സംശയമില്ല. സംഭവത്തെക്കുറിച്ച് പിണറായി നടത്തിയ പ്രസ്താവന പിന്നീട് തിരുത്തേണ്ടി വന്നു. സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവസരമുണ്ട്. പക്ഷേ എല്ലാ പരിധിയും ലഘിച്ച പ്രവർത്തനമാണ് കോവളത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്രസർക്കാർ വൈ വിഭാഗത്തിലെ സുരക്ഷ ഒരുക്കിയതെക്കുറിച്ചോ അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നതായോ തനിക്ക് അറിവില്ല. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് അടിസ്ഥാനമില്ല. അതേസമയം കേരളം പോലൊരു സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് വക്കത്ത് നടന്ന കൊലപാതകം. കുറ്റവാളികളെ സംഭവം നടന്ന് മിനിറ്റുകൾക്കകം പിടികൂടാൻ ആയത് പൊലീസിന്റെ മികവാണ്. അതിനെ അഭിനന്ദിക്കുന്നു. ടി.പി. ശ്രീനിവാസനെ മർദ്ദിച്ചയാളെയും പെട്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ ചിലർക്ക് വിഷമം കാണും. സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിച്ച വകുപ്പുകളിലൊന്നാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു.



2016 ഫെബ്രുവരി 1, തിങ്കളാഴ്‌ച

ചാണ്ടി ഉമ്മനെതിരായ ആരോപണം; സരിതയ്ക്കെതിരെ നിയമനടപടി


ചാണ്ടി ഉമ്മനെതിരെയുളള സരിത എസ്.നായരുടെ ആരോപണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്കെതിരായ പ്രതിപക്ഷ ആരോപണത്തിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

പുതുപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി വേദിയിലെത്തിയ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് മണ്ഡലത്തോടുള്ള തന്റെ സ്നേഹമായിരുന്നു. പുതുമയില്ലാത്ത ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസം തനിക്കുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സാമ്പത്തീകസ്രോതസ് തകർന്ന മദ്യമുതലാളിമാരുടെ പകരം വീട്ടലാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരുന്നത്. തനിക്കെതിരെ മാത്രം ആരോപണമുന്നയിച്ചിരുന്നവർ ഇപ്പോൾ കുടുംബത്തെയും വെറുതെ വിടുന്നില്ല.

തൃശൂർ വിജിലൻസ് കോടതി പരാമർശത്തിന് ഹൈക്കോടതി രണ്ടുമാസം സ്റ്റേ നൽകിയതിന് ശേഷം പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രിക്ക് വൻസ്വീകരണമാണ് നൽകിയത്. മന്ത്രിമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധകൃഷ്ണൻ, ബെന്നി ബെഹന്നാൻ എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2016 ജനുവരി 30, ശനിയാഴ്‌ച

സോളാര്‍ സംരംഭം തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ വൈകി


തിരുനന്തപുരം: സരിതയുടെ സോളാര്‍ സംരംഭം തട്ടിപ്പാണെന്ന് മനസിലാക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുകളും വിവാദങ്ങളും വേണ്ടിവന്നു. തന്റെ മുന്നില്‍വരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാണ് ആഗ്രഹം. നൂറു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പത്തെണ്ണം തെറ്റാറുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സത്യം ജയിക്കും. തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് ഇതുവരെ ഒരു തെളിവും ഹാജരാക്കാനായിട്ടില്ല. കോടതി നിലപാട് അനുകൂലമായാലും പ്രതികൂലമായാലും തനിക്ക് ഒരു നിലപാട് മാത്രമേയുള്ളു. ഹൈക്കോടതി വിധിയില്‍ പ്രത്യേക ആശ്വാസത്തിന്റെ കാര്യമില്ല.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ടതില്ല. ചെറിയ തെറ്റെങ്കിലും ചെയിതിട്ടുണ്ടെങ്കില്‍ വലിയ ശിക്ഷ തന്നെ ലഭിക്കും. തന്റെ അമ്പത് വര്‍ഷത്തെ അനുഭവമാണിത്. താന്‍ ആരെയും പിറകില്‍ നിന്ന് കുത്തിയിട്ടില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് സരിതയുടെ ആരോപണങ്ങള്‍. എന്നാല്‍ ഗൂഢാലോചനയുടെ കേന്ദ്രം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.

തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ സര്‍ക്കാര്‍ പരാതി നല്‍കില്ല. ഇക്കാര്യം ജുഡീഷ്യറി തന്നെയാണ് പരിഗണിക്കേണ്ടത്. ജുഡീഷ്യറിയുമായി നല്ല ബന്ധമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മന്ത്രിസഭയില്‍ പ്രശ്‌നങ്ങളില്ല. ഐക്യത്തിനായി പരിശ്രമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.


ധാര്‍മികതക്ക് അപ്പുറമാണ് മനസ്സാക്ഷിയുടെ ശക്തി;


മലപ്പുറം: സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു. കോടതിവിധി പ്രതികൂലമായ പശ്ചാത്തലത്തില്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവയ്ക്കണം എന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബാബുവിനെതിരായ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്റെ മനസ്സാക്ഷിയ്ക്ക് മുന്നില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ധാര്‍മികതയ്ക്ക് അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി. അതാണ് എന്റെയും കരുത്ത്. ഘടകകക്ഷികളുമായി സംസാരിക്കും, ഹൈക്കമാന്‍ഡുമായി സംസാരിക്കും, എന്നിട്ട് വേണ്ടത് ചെയ്യും - മുഖ്യമന്ത്രി പറഞ്ഞു. ഞാനും ആര്യാടനും ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016 ജനുവരി 29, വെള്ളിയാഴ്‌ച

മദ്യലോബിയുമായി ചേര്‍ന്ന് രാഷ്ട്രീയ ഗൂഢാലോചന.


കോഴിക്കോട്: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മദ്യമുതലാളിമാരില്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്റെ കൃത്യമായ തെളിവ് സര്‍ക്കാരിന്റെ പക്കലുണ്ട്. സരിതയുടെ ബുധനാഴ്ചത്തെ മൊഴിക്ക് പിന്നിലും മദ്യലോബിയുമായി ചേര്‍ന്നുള്ള രാഷ് ട്രീയ ഗൂഢാലോചനയാണുള്ളത്. മദ്യലോബിക്കെതിരായ തീരുമാനമാണ് ഇതിനെല്ലാം പിന്നില്‍. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ ധീരമായ തീരുമാനം മാറ്റാന്‍ അവര്‍ പല മാര്‍ഗം നോക്കി. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നായിരുന്നു അവകാശവാദം. കോടതിയില്‍ പരാജയപ്പെട്ടത് മുതല്‍ തുടങ്ങിയതാണ് അട്ടിമറി നീക്കങ്ങള്‍.

ബാര്‍ ഉടമകളില്‍ ഒരുവിഭാഗം മാത്രമാണ് ഇതിന് പിന്നില്‍. അതിന്റെ കൃത്യമായ വിവരം സര്‍ക്കാരിനുണ്ട്. എല്ലാ വിവരങ്ങളും അറിയാം. സര്‍ക്കാരിനെ ഇതുവരെ അട്ടിമറിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുന്നത് തടയാമോ എന്നാണ് ഇപ്പോള്‍ നോക്കുന്നത്. ബിജുരാധാകൃഷ്ണന്റെ മൊഴി കേട്ട് അതിന്റെ പിന്നാലെ പോയി നാണംകെട്ടു. 2014 ലില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 10 കോടി രൂപ സി.പി.എം ഓഫര്‍ ചെയ്തുവെന്ന് സരിത പറഞ്ഞു. ഇത് ഇന്ത്യ ടുഡേയുടെ കവര്‍‌ സ്റ്റോറിയായിരുന്നു. അന്ന് ഞങ്ങളാരും അത് ഏറ്റെടുത്തില്ല.

സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സരിത ഇപ്പോൾ പറഞ്ഞത്. അറസ്റ്റിലായപ്പോള്‍ അവര്‍ കൊടുത്ത മൊഴിയുണ്ട്. കോടതികളില്‍ മൊഴികൊടുത്തു. കമ്മീഷനില്‍ ഇതിന് മുമ്പ് ഹാജരായപ്പോഴും പറയാത്തതാണ് ഇന്നലെ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് കമ്മീഷനില്‍ ഹാജരായപ്പോള്‍ മുഖ്യമന്ത്രി പിതാവിന് തുല്യനാണെന്നാണ് പറഞ്ഞത്. ഈ രണ്ടാഴ്ചയ്ക്കിടയില്‍ എന്താണ് സംഭവിച്ചത്. താന്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായപ്പോള്‍ സരിതയുടെ അഭിഭാഷകനുണ്ടായിരുന്നു. അദ്ദേഹവും ഒന്നും ചോദിച്ചില്ല. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ പി.സി ജോര്‍ജുണ്ടോ എന്ന ചോദ്യത്തിന് ചിലര്‍ ഇപ്പോഴും ഇത്തരത്തില്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനും അപ്പുറത്തുള്ളത് നടത്താനുള്ള നീക്കത്തിലാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


കോടികൾ തന്നവർക്ക് ഒരു ലെറ്റർപഡ് പോലും കിട്ടാത്തതെന്തുകൊണ്ട്?


തനിക്ക് കോടികൾ തന്നുവെന്ന് പറയുന്നവർക്ക് തന്റെ ഒരു ലെറ്റർപാഡ് പോലും സംഘടിപ്പിക്കാൻ കഴിയാതെ അത് വ്യാജമായി നിർമ്മിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം തന്നെങ്കിൽ അവർക്ക് അതിന്റെ നേട്ടം അല്ലെങ്കിൽ പ്രയോജനം വേണ്ട. ഈ കേസിലെ പ്രതികളെ ഏതെങ്കിലും കേസിൽ നിന്ന് രക്ഷപെടാൻ അവസരമുണ്ടാക്കിക്കൊടുത്തോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി രൂപയുടെ ചെക്ക് നൽകിയത് വരെ മടങ്ങിയ ഇവരാണോ കോടികൾ തരുന്നത്. നാളിതുവരെ പറഞ്ഞത് കേസ് അട്ടിമറിക്കുന്നതിന് സരിതയ്ക്ക് പണം കൊടുത്തുവെന്നാണ്. ഇപ്പോൾ അതല്ല എന്നെങ്കിലും ബോധ്യമായില്ലേ. സരിതയ്ക്ക് കമ്മീഷനിൽ പറയാൻ അവസരം കിട്ടി. അപ്പോഴൊന്നും പറഞ്ഞില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴും പറഞ്ഞിട്ടില്ല. ഇപ്പോൾ എന്തുകൊണ്ട് ഇത് പറയുന്നു. നിങ്ങൾ ആലോചിച്ചുനോക്ക്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ ചിന്താഗതി മാറ്റാനാകില്ല. സത്യം അറിയാനാണ് കമ്മീഷനെ വച്ചത്. നൂറുകണക്കിന് ആക്ഷേപം വന്നു. അതിൽ പലതും പിന്നീട് കേട്ടില്ല. ഇവരുടെ കമ്പനിക്ക് അനർട്ട് അനുമതി കൊടുത്തിട്ടില്ല. ആ കമ്പനിക്ക് അപേക്ഷിക്കാൻ യോഗ്യതയില്ലായിരുന്നു. സരിതയുടെ മൊഴി വിശ്വസിക്കുന്നവർ നാളെ ദു:ഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016 ജനുവരി 24, ഞായറാഴ്‌ച

കൊച്ചി മെട്രോ: നവംബര്‍ ഒന്നിന് സര്‍വീസ് തുടങ്ങും


കൊച്ചി: മുട്ടം യാര്‍ഡിനകത്തെ പ്രത്യേക ട്രാക്കില്‍ കൊച്ചി മെട്രോയ്ക്ക് ശനിയാഴ്ച ടെസ്റ്റ് റണ്‍. രാവിലെ 10 ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്ത തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ ഗൗരി എന്ന കുട്ടിയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് തുടങ്ങുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇ ശ്രീധരന്റെ പ്രയത്‌നമാണ് ഇത്ര പെട്ടന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേരളത്തിന്റെയും ലോകമെന്പാടുമുള്ള മലയാളികളുടെയും അഭിമാനമുഹൂർത്തമാണ്. 2012 സെപ്റ്റംബർ 13 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗാണ് കൊച്ചി മെട്രോ പദ്ധതിക്ക് തറക്കല്ലിട്ടത്. 2013 ജൂൺ ഏഴിനാണ് കൊച്ചി മെട്രോയുടെ പണി ഔപചാരികമായി ആരംഭിച്ചത്.

അന്ന് ഞാൻ പറഞ്ഞു 1095 ദിവസം കൊണ്ട് ഇതിന്റെ പണി പൂർത്തിയാക്കും എന്ന്. ഇന്ന് 958മത് ദിവസമാണ്. പറഞ്ഞ തീയതിക്ക് ഇനി 137 ദിവസം കൂടിയുണ്ട്. ഇനി ബാക്കിയുള്ള 137 ദിവസത്തെയും പുരോഗതി, ഡി. എം. ആർ. സിയും കെ. എം. ആർ. എലും കൂടെ ഓരോ ദിവസവും ഇവിടെ പരസ്യപ്പെടുത്തും. 1095 ദിവസം കൊണ്ട് പ്രവർത്തനക്ഷമമാക്കാൻ വേണ്ടിയിട്ടുള്ള നടപടിയെടുക്കും.

2017 വരെയാണ് യാത്രക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഇതിന്റെ സർവീസ് തുടങ്ങാനുള്ള സമയം തന്നിരിക്കുന്നത്. നമ്മൾ ഇതിനു വേണ്ടി നീണ്ട കാത്തിരിപ്പാണ് നടത്തിയത്. അത് വേഗത്തിലാക്കണം, ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ ഇ. ശ്രീധരനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞു, 2016ൽ തന്നെ സജ്ജമാക്കും. അതിനൊരു ഡേറ്റ് കൂടെ വേണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; 2016 നവംബർ ഒന്ന്. അദ്ദേഹത്തിനും ഇതിനു വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി.



നമുക്ക് ഇത് പോലെ നൂറു നൂറു പദ്ധതികൾ ചെയ്തു തീർക്കാനുണ്ട്. കേരളം മനസ്സ് വെച്ചാൽ നമുക്ക് എവിടെയും എത്താൻ സാധിക്കുകയും ചെയ്യും.

കൊച്ചിയുടെ സ്വന്തം മെട്രോ പൂര്‍ണ സജ്ജീകരണങ്ങളോടെ അവതരിപ്പിക്കുന്ന ചടങ്ങ് കൂടിയായിരുന്നു നടന്നത്. യാര്‍ഡിനകത്ത് പ്രത്യേകം സ്റ്റേജൊരുക്കിയായിരുന്നു ടെസ്റ്റ് റണ്ണിന്റെ ഉദ്ഘാടനം. സുരക്ഷ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ തള്ളിക്കയറി.

ടെസ്റ്റ് റണ്ണിനായി യാര്‍ഡിനകത്ത് ഒരു കിലോമീറ്ററോളം നീളത്തില്‍ ട്രാക്ക് സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി തേര്‍ഡ് റെയില്‍ ട്രാക്ഷനുമുണ്ട്. അതായത് മറ്റ് മെട്രോകളില്‍ നിന്ന് വ്യത്യസ്തമായി ട്രാക്കില്‍ നിന്ന് തന്നെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണിത്.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രം വേഗത്തിലാണ് ടെസ്റ്റ് റണ്‍. ഇതിനുശേഷം ഒരു മാസത്തിനകം റോഡിന് മധ്യത്തിലെ പാളത്തിലൂടെയുള്ള ട്രയല്‍ റണ്ണുണ്ടാകും. തുടര്‍ച്ചയായ ട്രയലുകള്‍ക്ക് ഒടുവില്‍ പൂര്‍ണമായും സുരക്ഷിതമെന്ന് കണ്ടെത്തിയാല്‍ മാത്രമേ യാത്രാ സര്‍വീസിന് അനുമതി ലഭിക്കൂ.

ഈ മാസം ഒന്‍പതിനാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അല്‍സ്റ്റോമിന്റെ ഫാക്ടറിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. മൂന്ന് ട്രെയിലറുകളില്‍ കൊണ്ടുവന്ന കോച്ചുകള്‍ മുട്ടത്തെ യാര്‍ഡിലാണ് കൂട്ടിയോജിപ്പിച്ചത്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികളും ഇതിനൊപ്പം പൂര്‍ത്തിയാക്കി.

2016 ജനുവരി 22, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഫിബ്രവരി ഒന്ന് മുതല്‍


തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളവും അലവന്‍സും ഫിബ്രവരി ഒന്ന് മുതല്‍ ലഭിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 16500 രൂപയാണ് ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം. കൂടിയ ശമ്പളം 1,20,000 രൂപയും. ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ശമ്പളം വര്‍ധിക്കുക. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ശമ്പളയിനത്തിലാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശമ്പളം വര്‍ധിപ്പിക്കുന്ന വകയില്‍ പ്രതിവര്‍ഷം 722 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. നിലവിലെ സംവിധാനം അനുസരിച്ച് അഞ്ചു വര്‍ഷത്തേയ്ക്കാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.

2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളകുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്‍കും. കുടിശ്ശികയ്ക്ക് പി.എഫ്. നിക്ഷേപത്തിന് നല്‍കുന്നതിന് തുല്ല്യമായ പലിശ നല്‍കും.

ഒന്‍പത് ശതമാനം ക്ഷാമബത്ത നല്‍കും. നിലവിലെ ഗ്രേഡുകളെല്ലാം തന്നെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിന് അനുസൃതമായി പരിഷ്‌കരിക്കും. 8200 രൂപയാണ് സര്‍വകലാശാല പാര്‍ട് ടൈം ജീവനക്കാരുടെ അടിസ്ഥാന വേതനം.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ഭേദഗതികളാണ് വരുത്തിയത്. ഇനി മുതല്‍ സ്‌പെഷ്യല്‍ അലവന്‍സും റിസ്‌ക്ക് അലവന്‍സും എല്ലാ വര്‍ഷവും പത്ത് ശതമാനം വച്ച് വര്‍ധിപ്പിക്കും. ജീവനക്കാര്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.

പ്രധാന തീരുമാനങ്ങള്‍:


. പുതുക്കിയ മിനിമം ശമ്പളം: ചില തസ്തികകളുടേത്.

. എല്‍.ഡി. ക്ലാര്‍ക്ക്-19000 രൂപ (നിലവില്‍ 9940 രൂപ)

. പോലീസ് കോണ്‍സ്റ്റബിള്‍-22200 രൂപ (നിലവില്‍ 10480 രൂപ)

. എല്‍.പി, യു.പി. ടീച്ചര്‍-25200 രൂപ (നിലവില്‍ 13210 രൂപ)

. ഹൈസ്‌കൂള്‍ ടീച്ചര്‍-29200 രൂപ (നിലവില്‍ 15380)

. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് എഞ്ചിനീയര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് സര്‍ജന്‍-51600 രൂപ (നിലവില്‍ 27140 രൂപ)

. സ്റ്റാഫ് നെഴ്‌സ്-27800 രൂപ (നിലവില്‍ 13900 രൂപ)

. ഓപ്ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാരും 2014 ജൂലായ് ഒന്ന് മുതല്‍ ശമ്പളസ്‌കെയിലിലേയ്ക്ക് മാറും.

. അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ പുതിയതായി 90 ദിവസത്തെ അവധി അനുവദിക്കും.

. സ്‌പെഷ്യല്‍ പേ സമ്പ്രദാം അവസാനിപ്പിച്ചു. എന്നാല്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍ന്നും അനുവദിക്കും.

. പാര്‍ട് ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460 രൂപയും (നിലവില്‍ 8400 രൂപ)യുമായി നിശ്ചയിക്കും.

. യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കും.

. ശമ്പള പരിഷ്‌കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി അനോമലി സെല്ലിനെ ചുമതലപ്പെടുത്തും.

. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മി
റ്റിയെ നിയമിക്കും.