UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015 മേയ് 17, ഞായറാഴ്‌ച

ആന്റണി പറഞ്ഞത് ശരി; ഉദ്ദേശിച്ചത് സര്‍ക്കാരിനെയല്ല


തിരുവനന്തപുരം: അഴിമതി സംബന്ധിച്ച് എ.കെ. ആന്റണി നടത്തിയ അഭിപ്രായപ്രകടനം സംസ്ഥാന സര്‍ക്കാരിനെ കുറിച്ചല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അഴിമതിക്കെതിരെ ബോധവത്കരണം നടത്തുന്നതിനെക്കുറിച്ചാണ് ആന്റണി പറഞ്ഞത്. അക്കാര്യം ശരിയാണ്. എന്നാല്‍, അഴിമതിക്കെതിരെ ജാഗ്രത വേണമെന്ന ആവശ്യത്തെ തെറ്റായി വ്യാഖ്യാനിക്കരുത്-യു.ഡി.എഫ് സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളം ഇനി എങ്ങോട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍ അഴിമതി ഉണ്ടോ എന്ന കാര്യം ജനങ്ങള്‍ പരിശോധിക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ തികഞ്ഞ സംതൃപ്തിയാണുള്ളത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും വരും വര്‍ഷം യാഥാര്‍ഥ്യമാക്കും. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ല, ഏറ്റെടുത്തവ പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വിഴിഞ്ഞം പദ്ധതിയില്‍ രഹസ്യങ്ങളൊന്നുമില്ല. ഇതു സംബന്ധിച്ച് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സുതാര്യമായി നടപടിക്രമങ്ങള്‍ പാലിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ബജറ്റ് നീക്കിയിരിപ്പ് കൊണ്ടു മാത്രം ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനാവില്ല. വലിയ സംരംഭങ്ങള്‍ക്ക് സ്വകാര്യ പങ്കാളിത്തവും കൂടിയേ തീരൂ.

വിവാദങ്ങളല്ല, വികസനമാണ് വേണ്ടത്. ഇപ്പോള്‍ തന്നെ നിരവധി അവസരം കേരളം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ പഴയ പോലെ തൊഴിലാളി സമരങ്ങളൊന്നുമില്ല. അടിസ്ഥാനസൗകര്യങ്ങളുടെ വികസനകാര്യത്തിലാണ് ഇനി ശ്രദ്ധയൂന്നേണ്ടത്. ഇതിന് സിയാലിന്റെ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തവും കണ്ടെത്തണം-മുഖ്യമന്ത്രി പറഞ്ഞു.

2015 മേയ് 14, വ്യാഴാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും


ഹരിപ്പാട്: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരുവാറ്റയില്‍ ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വേണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ ഒഴികെയുള്ള ജില്ലയിലെല്ലാം ഇതിന് നടപടിയായി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പൊതുവികാരമുണ്ട്. ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ ഇ.എസ്.ഐ. കോര്‍പറേഷനില്‍നിന്ന് ഏറ്റെടുത്തത് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്ന കാസര്‍കോട്, വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളേജുകളും കണ്ണൂരും ചേരുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 16 മെഡിക്കല്‍ കോളേജുകളാകും. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലവിലുണ്ടായിരുന്നത് അഞ്ചെണ്ണം മാത്രമായിരുന്നു.

വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ആരോഗ്യ സംരക്ഷണത്തിനും ബാധകമാക്കാന്‍ സംസ്ഥാനം മുന്‍ യു.പി.എ. സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സര്‍ക്കാറിലും ഇതിനായി സമ്മര്‍ദം ചെലുത്തും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹരിപ്പാട് മെഡിക്കല്‍ കോളേജിന് നബാര്‍ഡ് അനുവദിച്ച 90 കോടി രൂപയുടെ സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രിക്ക് മന്ത്രി  ശിവകുമാര്‍ കൈമാറി.

2015 മേയ് 12, ചൊവ്വാഴ്ച

മേഖലാജാഥ: മാണിയുമായി ചര്‍ച്ച ചെയ്തില്ല



കോഴിക്കോട്: യു.ഡി.എഫിന്റെ മേഖലാജാഥ മാറ്റിവെക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ധനമന്ത്രി കെ.എം. മാണിയുമായി ചര്‍ച്ച നടന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരുമാനം ചൊവ്വാഴ്ചത്തെ യു.ഡി.എഫ്. നേതൃയോഗത്തിലുണ്ടാകും. 

ഞായറാഴ്ച മാണിയെ കണ്ടപ്പോള്‍ പതിവ് കാര്യങ്ങള്‍ മാത്രമേ സംസാരിച്ചുള്ളൂ. അതെല്ലാം മാധ്യമങ്ങളോട് പറയാനാകില്ല. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇരുവരും വയനാട്ടിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്.

ബാര്‍ കോഴക്കേസ് അന്വേഷണം അനന്തമായി നീളുന്ന സാഹചര്യത്തില്‍ ജാഥകള്‍ മാറ്റിവെക്കണമെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണറിപ്പോര്‍ട്ട് വന്നശേഷം മതി ജാഥയെന്നാണ് അവരുടെ നിലപാട്. ജാഥയെക്കുറിച്ച് ആലോചിക്കാന്‍ ചൊവ്വാഴ്ച യു.ഡി.എഫ്. നേതൃയോഗം ചേരുന്നുണ്ട്. 

2015 മേയ് 5, ചൊവ്വാഴ്ച

ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12ന് തറക്കല്ലിടും


കല്പറ്റ: ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12-ന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് ജില്ലയ്ക്കാവശ്യമായ ഒമ്പതിന പരിപാടി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 30-ന് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ.യുടെ ഇടപെടലിലൂടെ ലഭിച്ചു. എം.ജെ. വിജയപത്മന്‍ ചെയര്‍മാനായ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റാണ് 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്കിയത്. 700 കോടിയുടെ പദ്ധതിയാണ് മെഡിക്കല്‍ കോളേജിന്റേത്. ആദ്യഘട്ടത്തില്‍ 350 കോടി ചെലവഴിച്ച് ആസ്​പത്രിയും കോളേജും സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ മെഡിസിറ്റിയാണ് ഉദ്ദേശിക്കുന്നത്. 

എവിടെയൊക്കെയാണ് കെട്ടിടങ്ങള്‍ വേണ്ടതെന്ന കാര്യം നിശ്ചയിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ് അടുത്ത പരിപാടി. ഇത് പൂര്‍ത്തിയായി ഭരണാനുമതി ലഭിക്കേണ്ട താമസം മാത്രമേ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോഴിക്കോട്-വയനാട് ബദല്‍റോഡ് ഈ വര്‍ഷം

കല്പറ്റ: കോഴിക്കോട്- വയനാട് ബദല്‍റോഡ് നിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

45 ഉത്തരവുകളുണ്ടായത് ജനസമ്പര്‍ക്കപരിപാടിയുടെ നേട്ടം


 ആദ്യ ജനസമ്പര്‍ക്കപരിപാടിക്കു ശേഷം 45 ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാറിനു സാധിച്ചത് ജനസമ്പര്‍ക്കപരിപാടിയുടെ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്പറ്റ എസ്.കെ.എം.ജെ. മൈതാനത്ത് 'കരുതല്‍ 2015' ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലോചിതവും നീതിയുക്തവുമായ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിലാണ് ജനസമ്പര്‍ക്കത്തിന്റെ പ്രസക്തി. സര്‍ക്കാറും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കം. ഓരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങള്‍ പ്രദേശത്തെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് മനസ്സിലാക്കിയശേഷമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. 
ജനസമ്പര്‍ക്കത്തില്‍ ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും അനുകൂലതീരുമാനമുണ്ടാക്കുകയെന്നത് അസംഭവ്യമാണ്. എന്നാല്‍, കിട്ടുന്ന ഒരു പരാതിപോലും പരിഗണിക്കപ്പെടാതെപോവില്ല. എല്ലാ പരാതികളിലും എന്തെങ്കിലുംവിധത്തില്‍ പരിഹാരമുണ്ടാക്കാന്‍ പറ്റുമോയെന്നു പരിശോധിക്കും. അനുകൂലതീരുമാനമെടുക്കാവുന്നവയാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

2015 മേയ് 4, തിങ്കളാഴ്‌ച

ജനതാദള്‍-യുവിന്റെ ആവശ്യം ന്യായം, പ്രശ്‌നം പരിഹരിക്കും


 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റിലെ തോല്‍വിയെക്കുറിച്ചന്വേഷിച്ച യു.ഡി.എഫ്. സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നതുള്‍പ്പെടെ ജനതാദള്‍-യു ഉന്നയിച്ച ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തുടര്‍ചര്‍ച്ചകളിലൂടെ അത് അനുഭാവപൂര്‍വം പരിഹരിക്കും. ജനതാദള്‍-യു സംസ്ഥാന പ്രസിഡന്‍റ് എം.പി.വീരേന്ദ്രകുമാറിന്റെ വസതിയിലെത്തി, 45മിനുട്ടുനീണ്ട ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വീരേന്ദ്രകുമാറുമായി സംസാരിക്കും. ജനതാദളുന്നയിച്ച എല്ലാ ആവശ്യങ്ങളും തുടര്‍ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ എന്തെങ്കിലും സ്ഥാനത്തെച്ചൊല്ലിയാണു തര്‍ക്കങ്ങളുണ്ടാവുക. ഇവിടെ പ്രശ്‌നം തീര്‍ത്തും രാഷ്ട്രീയമാണ്. എല്‍.ഡി.എഫ്. വിട്ട് 2009-ല്‍ വന്നപ്പോള്‍ പാര്‍ലമെന്റ് സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ്. സമ്മതിച്ചതാണ്. എന്നാല്‍, രാഷ്ട്രീയമായ നിലപാടെടുത്ത് വന്ന തങ്ങള്‍ക്കു സീറ്റ് വേണ്ടെന്നുപറഞ്ഞ് അതു സ്വീകരിക്കാന്‍ ജനതാദള്‍-യു തയ്യാറായില്ല.

പാലക്കാട് തോല്‍വി സംബന്ധിച്ച യു.ഡി.എഫ്. റിപ്പോര്‍ട്ട് ഇതുവരെ തനിക്കു കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിന്‍റ വിശദാംശങ്ങളെക്കുറിച്ചറിയില്ല. എന്തായാലും റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി വേഗത്തിലുണ്ടാവും. ജനതാദള്‍-യു ഐക്യമുന്നണിയില്‍ വന്നശേഷം മുന്നണിഘടനയില്‍ മാറ്റംവരുത്തിയിട്ടില്ല. സംസ്ഥാനതലത്തില്‍ പ്രാതിനിധ്യം നല്‍കിയെങ്കിലും താഴെത്തട്ടിലതുണ്ടായില്ല. അതേസമയം, യു.ഡി.എഫില്‍ ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മേധാവിത്വമില്ല. വീരേന്ദ്രകുമാര്‍ ഉന്നയിച്ച എല്ലാ പരാതികളും പൂര്‍ണമായുമുള്‍ക്കൊണ്ട് ആവശ്യമായ പരിഹാരനടപടികള്‍ താമസിയാതെയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എം.കെ.രാഘവന്‍ എം.പി., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്‍റ് കെ.സി.അബു എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.

2015 മേയ് 1, വെള്ളിയാഴ്‌ച

ഒറ്റ ടെന്‍ഡറാണെങ്കിലും വിഴിഞ്ഞവുമായി മുന്നോട്ടുതന്നെ



 ഒറ്റ ടെന്‍ഡര്‍ എന്ന പ്രശ്‌നമുണ്ടെങ്കിലും വിഴിഞ്ഞം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ച് സുതാര്യമായ നടപടികളിലൂടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. ആദ്യ രണ്ട് ടെന്‍ഡറും ഫലവത്തായില്ല. മൂന്നാം ടെന്‍ഡറില്‍ കൂടുതല്‍ കമ്പനികള്‍ വരുമെന്ന് പ്രതീക്ഷിച്ചു. 

പദ്ധതി നടക്കാതിരിക്കാന്‍ ചില കമ്പനികള്‍ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇത് അന്താരാഷ്ട്ര രംഗത്ത് പതിവുള്ളതാണെന്ന് പറയുന്നു. ആദ്യ രണ്ട് ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയാണ് ഇപ്പോള്‍ രംഗത്ത് വന്നതെങ്കില്‍ അവര്‍ക്ക് മൂന്നാം ടെന്‍ഡറില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് കരുതാമായിരുന്നു. ഇത്തരം വേലകള്‍ കൊണ്ടൊന്നും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കണ്ട- മുഖ്യമന്ത്രി പറഞ്ഞു. 

ഈ ടെന്‍ഡറും വേണ്ടെന്നുെവച്ചാല്‍ ഈ പദ്ധതി തന്നെ നഷ്ടമാകും. അതുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും മറ്റും പങ്കെടുത്ത രണ്ടുയോഗങ്ങള്‍ ചേര്‍ന്നു. തുടര്‍നടപടിയുണ്ടാകും -മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ വരും; ഏതെന്ന് തീരുമാനമായില്ല


തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, ലൈറ്റ് മെട്രോയാണോ മെട്രോയാണോയെന്ന കാര്യത്തിലാണ് തീരുമാനമാകാത്തത്.  ഇ. ശ്രീധരനുമായി ആദ്യം താനും പിന്നീട് ബന്ധപ്പെട്ട മന്ത്രിമാരെല്ലാവരും ചര്‍ച്ച നടത്തി. 10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

സ്വകാര്യ പങ്കാളിത്തമോ, ഡി.എം.ആര്‍.സി.യെ ചുമതല ഏല്പിക്കുന്നതോ ഒന്നും തര്‍ക്കവിഷയങ്ങളല്ല. സ്വകാര്യ പങ്കാളിത്തത്തോട് ഇ.ശ്രീധരനും എതിര്‍പ്പില്ല. എന്നാല്‍, അതിന് തയ്യാറായി ആളുകള്‍ വരുമോയെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയാണ് ചെയ്തത്- മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇരുനഗരങ്ങളിലും റാപ്പിഡ് മാസ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം വേണം. സര്‍ക്കാരിന് വരുന്ന ചെലവ് കുറഞ്ഞിരിക്കണമെന്നും സമയ ബന്ധിതമാകണമെന്നുമുള്ള നിര്‍ബന്ധമേ സര്‍ക്കാരിനുള്ളൂ. ലൈറ്റ് മെട്രോയെന്ന ആശയത്തിനാണ് ഇ.ശ്രീധരന്‍ മുന്‍തൂക്കം നല്‍കുന്നത്. ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സാധാരണ മെട്രോയാണ് വേണ്ടതെന്ന അഭിപ്രായവുംവന്നു. ലൈറ്റ് മെട്രോ റെയിലിന് 2.7 മീറ്ററും മെട്രോക്ക് 2.9 മീറ്റര്‍ റെയിലുമാണ് വേണ്ടത്.

ആദ്യം മോണോ റെയില്‍ എന്ന ആശയം ചര്‍ച്ചചെയ്തത് ഇ. ശ്രീധരന്റെ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു. മെട്രോ പദ്ധതിയില്‍ സര്‍ക്കാര്‍ ആശ്രയിക്കുന്നത് ഇ. ശ്രീധരനെയാണെന്നും ഇക്കാര്യങ്ങളില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2015 ഏപ്രിൽ 30, വ്യാഴാഴ്‌ച

കേരളത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം



ആരോഗ്യസൂചികകളില്‍ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃക സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന കേരളത്തിന് ലോകാരോഗ്യസംഘടന നല്‍കുന്ന അംഗീകാരമാണ്, ജീവിതശൈലീരോഗ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കിയ പരസ്പരധാരണയ്ക്കടിസ്ഥാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആരോഗ്യത്തിനുള്ള അവകാശം ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍, ജീവിതശൈലീ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനായി കേരളസര്‍ക്കാരും ലോകാരോഗ്യസംഘടനയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സാമൂഹിക സംഘര്‍ഷത്തിന്റെ പ്രശ്‌നങ്ങളായി മാറിയിരിക്കുകയാണ്. സൗജന്യമരുന്നുവിതരണം ഉള്‍പ്പെടെയുള്ള ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ട്. കാരുണ്യബനവലന്റ് ഫണ്ടില്‍നിന്ന് 700 കോടിയിലധികം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 420 കോടി രൂപയും ഇതിനകം ചികിത്സാസഹായത്തിനായി നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് പരമാവധി സഹായം എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുക, ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നടത്തുക, രോഗനിര്‍ണ്ണയവും ചികിത്സയും ഊര്‍ജ്ജിതപ്പെടുത്തുക, ആരോഗ്യപ്രശ്‌നങ്ങളുടെ സാമൂഹിക നിര്‍ണ്ണയഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുക, അന്തര്‍ദേശീയതലത്തിലുള്ള ചികിത്സാവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സിമ്പോസിയങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് ലോകാരോഗ്യസംഘടനയുമായുള്ള ദീര്‍ഘകാല ധാരണയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

2015 ഏപ്രിൽ 28, ചൊവ്വാഴ്ച

മാവൂരില്‍ വന്‍കിട ഐ.ടി. പദ്ധതി


*തൊണ്ടയാട്, രാമനാട്ടുകര ഫ്‌ലൈഓവറിന് 40കോടി
*കനോലി കനാല്‍ സംരക്ഷിക്കും
*മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് നടപടി
*കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍


 മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ സ്ഥലത്ത് വന്‍കിട നിക്ഷേപപദ്ധതിക്ക് ഐ.ടി.വകുപ്പ് അന്തിമരൂപം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി പോലുള്ള ഒന്നാണ് വിഭാവനംചെയ്യുന്നത്. കോഴിക്കോട്ട് ജനസന്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.പി.പി.(സ്വകാര്യ-പൊതു പങ്കാളിത്തം) വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഉടനുണ്ടാവും. കനോലി കനാലിനെ സംരക്ഷിക്കുന്നതിന് ജലസേചന, ടൂറിസം വകുപ്പുകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. നബാര്‍ഡിന്റെ സഹായത്തില്‍ ഇതുടനെ നടപ്പാക്കും. 

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് ബജറ്റില്‍ 350കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. ഇതില്‍ 300 കോടി രൂപ ഭൂമിയേറ്റെടുക്കുന്നതിന്  ചെലവുവരും. ആന്വിറ്റി സ്‌കീമിലുള്‍പ്പെടുത്തി ഭൂമിയേറ്റെടുക്കുന്നതിനുള്ള തുക കൂടി ഇതിലുള്‍പ്പെടുത്തി അടിയന്തരമായി ഇതു നടപ്പാക്കും.
കോഴിക്കോട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  കളക്ടറോടാവശ്യപ്പെട്ടിട്ടുണ്ട്.   കോഴിക്കോട്ട് മൂന്നാമത്തെ കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍ സ്ഥലമനുവദിക്കാന്‍ തീരുമാനിച്ചു.

ബൈപ്പാസില്‍ തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകളില്‍ ഫ്‌ലൈഓവറിന് അനുമതി നല്‍കി. ഈ കവലകളില്‍ ഭൂമിയേറ്റെടുക്കാതെ തന്നെ ഫ്‌ലൈഓവര്‍ നിര്‍മിക്കാമെന്നതു കൊണ്ടാണ് അനുമതി നല്‍കിയത്. നിര്‍മാണത്തിനായി 40കോടി രൂപ അനുവദിച്ചു. വെള്ളയിലില്‍ 400 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടലാക്രമണഭീതിയിലാണ്. പരിഹാരമായി ജലസേചനവകുപ്പ് 8.44കോടി രൂപയുടെ സംരക്ഷണപദ്ധതി നടപ്പാക്കും.

കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കളക്ടറോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്. 
ജനസമ്പര്‍ക്കപരിപാടിയില്‍ വരുന്ന പതിനായിരക്കണക്കിനു പരാതികളില്‍ തീര്‍പ്പാകുന്നുവെന്നതുമാത്രമല്ല പ്രസക്തി. പരിപാടിയുടെ അനുഭവത്തിന്റ വെളിച്ചത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിനു പരാതികളില്‍ പരിഹാരമുണ്ടാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരുന്നുവെന്നതാണു നേട്ടം -മുഖ്യമന്ത്രി പറഞ്ഞു.