UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 മാർച്ച് 13, ചൊവ്വാഴ്ച

പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് എടുത്തത് സര്‍ക്കാര്‍ അറിയാതെ

പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് എടുത്തത് സര്‍ക്കാര്‍ അറിയാതെ 
Imageകോട്ടയം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ തിരുവനന്തപുരം ഡിസിപി വി.സി. മോഹനനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കേസ് രജിസ്ട്രര്‍ ചെയ്തതിന്റെ എഫ്‌ഐആര്‍ റദ്ദാക്കിയെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.  സര്‍ക്കാരിന്റെ അറിവോടെയല്ല പൊങ്കാല ഇട്ടവര്‍ക്കെതിരേ കേസെടുത്തത്. സംഭവം അറിഞ്ഞ ഉടന്‍തന്നെ ഡിജിപിയോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു  നേരത്തേതന്നെ നിയമസഭയില്‍ ഉറപ്പുനല്കിയിരുന്നതാണ്. വര്‍ഷങ്ങളായി നടക്കുന്ന ഒരു വിശ്വാസ സംഗമമാണ് ഇത്. അതിന് ഒരുവിധത്തിലും തടസമുണ്ടാക്കില്ല.  ഇതേത്തുടര്‍ന്ന് ഹൈക്കോടതിയും ആറ്റുകാല്‍ പൊങ്കാല നടത്തുന്നതിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണു പൊലീസ് നടപടി. സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തെറ്റു ചെയ്തയാള്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അനേകലക്ഷം ഭക്തരുടെ വിശ്വാസത്തിലധിഷ്ഠിതമായ പൊങ്കാല ഇത്തരത്തില്‍ വിവാദം ഉണ്ടാക്കിയത് ഖേദകരമാണ്. സംഭവം വിവാദമാക്കി ചാനലുകളില്‍ പ്രതികരിച്ചവരാരും   ഫോണില്‍ പോലും തന്നെ വിളിച്ച് വിവരം തിരക്കിയില്ല. വിവാദമുണ്ടാക്കിയവര്‍ക്ക് ചാനലുകളില്‍ കുറ്റപ്പെടുത്താന്‍ മാത്രമാണ് അവസരം മുതലാക്കിയത്. എവിടെ തെറ്റുകണ്ടാലും ചൂണ്ടിക്കാണിച്ചാല്‍ തിരുത്താനുള്ള മാനസികാവസ്ഥ സര്‍ക്കാരിനുണ്ട്. വീഴ്ചപറ്റിയാല്‍ അത് തിരുത്തുന്ന നിലപാടാണുള്ളത്. തെറ്റുപറ്റിയാല്‍ അത് സമ്മതിക്കുകയും തിരുത്തുകയും തുടര്‍ നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഇത് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ  സ്വീകരിച്ചുകഴിഞ്ഞു. ആറ്റുകാല്‍ പൊങ്കാല നല്ലരീതിയില്‍ നടത്തുന്നതിനായി സര്‍ക്കാര്‍ 12 കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു ചെലവഴിച്ചതായി ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇതിന്റെ അവലോകനത്തിനുള്‍പ്പെടെ മുഖ്യമന്ത്രി മൂന്നു തവണ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
 
ദേവസ്വം ബോര്‍ഡും നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍  ആറ്റുകാല്‍ പൊങ്കാല നല്ല രീതിയില്‍ നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അതിന്റെ വിജയം കാണുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

അനൂപ് ജേക്കബിന്റെ നോമിനേഷനില്‍ നിയമപരമായ പിശകില്ല


അനൂപ് ജേക്കബിന്റെ നോമിനേഷനില്‍ നിയമപരമായ പിശകില്ല

 

Imageതിരുവനന്തപുരം: പിറവത്തെ സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് നാമനിര്‍ദ്ദേശ പത്രികയില്‍ ചില കാര്യങ്ങള്‍ മറച്ചുവെച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ നിയമപരമായ പിശകുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് എന്തും ചെയ്യാന്‍ സിപിഎം മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ആരോപണം.
ജയിച്ചാല്‍ അനൂപ് മന്ത്രിയാകുമെന്ന് ആര്യാടന്‍ നടത്തിയ പ്രസ്താവനയായിരുന്നു ആദ്യം അവര്‍ വിവാദമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി തള്ളി.
 
പിന്നീട് അനൂപിനെതിരെ അവര്‍ അപരനെ കൊണ്ടുവന്നു. അതും പാളിപ്പോയതോടെയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനൂപ് നാമനിര്‍ദ്ദേശ പത്രികയില്‍ ഒരുകാര്യവും മറച്ചുവെച്ചിട്ടില്ല. അത് ഞങ്ങളേക്കാള്‍ നന്നായി അറിയാവുന്നത് സിപിഎമ്മിനാണ്. അവര്‍ അത് നാമനിര്‍ദേശ പത്രിക നല്‍കിയ സമയത്ത് തന്നെ അറിഞ്ഞിരുന്നതുമാണ്. പക്ഷെ അന്ന് കാര്യമാക്കിയില്ല. ഇപ്പോള്‍ പ്രചരണ രംഗത്ത് മേല്‍ക്കൈയുണ്ടാക്കാന്‍ വേണ്ടിയാണ് ഇത് വിവാദമാക്കിയത്. തികച്ചും നിയമപരമായി അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അനൂപിന്റെ പേരിലുള്ള കേസില്‍ ഇതുവരെ സമന്‍സ് നല്‍കിയിട്ടില്ല. ഇതേ കേസിലെ ഒന്നാംപ്രതി ടിഎം ജേക്കബായിരുന്നു.
 
ഈ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ജേക്കബ് മല്‍സരിച്ചതും അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതും മന്ത്രിയായതും. ഇതൊക്കെ അറിയാമായിട്ടും എതിര്‍ക്കാതിരുന്ന സിപിഎം ഇപ്പോള്‍ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. പിറവത്ത് ഏതടവ് പയറ്റിയാലും ഏല്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
കേസില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ സമന്‍സ് നല്‍കാതെ വാറണ്ട് അയക്കുന്ന പൊലീസിന്റെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരുതരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണിത്. വിചാരണ തടവുകാരോടുള്ള ക്രൂരതയും ഇതേ രീതിയില്‍ തന്നെയാണ് കാണേണ്ടത്. വര്‍ഷങ്ങളായി വിചാരണ തടവുകാരായി കഴിയുന്നവരുടെ കേസുകളുടെ നടപടികള്‍ മുന്നോട്ടു നീങ്ങുന്നില്ല. അവരെ അന്വേഷിക്കാന്‍ ആരുമില്ല. കെട്ടിവെയ്ക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ ഇപ്പോഴും പലരും തടവുകാരായി കഴിയുകയാണ്. മറ്റ് നിയമ നടപടികളില്ലാത്ത വിചാരണ തടവുകാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012 മാർച്ച് 12, തിങ്കളാഴ്‌ച

ശെല്‍വരാജ്: ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു

ശെല്‍വരാജ്: ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു

ശെല്‍വരാജ്: ആരോപണങ്ങള്‍ തെളിയിക്കാന്‍  മുഖ്യമന്ത്രിയുടെ വെല്ലുവിളി

കോട്ടയം: എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ശെല്‍വരാജിന് തന്‍െറ വീട്ടില്‍ വെച്ച് പണം നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലിഫോണ്‍ ഉള്‍പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ ആവാം. പാര്‍ട്ടി നേതൃത്വത്തിനെതിരായി ശെല്‍വരാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പാര്‍ട്ടിയുടെ വീഴ്ച മറക്കുവാനാണ് സി.പിഎം ശ്രമിക്കുന്നത്.

ശെല്‍വരാജിനെ യു.ഡി.എഫിലെടുക്കുമോയെന്ന ചോദ്യത്തിന് ശെല്‍വരാജ് തന്നെ അതിന് മറുപടി പറഞ്ഞിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മാര്‍ച്ച്് ഒമ്പതിനാണ് നെയ്യാറ്റിന്‍കര എം.എല്‍.എയും സി.പി.എം അംഗവുമായിരുന്ന ശെല്‍വരാജ് രാജിവെച്ചത്. വിഭാഗീയതയെ തുടര്‍ന്നാണ് തന്‍െറ രാജിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി ഉടന്‍

പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി ഉടന്‍

 



കോട്ടയം: പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സമഗ്രമായ ക്ഷേമനിധി ഉടന്‍ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ രൂപരേഖ തയ്യാറാക്കും. ഈ മേഖലയിലെ പെന്‍ഷനിലെ അപാകങ്ങള്‍പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കെ.എന്‍.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.ലതാനാഥന്‍ അധ്യക്ഷനായിരുന്നു. കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയംഗം ചെറുകര സണ്ണിലൂക്കോസ്, കെ. എന്‍.ഇ.എഫ്. ജനറല്‍ സെക്രട്ടറി ബാലഗോപാല്‍, ഗോപന്‍ നമ്പാട്ട്, ജയിംസ്‌കുട്ടി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്: 'സാഫല്യം' പദ്ധതിക്ക് തുടക്കം

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്: 'സാഫല്യം' പദ്ധതിക്ക് തുടക്കം

 


അകലക്കുന്നം(കോട്ടയം):സ്വന്തമായി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'സാഫല്യം' ഭവന പദ്ധതിക്ക് തുടക്കമായി. ഭവനനിര്‍മ്മാണരംഗത്തെ വലിയ മാറ്റത്തിന്റെ തുടക്കമാണിതെന്ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗ്രാമങ്ങളില്‍പ്പോലും ഭൂമിവില വളരെക്കൂടുതലാണ്. സാഫല്യം പദ്ധതി പാവപ്പെട്ടവരുടെ ഭവനമോഹങ്ങള്‍ സാക്ഷാത്കരിക്കും- അദ്ദേഹം പറഞ്ഞു. 

പാവപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന പദ്ധതി, രാജ്യത്ത് ആദ്യമാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ. എം. മാണി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വീടില്ലാത്ത ഏഴു ലക്ഷത്തോളം ആളുകളുണ്ട്.സ്വന്തമായി ഒരു വീടുണ്ടാകുക അവരുടെ പ്രതീക്ഷയാണ്. അത് സഫലീകരിക്കുകയാണ് സാഫല്യം പദ്ധതിയിലൂടെ- മന്ത്രി പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ഭവനനിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ അറക്കല്‍ ബാലകൃഷ്ണപിള്ള, ഭവനസെക്രട്ടറി എ.അജിത്ത് കുമാര്‍, ജനപ്രതിനിധികളായ സൂസമ്മ കുര്യന്‍, മേരി ഫിലിപ്പ്, ബെന്നി വടക്കേടം, റോസമ്മ സാബു, മാത്തുക്കുട്ടി ഞായര്‍കുളം, ഷൈനി ജോസ്, ജിജി ജോസ്,വിക്ടര്‍ ടി. തോമസ്, ആര്‍. കെ. രവീന്ദ്രനാഥ്, ജയിംസ് ജോസഫ്, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് അപ്പച്ചന്‍ വെട്ടിത്താനം എന്നിവര്‍ പ്രസംഗിച്ചു.

സിന്ധു ജോയിയെക്കുറിച്ചുള്ള പരാമര്‍ശം അപമാനകരം

സിന്ധു ജോയിയെക്കുറിച്ചുള്ള പരാമര്‍ശം അപമാനകരം

 

കൂത്താട്ടുകുളം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിന്ധു ജോയിയെക്കുറിച്ച് നടത്തിയ പരാമര്‍ശം കേരളത്തിന് അപമാനമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂത്താട്ടുകുളത്ത് പറഞ്ഞു.

'കേരളത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതാണിത്. പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. വിഎസ് അത് പിന്‍വലിക്കണം' -അദ്ദേഹം പറഞ്ഞു.

അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നിയമപരമായി യാതൊരു അപാകങ്ങളുമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിലകുറഞ്ഞ പ്രചാരണങ്ങളാണ് ഇടതുമുന്നണി നടത്തുന്നത്.

സെല്‍വരാജ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വിവാദങ്ങള്‍ സൃഷ്ടിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് സിപിഎം. പണം കൊടുത്താല്‍ കിട്ടുന്നവരാണ് സിപിഎമ്മിന്റെ എംഎല്‍എമാരെന്നു പറഞ്ഞ് പാര്‍ട്ടിയുടെ എംഎല്‍എമാരെത്തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണ, പ്രതിപക്ഷ വ്യത്യാസം നോക്കാതെ കേരളമൊട്ടാകെയുള്ള വികസനമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. സെല്‍വരാജ് സബ്മിഷനിലൂടെ ഉന്നയിച്ച പദ്ധതിക്ക് അനുമതി കൊടുക്കുക മാത്രമാണുണ്ടായിട്ടുള്ളതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012 മാർച്ച് 8, വ്യാഴാഴ്‌ച

ചൈനീസ് കപ്പല്‍ ഇടിച്ചു മരണം പുനരന്വേഷിക്കും

ചൈനീസ് കപ്പല്‍ ഇടിച്ചു മരണം പുനരന്വേഷിക്കും 

 കണ്ണൂരില്‍ 2008ല്‍ ചൈനീസ് കപ്പല്‍ ഇടിച്ച് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത കേസ് പുനരന്വേഷിക്കാനും മതിയായ നഷ്ടപരിഹാരം നേടിയെടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഴിഞ്ഞ ദിവസം ബോട്ടില്‍ കപ്പല്‍ ഇടിച്ചു മരിച്ച മൂന്നു മല്‍സ്യത്തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക്  അഞ്ചു ലക്ഷം രൂപ വീതം നല്‍കാനും  മന്ത്രിസഭ തീരുമാനിച്ചു. പരുക്കേറ്റ രണ്ടു പേര്‍ക്ക് 25000 രൂപ വീതം നല്‍കും. 

 

എട്ടു തീരദേശ പൊലീസ് സ്‌റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്കായി 56 പേരെ നിയമിക്കും.  നാവികസേനയില്‍ നിന്നും കോസ്റ്റ് ഗാര്‍ഡില്‍ നിന്നും വിരമിച്ച മൂന്നു പേരെ ഒരു സ്‌റ്റേഷനില്‍ എന്ന ക്രമത്തില്‍ 24 പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.  പുറമെ പരിചയസമ്പന്നരും തദ്ദേശീയരുമായ 32 മല്‍സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിക്കും. ഒരു സ്‌റ്റേഷനില്‍ നാലു പേരെന്ന ക്രമത്തിലായിരിക്കും ഇത്. 

 

കേന്ദ്ര സര്‍ക്കാര്‍ പുതിയതായി അനുവദിച്ച 10 തീരദേശ പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നതിന്റെ വിശദാംശം തയാറാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി. ബോട്ടുകള്‍ക്ക് ആശയവിനിമയ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചു പഠിച്ചു ശുപാര്‍ശ നല്‍കാനും ഇവരോടു നിര്‍ദേശിച്ചിട്ടുണ്ട്. ബോട്ടില്‍ കപ്പലിടിച്ചു കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നു മുഖ്യമന്ത്രി പറഞ്ഞു. നേവിയുടെ പുതിയ ടീം രംഗത്തിറങ്ങിയിട്ടുണ്ട്. 

 

2008ലെ ചൈനീസ് കപ്പല്‍ 25 ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു പോയെങ്കിലും മരിച്ചയാളിന്റെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല.  അന്നത്തെ സര്‍ക്കാര്‍ ഇങ്ങനെ ഒരു പ്രശ്‌നം ഉള്ളതായി പോലും ഭാവിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഈ പ്രശ്‌നം വീണ്ടും ഏറ്റെടുക്കുന്നത്. ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ലെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കില്ല. ഇന്ത്യന്‍ നിയമത്തിനു വിധേയമായി മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവൂ- മുഖ്യമന്ത്രി പറഞ്ഞു.

 

2012 മാർച്ച് 7, ബുധനാഴ്‌ച

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രതീക്ഷിച്ച നേട്ടം കിട്ടിയില്ല

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രതീക്ഷിച്ച നേട്ടം കിട്ടിയില്ല

 


 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗോവ ഒഴികെ മറ്റ് നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന് നില മെച്ചപ്പെടുത്താനായെങ്കിലും അത് നേട്ടമായി അവകാശപ്പെടാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പിറവത്ത് പ്രചാരണത്തിന് രാഹുല്‍ഗാന്ധി വരുമോ എന്ന ചോദ്യത്തിന് ഉപതിരഞ്ഞെടുപ്പുകളില്‍ ദേശീയ നേതാക്കള്‍ പ്രചാരണം നടത്തുന്ന പതിവ് കോണ്‍ഗ്രസ്സിനില്ലെന്നായിരുന്നു മറുപടി.

ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറെ മാറ്റിയോ എന്ന ചോദ്യത്തിന് തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവെച്ച് കൊന്ന കേസ്സിലുള്‍പ്പെട്ട ഇറ്റാലിയന്‍ നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് വിധേയരാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജയിലിന് പുറത്ത് താമസിക്കണമെന്ന് ഇറ്റാലിയന്‍ അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായേ കേരള സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂ. എന്തെങ്കിലും ആനുകൂല്യം ഇറ്റാലിയന്‍ നാവികസേനാംഗങ്ങള്‍ക്ക് വേണമെങ്കില്‍ അത് കോടതി ഉത്തരവിലൂടെ മാത്രമേ നല്‍കാനാവൂയെന്ന് അവരെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വായ്‌പയ്ക്ക് പിഴപ്പലിശ ഈടാക്കില്ലെന്ന് ബാങ്കുകള്‍ സമ്മതിച്ചു

വിദ്യാഭ്യാസ വായ്‌പയ്ക്ക് പിഴപ്പലിശ ഈടാക്കില്ലെന്ന് ബാങ്കുകള്‍ സമ്മതിച്ചു 

 

വിദ്യാഭ്യാസ വായ്പയ്ക്ക് പിഴപ്പലിശ ഒരു കാരണവശാലും വാങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ബാങ്കുകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിദ്യാഭ്യാസവായ്പ എടുത്ത വിദ്യാര്‍ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പി.സി ജോര്‍ജ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

പലിശനിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസബ്‌സിഡി 2009 നു മുമ്പുള്ള വായ്പയ്ക്കും നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രം സഹകരിക്കാന്‍ തയാറായാല്‍ സബ്‌സിഡിയുടെ ഒരു വിഹിതം വഹിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. 

മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന അഭിപ്രായത്തോട് സര്‍ക്കാരിന് വിയോജിപ്പില്ലെങ്കിലും അത് ഇപ്പോള്‍ പെട്ടെന്ന് എടുക്കാവുന്ന തീരുമാനമല്ല. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ബാങ്ക് മുഖേന ശമ്പളം നല്‍കാന്‍ തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

നദീസംയോജന വിധി ബാധകമല്ലെങ്കിലും കരുതലായി നിയമനടപടി സ്വീകരിക്കും

നദീസംയോജന വിധി ബാധകമല്ലെങ്കിലും കരുതലായി നിയമനടപടി സ്വീകരിക്കും

 

 


നദീസംയോജനം കേരളത്തിനു ബാധകമാവില്ലെന്നാണ് നിയമോപദേശമെങ്കിലും സുപ്രീംകോടതി ഈ ആശയത്തെ പൊതുവില്‍ ഗുണകരമെന്ന് വിശേഷിപ്പിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ കരുതല്‍, നിയമനടപടികള്‍ സംസ്ഥാനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. 

സുപ്രീംകോടതിയെ വീണ്ടും സമീപിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അതും ചെയ്യും. കെ. ശിവദാസന്‍നായരുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. നദീസംയോജനം കേരളത്തിന് ഒരു കാരണവശാലും സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പമ്പയും അച്ചന്‍കോവിലും ഇവിടെത്തന്നെ ഉത്ഭവിച്ച് ഇവിടെ അവസാനിക്കുന്ന നദികളാണ്. സുപ്രീംകോടതിയുടെ ഉത്തരവില്‍ത്തന്നെ കേരളത്തിന് ഇത് സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

നമുക്ക് കിട്ടിയിട്ടുള്ള ഉപദേശവും സംസ്ഥാനത്തിനു ബാധകമാവില്ല എന്നാണ്. എങ്കിലും ഇതു കേരളത്തിന്റെ ജീവന്മരണപ്രശ്‌നമാണ്. അതുകൊണ്ടു തന്നെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച ചെയ്യും. സുപ്രീംകോടതിയെ വീണ്ടും സമീപിക്കാന്‍ തയാറാകുമോ എന്നു കോടിയേരി ബാലകൃഷ്ണന്‍ ആരാഞ്ഞപ്പോഴാണ് ആവശ്യമെങ്കില്‍ അതും ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചത്.