UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 നവംബർ 30, ബുധനാഴ്‌ച

ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം

ജനസമ്പര്‍ക്കം പുതുചരിത്രമായി; 2100 പേര്‍ക്ക് ധനസഹായം



കൊല്ലം: അശരണരായ ആയിരങ്ങളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള പരാതികള്‍ക്കു ശാശ്വതപരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി ജില്ലയുടെ ഭരണചരിത്രത്തില്‍ പുതിയൊരധ്യായം രചിച്ചു. ഭക്ഷണവും വിശ്രമവും ഉപേക്ഷിച്ചു 14 മണിക്കൂറിലേറെ ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ പരാതികള്‍ കേട്ടു. വന്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങളാണ് എടുത്തത്.

എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ കാര്‍ഡാക്കി മാറ്റാന്‍ ഏറെ അപേക്ഷകരുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ കലക്ടര്‍ പി.ജി. തോമസും ഏറെപ്പേരെ ബിപിഎല്ലിലേക്കു മാറ്റാന്‍ ഉത്തരവിട്ടു. ഫാത്തിമ മാതാ കോളജില്‍ രാവിലെ 9.30ന് ആരംഭിച്ച പരിപാടി അര്‍ധരാത്രിയായിട്ടും അവസാനിച്ചില്ല. രാത്രി ഒന്‍പതു വരെയുള്ള കണക്കനുസരിച്ച് 2,100 പേര്‍ക്കു 90 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി അനുവദിച്ചു. ലഭ്യമായ കണക്കനുസരിച്ചു കൊട്ടാരക്കര താലൂക്കില്‍ 320 പേര്‍ക്കു 12.39 ലക്ഷം രൂപയും കുന്നത്തൂര്‍ താലൂക്കില്‍ 347 പേര്‍ക്കു 18.32 ലക്ഷം രൂപയും കരുനാഗപ്പള്ളി താലൂക്കില്‍ 450 പേര്‍ക്കു 19.72 ലക്ഷം രൂപയും പത്തനാപുരം താലൂക്കില്‍ 99 പേര്‍ക്ക് എട്ടു ലക്ഷം രൂപയും കൊല്ലം താലൂക്കില്‍ 700 പേര്‍ക്ക് 22.5 ലക്ഷം രൂപയുമാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിച്ചത്.

ഇതിനു പുറമേ വരള്‍ച്ചാ ദുരിതാശ്വാസമായി എട്ടര ലക്ഷവും മഴയില്‍ ഭാഗികമായി വീടു തകര്‍ന്നവര്‍ക്ക് 1.95 ലക്ഷം രൂപയും ദേശീയ കുടുംബക്ഷേമ പദ്ധതിപ്രകാരംം 150 പേര്‍ക്കു 15 ലക്ഷം രൂപയും വിതരണം ചെയ്തു. അന്തിമ കണക്കെടുക്കുമ്പോള്‍ ഒരു കോടിയിലേറെ രൂപ ധനസഹായമായി വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജില്ലാ ഭരണകൂടം 90 ലക്ഷം രൂപയും 3,000 ചെക്ക് ലീഫുകളും കരുതിയിരുന്നു.


കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കേരളം ഇനി എന്ത് നല്‍കണമെന്ന് തമിഴ് നാട് പറയണം -മുഖ്യമന്ത്രി

കൊല്ലം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തെ എതിര്‍ക്കുന്ന തമിഴ്നാട്, ഇനി അവര്‍ക്ക് കേരളത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇപ്പോള്‍ നല്‍കുന്ന വെള്ളം ഒരു തുള്ളിപോലും കുറയാതെ നല്‍കാമെന്ന് പറഞ്ഞിട്ടും നമ്മുടെ ആശങ്ക തമിഴ്നാടിന് മനസ്സിലാവാത്തതില്‍ ദുഃഖമുണ്ട്. പുതിയ ഡാം നിര്‍മാണത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കഴിയില്ല. കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ നിലയില്‍ വെള്ളം നല്‍കാമെന്ന കാര്യത്തില്‍ ഏതുറപ്പിനും ഏത് കരാറിനും കേരളം ഒരുക്കമാണ്. കേരളത്തിന്‍െറ സുരക്ഷപോലെതന്നെ തമിഴ്നാടിന് വെള്ളം കൊടുക്കുന്നതും നമ്മള്‍ പ്രധാനമായിട്ടാണ് കാണുന്നത്. അവരുമായി നല്ല ബന്ധം നിലനിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ അണക്കെട്ട് പണിയാന്‍ ഏത് മാര്‍ഗത്തിലും പണം കണ്ടെത്തും. തമിഴ്നാടിനോട് ചോദിക്കില്ല, എന്നാല്‍ കേന്ദ്രത്തോട് ചോദിക്കും.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍െറ നിലപാട് കേന്ദ്രത്തെ പൂര്‍ണമായും ബോധ്യപ്പെടുത്തിയതുകൊണ്ടാണ് താന്‍ ദല്‍ഹിക്ക് പോകാത്തത്. കഴിഞ്ഞയാഴ്ച മന്ത്രിമാരെല്ലാം ദല്‍ഹിയില്‍ പോയി. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന സമയത്ത് താന്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ബി.പി.എല്‍ കാര്‍ഡ് നല്‍കാന്‍ കളക്ടര്‍ക്ക് അധികാരം-മുഖ്യമന്ത്രി

കൊല്ലം: എ.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബി.പി.എല്‍.കാര്‍ഡുകള്‍ നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ യുക്തമായ പരിശോധന നടത്തിയാവും കളക്ടര്‍ തീരുമാനം കൈക്കൊള്ളുക.

എ.പി.എല്‍., ബി.പി.എല്‍. വേര്‍തിരിവ് സംബന്ധിച്ച ന്യൂനതകള്‍ കേന്ദ്രസര്‍ക്കാരിന്റെയും ആസൂത്രണ കമ്മീഷന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുല്ലപ്പെരിയാര്‍: നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ ദുഃഖം - മുഖ്യമന്ത്രി




കൊല്ലം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ ആശങ്ക തമിഴ്‌നാട് മനസ്സിലാക്കാത്തതില്‍ താന്‍ ദുഃഖിതനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതിയ ഡാം നിര്‍മ്മിച്ചാലും തമിഴ്‌നാടിനുള്ള വെള്ളത്തില്‍ ഒരു തുള്ളിപോലും കുറയ്ക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ തയ്യാറാണ്. വെള്ളമല്ല സുരക്ഷയാണ് ഇപ്പോള്‍ കേരളത്തിനാവശ്യം-മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് ജില്ലാതല ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ഡാം പണിയാന്‍ കേന്ദ്രത്തിന്റെ സഹായം കേരളം തേടും. ബാക്കിത്തുക ധനകാര്യസ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കും-ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിമാരായ തിരുവഞ്ചൂരും പി.ജെ.ജോസഫും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി ബന്‍സലിനെയും കണ്ട് എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിന്റെ നിലപാട് നേരിട്ട് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ താനും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിയില്‍ തന്റെ മുന്നിലെത്തുന്ന പരാതികളില്‍ തീര്‍പ്പുണ്ടാകാത്തവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരിക്കല്‍ക്കൂടി താനെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ പരാതിയിലും സ്വീകരിച്ച നടപടികള്‍ പരിശോധിക്കും. ജനസമ്പര്‍ക്കപരിപാടി നടന്ന അഞ്ച് ജില്ലകളിലും വളരെ ക്രിയാത്മകമായ സമീപനമായിരുന്നു ഉദ്യോഗസ്ഥരുടേത്. ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ ചട്ടങ്ങള്‍ ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ലക്ഷ്യത്തോടെ വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം-മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് വളപ്പില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ പതിനായിരത്തോളം പരാതികള്‍ക്കാണ് മുഖ്യമന്ത്രി തീര്‍പ്പു കല്പിച്ചത്. മന്ത്രിമാരായ ഷിബു ബേബിജോണ്‍, കെ.ബി.ഗണേഷ് കുമാര്‍, എന്‍.പീതാംബരക്കുറുപ്പ് എം.പി., കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നിവര്‍ സംസാരിച്ചു. കളക്ടര്‍ പി.ജി.തോമസ് ആമുഖപ്രസംഗം നടത്തി.





Janasamparkka Pripadi,Kollam

2011 നവംബർ 29, ചൊവ്വാഴ്ച

നദീസംരക്ഷണ അതോറിറ്റിക്ക് അംഗീകാരം -മുഖ്യമന്ത്രി

നദീസംരക്ഷണ അതോറിറ്റിക്ക് അംഗീകാരം -മുഖ്യമന്ത്രി



ആലുവ: നദീസംരക്ഷണ അതോറിറ്റി രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ അദൈ്വതാശ്രമം അങ്കണത്തില്‍ നടന്ന പെരിയാര്‍ നദീസംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 44 നദികളുടെ സംരക്ഷണത്തിനായാണ് അതോറിറ്റി രൂപവത്കരിക്കുന്നത്.ഇതിന്‍െറ കരട് തയാറാക്കി നിയമവകുപ്പിന് അയച്ചു. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്നതാണ് അതോറിറ്റി. ജല മലിനീകരണം, മണല്‍ കടത്ത്, കൈയേറ്റം തുടങ്ങിയവ ഇല്ലാതാക്കലാണ് ലക്ഷ്യം. പമ്പ, പെരിയാര്‍, ഭാരതപ്പുഴ എന്നീ നദികള്‍ക്കാണ് തുടക്കത്തില്‍ മുന്‍ഗണന. 44 നദികളുടെയും സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തും.

വേമ്പനാട് കായലിന്‍െറ സംരക്ഷണത്തിനായി 10 കോടി കേന്ദ്ര സര്‍ക്കാര്‍ തന്നിട്ടുണ്ട്. ഇനി 90 കോടി കൂടി അവര്‍ തരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി

മാധ്യമങ്ങളുടെ വിമര്‍ശനം ജനാധിപത്യത്തിന്റെ ശക്തി : മുഖ്യമന്ത്രി


മീഡിയ വണ്‍ ടി.വി ചാനല്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു.
കോഴിക്കോട്: മാധ്യമങ്ങളുടെ ധീരവും ഗുണാത്മകവുമായ വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മീഡിയാ വണ്‍ ടി.വി ചാനലിന്റെ കോഴിക്കോട് വെള്ളിപ്പറമ്പിലുള്ള സ്റ്റുഡിയോ കോംപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നന്മക്കും സാമൂഹ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ മീഡിയാ വണിന് സാധിക്കുമെന്നാണ് മാധ്യമം ദിനപത്രത്തിന്റെ അനുഭവം വെളിപ്പെടുത്തുന്നത്. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളെയും വേദനിക്കുന്നവരെ പരിഗണിക്കുകയും അവര്‍ക്കു പോരാടുകയും ചെയ്യുമ്പോഴാണ് മാധ്യമ ധര്‍മം പൂര്‍ത്തിയാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റുഡിയോ കോംപ്ലക്സിന്റെ രൂപരേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ വിളി കാക്കുന്നു -മുഖ്യമന്ത്രി



കോഴിക്കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിളി കാത്തിരിക്കുകയാണെന്നും എപ്പോള്‍ വിളിച്ചാലും ദല്‍ഹിയിലേക്ക് പോവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്നാടുമായുള്ള ബന്ധത്തിന് ഒരു പോറലുമേല്‍പിക്കാതെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കേരളത്തിന്‍െറ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജലസുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ എന്ന വിഷയത്തില്‍ കുന്ദമംഗലത്തെ സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വിശാല കാഴ്ചപ്പാടാണ് സംസ്ഥാനത്തിനുള്ളത്. ഇതിനേക്കാള്‍ മുന്‍ഗണനയുള്ള ഒരു അജണ്ടയും ഇപ്പോള്‍ നമുക്കില്ല. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ ഇതാണ് നമ്മുടെ കാഴ്ചപ്പാട്. ഇത് തമിഴ്നാടും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്‍െറ നിലപാട് പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചുകഴിഞ്ഞു. അദ്ദേഹം ഗൗരവത്തോടെ വിഷയത്തിന്‍െറ പ്രാധാന്യം ഉള്‍ക്കൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രിക്കുപുറമെ കേന്ദ്രജലവിഭവ മന്ത്രിയേയും നിലപാട് ബോധ്യപ്പെടുത്താനായി. തമിഴ്നാടിന് വെള്ളം കൊടുക്കുന്ന കാര്യത്തില്‍ ഒരു മടിയും കേരളം കാണിച്ചിട്ടില്ല. കാണിക്കുകയുമില്ല.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നം. തമിഴ്നാടിന് 999 വര്‍ഷത്തേക്ക് വെള്ളം കൊടുക്കാനാണ് കരാര്‍. അതുവരെ ഡാം നിലനില്‍ക്കണമെന്നില്ല. നല്ളൊരു കാലം ഇപ്പോള്‍ പിന്നിട്ടുകഴിഞ്ഞു. ഇന്നു ഡാം വേണോ നാളെ ഡാം വേണോ എന്നതാണ് ചോദ്യം. ഇന്നു തന്നെവേണമെന്നാണ് നമ്മുടെ ആവശ്യം. കേരളത്തിന്‍െറ ആശങ്ക തീര്‍ക്കുന്നതിനും തമിഴ്നാടിന് വെള്ളം ലഭിക്കുന്നതിനും ഇതാണ് മെച്ചപ്പെട്ട നിര്‍ദേശം. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ തീരുമാനം ഉണ്ടാവുമെന്നുറപ്പാണ്. പ്രശ്നത്തെ ആത്മ സംയമനത്തോടെ നേരിടണം. ആശങ്കയും പ്രതിഷേധവും സ്വാഭാവികമാണ്. എന്നാല്‍, അതിരുകടക്കരുതെന്നു മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

2011 നവംബർ 28, തിങ്കളാഴ്‌ച

ആത്മനിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി



ആത്മനിയന്ത്രണം പാലിക്കണം: മുഖ്യമന്ത്രി


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ താല്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനെ ദുര്‍ബലപ്പെടുത്തുന്ന സമരമാര്‍ഗങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. വികാരപരമായി കാണേണ്ട വിഷയമല്ലിത്. പ്രതിഷേധ സമരങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു

കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പ നല്‍കും: മുഖ്യമന്ത്രി

30ന് ബാങ്കുകളുടെ യോഗം

ആലുവ: കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവയില്‍ എറണാകുളം സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷികവായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവ് വര്‍ധിപ്പിക്കുവാന്‍ ആവശ്യപ്പെടും. നിലവില്‍ ഏഴു ശതമാനമാണ് ഇന്‍സെന്റീവ്. കര്‍ഷകരുടെ വായ്പകള്‍ക്കുള്ള പലിശനിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ 30ന് ബാങ്കുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡിനെയും സഹകരണ ബാങ്കുകളെയും കാര്‍ഷിക ബാങ്കുകളെയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.

ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ലോണ്‍മേള ഉദ്ഘാടനംചെയ്തു. എക്‌സൈസ്മന്ത്രി കെ. ബാബു മാതൃകാകര്‍ഷകരെ ആദരിച്ചു. കെ.പി. ധനപാലന്‍ എംപി കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ആവശ്യമെങ്കില്‍ സര്‍വ്വകക്ഷിസംഘത്തെ അയയ്ക്കും - മുഖ്യമന്ത്രി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം

ആലുവ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളം പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിലവിലെ അണക്കെട്ടിന്റെ ഗുരുതരാവസ്ഥ കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് റവന്യൂമന്ത്രിയും ജലവിഭവ മന്ത്രിയും ഡല്‍ഹിയിലേയ്ക്ക് പോകുന്നത്. ആവശ്യമെങ്കില്‍ സര്‍വകക്ഷിസംഘത്തെ അയയ്ക്കുന്ന കാര്യം പിന്നീട് ആലോചിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം ദല്‍ഹിക്ക് പോകണമെന്ന വി.എം.സുധീരന്റെ പ്രസ്താവനയോട് ആലുവയില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന കരാറില്‍ നിന്ന് കേരളം പിന്നോട്ടുപോകില്ല. അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായ ആശങ്കകള്‍ ഇപ്പോള്‍ ഭൂചലനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. അത് നിറവേറ്റുക തന്നെ ചെയ്യും. ഇതിനായി ആരും വൈകാരിക സമീപനം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.