UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

കെ.എം.മാണിയ്‌ക്കെതിരെയുള്ള അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.


ശ്രി കെ.എം.മാണിയ്‌ക്കെതിരെ വിജിലൻസ് കോടതിയുടെ പുതിയ അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.  ഏതു അന്വേഷണവും നടക്കട്ടെ.  തന്റെ നിരപരാധിത്വം തെളിയിക്കുവാൻ ശ്രി കെ. എം. മാണിയ്ക്ക് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

ശ്രി മാണിയ്‌ക്കെതിരെയുള്ള ആരോപണം സംബന്ധിച്ചു യുഡിഫിന്റെ തീരുമാനം അന്നും ഇന്നും ഒന്നാണ്.  അദ്ദേഹം യുഡിഫ് വിട്ടത് കൊണ്ട് നിലപാടിൽ മാറ്റമൊന്നുമില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിജിലൻസ് ഉദ്യോഗസ്ഥരെ വിനിയോഗക്കുന്നതു ഇടതു മുന്നണിക്ക് വിനയായി തീരും.


2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ആഗോളനേട്ടം കൈവരിച്ച സ്റ്റാർട്ടപ്പ് കമ്പനിക്ക് തുണയായത് യുഡിഎഫ് സർക്കാർ


നമ്മുടെ സ്റ്റാർട്ട് അപ്പ് വില്ലേജ് കേരളത്തിന്റെ സ്വപ്നങ്ങളുടെ ഒരു ഗ്രാമമാണ്. ഡിജിറ്റൽ ലോകത്തു യുവസംരഭകത്വം എന്ന സ്വപ്നങ്ങളുമായെത്തിയ യുവാക്കൾക്ക് വേണ്ടി ഈ ഗ്രാമം നിർമ്മിക്കാനായി എന്നത് കഴിഞ്ഞ സർക്കാരിനെ നയിച്ച വ്യക്തിയെന്ന നിലയിൽ എന്നെ ഏറെ അഭിമാനപ്പെടുത്തുന്നു. ഇന്ന് ഈ സ്റ്റാർട്ട് അപ്പ് വില്ലേജിലുള്ള "പ്രൊഫൗണ്ടിസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന സ്റ്റാർട്ട് അപ്പ് കന്പനിയുടെ വിജയം അതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്. വ്യക്തികളേയും കന്പനികളേയും കുറിച്ചുള്ള വിശദാംശങ്ങൾ ഇന്റർനെറ്റിൽ ശേഖരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് പ്രൊഫൗണ്ടിസ് വികസിപ്പിച്ചത്. ഒരാളുടെ ഇമെയിൽ വിലാസം നൽകിയാൽ അയാളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കുന്ന സോഫ്റ്റ്വെയറാണിത്.

സാധാരണകാരായ നാലു ചെറുപ്പക്കാരാണ് വികസനത്തിൻറെ മാറ്റത്തിനൊപ്പം നിന്ന് ഈ വിജയം കൈപ്പിടിയിൽ ഒതുക്കിയത്. വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നിട്ട്, കഷ്ട്ടപ്പാടിനിടയിലും അവർക്ക് കരുത്തു പകർന്ന ഇവരുടെ മാതാപിതാക്കളെ ഞാനാദ്യം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. ഒപ്പം ഈ കന്പനിയുടെ അമരക്കാരനായ അർജുൻ ആർ പിള്ള, ജോഫിൻ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിൻ സാം ഉമ്മൻ എന്നിവർക്കും അഭിനന്ദനം.

സാങ്കേതികവിദ്യയുടെ മാറ്റത്തെ എതിർക്കാതെ കൈപിടിച്ചു നിന്ന ചരിത്രമാണ് എക്കാലത്തെയും യുഡിഫ് സർക്കാരുകൾക്ക് ഉണ്ടായിരുന്നത്. ഇതേ പാതയിൽ നിന്ന് പ്രധാനമന്ത്രിയെ സാക്ഷിയാക്കി 2012 സെപ്റ്റംബർ 12ന് സ്റ്റുഡെന്റ സ്റ്റാർട്ട് അപ്പ് പോളിസി പ്രഖ്യാപിച്ചത് വിദ്യാർത്ഥി സംരംഭകർക്കു കരുത്ത് പകരാനായിരുന്നു. രാജ്യത്താദ്യമായായിരുന്നു ഇത്തരമൊരു നയം തന്നെ. ആ പ്രഖ്യാപനം ഏറ്റെടുത്ത പോലെ സ്റ്റാർട്ട് അപ്പ് കന്പനികൾ ഏറെയുണ്ടായി. അപ്പോഴും പലരും ഉന്നയിച്ച സംശയം കേരളത്തിന് ഒരു വലിയ നേട്ടം സാധിക്കുമോ എന്നാണ്. അതിനുള്ള തെളിവാണ് പ്രൊഫൗണ്ടിസിന്റെ വിജയകഥ. മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറാതെ കേരളത്തിൽ തന്നെ നിൽക്കാൻ പ്രൊഫൗണ്ടിസ് ശ്രമിച്ചത് അവരുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കേരളത്തിന് ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഡിജിറ്റൽ രംഗത്തു വൻ കുതിച്ചു ചാട്ടങ്ങൾ സ്റ്റാർട്ട് അപ്പ് വില്ലേജിൽ നിന്ന് ഇനിയുമുണ്ടാകും.

അനുദിനം മാറുന്ന ഡിജിറ്റൽ ലോകം എന്താണെന്ന് വിദ്യാർത്ഥികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കാൻ കഴിഞ്ഞ സർക്കാർ നടത്തിയ ശ്രമമായിരുന്നു വിദ്യാർഥികളുടെ സിലിക്കൺ വാലി യാത്ര. നേരിട്ട് കണ്ടും അനുഭവിച്ചറിഞ്ഞും അവർ പഠിച്ചത് പ്രാവർത്തികമാക്കിയപ്പോൾ അതിൽ നിന്ന് വിജയ കഥകൾ പലതുമുണ്ടായി. സിലിക്കൺ വാലിയിലെ പരിശീലനം കഴിഞ്ഞു വന്ന കുട്ടികളെ ക്യാബിനറ്റ് മീറ്റിങ്ങിലേക്ക് ക്ഷണിച്ചാണ് അവരുടെ അനുഭവവും വിജയവും നേരിട്ട് മനസ്സിലാക്കി മന്ത്രിസഭ അവരെ ആദരിച്ചത്. പ്രൊഫൗണ്ടിസിന്റെ നേട്ടത്തിന്റെ കഥയിൽ ഒരു ചെറിയ വരി കഴിഞ്ഞ സർക്കാരിനെഴുതി ചേർക്കാനായി. 2013ൽ മൈക്രോസോഫ്റ്റിന്റെ ബ്ലാക്ക് ബോക്സ് കണക്കിലേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ സിലിക്കൺ വാലിയിലേക്ക് പോകാൻ അവർക്ക് 7 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. ആ യാത്രയാണ് പ്രൊഫൗണ്ടിസിന്റെ ഭാവി മാറ്റിയത് എന്ന വാർത്ത അഭിമാനാർഹമാണ്. ഐ.റ്റി ഡിപ്പാർട്ടമെന്റീന്റെ നേതൃത്വവും സംഭാവനയും ഈ കാര്യങ്ങളിലെല്ലാം പ്രശംസനീയമാണ്.

നയരൂപീകരണത്തിൽ രണ്ട് സർക്കാരുകൾ തമ്മിലുള്ള വൈരുദ്ധ്യമാണ് വികസനത്തെ പലപ്പോഴും പിന്നോട്ടടിക്കുന്നത്. ഇടത് സർക്കാർ സ്റ്റാർട്ട് അപ്പ് കന്പനികളുടെ വികസനത്തിനായി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വികസനത്തിന്റെ തുടർച്ച മുന്നോട്ടു കൊണ്ടുപോകാനാണെന്ന് വിശ്വസിക്കുന്നു. ലോകത്ത് സ്റ്റാർട്ട് അപ്പ് കന്പനികളുടെ കുതിച്ചു ചാട്ടം നടക്കുന്പോൾ നമ്മൾ പിന്നിലായി പോകരുത്. കംപ്യൂട്ടർ രംഗത്തു ഉണ്ടായ തിരിച്ചടി നമുക്ക് ഭാവിയിൽ ഉണ്ടായിക്കൂടാ. വരും കാല സ്റ്റാർട്ട് അപ്പ് കന്പനികളുടെ വിജയത്തിനായി ഫൗണ്ടേഷൻ തീർത്ത പ്രൊഫൗണ്ടിസിന് ഒരിക്കൽ കൂടി അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. കേരളത്തിൽ വിജയത്തിന്റെ പുതുമയാർന്ന വഴിയിലൂടെ നടന്ന ഇവരെ അഭിനന്ദിക്കുന്നതിൽ നിങ്ങൾ ഓരോരുത്തരും പങ്കുചേരണം

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പരിഹരിക്കാൻ കഴിയാത്തവിധത്തിലുള്ള പ്രശ്നങ്ങളൊന്നും കോൺഗ്രസിലില്ല


പ്രശ്നം ഹൈക്കമാൻഡ് ഏറ്റെടുത്തതു കൊണ്ടാണ് തീരുമാനത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇവിടെ പരിഹരിക്കണമെന്നു പറഞ്ഞിരുന്നെങ്കിൽ ആ രീതിയിൽ ചർച്ചയാവാമായിരുന്നു.

യുഡിഎഫിലെ കക്ഷികൾക്കു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മറ്റു പാർട്ടികൾ ഇടപെടുന്നതു സ്വാഭാവികമാണ്. ഇത്തരത്തിൽ കോൺഗ്രസ് പലപ്പോഴും ഇടപെട്ടിട്ടുണ്ട്. അതുപോലെയാണ് കോൺഗ്രസിന്റെ കാര്യത്തിൽ മറ്റു കക്ഷികൾ ഇടപെടുന്നത്.

എ.കെ.ആന്റണിയുടെ വാക്കുകൾക്ക് കോൺഗ്രസിൽ വലിയ പ്രധാന്യമുണ്ട്. കേരള കോൺഗ്രസ് (എം) സ്വന്തമായി തീരുമാനമെടുത്താണ് യുഡിഎഫ് വിട്ടത്. ജനാധിപത്യ ശക്തികൾ ഒരു ചേരിയിൽ നിൽക്കണമെന്ന ആഗ്രഹമാണ് കോൺഗ്രസിനുള്ളത്.




2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ഹൈന്ദവ വിശ്വാസത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്


 ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ഇടപെടരുത്. അത്തരം വിഷയങ്ങളിൽ അർഹതപ്പെട്ടവർ അർഹതപ്പെട്ട വേദികളിൽ ചർച്ച ചെയ്താണ് തീരുമാനം എടുക്കേണ്ടത്. ആചാരങ്ങളിൽ തീരുമാനം എടുക്കാനല്ല വകുപ്പും മന്ത്രിയും ഉണ്ടാക്കിയിരിക്കുന്നത്. അത് ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ്.

മറ്റ് വിശ്വാസങ്ങളിൽ സർക്കാർ ഇടപെടുന്നില്ല അതുപോലെ ഹൈന്ദവ വിശ്വാസങ്ങളിലും സർക്കാർ സർക്കാർ കൈകടത്തരുത്. മ റ്റു മതസ്ഥരുടെ ആചാര അനുഷ്ഠാനങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം ശബരിമലയിലും നൽകണം. ശബരിമലയിൽ വിവാദം സൃഷ്ടിക്കരുത്.

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

സ്വാതന്ത്ര്യ ദിന ആശംസകൾ...


നമ്മുടെ രാഷ്ട്രം എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവർക്കും എന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ...

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

മാണിയുടെ തീരുമാനം വേദനാജനകം


യുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ തീരുമാനം വേദനാജനകം. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. 

യുഡിഎഫ് ഘടക കക്ഷികള്‍ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ അത് ഏതെങ്കിലും കക്ഷിയുടെ മാത്രം പ്രശ്‌നമല്ല. എല്ലാവരുടെയും പ്രശ്‌നമാണ്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ച പോലും നടത്താതെ മാണി പോയത് ശരിയായില്ല. ഇതിന്റെ പേരിൽ കോൺഗ്രസിൽ ചേരിതിരിവ് ഉണ്ടാക്കുവാൻ ശ്രമിച്ചാൽ അത് വിജയക്കത്തില്ല.




2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ഗൾഫ് പ്രതിസന്ധി ഉടൻ അവസാനിപ്പിക്കണം


സൗദി അറേബ്യായിലും യെമനിലും ജോലി നഷ്ടപ്പെടുന്നവർക്ക് ഗൾഫിൽ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകൾ അടിയന്തിരമായി ആരായണമെന്നു പറഞ്ഞു വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന് കത്ത് അയച്ചിട്ടുണ്ട്. ഇതിന് വേണ്ടി ഗൾഫ് മേഖലയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ ഒരു യോഗം കേന്ദ്ര മന്ത്രി തന്നെ വിളിച്ച കൂട്ടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

മലയാളി വ്യവസായികളായ പത്മശ്രീ എം.എ. യൂസഫലി , പത്മശ്രീ രവി പിള്ള , പത്മശ്രീ സി.കെ. മേനോൻ തുടങ്ങിയവർ ഗൾഫിലെ ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ മലയാളി നഴ്സുമാർക്കു ജോലി ലഭ്യമാക്കാനും കഴിയും.

സൗദിയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തിരമായി ഭക്ഷണവും സൗകര്യങ്ങളും മുടങ്ങാതെ നൽകുക, എത്രയും വേഗം ശമ്പള കുടിശ്ശിക ലഭിക്കാൻ നടപടികൾ സ്വീകരിക്കുക, ജോലി നഷ്ടപ്പെട്ടവർക്ക് മറ്റു സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാൻ നിയമ തടസ്സങ്ങൾ മാറ്റുക, അവർക്കെതിരെ എന്തെങ്കിലും കേസുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് എക്സിറ്റ് പാസ് നൽകുക തുടങ്ങിയ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

2013-ൽ നിതാഖത്ത് പ്രശനത്തിൽ അന്നത്തെ ഇന്ത്യ ഗവണ്മെന്റീന്റെ പുനരധിവാസ ശ്രമങ്ങളോട് സൗദി ഗവണ്മെന്റ് പൂർണമായും സഹകരിച്ചതുപോലെ തന്നെ ഉന്നത തലത്തിൽ ഇടപെട്ടാൽ ഈ കാര്യത്തിലും സൗദി ഗവണ്മെന്റ്റിന്റെ സഹകരണം ലഭ്യമാക്കാൻ സാധിക്കും എന്ന് എനിക്ക് പരിപൂർണ്ണ വിശ്വാസ്സം ഉണ്ട്.


2016, ജൂലൈ 28, വ്യാഴാഴ്‌ച

ബിജെപി ക്രിയാത്മക പ്രതിപക്ഷമായി മാറുമെന്ന ഭയം യുഡിഎഫിനില്ല


ക്രിയാത്മക പ്രതിപക്ഷമായി ബിജെപി മാറുമെന്ന ഭയം യുഡിഎഫിനില്ല.  യുഡിഎഫിന്റെ ശൈലി വേറെയാണ്, സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്ന നിലപാടല്ല യുഡിഎഫിന്. ഒരു സർക്കാർ അധികാരത്തിൽ എത്തുമ്പോൾ മുതൽ സമരം തുടങ്ങുന്നതു യുഡിഎഫ് രീതിയല്ല. ബജറ്റിലെ ജനദ്രോഹ നിലപാടുകൾക്കെതിരെ യുഡിഎഫ് ശക്തമായ നിലപാട് എടുത്തു. ഭാഗാധാരത്തിന്റെ നികുതി വർധിപ്പിച്ചതു സംബന്ധിച്ചും നെല്ലിന്റെയും റബറിന്റെയും താങ്ങുവില സംബന്ധിച്ചും യുഡിഎഫിന്റെ ചോദ്യങ്ങൾക്ക് ഇന്നും ധനമന്ത്രി മറുപടി നൽകിയിട്ടില്ല.

ഭൂരിപക്ഷമുള്ള പാർട്ടിക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു പദവികൾ നൽകാൻ നിയമനിർമാണം ഉണ്ടാക്കാക്കാം.  എന്നാൽ, ദാമോദരൻ കാളാശേരിക്ക് കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകുന്നതിനു മുൻപ് യുഡിഎഫ് സർക്കാർ നിയമ നിർമാണം കൊണ്ടുവന്നപ്പോൾ സിപിഎം എംഎൽഎമാർ നിയമസഭയിൽ ഉപയോഗിച്ച ഭാഷ എന്താണെന്ന് അവർ ഇന്നു പരിശോധിക്കുന്നതു നന്നാകും.

കെ.ബാബുവിനെതിരായ വിജിലൻസ് നീക്കം രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണ്. ഇത്തരം നീക്കങ്ങൾക്കൊണ്ട് തളർത്താമെന്ന് ആരും കരുതേണ്ട. കഴിഞ്ഞ സർക്കാരിന്റെ കാലത്ത തീരുമാനങ്ങൾ സംബന്ധിച്ച് ഈ സർക്കാർ പഠിച്ചു കൊണ്ടേയിരിക്കുകയാണ്, ഒന്നും പുറത്തേക്കു വരുന്നില്ല എന്നേ ഒള്ളു.


2016, ജൂലൈ 13, ബുധനാഴ്‌ച

ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം.


ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് എല്ലാവരെയും വിശ്വാസത്തിലെടുക്കണം. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.  

ചില വ്യക്തികള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ ഒരു സമുദായത്തെയോ മതത്തെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. മുസ്ലീം സമുദായം ഒറ്റക്കെട്ടായി ഭീകരവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാനും, ദേശീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി കാണാന്‍ നമുക്ക് ചുമതലയുണ്ട്. സമുദായ സൗഹാര്‍ദ്ദത്തിന് വിഘാതമായ വാര്‍ത്തകളും, പ്രചരണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നിയമമാര്‍ഗത്തിലൂടെ നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

2016, ജൂലൈ 4, തിങ്കളാഴ്‌ച

നികുതിയിതര വരുമാനം 239% വർധിച്ചു റെക്കോർഡ് ആയത് ഐസക് മറച്ചു വെച്ചു


ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം യാഥാർഥ്യ ബോധമില്ലാത്തതാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വന്തം കാഴ്ചപ്പാടുകൾക്കാണ് ഇതിൽ ഐസക് പ്രാധാന്യം നൽകിയിരിക്കുന്നത്. അഞ്ചു വർഷം മുഴുവൻ സർക്കാർ ചെയ്തതു തെറ്റാണെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഐസക് പറഞ്ഞതു പോലെയുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്നു ധവളപത്രത്തിൽ തന്നെയുണ്ട്. നികുതി വരുമാനം കുറഞ്ഞുവെന്നാണ് ഐസക്കിന്റെ ആരോപണം.

സംസ്ഥാനത്തിന്റെ വരുമാനം കണക്കാക്കുന്നത് നികുതി-നികുതിയിതര വരുമാനങ്ങൾ ഒരുമിച്ചുചേർത്താണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 239% വർധിച്ചു റെക്കോർഡ് നികുതിയിതര വരുമാനമുണ്ടായി. അതിനാൽ തന്ത്രപൂർവം ഐസക് അതു കണക്കിൽ നിന്ന് ഒഴിവാക്കി. നികുതി ഇനത്തിലും വർധനയുണ്ട്. ഉദ്ദേശിച്ചത്ര പിരിക്കാൻ കഴിഞ്ഞില്ലെന്നേയുള്ളു. വിഎസ് സർക്കാരിന്റെ നികുതിപിരിവുമായി താരതമ്യം ചെയ്യുമ്പോൾ 92.58% വർധിച്ചു. ലോട്ടറി വരുമാനം 11 ഇരട്ടിയായി. യുഡിഎഫ് സർക്കാർ സ്ഥാനമൊഴിയുമ്പോൾ 1009.3 കോടി രൂപ ശേഷിച്ചിരുന്നെങ്കിലും അതിലേറെ ബാധ്യതയുണ്ടായിരുന്നെന്നു ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയവർ‍ ഒരു സർക്കാരിനും മുഴുവൻ ബില്ലുകൾക്കും പണം നൽകിയശേഷം അധികാരമൊഴിയാൻ സാധിക്കില്ലെന്ന് ഓർക്കണം.

2011ൽ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 1963.47 കോടി രൂപയായിരുന്നു ട്രഷറിയിലെ നീക്കിയിരിപ്പ്. എന്നാൽ 10,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജിൽ 7,000 കോടിയുടെ ബില്ലുകളുടെ ബാധ്യത യുഡിഎഫ് സർക്കാരിനുമേൽ വച്ചിട്ടാണ് അന്നു ധനമന്ത്രിയായിരുന്ന ഐസക് പോയത്. ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ അതതു സർക്കാരുകളാണു നടപ്പാക്കാറുള്ളത്. എന്നാൽ അതും യുഡിഎഫിനു കൈമാറി. രണ്ട് ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ നടപ്പാക്കേണ്ടിവന്ന ഏക സർക്കാരായിരുന്നു യുഡിഎഫിന്റേത്.

അനുവദനീയമായ പരിധിക്കുള്ളിൽ നിന്നു സർക്കാർ കടമെടുത്തതു വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കാണ്. ഇന്നു നടത്തേണ്ട വികസനപ്രവൃത്തി അടുത്ത വർഷത്തേക്കു മാറ്റിവച്ചാൽ ചെലവ് ഇരട്ടിയാകും. സംസ്ഥാനത്തിന്റെ വരുമാനം കൊണ്ടു മാത്രം വികസനം നടത്താൻ ഒരിക്കലും പറ്റില്ല. യുഡിഎഫ് സർക്കാരിന്റെകാലത്തു 37 ദിവസം മാത്രമാണു വായ്പകളും മുൻപറ്റും എടുത്തത്. കഴിഞ്ഞ ഇടതു സർക്കാരിന്റെകാലത്തു 460 ദിവസം വായ്പകളും മുൻപറ്റും എടുത്തു.

യുഡിഎഫ് കാലത്തു വെറും ആറു ദിവസം വേണ്ടിവന്നെങ്കിൽ വിഎസ് സർക്കാർ 169 ദിവസം ഓവർഡ്രാഫ്റ്റിലായിരുന്നു. യുഡിഎഫ് വന്നപ്പോൾ 19.9 ലക്ഷം പേർക്കായിരുന്നു ക്ഷേമ പെൻഷനെങ്കിൽ ഇറങ്ങുമ്പോൾ അതു 34.4 ലക്ഷം പേർക്കായി. മിനിമം പെൻഷൻ 300 രൂപ എന്നത് 600 രൂപയാക്കി. യുഡിഎഫ് കാലത്തെ മൂലധന ചെലവും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും, ധനക്കമ്മിയും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും മികച്ച സൂചനകളാണെന്ന് ഐസക് തന്നെ ധവളപത്രത്തിൽ സമ്മതിക്കുന്നുണ്ട്.

മൂലധന ചെലവിൽ 153% ആണു വർധന. അടിസ്ഥാന സൗകര്യവികസനത്തിനു സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിനു പരിധിയുണ്ട്. ഇതു കണക്കിലെടുത്താണ് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വികസന പരിപ്രേക്ഷ്യം 2030 തയാറാക്കി അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 30,000 രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കാനെടുത്ത തീരുമാനം എൽഡിഎഫ് സർക്കാരും തുടർന്നുപോകുമെന്നാണു പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.