UDF

2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

കേരളത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം



ആരോഗ്യസൂചികകളില്‍ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃക സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന കേരളത്തിന് ലോകാരോഗ്യസംഘടന നല്‍കുന്ന അംഗീകാരമാണ്, ജീവിതശൈലീരോഗ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കിയ പരസ്പരധാരണയ്ക്കടിസ്ഥാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആരോഗ്യത്തിനുള്ള അവകാശം ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍, ജീവിതശൈലീ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനായി കേരളസര്‍ക്കാരും ലോകാരോഗ്യസംഘടനയും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സാമൂഹിക സംഘര്‍ഷത്തിന്റെ പ്രശ്‌നങ്ങളായി മാറിയിരിക്കുകയാണ്. സൗജന്യമരുന്നുവിതരണം ഉള്‍പ്പെടെയുള്ള ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ട്. കാരുണ്യബനവലന്റ് ഫണ്ടില്‍നിന്ന് 700 കോടിയിലധികം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 420 കോടി രൂപയും ഇതിനകം ചികിത്സാസഹായത്തിനായി നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് പരമാവധി സഹായം എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുക, ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നടത്തുക, രോഗനിര്‍ണ്ണയവും ചികിത്സയും ഊര്‍ജ്ജിതപ്പെടുത്തുക, ആരോഗ്യപ്രശ്‌നങ്ങളുടെ സാമൂഹിക നിര്‍ണ്ണയഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുക, അന്തര്‍ദേശീയതലത്തിലുള്ള ചികിത്സാവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സിമ്പോസിയങ്ങളും സെമിനാറുകളും സംഘടിപ്പിക്കുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് ലോകാരോഗ്യസംഘടനയുമായുള്ള ദീര്‍ഘകാല ധാരണയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.