UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഡിസംബർ 7, തിങ്കളാഴ്‌ച

കപ്പലടുക്കാന്‍ ആയിരം നാള്‍ മാത്രം


ആയിരം ദിവസം കഴിയുമ്പോള്‍ വിഴിഞ്ഞത്തൊരു മദര്‍ഷിപ്പ്. സര്‍ സി.പി.രാമസ്വാമി അയ്യര്‍, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ട സ്വപ്‌നം, ഇതാ ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നു.   രണ്ടു മെഗാപദ്ധതികളാണ് കേരളത്തിന്റെ ആകെയുള്ള സമ്പാദ്യം. ഇടുക്കി അണക്കെട്ടും (1973) നെടുമ്പാശ്ശേരി വിമാനത്താവളവും (1993). വികസന രംഗത്തെ കേരളത്തിന്റെ ഈ മരവിപ്പിനുള്ള മറുപടിയാണ് വിഴിഞ്ഞം. ഇനി കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, ദേശീയ ജലപാത തുടങ്ങി ഒരുപിടി മെഗാ പദ്ധതികളാണ് പൂര്‍ത്തിയാകുന്നത്. കേരളം സ്വപ്‌നങ്ങളില്‍ നിന്നുണരുന്നു. 

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തെ ഉയരങ്ങളിലെത്തിച്ച തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉയര്‍ന്നത്  അവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിലാണ്. വിഴിഞ്ഞം തുറമുഖം നങ്കൂരമിടുന്നതും അവരുടെ മഹാത്യാഗത്തിന്മേലാണ്. കേരളത്തില്‍ വികസനം കൊണ്ടുവരണമെന്ന് ഇന്നാട്ടിലെ സാധാരണക്കാര്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന്  വിഴിഞ്ഞം വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു. 

കടലാസില്‍ നിന്നു കരയിലേക്ക്
2011 മെയ്യില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖ പദ്ധതി എങ്ങുമെത്തിയിരുന്നില്ല.  അന്നു കടലാസ് തോണി മാത്രമായിരുന്ന പദ്ധതിയെ  അതീവ ജാഗ്രതയോടെയും കഠിനമായി പരിശ്രമിച്ചുമാണ് ഒരു കപ്പലാക്കി മാറ്റിയത്. ആദ്യം പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. നാല്പതോളം പബ്ലിക് കണ്‍സള്‍ട്ടേഷനുകള്‍ ഉള്‍പ്പെടുന്ന രണ്ടുവര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്  പാരിസ്ഥിതിക അനുമതി ലഭിച്ചു.  വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ സാദ്ധ്യതകള്‍ കൂടി പരമാവധി ഉപയോഗപ്പെടുത്തുവാന്‍  ലാന്‍ഡ് ലോര്‍ഡ് മോഡലിലെ പി.പി.പി. ഘടകങ്ങള്‍ നവീകരിച്ചു.

 പദ്ധതിയുടെ രൂപരേഖ പുതുക്കി. ഇതോടെ  9,000 ടി.ഇ.യുവിനു പകരം 18,000 മുതല്‍ 22,000 ടി.ഇ.യു.വരെ ശേഷിയുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കുവാന്‍  സാധിക്കും. ബര്‍ത്തിന്റെ നീളം 650 ല്‍ നിന്നും 800 മീറ്ററാക്കി നവീകരിച്ചു. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പല്‍ വരെ നങ്കൂരമിടാന്‍ സാധിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏക തുറമുഖമാണ്  വിഴിഞ്ഞം.

വിഴിഞ്ഞം പദ്ധതിയുടെ  തുക 5,552 കോടി രൂപയാണ്. ഇതില്‍ 4,089 കോടി രൂപ പി.പി.പി. ഘടകവും, 1,463 കോടി രൂപ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുന്ന ഫണ്ടഡ് വര്‍ക്കിന്റെ തുകയുമാണ്. എല്ലാ മുന്‍ കരാറുകളിലെയും പോലെ പദ്ധതിക്കാവശ്യമായ ഭൂമി, റയില്‍, വെള്ളം, വൈദ്യുതി എന്നിവയുടെ ചുമതലയും ചെലവും സംസ്ഥാന സര്‍ക്കാരിനാണ്. ഇതിന്  1,973 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 

ബ്രേക്ക്‌വാട്ടറിന്റെ നിര്‍മ്മാണം  കരാറുകാരന്‍ നിര്‍വഹിക്കുകയും അതിന് ആവശ്യമായ 1,463 കോടി രൂപ സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കുകയും ചെയ്യും. പി.പി.പി. ഘടകങ്ങളുടെ തുകയായ 4,089 കോടിയില്‍ നാല്‍പത് ശതമാനം 1,635 കോടി രൂപയുടെ ഗ്രാന്റാണ്.  818 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കും.  ശേഷിക്കുന്ന 817 കോടി രൂപ ഗ്രാന്റില്‍, 409 കോടി രൂപ നിര്‍മ്മാണ കാലയളവിലും 408 കോടി രൂപ നടത്തിപ്പു കാലയളവിലും ധനസഹായമായി സര്‍ക്കാര്‍ നല്‍കും.

സുതാര്യത മുഖമുദ്ര
കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പ്രസിദ്ധീകരിച്ച പൊതുരേഖയായ മാതൃക കണ്‍സഷന്‍ കരാര്‍ അടിസ്ഥാനമാക്കി സുതാര്യമായാണ് കരാറും  ടെണ്ടര്‍ നടപടികളും  പൂര്‍ത്തിയാക്കിയത്. ഒട്ടേറ തവണ ടെന്‍ഡര്‍ സമയപരിധി  നീക്കിക്കൊടുത്തു.  അവസാന ഘട്ടത്തിലും താത്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളുമായി മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും ചര്‍ച്ച നടത്തി. എന്നാല്‍, അദാനി പോര്‍ട്‌സ് മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇത് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ വിശദീകരിക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെന്‍ഡര്‍ സംബന്ധമായ എല്ലാ വിവരവും പുറത്തുവിട്ടു. അദാനി പോര്‍ട്‌സ് ഒപ്പിട്ട ബിഡ് ലെറ്റര്‍ വരെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 

നാലു വര്‍ഷം മുമ്പ് ടെന്‍ഡര്‍ വിളിച്ചിരുന്ന മോഡലില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കേണ്ടിയിരുന്ന തുകയില്‍ നിന്ന് ഗണ്യമായ തുക ഇപ്പോഴത്തെ മോഡലില്‍ കുറഞ്ഞിട്ടുണ്ട്. 30 വര്‍ഷത്തേയ്ക്ക് ഭൂമി സ്വകാര്യ കമ്പനിക്കു പാട്ടത്തിന്  നല്‍കുന്നതായിരുന്നു പഴയ കരാര്‍. പുതിയ കരാര്‍ പ്രകാരം ലൈസന്‍സ് മാത്രമേ സ്വകാര്യ പങ്കാളിക്കു ലഭിക്കുന്നുളളൂ. തിരിച്ചെടുക്കാവുന്ന രീതിയില്‍ ഭൂമിയുടെ അവകാശം സര്‍ക്കാരിനു തന്നെ. തുറമുഖ നടത്തിപ്പിന്റെ 15-ാം വാര്‍ഷികത്തിനു ശേഷം വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിനു ലഭിച്ചു തുടങ്ങും. ഈ വിഹിതം ഒരു ശതമാനത്തില്‍ തുടങ്ങി ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടി   40 ശതമാനം വരെ ആകും.  കൂടാതെ, തുറമുഖേതര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം വിഹിതം ഏഴാം വര്‍ഷം മുതല്‍ സംസ്ഥാനത്തിനു ലഭിച്ചു തുടങ്ങും.

കണ്ണീര്‍ വീഴ്ത്താതെ 
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതുമൂലം ആ പ്രദേശത്തെ ഒരാളുടെപോലും കണ്ണീര്‍ വീഴാന്‍ ഇടവരില്ല. പുനരധിവാസത്തിനായി 475 കോടി രൂപയുടെ പാക്കേജാണു പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ഇതു നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ തുക മാറ്റിവയ്ക്കും. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകള്‍ക്ക് ന്യായമായ വില നല്‍കി. വീട് നഷ്ടപ്പെടുന്ന 67 പേര്‍ക്കും പുനരധിവാസം നല്‍കി.

പദ്ധതി നടപ്പാക്കുന്നതുമൂലം തൊഴില്‍രഹിതരും ഭവനരഹിതരുമാകുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ഡിഒ അധ്യക്ഷനായ കമ്മിറ്റിയും കളക്ടറുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റിയും നിലവിലുണ്ട്. സജീവമായ മത്സ്യബന്ധന മേഖല എന്ന നിലയില്‍ തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആധുനിക മത്സ്യബന്ധന തുറമുഖം നിര്‍മിക്കുന്നതാണ്. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി  ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പദ്ധതിക്കു വേണ്ടി മൊത്തം ഭൂമിയുടെ 93 ശതമാനവും ഏറ്റെടുത്തു. ശേഷിക്കുന്ന 23 ഏക്കര്‍ ഭൂമി വൈകാതെ ഏറ്റെടുക്കാന്‍ കഴിയും. 

തുടക്കമിട്ടത് യു.ഡി.എഫ്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടത് 1991 ല്‍  കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ്. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന. എം. വി. രാഘവന്‍ ആണ് ഇതിന് ചുക്കാന്‍ പിടിച്ചത്. എ. കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 1995 ല്‍ പദ്ധതിക്കായി കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു.  എന്നാല്‍ തുടര്‍ന്നു വന്ന ഇടതു മുന്നണി സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല.  2004 ല്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും, 2005 ല്‍ പി.പി.പി മോഡലില്‍ ടെണ്ടര്‍ വിളിക്കുകയും ചെയ്തു.

ടെണ്ടറില്‍ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കണ്‍സോര്‍ഷ്യത്തിന് സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രാനുമതി ലഭിച്ചില്ല. പിന്നീടു വന്ന ഇടതുസര്‍ക്കാരിന്റെ ശ്രമങ്ങളും വിജയിച്ചില്ല.  5,552 കോടി രൂപയുടെ പദ്ധതിയില്‍ 6,000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് ഇത്തവണയും പദ്ധതി തടസപ്പെടുത്താന്‍ പ്രതിപക്ഷം നോക്കിയെങ്കിലും സര്‍ക്കാര്‍ ഒരിഞ്ചുപോലും പതറാതെ മുന്നോട്ടുപോയി. ദശാബ്ദങ്ങള്‍ക്കുശേഷം കേരളത്തില്‍ ഒരുവന്‍കിട പദ്ധതി നടപ്പാകുന്ന ഈ ശുഭമുഹൂര്‍ത്തം ബഹിഷ്‌കരിക്കാനുള്ള ഇടതുമനസ് നിര്‍ഭാഗ്യകരമാണ്. പദ്ധതിക്കുവേണ്ടി  കിടപ്പാടം വരെ വിട്ടുകൊടുക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വലിയ മനസിനു മുന്നില്‍ ഇടതുപക്ഷം തീരെ ചെറുതായിപ്പോയി. 

കേരളത്തിനും രാജ്യത്തിനും വേണ്ടി
ലോകത്തിലെ തന്നെ ഏറ്റവും പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ തുറമുഖമാണ് വിഴിഞ്ഞം. ഡ്രഡ്ജിങ് ആവശ്യമില്ലാത്തതിനാല്‍ വലിയ കപ്പലുകള്‍ക്കും (മദര്‍ഷിപ്പുകള്‍) ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. ഇത് ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറാം.  ഇന്ത്യയിലെ  ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.  

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മത്സരിക്കേണ്ടി വരുന്നത് കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ്. വിഴിഞ്ഞം പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും.

തുറമുഖ നിര്‍മാണ രംഗത്തും നടത്തിപ്പിലും മുന്‍നിരക്കാരായ അദാനി പോര്‍ട്‌സില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമുണ്ട്. വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത അവര്‍ക്ക് പ്രത്യേക നന്ദി പറയുന്നു. നാലു വര്‍ഷം (1461 ദിവസം) കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍,  ആയിരം ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് അദാനി പോര്‍ട്‌സിന്റെ പ്രഖ്യാപനം. കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്.  1095 ദിവസങ്ങള്‍കൊണ്ട്  കൊച്ചി മെട്രോ പൂര്‍ത്തിയാകുമെന്നാണു  പ്രഖ്യാപിച്ചിട്ടുള്ളത്.  വന്‍കിട പദ്ധതികളെല്ലാം സമയബന്ധിതമായി മുന്നേറുകയാണ്. സ്വപ്‌നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്ര കഠിനമാണെങ്കിലും.

ഉമ്മന്‍ ചാണ്ടി
Chief Minister of Kerala

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

അപമാനിച്ചു പുറത്താക്കാനുള്ള ശ്രമം നടക്കില്ല

 

ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊലപാതക കേസില്‍ ജയിലില്‍ അടച്ചതിന്‍റെ പ്രതികാരം തീര്‍ക്കുകയാണ് ബിജു രാധാകൃഷ്ണന്‍. അപമാനിച്ച് പുറത്താക്കാനുള്ള ശ്രമം നടക്കില്ല. നീതി നടപ്പാക്കാന്‍ ശ്രമിച്ച് പടിയിറങ്ങേണ്ടി വന്ന മുഖ്യമന്ത്രിയായാണ് താന്‍ അറിയപ്പെടുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം.

ഇതിന് മുമ്പും ഒന്നും പറയാത്ത കാര്യമാണ് ബിജുരാധാകൃഷ്ണന്‍ ഇന്നലെ പറഞ്ഞത്. 58 കേസുകള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കോടതികളില്‍ സോളാറുമായി ബന്ധപ്പെട്ട് ഉണ്ട്. . ഇതു വരെ ആരോടും ഇങ്ങനെയുള്ള ആരോപണങ്ങള്‍ പറഞ്ഞിട്ടില്ല. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനില്‍ മൊഴി കൊടുക്കുന്നത് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിച്ചത്. നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും ഇത് നീട്ടിക്കൊണ്ട് പോകാനാണ് ബിജു ശ്രമിച്ചത്. അയാള്‍ക്കെതിരെ നിന്ന എല്ലാവര്‍ക്കും എതിരെ ആരോപണങ്ങളുന്നയിക്കുകയായിരുന്നു. കേസ് സമര്‍ത്ഥമായ അന്വേഷിച്ച ഡിവൈഎസ്പിക്കെതിരെയും , സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെയും ജീവപര്യന്തം തടവ് വിധിച്ച ജഡ്ജിക്കെതിരെ പോലും ആരോപണങ്ങള്‍ ഉന്നയിച്ചയാളാണ് ബിജു രാധാകൃഷ്ണന്‍. ഇപ്പോള്‍ എനിക്കെതിരെയും ഇങ്ങനെയൊക്കെ പറയുന്നു.

ബിജു രാധാകൃഷ്ണനുമായി കൊച്ചി ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. ഇത് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അന്ന് ഇയാള്‍ ബിജു രാധാകൃഷ്ണന്‍ അല്ല. ഡോ. ആര്‍ ബി നായര്‍ ആയിരുന്നു . ഡിഗ്രി പോലും പാസ്സാകാത്ത ആളാണ് , സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പോയിട്ടുണ്ടെന്നായിരുന്നു അവകാശ വാദം. എംഐ ഷാനവാസ് എം പി എന്നെ വിളിച്ച് പറഞ്ഞു, ഒരു കമ്പനിയുടെ എംഡിക്ക് എന്നെ കാണണമെന്നുണ്ട്. കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ആ ദിവസം കൊച്ചിയില്‍ ഉണ്ട് വന്നാല്‍ കാണാം എന്ന് പറഞ്ഞു ഞാന്‍. വന്ന് കണ്ടു ,സംസാരിച്ചു. രഹസ്യസ്വഭാവമുള്ള കാര്യമാണ് അന്ന് സംസാരിച്ചത്.അക്കാര്യം ഞാന്‍ വെളിപ്പെടുത്തില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. എന്റെ മാന്യത കൊണ്ട് അത് വെളിപ്പെടുത്തില്ല എന്ന് ഞാന്‍ പറഞ്ഞതാണ്. ഇപ്പോ ഞാന്‍ പ്രതിക്കൂട്ടിലാണല്ലോ, എന്നാലും ഞാന്‍ അത് വെളിപ്പെടുത്തില്ല. ആര്‍ ബി നായര്‍ അന്ന് പറഞ്ഞത് എന്റെ നാവില്‍ നിന്ന് വരില്ല.

എന്നോട് അത്ര അടുപ്പമുള്ള ആളാണ് ഈ ബിജു രാധാകൃഷ്ണന്‍ എങ്കില്‍ എന്തിന് ഷാനവാസിനെക്കൊണ്ട് അപ്പോയ്‌മെന്റ് എടുക്കേണ്ടി വന്നു. അന്ന് അവര്‍ക്കൊപ്പം മാതൃഭൂമിയിലെ ശിവദാസന്‍ എന്ന ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.

ഈ സാഹചര്യങ്ങള്‍ കൂടെ മനസ്സിലാക്കണം. കഴിഞ്ഞ സര്‍ക്കാരിന്‍രെ കാലത്ത് രക്ഷപ്പെട്ട് നടന്ന ബിജുവിനെതിരെ അന്വേഷണം നടത്തി കുറ്റത്തിന് ശിക്ഷവാങ്ങിക്കൊടുത്തത് ഈ സര്‍ക്കാരാണ്. അന്വേഷിച്ച് ശിക്ഷിച്ച് ജയിലില്‍ അടച്ചു എന്ന അഭിമാനം എനിക്കുണ്ട്. ഇതിനിടയ്ക്ക് എന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ പല തവണ ശ്രമിച്ചു. ഞാന്‍ ദൈവവിശ്വാസിയാണ് സാര്‍. ശരി ചെയ്താല്‍ അംഗീകാരം കിട്ടും, തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും . ഇത് എന്റെ വിശ്വാസമാണ്. ഇതിനൊക്കെ തെളിവുകള്‍ വന്ന് പെടുന്നുണ്ടല്ലോ. ബിജുവുമായുള്ള കൂടിക്കാഴ്ചയില്‍ ദൃക്‌സാക്ഷിയായി ഒരു ശിവദാസന്‍ വന്ന് പെട്ടു. അപ്പോ അതിന് ദൃക്‌സാക്ഷിയുണ്ട്. ഇന്നലെ ബിജു കൊണ്ട് വന്ന പുതിയ ആരോപണം സരിതയെ അറസ്റ്റ് ചെയ്ത ജൂണ്‍ മൂന്നാം തീയതിക്കും , ബിജുവിനെ അറസ്റ്റ് ചെയ്ത ജൂണ്‍ 16നും ഇടക്ക് എന്നെ തിരുവനന്തപുരത്ത് വന്ന് കണ്ടുവെന്നാണ് . ആ സമയത്ത് അസംബ്ലി ചേരുകയാണ്. സോളാര്‍ വിഷയം കത്തുകയാണ്. അന്നേരത്ത് എന്നെ വന്ന് കണ്ടുവെന്നാണ്. ആ ദിവസങ്ങളിലെ ബിജുവിന്റെ മൊബൈല്‍ ഫോണ്‍ ഇവിടത്തെ ടവര്‍ ലൊക്കേഷനില്‍ അല്ല.

ഇത് വരെ ബ്ലാക് മെയ്ല്‍ ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ വഴങ്ങിയില്ല. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന സി ഡി ബിജു ഹാജരാക്കണം.

55 വര്‍ഷക്കാലമായി ഞാന്‍ പൊതുപ്രവര്‍ത്തനരംഗത്ത് ഉണ്ട് സാര്‍. വിദ്യാര്‍ത്ഥിരാഷ്ട്രീയകാലം തൊട്ട് ഇവിടെ ഉണ്ട്.ഇപ്പോഴത്തെ സംഭവങ്ങളില്‍ ആരോടും പരിഭവമില്ല.പ്രതിപക്ഷത്തോട് എനിക്ക് പറയാനുണ്ട്. നിങ്ങളൊന്ന് ആലോചിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒന്നും ആലോചിക്കാതെ കാര്യങ്ങള്‍ ഉന്നയിക്കരുത്. ഇപ്പോഴത്തെ ആരോപണങ്ങളില്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത് ശരിയല്ല.എന്നെ നിങ്ങള്‍ അപമാനിച്ച് വിടണം എന്നാണ് ആലോചിക്കുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ഞാന്‍ പോവുകയാണങ്കില്‍ അത് നീതി നടപ്പാക്കിയതിന്റെ പേരില്‍ ബുദ്ധിമുട്ടിലായി ഇറങ്ങേണ്ടി വന്ന ഒരാളെന്ന നിലയ്ക്കാണ് ഞാന്‍ പോവുക, അപമാനിതനായി ആവില്ല. തെറ്റ് ചെയ്തിട്ടില്ല, ബ്ലാക് മെയ്ല്‍ ചെയ്യുന്നതിന് വഴങ്ങാതിരിക്കുകയാണ് ചെയ്തത്. ഒരു കൊലക്കേസിലെ പ്രതി എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കൈയും കാലുമിട്ടടിക്കുന്നത് മാത്രമാണ് ഇത്. നീതിയുടെ കരങ്ങള്‍ ശക്തമാണ്, സര്‍. കമ്മീഷന്‍ എല്ലാ കാര്യങ്ങളും പരിശോധിക്കട്ടെ.

അത് കൊണ്ട് ഈ ആരോപണങ്ങളെല്ലാം ഞാന്‍ നിഷേധിക്കുന്നു. 

2015, ഡിസംബർ 2, ബുധനാഴ്‌ച

പാറ്റൂരില്‍ തനിക്ക് ഫ്ലറ്റില്ല.


പാറ്റൂരില്‍ തനിക്ക് ഫ്ലറ്റ് ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''കഴിഞ്ഞ നാലരക്കൊല്ലമായി പ്രതിപക്ഷ നേതാവ് എനിക്കെതിരെ നിരവധി സ്ഥലങ്ങളില്‍ പോയി. ഒരിടത്തും ക്ലച്ച് പിടിച്ചില്ല. ഒരു കാര്യം ഉറപ്പാണ്. പാറ്റൂരില്‍ എനിക്ക് ഫ്ലറ്റ് ഇല്ല'' - മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാറിനെ നിര്‍ജീവമാക്കാനാവില്ല. കെ.ബാബുവിനെതിരെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെങ്കില്‍ പറയട്ടെ. വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല. 

നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ കെ.എം.മാണിയെ ന്യായീകരിക്കുകയും തന്റെ നിലപാട് അംഗീകരിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ട്. 

തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല കെ.എം.മാണി രാജിവെച്ചത്. കോടതി പരാമര്‍ശത്തിന്റെ പേരിലാണ് രാജി നല്‍കിയത്. മാണിയുടെയും കെ.ബാബുവിന്റെയും കാര്യത്തില്‍ തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. 


2015, ഡിസംബർ 1, ചൊവ്വാഴ്ച

ശബരി റെയില്‍വേ പദ്ധതി: ആവശ്യമെങ്കില്‍ പകുതി പദ്ധതിവിഹിതം വഹിക്കും


തിരുവനന്തപുരം: ശബരി റെയില്‍വേക്ക് 50 ശതമാനം പദ്ധതി വിഹിതം സംസ്ഥാനം വഹിക്കണം എന്നതിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറും കേന്ദ്ര റെയില്‍വേ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം പരിഹാരത്തിലേക്ക് എത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ 50 ശതമാനം പദ്ധതിവിഹിതം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ.യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ഡിസംബര്‍ 10, 11 തീയതികളില്‍ ഡല്‍ഹിയില്‍ െവച്ച് കേന്ദ്ര ഗവണ്‍മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകും. ശബരി റെയില്‍വേ സംബന്ധിച്ച വിവിധ വിഷയങ്ങളും പദ്ധതിക്കായി അനുവദിച്ച ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കിയതും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, നവംബർ 30, തിങ്കളാഴ്‌ച

വെള്ളാപ്പള്ളിയുടെ പരാമര്‍ശം വര്‍ഗീയ വിഷം


തിരുവനന്തപുരം: കോഴിക്കോട്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വര്‍ഗീയ വിഷമാണ് പ്രകടമാക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമുദായിക പരിഗണന വെച്ചാണ് സഹായം പ്രഖ്യാപിച്ചതെന്ന പരാമര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കേരളം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തിലുള്ള വര്‍ഗീയ വികാരമാണ് വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമം അംഗീകരിക്കില്ല. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കും. 

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച സാഹസികതക്കിടെയാണ് നൗഷാദിന് അപകടം സംഭവിച്ചത്. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. നൗഷാദിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ജോലിയും അമ്മയ്ക്ക് സാമ്പത്തിക സഹായവും വേണമെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും ആവശ്യപ്പെട്ടത്. രണ്ട് കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് താന്‍ പറഞ്ഞിരുന്നത്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. 

സമാന സാഹചര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ഇടപെടുകയും ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മൂന്നുകുട്ടികളെ രക്ഷിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് കാല്‍മുറിക്കേണ്ടിവന്ന ലാവണ്യക്കും കോട്ടയത്ത് ബോട്ടപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ടാക്‌സി ഡ്രൈവര്‍ക്കും ജോലി നല്‍കി. കണ്ണൂരില്‍ ബോംബ് പൊട്ടി അപകടത്തില്‍പ്പെട്ട അമാവാസിക്ക് പിന്നീട് സംഗീത കോളേജില്‍ ജോലി നല്‍കിയതും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല.

വെള്ളാപ്പള്ളി പരാമര്‍ശിക്കുന്ന ഇടപ്പാള്‍ അപകടത്തില്‍പ്പെട്ടവര്‍ എറണാകുളം സ്വദേശികളാണ്. അവരുടെ വീട് സന്ദര്‍ശിച്ച എറണാകുളത്തെ ജനപ്രതിനിധികളും നേതാക്കളും അവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തുനല്‍കിയിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിലും തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളെ സങ്കുചിതമായികാണുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 

2015, നവംബർ 27, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളിയുടെ വിമര്‍ശനം വാസ്തവവിരുദ്ധം


 സമത്വമുന്നേറ്റ യാത്രയ്ക്കിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേരളീയ സമൂഹത്തില്‍ വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനം നടന്നത് മലപ്പുറം, കോട്ടയം ജില്ലകളില്‍ മാത്രമാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം വസ്തുതാപരമല്ല. ആര്‍.എസ്.എസ് നടത്തിവന്ന ആരോപണത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഒന്നായി കണ്ട് പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറയാനാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഏതെങ്കിലും പ്രദേശങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചിട്ടില്ല. ജില്ലകളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് പദ്ധതികള്‍ നടപ്പാക്കിയത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സഹായം എത്തിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ട്. 

ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് കാസര്‍കോടാണെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ജില്ലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. അതുകഴിഞ്ഞാല്‍ തലസ്ഥാന നഗരിയുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യം നല്‍കിയത്. സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന എറണാകുളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വതപരിഹാരം കാണുന്നതിനും നടപടിയെടുത്തു. 

അടുത്ത വര്‍ഷത്തോടെ മുഴുവന്‍ പഞ്ചായത്തുകളിലും ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഹയര്‍സെക്കന്ററി സ്‌കൂളുകളില്ലാത്ത 146 പഞ്ചായത്തുകളില്‍ 136 ഇടത്തും സ്‌കൂളുകള്‍ അനുവദിച്ചു. ഇതൊന്നും പ്രാദേശികമായ പരിഗണനയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശമ്പള പരിഷ്‌കരണം: ആശങ്ക വേണ്ട


 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമയബന്ധിതമായി ഇത് നടപ്പാക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി യോഗം ഡിസംബര്‍ മൂന്നിനു ചേരും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ് എന്നിവരാണ് മുഖ്യമന്ത്രിയെ കൂടാതെ ഉപസമിതിയിലുള്ളത്. ഉപസമിതിയുടെ ആദ്യയോഗമാണിത്. 

ഇതിനിടെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


2015, നവംബർ 26, വ്യാഴാഴ്‌ച

എന്‍.ആര്‍.ഐ കമ്മീഷന് മന്ത്രിസഭാ അംഗീകാരം


 പ്രവാസികള്‍ക്കുവേണ്ടി അര്‍ധ ജൂഡീഷ്യല്‍ അധികാരത്തോടു കൂടിയ എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും മറ്റും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുക, പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരേയുള്ള അന്യായ നടപടികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതലകള്‍.  ഹൈക്കോടതി റിട്ട ജഡ്ജ് ആയിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍.

ഒരു റിട്ട. ഐഎഎസ് ഓഫീസറും രണ്ട് എന്‍ആര്‍ഐക്കാരും അംഗങ്ങളായിരിക്കും. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാകും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നു മാസത്തിലൊരിക്കല്‍ സിറ്റിംഗ് ഉണ്ടാകും. കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരമുണ്ട്. കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ, സ്വമേധയായോ, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമോ അന്വേഷണം നടത്താം. നടപടിക്കുള്ള ശിപാര്‍ശകളോടെ കമ്മീഷന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. 

വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യപരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങള്‍. 

2015 ജനുവരിയില്‍ നടന്ന ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റില്‍ പ്രവാസി മലയാളികള്‍ വളരെ ആവേശത്തോടെയാണ് എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരണ പ്രഖ്യാപനം സ്വീകരിച്ചത്. ഗവര്‍ണറുടെ 2015 മാര്‍ച്ചിലെ നയപ്രഖ്യാപനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായി. 

2015, നവംബർ 21, ശനിയാഴ്‌ച

സബര്‍ബന്‍ തീവണ്ടിക്ക് ഉടന്‍ ധാരണാപത്രം


പുതിയ റെയില്‍പ്പാതയ്ക്കായി സമ്മര്‍ദ്ദം വേണം


തിരുവനന്തപുരം: തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ തീവണ്ടി നടപ്പാക്കുന്നതിന്‌ 
റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ധാരണാപത്രം ഒപ്പിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് മുന്നോടിയായുള്ള എം.പി.മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അടുത്ത 10ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

നിലമ്പൂര്‍-സുല്‍ത്താന്‍ബത്തേരി-ബെംഗളൂരു 
റെയില്‍പ്പാതയ്ക്കുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് അദ്ദേഹം എം.പി.മാരോട് ആവശ്യപ്പെട്ടു. ബംഗളൂരുവിലേക്ക് പുതിയ തീവണ്ടി സര്‍വീസ് വേണം. ശബരി റെയില്‍പ്പാത നിര്‍മാണത്തിന് പൂര്‍ണ കേന്ദ്രപങ്കാളിത്തം വേണം.

വൈദ്യുതീകരണവും പാതയിരട്ടിപ്പിക്കലും പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഉന്നയിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാനായി 9ന് ഡല്‍ഹിയില്‍ കേരളത്തില്‍നിന്നുള്ള എം.പി.മാരുടെ പ്രത്യേക യോഗം വിളിക്കാനും യോഗം തീരുമാനിച്ചു. 

റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിലസ്ഥിരതാഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് എം.പി.മാര്‍ ഇരു സഭകളിലും ആവശ്യപ്പെടും. റബ്ബര്‍ബോര്‍ഡ് ചെയര്‍മാനെ ഉടന്‍ നിയമിക്കണം.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖം, എല്‍.എന്‍.ജി. ടെര്‍മിനല്‍ തുടങ്ങിയവയ്ക്കുള്ള കേന്ദ്രസഹായം നേടിയെടുക്കുന്നതിലും എം.പി.മാരുടെ സഹകരണം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ നഷ്ടം നികത്താന്‍ 168 കോടിയുടെ ബജറ്റ് സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. വല്ലാര്‍പാടം ടെര്‍മിനലിന്റെയും എല്‍.എന്‍.ജി. ടെര്‍മിനലിന്റെയും കഴിഞ്ഞ എട്ടുവര്‍ഷമായുള്ള സഞ്ചിത നഷ്ടം 478.77 കോടിയാണ്. തുറമുഖനിര്‍മാണത്തിന് 2010 വരെ 258.14 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. 

ഇതിന്റെ പലിശയായി 263.53 കോടിയും പിഴപ്പലിശയായി 715.34 കോടിയും തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. തുറമുഖത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിഴപ്പലിശ തടസ്സമായതിനാല്‍ ഇത് 14.5 കോടിയാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 

2015, നവംബർ 20, വെള്ളിയാഴ്‌ച

കേരളത്തിലെ റെയില്‍വേ വികസനം; എം.പിമാരുടെ ഇടപെടല്‍ അനിവാര്യം


കേരളത്തിന്റെ റെയില്‍ വികസനത്തിന് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എം.പിമാരുടെ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള വികസന പദ്ധതികള്‍ക്കൊപ്പം പുതിയ പാതകളെ സംബന്ധിച്ചുള്ള ആവശ്യവും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തുനിന്നുള്ള എം.പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി റെയില്‍പാത ഇതില്‍ പ്രധാനമാണ്. നിലമ്പൂര്‍-ബാംഗ്ലൂര്‍ പുതിയ പാതയും പ്രത്യേക പരിഗണന ആവശ്യപ്പെടുന്നതാണ്. ഇതിന് പുറമെ കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കേണ്ടതും ആവശ്യമാണ്. കൂട്ടായ ശ്രമത്തിലൂടെ ഇത് നേടിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ പദ്ധതികള്‍ക്കായി 2016-17ല്‍ 602 കോടി രൂപ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. 

റെയില്‍ ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് റെയില്‍വേ മന്ത്രിക്ക സമര്‍പ്പിക്കും. ഇതിനായി ഡിസംബര്‍ ഒന്‍പതിന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എം.പിമാരുടെ യോഗം ചേരും. തുടര്‍ന്ന് പത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ നേരില്‍കണ്ട് മുഖ്യമന്ത്രിയും എം.പിമാരുമടങ്ങുന്ന സംഘം കേരളത്തിന്റെ ആവശ്യങ്ങളുന്നയിക്കുന്നതിനും ഇന്നലെ നടന്ന എം.പിമാരുടെ യോഗം തീരുമാനിച്ചു. 
സംസ്ഥാനത്ത് ഏറെ പ്രതിസന്ധിയുള്ള വൈദ്യുതി വകുപ്പ് നിരവധി പദ്ധതികളാണ് കേന്ദ്രത്തിന്റെ സഹായത്തിനായി തയ്യാറാക്കിയിട്ടുള്ളത്. 

വാതകാധിഷ്ഠിതമായ വൈദ്യുത നിലയങ്ങള്‍ക്ക് ആഭ്യന്തര പ്രകൃതി വാതകം അനുവദിക്കുക എന്നതാണ് ഈ ആവശ്യങ്ങളില്‍ പ്രധാനം. ബ്രഹ്മപുരം ഡീസല്‍ നിലയത്തിലെ 18 എം.ഡബ്ല്യൂ ശേഷിയുള്ള യൂണിറ്റിന്റെ പാരിസ്ഥിക അനുമതി വേഗത്തിലാക്കുക, കായംകുളം വൈദ്യുതനിലയത്തിന്റെ നിലവിലുള്ള 360 എം.ഡബ്ല്യു ശേഷി നാഫ്തയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റുക, ബി.എസ്.ഇ.എസിന്റെ കൊച്ചിയിലെ നാഫ്ത വൈദ്യുതനിലയം വാതകാധിഷ്ഠിത നിലയമാക്കി മാറ്റുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. 

കൂടംകുളത്ത് നിന്നും അധിക വൈദ്യുതി അനുവദിക്കുക എന്ന ആവശ്യവും ഇത്തവണ ഊര്‍ജ്ജ വകുപ്പ് ഉന്നയിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം കൂടുതല്‍ ക്ലാസുകളിലേക്ക് വാപിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രധാനമായും മുമ്പോട്ടുവച്ചിട്ടുള്ളത്. ഇതിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വകയിരുത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര ബജറ്റില്‍ അര്‍ഹമായ തുക വകയിരുത്തുന്നതിന് നടപടിയുണ്ടാകണം.

ഇതിനുപുറമെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കല്‍, നാഷണല്‍ മീന്‍സ്-കം സ്‌കോളര്‍ഷിപ്പിന്റെ ഫണ്ട് ലഭ്യമാക്കല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് സൗകര്യം മെച്ചപ്പെടുത്താന്‍ 1000 കോടി, സാക്ഷരതാ മിഷന് കൂടുതല്‍ സഹായം, എസ്.എസ്.എ ഫണ്ട് വര്‍ധിപ്പിക്കല്‍ എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.

ഇതിന് പുറമെ നിരവധി പദ്ധതികള്‍ വിവിധ വകുപ്പുകള്‍ എം.പിമാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രബജറ്റിന് മുന്നോടിയായി ശീതകാല സമ്മേളനത്തില്‍തന്നെ പല പദ്ധതികളും നേടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ പുതുക്കണമെന്നും സംസ്ഥാനം ശക്തമായി ആവശ്യമുന്നയിച്ചിട്ടുണ്ട്.